കാൻബറ: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിഡ്നിയിൽ നിന്നാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്.
വടക്കൻ സിഡ്നിയിൽ വച്ച് ഏപ്രിൽ 14-നായിരുന്നു സംഭവം. മൂന്നംഗ സംഘം 50-കാരനായ മക്ഗില്ലിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂർ വാഹനത്തിലിരുത്തി നഗരത്തിന്റെ പുറത്തെത്തിച്ച് തോക്കിൻ മുനയിൽ സംഘം മർദ്ദിച്ചുവെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നും മഗിൽ പോലീസിന് മൊഴി നൽകിയിരുന്നു.
തുടർന്ന് പോലീസ് പ്രതികൾക്കായി തെരച്ചിൽ വരികയായിരുന്നു. മോചനദ്രവ്യം നൽകിയില്ലെന്നും പ്രതികൾ പണത്തിനായാണ് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് വെളിപ്പെടുത്തി.
തമിഴ്നാട് മധുരയില്‍ അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40)മരിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണുള്ളത്. കാമുകിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായി ഇയാള്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായിട്ടുണ്ട്. ഇതോടെ ഒരുമാസമായി യാതൊരു തുമ്പും ലഭിക്കാതിരുന്ന ചിത്രാദേവി എന്ന യുവതിയുടെ തിരോധാനത്തില്‍ പൊലീസിന് നിര്‍ണായക തുമ്പു ലഭിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ പത്ത് വയസുള്ള മകളോടൊപ്പമായിരുന്നു ഹരികൃഷ്ണന് താമസിച്ചിരുന്നത്. ചിത്രാദേവിയുടെ തിരോധാനത്തില്‍ പൊലീസ് ഹരികൃഷ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കുകയായിരുന്നു.
ഏപ്രില്‍ രണ്ട് മുതലാണ് മധുരയില്‍ യോഗ പരിശീലകയായ ചിത്രാദേവിയെ കാണാതായത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ചിത്രാദേവിയുടെ പിതാവ് തിരുമംഗലം പൊലീസില്‍ പരാതി നല്കി. മകളും ഹരികൃഷ്ണനും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ ചിത്രാദേവിയുടെ പിതാവ് പൊലീസിന് കൈമാറിയിരുന്നു.
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ മെട്രോ റെയിൽ മേൽപ്പാലത്തിലൂടെ ട്രെയിൻ കടന്നുപോകവേ പാലം തകർന്ന് 23 പേർ മരിച്ചു. 65 പേർക്കു പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്. നഗരത്തിനു തെക്കുകിഴക്ക് ഒലിവോസ് സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. ട്രെയിനിന്റെ രണ്ടു കാരിയേജുകൾ താഴേക്കു വീണു തൂങ്ങിക്കിടന്നു. പാലത്തിന്റെ അവശിഷ്ടങ്ങൾ താഴത്തെ റോഡിലുണ്ടായിരുന്ന വാഹനങ്ങളിൽ പതിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സംവിധാനങ്ങളിലൊന്നാണ് മെക്സിക്കോ സിറ്റിയിലേത്. വർഷം 160 കോടി പേർ യാത്രചെയ്യുന്നുണ്ട്. ഇത്രയും വലിയ അപകടം ഇതാദ്യമാണ്. 2012ൽ നിർമിച്ച പുതിയ പാതയിൽപ്പെട്ട പാലമാണ് അപകടത്തിൽപ്പെട്ടത്. 2017ലെ ഭൂകന്പത്തിൽ കേടുപാടുകൾ സംഭവിച്ച പാലത്തിന് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് കേസ് പ്രതി വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം നടന്നത്. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്.
അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് നാല് കിലോ കഞ്ചാവുമായി പിടിയിലായ ഇയാളെ ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പൊലീസിന്റെ കയ്യില്‍ നിന്നും കുതറിയോടിയ രഞ്ജിത്ത്, അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ അകത്തേക്ക് കയറി സ്റ്റെപ്പില്‍ നിന്ന് താഴേക്ക് ചാടി.
പിന്നാലെ തൊട്ടടുത്ത വൈദ്യുതി പോസ്റ്റില്‍ വലിഞ്ഞു കയറിയ ഇയാള്‍ ലൈനില്‍ കിടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വീടിന് നൂറ് മീറ്റർ അകലെയുള്ള ഒഴിഞ്ഞ പുരയിടത്തിൽ നിന്നും സുബീറ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. 42 ദിവസമായി വീടും നാടും കാത്തിരിക്കുകയായിരുന്നു ഫർഹത്തിന്റെ തിരിച്ചുവരവിനായി. പോലീസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാതായതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റ് രൂപീകരിച്ച് പ്രതിഷധേവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കാണാതായി 43ാമത്തെ ദിവസം പോലീസ് അന്വേഷണസംഘം എല്ലാപ്രതീക്ഷകളേയും തച്ചുടച്ചുകൊണ്ട് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിലാണ് ചെങ്കൽ ക്വാറിയിലാണ് കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)നെ കൊലപ്പെടുത്തി കുഴിച്ചിട്ടനിലയിൽ കണ്ടെടുത്തിയിരിക്കുന്നത്. പ്രതി കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ അൻവറിനെ (38) പോലീസ് പിടികൂടിയിട്ടുണ്ട്.
ഇയാൽ യുവതിയുടെ അയൽവാസി കൂടിയാണ്. സുബീറ ഫർഹത്തിനെ കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. പലതവണ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുദ്ധ്യവും അൻവറിനെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് 10നാണ് വെട്ടിച്ചിറയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ജോലിക്കായി വീട്ടിൽ നിന്നും ഇറങ്ങിയ ഫർഹത്തിനെ കാണാതായത്. ഇന്നേദിവസം തന്നെ അയൽക്കാരനായ പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു എന്നാണ് മൊഴി. ജോലി സ്ഥലത്തേക്ക് പോവാനായി ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകവെ ഫർഹത്തിനെ പ്രതി ആക്രമിക്കുകയായിരുന്നു. ഫർഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
യുവതിയുടെ മൂന്നുപവൻ സ്വർണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ നാട്ടുകാരായ ചിലരാണ് ക്വാറിയിൽ മണ്ണ് ഇളകിയനിലയിൽ കണ്ടതോടെയാണ് സംശയം തോന്നിയത്. ഇക്കാര്യം പോലീസിൽ വിവരമറിയിച്ചു.
തുടർന്ന് തിരൂർ ഡിവൈഎസ്പി കെ സുരേഷ്ബാബു, വളാഞ്ചേരി സിഐ പിഎം ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ, ഇരുട്ടായതോടെ മൃതദേഹം പുറത്തെടുത്തിട്ടില്ല. ക്വാറിയും പരിസരവും പോലീസ് കാവലിലാണ്. മൃതദേഹം അഴുകിയനിലയിലായതിനാൽ ബുധനാഴ്ച ഫോറൻസിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തിയശേഷമേ പോസ്റ്റ്മോർട്ടമുൾപ്പെടെ നടക്കുകയുള്ളൂ. പ്രതിയെ ബുധനാഴ്ച സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പുനടത്തിയശേഷം കോടതിയിൽ ഹാജരാക്കും.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കറുത്തവർഗക്കാരൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി അറിയിച്ചു.
ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചയ്ക്കുള്ളില്‍ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ഷോവിന് 75 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കോടതി നടപടികള്‍ പ്രസിഡന്റ് ജോ ബൈഡന് വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ചു. കഴിഞ്ഞ മേയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ ഷോവിന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
സംഭവത്തിൽ അമേരിക്കയിലുടനീളം വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. മിനിയാപോളീസിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഡെറിക് ഷോവിന്.
വ്യാജ കറൻസി കൈയിൽ വച്ചെന്ന കുറ്റമാരോപിച്ചാണ് പോലീസുകാർ ജോർജ് ഫ്ളോയിഡിനെ കസ്റ്റഡിയിലെടുത്തത്. കൈവിലങ്ങണിയിച്ച ഫ്ളോയിഡിന്റെ കഴുത്തിൽ ഡെറിക് ഷോവിൻ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്.
എനിക്ക് ശ്വാസം മുട്ടുന്നേ എന്ന് ജോർജ് ഫ്ലോയിഡ് പല തവണ യാചിച്ചിരുന്നുവെങ്കിലും വിട്ടയക്കാൻ പോലീസുകാർ തയാറായില്ല. തോമസ് കെ. ലെയ്ൻ, ടൗ താവോ, ജെ. അലക്സാണ്ടർ കുവെംഗ് എന്നിവരാണ് കുറ്റാരോപിതരായ മറ്റു പോലീസ് ഉദ്യോഗസ്ഥർ. ഇവർ ചേർന്നാണ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്തത്.
ഷോവിനെയും കൊലപാതകത്തിൽ പരോക്ഷമായി പങ്കാളികളായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും സംഭവം നടന്ന് ഉടൻ തന്നെ ജോലിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
കൊല്ലം ഭാരതീപുരത്ത് രണ്ടര വർഷം മുൻപ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഭാരതീപുരം പള്ളിമേലേതില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് കണ്ടെടുത്തത്. ചാക്കിനുള്ളിലാക്കിയാണ് മൃതദേഹം മറവ് ചെയ്തിരുന്നത്.
ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തതിരുന്നു. ഈ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്. എല്ലിന് കഷണങ്ങള്‍ പോലീസിന് ലഭിച്ചു. കൂടാതെ അവശിഷ്ടത്തിനൊപ്പം ചെരുപ്പും കുരിശും കിട്ടിയിട്ടുണ്ട്.
പുനലൂര്‍ ആര്‍ഡിഒ, പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, ഫോറന്‍സിക്ക് വിദഗ്ധര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നി വരുടെ സാന്നിധ്യത്തിലാണ് മൃതദേഹം കുഴിച്ചിട്ട കിണറിന്റെ സമീപത്ത് പരിശോധന നടത്തിയത്. കേസില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള ഷാജി പീറ്റ റിന്റെ സഹോദരന് സജിന്‍ പീറ്റർ, മാതാവ് പൊന്നമ്മ എന്നിവരെയും സ്ഥലത്ത് എത്തിച്ചിരുന്നു.
പൊന്നമ്മയേയും സജിൻ പീറ്ററുടെ ഭാര്യയേയും കൂടി കേസിലെ പ്രതികളാക്കുമെന്നാണ് സൂചന. 2018ലെ തിരുവോണ നാളിലാണ് കൊലപാതകം നടന്നത്. തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചു സജിന്‍ പീറ്റർ ഷാജി പീറ്ററിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും മാതാവ് അടക്കമുള്ള ബന്ധുക്കളുടെ സഹായത്തോടെ വീടിന് അടുത്തുള്ള കിണറിനു സമീപം കുഴിച്ചിട്ടു എന്നുമാണ് വെളിപ്പെടുത്തൽ.
കൊല്ലം: കേരളത്തെ ഞെട്ടിച്ച് കൊല്ലം അഞ്ചലില്‍ ദൃശ്യം മോഡലില്‍ നടന്ന കൊലപാതകത്തിന്റെ രഹസ്യം പുറത്തായത് അമ്മായിയമ്മയും മരുമകളും തമ്മില്‍ വഴക്ക് പിടിച്ചപ്പോള്‍. ഒളിവിലിരുന്ന് ഇവര്‍ പറയുന്നത് കേട്ടതോടെ ബന്ധു റോയി വിവരം പോലീസിന് കൈമാറുകയായിരുന്നു. കിണര്‍ കുഴിച്ചപ്പോള്‍ എടുത്തിട്ട മണ്ണിലായിരുന്നു കൊല്ലപ്പെട്ട ഷാജി പീറ്ററിനെ മാതാവും സഹോദരനും സഹോദര ഭാര്യയും ചേര്‍ന്ന് കുഴിച്ചിട്ടത്.
റോയി ഒളിവില്‍ കഴിയുന്നതിടയില്‍ ഒരു ദിവസം ഷാജിയുടെ അമ്മ പൊന്നമ്മയും അനുജന് സജിന്റെ ഭാര്യ ആര്യയും തമ്മില്‍ വഴക്കുപിടിച്ചു. ഇതിനിടയില്‍ ഇവര്‍ ഷാജിയെ കൊലപ്പെടുത്തിയ കാര്യത്തില്‍ പരസ്പരം ആരോപണം ഉന്നയിച്ചത് റോയി കേള്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസില്‍ എത്തി കൈമാറിയത്. തുടര്‍ന്ന് അഞ്ചല്‍ പോലീസിനെ വിളിച്ച് ഡിവൈഎസ്പി പ്രദീപ്കുമാര്‍ അന്വേഷണം ആവശ്യപ്പെട്ടു.
കൊട്ടാരക്കരയില്‍ താമസക്കാരനായ ഇളയ സഹോദരന് സജിനും ഭാര്യ ആര്യയും 2018 ല്‍ ഭാരതീപുരത്തെ കുടുംബ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ആയിരുന്നു സംഭവം. അനേകം മോഷണക്കേസുകളിലും മറ്റും പ്രതിയായ ഷാജി മദ്യലഹരിയില്‍ മോശമായി പെരുമാറിയപ്പോള്‍ സജിനും ആര്യയും പൊന്നമ്മയും ചേര്‍ന്ന് ചെറുക്കുകയും അടിച്ചു വീഴ്ത്തുന്നതിനിടയില്‍ മാരമായി മര്‍ദ്ദനമേറ്റ് ഷാജി മരിക്കുകയുമായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെ നടന്ന സംഭവത്തിന് ശേഷം നാലു മണിക്കൂറോളം കുടുംബാംഗങ്ങള്‍ മൃതദേഹവുമായി കഴിഞ്ഞു. ഇരുട്ടു വീണതോടെയാണ് കുഴിയെടുത്ത് മൃതദേഹം മൂടിയത്. വീടിന് സമീപം കിണര്‍ കുഴിക്കാനായി എടുത്ത മണ്ണില്‍ എട്ടുമണിയോടെ മറവ് ചെയ്ത് എല്ലാം പൂര്‍ത്തിയാക്കി.
മോഷണക്കേസുകളില്‍ പ്രതിയായ ഷാജി കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോകുന്ന പതിവുണ്ട്. അതുകൊണ്ടാണ് ഇയാളെ കാണാതായതില്‍ ആരും സംശയിക്കാതിരുന്നത്. ഇടയ്ക്ക് ചില കേസുമായി ബന്ധപ്പെട്ട് പോലീസ് ഷാജിയുടെ വീട്ടില്‍ എത്തിയെങ്കിലും വ്യക്തമായി വീട്ടുകാര്‍ മറുപടി പറഞ്ഞില്ല. മിക്കവാറും വീട്ടില്‍ കാണാത്തയാള് ആയതിനാല്‍ പോലീസ് സംശയിച്ചുമില്ല. വീട്ടുകാര്‍ പരാതി നല്‍കാതിരുന്നത് അന്വേഷിച്ചുമില്ല. വടക്കന്‍ കേരളത്തില്‍ എവിടേയ്ക്കോ ഷാജി മുങ്ങിയിരിക്കുകയാണെന്ന പൊന്നമ്മയുടേയും സജിന്റെയും വാക്കുകളില്‍ പോലീസ് സംശയിച്ചുമില്ല.
വീട്ടുപകരണങ്ങളും കന്നുകാലികളെയും മോഷ്ടിച്ച് അറവുകാര്‍ക്ക് വില്‍ക്കുന്ന ഷാജി കിട്ടുന്ന പണത്തിന് മദ്യപിക്കുകയും വീട്ടില്‍ എത്തി പ്രശ്നം ഉണ്ടാക്കുകയും പതിവായിരുന്നു. റോഡില്‍ നിന്നും അരകിലോമീറ്റര്‍ മാറി കുത്തനെയുള്ള കയറ്റവും ഇറക്കവുമെല്ലാം താണ്ടി വേണം വിജനമായ റബ്ബര്‍ തോട്ടത്തിന് നടുവിലുള്ള ഷാജിയുടെ വീട്ടില്‍ എത്താന്‍. ഒറ്റപ്പെട്ട സ്ഥലം കൂടി ആയതിനാല്‍ ഇവിടെ എന്തു നടന്നാലും പുറംലോകം അറിയുകയുമില്ല എന്നതാണ് കൃത്യം മൂന്ന് വര്‍ഷത്തോളം പുറംലോകം അറിയാതെ പോയത്. എന്നാല്‍ നാലുമാസം മുമ്പ് പൊന്നമ്മയും ആര്യയും തമ്മില്‍ വഴക്കുണ്ടായതോടെ ഇവരുടെ ചര്‍ച്ചകളില്‍ ഷാജിയുടെ കൊലപാതകം കടന്നു വരികയും റോയി അത് കേള്‍ക്കാനിടയാകുകയുമായിരുന്നു.
മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. ചേറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്താണ് മരിച്ചത്.
കഴിഞ്ഞ മാസം പത്തിനാണ് പെണ്‍കുട്ടിയെ കാണാതായത്. സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയാണ് സുബീറ. ആഴ്ചകളായി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി അഞ്ചംഗ പ്രത്യേക ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. തിരൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ വളാഞ്ചേരി സി ഐ പി.എം. ഷമീര്‍ ആണ് കേസ് അന്വേഷിച്ചത്.
ശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെ കുട്ടിയെ കണ്ടെത്താനും പൊലീസ് ശ്രമം നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പെണ്‍കുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. വിവാഹിതയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു.
മകൾ വൈഗയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് കേസിലെ പ്രതിയും പിതാവുമായ പ്രതി സനുമോഹനോട് ചോദിച്ചറിഞ്ഞ് പോലീസ്. ഇയാളെ തെളിവെടുപ്പിനയി കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എത്തിച്ചു. സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിലെത്തിച്ചാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തെളിവെടുപ്പ് ആരംഭിച്ചത്.
ഇവിടെ നിന്നും തെളിവെടുപ്പ് പൂർത്തിയാക്കി മുട്ടാർ പുഴയ്ക്ക് സമീപം പ്രതിയെ എത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. മകൾ വൈഗയെ ഫഌറ്റിൽവെച്ച് ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാർ പുഴയിൽ എറിഞ്ഞെന്നായിരുന്നു സനുമോഹന്റെ മൊഴി. അതിനാൽ ഫ്ലാറ്റിലെ തെളിവെടുപ്പിന് ഏറെ പ്രധാന്യമുണ്ട്.
അതേസമയം, ഫ്ലാറ്റിൽ രക്തക്കറ കണ്ടെത്തിയ സംഭവം പോലീസിനെ വല്ലാതെ കുഴക്കുകയാണ്. ഈ രക്തക്കറ സനു മോഹന്റേയോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ കണ്ടെത്തൽ. എങ്കിൽ ഈ രക്തക്കറ ആരുടേതാണെന്നും പോലീസ് സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.
സനു മോഹന്റെ മൊഴികളിലെ പൊരുത്തക്കേടുകൾ തീർക്കാനായി തെളിവെടുപ്പിന് ശേഷം സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇയാൾ ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും പോലീസിനെ കുഴക്കുകയാണ്.