Crime

പെണ്‍മക്കളെ ക്രൂരമായി തലക്കടിച്ച് കൊന്ന് മാതാപിതാക്കള്‍. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലാണ് സംഭവം. 22ഉം 27ഉം വയസ്സുള്ള പെണ്‍മക്കളെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരെയാണ് കൊല്ലപ്പെട്ടത്. അന്ത വിശ്വാസികളായ കുടുംബം മക്കള്‍ പുനര്‍ജനിയ്ക്കുമെന്ന വിശ്വാസത്തിലാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്നും കലിയുഗം അവസാനിക്കുകയും സത്‌യുഗം ആരംഭിക്കുമെന്നും മന്ത്രവാദി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് . ഞായറാഴ്ച രാത്രിയില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ വീട്ടില്‍ നിന്നും വന്നതിനെത്തുടര്‍ന്നാണ് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുന്നത്.

ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ നടത്തിയിരുന്നു. പൂജയ്ക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂത്ത മകള്‍ അലേഖ്യയെയും കൊലപ്പെടുത്തി. വായില്‍ ഒരു ചെമ്പ് പാത്രം തിരുകി വച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് അലേഖ്യയെ കൊലപ്പെടുത്തിയത്.

കൊലപാതകങ്ങള്‍ നടത്തിയ ശേഷം പിതാവ് തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നുവെന്ന് ഡിഎസ്പി രവി മനോഹര ചരി അറിയിച്ചു. പുരുഷോത്തമിന്റെ കുടുംബം കടുത്ത അന്തവിശ്വാസികളായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ‘മക്കള്‍ വീണ്ടും ജീവിച്ച് വരുമെന്ന വിശ്വാസത്തിലാണ് അവര്‍ കൊല നടത്തിയതെന്നാണ് പ്രാഥമികമായി കരുതുന്നത്.

കുട്ടികളുടെ മാതാവ് പത്മജയാണ് കൊലപാതകങ്ങള്‍ നടത്തിയത്. പിതാവും ഈ സമയം അവര്‍ക്കൊപ്പമുണ്ടായിരുന്നു’-പൊലീസ് വ്യക്തമാക്കി. ഇവര്‍ മാനസിക പ്രശ്നങ്ങള്‍ ഉള്ളവരാണെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. മരിച്ച ഇളയ പെണ്‍കുട്ടി മുംബൈയില്‍ എ.ആര്‍ റഹ്മാന്‍ മ്യൂസിക് സ്‌കൂളില്‍ പഠിക്കുകയായിരുന്നു. കൊലപാതകം നടത്തിയ അച്ഛന്‍ കോളജ് പ്രൊഫസറും അമ്മ സ്‌കൂള്‍ പ്രിന്‍സിപ്പലുമാണ്.

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം.   കുട്ടിയുടെ മരണം പൊലീസ് മർദനത്തെ തുടർന്നാണെന്ന് ആക്ഷേപമുയർന്നു. കേസിലുൾപ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് നാട്ടുകാർ ആരോപിച്ചു. അവശനിലയിലായ കുട്ടികൾ വെള്ളി രാത്രി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെന്നും കുട്ടികൾ മാനസിക സമ്മർദത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അതിനിടെ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്ന് കളമശേരി പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്ന് പൊലീസ് വിശദീകരിച്ചു. കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി ചൈൽഡ് ലൈനിൽ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു.

കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുള്ളൂ. മർദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാൻ പതിനേഴുകാരൻ തയ്യാറായത്. മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആക്രമിച്ച കുട്ടികൾ തന്നെ വീഡിയോ ആയി പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

സംഭവത്തിൽ ഉൾപ്പെട്ട ഏഴു പേരിൽ നാലു പേരെ കളമശ്ശേരി പൊലീസ് മാതാപിതാക്കൾക്കൊപ്പം വിളിച്ചു വരുത്തിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയിൽ നിന്നാണ് പതിനെട്ടു വയസ്സുകാരനായ അഖിൽ വർഗീസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്നാണ് മർദ്ദനത്തിന് നേതൃത്വം കൊടുത്ത അഖിലിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബാക്കി ആറ് പേർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ കുട്ടി ആലുവ ജില്ല ആശുപത്രിയിൽ തുടർ ചികിത്സ തേടി.

പ്രമുഖ ടിക് ടോക് താരം റാഫി ഷെയ്ഖിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ സ്വന്തം വസതിയിലാണ് റാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാഫിയുടെ മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

ടിക് ടോകിലും, ഇന്‍സ്റ്റഗ്രാമിലും ഉള്‍പ്പെടെ നിരവധി ആരാധകരുള്ള താരമാണ് റാഫി ഷെയ്ഖ്. എന്നാല്‍ റാഫി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. റാഫിയുടെ സൂഹൃത്തുക്കളായ ചിലര്‍ ഉപദ്രവിച്ചിരുന്നു എന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.

കുറച്ച് ദിവസം മുമ്പ് റാഫിയെ ചില സുഹൃത്തുക്കള്‍ തട്ടിക്കൊണ്ട് പോയതായും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് കഫേ കോഫി ഡേയില്‍ ഒരു പെണ്‍കുട്ടിയെ കാണാന്‍ റാഫി പോയിരുന്നു. അതിന് ശേഷം നാരായണ റെഡി പേട്ടയില്‍ തന്റെ സുഹൃത്തുക്കളെ കാണാനും പോയി.

അവിടെ പോയി തിരികെ വന്നപ്പോള്‍ മര്‍ദ്ദനേറ്റ നിലയിലായിരുന്നു റാഫിയെന്നും മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. സുഹൃത്തുക്കള്‍ റാഫിയെ ഉപദ്രവിക്കുന്ന വീഡിയോ പകര്‍ത്തുകയും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു.

ദൂരൂഹ സാഹചര്യത്തിലുള്ള മരണമായതിനാല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം പുരേഗമിക്കുകയാണ്. 2019ല്‍ നടന്ന ബൈക്ക് അപകടമാണ് റാഫി ഉള്‍പ്പെട്ടിരുന്ന മറ്റൊരു വിവാദ സംഭവം. റാഫിയും മറ്റൊരു ടിക് ടോക് താരമായ സോനിക കേതാവന്തും യാത്ര ചെയ്തിരുന്ന ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു.

അപകടത്തില്‍ സോനിക മരണപ്പെട്ടു. തുടര്‍ന്ന് ടിക് ടോകില്‍ വീഡിയോ പങ്കുവെക്കുന്നത് നിര്‍ത്തുകയാണെന്ന് റാഫി അറിയിച്ചിരുന്നു.

എറണാകുളം കളമശേരിയില്‍ ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചതിന്റെ പേരില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി ജീവനൊടുക്കി. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്.

നാല് പേരെയും സറ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന്‍ മര്‍ദനമേറ്റത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്നാരോപിച്ച് കുട്ടിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും മര്‍ദ്ദനമേറ്റ കുട്ടിയുടെ സഹോദരന്‍ അവ വീണ്ടെടുത്തു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി മെഡിക്കള്‍ കോളജ് ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരന് എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയാണ്.

കാസർകോട് നഗരത്തിൽ മധ്യവയസ്കൻ മർദനമേറ്റ് മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. 45 വയസായിരുന്നു. സ്ത്രീയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ ഇയാൾ ഓടി എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ മർദനം തന്നെയാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശല്യപ്പെടുത്തി എന്ന് പറയുന്ന യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്

മുന്‍ നിയമസഭാ സ്പീക്കര്‍ വിഎംസി ശിവകുമാറിന്റെ ഘാതകി ആര്‍ എഴിലരസി ബിജെപിയില്‍ ചേര്‍ന്നു. അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന എഴിലരസി പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് പുതുച്ചേരി ബിജെപി അധ്യക്ഷന്‍ വി സാമിനാഥന്റെ സാന്നിധ്യത്തില്‍ വനിതാ ഗുണ്ടാ നേതാവ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

ബിജെപിയില്‍ അംഗത്വം എടുക്കുന്നതിന് ആര്‍ക്കും തടസമില്ലെന്നും അംഗത്വമെടുക്കുന്നയാളുടെ പശ്ചാത്തലം പാര്‍ട്ടിയുടെ മുഖഛായയെ ബാധിക്കില്ലെന്നും സംഭവത്തില്‍ ബിജെപി നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തി. മുന്‍ സ്പീക്കറെ അടക്കം മൂന്ന് പേരെ കൊന്നകേസിലെ പ്രതിയാണ് എഴിലരസി.

തട്ടികൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 15 ഓളം കേസുകളും ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. 2017 ലാണ് വിഎംസി ശിവകുമാറിനെ പട്ടാപ്പകല്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി കൊല്ലുകയായിരുന്നു. ഈ കേസിലെ മുഖ്യപ്രതിയാണ് എഴിലരസി. ഈ സാഹചര്യത്തിലാണ് ബിജെപി പാര്‍ട്ടി പ്രവേശനവും ചര്‍ച്ചയാകുന്നത്.

വി സ്വാമിനാഥന്റെ വാക്കുകള്‍;

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മത്സരിച്ചിട്ടുണ്ട്. തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയക്കുകയും ഇപ്പോള്‍ സഭാംഗവുമാണ്. ഇതൊക്കെ ജനങ്ങളാണ് തീരുമാനിച്ചത്. അവര്‍ തീരുമാനിക്കട്ടെ.

വെസ്റ്റ് വെര്‍ജിനിയ: ഒരു വയസ്സ് മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി. വെസ്റ്റ് വെര്‍ജിനിയായിലെ വില്യംസ് ബര്‍ഗിലായിരുന്നു ദാരുണ സംഭവം. ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് 25 വയസ്സുള്ള മാതാവ് ഒറിയാന്‍ മെയേഴ്‌സ് കൊലപ്പെടുത്തിയത്. ഡിസംബര്‍ എട്ടിന് നടന്ന ദാരുണ സംഭവം ഇന്നലെയാണ് പുറത്ത് വിട്ടത്.

സ്വന്തം വീട്ടില്‍ താമസിക്കാതെ ഭര്‍ത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊത്തു ജീവിച്ചതാണ് ഇവരെ ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചത്. ഇവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവ ദിവസം സ്‌കൂളില്‍ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടില്‍ എത്തി രണ്ടു മണിക്കൂറിനുശേഷം വീടിന് തീപിടിച്ചു എന്ന വിവരമാണ് ആദ്യം ലഭിച്ചത്.

അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചപ്പോള്‍ വീടിനകത്ത് വെടിയേറ്റു മരിച്ചു കിടക്കുന്ന 7, 6, 4, 3, 1 വയസ്സുള്ള കുട്ടികളുടെ കത്തികരിഞ്ഞ ശരീരവും തൊട്ടടുത്ത് പിക്‌നിക് ടേബിളില്‍ വെടിയേറ്റു മരിച്ചു കിടക്കുന്ന മാതാവിനെയും കണ്ടെത്തുകയായിരുന്നു. ഇവരുടെ സമീപം ഒരു റിവോള്‍വറും കണ്ടെത്തിയിട്ടുണ്ട്. ഇത് ഓട്ടോമാറ്റിക് തോക്കായിരുന്നില്ലെന്നും ഓരോ തവണയും റീലോഡ് ചെയ്തതാണ് അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതുമെന്നാണ് പോലീസ് നിഗമനം.

ലഹരി ഉപയോഗം വീട്ടിലറിയിച്ചതിന് 17കാരനെ കൂട്ടുകാര്‍ ചേര്‍ന്ന് തല്ലിചതച്ചു. സംഭവത്തില്‍ ഏഴ് പേരെ പോലീസ് പിടികൂടി. കളമശ്ശേരിയിലാണ് ദാരുണ സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പോലീസ് നടപടി. ഏഴ് പേര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍വെച്ചാണ് 17-കാരനെ മര്‍ദിച്ചത്. ഓരോരുത്തരും ഊഴമിട്ട് മര്‍ദിക്കുന്നതും മര്‍ദിച്ച് അവശനാക്കിയ ശേഷം 17-കാരനെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

അവശനായ കുട്ടിയെ മെറ്റലിന് മുകളില്‍ മുട്ടുകാലില്‍നിര്‍ത്തിയും ഇവര്‍ ഉപദ്രവിച്ചു. ക്രൂരമര്‍ദനത്തിന്റെ വീഡിയോ കൂട്ടത്തിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പുറംലോകം അറിയുകയായിരുന്നു. മര്‍ദനമേറ്റ 17-കാരന്‍ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

1999 ജനുവരി 22ന് ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറു വയസുകാരന്‍ തിമോത്തിയെയും സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദളുമായി ബന്ധമുള്ള സംഘം തീവെച്ചു കൊന്നു. ഗ്രഹാം സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും കൊലപ്പെടുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ ദാരസിംഗിന് 2003ല്‍ വിചാരണകോടതി വധശിക്ഷയ്ക്ക് വിധിച്ചു. മത, പൗര നേതാക്കന്മാരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഹിന്ദുത്വ ഭീകരര്‍ നടത്തിയ കൊലപാതകങ്ങളെ അപലപിച്ചു.

ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിനും വിഭാഗീയ സംഘര്‍ഷങ്ങളെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിനെ യുഎസ് ആസ്ഥാനമായുള്ള ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചു. ‘ഹിന്ദു ദേശീയവാദികളായ’ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ ‘ക്രമാതീതമായി’ വര്‍ദ്ധിച്ചുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. അന്നത്തെ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ‘ഭീബത്സമായ ആക്രമണത്തെ’ അപലപിക്കുകയും കൊലപാതകികളെ പിടികൂടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

ക്യൂന്‍സ്ലാന്റിലെ പാംവുഡ്‌സില്‍ 1941ലാണ് സ്റ്റെയ്ന്‍സ് ജനിച്ചത്. 1965ല്‍ ഇന്ത്യ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇവാഞ്ചലിക്കല്‍ മിഷണറി സൊസൈറ്റി ഓഫ് മയൂര്‍ബനിയില്‍ (ഇഎംഎസ്എം) ചേരുകയും മിഷണറി പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘ ചരിത്രമുള്ള അദ്ദേഹം ഈ പിന്നോക്ക ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1983ല്‍ അദ്ദേഹം ബരിപാഡയിലെ മിഷന്റെ നേതൃത്വം ഏറ്റെടുത്തു. 1982ല്‍, ഒരു രജിസ്‌ട്രേഡ് സൊസൈറ്റിയായി മയൂര്‍ബനി കുഷ്ഠരോഗ കേന്ദ്രം സ്ഥാപിക്കുന്നതിന് അദ്ദേഹം സഹായങ്ങള്‍ ചെയ്തു. കുഷ്ഠ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ 1981ല്‍ അദ്ദേഹം ഗ്ലാഡിസ് ജെയ്‌നെ കണ്ടുമുട്ടുകയും 1983ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. അതിന് ശേഷം ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ട് പുത്രന്മാരെ കൂടാതെ എസ്തര്‍ എന്ന ഒരു പുത്രി കൂടി അവര്‍ക്കുണ്ടായിരുന്നു.

കുഷ്ഠരോഗി കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിലും ബൈബിളിന്റെ ഒരു ഭാഗം ഹോ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ അദ്ദേഹം പങ്കാളിയായി. പുതിയ നിയമത്തിന്റെ എഴുത്തുപതിപ്പ് മുഴുവന്‍ പ്രൂഫ് നോക്കിയതും അദ്ദേഹമായിരുന്നു. ഒഴുക്കോടെ ഒറിയ സംസാരിച്ചിരുന്ന അദ്ദേഹം, രോഗം ഭേദമായ ശേഷം അദ്ദേഹം സഹായിച്ചിരുന്ന രോഗകള്‍ക്ക് പ്രിയങ്കരനായിരുന്നു. നിരവധി ഹിന്ദുക്കള്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് സ്റ്റെയ്ന്‍സ് നിര്‍ബന്ധിച്ച് പരിവര്‍ത്തിപ്പിക്കുകയോ പുതിയ മതം സ്വീകരിക്കാന്‍ പ്രലോഭിക്കുകയോ ചെയ്തതായി ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു.

1999 ജനുവരി 22ന് രാത്രി, പ്രദേശത്തെ ക്രിസ്ത്യാനികളുടെ മത, സാമൂഹിക സംവാദങ്ങള്‍ക്കായുള്ള ഒരു വാര്‍ഷീക വനയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഒഡിഷയിലെ ആദിവാസി കേന്ദ്രീകൃത ജില്ലകളായ മയൂര്‍ബഞ്ച്, കിയോണ്‍ജാര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് സമ്മേളനം നടന്നത്. ഊട്ടിയിലെ സ്‌കൂളില്‍ നിന്നും അവധിക്കാലം ചിലവഴിക്കാനെത്തിയ തന്റെ ആണ്‍മക്കളോടൊപ്പം കിയോണ്‍ജാറിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അവര്‍ യാത്ര ഇടയ്ക്കുവച്ചു നിറുത്തുകയും മനോഹര്‍പൂരില്‍ രാത്രി വിശ്രമിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കടുത്ത തണുപ്പിനെ തുടര്‍ന്ന് അവര്‍ വാഹനത്തില്‍ കിടന്നുറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും ബാരിപഡയിലായിരുന്നു. കോടാലിയും മറ്റ് പണിയായുധങ്ങളുമായി 50 പേര്‍ വരുന്ന ഒരു സംഘം ഗാഢനിദ്രയിലായിരുന്ന സ്റ്റെയ്ന്‍സും മക്കളും ഉറങ്ങിയിരുന്ന വാഹനം ആക്രമിക്കുകയും അതിന് തീവെക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രഹാമിനെയും ഫിലിപ്പിനെയും തിമോത്തിയെയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. സ്‌റ്റെയ്ന്‍സും മക്കളും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അതനുവദിച്ചില്ല.

ഗുണ്ടകളുടെ തലവനായ ദാരസിംഗിനെ ഭുവനേശ്വറിലെ വിചാരണ കോടതി സ്‌റ്റെയ്ന്‍സിനെയും മക്കളെയും കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചു. 2005ല്‍, ഒഡിഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21ന്, ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. 2004 ല്‍, ഓസ്‌ട്രേലിയയിലേക്ക് മടങ്ങിപോകും വരെ, സ്‌റ്റെയ്ന്‍സിന്റെ ഭാര്യ ഗ്ലാഡിസ് കുഷ്ഠരോഗികളുടെ ശിശ്രൂഷയുമായി ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. ഒഡിഷയിലെ കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരം എന്ന നിലയില്‍ ഇന്ത്യയിലെ നാലാമത്തെ പരമോന്നത് സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ഇന്ത്യ 2005ല്‍ ഗ്ലാഡിസിനെ ആദരിച്ചു. 2016ല്‍, സാമൂഹിക നീതിക്കായുള്ള അന്താരാഷ്ട്ര മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡ് അവര്‍ക്ക് സമ്മാനിക്കപ്പെട്ടു.

 

എടത്വ: മകളെ ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ ചേര്‍ത്ത ശേഷം മടങ്ങിയ പിതാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു. തലവടി നീരേറ്റുപുറം കാരിക്കുഴി കുറവം പറമ്പില്‍ സുരേഷ് (48) ആണ് ട്രെയിനില്‍ നിന്ന് വീണ് മരണപ്പെട്ടത്. യാത്രയ്ക്കിടെ സുരേഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ പരാതി നല്‍കി.

ഇതിനിടെയാണ്, കര്‍ണാടകയിലെ കുപ്പത്തിനും മുളകാര്‍പേട്ടയ്ക്കുമിടയില്‍ ട്രെയിനില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടത് സുരേഷാണെന്ന് തിരിച്ചറിഞ്ഞത്. പിതാവിന്റെ അപ്രതീക്ഷിത വിയോഗം മകള്‍ക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. യാത്ര പറഞ്ഞിറങ്ങിയത് അവസാന യാത്രയിലേയ്ക്ക് ആയിരുന്നുവെന്നതാണ് കുടുംബത്തെയും മകളെയും തകര്‍ത്തത്.

ചൊവ്വാഴ്ചയാണ് സുരേഷും ഭാര്യ ആനിയും മകളും, സമീപവാസികളായ 2 പേരും അവരുടെ മക്കളും ചേര്‍ന്നു ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ പ്രവേശനത്തിനായി പോയത്. ബുധനാഴ്ച രാവിലെ 10നു കോളേജില്‍ എത്തി കുട്ടികളെ ചേര്‍ത്ത ശേഷം തിരികെ നാട്ടിലേക്കു വരാന്‍ കെആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍നിന്നു രാത്രി 8.30ന് ട്രെയിനില്‍ കയറി.

ആഹാരം കഴിച്ച ശേഷം എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി 11.30ന് ഭാര്യ ഉണര്‍ന്നു നോക്കിയപ്പോള്‍ സുരേഷിനെ കാണാനില്ലായിരുന്നു. ടിടിആറിനോട് കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഭാഷ വശമില്ലാത്തതിനാല്‍ ഒന്നും പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചില്ല. ശേഷം, രാവിലെ 10ന് തിരുവല്ലയിലും പിന്നീട് കോട്ടയത്തും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജോലാര്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Copyright © . All rights reserved