മെയ്ഡ്സ്റ്റോൺ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ യുകെ യൂത്ത് ഫുട്ബോൾ ടൂർണ്ണമെന്റ് ആഗസ്റ്റ് 27 ശനിയാഴ്ച മെയ്ഡ്സ്റ്റോണിൽ അരങ്ങേറും. നിരവധി മികച്ച പരിപാടികൾ വിജയകരമായി നടപ്പിലാക്കിവരുന്ന എംഎംഎയുടെ ഏറ്റവും നൂതനമായ ആശയമാണ് കൗമാരക്കാരെ അണിനിരത്തിക്കൊണ്ടുള്ള യൂത്ത് ഫുട്ബോൾ ടൂർണ്ണമെന്റ്. എംഎംഎയുടെ യൂത്ത് വിംഗായ എംഎംഎ യൂത്ത് ക്ലബാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.
വളർന്നുവരുന്ന കായിക പ്രതിഭകളെ മുഖ്യധാരയിൽ എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ടൂർണ്ണമെന്റിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 8 ടീമുകൾ പങ്കെടുക്കും. മെയ്ഡ്സ്റ്റോൺ സെന്റ് അഗസ്റ്റിൻ ഫുട്‍ബോൾ ഗ്രൗണ്ടിൽ ആഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണ്ണമെന്റിൽ ആതിഥേയരായ എംഎംഎ യൂത്ത് ഫുട്ബോൾ ക്ലബും കെന്റിലെ മറ്റു അസോസിയേഷനുകളിൽ നിന്നുമുള്ള ഫുട്ബോൾ ക്ലബുകളും മാറ്റുരയ്ക്കും. വിജയികളെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ സമ്മാനങ്ങളും ട്രോഫികളുമാണ്. ചാംപ്യൻമാരാകുന്ന ടീമിന് 301 പൗണ്ടും എംഎംഎ എവർ റോളിങ്ങ് ട്രോഫിയും ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 201 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 101 പൗണ്ടും ട്രോഫിയും ലഭിക്കും.
മത്സരം കാണാനെത്തുന്നവർക്കും ടീമംഗങ്ങൾക്കുമായി വിശാലമായ പാർക്കിങ് സൗകര്യവും, മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളും ക്രമീകരിച്ചിട്ടുണ്ട്. യുവതലമുറയുടെ വീറും വാശിയും നിറഞ്ഞ പോരാട്ടവീര്യം കണ്ടാസ്വദിക്കുവാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാനും എല്ലാ കായികപ്രേമികളെയും മെയ്ഡ്സ്റ്റോൺ സെന്റ് അഗസ്റ്റിൻസ് ഫുട്ബോൾ മൈതാനത്തേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി എംഎംഎ സ്പോർട്സ് കോ-ഓർഡിനേറ്റർ അജിത്ത് പീതാംബരൻ അറിയിച്ചു.
കുര്യൻ ജോർജ്ജ്
വാൽസാളിൽ ചേർന്ന യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം യുക്മ ദേശീയ പി.ആർ.ഒ. യും മീഡിയ കോർഡിനേറ്ററുമായി യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറി അലക്‌സ് വർഗീസിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. യുക്മയുടെ ആരംഭകാലം മുതൽ യുക്‌മയുടെ ഏറ്റവും അടുത്ത സഹകാരിയായി അറിയപ്പെടുന്ന അലക്‌സ് വർഗീസ് യു കെ മലയാളികൾക്കിടയിൽ മുഖവുര ആവശ്യമില്ലാത്ത സംഘാടകനാണ്.
യുക്മയുടെ പ്രഥമ ദേശീയ കലാമേളയിൽ ഏറ്റവുമധികം പോയിൻറ് നേടി ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ (എം.എം.സി.എ) പ്രസിഡൻറ് പദം മുതൽ നിരവധി പദവികൾ വഹിച്ചിട്ടുളള അലക്‌സ് വർഗീസ് യുക്മ നേതൃനിരയിലെ ഏറ്റവും പരിചയ സമ്പന്നനാണ്. വിനയവും സൗമ്യതയും മുഖമുദ്രയാക്കി ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്ന അലക്‌സ് യുക്‌മയ്ക്ക് ഒരു മുതൽക്കൂട്ടാണ്. യുക്‌മ ദേശീയ സമിതിയംഗം, ജോയിൻറ് ട്രഷറർ, ജോയിൻറ് സെക്രട്ടറി, ട്രഷറർ, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുള്ള അലക്‌സ് യുക്മ പി.ആർ.ഒ യുടെ ചുമതലയും മുൻപ് ഒരു ടേം നിർവ്വഹിച്ചിട്ടുണ്ട്. യുക്മയുടെ മുഖപത്രമായ യുക്മ ന്യൂസിന്റെ മാനേജിങ് എഡിറ്ററുമാണ് അലക്‌സ് വർഗീസ്. മാഞ്ചസ്റ്റർ സെൻറ്. തോമസ് സീറോ മലബാർ ചർച്ചിന്റെ ട്രസ്റ്റിയായി മുൻപ് പ്രവർത്തിച്ചിട്ടുള്ള അലക്‌സ് നിലവിൽ മാഞ്ചസ്റ്റർ സെൻറ്. തോമസ് ദി അപ്പോസ്റ്റൽ മിഷന്റെ ട്രസ്റ്റിയായും പ്രവർത്തിച്ചു വരുന്നു.
മാഞ്ചസ്റ്റർ എം.എം.സി.എ, യുക്മ റീജിയണൽ, ദേശീയ കലാമേളകൾ ഉൾപ്പടെ നിരവധി പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചിട്ടുള്ള അലക്‌സിന്റെ സംഘാടക പാടവത്തിന്റെ മകുടോദാഹരണങ്ങളാണ് മാഞ്ചസ്റ്റർ ഫോറം സെന്ററിൽ വെച്ച് നടത്തിയ യുക്മ ഫാമിലി ഫെസ്റ്റ്, 2019 ലെ മാഞ്ചസ്റ്റർ യുക്മ ദേശീയ കലാമേള എന്നിവ. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരങ്ങളായ ആ പരിപാടികളിലൂടെ യുക്‌മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ പരിപാടികൾക്കാണ് യു കെ മലയാളികൾ സാക്ഷ്യം വഹിച്ചത്.
യു കെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശ്രുംഖലയായ ടെസ്‌കോയുടെ ഓൾട്രിംങ്ങ്ഹാം എക്സ്ട്രായിലാണ് അലക്‌സ് ജോലി ചെയ്യുന്നത്. കേരള പോലീസ് ഉദ്യോഗസ്ഥനായ അലക്‌സ്, പോലീസ് അസ്സോസ്സിയേഷൻ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
യുക്മ ദേശീയ പി.ആർ.ഒ, മീഡിയ കോർഡിനേറ്റർ എന്നീ നിലകളിൽ അലക്‌സ് വർഗീസിന്റെ സേവനം യുക്മയ്ക്കും യു കെ മലയാളി സമൂഹത്തിനും കൂടുതൽ പ്രയോജനപ്രദമായി തീരട്ടേയെന്ന് യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവർ ആശംസിച്ചു.
യുക്മയുടെ ഔദ്യോഗീക വാർത്തകൾ നേരിട്ട് ലഭിക്കാത്ത മാധ്യമങ്ങൾ [email protected] എന്ന ഇ – മെയിൽ വിലാസത്തിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണൽ പി.ആർ.ഒ യുമായി 07985641921 എന്ന നമ്പറിലും വാർത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വിളിക്കാവുന്നതാണ്.
സേവനത്തിന്റെ 20 വർഷം പിന്നിടുന്ന യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ലിവർപൂൾ ലിമ ഇന്ത്യയുടെ സ്വാതന്ത്ര്യംത്തിന്റെ 75 വർഷം അഘോഷിച്ചു.ലിമക്ക് വേണ്ടി പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യൻ ജോസഫ് പതാക ഉയർത്തി.
സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ നോടൊപ്പം മേഴ്‌സി സൈഡിൽ പുതിയതായി എത്തിയവർക്കും, പഴയവർക്കും ഒരുമിക്കാനും വേണ്ടി ഒരുക്കിയ മീറ്റ് ,ഗ്രീറ്റ് ആൻഡ് ട്രീറ്റ് എന്ന പരിപാടിയും നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ യുകെയിലെ മോർട്ടഗേജ് & ഇൻഷുറൻസ് മേഖലയിൽ പരിണിതപ്രജ്ഞമായ ലൈഫ് ലൈൻ പ്രൊട്ടക്ട് കമ്പനിയുടെ മോർട്ടഗേജ് അഡ്വൈസർ ശ്രീമതി ഓക്സീന മരിയം ക്ലാസ്സുകൾ നയിച്ചു. യുകെ എഡ്യൂക്കേഷൻ സിസ്റ്റം ക്ലാസുകൾ ശ്രീ സെബാസ്റ്റ്യൻ ജോസഫും, നഴ്സിങ് മേഖലയിലെ കരിയർ ഗ്രോത്ത് ഓപ്പർച്യുണിറ്റിസ് കരിയർ ക്ലാസുകൾ ശ്രീമതി പ്രിൻസി സന്തോഷും നയിച്ചു.യുക്മ (UUKMA) യെ പ്രതിനിധീകരിച്ച് ശ്രീ മാത്യു അലക്സാണ്ടറും ,വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ച് ശ്രീ ലിതേഷ് രാജ് തോമസും സംസാരിച്ചു.തുടർന്ന് സംഗീത നിശയും ഡിന്നറും എല്ലാവരും ആസ്വദിച്ചു. ലിമയുടെ ഓണാഘോഷം സെപ്റ്റംബർ 10 ന് അരങ്ങേറും .
അലക്സ് വർഗ്ഗീസ്
യുക്മ കേരളാപൂരം വള്ളംകളി – 2022 ന് ആവേശം പകരാൻ മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകൻ, മേപ്പടിയാൻ ഫെയിം വിഷ്ണു മോഹനും എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നിറ സാന്നിദ്ധ്യമായ ഉണ്ണി മുകുന്ദൻ യുവ നിരയിലെ ശ്രദ്ധേയനായ നടനാണ്. കേരളീയ യുവതയുടെ ആവേശമായ ഉണ്ണി മുകുന്ദൻ നല്ലൊരു ഗായകനും ചലച്ചിത്ര നിർമ്മാതാവും കൂടിയാണ്.
2011 ൽ ഇറങ്ങിയ സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഉണ്ണി മുകുന്ദൻ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതിലധികം ചിത്രങ്ങളിൽ തന്റെ അഭിനയ പാടവം തെളിയിച്ച് കഴിഞ്ഞു. 2011 ൽ ഇറങ്ങിയ ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച ഉണ്ണി മുകുന്ദൻ ആദ്യ വർഷം തന്നെ മല്ലൂസിംഗ് ഉൾപ്പടെയുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു. നിരവധി ചിത്രങ്ങളിൽ നായക വേഷത്തിൽ തിളങ്ങിയ ഉണ്ണി മുകുന്ദൻ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക നടൻമാർക്കൊപ്പവും തന്റെ അഭിനയ മികവ് പുറത്തെടുത്തിട്ടുണ്ട്. 2021 ൽ യുവസംവിധായകൻ വിഷ്ണു മോഹന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മേപ്പടിയാനിലെ നായക വേഷം ജയക്രിഷ്‌ണൻ, ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക്കെല്ലാണ്. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസാണ് മേപ്പടിയാൻ എന്ന ചിത്രം നിർമ്മിച്ചത്. നല്ലൊരു ഗായകൻ കൂടിയായ ഉണ്ണി മുകുന്ദൻ 2017 ൽ പുറത്തിറങ്ങിയ അച്ചായൻസിലെ “അനുരാഗം പുതുമഴ പോലെ” എന്ന ഗാനം ഉൾപ്പടെ ആറോളം ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ജെ സി ഡാനിയൽ ഫൌണ്ടേഷൻ അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള നടൻ കുടുതൽ മികച്ച ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്.
മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ യുവ സംവിധായകരുടെ നിരയിൽ ശ്രദ്ധേയനായി മാറിയ വിഷ്ണു മോഹൻ മലയാളത്തിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്ത് കൂടിയാണ്.
വള്ളംകളിയുടെ ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നതിനിടയിൽ വന്ന ഈ വാർത്ത സംഘാടകരുടെ ആത്മവിശ്വാസം വാനോളമുയർത്തിയിരിക്കുന്നതിനൊപ്പം കാണികളായി എത്തിച്ചേരുന്നവർക്കും ഉണ്ണി മുകുന്ദനെപ്പോലുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യം ആവേശകരമാകും.
വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake,
Station Road,
Wath – Upon – Dearne,
Rotherham,
South Yorkshire,
S63 7DG.
ഓഗസ്റ്റ് 27 ശനിയാഴ്ച്ച ഷെഫീല്‍ഡില്‍ നടക്കുന്ന കേരളാപൂരം 2022 മത്സരവള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യാ ടൂറിസത്തിന്റെയും കേരളാ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന “യുക്മ കേരളാപൂരം 2022” വള്ളംകളി മഹോത്സവത്തില്‍ അരങ്ങുതകര്‍ക്കാന്‍ മെഗാ ഫ്യൂഷന്‍ ഡാന്‍സുമായി ബ്രിട്ടന്റെ വിവിധ മേഖലകളില്‍നിന്നായി ഇക്കുറിയും നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്. 2019ല്‍ നടന്ന വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെട്ട മെഗാതിരുവാതിര വന്‍വിജയമായിരുന്നു.
യുക്മ സംഘടിപ്പിച്ച 2019 ലെ മൂന്നാമത് വള്ളംകളി വേദിയില്‍ മുന്നൂറിലധികം വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് മുന്‍ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോയുടെയും സെലിന സജീവിന്റെയും നേതൃത്വത്തില്‍ അണിഞ്ഞൊരുങ്ങിയത്. അതില്‍ പങ്കെടുത്തവരും പുതിയതായി യു.കെയില്‍ എത്തിച്ചേര്‍ന്നവരുമായ യുകെ മലയാളി വനിതകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇത്തവണ സംഘടിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ ഫ്യൂഷന്‍ ഡാന്‍സ് അണിഞ്ഞൊരുങ്ങുന്നത്.
കേരളത്തിന്റെ സാംസ്കാരിക തനിമയ്ക്കും പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന മെഗാഫ്യൂഷന്‍ ഡാന്‍സ് ഓഗസ്റ്റ് 27 ശനിയാഴ്ച നടക്കുന്ന വള്ളംകളിയ് ക്കൊപ്പം ഏറ്റവും ആകര്‍ഷണീയമായ ഒരു സാംസ്കാരിക പരിപാടിയായിരിക്കും. മെഗാ ഫ്യൂഷന്‍ ഡാന്‍സില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വനിതകളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകം കൊറിയോഗ്രാഫി ചെയ്ത നൃത്തചുവടുകളുടെ വീഡിയോ ദൃശ്യങ്ങളും ഉടയാടകളുടെ ഡിസൈനുകളും ഇതിനായി തയ്യാറായിക്കഴിഞ്ഞു.
27 ടീമുകളാണ് ഈ വര്‍ഷം കേരളാപൂരം വള്ളംകളിയില്‍ പങ്കെടുക്കുന്നത്. പതിനായിരത്തോളം വള്ളംകളി പ്രേമികള്‍ കുടുംബസമേതം എത്തിച്ചേരുന്ന കേരളാപൂരം- 2022, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു ദിവസം മുഴുവന്‍ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാല്‍ ആകര്‍ഷകമായിരിക്കും എന്നതില്‍ സംശയമില്ല.
പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മെഗാ ഫ്യൂഷന്‍ ഡാന്‍സില്‍ പങ്കെടുക്കുവാന്‍ അവസരം ഉള്ളത്. യുക്മയുടെ എല്ലാ റീജിയണുകളിനിന്നും താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിപുലമായ കോര്‍ഡിനേഷന്‍ കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നു.
ഇനിയും മെഗാ തിരുവാതിരയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ദേശീയ തലത്തില്‍ ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുള്ള നാഷണല്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ (07868607496), നാഷണല്‍ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം (07450964670) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
സ്റ്റോക്ക് ഓൺ ട്രെൻഡ് : ഭാരതം സ്വാതന്ത്ര നേടിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സ്റ്റാഫ്‌ഫോഡ് ഷെയർ മലയാളി അസോസിയേഷൻ ആഘോഷിച്ചു. ട്രെൻതാം റബ്ബി ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ എസ് എം എ പ്രസിഡൻറ്. ശ്രീ വിൻസെന്റ് കുര്യാക്കോസ് പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡൻറ് ശ്രീ വിൻസെന്റ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു സ്വാതന്ത്രദിന സന്ദേശം യുക്മാ മുൻ പ്രസിഡന്റ് ശ്രീ കെ പി വിജി നൽകി. ശ്രീമതി സാലി ബിനോയ് സ്വാഗതവും ശ്രീ സോണി ജോൺ നന്ദിയും പ്രകാശിപ്പിച്ചു യോഗത്തിൽ ശ്രീമതി ഷമ്മി വിനു ജിജോ ജോസഫ് ജിമ്മി വെട്ടുകാട്ടിൽ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കും ആയി കായിക മത്സരം നടത്തപ്പെട്ടു.
യുകെയിലെ തന്നെ കരുത്തരായ അസോസിയേഷനുകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് പ്രസ്റ്റൺ (MAP) അണിയിച്ചൊരുക്കുന്ന രണ്ടാമത് ഓൾ യു കെ ബാഡ്മിൻറൺ ടൂർണ്ണമെൻറ് സെപ്റ്റംബർ മൂന്നാം തീയതി 9 മണിമുതൽ പ്രസ്റ്റൺ കോളേജ് സ്പോർട്സ് ഹാളിൽ (PR2 8UR) വച്ച് നടത്തപ്പെടുന്നു. മെൻസ് ഡബിൾസ് ഇന്റർമീഡിയറ്റ് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക.
ഒന്നാം സമ്മാനം £501 ട്രോഫിയും ( Xaviers Chartered Certified Accountants & Registered Auditors – Tel. 01772439023) , രണ്ടാം സമ്മാനം £301 ട്രോഫിയും ( Focus Finsure LTD, Mortgage and Insurance- 07958182362) , മൂന്നാം സമ്മാനം £101 ട്രോഫിയും ( Barkat Food Store Preston – 01772 561633), നാലാം സമ്മാനം £51 ട്രോഫിയും ( Madinah Super Market Preston – 01772 703843) എന്നിങ്ങനെ അത്യാകർഷകമായ സമ്മാനങ്ങൾ ആണ് വിജയികളെ കാത്തിരിക്കുന്നത്. MAP സംഘടിപ്പിക്കുന്ന ഈ മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡൻറ് ബിജു ചാക്കോയും സെക്രട്ടറി ജോബി ജേക്കപ്പും അറിയിച്ചു.
മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കാർ പാർക്കിങ്ങും സൗജന്യ ഉച്ചഭക്ഷണവും ലഭ്യമാണ്. രജിസ്ട്രേഷനായി ബിനു സോമരാജ് -07828303288.. ഷൈൻ ജോർജ് -07727258403..പ്രിയൻ പീറ്റർ-07725989295. എന്നിവരെ ബന്ധപ്പെടുക. ക്യു ആർ കോഡ് സ്കാൻ ചെയ്തും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.
ബിബിൻ എബ്രഹാം
കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ സഹൃദയ ദി കെന്റ് കേരളൈറ്റ്സ് അണിയിച്ചൊരുക്കുന്ന മൂന്നാമത്തെ ഓൾ യു.കെ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് സെപ്റ്റംബർ പതിനൊന്ന് ഞായറാഴ്ച്ച ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കോറിയിട്ടിരിക്കുന്ന പ്രശസ്തമായ നെവിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും.
ക്രിക്കറ്റിനെ പ്രണയിക്കുന്ന ഏതൊരു മലയാളിയും ഒരു പക്ഷേ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിൻ്റെ സുവർണ നിമിഷങ്ങളെ പറ്റി ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും. 1983 ജൂൺ18 ന് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്നതിനു കൃത്യം ഒരാഴ്ച മുമ്പായിരുന്നു ടൺബ്രിഡ്ജ്വെൽസിലെ നെവിൽ മൈതാനത്ത് സിംബാബ്വേയും ഇന്ത്യയും തമ്മിലുള്ള മത്സരം. ടോസ് കിട്ടിയ ഇന്ത്യ ബാറ്റിങ്ങ് തന്നെ തിരഞ്ഞെടുത്തു. സ്കോർ ബോർഡിൽ റൺ വിരിയും മുമ്പേ സുനിൽ ഗവാസ്കർ വട്ടപ്പൂജ്യത്തിന് പുറത്ത്. തൊട്ടുടൻ കൃഷ്ണമാചാരി ശ്രീകാന്ത് റണ്ണെടുക്കാതെ പുറത്ത്. മൊഹീന്ദർ അമർനാഥ്, സന്ദീപ് പാട്ടീൽ, യശ്പാൽ ശർമ എന്നിവരും ഡ്രസിങ് റൂമിലേക്ക് മാർച്ച് പാസ്റ്റ് നടത്തുകയായിരുന്നു. 17 റൺസിന് അഞ്ച് വിക്കറ്റ്.
അപ്പോഴാണ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തിട്ട് കേവലം നാലു മാസം മാത്രം പ്രായമുള്ള കപിൽദേവ് എന്ന 24കാരൻ ആറാമനായി നെവിൽ ഗ്രൗണ്ടിലെ ക്രീസിലേക്ക് കടന്നു വന്നത്. കപിൽ ദേവ് റോജർ ബിന്നിയെ കൂട്ടുപിടിച്ച് സ്കോർ 77ൽ എത്തിച്ചപ്പോൾ ആറാമത്തെ വിക്കറ്റും വീണു. ഒരു റൺ കൂടി ചേർന്നപ്പോൾ രവി ശാസ്ത്രിയും കട്ടയും പടവും മടക്കി. 78ന് ഏഴ്. നൂറു കടക്കാനുള്ള സാധ്യത കഷ്ടി. എന്നാൽ ചിലർ വരുമ്പോൾ ചരിത്രം വഴി മാറുമെന്നു പറഞ്ഞതു പോലെ ആ 24 കാരൻ പിന്നെ ടൺബ്രിഡ്ജ് വെൽസിലെ നെവിൽ ഗ്രൗണ്ടിൽ നടത്തിയത് ഒരു കൊലവിളിയായിരുന്നു.
കപിൽ ശരിക്കും ഒരു ചെകുത്താനായി മാറിയ ദിവസം. ഒരൊറ്റ ഇന്ത്യക്കാരൻ പോലും ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടില്ലാത്ത ആ കാലത്ത് ആദ്യമായി ഇന്ത്യക്കു വേണ്ടി കപിൽ ഏകദിനത്തിൽ സെഞ്ച്വറി കുറിച്ചു. കളി അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ എട്ടിന് 266. കപിൽദേവ് പുറത്താകാതെ നേടിയത് 175 റൺസ്. അതും വെറും 138 പന്തിൽ. മൈതാനത്തിന്റെ അതിരുകൾ അളന്ന 16 ഫോറുകൾ. ആകാശം ഭേദിച്ച ആറ് സിക്സറുകൾ.
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളായിരുന്ന മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ബാറ്റിംഗ് വിസ്ഫോടനം നടന്ന ഗ്രൗണ്ട് കാണുവാനും, അവിടെ കളിക്കുവാനും യു. കെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും ഒരു സുവർണാവസരം ആണ് സഹൃദയ ഈ തവണ ഒരുക്കിയിരിക്കുന്നത്.
രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ നെവിൽ ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ടു മൈതാനത്തായി ആണ് നടക്കുന്നത്. സഹൃദയയുടെ ഹോം ടീമായ റോയൽസ് ക്രിക്കറ്റ് ക്ലബ്ബിനോടൊപ്പം യു. കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7 ടീമുകൾക്കാണ് പങ്കെടുക്കുവാൻ അവസരം. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും ആണ് സമ്മാനം. വിജയികളെ കാത്തിരിക്കുന്നത് 701 പൗണ്ടിന്റെ ക്യാഷ് അവാർഡും ട്രോഫിയും ആണ്. രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 351 പൗണ്ടും, മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 151 പൗണ്ടും ട്രോഫിയും ലഭിക്കും. കൂടാതെ ബെസ്ററ് ബാറ്റ്സ്മാൻ, ബെസ്ററ് ബൗളർ, എന്നിവർക്ക് പ്രത്യേക ക്യാഷ് അവാർഡുകളും ട്രോഫിയും ലഭിക്കും.
മുൻ വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും മികച്ച രീതിയിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കാനാണ് സഹൃദയ ലക്ഷ്യമിടുന്നത്. മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകളും ക്രമീകരിക്കുന്നുണ്ട്. ഗ്രൗണ്ടിനോടനുബന്ധമായി തന്നെ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ടീം രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക :-
അജിത്ത് വെൺമണി 07957 100426
ബിബിൻ എബ്രഹാം 07534893125
മനോജ് കോത്തൂർ 07767 008991
വിജു വറുഗീസ് 07984 534481
ദീപു പണിക്കർ 07473 479236
സേവ്യർ ഫ്രാൻസിസ് 07897 641637
ആഷ്ഫോർഡ് :- കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 18 -മത് “കായികമേള ” ആഷ്ഫോർഡ് റഗ്ബി ഗ്രൗണ്ടിൽ പ്രൗഢഗംഭീരമായി നടന്നു. ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് സൗമ്യ ജിബി കായികമേള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ട്രീസാ സുബിൻ , റെജി ജോസ് , സോണി ചാക്കോ എന്നിവരും , കമ്മിറ്റി അംഗങ്ങളും , നൂറുകണക്കിന് അസോസിയേഷൻ അംഗങ്ങളും ചേർന്ന് കായികമേള മഹാ സംഭവമാക്കി മാറ്റി.
ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ “ആറാട്ട് – 2022 ” പ്രസിഡൻറ് സൗമ്യ ജിബി പ്രകാശനം ചെയ്ത് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസിന് കൈമാറി.
കൊച്ചുകുട്ടികളുടെ ഓട്ടമത്സരത്തോടു കൂടി മത്സരങ്ങൾ ആരംഭിച്ചു . നാട്ടിൽ നിന്ന് കടന്നുവന്ന മാതാപിതാക്കളുടെ നടത്ത മത്സരം, ലെമൺ ആന്റ് സ്പൂണ്‍ റേസ്, ഷോർട്ട് പുട്ട് എന്നിവ കാണികളിൽ കൗതുകമുണർത്തി.
ഫുഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിച്ച ഉച്ചഭക്ഷണത്തോടൊപ്പം 1 തയ്യാറാക്കിയ വീശി അടിച്ച നാടൻ പൊറോട്ട മുതിർന്നവർക്കും , കുട്ടികൾക്കും വേറിട്ട അനുഭവമായിരുന്നു. കാണികൾക്കും , മത്സരാർത്ഥികൾക്കുമായി അസോസിയേഷൻ തയ്യാറാക്കിയ ഫുഡ് സ്റ്റാളിന് , സോജ മദുസൂദനൻ , ലിൻസി അജിത്ത്, സ്നേഹ അജിത്ത് എന്നിവർ നേതൃത്വം നൽകി.
കായികമേളയുടെ രണ്ടാം ദിവസം കെന്റ് ഫുട്ബോൾ ലീഗിലെ വിവിധ ക്ലബ്ബുകളിൽ കളിക്കുന്ന മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്ബോൾ മത്സരത്തോടുകൂടി ആരംഭം കുറിച്ചു. ശേഷം മുതിർന്നവരുടെ ആവേശകരമായ ഫുട്ബോൾ മത്സരവും അവസാന പന്ത് വരെ ഉദ്വേഗമുണർത്തിയ ക്രിക്കറ്റ് മത്സരവും അരങ്ങേറി. പ്രസ്തുത മത്സരങ്ങൾ ദർശിക്കുവാൻ സ്വദേശികളും വിദേശികളുമടക്കം അനവധി ആളുകൾ പവലിയനിൽ സന്നിഹിതരായിരുന്നു .
ചെസ്സ് , കാരംസ്, ചീട്ടുകളി എന്നീ മത്സരങ്ങളുടെ തീയതി പുറകാലെ അറിയിക്കുന്നതാണെന്ന് സ്പോർട്സ് കമ്മിറ്റി അറിയിച്ചു.
ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻറെ 18 -മത് കായികമേള മുൻ വർഷങ്ങളേക്കാൾ മികവുറ്റതും , ജനകീയവുമാക്കിയ അംഗങ്ങൾക്കും , മത്സരങ്ങൾ നിയന്ത്രിച്ച ജോജി കോട്ടക്കൽ, ജോൺസൺ തോമസ്, ആൽബിൻ , സനൽ എന്നിവർക്കും സരസമായ ഭാഷയിൽ മത്സരങ്ങളുടെ വിവരണം നൽകിയ സോണി ചാക്കോയ്ക്കും വിദേശികളായ കാണികൾക്കും അസോസിയേഷൻ സെക്രട്ടറി ട്രീസാ സുബിൻ നന്ദി പ്രകാശിപ്പിച്ചു.
“ആറാട്ട് -2022 “
ഗൃഹാതുര സ്മരണകൾ നിറയുന്ന തിരുവോണത്തെ വരവേൽക്കാൻ ആഷ്ഫോർഡ് മലയാളി അസോസിയേഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. നിറപറയും , നിലവിളക്കും സാക്ഷിയാക്കി കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷൻ സെപ്റ്റംബർ 24 ാം തീയതി ശനിയാഴ്ച രാവിലെ 10.00 മണി മുതൽ അതിവിപുലമായി ആഘോഷിക്കുന്നു. സമൃദ്ധമായ ഓണസദ്യക്ക് ശേഷം “ആറാട്ട് – 2022 ” ന് തിരിതെളിയും. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, വടംവലി മത്സരം, സാംസ്കാരിക ഘോഷയാത്ര, ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ കായിക പ്രതിഭകൾക്കും കായിക പ്രേമികൾക്കും ആവേശകരമായ മറ്റൊരു സന്തോഷവാർത്തയുമായി യുകെയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘ മലയാളി അസോസിയേഷൻ സണ്ടർലാൻറ് വീണ്ടുമെത്തുന്നു.
MAS-ന്റെ മറ്റൊരു മെഗാ ഇവൻറായി കായികമേളയും വടം വലി മൽസരവും, 2022 ഓഗസ്റ്റ് 13 ശനിയാഴ്ച, സണ്ടർലാൻഡിലെ സിൽക്‌സ്‌വർത്ത് സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 വരെ സംഘടിപ്പിക്കുന്നതായി മാസിൻ്റെ പ്രസിഡൻ്റ് ശ്രീ. റജി തോമസസ് അറിയിച്ചു.
ഈ വർഷം ഏപ്രിൽ 9 ന് നാഷണൽ ലെവവൽ ഷട്ടിൽ ബാഡ്മിൻറൻ വിജയകരമായി നടത്തിയതുപോലെ MAS ആതിഥേയത്വം വഹിക്കുന്ന മറ്റൊരു ദേശീയ മൽസര വേദി ആയി ഈ ഇവന്റ് സംഘടിപ്പിക്കാൻ മാസ് ഒരുക്കങ്ങളാരംഭിച്ചു കഴിഞ്ഞു. യുകെയിലെ മറ്റ് ഏതു മലയാളി കൂട്ടാഴ്മകൾക്കും, ക്ലബ്ബുകൾക്കും, കമ്മ്യൂണിറ്റികൾക്കും ഏതെങ്കിലും ഒരു പ്രസ്താനത്തിൻ്റെ മേൽവിലാസത്തിലല്ലാതെ തന്നെ സ്വതന്ത്രമായി അവരുടെ കായിക പ്രതിഭകളും, കരുത്തും പ്രദർശിപ്പിക്കാനുള്ള മികച്ച അവസരം മലയാളി അസോസിയേഷൻ സണ്ടർലാൻറ് ഈ കായിക മേളയിലൂടെ ഒരുക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. സബ് ജൂനിയർ (50m, 100m), ജൂനിയർ (50m, 100m) സീനിയർ, അദ്ധൾട്ട്, സൂപ്പർ സീനിയർ സ്ത്രീ പുരുഷ വിഭാഗളിലായി മൽസരങ്ങൾ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 50m, 100m, 200m, 400m, 4x100m റിലെ മൽസരം, ഷോട്ട്പുട്ട്, ലോംഗ്ജംപ് എന്നീ ഇനങ്ങളിലായാണ് മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. അതലറ്റിക്ക് ഇനങ്ങിൽ പങ്കെടുക്കുന്നവർക്ക് ഒരോ ഇനത്തിനും £3.00 വീതവും, റിലെ ടീമൊന്നിന് £10.00 വിതവും രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതാണ്. കായികമേള വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും, കൂടാതെ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന കൂട്ടായ്മക്ക് ഓവറോൾ ട്രോഫിയും നൽകി ആദരിക്കുന്നതാണ്.
ഈ കായിക മേളയുടെ മുഖ്യ ആകർഷണം വടം വലി മൽസരമായിരിക്കും. ഇതിനോടകം തന്നെ യുകെയിലെ നാനാ ഭാഗങ്ങളിൽ നിന്നുമായി വൻ പ്രോൽസാഹനമാണ് ലഭിക്കുന്നുന്നത്. 550kg ആയിരിക്കും ഒരു ടീമിൻ്റെ പരമാവധി തൂക്കം. എൻട്രി ഫീസ് ടീമൊന്നിന് £100 വീതമായിരിക്കും. വടം വലി മൽസരം പുരുഷൻ മാർക്കുമാത്രമായിരിക്കും. വടം വലി മൽസരത്തിൽ വിജയികളാവുന്ന ടീമിന് £750 റണ്ണർ അപ്പിന് £500, മൂന്നാം സ്ഥാനക്കാർക്ക് £150, നാലാം സ്ഥാനക്കാർക്ക് £100 സമ്മാനമായി ലഭിക്കും.
മൽസരങ്ങളിൽ പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 6 ശനിയാഴ്ചയായിരിക്കും.