നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. മാഹിയിലാണ് സംഭവം.
മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്. പരസ്യപ്രചരണം അവസാനിക്കുന്നതിന് തൊട്ടുമുൻപ് നടന്ന പരിപാടിക്കിടെ കുട്ടി ബിജെപി പ്രചരണ വാഹനത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു.
സൈക്കിളിൽ പ്രചരണവാഹനത്തിന് പിന്നാലെ കൂടി കുട്ടിയുടെ ദേഹത്തിലൂടെ പ്രചരണത്തിനെത്തിയ മിനിലോറിയുടെ പിൻചക്രം കയറിയിറങ്ങിയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.വളവിൽ സ്വദേശിയായ കുട്ടിയുടെ അച്ഛൻ വിശ്വലാൽ മാഹി സ്‌പെഷ്യൽ ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്.
കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 2 യുവതികൾ അടക്കം 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയശാല മൈലാടിക്കടവ് പാലത്തിനു സമീപം ടിസി 23/280 തുണ്ടിൽ വീട്ടിൽ വൈശാഖ് (34) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണു സംഭവം നടന്നതെന്നു പൊലീസ് . പെൺവാണിഭം നടക്കുന്നതായി ആരോപിച്ചു അപ്പാർട്മെന്റിൽ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികൾ സംഘം ചേർന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേൽപിച്ച ശേഷം ബാൽക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ ഇവിടെയെത്തിയ അപ്പാർട്മെന്റിന്റെ മാനേജരാണു മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ശരീരത്തിൽ എഴുപതോളം മുറിവുകൾ കണ്ടെത്തി. സംഭവ സമയം 2 യുവതികളും 4 പുരുഷന്മാരും അപ്പാർട്മെന്റിൽ ഉണ്ടായിരുന്നു.
ഒരു മാസം മുൻപാണ് ഇവർ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കരമന പൊലീസ് അറിയിച്ചു.
ബിജെപിയുടെ ശക്തി കേന്ദ്രമായ ഉത്തർപ്രദേശിൽ സ്ഥാനാർത്ഥിക്ക് വെടിയേറ്റ് ദാരുണമരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചാരണം സജീവമായിരിക്കെയാണ് നാരായൺപുർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്.
ബിജെപി സ്ഥാനാർത്ഥി ബ്രിജേഷ് സിങ് (52) ആണ് വെടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പിടിയിലായി.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂട്ടുപ്രതിക്കായി തിരച്ചിൽ തുടരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുയോഗത്തിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുമ്പോൾ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം.
കുടുംബവഴക്കിനെ തുടർന്ന് ഗൃഹനാഥൻ വീടിന് തീയിട്ടതിനെ തുടർന്ന് നാല് കുട്ടികൾ ഉൾപ്പടെ ആറ് പേർ വെന്തുമരിച്ചു. കുടക് വീരാജ് പേട്ടിലാണ് മദ്യലഹരിയിലായ 50കാരൻ വീടിനു തീയിട്ടത്. ആറ് മരണങ്ങൾക്ക് പുറമെ രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. കുടകിലെ വീരാജ്‌പേട്ട മുകുടഗേരിയിൽ ശനിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം.
പ്രദേശത്തെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് ദാരുണസംഭവമുണ്ടായത്. തോട്ടം തൊഴിലാളിയായ യെരവാര മഞ്ജുവും കുടുംബവും താമസിച്ചുവന്ന വീടാണ് കത്തിനശിച്ചത്. മഞ്ജുവിന്റെ അച്ഛൻ യെരവാര ഭോജയാണ് (50) വീടിനു തീയിട്ടതെന്ന് പൊന്നമ്പേട്ട് പോലീസ് അറിയിച്ചു. ഇയാൾ ഒളിവിലാണ്. മഞ്ജുവിനും കുടുംബത്തിനും പുറമെ വീട്ടിലെത്തിയ ബന്ധുക്കളും ദുരന്തത്തിൽപ്പെട്ടു.
യെരവാര ഭോജയുടെ ഭാര്യ സീത (45), ബന്ധു ബേബി (40), പ്രാർഥന (6), വിശ്വാസ് (6), പ്രകാശ് (7), വിശ്വാസ് (7) എന്നിവരാണ് മരിച്ചത്. മഞ്ജുവിനെയും ബന്ധുവായ തോലയെയും ഗുരുതരാവസ്ഥയിൽ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ജുവിന്റെ രണ്ടുകുട്ടികളും ഇവരുടെ ബന്ധുവിന്റെ രണ്ടുകുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.
ഭോജയും ഭാര്യ സീതയും തമ്മിലുണ്ടായ വഴക്കാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. കലഹത്തിനുശേഷം എല്ലാവരും ഉറങ്ങാൻ കിടന്നതിന് പിന്നാലെയാണ് ഭോജ ക്രൂര കൃത്യം നടത്തിയത്.
രാത്രി രണ്ടുമണിയോടെ മദ്യലഹരിയിൽ എഴുന്നേറ്റ ഭോജ വീടിനുമുകളിൽ കയറി മേൽക്കൂരയിലെ ഓടുകൾ ഇളക്കിമാറ്റി പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു. വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടിരുന്നു. വീടിനകത്തുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല. മൂന്നുപേർ സംഭവസ്ഥലത്ത് മരിച്ചു. മൂന്നുപേരെ മൈസൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത ഏറുന്നു.
വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ സനു മോഹനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.
സനു മോഹന്റെയും കാറിന്റെയും ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. കാര്‍ പൊളിച്ച് വിറ്റിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. സനു മോഹന്‍ തന്നെയാണോ കാറോടിച്ചത് എന്നുള്ള കാര്യത്തില്‍ ഇപ്പോഴും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.
സനു മോഹനും മകള്‍ വൈഗയും അടങ്ങിയ കുടുംബം താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ളാറ്റില്‍ പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. ഈ രക്തക്കറ വൈഗയുടെതെന്ന സംശയത്തിലാണ് അന്വേഷണ സംഘം. രക്ത സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു.
ഇതിനിടെ സനു മോഹന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. തമിഴ്നാട്ടിലുള്ള സനു മോഹന്റെ സുഹൃത്തും ഒളിവിലാണ്. വൈഗയുടെ മരണത്തെക്കുറിച്ചും സനു മോഹന്റെ തിരോധാനത്തെ കുറിച്ചും ഇയാള്‍ക്ക് അറിവ് ഉണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സനു മോഹന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും നിലവിലെ സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.
സനുവിന്റെ പഴയ കാര്‍ ചെന്നൈയിലേക്ക് പോയ അന്വേഷണ സംഘത്തിന് വര്‍ക്ഷോപ്പുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നേരത്തെ സനു മറ്റൊരു കാര്‍ പൊളിച്ചു വിറ്റതായി പോലീസിനു വിവരം ലഭിച്ചു. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേരളത്തിലും മാധ്യമങ്ങള്‍ വഴിയും ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആള്‍ത്തിരക്കുള്ള കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും സനുവിന്റെ ഫോട്ടോയും പ്രാദേശികഭാഷയില്‍ വിശദാംശങ്ങളും പരസ്യപ്പെടുത്തും. കാറിനെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും നോട്ടീസിലുണ്ട്.
സനുവിനെ കണ്ടെത്താന്‍ ചെന്നൈക്കു പോയ പൊലീസ് സംഘം അവിടെ ക്യാംപ് ചെയ്യുകയാണ്. പുണെയിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സഹപ്രവർത്തകരെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ മെട്രോപൊളിറ്റൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തുകയോ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് മൂന്ന് വർഷത്തിലേറെയായി വാദങ്ങൾ നടന്നുവരികയാണ്. സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകിയെങ്കിലും കൃത്യമായ നിയമം നടപ്പിലായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. പീഡന ആരോപണങ്ങളെല്ലാം ഗൗരവമായി കാണുന്നുവെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഏകദേശം മൂന്നു വർഷങ്ങൾക്ക് മുമ്പ് ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കും പ്രതിയുമായി ബന്ധം ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അവർക്കെതിരെ ലൈംഗിക അതിക്രമങ്ങൾ നടത്തിയിരുന്നു.

അതോടെ ഇരുവരും ചേർന്ന് 2017 ൽ ശാരീരികവും ലൈംഗികവുമായ ആക്രമണ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഉദ്യോഗസ്ഥൻ ഇത് നിരസിച്ചു. എസെക്സ് പോലീസിന്റെ അന്വേഷണത്തിന് ശേഷം, ക്രൗൺ പ്രോസിക്യൂഷൻ സർവീസ് 2019 ൽ കേസ് വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകൾ ഒന്നുമില്ലെന്ന് പറഞ്ഞു. എസെക്സ് പോലീസ് തന്റെ എല്ലാ ആരോപണങ്ങളും ഏറ്റെടുത്തില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്ത്രീകളിലൊരാൾ വെളിപ്പെടുത്തി. വളരെ നീണ്ട അന്വേഷണം നടത്തിയെങ്കിലും അതിൽ മെച്ചപ്പെടേണ്ട പല മേഖലകളുമുണ്ടായിരുന്നുവെന്ന് എസെക്സ് പോലീസ് പറഞ്ഞു.

ആരോപണങ്ങളുടെ സ്വഭാവവും സ്ത്രീകളും ഉദ്യോഗസ്ഥനും തമ്മിലുള്ള വളരെ കുറച്ചു നാളത്തെ ബന്ധവും കണക്കിലെടുത്താണ് പുരുഷ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ 2020 ൽ ക്രിമിനൽ ഇൻജുറി കോമ്പൻസേഷൻ അതോറിറ്റി (സിഐസിഎ) സ്ത്രീകളിൽ ഒരാൾക്ക് 17,100 പൗണ്ടും മറ്റേയാൾക്ക് 11,600 പൗണ്ടും നൽകി. ഇരുവരും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നെന്ന് പോലീസ് തെളിവുകൾ സൂചിപ്പിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. ബലാൽസംഗക്കേസിൽ കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ വിചാരണ നേരിടേണ്ടിവരുമെന്ന് സി.ഐ.സി.എയുടെ കണ്ടെത്തലിന് ഒരു വർഷത്തിനുശേഷം മെറ്റ് പോലീസ് പറഞ്ഞു. ഗാർഹിക പീഡന ആരോപണങ്ങളെല്ലാം ഞങ്ങൾ വളരെ ഗൗരവമായി കാണുന്നുവെന്നും ഈ കേസിന്റെ മുഴുവൻ സാഹചര്യങ്ങളും ഒരു ഹിയറിംഗിൽ പരിഗണിക്കേണ്ടത് ആവശ്യമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ പൊതുജന അഭിമുഖത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മെറ്റ് പോലീസ് അധികൃതർ വ്യക്തമാക്കി.
നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിലെ ശുചീകരണ തൊഴിലാളിയായിരുന്ന രാധയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു. രാധ വധക്കേസിൽ ഒന്നാംപ്രതി നിലമ്പൂർ എൽഐസി റോഡിൽ ബിജിനയിൽ ബികെ ബിജു, രണ്ടാംപ്രതി ഗുഡ്‌സ് ഓട്ടോറിക്ഷാഡ്രൈവർ ചുള്ളിയോട് കുന്നശ്ശേരിയിൽ ഷംസുദ്ദീൻ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ ഹൈക്കോടതി വെറുതെവിട്ടത്.
നേരത്തെ, ഇരുവരെയും സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. 2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കോൺഗ്രസ് ഓഫീസിൽവെച്ച് കൊല്ലപ്പെട്ടത്. പിന്നീട് 2015ലാണ് ഇരുപ്രതികളേയും മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. രാധയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുളത്തിൽ കെട്ടിത്താഴ്ത്തുകയും ചെയ്തു.
കേസിലെ ഒന്നാംപ്രതിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന ബിജുവിനെയും രണ്ടാംപ്രതി ഷംസുദ്ദീനെയും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട കടുമേനി സർക്കാരിയ കോളനിയിലെ പാപ്പിനി വീട്ടിൽ രാമകൃഷ്ണന്റെ(49) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും രണ്ടു പെണ്‍മക്കളുമുൾപ്പെടെ ആറുപേർ അറസ്റ്റിലായി. രാമകൃഷ്ണന്റെ ഭാര്യ പി.കെ.തമ്പായി(40 ), മകൾ രാധിക(19), പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകള്‍, ഇവരുടെ ആണ്‍സുഹൃത്തുക്കളായ പി.എസ്. സനിൽ(19), പി.എം. മഹേഷ്(19), പ്രായപൂർത്തിയാകാത്ത മറ്റൊരു ആണ്‍സുഹൃത്ത് എന്നിവരെയാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണനെ വീടിനു സമീപത്തുള്ള കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തൂങ്ങിമരണമെന്നായിരുന്നു ആദ്യനിഗമനമെങ്കിലും കൊലപാതകമാണെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു.
രണ്ട് പെൺമക്കളും ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ രാമകൃഷ്ണന് എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന രാമകൃഷ്ണനെ ഭാര്യയും മക്കളും യുവാക്കളുടെ സഹായത്തോടെ സാരി ഉപയോഗിച്ച് വീടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നു.
മരണം ഉറപ്പാക്കിയതിനുശേഷം സാരി അഴിച്ചുമാറ്റി തോർത്തുമുണ്ട് കഴുത്തിൽ കെട്ടി കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
രാമകൃഷ്ണന്റെ പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ മകൾ ഗർഭിണിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സനിലിന്റെ പേരിൽ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സനിലിനെ കാസർഗോഡ് അഡീഷണൽ സെഷന്‍സ് കോടതിയിലും മറ്റ് അഞ്ചുപേരെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി.
ചിറ്റാരിക്കാൽ ഇൻസ്പെക്ടർ പി.രാജേഷ്, എസ്ഐമാരായ കെ.വി. സത്യൻ, കെ.പി.രമേശൻ, യു. കുമാരൻ, സീനിയർ പോലീസ് ഓഫീസര്‍മാരായ ടി.ആർ. മധു, പി.രാജീവൻ, പി.കെ.ശ്രീജിത്ത്, കെ.വി. രമേശൻ, പ്രിയ കെ.നായർ, എം.വി.സൗമ്യ, ബി.ശ്രീജ എന്നിവരുൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
മകളുടെ മരണത്തിന് പിന്നാലെ തൃക്കാക്കരയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്. സനുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതോടെ വൈഗയുടെ മരണം കൊലപാതകമാണെന്നും പൊലീസ് സംശയിക്കുന്നു.
സനു മോഹൻ വാളയാർ കടന്നത് ഒറ്റയ്ക്കെന്നും ചെക്ക്പോസ്റ്റിൽ ടോൾ നൽകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളിലുള്ളത് സനു മോഹനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.
മാർച്ച് 22 പുലർച്ചെ 1.46ന് വാളയാർ ടോൾ പ്ലാസയിലെ ഏഴാം നമ്പർ ലെയ്നിൽ ടോൾ കൊടുക്കുന്ന KL 07 CQ 8571 നമ്പറുള്ള വെള്ള കാറിൽ ഒരാൾ മാത്രമാണ് ഉള്ളതെന്നാണ് ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ. പുലർച്ചെ വാളയാർ കടന്ന കാർ ഏഴു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. കാണാതായ ദിവസം മകൾ വൈഗയുമൊത്ത് സനുമോഹൻ ഫ്ലാറ്റിൽ നിന്ന് കാറിൽ കയറിപ്പോകുന്നത് കണ്ടവരുണ്ട്. കഴിഞ്ഞ രണ്ട് മാസമായി സനുമോഹന്റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകൾ കണ്ടിരുന്നുവെന്നും തന്നോട് കാര്യമായി സംസാരിക്കാറില്ലായിരുന്നുവെന്നും ഭാര്യ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് സനു മോഹനെയും മകൾ വൈഗയേയും കാണാത്തായത്.
പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയിൽ പിറ്റേദിവസം മുട്ടാർ പുഴയിൽ കണ്ടെത്തി. പക്ഷെ സനു മോഹനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് 22 ന് വെളുപ്പിന് സനുമോഹന്റെ വാഹനം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്. സനുമോഹൻ കോമ്പത്തൂര്‍ കേന്ദ്രീകരിച്ച് താമസിക്കുന്നതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.
മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ ഒരാൾക്കു 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും അതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും അടുപ്പക്കാരോടു പറഞ്ഞിരുന്നതായി പൊലീസ്. എന്നാൽ സനുവിന്റെ അക്കൗണ്ടുകളിൽ സമീപകാലത്തു വലിയ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
സനുവിന്റെ കൈയിൽ 3 ഫോണാണുള്ളത്. 3 ഫോണുകളും 21 മുതൽ സ്വിച്ചോഫ് ആണ്. സനുവിന്റെ 2 ഫോണുകളും ഭാര്യയുടെ ഫോണുമാണിത്. കാണാതാകുന്നതിനു മുൻപു സനു ഒരു ഫോൺ കങ്ങരപ്പടിയിൽ വിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവയുടെയെല്ലാം കോൾ, എസ്എംഎസ് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ചില നമ്പറുകൾ നിരീക്ഷണത്തിലാണ്. സനുവിന്റെ ആധാർ കാർഡ് വച്ച് പുതിയ സിം എടുത്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പണം നൽകാനുള്ളവരുമായി സംഘർഷമുണ്ടാവുകയും വൈഗ അതിൽ അകപ്പെടാനുമുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫ്ലാറ്റിൽ നിന്നു വൈഗയെ തോളിൽ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഫ്ലാറ്റിൽ കൂടുതലാരെങ്കിലും വന്നതിന്റെയോ സംഘർഷമുണ്ടായതിന്റെയോ തെളിവൊന്നുമില്ല. രക്തക്കറ പോലെ തോന്നുന്ന അടയാളങ്ങൾ മുറിയിൽ കണ്ടെത്തിയിരുന്നു. വൈഗയുടെ ശരീരത്തിൽ പരുക്കൊന്നുമില്ലായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. മുങ്ങി മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.
സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്.