ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ട്രാൻസ്‌വുമൺ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജുവിനേയും മരിച്ച നിലയിൽ കണ്ടെത്തി. അനന്യയുടെ സുഹൃത്തും പങ്കാളിയുമായ ജിജു ഗിരിജാ രാജിനെ കൊച്ചി പാലാരിവട്ടത്തെ സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണത്തോടെ ജിജു വലിയ മാനസിക വിഷമം നേരിട്ടിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. പോലീസിന്റെ പ്രാഥമിക നിഗമനത്തിലും മനോവിഷമമാണ് മരണത്തിന് കാരണമാണെന്നാണ് വിശദീകരിക്കുന്നത്.
കഴിഞ്ഞദിവസമാണ് അനന്യയെ കൊച്ചിയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിൽ കുരുക്ക് മുറുകിയുണ്ടായ പാട് ഒഴിച്ച് മറ്റ് പരിക്കുകൾ അനന്യയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിൽ വലിയ പിഴവുണ്ടായെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. രക്തസ്രാവമടക്കം വലിയതോതിൽ ശാരീരിക പ്രശ്‌നങ്ങൾ നേരിടുന്നതും വെളിപ്പെടുത്തിയിരുന്നു.
അതേസമയം അനന്യയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അനന്യയുടെ മൃതദേഹം പെരുമൺ മുണ്ടക്കൽ സെന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്‌കരിച്ചു.
തിരുവനന്തപുരം സ്വദേശികളായ യുവദമ്പതികളെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ ഓൾഡ് പോസ്റ്റ് ഓഫിസ് ലെയിൻ മൈത്രിയിൽ അജയകുമാർ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണു ലോവർപരേൽ ഭാരത് ടെക്സ്റ്റൈൽ മിൽ ടവറിലെ ഫ്ലാറ്റിൽ മരിച്ചത്. രണ്ടു തവണ കോവിഡ് ബാധിച്ച അജയകുമാറിന് കാഴ്ച മങ്ങുകയും സുജയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും െചയ്തതിനെത്തുടർന്ന് നിരാശരായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. അജയകുമാർ സോൻഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണു ജോലി ചെയ്തിരുന്നത്. മുംബൈ നായർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവരുടെ മൃതദേഹങ്ങള്‍ മുംബൈയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ 7.05 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തു എത്തിക്കും. സുജയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം നോര്‍ക്കയുടെ ആംബുലന്‍സില്‍ സ്വദേശമായ കാരക്കോണത്ത് എത്തിക്കും. അജയകുമാറിന്റെ മൃതദേഹം തിരുവനന്തപുരം നാലഞ്ചിറയിലേക്കു കൊണ്ടുപോകും.
ഓണത്തിനു മകനും മരുമകളും വരാൻ കാത്തിരുന്നപ്പോൾ എത്തിയ മരണവാർത്തയുടെ ഞെട്ടലിലാണ് അജയകുമാറിന്റെ കുടുംബം. ദിവസവും ചെയ്യുന്നതുപോലെ ചൊവ്വാഴ്ച രാത്രിയും വീട്ടിലേക്കു വിളിച്ച അജയകുമാർ അച്ഛൻ മധുസൂദനൻപിള്ളയും അമ്മയുമായി സംസാരിച്ചു.
ഓണത്തിനു നാട്ടിലെത്താൻ ടിക്കറ്റ് എടുക്കുന്ന കാര്യവും പറഞ്ഞു. എന്തെങ്കിലും വിഷമമുള്ളതിന്റെ ലാഞ്ചന പോലും ഇല്ലാതിരുന്ന ആ സംസാരത്തിനു പിന്നാലെയാണ് വലിയ ഞെട്ടലായി മരണവിവരമെത്തിയതെന്നു ബന്ധുക്കൾ പറയുന്നു. റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണു മധുസൂദനൻ പിള്ള.
നീരവ് മോദിക്ക് ആത്മഹത്യാപ്രവണത ഉണ്ടെന്നും ഇന്ത്യയിലേക്ക് അയച്ചാല്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ അത് ബാധിക്കുമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മുംബൈ ആര്‍തര്‍ ജയിലിലെ മോശം സാഹചര്യങ്ങളും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ആയിരിക്കില്ല നടക്കുകയെന്നും അഭിഭാഷകര്‍ എഡ്വേര്‍ഡ് ഫിറ്റ്സ്ജെറാള്‍ഡ് വാദിച്ചു.
കോവിഡ് രോഗികളുള്ള ജയിലില്‍ എത്തിക്കുന്നത് തന്നെ മോശം കാര്യമാണ്. ജയിലില്‍ എങ്ങനെയുള്ള പരിഗണനയാണ് ലഭിക്കുന്നതെന്ന് അറിയില്ല. ഇന്ത്യയ്ക്ക് കൈമാറുന്നത് അടിച്ചമര്‍ത്തലാവുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ലണ്ടനിലെ വാന്റ്‌സ്വര്‍ത്ത് ജയിലില്‍ വിചാരണ തടവുകാരനാണ് ഇപ്പോൾ നീരവ് മോദി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യറിന് കുരുക്കായത് പൊലീസിന്റെ അപ്രതീക്ഷിത നീക്കം. കോടതിയിൽ കീഴടങ്ങാനെത്തിയ സെസി സേവ്യർ വീണ്ടും മുങ്ങിയത് വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേർത്ത് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയതോടെയാണ്. പ്രതിക്കെതിരെ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നോർത്ത് പൊലീസ് കേസെടുത്തിരുന്നത്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു.
ഇതോടെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രതി കോടതിയിലെത്തുകയും, നേരത്തേ നൽകിയ ജാമ്യാപേക്ഷ വേഗം പരിഗണിക്കാൻ അഭിഭാഷകൻ മുഖേന അപേക്ഷ നൽകുകയും ചെയ്തെങ്കിലും അൽപം കഴിഞ്ഞ പരിഗണിക്കാൻ മാറ്റി. ഇതിനിടെ വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേർത്ത് കോടതിക്ക് പൊലീസ് റിപ്പോർട്ട് നൽകി. ജാമ്യം കിട്ടാത്തതും 7 വർഷം വരെ തടവു ലഭിക്കാവുന്നതുമായ ഈ വകുപ്പ് ഉൾപ്പെടുത്തിയതോടെ കേസ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ അധികാര പരിധിയിലായി.
ഇക്കാര്യം അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൽ ഖാദർ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ അപേക്ഷ അവിടെ നൽകാൻ അഭിഭാഷകർക്കു നിർദേശം നൽകി. തുടർന്നു പുറത്തിറങ്ങിയ സെസി രക്ഷപ്പെടുകയായിരുന്നു. എൽഎൽബി ജയിക്കാതെ മറ്റൊരാളുടെ റോൾ നമ്പർ നൽകി 2019ൽ ബാർ അസോസിയേഷനിൽ അംഗത്വം നേടിയ സെസി, ഏപ്രിലിൽ നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിർവാഹക സമിതി അംഗമായി.
പിന്നീട് ലൈബ്രേറിയനുമായി. അംഗത്വം നേടാൻ നൽകിയ രേഖകൾ, ലൈബ്രേറിയനായിരിക്കെ ഇവർ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തതായും പരാതിയുണ്ട്. ബാർ അസോസിയേഷൻ നിർവാഹക സമിതി യോഗം ചേർന്ന് ഇവരെ പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. ഫ്രാൻസിസ് മംഗലത്ത്, അഡ്വ. എസ്. ബിന്ദുരാജ് എന്നിവർ ഹാജരായി.
ആദ്യം ഉൾപ്പെടുത്തിയ വകുപ്പുകൾ കൂടാതെ ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് അധിക വകുപ്പുകൾ ചുമത്തിയതിനാലാണ് ജാമ്യാപേക്ഷ പിൻവലിച്ച് സെസി തിരികെ പോയതെന്ന് അഭിഭാഷകരായ ഫ്രാൻസിസ് മംഗലത്തും എസ്.ബിന്ദുരാജും പറഞ്ഞു.ആദ്യ കുറ്റാരോപണ പ്രകാരം ഇന്ത്യയിലെ ഏതു കോടതിക്കും പ്രതിക്ക് ജാമ്യം നൽകാമെന്നിരിക്കെയാണ് കക്ഷി ഹാജരാകാൻ എത്തിയത്.
അധിക കുറ്റം ചുമത്തിയപ്പോൾ ജാമ്യം ലഭിക്കില്ലെന്നു സംശയിച്ച് തിരികെ പോയി. ഇനി ഹൈക്കോടതിയിലോ ജില്ലാ സെഷൻസ് കോടതിയിലോ മുൻകൂർ ജാമ്യത്തിനു ശ്രമിക്കും. പ്രതിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകർക്കെതിരെ ബാർ അസോസിയേഷന് നടപടിയെടുക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വിധിയുണ്ടെന്നും അവർ പറഞ്ഞു. പ്രതിക്കുവേണ്ടി ഹാജരാകുമ്പോൾ അസോസിയേഷന്റെ താൽപര്യം നോക്കേണ്ടതില്ലെന്നും പറഞ്ഞു.
അതേസനമയം, സെസി സേവ്യർ പ്രതിയായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ അസോസിയേഷൻ അംഗങ്ങളാരും കോടതിയിൽ ഹാജരാകരുതെന്നു നിർവാഹക സമിതി യോഗം തീരുമാനിച്ചു. ഇന്നലെ പ്രതിക്കുവേണ്ടി അംഗങ്ങളായ അഭിഭാഷകർ ഹാജരായതിനെ യോഗം അപലപിച്ചു. ഇവർക്കെതിരെ നടപടി ആലോചിക്കാൻ ഇന്നു 2.30ന് അസോസിയേഷൻ ജനറൽ ബോഡി ചേരും.
ഇടുക്കി കട്ടപ്പനയില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 14 വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്ന പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലുവാണ് ജീവനൊടുക്കിയത്.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ഒന്നും തോന്നിയില്ലന്ന് ബന്ധുക്കൾ പറഞ്ഞു. ഇവരുടെ ഏക മകളാണ് ശാലു. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ഡാനിഷിനൊപ്പം മുതിർന്ന അഫ്ഗാൻ ഓഫീസറും കൊല്ലപ്പെട്ടിരുന്നു. കാണ്ഡഹാറിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ മരിച്ച ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ, താലിബാൻ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഫ്ഗാന്‍ കമാന്‍ഡറായ ബിലാൽ അഹമ്മദ്.
ഇംഗ്ലീഷ് വാർത്താ ചാനലായ ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിലാൽ ഡാനിഷ് സിദ്ദിഖിയുടെ അന്ത്യ നിമിഷങ്ങൾ വിവരിച്ചത്. ഇന്ത്യക്കാരനാണെന്ന് വ്യക്തമായതോടെ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തെ താലിബാൻ അവഹേളിച്ചെന്നാണ് ബിലാൽ അഹമ്മദ് പറയുന്നത്. ‘താലിബാൻ ഇന്ത്യക്കാരെ വെറുക്കുന്നു’ അതുകൊണ്ട് തന്നെ മൃതദേഹത്തോട് പോലും അനാദരവ് കാട്ടുകയായിരുന്നെന്നും കാമൻഡർ അഭിമുഖത്തിൽ പറഞ്ഞു. കാണ്ഡഹാര്‍ മേഖലയിലെ സ്പിന്‍ ബോല്‍ഡാക്കില്‍ വെച്ച് വെടിവെച്ചാണ് ഡാനിഷിനെയും ഒരു ഓഫീസറെയും കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ താലിബാൻ തലയിലൂടെ വാഹനം കയറ്റിയിറക്കിയെന്നും കമാൻഡർ ബിലാൽ അഹമ്മദ് പറഞ്ഞു. “ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്‍റെ തലയിലൂടെ വാഹനം കയറ്റിയിറക്കി. ഡാനിഷ് മരിച്ചെന്ന് അറിഞ്ഞതിന് ശേഷമായിരുന്നു അത്” അഫ്ഗാൻ കമാൻഡർ പറഞ്ഞതായി റിപ്പോർട്ട്.
ഇന്ത്യയോടും ഇന്ത്യക്കാരോടും ഉള്ള വിദ്വേഷം മൂലമാണ് താലിബാൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി താലിബാൻ രംഗത്തെത്തിയിരുന്നു. ഡാനിഷ് സിദ്ദിഖി എങ്ങനെ കൊല്ലപ്പെട്ടെന്നു അറിയില്ലെന്നും ഏറ്റുമുട്ടലിനിടെ അദ്ദേഹം അവിടെ ഉണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നുമാണ് സംഭവത്തിന് പിന്നാലെ താലിബാൻ വക്താവ് പ്രതികരിച്ചത്.
ആരുടെ വെടിവെയ്പ്പിലാണ് ഡനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെന്ന് അറിയില്ല. യുദ്ധമേഖലയിലെത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും തങ്ങളെ വിവരമറിയിക്കണമെന്നും അവരെ പ്രത്യേകം സംരക്ഷിക്കുമെന്നും താലിബാൻ വക്താവ് സബിയുള്ളാ മുജാഹിദ് വ്യക്തമാക്കി.
ടെലിവിഷൻ വാർത്താ ലേഖകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡാനിഷ് സിദ്ദിഖി പിന്നീട് ഫോട്ടോ ജേണലിസത്തിലേക്ക് മാറുകയായിരുന്നു. 2018 ൽ റോഹിംഗ്യൻ അഭയാർത്ഥികളുടെ പ്രതിസന്ധി കാണിച്ച ചിത്രം പകര്‍ത്തിയതിനാണ് പുലിറ്റ്‌സർ പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തിയത്. 2015ലെ നേപ്പാൾ ഭൂകമ്പം, റോഹിംഗ്യൻ അഭയാർഥികളുടെ ദുരിതം, ഡൽഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കൊവിഡ് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് സിദ്ദിഖ് പകർത്തിയ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.
കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യർ, തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ നാടകീയമായി മുങ്ങി. യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു.
ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സെസി ഹാജരാവേണ്ടിയിരുന്നത്. എന്നാൽ, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവർ എത്തിയത്. ജാമ്യം കിട്ടാത്ത വകുപ്പുണ്ടെന്നറിഞ്ഞതും കോടതിക്ക് പിന്നിൽ നിർത്തിയിട്ട കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ബാർ അസോസിയേഷന്‍റെ പരാതിപ്രകാരമാണ് സെസി സേവ്യറിനെതിരെ കേസെടുത്തത്. മതിയായ യോഗ്യതകളില്ലാതെയായിരുന്നു ഇവർ അഭിഭാഷകയായി പ്രവർത്തിച്ചത്. എൽ.എൽ.ബി ജയിച്ചിട്ടുണ്ടായിരുന്നില്ല. കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതി. കേസെടുത്തതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം തേടി വിചാരണക്കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ലോക് ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചത്.
കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ഓഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.എന്നാല്‍ കോവിഡ്് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്.
വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ 84 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു. അവധി ദിനങ്ങളും ലോക്ഡൗണും അഭിഭാഷകര്‍ കേസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടതുമൊക്കെ വിചാരണ വൈകാന്‍ കാരണമായിട്ടുണ്ട്. കേസില്‍ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.
2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വരുമ്പോള്‍ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്. വിചാരണയുടെ അടുത്ത ഘട്ടത്തില്‍ ചലച്ചിത്രതാരങ്ങളുള്‍പ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കുന്നുണ്ട്.
പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയുമൊക്കെയായി പ്രശസ്തയായ അനന്യ അലക്സിന്റെ തിരോധാനം ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. കൊല്ലം പെരുമൺ സ്വദേശിനിയായ അനന്യയുടെ പ്രായം വെറും 28 വയസ്സ് മാത്രമായിരുന്നു. റേഡിയോ ജോക്കിയായി മാത്രമല്ല അവതാരകയായും , രാഷ്ട്രീയ പ്രവർത്തകയായും തിളങ്ങിയിരുന്നു അനന്യ. ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിലെ മുഖ്യധാരയിൽ എത്തിക്കാൻ അനന്യ ശ്രമിച്ചിരുന്നു. മാത്രമല്ല അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്നതിനെതിരെയും അനന്യ ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ കണ്ണീർ പടർത്തുന്നത്, അനന്യ യുടെ അവസാന നിമിഷങ്ങൾ ആണ്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് തന്റെ വിഷമങ്ങളും, താൻ അനുഭവിക്കുന്ന തീരാവേദനയും, ഒപ്പം താൻ അകപ്പെട്ട ചതിക്കുഴികളെയും പറ്റി ഓർത്തോർത്ത് വിതുമ്പുകയാണ് അനന്യ. ട്രാൻസ്ജെൻഡർ വുമൺ ഹെൽദി സാധിയയുടെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് അനന്യയുടെ വെളിപ്പെടുത്തലുകൾ. വളരെ വിഷാദ ഭാവത്തിൽ, ഒരുപാട് നൊമ്പരങ്ങൾ പേറിയാണ് അനന്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. അനന്യ പറയുന്നത് ഇങ്ങനെ.
മനസ്സുകൊണ്ട് പെണ്ണാകാൻ ആഗ്രഹിച്ചത് പോലെ തന്നെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ശരീരം കൊണ്ടും ഒരു പെണ്ണ് ആകണം എന്നത്. അതിനായി താൻ കൂട്ടി വച്ചിരുന്ന സമ്പാദ്യം മുഴുവൻ ചിലവഴിച്ചു.
റീനൽ മെഡ്സിറ്റിയിലെ ഡോക്ടർ അർജുൻ അശോകന്റെ നേതൃത്വത്തിൽ നടത്തിയ വളരെ വിജയകരമായി പൂർത്തിയാക്കേണ്ട തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ അതീവ പരാജയം ആക്കി തന്നു ഈ ഡോക്ടർ. കഴിവുറ്റ ഡോക്ടറാണെന്ന് തരത്തിലുള്ള നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചതിന് ശേഷമാണ് ഇത്തരമൊരു വൈകൃതം തന്റെ ശരീരത്തിനുമേൽ കാണിച്ചത്. വജൈന എന്ന് വിളിക്കാൻ പോലും പറ്റാത്ത മാംസപിണ്ഡം, കീറിമുറിച്ച് വെട്ടിപ്പിളർന്ന അവസ്ഥയിൽ ആക്കി തന്നു തന്റെ സ്വകാര്യ അവയവം. അസഹനീയമായ വേദനയോടൊപ്പം, ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥ. ദിവസവും എട്ടു മുതൽ 12 പാടുകളാണ് വേണ്ടത്. രക്തം വാർന്നു വാർന്നു പോകുന്ന അവസ്ഥ. കഴിഞ്ഞ 13 മാസങ്ങളായി താൻ ഈ വേദനയിലൂടെ കടന്നുപോവുകയാണ്.
പാഡില്ലാതെ നിൽക്കാനോ കിടക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥ. കുനിയാനോ, ചുമക്കാനോ, ശ്വാസം എടുക്കാനോ ഒന്ന് കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ, തീ തിന്നുന്ന വേദന അനുഭവിക്കുകയാണ് താൻ. വയറിന് രണ്ടുവശവും വെട്ടിപ്പിളർന്നു വെച്ചിരിക്കുകയാണ്. ശാരീരിക അവസ്ഥ വളരെ മോശമാണ്. ഒപ്പം മാനസികാവസ്ഥ അതിലേറെ അസ്വസ്ഥം. മേക്കപ്പ് ആർട്ടിസ്റ്റ് ആയ തനിക്ക് കുനിഞ്ഞു നിന്ന് ജോലി ചെയ്യാൻ പോലും സാധിക്കുന്നില്ല. കൊറോണക്കാലം ആയതു മുതൽ ജോലിയുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു കവർ പാഡ് പോയിട്ട്, വിശപ്പടക്കാൻ വേണ്ടി കുറച്ച് അരി വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയായി മാറി. വജൈനയിൽ നിന്നും മാംസപിണ്ഡങ്ങൾ പുറന്തള്ളി നിൽക്കുകയും, രക്തത്തോടൊപ്പം മറ്റൊരുതരം സ്രവവും സ്രെവിക്കുന്നുണ്ട്. സ്വകാര്യ അവയവം വൃത്തിയാക്കാനോ, അത് വൃത്തിയോടെ സൂക്ഷിക്കാനും സാധിക്കുന്നില്ല. കാരണം അത്രയേറെ അമാനുഷികമായി ആ അവയവത്തെ കീറിമുറിച്ചിരിക്കുന്നു, ഇതിനെ ഒരിക്കലും വജൈന എന്നു വിളിക്കാൻ കൂടി സാധിക്കില്ല.
സംസാരിക്കുമ്പോൾ അസഹനീയമായ വയറുവേദന മൂലം വയറു പൊത്തിപ്പിടിച്ച് ആണ് താൻ സംസാരിക്കുന്നത്, ഒപ്പം ശ്വാസംമുട്ടലും ഉണ്ട്. തന്നോടു കാണിച്ച ക്രൂരതയിൽ മനസ്സാന്നിധ്യം നഷ്ടപ്പെട്ട് പലപ്പോഴും ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയെങ്കിലും, താൻ ഒരു ശക്തയായ സ്ത്രീ ആണെന്നും ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ആളാണെന്നും അതുകൊണ്ട് തനിക്ക് ഇനിയും മുന്നോട്ടു ജീവിക്കണമെന്നും അനന്യ പറയുന്നു. ഒപ്പം ഇത് കാണുന്ന പ്രേക്ഷകർ തന്റെ ജീവിതം രക്ഷിക്കാനായി ഇത് റീ ഓപ്പറേറ്റ് ചെയ്യാനുള്ള എന്തെങ്കിലും ഒരു ചെറു സഹായം നൽകണമെന്നും അപേക്ഷിക്കുകയാണ് അനന്യ. മാത്രമല്ല ഈ ഹീന പ്രവർത്തിക്ക് എതിരെ പ്രതികരിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് ക്ലബ് ഹൗസിൽ അനന്യയുടെ പ്രൊഫൈൽ പിക്ചറും ചതഞ്ഞരഞ്ഞ വജൈന എന്ന് വിളിക്കാൻ സാധിക്കാത്ത മാംസപിണ്ഡം ആണ് എന്ന ഹൃദയഭേദകമായ ഈ വാക്കുകളും ദൃശ്യങ്ങളും കണ്ണീര് അടക്കാതെ കാണാൻ സാധിക്കില്ല.
വയനാട് അമ്പലവയൽ മഞ്ഞപ്പാറയിലുള്ള ക്വാറിക്കുളത്തിൽ വീട്ടമ്മയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു (29) വിനെയാണ് ഇന്നലെ അമ്പലവയലിലുള്ള ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മേപ്പാടി കുന്നമ്പറ്റയിലുള്ള മഞ്ജു എന്തിന് മഞ്ഞപ്പാറയിൽ വന്നുവെന്നതാണ് ദുരൂഹമായിരിക്കുന്നത്. ഇക്കാര്യം ബന്ധുക്കൾക്കും അറിയില്ല. അതേസമയം, തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ശ്യാമള അന്വേഷണ സംഘത്തോട് പറയുന്നത്.
മഞ്ജുവിന്റെ അമ്മ വൃക്കേരോഗിയാണ്. ഇവർ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോൾ സാധാരണയായി മഞ്ജുവാണ് കൂടെ പോകുന്നത്. പതിവ് പോലെ ഞായറാഴ്ച അമ്മയെ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞാണ് യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരിച്ച് വീട്ടിലെത്താതായതോടെ ഭർത്താവ് സതീഷ് മേപ്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ അടുത്തേക്ക് പോകുന്നുവെന്നാണ് യുവതി പറഞ്ഞതെങ്കിലും സതീഷ് അമ്മയെ വിളിച്ചപ്പോൾ അവിടേക്ക് എത്തിയില്ലെന്നായിരുന്നു മറുപടി. ഇതിന് ശേഷം വിളിച്ചു നോക്കിയപ്പോൾ മഞ്ജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.
അതിനിടെ മൃതദേഹം കണ്ടെത്തിയ മഞ്ഞപ്പാറ ഭാഗത്ത് യുവതി എത്തിയത് കണ്ടതായി പ്രദേശവാസികളിൽ ചിലർ പറയുന്നു. തനിച്ചുനിന്ന യുവതിയോട് എവിടെ പോകുന്നുവെന്ന് ചോദിച്ചപ്പോൾ ബന്ധുവീട്ടിൽ വന്നതാണെന്നായിരുന്നു മറുപടി. ഇതിന് ശേഷം ക്വാറിക്കുളങ്ങളുള്ള ഭാഗത്തേക്ക് നടന്നുപോയതായും പ്രദേശവാസികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സമയം ഒരു ജീപ്പും ഈ വഴി പോയിരുന്നുവെന്നുള്ള വിവരവും ജനങ്ങൾ കൈമാറിയിട്ടുണ്ട്.
ചൊവ്വാഴ്ച എട്ടരയോടെ പ്രദേശവാസികൾ തന്നെയാണ് മൃതദേഹം കണ്ടത്. ബാഗും ചെരിപ്പും മാസ്‌കും യുവതി കഴിച്ചതെന്ന് കരുതുന്ന പഴത്തിന്റെ ബാക്കിയും കുളത്തിന്റെ കരയിൽ ഉണ്ടായിരുന്നു. എന്നാൽ മഞ്ജു ഉപയോഗിച്ച മൊബൈൽ ഫോൺ ഇവിടെ നിന്ന് കണ്ടെത്താനായില്ല. എഎസ്പി അജിത്കുമാർ, സുൽത്താൻബത്തേരി ഡിവൈഎസ്പി വി വി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.