സൗദിയിൽ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു മലയാളി നഴ്സുമാർക്കു ലക്ഷങ്ങൾ നഷ്ടമായി. ദമാമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണു പണം നഷ്ടമായത്. നാട്ടിലെ കട ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്നു ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ടു ദിവസം കഴിഞ്ഞാണു തട്ടിപ്പ് നടന്നത്.
അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇതു നിങ്ങളുടെ പേരിലുള്ളതല്ലേ എന്നുള്ള ഒരു ഫോൺ കോൾ വരികയായിരുന്നു ആദ്യം. തങ്ങളുടെ അക്കൗണ്ട് നമ്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്നു വിശ്വസിച്ചുപോയ ഇവർ സംസാരിക്കാൻ തുടങ്ങി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനിറ്റിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി. ഈ സമയത്തിനുള്ളിലാണ്, ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റു രണ്ടു പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയത്.
ഒടിപി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ മറ്റോ ചെയ്തിട്ടില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനിറ്റ് സമയത്തിനുള്ളിൽ അതിലെത്തിയ ഒടിപി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലൂടെ കൈക്കലാക്കിയെന്നാണു കരുതുന്നത്. പുറം രാജ്യത്തെ ഒരു അക്കൗണ്ടിലേക്കാണ് ഇവർ പണം മാറ്റിയത്. വിദേശത്തെ ബാങ്കിലേക്കാണു പണം മാറ്റിയത് എന്നതിനാൽ പണം തിരിച്ചു പിടിക്കാൻ പ്രയാസമാകുമെന്ന തരത്തിലാണ് ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നു ലഭിച്ച മറുപടി.
പൊലീസിലും ബാങ്കിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഒട്ടും സംശയിക്കാത്ത നിലയിലായിരുന്നു തട്ടിപ്പ് സംഘം കെണി ഒരുക്കിയത്. ബാങ്കുകളിൽ നിന്ന് ആരും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്നു ബാങ്ക് അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളും ഇവർക്കൊപ്പമുണ്ടായിരുന്ന യുവാക്കളും പോലീസിന്റെ പിടിയിൽ. പള്ളിക്കൽ കെ.കെ.കോണം ഹീബ മൻസിലിൽ ജീമ(29), ഇളമാട് ചെറുവക്കൽ, വെള്ളാവൂർ നാസിയ മൻസിൽ നാസിയ(28) എന്നിവരാണ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ടത്.
വർക്കല രഘുനാഥപുരം ബി.എസ്.മൻസിലിൽ ഷാൻഷൈൻ(38), കരുനാഗപ്പള്ളി, തൊടിയൂർ, മുഴങ്ങോട് മീനത്തോട്ടത്തിൽവീട്ടിൽ റിയാസ്(34) എന്നിവരുടെ കൂടെയാണ് വീട്ടമ്മമാർ കടന്നുകളഞ്ഞത്. നാലുപേരുമാണ് പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. 26-ന് രാത്രി 9.30-നാണ് അടുത്ത ബന്ധുക്കൾ കൂടിയായ സ്ത്രീകൾ നാടുവിട്ടത്.
ജീമ, ഒന്നര, നാല്, പന്ത്രണ്ട് വയസ്സുകളുള്ള മൂന്ന് പെൺമക്കളെയാണ് ഉപേക്ഷിച്ചത്. നാസിയ ആകട്ടെ, അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും. ഇരുവരുടെയും ഭർത്താക്കന്മാർ ഗൾഫിലാണ്. പിടിയിലായ സുഹൃത്തുക്കളിലെ ഷൈൻ ഇത്തരത്തിൽ ഭർത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരിൽ എഴുകോൺ, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലും, റിയാസിന് കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ശൂരനാട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകൾ നിലവിലുണ്ട്.
കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്ത്രീകൾ അയൽവാസികളിൽ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലുപേരും ചേർന്ന് ബെംഗളൂരു, മൈസൂർ, ഊട്ടി, കോയമ്പത്തൂർ, തെന്മല, കുറ്റാലം എന്നിവിടങ്ങളിൽ കറങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ മനോനിലയും, ആരോഗ്യവും നഷ്ടപ്പെട്ടു. കുടുംബക്കാരുടെ പരാതിയെ തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസ് സംഘം തെന്മലയിലെ ഒരു റിസോർട്ടിൽ നിന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേർന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും, പണ സമ്പാദിക്കാനായി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളിൽ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനൽ സ്വഭാവക്കാരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി വിഐപിയെ തിരിച്ചറിയാൻ പോലീസ് കാണിച്ച ചിത്രങ്ങളിൽ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഈ ഘട്ടത്തിൽ വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാൻ സാധിക്കില്ലെന്നും പക്ഷെ കാണിച്ച മൂന്നു ഫോട്ടോകളിലൊന്നിൽ മെഹബൂബിന്റേതുമുണ്ടായിരുന്നെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇതിനിടെ, വാർത്തകളിൽ പറയുന്ന വിഐപി താൻ അല്ലെന്ന് വ്യക്തിമാക്കി മെഹബൂബ് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പരാമർശം.
ബാലചന്ദ്രകുമാർ പറഞ്ഞത്: ”വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാൻ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാൻ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അതിൽ മൂന്നെണ്ണമായി ചുരുക്കി. ഇതിലൊന്ന് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ഞാൻ പറഞ്ഞിട്ടില്ല. പേര് ഇപ്പോഴാണ് അറിഞ്ഞത്. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണെന്ന് മാത്രം പോലീസിനോട് പറഞ്ഞാൽ മതി.”-ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം, ദിലീപിന്റെ വീട്ടിൽ പോയ ദിവസം തനിക്ക് ഇപ്പോൾ ഓർമയില്ലെന്ന് മെഹബൂബ് പറഞ്ഞു. രേഖകൾ നോക്കി ആ ദിവസം കൃത്യമായി പറയാൻ സാധിക്കും. പോലീസിന് മുന്നിൽ സംശയം തോന്നുന്നവരുടെ ഫോട്ടോകൾ ഉണ്ടാകും. ഇത് ബന്ധപ്പെട്ടവരോട് ചോദിച്ചിരിക്കാം. അതു കൊണ്ട് ഞാൻ തെറ്റുകാരൻ ആവണമെന്നുണ്ടോ? ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മെഹബൂബ് പ്രതികരിച്ചു. തന്റെ പേരിൽ വ്യാജപ്രചരണം നടക്കുന്നത് കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.
”ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടിൽ പോയത്. മൂന്ന് വർഷം മുൻപായിരുന്നു ദിലീപിനെ വീട്ടിൽ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഉണ്ടായിരുന്നു. മറ്റാരും ഇല്ലായിരുന്നു. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. കാവ്യ തന്നെ വിളിക്കുന്നത് ഇക്കാ എന്നാണ്’- മെഹബൂബ് പറഞ്ഞു.
ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ആ സമയത്ത് നല്ല രീതിയിലാണ് പെരുമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ആവശ്യമെങ്കിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ഉള്ള മുൻ ഭാര്യയുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ ബ്രിട്ടീഷ് ബിസിനസുകാരൻ മാറ്റ് ഹാർപറിനെ ഇന്തോനേഷ്യൻ കാമുകി കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. കൊലപാതകക്കുറ്റത്തിന് അദ്ദേഹത്തിന്റെ കാമുകി എമ്മി പാക് പഹനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മാറ്റ് ആത്മഹത്യ ചെയ്തുവെന്നാണ് കാമുകി പോലീസിന് നൽകിയ വിവരം. ഗ്ലൗസെസ്റ്ററിൽ നിന്നുള്ള നാല്പത്തെട്ടുകാരനായ മാറ്റ് ഹാർപർ മുൻ ഭാര്യയുമായി ഓൺലൈനിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് മരണം നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലൈ മുതൽ ഇന്തോനേഷ്യൻ വംശജയായ എമ്മി ഹോട്ടൽ ഉടമയായ മാറ്റുമായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.
മാറ്റ് മുറിയുടെ വാതിലുകളും മറ്റും അടച്ച് തനിയെ മരിച്ചുവെന്നാണ് കാമുകി പോലീസിനോട് അറിയിച്ചത്. ഇതോടൊപ്പം തന്നെ മാറ്റ് മരിക്കുന്ന നിമിഷങ്ങളിലെ വീഡിയോയും അവർ പോലീസിന് കൈമാറിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് എമ്മി പറഞ്ഞു. എന്നാൽ എമ്മിയുടെ മൊഴി പോലീസിനെ വിശ്വാസമാകാതിരുന്നതിനെ തുടർന്നാണ് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് എമ്മിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യൻ പോലീസ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും, എല്ലാവിധ സഹായങ്ങളും നൽകുമെന്നും ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് അധികൃതർ അറിയിച്ചു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയെന്ന ഒറ്റവരി വിധി പ്രസ്താവത്തിന് എതിരെ പ്രോസിക്യൂഷൻ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്നും വെറുതെ വിട്ട കോടതി വിധി അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം മുൻ എസ്പി ഹരിശങ്കർ പ്രതികരിച്ചു.
ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും അറിയിച്ചു.
കൃത്യമായ മെഡിക്കൽ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ല. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താൻ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും കോട്ടയം മുൻ എസ്പി പ്രതികരിച്ചു.
കേസിൽ ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നൽകിയ ആളുകൾക്കും ഈ വിധി തിരിച്ചടിയാണ്. അവരുടെ നിലനിൽപ്പിനേയും വിധി ബാധിക്കും. എത്ര ഉന്നതൻ പ്രതിയാകുന്ന കേസിലും ഇര ധൈര്യത്തോടെ മുന്നോട്ട് വന്നാൽ പ്രതി ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നൽകാവുന്ന കേസിൽ ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കേസ് ഇവിടെ അവസാനിപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തീർച്ചയായും അപ്പീല് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിടുകയായിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാനെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ദൈവത്തിന് സ്തുതി പറഞ്ഞാണ് സഹോദരങ്ങളായ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം മടങ്ങിയത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.
നടന്‍ ദിലീപിന്റെ കൈവശമുള്ള തോക്കിനെക്കുറിച്ചും ഫോണ്‍ നമ്പറുകളെക്കുറിച്ചും ഗുരുതര വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ കൈവശം പത്ത് നമ്പറുകളുണ്ടെന്നും എന്നാല്‍ ഇതൊന്നും സ്വന്തം പേരിലുള്ളത് അല്ലെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ദിലീപിന്റെ കൈയിലുള്ള തോക്ക് വിദേശനിര്‍മിതമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
”അനൂപിന്റെ വീട്ടില്‍ ദിലീപ് താമസിച്ചു കൊണ്ടിരിക്കുമ്പോള്‍ മുകളിലെ ബെഡ് റൂമിലാണ് തോക്ക് കണ്ടത്. ആലുവയിലെ പത്മസരോവരത്തില്‍ അല്ല. ലൈസന്‍സുള്ള തോക്കാണെന്നാണ് ദിലീപ് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റേതാണെന്നും പറഞ്ഞു. വിദേശ തോക്കാണ്. മെയ്ഡ് ഇന്‍ സ്‌പെയിന്‍ ആണെന്ന് തോന്നുന്നു. വിദേശരാജ്യത്തിന്റെ പേരായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ചെറിയ തോക്കാണ്.”
”10 മൊബൈല്‍ നമ്പറുകളാണ് ദിലീപിനുള്ളത്. ഇതില്‍ കാനഡ, മലേഷ്യന്‍ നമ്പുകളുണ്ട്. ഇതില്‍ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആ നമ്പറുകള്‍ റോമിംഗില്‍ കേരളത്തിലും ഉപയോഗിക്കുന്നുണ്ട്. മലേഷ്യന്‍ നമ്പറില്‍ എന്നെ ദിലീപ് വിളിച്ചിട്ടുണ്ട്. അതുകൊണ്ട് നമ്പറുകള്‍ ദിലീപേട്ടന് എന്ന് സേവ് ചെയ്തിട്ടുണ്ട്. പത്തു നമ്പറുകളും പലരുടെയും പേരുകളിലുള്ളതാണ്. ഒരിക്കല്‍ അനൂപ് ദിലീപിനോട് പറയുന്നത് ഒരു ഓഡിയോയില്‍ കേട്ടിട്ടുണ്ട്. സ്വന്തം പേരില്‍ ഇനിയെങ്കിലും ഒരു നമ്പര്‍ എടുക്കാന്‍.”
പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കരയും. ദിലീപ് ജയിലില്‍ കിടന്ന സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ നടനെ രക്ഷിക്കാന്‍ പത്ത് കോടി ആവശ്യപ്പെട്ടു എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ദിലീപിന്റെ സുഹൃത്തായ ഒരു സംവിധായകനോട് ഫോണ്‍ കോള്‍ മുഖാന്തരമാണ് അയാള്‍ ദിലീപിനെ രക്ഷിക്കാം എന്ന് വാഗ്ദാനം ചെയ്തത്. ഇയാളുടെ ശബ്ദരേഖ ദിലീപിന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍.
ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍: ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഒരു സംവിധായകന് കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നിരുന്നു. ആ സംവിധായകന്‍ എന്ന് പറയുന്നത് ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അയാളെ വെച്ച് ഒരു സിനിമ സൂപ്പര്‍ഹിറ്റ് ആക്കുകയും ചെയ്ത സംവിധായകനുമാണ്. ആ സംവിധായകന് വന്ന ഫോണ്‍ കോളില്‍ ‘പത്ത് കോടി രൂപ നിന്റെ ബോസിന്റെ കൈയില്‍ നിന്നും മേടിച്ച് തന്നാല്‍ പ്രോസിക്യൂഷന്റെ കാര്യമൊക്കെ ഞങ്ങള്‍ നോക്കിക്കൊളളാം. നീ ബോസുമായി സംസാരിക്ക്’ എന്നാണ് പറഞ്ഞത്. ഇത് കേട്ട് വിറളി പിടിച്ച സംവിധായകന്‍ ഫോണ്‍ കട്ട് ചെയ്തു.
പിന്നാലെ അയാള്‍ വിളിച്ചിട്ട് ‘പത്ത് ഇല്ലെങ്കില്‍ മൂന്ന് കുറയ്ക്കാം, ഏഴെങ്കിലും മേടിച്ച് തന്നാല്‍ പ്രോസിക്യൂഷന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം. ജാമ്യം ഞങ്ങള്‍ ഉണ്ടാക്കി തരാം’ എന്ന് പറഞ്ഞു. ഈ ഫോണ്‍ കോള്‍ സംവിധായകന്‍ റെക്കോര്‍ഡ് ചെയ്തു. ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ഈ കോളിന്റെ കാര്യം ദിലീപിനെ അറിയിച്ചു. അത് എന്തേ എന്ന് ദിലീപ് ചോദിച്ചപ്പോള്‍ ‘അത് ഞാന്‍ ഡിലീറ്റ് ചെയ്തു’ എന്ന് സംവിധായകന്‍ മറുപടി നല്‍കി. ‘നിന്നോട് ആര് പറഞ്ഞു ഡിലീറ്റ് ചെയ്യാന്‍’ എന്ന് ദിലീപ് ചൂടായി.
പിന്നാലെ ഈ ഫോണ്‍ പെന്റാ മേനകയിലെ സലീഷ് എന്ന ആളുടെ പക്കല്‍ റിട്രീവ് ചെയ്യാന്‍ ഏല്‍പ്പിച്ചു. ഐഫോണിന്റെ സിക്‌സ് എസ് മോഡല്‍ ഫോണ്‍ ആയിരുന്നു. ആ സലീഷ് മരിച്ചു പോയി. ആലുവയില്‍ ഒരു അപകടത്തിലാണ് അദ്ദേഹം മരിച്ചു പോയത്. സലീഷ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് റിട്രീവ് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയാള്‍ ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് റിട്രീവ് ചെയ്യാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു. അങ്ങനെ 90,000 രൂപ മുടക്കി ഡോക്ടര്‍ ഫോണ്‍ വാങ്ങുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇത് വാങ്ങിയത്. എന്നാല്‍ അത് ഉപയോഗിച്ചും ഇത് റിട്രീവ് ചെയ്യാന്‍ കഴിയുന്നില്ല.
തുടര്‍ന്ന് ദിലീപിന്റെ ഒരു സുഹൃത്തിന്റെ മുഖാന്തരം ഫോണ്‍ അമേരിക്കയില്‍ കൊടുത്തയച്ചു. ഏകദേശം ഒമ്പത് ലക്ഷം രൂപയോളം ചെലവാക്കി ആ ശബ്ദം ദിലീപ് റിട്രീവ് ചെയ്തു. ആ ശബ്ദരേഖ ദിലീപിന്റെ കൈയിലുണ്ട് എന്നാണ് വിശ്വസിനീയമായ ഒരു കേന്ദ്രത്തില്‍ നിന്നും ലഭിച്ച വിവരം. പൊലീസ് കണ്ടുപിടിച്ച ശേഷം ഈ പ്രമുഖനായ രാഷ്ട്രീയ നേതാവ് ആരെന്ന് പറയാം. ഇന്ന് കൊണ്ടുപോയ ഫോണിന്റെ കൂട്ടത്തില്‍ ആ ഫോണും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആ രാഷ്ട്രീയ നേതാവിന്റെ മകന്‍ ആരെന്ന് കേരളം അറിയും.
നടൻ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പൊലീസ് റെയ്ഡ് പൂർത്തിയായി. കംപ്യൂട്ടർ ഹാർഡ് ഡിസ്കും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മൂന്നിടങ്ങളിലായി നടന്ന റെയ്ഡ് ഏഴു മണിക്കൂർ നീണ്ടു. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മാതാപിതാക്കളെ പൊലീസ് വിളിച്ചു വരുത്തി.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോസ്ഥന്‍ ഉള്‍പ്പടെയുള്ളവരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് മിന്നല്‍ പരിശോധനയ്ക്കെത്തിയത്. നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. കോടതിയുടെ അനുമതിയോടെയായിരുന്നു റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘത്തിന്റെ പരിശോധന.
ദിലീപിന്റെ ആലുവയിലെ വീട്ടിലും നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫിസിലും സഹോദരന്‍ അനൂപിന്റെ തോട്ടെക്കാട്ടുകരയിലുള്ള വീട്ടിലുമാണ് റെയ്ഡ് നടന്നത്. അന്വേഷണ സംഘം എത്തുമ്പോള്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നെങ്കിലും ഗേറ്റ് ചാടിക്കടന്ന് പൊലീസ് ഉള്‍പ്പടെയുള്ള സംഘം അകത്തു കടന്നു. തുടര്‍ന്ന് ഗേറ്റ് തുറന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാവരും അകത്തു കടന്നു. പിന്നീടു സഹോദരി എത്തി വീടു തുറന്നുനൽകി. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണു മൂന്നായി തിരിഞ്ഞു പരിശോധന നടത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലാചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ വീട്ടിലെ പൊലീസ് പരിശോധന. പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു പൊലീസ് പരിശോധന.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന്‍ ദിലീപ് തന്റെ മുന്നില്‍ വച്ചു കണ്ടെന്നും കാണാന്‍ ക്ഷണിച്ചെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ ഉള്‍പ്പടെ വധിക്കുന്നതിന് പദ്ധതിയിട്ടെന്നും വെളിപ്പെടുത്തല്‍ ഉണ്ടാകുകയും ഇതിന്റെ ഓഡിയോ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സംവിധായകന്‍ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇതെല്ലാം കാണിച്ച് ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കു കത്തയച്ചതിനു പിന്നാലെയാണ് അന്വേഷണം ശക്തമായിരിക്കുന്നത്.
ആലുവയിലെ പത്മസരോവരത്തില്‍ റെയ്ഡ് നടക്കുന്നതിനിടെ വീട്ടിലേക്ക് പാഞ്ഞെത്തി നടന്‍ ദിലീപ്. റെയ്ഡിന് പോലീസ് എത്തിയപ്പോള്‍ വീട് പുറത്തു നിന്ന് പൂട്ടികിടക്കുന്നു. ഒന്നും ആലോചിക്കാതെ ഒരു പോലീസുകാരന്‍ മതില്‍ ചാടി. അപ്പോള്‍ കണ്ടത് വീട്ടു ജോലിക്കാരെ. ചാനലുകളിലെ വാര്‍ത്ത കണ്ട് എത്തിയ ദിലീപിന്റെ സഹോദരി വീട് പൂട്ടു തുറന്നു നല്‍കി. പോലീസ് വീട്ടിനുള്ളില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ ദിലീപും എത്തി.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
രാവിലെ 11:30-ഓടെയാണ് ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം വീട്ടിലേക്ക് അന്വേഷണസംഘം എത്തിയത്. ദിലീപിന്റെ നിര്‍മാണക്കമ്പനിയിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ഒരേസമയമായിരുന്നു റെയ്ഡ്. റെയ്ഡ് നടക്കുന്നതിനിടെ ദിലീപും ആലുവയിലെ വീട്ടിലെത്തി. 2.30-ഓടെ സ്വയം ഇന്നോവ കാര്‍ ഓടിച്ചാണ് ദിലീപ് വീട്ടിലേക്ക് വന്നത്.
ആരും ദിലീപിനെ തിരിച്ചറിഞ്ഞില്ല. കണ്ണടവച്ചായിരുന്നു അതിവേഗം കാറില്‍ വീട്ടിനുള്ളിലേക്ക് ദിലീപ് കടന്നത്. ദിലീപിന്റെ സഹോദരനാണ് ഇതെന്നാണ് എല്ലാവരും കരുതിയത്. പിന്നീട് പുറത്തിറങ്ങിയ ശേഷം റെയ്ഡില്‍ ദിലീപിന്റെ സാന്നിധ്യം ഉണ്ടെന്ന് എസ്പി സമ്മതിച്ചു. ഇതോടെ വീട്ടിനുള്ളില്‍ ദിലീപുണ്ടെന്ന അഭ്യൂഹമെത്തി. പിന്നീട് ദൃശ്യ പരിശോധനയിലാണ് വീട്ടിലേക്ക് കാറില്‍ പോയത് ദിലീപാണെന്ന് വ്യക്തമായത്.
രണ്ടു പോലീസുകാരാണ് മതില്‍ ചാടിക്കടന്നത്. വാതില്‍ പുറത്തു നിന്ന് പൂട്ടി സഹോദരി താക്കോലുമായി പോയി എന്നു വേണം അനുമാനിക്കാന്‍. വെള്ളിയാഴ്ച വരെ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യില്ല. ഹൈക്കോടതിയുടെ ഉത്തരവ് ദിലീപിന് അനുകൂലമായുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ദിലീപിന്റെ സിനിമാ നിര്‍മ്മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കൊച്ചിയിലെ കമ്ബനിയില്‍ അന്വേഷണസംഘം റെയ്ഡ് നടത്താനെത്തിയത്. ദിലീപുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി, പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ തേടാനാണ് ക്രൈംബ്രാഞ്ച് ശ്രമം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം, അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നീ രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് തെളിവുകള്‍ തേടി പരിശോധന നടത്തുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. പിന്നാലെയാണ് റെയ്ഡ്. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.
മലപ്പുറം തിരൂരില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരന്‍ മരിച്ചു. പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശിയായ മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് മരിച്ചത്. കുട്ടിയുടെ മരണ വിവരം അറിഞ്ഞതോടെ രണ്ടാനച്ഛന്‍ അര്‍മാന്‍ മുങ്ങി. മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം.
അര്‍മാനാണ് ഷെയ്ക്ക് സിറാജിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനമേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. പൊലീസ് ഇവിടെ എത്തി പരിശോധന നടത്തി. അര്‍മാന്‍ ട്രെയിനില്‍ മുങ്ങിയതായാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പറയുന്നു.
മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പാണ് റഫീക്കുമായുള്ള ബന്ധം പിരിഞ്ഞ് മുംതാസ് അര്‍മാനെ വിവാഹം കഴിച്ചത്. ഒരാഴ്ച മുമ്പാണ് ഇവര്‍ തിരൂരില്‍ താമസിക്കാന്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിലാണ് കേസെടുത്തിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ വി.ഐ.പിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ സന്ദേശത്തിൽ നിന്ന് മൂന്നു പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. അതേസമയം നാളെ ഹൈക്കോടതി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാർ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ എതിർവാദം ഉന്നയിക്കാനാണ് സാധ്യത.
എന്നാൽ ദിലീപിനെതിരെ പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ കൊച്ചിയില്‍ ഗുണ്ടകളുടെ യോഗം നടന്നെന്ന് ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍. ദിലീപ് ഫാന്‍സ് എന്ന പേരിലാണ് വിവിധ ജില്ലകളില്‍ നിന്ന് വന്ന ഗുണ്ടകള്‍ യോഗം ചേര്‍ന്നതെന്ന് ബൈജു പറയുന്നു. എറണാകുളത്ത് ദിലീപ് ഫാന്‍സ് എന്ന പേരില്‍ കുറെ ഗുണ്ടകള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസിന്റെ കൈയിലുണ്ട്. ദിലീപിനെതിരെ വരുന്ന വാര്‍ത്തകളെ പ്രതിരോധിക്കാനാണ് ഇവര്‍ തീരുമാനിച്ചത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ കൊച്ചിയില്‍ എത്തി യോഗം ചേര്‍ന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് ചാനലില്‍ വന്ന് പരസ്യമായി ബൈജു കൊട്ടാരക്കര പറഞ്ഞത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനും ഇക്കാര്യം അറിയാം. മലയാള സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ എത്രകാലം ദിലീപിനെ ന്യായീകരിക്കുമെന്നും ബൈജു ചോദിച്ചു. ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലായല്ലോ. മൊഴി മാറ്റിയ സിദ്ധീഖ്, ഇടവേള ബാബു, മറ്റ് രണ്ട് നടിമാര്‍ എന്നിവര്‍ക്ക് ഒന്നും ഓര്‍മയില്ലെന്നാണ് പറയുന്നതെന്നും ബൈജു പറയുന്നു.
അതേസമയം,നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും.ദിലീപ് അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പറയുന്ന അന്വേഷണ സംഘം, ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നതിലേക്ക് ഉള്‍പ്പെടെ കടക്കുകയാണ്. ഐജി എബി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുടെ മൊഴി എടുക്കാനാണ് തീരുമാനം. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുക. എസ് പി മോഹനചന്ദ്രന്‍ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന കേസ് അന്വേഷിക്കുന്നത്.
അതിനിടെ, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലിനെ പശ്ചാത്തലത്തില്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് അന്വേഷണസംഘം. ഈ അന്വേഷണത്തിന് പൂര്‍ണ്ണ ചുമതല നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് തന്നെയാണെന്നതും ശ്രദ്ധേയമാണ്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പും പുറത്ത് വന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, ബൈജു ചെങ്ങമണ്ട്, ഇതുവരെ കണ്ടെത്താനാവാത്ത വിഐപി എന്നിവരാണ് മറ്റ് പ്രതികള്‍.
തന്റെ ദേഹത്ത് കൈ വെച്ച സുദര്‍ശന്‍ എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദര്‍ശന്‍, സന്ധ്യ, സോജന്‍ എന്നിവര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറിലുണ്ട്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. എഫ്‌ഐആറിന്റെ ഉള്ളടക്കം ഇങ്ങനെയാണ്.. ‘ഒന്നാം പ്രതിയെ നെടുമ്പാശ്ശേരി പി. എസ്. കം. 297/2017 നമ്പര്‍ കേസിലെ 8-ആം നമ്പര്‍ പ്രതിയാക്കി അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയമാക്കിയതിന്റെ വിരോധത്താല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആവലാതിക്കാരനെയും കേസില്‍ മേല്‍നോട്ടം വഹിച്ച മറ്റ് മേലുദ്യോഗസ്ഥരെയും അപായപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി 1 മുതല്‍ 6 വരെ പ്രതികള്‍ ചേര്‍ന്ന് 15.11.2017-ആം തീയതി ആലുവ കൊട്ടാരക്കടവിലുളള ഒന്നാം പ്രതിയുടെ പത്മസരോവരം വീട്ടിലെ ഹാളില്‍ വച്ച് കുറ്റകരമായ ഗൂഢാലോചന നടത്തി.
കേസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന എസ്പി എവി ജോര്‍ജ്ജിന്റെ വീഡിയോ യൂടൂബില്‍ ഫ്രീസ് ചെയ്തു വച്ച് ദൃശ്യങ്ങളില്‍ ജോര്‍ജ്ജിനു നേരെ ഒന്നാം പ്രതി കൈചൂണ്ടി ‘നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണ്. സോജന്‍,സുദര്‍ശന്‍, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ, പിന്നെ ഇതില്‍ എന്റെ ദേഹത്ത് കൈവച്ച സുദര്‍ശന്റെ കൈവെട്ടണം’ എന്ന് ഒന്നാം പ്രതി പറയുന്നതും ബൈജു പൗലോസിനെ നാളെ പോകുമ്പോള്‍ ഏതെങ്കിലും വല്ല ട്രക്കോ അല്ലെങ്കില്‍ വല്ല ലോറിയോ വന്ന് സൈഡിലിടിച്ചാല്‍… ഒന്നരക്കോടി നോക്കേണ്ടിവരും അല്ലേ’ എന്ന് മൂന്നാം പ്രതി പറഞ്ഞും 1 മുതല്‍ 6 വരെ പ്രതികള്‍ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കുന്നതും ബാലചന്ദ്രകുമാര്‍ എന്നയാള്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയാക്കി പ്രതികള്‍ മേല്‍ വകുപ്പുകള്‍ പ്രകാരമുളള കുറ്റം ചെയ്തിരിക്കുന്നുവെന്നുള്ളത്.
അതിനിടെ, കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ക്ക് ബലം പകര്‍ന്ന് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയും കേസിലെ സാക്ഷിയും സുനിയുടെ സുഹൃത്തുമായ ജിന്‍സണുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് അന്വേഷിക്കാനായി സുനി ജിന്‍സണെ വിളിക്കുകയായിരുന്നുവെന്നും സംഭാഷണത്തിന്‍ നിന്നും വ്യക്തമാണ്. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറിയാമെന്നും സുനി സംഭാഷണത്തില്‍ സ്ഥിരീകരിക്കുന്നു.