കൊല്ലത്ത്, കാമുകന്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ കാരണം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത് കൊണ്ടാണെന്ന് പോലീസ്. കൊല്ലം ഇടമുളയ്ക്കല്‍ തുമ്പിക്കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര (28) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കാമുകന്‍ ഷാനവാസ് ചൊവ്വാഴ്ച വൈകിട്ടാണ് ആര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
കൊല്ലപ്പെട്ട ആതിര ഇന്‍സ്റ്റഗ്രാമില്‍ അടിക്കടി വീഡിയോ ഷെയര്‍ ചെയ്തിരുന്നു. കാമുകനായ ഷാനവാസിന് ഇതില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഷാനവാസ് ആതിരയെ തീ കൊളുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
ഗുരുതരമായി പരുക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആതിരയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഷാനവാസും ചികിത്സയിലാണ്.
ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച ശേഷം ആതിരയും ഷാനവാസും കഴിഞ്ഞ രണ്ടുവര്‍ഷമായി ഒന്നിച്ച് കഴിയുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ആറുമാസം പ്രായമുള്ള കുഞ്ഞും ഇവര്‍ക്കുണ്ട്. രണ്ട് പേര്‍ക്കും ആദ്യവിവാഹത്തില്‍ രണ്ട് കുട്ടികളുമുണ്ട്.
പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് ഡി.എം.കെ. നേതാവിന്റെ ഭാര്യ ജീവനൊടുക്കി.ഡി.എം.കെ. വക്താവ് തമിഴന്‍ പ്രസന്നയുടെ ഭാര്യ നാദിയയെ(35)യാണ് ജീവനൊടുക്കിയത്. വീട്ടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ചയായിരുന്നു നാദിയയുടെ പിറന്നാള്‍. വലിയ ആഘോഷം നടത്തണമെന്നായിരുന്നു നാദിയയുടെ ആവശ്യമെങ്കിലും പ്രസന്ന അത് നിഷേധിക്കുകയായിരുന്നു. കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ വലിയ ആഘോഷം വേണ്ടെന്നായിരുന്നു പ്രസന്നയുടെ നിലപാട്. അടുത്ത വര്‍ഷം വലിയ രീതിയില്‍ ആഘോഷിക്കാമെന്ന് പറഞ്ഞെങ്കിലും നാദിയ അംഗീകരിച്ചില്ല.
തിങ്കളാഴ്ച രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് മുറിയില്‍ കയറി നാദിയ വാതിലടച്ചു. ചൊവ്വാഴ്ച രാവിലെയായിട്ടും നാദിയയെ പുറത്തേക്ക് കണ്ടില്ല. ഇതോടെ വാതില്‍പൊളിച്ച് ഉള്ളില്‍ കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം നാദിയയുടെ അച്ഛന്‍ രവിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത കൊടുങ്ങയ്യൂര്‍ പോലീസ് പ്രസന്നയെ ചോദ്യം ചെയ്തു. പ്രസന്ന പറഞ്ഞത് തന്നെയാണോ മരണ കാരണം എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രസന്ന പറയുന്ന കാരണം നുണയാണെന്നാണ് നാദിയയുടെ അച്ഛന്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ബെംഗളൂരു 25 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പത്തു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശികാരിപാളയ നിവാസി മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം ആണ് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നാം തീയതി ആണ് ആസിഫ്നെ ഹെബ്ബഗോ ഡിയിൽ നിന്നും കാണാതായത്. ആസിഫ് തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നും 25 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ട് പിതാവ് മുഹമ്മദ് അബ്ബാസിന് അജ്ഞാതരുടെ ഫോൺ വിളി എത്തുന്നത്. ഇതേ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം ബെംഗളൂരു ജിഗിനിയിലെ വിജനമായ സ്ഥലത്താണ് കണ്ടെത്തിയത്.പിടിക്കപ്പെടുമെന്ന് ഭയത്തിലാണ് കുട്ടിയെ കൊലപ്പെടുത്തി പ്രതികൾ കടന്നുകളഞ്ഞത് എന്ന് പോലീസ്.
കുട്ടിയുടെ സുഹൃത്ത് നൽകിയ സൂചനയെ തുടർന്ന് ചത്തീസ്ഗഡിൽ നിന്ന് മുഹമ്മദ് നൗഷാദ്, സിറാജ് എന്നീ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മുഹമ്മദ് ജാവീദ് ഷെയ്ഖ് ഒളിവിലാണ്. ഇയാൾക്ക് മുംബൈയിലുള്ള കാമുകിയെ മൊത്ത് ജീവിക്കാൻ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്ന് പിടിയിലായ പ്രതികൾ പോലീസിനോട് പറഞ്ഞത് . മുഖ്യപ്രതി മുഹമ്മദ് ജാവീദ് ഷെയ്ഖ് ബീഹാറിൽ നിന്ന് മൂന്നു വർഷം മുമ്പ് ജോലിതേടി ബാംഗ്ലൂരിൽ എത്തുന്നത് സിസിടിവി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാലെന്‍സ് സിറ്റിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ബാരിക്കേഡില്‍ നിന്നും ഒരാള്‍ മാക്രോണിന്റെ മുഖത്തടിക്കുകയായിരുന്നു.
അടിയേറ്റ ഉടനെ പ്രസിഡന്റ് പിറകിലേക്ക് മാറുകയും സുരക്ഷാജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തിന് രക്ഷാകവചം ഒരുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കൈപിടിച്ച് അഭിസംബോധന ചെയ്ത ശേഷം ഫ്രഞ്ച് ഭാഷയില്‍ എന്തോ പറഞ്ഞ് കൊണ്ടാണ് പ്രതി അടിക്കുന്നത്. ഇയാള്‍ അടിക്കുന്നതും അടിയേറ്റ് മാക്രോണ്‍ പിറകിലേക്ക് വീഴുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് നിരവധി പേരാണ് മാക്രോണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജനാധിപത്യമെന്നാല്‍ ആരോഗ്യപരമായ ചര്‍ച്ചകളും സംവാദങ്ങളുമാണെന്നും ശാരീരികമായ ആക്രമണം അല്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് തുറന്നടിച്ചു. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ എത്ര തന്നെ എതിരഭിപ്രായം ഉണ്ടെങ്കിലും ഒരു ജനാധിപത്യരാജ്യത്ത് അവ ഒരിക്കലും ദേഹോപദ്രവത്തില്‍ കലാശിക്കരുതെന്ന് പല രാഷ്ട്രീയനേതാക്കളും അഭിപ്രായപ്പെട്ടു.
#Macron se fait gifler en direct de #Tain pic.twitter.com/tsXdByo22U
— ⚜️ (@AlexpLille) June 8, 2021
കൊച്ചിയിലെ ഫ്ലാറ്റിൽ യുവതി ക്രൂര പീഡനത്തിനിരയായ കേസിൽ പ്രതി മാർട്ടിൻ ജോസഫ് പുലി ക്കുന്നേലിനായുള്ള തിരച്ചിൽ ഊർജിതം. മാർട്ടിൻ എവിടയാണെന്ന് തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്‌ത് രണ്ടുമാസത്തിനിപ്പുറം ആണ് പൊലിസ് ഉണർന്ന് പ്രവർത്തിക്കുന്നത്.
എഫ്.ഐ.ആർ പ്രകാരം 2020 ഫെബ്രുവരി 15 മുതൽ 2021 മാർച്ച് എട്ടുവരെയാണ് ഫ്ലാറ്റിനുള്ളിൽ പെൺകുട്ടിക്ക് നേരെ ക്രൂര പീഡാനം അരങ്ങേറിയത്. ഒടുവിൽ ഫ്ലാറ്റിൽ നിന്ന് ഒരു രാത്രി ഓടി രക്ഷപ്പെട്ട യുവതി ഒരു മാസത്തിനു ശേഷം ഏപ്രിൽ എട്ടിന് കൊച്ചി സെൻട്രൽ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ടു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ അന്വേഷണം കൃത്യമായാണ് മുന്നോട്ട് പോകുന്നതെന്ന് കമ്മിഷണർ പറഞ്ഞു.
പ്രതി തൃശൂരിൽ തന്നെ ഉണ്ടെന്ന് ഡെപ്യുട്ടി കമ്മിഷണറും വ്യക്തമാക്കി. പ്രതിയെ ഭയന്നു നാടുവിട്ട യുവതി സുഹൃത്തുക്കളുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്. ലൈംഗിക പീഡനത്തിന് പുറമെമാർട്ടിൻ യുവതിയുടെ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ചു പൊള്ളിച്ചു. മുളകുപൊടി മുഖത്തു തേച്ചു. ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിച്ചു. മുഖത്ത് അടിക്കുന്നതും പതിവായിരുന്നു നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന് പഞ്ഞായിരുന്നു ഭീഷണികളിൽ ഏറെയും. മാർട്ടിൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിൽ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി. അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മണിമല ജംക്‌ഷനിൽ മണിമലയാറ്റിലേക്കു ചാടിയ ചങ്ങനാശേരി സ്പെഷൽ വില്ലേജ് ഓഫിസർക്കായി തിരച്ചിൽ തുടരുന്നു. ആത്മഹത്യ ചെയ്യാൻ ചാടിയതാണെന്നു സംശയം. കങ്ങഴ സ്വദേശി എൻ. പ്രകാശനാണ് പാലത്തിൽ നിന്നു ചാടിയത്. പ്രകാശൻ ചാടുന്നതു കണ്ട് അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. മഴക്കാലമായതിനാൽ മണിമലയാറ്റിൽ നല്ല വെള്ളമുണ്ട്. ജോയന്റ് കൗൺസിൽ നേതാവാണ് പ്രകാശൻ.
പ്രകാശൻ ചാടുന്നതു കണ്ട് കൂടെ ചാടിയത് അതിഥി തൊഴിലാളി യാനുഷ് ലുഗൻ. സമീപത്തെ കോഴിക്കടയിൽ ജീവനക്കാരനാണ് യാനുഷ്. മണിമലയിൽ രണ്ടു പാലങ്ങളുണ്ട്. അവിടെ എത്തിയ പ്രകാശൻ ബാഗ് പാലത്തിൽ വച്ച് ആറ്റിലേക്ക് എടുത്തു ചാടി. ഇതു കണ്ട യാനുഷും പിന്നാലെ ചാടി. നീന്തി പ്രകാശനെ പിടിച്ചു. തിരികെ കരയിലേക്ക് നീന്തുന്നതിനിടെ പ്രകാശൻ യാനുഷിന്റെ കൈ തട്ടി മാറ്റി. തിരിച്ച് ആറ്റിലേക്ക് നീങ്ങി. പുഴയിൽ ശക്തമായ ഒഴുക്കുണ്ട്. നിവൃത്തിയില്ലാതെ യാനുഷ് തിരിച്ചു കയറി.
മൂന്നു വർഷങ്ങൾക്കിപ്പുറവും കാണാമറയത്ത് തുടരുകയാണ് എരുമേലി മുക്കൂട്ടുത്തറ കുന്നത്തു വീട്ടിൽ ജെസ്‌ന മരിയ ജെയിംസ്. ഈ പെൺകുട്ടിക്ക് എന്ത് സംഭവിച്ചെന്ന് ഇത്രനാളുകൾ കഴിഞ്ഞിട്ടും പോലീസിനും സിബിഐ ഉൾപ്പടെയുള്ള അന്വേഷണസംഘത്തിനും കണ്ടെത്താനായിട്ടില്ല.ഈ മാർച്ച് 22നു ജസ്‌നയെ കാണാതായിട്ട് മൂന്നു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മുണ്ടക്കയത്തുള്ള ആന്റിയുടെ വീട്ടിലേക്കായി തിരിച്ച ജെസ്‌നയെ കാണാതാവുകയായിരുന്നു. ഓട്ടോയിൽ ബസ് സ്റ്റാൻഡ് വരെ കൊണ്ടുവിട്ടതു വരെയുള്ള വിവരങ്ങളാണ് പോലീസിന്റെ കൈയ്യിലുമുള്ളത്. പിന്നീട് ഈ പെൺകുട്ടി എങ്ങോട്ട് പോയെന്നോ എന്താണ് സംഭവിച്ചതെന്നോ ആർക്കും അറിയില്ല. ജെസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയിരിക്കാമെന്നും അവൾ തിരിച്ചുവരുമെന്നുമാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് ഉറപ്പിച്ചുപറയുന്നത്.
ലോക്കൽ പോലീസിൽ നിന്നു ക്രൈം ബ്രാഞ്ചും ഇപ്പോൾ സിബിഐയും കേസ് അന്വേഷണം ഏറ്റെടുത്തിട്ടും ഒരുതുമ്പും ലഭിച്ചില്ല. ബംഗളൂരു, മംഗലാപുരം, മൈസൂർ എന്നിവിടങ്ങളിലൊക്കെ ജെസ്‌നയെ തേടിയെങ്കിലും നിരാശയായിരുന്നു പോലീസിന് ഫലം. ജെസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബം അനുഭവിക്കുന്ന വേദന പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ്.
മകളെ കാണാതായ ദിവസം പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വിളിച്ചപ്പോൾ ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയതാകും. രണ്ടു ദിവസം കഴിയുമ്പോൾ ഇങ്ങു വന്നോളും. അല്ലെങ്കിൽ ഏതെങ്കിലും ധ്യാന കേന്ദ്രത്തിൽ പോയതാകും-എന്നൊക്കെയായിരുന്നു മറുപടിയെന്ന് ജെയിംസ് പറയുന്നു.
അപ്പോൾ തന്നെ ഊർജ്ജിതമായി പോലീസ് അന്വേഷിച്ചിരുന്നുവെങ്കിൽ ജെസ്‌നയെ കണ്ടെത്താമായിരുന്നുവെന്ന് ജെയിംസ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. പോലീസ് കരുതുന്ന തരത്തിലുള്ള ബന്ധം ജെസ്‌നയ്ക്കു ആരുമായും ഇല്ലെന്നു താനും അവളുടെ സഹോദരങ്ങളും ആവർത്തിച്ചു പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. മോളെ കാണാതായതിന് ശേഷം സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവ് ഞങ്ങൾക്കെതിരെ ഇല്ലാക്കഥകൾ പറയാൻ തുടങ്ങിയെന്നും ജെയിംസ് പറയുന്നു. ‘ഞങ്ങൾ അവളെ നശിപ്പിച്ചു, കൊന്നു കുഴിച്ചു മൂടി, ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നിങ്ങനെയായിരുന്നു അത്’. പൊലീസ് ആ ഊഹാപോഹങ്ങൾക്കു പിന്നാലെ പോയി. മകളെ കാണാതായതിനൊപ്പം ഇരട്ടി വേദന പോലെയാണ് ഈ ആരോപണങ്ങൾ. ജെസ്‌നയെ തീവ്രവാദ സംഘം കടത്തിക്കൊണ്ടു പോയിരിക്കുകയാണെന്നൊക്കെ മാധ്യമങ്ങളിൽ വാർത്തകൾ കണ്ടിരുന്നു. പിന്നീട് അതും മാഞ്ഞുപോയി.
ജെസ്‌നയെ കണ്ടു, ബോഡി കിട്ടി എന്നിങ്ങനെ ഓരോ ആളുകൾ വിളിച്ചു പറയുമ്പോൾ കേരളത്തിനകത്തും പുറത്തും ഞങ്ങളോടി നടക്കുകയായിരുന്നു. ആരോ കൊച്ചിനെ തട്ടിക്കൊണ്ടു പോയതായിരിക്കും. വിളിക്കാനോ വരാനോ കഴിയാത്ത ഒരിടത്തു കുടുങ്ങി കിടക്കുകയാണ്. അവസരം കിട്ടിയാൽ എന്റെ കൊച്ച് ഓടി വരും. എനിക്കുറപ്പുണ്ട്-ജെയിംസ് പ്രത്യാശയോടെ പറയുന്നു.
തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേര്‍ന്ന മലയാളി എന്‍ജിനിയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടു. ഇയാളുടെ യഥാര്‍ത്ഥ പേര് വിവരങ്ങള്‍ സംഘടന പുറത്ത് വിട്ടിട്ടില്ല. നോ യുവര്‍ മാര്‍ട്ടിയേഴ്‌സ് എന്ന ഐ.എസിന്റെ രേഖകളില്‍ ക്രിസ്ത്യാനിയായിരുന്ന ഇയാള്‍ മതംമാറി അബൂബേക്കര്‍ അല്‍ ഹിന്ദി എന്ന പേര് സ്വീകരിച്ചതായും വെളിപ്പെടുത്തുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ചത്. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യ ഇന്ത്യന്‍ രക്തസാക്ഷി എന്നാണ് ഇയാളെ കുറിച്ച് സംഘടന വിശേഷിപ്പിക്കുന്നത്. കൊല്ലപ്പെട്ട വ്യക്തിയുടെ യഥാര്‍ത്ഥ പേരും മറ്റും വിവരങ്ങളും രേഖയില്‍ ഇല്ല. എന്നാല്‍ നേരത്തേ അഫ്ഗാനിസ്ഥാനിലും സിറിയയിലും കൊല്ലപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരും മറ്റും ഇവര്‍ പുറത്ത് വിട്ടിരുന്നു.
ഗള്‍ഫിലേക്ക് വരുന്നതിന് മുമ്പ് കൊല്ലപ്പെട്ട വ്യക്തി ബംഗളൂരുവിലാണ്് ജോലി ചെയ്തിരുന്നത്. നിരവധി എന്‍ജിനിയര്‍മാരുളള ഒരു സമ്പന്ന കുടുംബത്തിലാണ് ഇയാള്‍ ജനിച്ചതെന്നാണ് തീവ്രവാദ സംഘടന വെളിപ്പെടുത്തുന്നത്. സുരക്ഷാ ഏജന്‍സികള്‍ ഇതു വരെ അബൂബേക്കര്‍ അല്‍ ഹിന്ദി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണെന്നും വ്യക്തമല്ല. അഫ്ഗാനിസ്ഥാനിലേയും സിറിയയിലേയും സുരക്ഷാ താവളങ്ങള്‍ നഷ്ടപ്പെട്ടതോടെ ഐഎസ് തീവ്രവാദികള്‍ പ്രവര്‍ത്തനം ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് രഹസ്യാനേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2014 ല്‍ ഐ.എസ് ഭീകരര്‍ ലിബിയയില്‍ പ്രവിശ്യ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
പ്രമുഖ സീരിയല്‍ നടന്‍ പേള്‍ വി പുരി അറസ്റ്റില്‍. പീഡന കേസിലാണ് താരം അറസ്റ്റിലായത്. തന്റെ അഞ്ചുവയസുകാരി മകളെ പീഡിപ്പിച്ചുവെന്ന് പിതാവ് രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
നടന്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. നാഗിന്‍ എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ താരമാണ് പേള്‍. 2019ലാണ് താരം അഞ്ചുവയസുള്ള കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി ഉയര്‍ന്നത്. കുട്ടിയുടെ അച്ഛനാണ് ഇതു സംബന്ധിച്ച് വാലിവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അന്വേഷണത്തിന് ഒടുവില്‍ ഇന്നലെയാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകളും ചേര്‍ത്താണ് താരത്തിന്റെ അറസ്റ്റ്. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.
ലോക്ഡൗണ്‍ പരിശോധനയ്ക്കിടെ തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കുപറ്റി ചികില്‍സയില്‍ കഴിയുന്ന ഇടുക്കി മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോള്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം. തൊടുപുഴ ചിലവ് സ്വദേശിയായ അജീഷ് പോള്‍ അപകടനില തരണം ചെയ്തെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ആശുപത്രി വിട്ടാലും ദീര്‍ഘകാലം ചികിത്സ തുടരേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മുപ്പത്തിയെട്ടുകാരനായ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോള്‍. നല്ല ആരോഗ്യവാനായിരുന്ന ചെറുപ്പക്കാരന്‍. ജോലി ചെയ്യുന്നതിനിടെയാണ് അജീഷ് ക്രൂരമായ അക്രമണത്തിന് ഇരയായത്. അതുകൊണ്ട് തന്നെ നിയമം നടപ്പാക്കാന്‍ ഇറങ്ങിതിരിച്ച പൊലീസുകാരനെ കൈയോഴിയാന്‍ സര്‍ക്കാരിനോ പൊതു സമൂഹത്തിനോ കഴിയില്ല.
തിങ്കളാഴ്ച്ച മറയൂര്‍ കോവില്‍ക്കടവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് അജീഷ് പോളിനെതിരെ ആക്രമണമുണ്ടായത്. മാസ്ക് ധരിക്കാതെ നിന്ന സുലൈമാനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള അജീഷ് അപകടനില തരണം ചെയ്തെങ്കിലും ഐസിയുവില്‍ തുടരുകയാണ്.
ചികില്‍സയ്ക്കായി മൂന്ന് ലക്ഷം രൂപ പൊലീസ് ആസ്ഥാനത്ത് നിന്നും അനുവദിച്ചെങ്കിലും ഈ ചെറുപ്പക്കാരനോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തം തീരുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കുടുംബത്തിന് ചികില്‍സ സൗജന്യമാക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതിനാല്‍ തുടര്‍ ചികില്‍സയും പരിശോധനകളും അനിവാര്യമാണ്. അതിന് സര്‍ക്കാര്‍ സഹായം വേണം. അജീഷ് പഴയതിലും ഊര്‍ജസ്വലനായി പൊലീസ് സേനയിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അദ്ദേഹത്തിനും കുടുംബത്തിനും നല്‍കേണ്ട പിന്തുണ അത്യാവശ്യമാണ്. അജീഷിനെ പോലെ നാടിന് സംരക്ഷണം നല്‍കുന്ന ഒട്ടറെ പൊലീസുകാര്‍ക്ക് ആത്മവിശ്വസം നല്‍കുന്നതാകണം തീരുമാനം.