Australia

എണ്‍പതോളം തിമിംഗലങ്ങള്‍ കൂട്ടമായി ഇര തേടുന്നതിന്റെ മനോഹരവും അത്യപൂര്‍വവുമായ വീഡിയോ ശ്രദ്ധേയമാകുന്നു. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ സഫയര്‍ തീരത്തുനിന്നാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. കൂനന്‍ തിമിംഗലങ്ങളാണ് ഇത്തരത്തില്‍ ജലോപരിതലത്തില്‍ ഉയര്‍ന്നും താഴ്ന്നും ഇരയെ തേടുന്നത്.

ഇത്തരം കാഴ്ച്ച അപൂര്‍വമാണെന്ന് തിമിംഗലത്തെക്കുറിച്ചുള്ള പഠിക്കുന്ന ഡോ. വനേസ പിറോട്ട പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള തിമിംഗലങ്ങളുടെ വേട്ടയാടല്‍ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ കടലില്‍ ചിത്രീകരിക്കുന്നത്. അതേസമയം എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ സഫയര്‍ തീരത്ത് എത്തിയത് എന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും അത്ഭുതമാണ്.

ഇവയുടെ ഇര പിടിക്കല്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. വല വിരിച്ചാണ് കൂനന്‍ തിമിംഗലം ഇരപിടിക്കുന്നത്. സ്വയം ഉല്‍പാദിപ്പിക്കുന്ന കുമിളകള്‍ കൊണ്ടാണ് ഈ തിമിംഗലങ്ങള്‍ വല വിരിക്കുന്നത്. ഈ കുമിളകളുടെ ശൃംഖലയിലേക്ക് ചെറുമീനുകള്‍ എത്തിപ്പെടും. ക്രില്‍ എന്നു പേരുള്ള ചെമ്മീന്‍ അടക്കമുള്ള ചെറു മത്സ്യങ്ങളാണ് തിമിംഗലങ്ങളുടെ ആഹാരം.

പല്ലിന് പകരം വായില്‍ അരിപ്പ പോലെ ഒരുതരം നാരുകള്‍ ആണ് ഇവയ്ക്കുള്ളത്. കടലില്‍ വലിയ വായ് തുറന്നിരിക്കുമ്പോള്‍ വെള്ളവും ഭക്ഷണവും ഒരുമിച്ചു വായ്ക്കകത്താകുകയും അതിനു ശേഷം ഈ അരിപ്പ പോലുള്ള പല്ലുകള്‍ക്കിടയിലൂടെ വെള്ളം മാത്രം പുറത്തു ചീറ്റുകയും ഭക്ഷണം മാത്രം വിഴുങ്ങുകയും ചെയ്യുന്നു. ഈ തീറ്റ തേടല്‍ വിദ്യയിലൂടെ തിമിംഗലങ്ങളുടെ വായിലേക്ക് വലിയ അളവിലാണ് ചെറുമീനുകള്‍ ചെല്ലുന്നത്. ഇങ്ങനെ ഒരുപാടു തിമിംഗലങ്ങള്‍ ചേര്‍ന്ന് ഇരയ്ക്കുള്ള കെണി തീര്‍ക്കുന്ന മനോഹരമായ കാഴ്ചയാണ് ചിത്രീകരിച്ചത്.

ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം തിമിംഗല കൂട്ടങ്ങള്‍ ഇവിടെ എത്തിയതിന്റെയും അവ ഇര തേടുന്നതിന്റെയും ദൃശ്യങ്ങള്‍ ആദ്യമായി ചിത്രീകരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം തിമിംഗലങ്ങള്‍ എത്തിയ അതേ സ്ഥലത്താണ് ഇപ്പോള്‍ അവ വീണ്ടും എത്തിയത്. ഈ പ്രദേശത്തെ സമുദ്രാന്തരീക്ഷത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നു പഠിക്കേണ്ടതുണ്ടെന്നു ഡോ. വനേസ പിറോട്ട പറഞ്ഞു.

രണ്ടാം വര്‍ഷവും തിമിംഗലങ്ങള്‍ ഈ ഭാഗത്തേക്ക് എത്തിയത് ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നും ഈ പഠനത്തിന് അതീവ പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.
അന്റാര്‍ട്ടിക്ക ഭാഗത്തുള്ള ഇവ തീറ്റ തേടിയാണ് ഇവിടെ എത്തിയത്. തിരിച്ച് അന്റാര്‍ട്ടിക്കയിലേക്ക് മടങ്ങുന്നതിനുമുമ്പാണ് ഗവേഷകര്‍ക്ക് ഈ വീഡിയോ ചിത്രീകരിക്കാനായത്. തിമിംഗല വേട്ട നിരോധിച്ച ശേഷം ഹമ്പ്ബാക്ക് തിമിംഗലങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. വനേസ പറഞ്ഞു. ഓരോ വര്‍ഷവും ഏകദേശം 11 ശതമാനമായി ഇവയുടെ ജനസംഖ്യ വര്‍ധിക്കുന്നു. 35,000-ത്തിലധികം ഹമ്പ്ബാക്ക് തിമിംഗലങ്ങളാണ് ഇപ്പോഴുള്ളത്.

തിമിംഗലം ഇര പിടിക്കുന്നതിന്റെ ദൃശ്യം

ശാസ്ത്രജ്ഞരും വന്യജീവി ടൂര്‍ ഓപ്പറേറ്റര്‍മാരായ സഫയര്‍ കോസ്റ്റല്‍ അഡ്വഞ്ചേഴ്സുമാണ് ഈ അത്യപൂര്‍വ വീഡിയോ പകര്‍ത്തിയത്. ഇത് വളരെ ആവേശകരമായിരുന്നുവെന്ന് സഫയര്‍ കോസ്റ്റല്‍ അഡ്വഞ്ചേഴ്‌സില്‍ നിന്നുള്ള സൈമണ്‍ മില്ലര്‍ പറഞ്ഞു.വീഡിയോ ചിത്രീകരിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ അവ ബോട്ടിന് നേരെ വരികയും ബോട്ടിനടുത്ത് എത്തി കുതിക്കാനും ആരംഭിച്ചു. അതിനാല്‍ അവയെ അടുത്തുനിന്നു കാണാന്‍ സാധിച്ചു. വലിയ തിമിംഗലത്തിന് ഒരു ബസിന്റെ വലിപ്പവും ഒരു കുഞ്ഞ് തിമിംഗലത്തിന് കാറിന്റെ വലുപ്പവുമുണ്ടെന്നു നിങ്ങള്‍ക്കു കാണാം-സൈമണ്‍ പറഞ്ഞു.

ന്യൂ സൗത്ത് വെയില്‍സില്‍ കാണാതായ മൂന്നു വയസുകാരനെ നാലു ദിവസത്തെ തെരച്ചിലിനൊടുവില്‍ സുരക്ഷിതനായി കണ്ടെത്തി. സിംഗിള്‍ട്ടണിലെ പുട്ടി ഗ്രാമീണ മേഖലയില്‍ വെള്ളിയാഴ്ച്ച രാവിലെ കാണാതായ ആന്റണി എജെ എല്‍ഫലാക്ക് എന്ന കുട്ടിയെയാണ് കുടുംബത്തിന്റെ അധീനതയിലുള്ള വസ്തുവിന് സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. തെരച്ചില്‍ നാലാം ദിവസത്തിലേക്കു കടന്നപ്പോഴാണ് ആശ്വാസകരവും അത്ഭുതകരവുമായ കണ്ടെത്തലുണ്ടായത്.

സംസാരശേഷിയില്ലാത്ത ഓട്ടിസമുള്ള കുട്ടിയെ ഇന്നു രാവിലെ പതിനൊന്നരയോടെയാണ് പോലീസ് നദീതീരത്തിനു സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് 650 ഏക്കര്‍ വിസ്തൃതിയുള്ള വസ്തുവിന് സമീപം കുട്ടിയെ കണ്ടെത്തിയത്. ഒരു കുളത്തിനു സമീപം മുട്ടുകുത്തിനിന്ന് വെള്ളം കുടിക്കുന്നതാണ് ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. തുടര്‍ന്ന് പാരാമെഡിക്കലുകള്‍ സമീപമെത്തി ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. പുതപ്പില്‍ പൊതിഞ്ഞ കുട്ടിയെ പാരാമെഡിക്കുകള്‍ കുറ്റിക്കാടുകള്‍ക്കിടയിലൂടെ പുറത്തെത്തിച്ച് ആംബുലന്‍സിലേക്കു മാറ്റി.

കാലില്‍ മുറിവേറ്റതിനാലും മലിനമായ വെള്ളം കുടിച്ചതു കൊണ്ടും മുന്‍കരുതല്‍ എന്ന നിലയില്‍ കുട്ടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുളത്തിലെ വെള്ളം കുടിച്ചാണ് കുട്ടി നാലു ദിവസത്തോളം ജീവന്‍ നിലനിര്‍ത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇത് വലിയ അത്ഭുതമാണെന്ന് പിതാവ് എല്‍ഫലാക്ക് മാധ്യമങ്ങളോടു പറഞ്ഞു. അവനെ ഉറുമ്പുകള്‍ കടിച്ചിട്ടുണ്ട്. അവന്‍ വീണിട്ടുണ്ട്. നാലു ദിവസത്തോളം അതേ ഡയപ്പര്‍ ധരിച്ച് തൊലി പൊട്ടിയിട്ടുണ്ട്. അതിനെല്ലാം ഉപരി അവന്‍ ജീവനോടെയുണ്ടെന്നത് ഞങ്ങള്‍ക്കു നല്‍കിയ ആശ്വാസം വാക്കുകളില്‍ വിവരിക്കാനാവില്ല. നാലു ദിവസമായി ഞങ്ങള്‍ ഉറക്കമില്ലാതെ കുറ്റിക്കാട്ടില്‍ അവനെ തേടി അലയുകയായിരുന്നു. അത്രയും അപകടകരമായ ഒരു സാഹചര്യത്തില്‍ അകപ്പെട്ടിട്ടും അവന്‍ ആരോഗ്യത്തോടെയിരിക്കുന്നു-നിറഞ്ഞ കണ്ണുകളോടെ എല്‍ഫലാക്ക് പറഞ്ഞു.

അവന്‍ അമ്മയുടെ അരികില്‍നിന്നു മാറാതെ നില്‍ക്കുകയാണ്. അമ്മയുടെ പേര് കേട്ടയുടനെ കണ്ണുതുറന്ന് അമ്മയെ നോക്കി. പിന്നീട് ഉറങ്ങി. മുന്‍പ് തിരച്ചില്‍ നടത്തിയ പ്രദേശത്താണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം കുട്ടിയെ എങ്ങനെ വീട്ടില്‍നിന്നു കാണാതായതെന്നു പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

കുട്ടിയ ജീവനോടെ കണ്ടെത്തിയത് വലിയ ആശ്വാസമാണെന്ന് ഹണ്ടര്‍വാലി പോലീസ് ഡിസ്ട്രിക്റ്റ് കമാന്‍ഡര്‍ സൂപ്രണ്ട് ട്രേസി ചാപ്മാന്‍ പറഞ്ഞു.കുട്ടിയെ കണ്ടെത്തിയതോടെ വളരെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ സാക്ഷ്യം വഹിച്ചത്. വാര്‍ത്ത അറിഞ്ഞയുടന്‍ വീടിനു പുറത്ത് കുടുംബാംഗങ്ങള്‍ പരസ്പരം ആലിംഗനം ചെയ്യുകയും നൃത്തം ചവിട്ടുകയും ചെയ്തു.

കുഞ്ഞു സര്‍വൈവര്‍ എന്നാണ് പാരാമെഡിക് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം അംഗം ജെറി പൈക്ക് വിശേഷിപ്പിച്ചത്.ഹെലികോപ്റ്റര്‍, പോലീസ് ബൈക്കുകള്‍, ഡോഗ് യൂണിറ്റ്, മുങ്ങല്‍ വിദഗ്ധര്‍, സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ്, റൂറല്‍ ഫയര്‍ സര്‍വീസ് എന്നിവ ഏകോപിച്ചുകൊണ്ടുള്ള തെരച്ചിലാണ് നടത്തുന്നത്.കാല്‍നടയായും ബൈക്കുകളിലും കുതിരപ്പുറത്തും കാറുകളിലുമായി 150 ലധികം പേരടങ്ങുന്ന സംഘമാണ് കുറ്റിക്കാടുകളിലും മറ്റുമായി നാലു ദിവസം തെരച്ചില്‍ നടത്തിയത്.

ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. സംഭവത്തെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അപലപിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ആശയങ്ങള്‍ പിന്തുടരുന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയ്ക്കുശേഷം ഓക്‌ലാന്‍ഡിലെ കൗണ്ട് ഡൗണ്‍ ലിന്‍മാളിലാണ് ആക്രമണം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വച്ചിരുന്ന കത്തി എടുത്ത് അക്രമി അവിടെ എത്തിയവരെ കുത്തുകയായിരുന്നു. പരുക്കേറ്റ ആറു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇതെന്നും ജസീന്ത ആര്‍ഡന്‍ പ്രതികരിച്ചു.

ആക്രമണത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് പത്തോളം വാഹനങ്ങളില്‍ എത്തിയ പോലീസ് ഇയാളെ അറുപതു സെക്കന്‍ഡോളം വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ ഇയാള്‍ മരിച്ചു. അഞ്ചോളം ആംബുലന്‍സുകളും അടിയന്തര സേവന വിഭാഗവും എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്.

2011-ല്‍ ന്യൂസിലന്‍ഡിലെത്തിയ ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയത്. ഐഎസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍ 2016 മുതല്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ച ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യം ഇയാള്‍ പോലീസിന്റെ നോട്ടപ്പുള്ളയാകുന്നത്. പല തവണ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുന്നു.സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഓക്ലന്‍ഡില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ തിരക്ക് കുറവായിരുന്നു.

ന്യൂസിലന്‍ഡിന്റെ സമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ഭീകരാക്രമണമാണിത്. 2019 മാര്‍ച്ച് 15-ന് ക്രൈസ്റ്റ് ചര്‍ച്ചിലെ മോസ്‌കില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 50 വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയന്‍ പ്രവാസി മലയാളികള്‍ക്ക് ലഭിച്ച അപ്രതീക്ഷിത ഓണ സമ്മാനമായി പടിഞ്ഞാറൻ ഓസ്‌ട്രേലിയ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവന്റെ ഓണാശംസകള്‍

‘ഇന്ത്യയില്‍ തന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന സംസ്ഥാനമായ കേരളത്തിന്റെ സംസ്‌കാരവും ഭാഷയും പാരമ്പര്യവും അതിനെ മറ്റുള്ളവരില്‍ നിന്നും അതുല്യമാക്കുന്നു. ഈ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വലിയ ആഘോഷമാണ് ഓണം. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളികള്‍ ഓണം സമൃദ്ധമായി ആഘോഷിക്കുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നു’ – മാര്‍ക്ക് മക്‌ഗൊവന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സാംസ്‌കാരിക വൈവിദ്യമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ മുഖമുദ്ര. അതില്‍ മലയാളികളുടെ സംഭാവന വളരെ വലുതാണ്. ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് മലയാളികള്‍ നമ്മുടെ സംസ്ഥാനത്തിന് നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണ്.

കോവിഡ് മഹാമാരിയുടെ കാലത്ത് ആതുര സേവന രംഗത്ത് മലയാളികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സംസ്ഥാനത്തെ മഹാമാരിയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയ മലയാളി സമൂഹത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷനായ മാവായുടെ (മലയാളി അസോസിയേഷന്‍ ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ) കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും പ്രീമിയര്‍ പ്രശംസിച്ചു. മലയാളത്തില്‍ നന്ദിയും അര്‍പ്പിച്ചുകൊണ്ടാണ് മക്‌ഗൊവന്‍ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.

ലോക സംഗീത ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് മലയാളിയായ ജാനകി ഈശ്വര്‍. ഓസ്ട്രേലിയലെ ‘ദി വോയ്സ്’ എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയുടെ ഓഡീഷന്‍ റൗണ്ടിലെ അവിശ്വസനീയമായ പ്രകടനമാണ് ജാനകിയെ പ്രശസ്തയാക്കിയത്. കോഴിക്കോട് സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് പന്ത്രണ്ടു വയസ്സുകാരിയായ ജാനകി.

സംഗീതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ കുടുംബത്തിലാണ് ജാനകി ജനിച്ചത്. അധികവും ഇംഗ്ലീഷ് പാട്ടുകള്‍ പാടുന്ന ജാനകി നന്നേ ചെറുപ്പത്തിലേ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു. സംഗീത പഠനത്തിനൊപ്പം ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളും പരിശീലിച്ചിട്ടുണ്ട് ജാനകി. ഈയടുത്ത് ‘ക്ലൗണ്‍’ എന്ന പേരില്‍ തന്റെ ആദ്യ സ്വതന്ത്രഗാനവും പുറത്തിറക്കി ഈ കൊച്ചുമിടുക്കി.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ ജാനകി സ്വന്തം യൂട്യൂബ് ചാനല്‍ വഴി ലോകത്തിന് മുന്നില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്ക് തുടങ്ങിയ ഗ്ളോബല്‍ സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമുകളിലും ജാനകിയുടെ സംഗീതം ആസ്വദിക്കാനാവും.

ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ കുട്ടികളുടെ പാര്‍ക്കില്‍ ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം. ആക്രമിക്കാനെത്തിയ മാഗ്‌പൈ എന്ന പക്ഷിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മ കാല്‍ വഴുതി വീണത്.പക്ഷിയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ കാല്‍ വഴുതി വീണു കൈയിലിരുന്ന കുഞ്ഞിന് ദാരുണാന്ത്യം. വീഴ്ച്ചയില്‍ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ക്വീന്‍സ് ലാന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്കു കൊണ്ടുപോയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഹോളണ്ട് പാര്‍ക്ക് വെസ്റ്റിലെ ഗ്ലിന്‍ഡെമാന്‍ പാര്‍ക്കില്‍നിന്ന് നിരവധി പക്ഷികളെ ബ്രിസ്‌ബേന്‍ സിറ്റി കൗണ്‍സില്‍ തൊഴിലാളികള്‍ നീക്കം ചെയ്തതിന് ശേഷമാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. മാഗ്‌പൈ പക്ഷികളുടെ ആക്രമണം സംബന്ധിച്ച് നിരവധി മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദേശത്തു സ്ഥാപിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ എല്ലാ ഭാഗത്തും സാധാരണയായി കാണുന്ന പക്ഷിയാണ് മാഗ്പൈകള്‍. പാര്‍ക്കുകളിലും മൈതാനങ്ങളിലും ഉള്‍പ്പെടെയുള്ള മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഈ പക്ഷികള്‍ ധാരാളമായുണ്ട്. സ്വതവേ പ്രശനക്കാരല്ലാത്ത ഇവര്‍ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ആക്രമണകാരികളാകുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ആറു മുതല്‍ എട്ട് ആഴ്ച്ച കാലയളവിലായാണ് ഇവയുടെ കൂടുകൂട്ടലും മുട്ടയിടീലും കുഞ്ഞുങ്ങളെ വിരിയിക്കലും. കാല്‍നട യാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ് പക്ഷിയുടെ ആക്രമണത്തിന് സ്ഥിരം ഇരയാകുന്നത്.

ഇവയുടെ പ്രജനനകാലത്ത് കാല്‍നടയാത്രക്കാരും, സൈക്കിള്‍ സവാരിക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. കൂടിന്റെ 50 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെയുള്ള പ്രദേശങ്ങളിലാണ് സാധരണയായി ആണ്‍പക്ഷികള്‍ ആക്രമണം അഴിച്ചു വിടുക. കൂടിനെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ ആക്രമണങ്ങള്‍.

മികച്ച പാട്ടുകാരും അനുകരണ കലയില്‍ അതിവിദഗ്ധരുമാണ് മാഗ്പൈ പക്ഷികള്‍. ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവികളിലൊന്നായാണ് മാഗ്‌പൈയെ കണക്കാക്കുന്നത്. 35-ലധികം പക്ഷികളുടെ ശബ്ദവും അതിനു പുറമേ പട്ടിയുടെയും കുതിരയുടെയും മനുഷ്യന്റെ വരെ സ്വരവും ഇവയ്ക്ക് അനുകരിക്കാന്‍ സാധിക്കും.

ഓസ്‌ട്രേലിയയില്‍ ലോക്ഡൗണിനെതിരേ വീണ്ടും തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം. കോവിഡ് ഡെല്‍റ്റ വൈറസ് വ്യാപനം രൂക്ഷമായതിനെതുടര്‍ന്ന് ഇന്നലെ വിക്ടോറിയന്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തലസ്ഥാന നഗരിയായ മെല്‍ബണില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസാണ് രാത്രി എട്ടിന് ഏഴു ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് ആറാം തവണയാണ് മെല്‍ബണ്‍ ലോക്ഡൗണിലൂടെ കടന്നുപോകുന്നത്.

ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ രാത്രിയോടെ ഫ്‌ളിന്‍ഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷനു സമീപമാണ് ആദ്യം ഒത്തുകൂടിയത്. പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് പ്രതിഷേധക്കാര്‍ സ്വാന്‍സ്റ്റണ്‍ സ്ട്രീറ്റിലേക്കു മാറി. പ്രതിഷേധക്കാര്‍ റോഡില്‍ തീ കത്തിക്കുകയും സ്വാതന്ത്ര്യം വേണം ലോക്ക്ഡൗണ്‍ വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിക്കുകയും ചെയ്തു.

ഏറെ ബുദ്ധിമുട്ടേറിയ തീരുമാനം എന്നു വിശേഷിപ്പിച്ചാണ് ഡാനിയല്‍ ആന്‍ഡ്രൂസ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. വളരെ കുറച്ചുപേര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുകയല്ലാതെ ഞങ്ങള്‍ക്കു മറ്റ് മാര്‍ഗമില്ല. ജനങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സുപ്രധാന തീരുമാനം ഞങ്ങള്‍ കൂട്ടായി എടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെതിരേ കഴിഞ്ഞ 24-ന് വിവിധ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബന്‍ തുടങ്ങി പ്രധാന നഗരങ്ങളിലാണ് അന്ന് മൂവായിരത്തിലേറെ പേര്‍ അണിനിരന്ന പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജനം തെരുവിലിറങ്ങിയത്. പലയിടത്തും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. ഇത്തരം തുടര്‍ച്ചയായ പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന ഭീതിയിലാണ് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓസ്ട്രേലിയ :- കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ വച്ച് ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട അമ്മയുടെയും രണ്ടു മക്കളുടെയും ശവസംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 10 ചൊവ്വാഴ്ച രാവിലെ 11:30 ന് ഹിൽക്രെസ്റ്റിലെ സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ വച്ച് നടത്തപ്പെടുമെന്ന് ഇടവകവികാരി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ബിബിനും ലോട് സിയും മൂന്ന് മക്കളും സിഡ് നിയിലെ ഓറഞ്ചിൽ നിന്നും ബ്രിസ്‌ബെനിലേക്ക് യാത്ര ചെയ്തത്. യാത്രയ്ക്ക് മധ്യേ ഇവരുടെ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോട് സിയും ഇളയ മകൾ കെയ്‌തിലിനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. മൂത്തമകൻ ക്രിസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഇടവക ഒന്നായി പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ക്രിസിന്റെ മരണവാർത്ത കുടുംബത്തെ മാത്രമല്ല, ഓസ്ട്രേലിയയിൽ ഉള്ള മലയാളി സമൂഹത്തെയാകെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. ക്രിസിന്റെ മരണം സംഭവിച്ച ഉടൻതന്നെ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സമ്മതം കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. ക്രിസിന്റെ ഓർമ്മ മറ്റുള്ളവരിലൂടെ നിലനിൽക്കും എന്ന പ്രതീക്ഷയിലാണ് പിതാവ് ഉൾപ്പെടെയുള്ള മറ്റു കുടുംബാംഗങ്ങൾ. ശവസംസ്കാര ശുശ്രൂഷയിൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് ഇടവകവികാരി അറിയിച്ചിട്ടുണ്ട്. എല്ലാവരും ബിബിന്റെ കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം, മൃതദേഹങ്ങൾ മൗണ്ട് ഗ്രാവറ്റ് സെമിത്തേരിയിൽ ആയിരിക്കും സംസ്കരിക്കുക. ബിബിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ച് നിരവധി മലയാളി സുഹൃത്തുക്കൾ എത്തുന്നുണ്ട്.

ബ്രിസ്ബന്‍: ഓസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ അമ്മയും കുഞ്ഞും മരിച്ച അപകടത്തിൽ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മൂത്ത മകന്‍ ക്രിസ് ബിബിന്‍(8) ഇന്ന് രാവിലെ മരിച്ചു. സിഡ്‌നിക്കടുത്ത് ഓറഞ്ചില്‍നിന്ന് ബ്രിസ്ബേനിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളിയായ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞ മാസം 22 നാണ് ട്യുവുമ്പായില്‍ വച്ച് അപകടത്തില്‍പെട്ടത്. ബിബിന്റെ ഭാര്യ ലോട്സി (35) യും ഇളയമകള്‍ കെയ്തിലിനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.

അതേസമയം ക്രിസ് ബിബിന്റെ ആരോഗ്യ നില രണ്ടു ദിവസം മുൻപ് വഷളായതിനെത്തുടർന്ന് മരണം സംബന്ധിച്ച വിവരം ബന്ധുക്കളെ അറിയിച്ചിരുന്നു. തുടർന്ന് അവയവദാനത്തിന് ഉള്ള സമ്മതം അധികാരികളെ അറിയിക്കുകയും ചെയ്‌തിരുന്നു. ബന്ധുക്കൾ അറിയിച്ചതനുസരിച്ചു അധികാരികൾ വേണ്ട കരുതലകൾ ചെയ്തശേഷം ഇന്ന് രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇത്രയേറെ വിഷമം അനുഭവിക്കുന്ന ഘട്ടത്തിലും മറ്റുള്ള കുട്ടികളിൽ ക്രിസിന്റെ അവയവങ്ങൾ ജീവിക്കും. ഇതറിഞ്ഞ ഒരുപാട് പേര് ഈ മലയാളി കുടുംബത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനമായിട്ടില്ല.

അപകടത്തില്‍ പരിക്കേറ്റ ബിബിനും ഇളയ ആണ്‍കുട്ടിയും ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. വെയില്‍സില്‍ നിന്നും ക്യൂന്‍ സ്റ്റാന്‍ഡിലേക്ക് കുടംബസമേതം പോകുന്നതിനിടെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെയില്‍ സില്‍ ഓറഞ്ച് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലോട്‌സി, ക്യൂന്‍ സ്റ്റാന്‍ഡില്‍ ജോലി കിട്ടി അവിടേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം നടന്നത്.

ഓസ്‌ട്രേലിയയില്‍നിന്ന് അയല്‍രാജ്യമായ പപ്പുവ ന്യൂ ഗിനിയയിലേക്ക് പാരാഗ്ലൈഡറില്‍ ആദ്യമായി അന്താരാഷ്ട്ര യാത്ര നടത്താനുള്ള യുവാവിന്റെ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. ടിം റൗളിന്‍സണ്‍ എന്ന യുവാവിനാണ് ലക്ഷ്യസ്ഥാനത്തിനു നാലു കിലോമീറ്റര്‍ മുന്‍പ് യാത്ര അവസാനിപ്പിക്കേണ്ടി വന്നത്. ഓസ്‌ട്രേലിയയിലെ കേപ് യോര്‍ക്ക് ഉപദ്വീപിന്റെ വടക്കേ അറ്റത്തു നിന്ന് ജൂലൈ 16-ന് പുലര്‍ച്ചെയാണ് ഇദ്ദേഹം പാരാഗ്ലൈഡറില്‍ പപ്പുവ ന്യൂ ഗിനിയയിലേക്കു യാത്ര തിരിച്ചത്. മൂന്ന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ യാത്ര ചെയ്ത റൗളിന്‍സണ്‍, ഓസ്ട്രേലിയയും ന്യൂ ഗിനിയയും തമ്മിലുള്ള കടലിടുക്കായ ടോറസ് കടലിടുക്കിലെ സായിബായ് ദ്വീപില്‍ ഇറങ്ങി.

പപ്പുവ ന്യൂ ഗിനിയയിലേക്കു പറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് മൂലമുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം അവിടെ ഇറങ്ങാനായില്ല. മൂന്ന് വര്‍ഷമായി പാരാഗ്ലൈഡിംഗ് നടത്തുന്ന റൗളിന്‍സണ്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ് ഓസ്ട്രേലിയയില്‍നിന്നു ന്യൂ ഗിനിയയിലേക്കു സാഹസിക യാത്ര നടത്താന്‍ തീരുമാനിച്ചത്. ഇതിനു മുന്‍പ് ആരും പാരാഗ്ലൈഡറില്‍ ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കു പറന്നിട്ടില്ല. പാരാഗ്ലൈഡറില്‍ മറ്റൊരു രാജ്യത്തേക്ക് പറക്കുന്ന ആദ്യ വ്യക്തിയാകാനുള്ള അവസരമാണ് കോവിഡ് തകര്‍ത്തത്.

പപ്പുവ ന്യൂ ഗിനിയയ്ക്കു സമീപമുള്ള ഓസ്ട്രേലിയന്‍ ദ്വീപായ സായിബായിലാണ് റൗളിന്‍സണ്‍ ഇറങ്ങിയത്. അതേസമയം അപ്രതീക്ഷിതമായി ആകാശത്തുനിന്ന് ഒരാള്‍ പറന്നിറങ്ങിയത് ദ്വീപുവാസികളെ അമ്പരിപ്പിച്ചു. ഒരാള്‍ വിമാനത്തില്‍ നിന്ന് ചാടിയതാണെന്നാണ് നാട്ടുകാര്‍ കരുതിയത്. ആകാശത്ത് നിന്ന് ഒരാള്‍ പറന്നിറങ്ങിയതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് റൗളിന്‍സണിനെ പോലീസ് ചോദ്യം ചെയ്തു. യാത്രാരേഖകള്‍ കാണിച്ചതോടെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പോലീസിനു മനസിലായതായി റൗളിന്‍സണ്‍ പറഞ്ഞു. യാത്രയ്ക്കായി ടോറസ് കടലിടുക്ക് റീജണല്‍ അതോറിറ്റിയുടെയും ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെയും അനുമതി വാങ്ങിയിരുന്നു.

വെള്ളത്തിനു മുകളിലൂടെ പാരാഗ്ലൈഡറില്‍ ആരും ഇത്രയും ദൂരം സഞ്ചരിച്ചിട്ടില്ലെന്നു റൗളിന്‍സണ്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, പപ്പുവ ന്യൂ ഗിനിയയില്‍ ഇറങ്ങാമായിരുന്നു. അതിന് രണ്ടു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് യാത്ര അവസാനിപ്പിക്കേണ്ടി വന്നത്. സുരക്ഷാ ജാക്കറ്റുകള്‍ അടക്കം, വെള്ളത്തില്‍ വീണ് അപകടമുണ്ടായാല്‍ രക്ഷപ്പെടാനുള്ള സംവിധാനങ്ങളുമായാണ് റൗളിന്‍സണ്‍ യാത്ര ചെയ്ത്. 60 കിലോ ഭാരമുള്ള മോട്ടോര്‍ ശരീരത്തില്‍ ഘടിപ്പിച്ചാണ് റൗളിന്‍സണ്‍ പറന്നത്.

RECENT POSTS
Copyright © . All rights reserved