ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. വള്ളിക്കോട് കോട്ടയം കൊലപ്പാറയിലാണ് സംഭവം. ഇന്നലെ രാവിലെ സമീപത്തായി ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. കഴിഞ്ഞ മാര്‍ച്ചില്‍ ളാക്കൂര്‍ ആനന്ദഭവനം സോമസുന്ദരന്‍ നായരെ (57) കാണാതായതിന് കോന്നി പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരെ വരുത്തി പരിശോധന നടത്തി.
മരിച്ചത് സോമസുന്ദരന്‍ നായര്‍ ആണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. മൃതദേഹത്തിന് 8 മാസത്തെ പഴക്കം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു. അസ്ഥികൂടം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
പുതുക്കോട് പാട്ടോലയിലെ റബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു.
അപ്പക്കാട് യാക്കൂബിന്റെ മകൻ അജ്മ (21) ലിന്റെ മരണവുമായി ബന്ധപ്പെട്ടാണ് നാല് പേർ അറസ്റ്റിലായത്. പുതുക്കോട് ചെറുകാഞ്ഞിരക്കോട് രതീഷ് (39), കുന്ന്തെരുവ് അബ്ദുൾ റഹ്മാൻ (19), അപ്പക്കാട് അൻഷാദ് (20), അപ്പക്കാട് ഷാഹുൽ ഹമീദ് (26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 16 കാരനും പ്രതിയാണ്. കാട്ടുപന്നിയെ പിടിക്കാൻ പ്രതികൾ ഒരുക്കിയ വൈദ്യുതി കെണിയിൽപ്പെട്ടാണ് അജ്മൽ മരണമടഞ്ഞത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടു കൂടി പ്രതികളിൽ രണ്ട് പേർ വൈദ്യുതിക്കെണിയൊരുക്കിയ സ്ഥലത്ത് പോയി നോക്കിയപ്പോൾ അജ്മൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്.
തുടർന്ന് ഒന്നാം പ്രതി രതീഷിന്റെ പെട്ടി ഓട്ടോയിൽ മൃതദേഹം കയറ്റി രണ്ട് കിലോമീറ്റർ അകലെയുള്ള പാട്ടോലയിലെ റബ്ബർ തോട്ടത്തിലുള്ള ചാലിൽ ഉപേക്ഷിക്കുകയായിരുന്നു.
റബർ തോട്ടത്തിൽ വച്ചാണ് ഷോക്കേറ്റതെന്ന് തെറ്റിദ്ധരിക്കാൻ മൃതദേഹത്തിൽ ഇലക്ട്രിക് വയർ കെട്ടുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് നാട്ടുകാർ മൃതദേഹം കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കുറ്റം തെളിഞ്ഞത്.
അജ്മലിന്റെ ചെരുപ്പ് ഷോക്കേറ്റ് കിടന്ന സ്ഥലത്തിന് സമീപത്ത് നിന്നും കിട്ടിയതും അന്വേഷണത്തിന് വഴിതിരിവായി. മരണത്തിൽ ദുരുഹത തോന്നിയതിനെ തുടർന്ന് ഫിംഗർപ്രിന്റും ഡോഗ് സ്ക്വാഡും സയന്റിഫിക് വിഭാഗങ്ങൾ പരിശോധന നടത്തിയിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ ഷോക്കേറ്റാണ് മരണമെന്ന് തെളിഞ്ഞതോടെ അന്വേഷണം പ്രതികളിലേക്കെത്തി. മരിച്ച അജ്മൽ രാത്രി അസമയത്ത് വീടിനു ദൂരെയുള്ള സ്ഥലത്ത് എന്തിന് പോയി എന്നത് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
മേഖലയിൽ വ്യാപകമായി വൈദ്യുതി ഉപയോഗിച്ച് കാട്ടുപന്നികളെ പിടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കേസിലെ ഒന്നാം പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപത്തിയേഴ് കേസുകളുണ്ട്.
തൃശൂർ ചിയ്യാരം സ്വദേശിയായ ഇയാൾ കുറച്ച് കാലമായി പുതുക്കോട്ടെ ഭാര്യവീട്ടിലാണ് താമസം. പ്രതികളുമായി സംഭവസ്ഥലത്ത് പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി.
ഷോക്ക് വയ്ക്കാൻ ഉപയോഗിച്ച കന്പി ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 16 കാരനെ ജുവൈനൽ ജസ്റ്റിസ് മുന്‍പാകെയും ഹാജരാക്കി.
കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കൽ, അനധികൃതമായി പൊതു ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളത്.
ആലത്തൂർ ഡിവൈഎസ്പി കെ. എം ദേവസ്യ, വടക്കഞ്ചേരി ഇൻസ്‌പെക്ടർ ബി. സന്തോഷ്, സബ്ബ് ഇൻസ്‌പെക്ടർ എ. അജീഷ്, അഡീഷണൽ എസ്‌ഐ കെ. ഓമനക്കുട്ടൻ, എഎസ്‌ഐ കെ. എൻ നീരജ്ബാബു,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.ആർ രാംദാസ്, എം. ബാബു, ടി.എസ് അബ്ദുൾ ഷെരീഫ്, എസ്. സജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐ എസ.് ജലീൽ, എഎസ്‌ഐ ടി. ആർ സുനിൽ കുമാർ, റഹീം മുത്തു,
ആർ.കെ കൃഷ്ണദാസ്, യു. സൂരജ്ബാബു, കെ. അഹമ്മദ് കബീർ, കെ. ദിലീപ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
മലയാളികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ (17) എന്നിവരാണ് കടലില്‍ മുങ്ങിമരിച്ചത്.
ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ബീച്ചില്‍ എത്തിയതായിരുന്നു ഇസ്മയില്‍. മകളോടൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. അന്തരീക്ഷത്തില്‍ തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായ സമയമായിരുന്നു.
ആദ്യം മകള്‍ അമല്‍ ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടു, പിന്നാലെ മകളെ രക്ഷിക്കാന്‍പോയ ഇസ്മായിലും അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഇസ്മയിലിനേയും അമലിനെയും രക്ഷിച്ച് കരയ്ക്ക് കയറ്റി. ഷാര്‍ജ അല്ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വസ്ഥതയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നല്കി പിന്നീട് അവരെ ഇസ്മായിലിന്റെ സഹോദരന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി.
14 വര്ഷമായി ദുബായ് റോഡ്‌സ് ആന്ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്.ടി.എ.) അതോറിറ്റിയില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇസ്മായില്‍. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ്. സാബിറ, മുബാറഖ് (ദുബായ് ആര്‍.ടി.എ.), കാമില എന്നിവരാണ് സഹോദരങ്ങള്‍.
നൊന്തുപെറ്റ മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബര്‍ഡോളിയാണ് നടുക്കുന്ന കൊലപാതകം നടന്നത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം കാമുകനായ യുവാവ് ഫാമില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടുകയായിരുന്നു.
രശ്മി കട്ടാരിയ എന്ന യുവതിയെയാണ് കാമുകന്‍ ചിരാഗ് പാട്ടേല്‍ കൊലപ്പെടുത്തിയത്. നവംബര്‍ 14നാണ് രശ്മി കട്ടാരിയ എന്ന യുവതിയെ കാണാതാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകം പുറത്തുവരുന്നത്.
അഞ്ചുവര്‍ഷത്തോളമായി ചിരാഗ് പട്ടേല്‍ എന്ന വിവാഹിതനായ യുവാവുമായി രശ്മി പ്രണയത്തിലുമായിരുന്നു. മൂന്നുവയസുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമാണ് ഇവര്‍ പോകുന്നത്. ഈ വിവരം മാതാപിതാക്കള്‍ പൊലീസിന് കൈമാറി.
ഇതോടെ യുവതിയെ തേടിയുള്ള അന്വേഷണം ഇയാളിലേക്കെത്തിയത്. പൊലീസ് ചോദ്യം ചെയ്യലില്‍ അഞ്ചുമാസം ഗര്‍ഭിണി കൂടിയായിരുന്ന യുവതിയെ കൊലപ്പെടുത്തി ഫാമില്‍ കുഴിച്ചുമൂടിയ കാര്യം ഇയാള്‍ സമ്മതിച്ചു.യുവതിയുടെ പിതാവിന്റെ ഫാമില്‍ തന്നെയാണ് കാമുകന്‍ കുഴിച്ചിട്ടത്.
ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. കഴുത്ത് ഞെരിച്ച് കൊന്നശേഷം ഫാമില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടി. ഫാമില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി. കൊലപാതകത്തില്‍ യുവാവിന്റെ ആദ്യ ഭാര്യയുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. പത്തനാപുരത്ത് നിന്ന് ബേക്കല്‍ പോലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ.യുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രതി പ്രദീപ്കുമാര്‍ കോട്ടത്തല.പ്രദീപ് കുമാര്‍ കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
മൂന്നുദിവസമായി നടന്ന വാദത്തിനുശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. സെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് കേസ് തീര്‍പ്പാക്കിയത്.
മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാര്‍ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് അമ്മാവന് ജോലി ചെയ്യുന്ന കാസര്‍കോട് ജുവലറിയിലേക്കെത്തി.
അവിടെ വെച്ച് അമ്മാവന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിപിന്‍ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ഉന്നയിച്ചു. തുടര്‍ന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബര്‍ മാസത്തില്‍ ഇയാള്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു.
മഞ്ചേരി കൂമങ്കുളത്ത് കുടുംബവഴക്കിനെത്തുടർന്നു യുവതി മരിക്കാനിടയായ സംഭവത്തിൽ ഭർത്താവ് കൂമംകുളം കളത്തിൽ പ്രസാദിനെ (40) കുടുക്കിയത് മക്കൾ നൽകിയ മൊഴി. ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ വച്ച് ചുമരിൽ തലയിടിച്ചു വീണാണ് കോവിലകംകുണ്ട് കോലാർകുന്ന് ഉണ്ണിക്കൃഷ്ണന്റെ മകൾ വിനിഷ (30) മരിച്ചത്. വിനിഷയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടയിൽ പ്രസാദ് പിടിച്ചു തള്ളിയപ്പോഴാണ് വിനിഷ തലയടിച്ചു വീണതെന്നു കുട്ടികൾ മൊഴി നൽകി. മഞ്ചേരി സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അയൽവാസികളാണ് വിനിഷയുടെ വീട്ടിൽ വിവരം അറിയിച്ചത്. സഹോദരനും പിതാവും ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. മകളുടെ മരണം െകാലപാതകമാണെന്നു സംശയിക്കുന്നുവെന്ന വിനിഷയുടെ പിതാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രസാദ് അറസ്റ്റിലായത്. അമ്മയുടെ മൂക്കിൽ നിന്നും രക്തം വന്നെന്നും സ്ഥിരമായി അച്ഛൻ അമ്മയെ മർദ്ദിക്കാറുണ്ടെന്നുമുള്ള കുട്ടികളുടെ മൊഴി അയൽവാസികളും സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രസാദും വിനിഷയും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം വിനിഷയുടെ ഫോൺ പരിശോധിക്കാൻ വാങ്ങാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലി ഉണ്ടായി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പ്രസാദ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ തുനിഞ്ഞതെന്നും പൊലീസ് പറയുന്നു. തർക്കത്തിനിടെ പ്രസാദ് ഭാര്യയെ പിടിച്ചു തള്ളി. വിനിഷയുടെ തല ചുമരിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റു.
മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് വിനിഷ. പതിനൊന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ദമ്പതികൾക്കു വൈഗ (9) ആദിദേവ്(5) കിച്ചു( രണ്ടര) എന്നിങ്ങനെ മൂന്ന് മക്കൾ ഉണ്ട്.
ചിയ്യാരത്ത് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന നീതു (21) എന്ന പെൺകുട്ടിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കുത്തി പരിക്കേൽപ്പിച്ചും പെട്രോളൊഴിച്ച് തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിൽ പ്രതി നിധീഷിന് ജീവപര്യന്തം തടവ് ശിക്ഷ. തടവിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.
ചിയ്യാരം വത്സലാലയത്തിൽ കൃഷ്ണരാജിന്റെ മകൾ നീതുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വടക്കേക്കാട് കല്ലൂർകോട്ടയിൽ നിധീഷിനെ(27) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പ് ഹൈക്കോടതി ഉൾപ്പടെ 17 തവണയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഏപ്രിൽ നാലിന് കൊലപാതകത്തിന് തൊട്ടുപിന്നാലെ അറസ്റ്റിലായ പ്രതി നാളിതുവരെ പുറംലോകം കണ്ടിട്ടില്ല. തടവ് ശിക്ഷ വിധിച്ചതോടെ ശിക്ഷാ കാലയളവ് കഴിയും വരെ ഒരു പക്ഷെ പ്രതിക്ക് പുറത്തിറങ്ങാനാകില്ല.
2019 ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിനിയായിരുന്ന നീതുവിനെ നിധീഷ് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. രാവിലെ 6.45ഓടെയായിരുന്നു സംഭവം.
കാക്കനാടുള്ള ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന നിധീഷ് നീതുവിനെ കൊലപ്പെടുത്താനായി ലക്ഷ്യം വെച്ച് കത്തിയും വിഷവും കൈവശം വെച്ചാണ് സംഭവസ്ഥലത്തെത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാനായി വിഷവും ഇയാൾ കൈയ്യിൽ കരുതിയിരുന്നു.
സംഭവദിവസം പുലർച്ചെ ബൈക്കിൽ നീതുവിന്റെ വീടിന്റെ പിൻവശത്തെത്തിയ പ്രതി പിൻവാതിലിലൂടെ വീട്ടിൽ പ്രവേശിച്ച് കുളിമുറിയിലായിരുന്ന നീതുവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേൽപ്പിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. നീതു തൽക്ഷണം മരിച്ചു. വിഷം കഴിച്ച് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ നിധീഷിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയും ചെയ്തു.
സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മിഷണറായ സിഡി ശ്രീനിവാസനാണ് അതിവേഗത്തിൽ കേസ് അന്വേഷണം പൂർത്തിയാക്കിയത്. 90 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചതോടെ പ്രതിക്ക് ജാമ്യത്തിനുള്ള സാവകാശവും ലഭിച്ചില്ല. സംഭവം നടന്ന് ഒന്നര വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയായതും അപൂർവമാണ്.
2020 ഓഗസ്റ്റ് 20 മുതൽ സാക്ഷിവിസ്താരം ആരംഭിച്ച കേസിൽ മൂന്നു മാസത്തിനു മുമ്പു തന്നെ വിചാരണ പൂർത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കാലതാമസം ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെഡി ബാബു ഹാജരായി.
കോടികൾ വെട്ടിച്ച് ഉടമകൾ നാടുവിടാൻ ശ്രമിച്ച പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറും. സിബിഐയ്ക്ക് അന്വേഷണം കൈമാറാൻ നിർദേശിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതാണ് കേസ്. കേസിൽ പ്രധാനപ്രതികൾ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ. മക്കളായ റിനു, റീബ, റിയ എന്നിവരാണ്. ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബഡ്‌സ് ആക്ട് (Banning of Unregulated Deposit Schemes Act)പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഇതുവരെ 1368 കേസുകളാണ് ഉള്ളത്. ഇവയിലെല്ലാം ഇനി സിബിഐ അന്വേഷണം നടത്തും. സിബിഐ അടിയന്തിരമായി കേസന്വേഷണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
നേരത്തെ കേസന്വേഷണം ഏറ്റെടുക്കാൻ സിബിഐ വിമുഖത പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഈ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കുടുംബവഴക്കിനിടെ ഭാര്യയെ ചുമരിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൂമംകുളം കളത്തിൽ പ്രസാദിനെ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിലകംകുണ്ട് കോലാർകുന്ന് ഉണ്ണിക്കൃഷ്ണന്റെ മകൾ വിനിഷ (30) ആണ് മരിച്ചത്. കഴിഞ്ഞ 18നു രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രസാദും വിനിഷയും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വിനിഷയുടെ ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞായിരുന്നു വഴക്കിട്ടത്. തുടർന്ന് ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലി ഉണ്ടായി. തർക്കത്തിനിടെ പ്രസാദ് ഭാര്യയെ പിടിച്ചു തള്ളുകയും വിനിഷയുടെ തല ചുമരിൽ ഇടിച്ച് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
മഞ്ചേരി സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനിഷയ്ക്ക് പരിക്കേറ്റെന്ന വിവരം അയൽവാസികളാണ് വിനിഷയുടെ വീട്ടിൽ അറിയിച്ചത്. സഹോദരനും പിതാവും ആശുപത്രിയിൽ എത്തിയപ്പോഴേക്കും വിനിഷ മരിച്ചിരുന്നു. മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് വിനിഷ. 3 കുട്ടികൾ ഉണ്ട്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ സി അലവി, എസ്‌ഐ ഉമ്മർ മേമന, എഎസ്‌ഐ ഷാഹുൽ ഹമീദ്, സിആർ ബോസ്, സിപിഒമാരായ ജയരാജ്, സുബൈർ, ഹരിലാൽ, ജയേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ആശ്രിത നിയമനത്തിലൂടെ ജോലി സ്വന്തമാക്കാൻ പിതാവിനെ കൊലപ്പെടുത്തി മകൻ. ജാർഖണ്ഡിലെ രാംഗർഹിലാണ് സംഭവം. പിതാവ് മരിച്ചാൽ ലഭിക്കുന്ന ആശ്രിതനിയമനത്തിനായാണ് 35കാരനായ തൊഴിൽരഹിതനായ യുവാവ് പിതാവിനെ കൊലപ്പെടുത്തിയത്.
ഇയാളുടെ പിതാവ് കൃഷ്ണ രാം (55) സെൻട്രൽ കോൾ ഫീൽഡ്‌സ് ലിമിറ്റഡിലെ (സിസിഎൽ) ജോലിക്കാരനായിരുന്നു. ഈ ജോലി കരസ്ഥമാക്കാനാണ് 35കാരനായ മൂത്തമകൻ കൊലപ്പെടുത്തിയത്. രാംഗർഹ് ജില്ലയിലെ ബർക്കകാനയിൽ സിസിഎല്ലിന്റെ സെൻട്രൽ വർക്ക്‌ഷോപ്പിൽ ഹെഡ് സെക്യൂരിറ്റി ഗാർഡായിരുന്നു കൃഷ്ണ റാം. വ്യാഴാഴ്ച പുലർച്ചെയാണ് കഴുത്തിനു മുറിവേറ്റ് മരിച്ച നിലയിൽ കൃഷ്ണയെ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയോടെ മകൻ കൃഷ്ണ രാമിനെ ബർക്കകാനയിൽ വച്ച് കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്ന് സബ് ഡിവിഷനൽ പോലീസ് ഓഫിസർ (എസ്ഡിപിഒ) പ്രകാശ് ചന്ദ്ര മഹ്‌തോയുടെ നേതൃത്വത്തിലെ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കൃഷ്ണയുടെ മൊബൈൽ ഫോണും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.
തനിക്ക് സിസിഎല്ലിൽ ജോലി ലഭിക്കുന്നതിനായാണ് പിതാവിനെ കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. സിസിഎല്ലിന്റെ വ്യവസ്ഥകൾ പ്രകാരം ജീവനക്കാരൻ തന്റെ സേവന കാലയളവിൽ മരിച്ചാൽ, ആ ജീവനക്കാരനെ ആശ്രയിക്കുന്ന കുടുംബാംഗത്തിന് ജോലി നൽകും.