Crime

നിര്‍ഭയ കേസ് പ്രതികളെ നാളെ രാവിലെ അഞ്ചരയ്ക്കുതന്നെ തൂക്കിലേറ്റും. മരണവാറന്റ് സ്റ്റേ ചെയ്യാതെ ഡല്‍ഹി കോടതി. വധശിക്ഷയ്ക്ക് തടയിടാന്‍ പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ പുതിയ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ഉത്തരവ്.

വിചാരണ അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. വിചാരണക്കോടതിയിലും ഹൈക്കോടതിയും ഇക്കാര്യം വിശദമായി പരിശോധിച്ചതാണെന്നും ഒരു പുനഃപരിശോധനയുടെ ആവ്യമില്ലെന്നും കോടതി വിലയിരുത്തി. പുനഃപരിശോധനാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സ്വമേധയാ നല്‍കിയതല്ലെന്ന മുകേഷ് സിങ്ങിന്റെ വാദവും കോടതി നിരസിച്ചു. സംഭവം നടന്ന ദിവസം ഡൽഹിയിൽ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിങ് ഹർജിയിൽ പറഞ്ഞിരുന്നത്.

വധശിക്ഷ നാളെത്തന്നെ നടപ്പാക്കാമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഒന്നും ബാക്കിയില്ലെന്നും വാദിച്ചു. അക്ഷയ്സിങ്ങിന്റെയും പവന്‍ ഗുപ്തയുടെയും രണ്ടാം ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി.

നിയമപരമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചു കഴിഞ്ഞു. ആ സാധ്യതകളുപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കാനും കഴിഞ്ഞു. വധശിക്ഷ നാളെ രാവിലെ 5.30ന് തന്നെ നടപ്പാക്കുമെന്ന് ഉറപ്പായപ്പോള്‍ പുതിയ കുറക്കുവഴികള്‍ തേടുകയാണ് പ്രതികള്‍. അതിന്‍റെ ഭാഗമായാണ് വിവിധ കോടതികളിലായി പലതരം ഹര്‍ജികള്‍ നല്‍കിയതും, പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് രണ്ടാം ദയാഹര്‍ജി സമര്‍പ്പിച്ചതും. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രതി അക്ഷയ് സിങിന്‍റെ ഭാര്യ ബിഹാറിലെ ഔറംഗാബാദ് കോടതിയില്‍ നല്‍കിയ വിഹമോചന ഹര്‍ജിയാണ്. ഇതില്‍ നോട്ടീസയച്ചാല്‍ അക്കാര്യം വിചാരണക്കോടതിയില്‍ ഉയര്‍ത്തി വധശിക്ഷയ്ക്ക് സ്റ്റേ വാങ്ങാനായിരിക്കും ശ്രമം.

വഴിമുട്ടാതെ അന്വേഷണം………!

സംഭവം നടന്ന് 72 മണിക്കൂറിനകം കേസ് തെളിയിക്കാൻ ഡൽഹി പൊലീസിനായി. തുടക്കത്തിൽ കേസിൽ ദൃക്സാക്ഷികളാരുമുണ്ടായിരുന്നില്ല; തെളിവുകളും. നിർഭയയും ആൺ സുഹൃത്തും ആക്രമണത്തിനിരയായ വാഹനം ഏതെന്നുപോലും ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടുള്ള അന്വേഷണത്തിൽ, ഓടുന്ന ബസിലാണ് ആക്രമണം നടന്നതെന്നു കണ്ടെത്തി. തെക്കൻ ഡൽഹിയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു ബസ് കണ്ടെത്താനായത് അന്വേഷണത്തിൽ വഴിത്തിരിവായി. 24 മണിക്കൂറിനകം ബസ് കസ്റ്റഡിയിലെടുത്തു.

പിന്നാലെ കേസിൽ മുഖ്യപ്രതികളിലൊരാളായ റാം സിങ് പിടിയിലായി. സംഭവ സമയം ബസ് ഓടിച്ചിരുന്നതു താനാണെന്ന് ഇയാൾ വെളിപ്പെടുത്തി. ഇതിനു പിന്നാലെ തെളിവുകൾ ഓരോന്നായി പുറത്തുവന്നു. പ്രതികളിലൊരാളായ അക്ഷയ് ഠാക്കുർ ബിഹാറിലെ ഒൗറംഗാബാദിൽ ഒളിവിലുണ്ടെന്നു വിവരം ലഭിച്ചു. ഇയാളെ പിടികൂടാൻ അവിടുത്തെ പൊലീസിന്റെ സഹായം ലഭിച്ചില്ല. അന്വേഷണസംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. രാജസ്ഥാനിലേക്കു കടന്ന മറ്റൊരു പ്രതിയെ അവിടെവച്ച് അറസ്റ്റ് ചെയ്തു.

കേസിലുൾപ്പെട്ട പ്രായപൂർത്തിയാകാത്തയാളെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പത്തു ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ഒരുകാരണവശാലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പഴുതുകളടച്ചാണു കുറ്റപത്രം തയാറാക്കിയത്. നിർഭയയെ അവസാനം ചികിൽസിച്ച സിംഗപ്പൂർ ആശുപത്രിയിലെ ഡോക്ടർമാരിൽനിന്നു തെളിവുകൾ ശേഖരിച്ചു കേസ് ശക്തമാക്കി.

2013 ജനുവരി 17

ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 17–നും മറ്റുള്ളവർ നാലു ദിവസത്തിനകവും അറസ്റ്റിലായിരുന്നു. അതിവേഗ കോടതി നടപടികൾ ജനുവരി 17ന് തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി.

2013 മാർച്ച് 11

മുഖ്യപ്രതി ഡ്രൈവർ രാം സിങ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി 2013 സെപ്റ്റംബർ 13ന് വിധിച്ചു. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു.

നിര്‍ഭയ പ്രതികളെ തൂക്കിലേറ്റാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഡൽഹി പട്യാല ഹൗസ് കോടതിയുടെ മുന്നിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പ്രതികളിലൊരാളായ അക്ഷയ് സിങ്ങിന്റെ ഭാര്യ പുനിത േദവി കോടതിക്ക് മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കിയതാണ് ആശങ്കയ്ക്കിടയാക്കിയത്.

വധശിക്ഷയ്ക്ക് തടയിടാന്‍ പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ പുതിയ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷയ്ക്ക് ഉത്തരവായത്. രാവിലെ മുതൽ കോടതിക്ക് പുറത്ത് കരഞ്ഞും നിലവിളിച്ചും ഇരിക്കുകയായിരുന്നു പുനിത േദവി. തനിക്കിനി ജീവിക്കേണ്ട എന്നും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അവർ പറയുന്നുണ്ടായിരുന്നു. ഇവരുടെ കുട്ടിയും ഒപ്പമുണ്ടായിരുന്നു.

ബിഹാറിലെ പ്രാദേശിക കോടതിയിൽ ഇവർ വിവാഹമോചനത്തിന് ഹർജി നൽകിയിരിക്കുകയാണ്. തൂക്കിലേറ്റിയ ആളുടെ വിധവയായി കഴിയാൻ ആഗ്രഹമില്ലാത്തതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടത് എന്ന് അവർ പറഞ്ഞു. വിവാഹ മോചന അപേക്ഷയിൽ തന്റെ ഭർത്താവ് നിരപരാധിയാണെന്നും ഇവർ പറയുന്നുണ്ട്. എന്റെ ഭർത്താവ് തെറ്റുകാരനല്ല. അദ്ദേഹം തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം. പെറ്റീഷനിൽ പറയുന്നു.

ഒഴുക്കില്‍പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ മുങ്ങിമരിച്ചു. 40കാരിയായ സുജയാണ് മരിച്ചത്. ജലക്ഷാമം ഉള്ളതിനാല്‍ വസ്ത്രങ്ങള്‍ കഴുകാനും കുളിക്കാനുമായാണു മകള്‍ ശ്രീതുമോളെയും (14) കൂട്ടി സുജ ഇവിടെ എത്തിയത്. തുണി കഴുകിക്കൊണ്ടിരിക്കെയാണ് മകള്‍ ഒഴുക്കില്‍പെട്ടതു സുജ കണ്ടത്. രക്ഷിക്കാനായി ഇറങ്ങിയതോടെ ശക്തമായ അടിയൊഴുക്കില്‍പെടുകയായിരുന്നു.

രക്ഷപ്പെട്ടു കരയ്ക്കു കയറിയ ശ്രീതുമോളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സുജയെ കരയ്ക്ക് കയറ്റി മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂത്താട്ടുകുളം മാറിക സ്വദേശി പരേതനായ മാധവന്റെ ഭാര്യയാണ് സുജ. സംസ്കാരം ഇന്നു 11മണിക്ക് നടക്കും. ചെത്തുതൊഴിലാളിയായിരുന്ന സുജയുടെ ഭര്‍ത്താവ് മാധവന്‍ ഏഴ് വര്‍ഷം മുന്‍പാണ് മരിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീതുമോള്‍. സഹോദരന്‍ ശ്രീരാ​ഗ് ആറാം ക്ലാസില്‍ പഠിക്കുന്നു.

കിളിമാനൂരില്‍ കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയായ പള്ളിക്കലിലാണ് സംഭവം. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തനിക്ക് കോവിഡ് ബാധിച്ചെന്ന് പൊലീസുകാരന്‍ സംശയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഇടുക്കി കുമിളിയില്‍നിന്നു ജോലി കഴിഞ്ഞ് നാട്ടിലെത്തിയ ടൂറിസം പോലീസുകാരനായ പള്ളിക്കല്‍ വിനോദ് കുമാറിനെ(38)യാണ് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ ശേഷം ഇദ്ദേഹം ബന്ധുക്കളോട് കോവിഡ് ബാധ സംശയം പറഞ്ഞിരുന്നു. നിരവധി വിദേശികളോട് ഇടപഴകിയതായും പറഞ്ഞു. സ്രവം പരിശോധിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം.

തുടര്‍ന്ന്, ഇന്ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ പൊലീസുകാരനെ കണ്ടെത്തുകയായിരുന്നു. കോവിഡ് സംശയത്തെക്കുറിച്ച് ബന്ധുക്കള്‍ പറഞ്ഞതോടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിശദ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് സ്രവം അയക്കും. ഇതിന്റെ ഫലം അറിഞ്ഞ ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. സൂര്യപുത്രി. മക്കള്‍: കാര്‍ത്തിക, കൈലാസ്.

അതേസമയം, വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗരന്റെ സഞ്ചാരപാതയിലെ ഇതുവരെയുള്ള ഫലം മുഴുവന്‍ നെഗറ്റീവാണ്. ഓട്ടോ െ്രെഡവറുടേതും റസ്‌റ്റോറന്റ് ജീവനക്കാരുടേതുമടക്കം ഇതില്‍ ഉള്‍പ്പെടുന്നു. 25ലധികം പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

കൊറോണ അടക്കം ഏത് വൈറസ്സും ചികിത്സിക്കാമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ വ്യാജവൈദ്യന്‍ മോഹനന്‍ വൈദ്യരെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി. തൃശ്ശൂര്‍ പട്ടിക്കാടുള്ള ഉഴിച്ചില്‍ കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മോഹനന്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രത്തിന് കോവിഡ്-19 പരിശോധന നടത്താനുള്ള ലൈസന്‍സില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

താന്‍ ആയുര്‍വേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ എത്തിയതാണെന്നാണ് മോഹനന്‍നായര്‍ ഉദ്യോഗസ്ഥരോട് അവകാശപ്പെട്ടത്. ആരോഗ്യവകുപ്പ് സംഘവും പൊലീസും ചേര്‍ന്ന് സംയുക്തമായി ചോദ്യം ചെയ്യല്‍ നടത്തി. ഇതിനു ശേഷമായിരുന്നു അറസ്റ്റ്.

കൊല്ലത്ത് നേപ്പാള്‍ സ്വദേശിനിയുടെ ഒന്നര വയസുകാരിയായ മകളെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു. പെരുമ്പിഴ വഞ്ചിമുക്കില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരന്‍ ആണ് പിടിയിലായത്. കുട്ടി ഗുരുതരാവസ്ഥയിലാണ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായതായി കണ്ടെത്തി.

ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കുണ്ടറ പോലിസ് പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റുചെയ്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മയക്കും പങ്കുണ്ടോയെന്ന് പോലിസ് അന്വേഷിച്ചുവരുന്നു.

നേപ്പാള്‍ സ്വദേശിനിയും മകളും രണ്ട് മാസങ്ങള്‍ക്കുമുന്‍പാണ് ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയത്. സ്ഥാപനത്തിന്റെ പറമ്പില്‍ ആളൊഴിഞ്ഞ ഭാഗത്ത് മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് സാരമായ പരിക്കുള്ളതിനാല്‍ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നതായി പോലിസ് സംശയിക്കുന്നു.

വധശിക്ഷ നടപ്പിലാക്കാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം നടന്ന ദിവസം താൻ നഗരത്തിൽ ഉണ്ടായിരുന്നില്ലെന്നും മരണ വാറന്റ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതി മുകേഷ് കുമാർ സിങ് കോടതിയെ സമീപിച്ചത്. ഇയാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി കോടതി വിധി ഉടൻ പ്രഖ്യാപിച്ചേക്കും.

രാജസ്ഥാനിൽനിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കുറ്റകൃത്യം നടന്ന 2012 ഡിസംബർ ഏഴിനാണ് തന്നെ ഡൽഹിയിലേക്ക് കൊണ്ടുവന്നതെന്നുമാണ് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയ്ക്കു മുന്നിൽ സമർപ്പിച്ച ഹർജിയിൽ അവകാശപ്പെട്ടിരിക്കുന്നത്. തിഹാർ ജയിലിനകത്തു വച്ച് തന്നെ ക്രൂരമായി മർദിച്ചുവെന്നും ഹർജിയിൽ പറയുന്നു. പ്രതിയുടെ ഹർജിയിൽ പറയുന്ന കാര്യങ്ങൾ കളളമാണെന്നും വധശിക്ഷ വൈകിപ്പിക്കാനുളള തന്ത്രമാണെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചത്.

ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളെ മാർച്ച് 20 ന് പുലർച്ചെ 5.30 ന് തൂക്കിലേറ്റാനാണ് മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുളളത്. പ്രതികളെ തൂക്കിലേറ്റാൻ പുറപ്പെടുവിക്കുന്ന നാലാമത്തെ മരണ വാറന്റാണിത്. നേരത്തെ പുറപ്പെടുവിച്ച മൂന്നു മരണ വാറന്റുകളും പ്രതികൾ നിയമപരമായ മാർഗം ഉപയോഗിച്ചതിനാൽ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

അതേസമയം, മറ്റു പ്രതികളായ വിനയ് ശർമ, പവൻ കുമാർ ഗുപ്ത, അക്ഷയ് കുമാർ സിങ് എന്നിവർ രാജ്യാന്തര കോടതിയെ സമീപിച്ചിരിക്കുകയാണ്. മരണവാറന്റ് നിയമവിരുദ്ധമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകൻ എപി സിങ് മുഖേന പ്രതികൾ ഹർജിയുമായി കോടതിയെ സമീപിച്ചത്.

വാട്‌സ് ആപ്പിലൂടെ 56 കാരിയോട് നിരന്തരമായി പ്രണയാഭ്യര്‍ത്ഥന, നാലുവര്‍ഷത്തോളം അശ്‌ളീല ചുവയുള്ള മൂന്നൂറോളം മെസേജുകള്‍. ഒടുവില്‍ 26 കാരനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അമ്മേയെന്ന് വിളിപ്പിച്ച ശേഷം സിഐയുടെ വക ചൂരല്‍ കഷായം. കനാലിലുടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ 2000 രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ യൂണിഫോം അഴിച്ചുവച്ച്‌ കൈലിമുണ്ടുടുത്ത് കനാലിലേക്കിറങ്ങിയ പത്തനാപുരം സിഐ അന്‍വറാണ് വീണ്ടും കൈയടി നേടുന്നത്. കഴിഞ്ഞ ദിവസമാണ് വീട്ടമ്മ സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്നത്.

മൊബൈലില്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നുവെന്നായിരുന്നു പരാതി. സിഐ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇഷ്ടമാണെന്നും കണ്ടാല്‍ പ്രായം തോന്നില്ലെന്നും തുടങ്ങി അശ്‌ളീല സന്ദേശങ്ങള്‍ നിരവധി. പരാതിക്കാരിയുടെ ഫോണില്‍ നിന്ന് വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിച്ചു. ഒന്ന് കാണണമെന്ന് പറഞ്ഞപ്പോള്‍, ദാ എത്തിയെന്നായിരുന്നു മറുപടി. വഴിയില്‍ കാത്തുനിന്ന പൊലീസ് അരമണിക്കൂറിനുള്ളില്‍ പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. എന്നാല്‍ പയ്യനെ കണ്ടപ്പോള്‍ പരാതിക്കാരിയും പൊലീസും ഞെട്ടി. അമ്മയുടെ ബ്ലൗസും മറ്റും തയ്പ്പിക്കാന്‍ സ്ഥിരമായി പരാതിക്കാരിയുടെ കടയിലെത്തുന്ന നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ പയ്യന്‍. സിഐ വിരട്ടിയതോടെ കേസെടുക്കരുതെന്നും വിദേശത്ത് ജോലി ശരിയായെന്നും പറഞ്ഞ് യുവാവ് കരച്ചിലായി. ഇതോടെ വീട്ടമ്മയുടെയും മനസലിഞ്ഞു.

കേസൊന്നും വേണ്ടെന്ന് അവര്‍ പറയുകയായിരുന്നു. ഇതോടെ, പരാതിക്കാരിയെ അമ്മേ എന്നു വിളിച്ച്‌ ഏത്തമിടാന്‍ സിഐ നിര്‍ദേശിച്ചു. കേള്‍ക്കാത്ത താമസം യുവാവ് താണുകുമ്ബിട്ട് പലവട്ടം അമ്മേ എന്നുവിളിച്ചു മാപ്പ് പറഞ്ഞു.ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതിനൊപ്പം ചൂരലിന് നാല് പെടയും കൊടുത്തു. തുടര്‍ന്ന് രണ്ടുപേരുടെ ജാമ്യത്തില്‍ വിട്ടയച്ചു.

ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകന്‍ രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത്തിന് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. കൊറോണ ജാഗ്രത മറികടന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ രജിത്തിനെ സ്വീകരിക്കാന്‍ വന്‍ ജനത്തിരക്കാണ് കഴിഞ്ഞദിവസം ഉണ്ടായത്.

കേസില്‍ ഒന്നാം പ്രതിയാണ് രജിത് കുമാര്‍. തനിക്ക് സ്വീകരണം ഒരുക്കണമെന്ന് രജിത് കുമാര്‍ തന്റെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി എത്തിയത്. നിരവധി പേര്‍ മുദ്രാവാക്യവുമായി വിമാനത്താവളത്തില്‍ തടിച്ചുകൂടുകയായിരുന്നു.

കേസില്‍ പതിനാറുപേലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, രജിത്തിന്റെ കണ്ടെത്താനായിട്ടില്ലായിരുന്നു. ഒടുവില്‍ ആറ്റിങ്ങല്‍ വീട്ടില്‍ നിന്നാണ് പൊക്കിയത്. കേസില്‍ തിരിച്ചറിഞ്ഞ 50ഓളം പേരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു

വീട്ടമ്മ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചെറുമകന്‍ പൊലീസ് കസ്റ്റഡിയില്‍. ഐസിഎ വട്ടംപാടത്ത് തൊഴുകാട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (72) ആണ് മരിച്ചത്. റുഖിയയുടെ മകള്‍ ഫൗസിയയുടെ മകന്‍ സവാദ് (27) ആണ് കസ്റ്റഡിയിലുള്ളത്. ലഹരിക്ക് അടിമയായ സവാദ് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണ്. വഴക്കു പറഞ്ഞ വിരോധത്തില്‍ സവാദ് നടത്തിയ ആക്രമണം മരണത്തിന് കാരണമായെന്നാണ് പൊലീസ് നി​ഗമനം. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ താമസിക്കുന്ന സവാദിന്റെ ഉമ്മ ഫൗസിയ ഉപദ്രവം ഭയന്നാണ് മകനൊപ്പം താമസിക്കാത്തത്. റുഖിയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സയന്റിഫിക് വിഭാഗം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ചേര്‍ത്ത് പരിശോധിച്ചാലേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സ്വഭാവ ദൂഷ്യത്തെകുറിച്ച്‌ വഴക്കിട്ട ദേഷ്യത്തില്‍ സവാദ് റുഖിയയെ കഴുത്തു ഞെരിച്ച്‌ തള്ളുകയായിരുന്നു.

ചുമരില്‍ ഇടിച്ച്‌ വീണ റുഖിയ ബഹളം വച്ചപ്പോള്‍ ചെവിയില്‍ ശക്തിയായി അടിച്ചു. ബോധരഹിതയായി വീണ് അല്‍പസമയത്തിനകം മരണം സംഭവിച്ചതായാണു നിഗമനം. റുഖിയ മരിച്ചുവെന്ന് മനസ്സിലായപ്പോള്‍ സവാദ് പൊലീസ് സ്റ്റേഷനില്‍ വിളിച്ച്‌ വിവരം അറിയിക്കുകയും സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു.

RECENT POSTS
Copyright © . All rights reserved