ജസ്നാ തിരോധാനക്കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി. പരാതി ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ കൈമാറി. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി വഴി പ്രധാനമന്ത്രിക്ക് നല്‍കും. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്നയുടെ അച്ഛന്‍ പറഞ്ഞു.
ജസ്നാതിരോധാനക്കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും, പത്തനംതിട്ട മുന്‍ ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണും വെളിപ്പെടുത്തിയെങ്കിലും അതിനപ്പുറം എന്തെങ്കിലും സൂചന നല്‍കാന്‍ ഇരുവരും തയാറായിട്ടില്ല. 2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്.
രാവിലെ എരുമേലി മുക്കൂട്ട്തറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിപിന്നെ തിരിച്ചെത്തിയില്ല. പത്തനംതിട്ട മുന്‍ ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണ്‍ അന്വേഷണത്തില്‍ പ്രത്യേക താല്‍പര്യമെടുത്തെങ്കിലും കോവിഡ് കാലം തടസമായി.
മധ്യപ്രദേശില്‍ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം. തിങ്കളാഴ്ച മധ്യപ്രദേശിലെ ബീട്ടുലിലാണ് സംഭവം. പാടത്ത് പമ്പ് സെറ്റ് അടയ്ക്കാന്‍ എത്തിയതിനിടെയാണ് അയല്‍വാസിയുടെ അതിക്രമം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
കൃഷിയിടത്തേക്ക് പോയ പെണ്‍കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ വീട്ടുകാരാണ് കുഴിയില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. സുശീല്‍കുമാര്‍ എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്.
36കാരനായ പ്രതി സുഹൃത്തിന്റെ മകളെയാണ് പീഡിപ്പിച്ചത്. ബലാത്സംഗം ചെയ്ത ശേഷം കൃഷിയിടത്തിലെ സ്ലാബിനടിയില്‍ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായി തുടരുകയാണ്.
കൊല്ലം ജില്ലയിലെ എഴുകോണിൽ തുടർപഠനത്തിന് സാമ്പത്തികമായ പിന്തുണയില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എഴുകോൺ പോച്ചംകോണം സ്വദേശി അനഘ(19)യാണ് മരിച്ചത്. കിടപ്പു മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് അനഘയെ കണ്ടെത്തിയത്. സുനിൽ കുമാർ, ഉഷാ ദമ്പതികളുടെ ഇളയ മകളാണ് അനഘ.
ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാൻ പണമില്ലാത്ത മനോവിഷമത്തിലാണ് പത്തൊൻപതുകാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രദേശത്തെ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് വിദ്യാർത്ഥിനിടെ മാനസികമായി വിഷമിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ ഈ ആരോപണം കാനറ ബാങ്ക് അധികൃതർ നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്. തേനിയിലെ ഒരു കോളജിൽ പാരാമെഡിക്കൽ കോഴ്‌സിന് മാനേജ്‌മെന്റ് കോട്ടയിൽ അനഘ സീറ്റ് നേടിയിരുന്നു. പഠനത്തിനായി വായ്പയ്ക്കായി ശ്രമിച്ചെങ്കിലും കാനറാ ബാങ്ക് അധികൃതർ നിഷേധിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അനഘയുടെ പിതാവ് സുനിൽ പ്രവാസിയായിരുന്നു. ഇദ്ദേഹം രണ്ടു വർഷമായി നാട്ടിലുണ്ട്. അസ്വഭാവിക മരണത്തിന് എഴുകോൺ പോലീസ് കേസെടുത്തു.
ഗുജറാത്തിലെ കച്ച് ജില്ലയിലെ രഥയാത്രക്കിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 40ലേറെ പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ധനസമാഹരണമാണ് ഘോഷ യാത്ര നടത്തിയത്.
ഇതിനിടെ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു റാലി. മറ്റ് സമുദായത്തെ പ്രകോപിപ്പിക്കുന്നതിനായി പള്ളിയുടെ മുൻപിലെ വഴിയിൽ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും വാളുകൾ വടിവാളുകൾ തുടങ്ങിയവ ഉയർത്തുകയും തീവച്ചുമായിരുന്നു റാലി.
അക്രമം നിയന്ത്രിക്കുന്നതിനായി പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. അക്രമത്തിന് ശേഷം ജാർഖണ്ഡ് സ്വദേശിയായ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അക്രമത്തിനിടെയാകാം ഇയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. അക്രമത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു.
ഞായറാഴ്ച നടത്തിയ രഥയാത്രക്ക് വിശ്വഹിന്ദു പരിഷത്ത് അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിലെ ധനസമാഹരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലും ഉജ്ജയിനിലും മൻഡാസോറിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വ്യാഴാഴ്ച പരിഗണിക്കും. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.
അതേസമയം കേസിൽ മറ്റ് പ്രതികളായ സുനിൽ കുമാർ, മണികണ്ഠൻ എന്നിവരുടെ ജാമ്യപേക്ഷ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
ലഹരിമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്വര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശികളായ ദമ്പതികളുടെ കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് ഖത്വര്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം.
ദമ്പതികളെ ശിക്ഷിച്ചു കൊണ്ടുള്ള കീഴ്ക്കോടതിയുടെ വിധി അപ്പീല്‍ കോടതിയും ശരിവച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത ബന്ധുവിന്റെ ചതിയാണ് ദമ്പതികളെ കുടുക്കിയതെന്ന് വ്യക്തമാക്കി ഇരുവരുടെയും കുടുംബങ്ങള്‍ ഇന്ത്യയില്‍ നല്‍കിയ കേസ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) നേതൃത്വത്തിലും പുരോഗമിക്കുകയാണ്.
ഇന്ത്യയില്‍ നല്‍കിയ കേസിന്റെ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ദമ്പതികളെ വിളിച്ച് വീണ്ടും അന്വേഷണം നടത്തിയിരുന്നു. ദോഹയിലെ ലീഗല്‍ കണ്‍സള്‍ട്ടന്റായ നിസാര്‍ കോച്ചേരി മുഖേന സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അല്‍ അന്‍സാരിയാണ് ദമ്പതികള്‍ക്കായി കേസ് വാദിക്കുന്നത്.
2019 ജൂലൈയില്‍ മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസില്‍ ഖത്വറില്‍ തടവില്‍ കഴിയുന്നത്. ദമ്പതികളെ ബന്ധു നിര്‍ബന്ധിച്ച് ഗള്‍ഫിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങവെ ഇവരുടെ ബാഗില്‍ നിന്നും നാലു കിലോ ലഹരിമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കീഴ്ക്കോടതിയാണ് ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും മൂന്നു ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചത്. ഗര്‍ഭിണിയായിരിക്കെ ഒനിബയെ ബന്ധു നിര്‍ബന്ധിച്ച് മധുവിധുവിന് ദോഹയിലെത്തിക്കുകയായിരുന്നു. ജയിലില്‍ വച്ച് ഒനിബ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞും അമ്മയ്ക്കൊപ്പം ജയിലില്‍ തന്നെയാണ്.
വെര്‍ജീനിയില്‍ ഏഴുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കി. പ്രതി കോറി ജോണ്‍സന്റെ വധശിക്ഷ ഇന്ത്യാനയിലെ ഫെഡറല്‍ പ്രിസണിലാണ് നടപ്പാക്കിയത്. വ്യാഴാഴ്ച അര്‍ധരാത്രി 11.34 മണിക്ക് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. 1992 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ജോണ്‍സനും മയക്കുമരുന്നു സംഘത്തിലെ ജെയിംസ് റോണ്‍, റിച്ചാര്‍ഡ് ടിപ്ടണ്‍ എന്നിവരും ചേര്‍ന്നാണ് എതിര്‍ഗ്രൂപ്പിലെ ഏഴു പേരെ കൊലപ്പെടുത്തിയത്. 1993 ല്‍ മൂന്നു പ്രതികളേയും വധശിക്ഷക്ക് കോടതി വിധിച്ചു. മറ്റു രണ്ടു പ്രതികളും ഫെഡറല്‍ പ്രിസണില്‍ വധശിക്ഷ കാത്തുകഴിയുകയാണ്. കൊല്ലപ്പെട്ട ഇരകളില്‍ ഒരാളെ 85 തവണ കുത്തിയും മറ്റൊരാളെ 16 തവണ വെടിയുതിര്‍ത്തുമാണ് കൊലപ്പെടുത്തിയത്.
45 ദിവസത്തിനുള്ളിലാണ് പ്രതികള്‍ എല്ലാവരേയും വധിച്ചത്. വിഷം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പു ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിച്ചിരുന്നു. വിഷം കുത്തിവെച്ച് 20 മിനിറ്റിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബൈഡന്‍ അധികാരമേറ്റാല്‍ വധശിക്ഷ നിര്‍ത്താലാക്കുന്നതിനുള്ള സാധ്യതകള്‍ നിലവിലുള്ളതിനാല്‍ അവസാന നിമിഷം വരെ ജോണ്‍സന്റെ വധശിക്ഷ നീട്ടിവെക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.
ഭക്ഷണം പാകം ചെയ്തത് ഇഷ്ടമായില്ലെന്ന് പരാതി പറഞ്ഞ സഹതാമസക്കാരനെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു. ബഹ്‌റൈന്‍ സല്‍മാനിയയിലെ ഒരു ലേബര്‍ ക്യാമ്പില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ ഇന്ത്യക്കാരനെ അറസ്റ്റുചെയ്തു. പാകം ചെയ്ത ഭക്ഷണത്തെപ്പറ്റി പരാതി പറഞ്ഞതും കുറച്ച് ഭക്ഷണം മാത്രം ഉണ്ടാക്കിയത് ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിന് കാരണം.
സല്‍മാനിയയിലെ ഒരു ലേബര്‍ ക്യാമ്പിന് പുറത്തുവെച്ച് ഓഗസ്റ്റ് 24നാണ് സംഭവമുണ്ടായത്. ഓഗസ്റ്റ് 23ന് രാത്രി എട്ടുമണിക്ക് ഇന്ത്യക്കാരന്‍ ഉണ്ടാക്കിയ ഭക്ഷണം നല്ലതല്ലെന്നും വീണ്ടുമുണ്ടാക്കണമെന്നും സഹതാമസക്കാരന്‍ ആവശ്യപ്പെട്ടു. തയ്യാറായില്ലെങ്കില്‍ താമസസ്ഥലത്തിന് വെളിയില്‍ കൊണ്ടുപോയി, സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമിക്കുമെന്ന് ഭീഷണിയും മുഴക്കി.
തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. പിന്നാലെ പിറ്റേന്ന് ഇന്ത്യക്കാരന്‍ സഹതാമസക്കാരനെ കുത്തിക്കൊല്ലുകയായിരുന്നു. അതേസമയം സഹതാമസക്കാരന്റെ സുഹൃത്തുക്കള്‍ ലേബര്‍ ക്യാമ്പിന് പുറത്തുവെച്ച് തന്നെ ആക്രമിച്ചതിനാലാണ് സഹതാമസക്കാരന്റെ നെഞ്ചില്‍ കുത്തിയതെന്നാണ് പ്രതിയായ ഇന്ത്യക്കാരന്‍ പറയുന്നത്.
കൃത്യം നടത്തിയതിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിനുള്ളില്‍ വെച്ചാണ് പോലീസിന്റെ പിടിയിലായത്. സംഭവം നടന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ ഇയാള്‍ അറസ്റ്റിലായി. അതേസമയം കേസില്‍ വിചാരണ തുടരുന്നത് ഞായറാഴ്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ല കൃത്യം നടത്തിയതെന്ന് ഹൈ ക്രിമിനല്‍ കോടതിയില്‍ പറഞ്ഞു.
തിരുവനന്തപുരം കല്ലമ്പലത്ത് കഴുത്തറുത്തു മരിച്ചനിലയിൽ കണ്ടെത്തിയ ആതിരയുടെ അമ്മയാണു വെള്ളിയാഴ്ച രാവിലെ മകളെ കാണുന്നതിന് ആതിരയുടെ ഭർത്താവിന്റെ വീട്ടിലെത്തിയത്. വെന്നിയോട് താമസിക്കുന്ന ഇവർ രാവിലെ 10 മണിയോടെയാണ് കല്ലമ്പലത്ത് എത്തിയത്.
വീട്ടിൽ എത്തിയപ്പോൾ കതക് തുറന്നുകിടക്കുകയായിരുന്നെങ്കിലും ആരെയും കണ്ടില്ല. ആതിരയും ഭർത്താവ് ശരത്തുമാണ് വീട്ടിൽ താമസം. ഒന്നര മാസം മുൻപായിരുന്ന ഇവരുടെയും വിവാഹം. ശരത്തിന്റെ അച്ഛനും അമ്മയും തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് താമസം. വീട്ടിൽ ആരെയും കാണാത്തതിനാൽ ആതിരയെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് ശരത്തിന്റെ അമ്മയെ വിളിച്ചുവരുത്തി.
ഇരുവരും ചേർന്ന് വീട്ടിനകത്ത് തിരിഞ്ഞെങ്കിലും ആതിരയെ കണ്ടില്ല. തുടർന്ന് അച്ഛനുമായി കൊല്ലത്തെ ആശുപത്രിയിൽ പോയിരുന്ന ശരത്തിനെ വിളിച്ചു. ആശുപത്രിയിൽനിന്നു മടങ്ങി വരുകയാണെന്നും എത്തിയശേഷം അന്വേഷിക്കാമെന്നും പറഞ്ഞു. ശരത് എത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു.
വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വിവാഹത്തിനു തൊട്ടുമുൻപാണ് ശരത് വിദേശത്തുനിന്നു നാട്ടിലെത്തിയത്. വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ആതിര അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നെന്നെന്നാണ് നാട്ടുകാർ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പേരോട് ടൗണിനടുത്ത ഭര്‍ത്യവീട്ടില്‍ വാണിമേല്‍ സ്വദേശിയായ യുവതിയുടെയും മക്കളുടെയും കുത്തിയിരിപ്പ് സമരം. കിഴക്കെ പറമ്ബത്ത് ഷാഫിയുടെ ഭാര്യ ഷഫീന (35)യും മക്കളുമാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ഉയരം പോരെന്ന് പറഞ്ഞ് തന്നെ മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നാണ് യുവതിയുടെ പരാതി. രാവിലെ പത്തു മണിയോടെയാണ് യുവതിയും കുടുംബവും പേരോട് വീട്ടിലെത്തിയത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ഭര്‍തൃ വീട്ടിലെത്തിയ ഷഫീനയ്ക്ക് വീടിന്റെ താക്കോല്‍ നല്‍കാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വാക്കേറ്റമുണ്ടായി.
ഇതിനിടെ നാദാപുരം പോലീസും തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിനയും വാര്‍ഡ് മെമ്ബര്‍ റെജുല നിടുമ്ബ്രത്തും സ്ഥലത്തെത്തി. പ്രശ്നം ചര്‍ച്ചചെയ്യാമെന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിനെ ബന്ധുക്കള്‍ തള്ളി. ഇതോടെ വീട്ടില്‍ കുടുംബം സമരം തുടരുകയായിരുന്നു. പതിനൊന്നുവര്‍ഷം മുമ്ബാണ് ഷഫീനയെ ഷാഫി വിവാഹംചെയ്തത്. മൂന്നുവര്‍ഷംമുമ്ബ് ഇവരുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. ഇതിന് ശേഷം കുടുംബസമേതം ഗള്‍ഫിലേക്ക് പോയി. ഒരുമാസം ഗള്‍ഫില്‍ കഴിഞ്ഞതിന് ശേഷം ഷാഫി കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയച്ചു.
പേരോട്ടെ വീട്ടില്‍ തനിച്ചായതിനാല്‍ സ്വന്തംവീട്ടിലേക്ക് പോവാന്‍ ഷാഫി ആവിശ്യപ്പെട്ടതായും പിന്നീട് യാതൊരു ബന്ധവുമില്ലെന്ന് ഷഫീന പറഞ്ഞു. അതെ സമയം ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഷാഫിയുടെ ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം.