റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നു നാലര കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഷിജു ജോസഫിനെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തെ കസ്റ്റഡി ആവിശ്യപ്പെട്ടിരുന്നെങ്കിലും കോടതി ശനിയാഴ്ച രാവിലെ 11 വരെ മാത്രമേ കസ്റ്റഡി അനുവദിച്ചുള്ളൂ. നേരുത്തെ ഷിജു ജോസഫിനെ 28 വരെ കോടതി റിമാൻഡ് ചെയ്‌തിരുന്നു. തട്ടിപ്പു നടത്താൻ ഇയാൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുമ്പ പൊലീസാണു കേസെടുത്തത്.
ലുലു ഗ്രൂപ്പിന്റെ ലുലു അവന്യൂവിൽ മാനേജരായിരുന്ന ഇയാൾ സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ വ്യാജരേഖയുണ്ടാക്കി ഒന്നര വർഷത്തോളം തിരിമറി നടത്തിയാണ് വൻതുക തട്ടിയെടുത്തത്. ജോർദാൻ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേർന്നായിരുന്നു തട്ടിപ്പ്. മുഹമ്മദ് ഫാക്കി ജോലി ചെയ്തിരുന്ന കമ്പനി വഴിയായിരുന്നു ലുലുവിലേക്ക് ഉത്പന്നങ്ങൾ വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളിൽ സാധനങ്ങളെത്തിച്ച് അത് മറ്റു കടകളിലേയ്ക്ക് മറിച്ചു നൽകുകയായിരുന്നു. ഇതിന് വ്യാജ രേഖകളും ചമച്ചു.
തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ റിയാദ് പൊലീസിൽ ലുലു അധികൃതർ പരാതി നൽകിയിരുന്നു.
ഇതോടെ റിയാദിൽ നിന്ന് മുങ്ങിയ ഷിജു ജോസഫ് നാട്ടിലെത്തി കഴക്കൂട്ടത്ത് ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിച്ചുകഴിഞ്ഞ ഇയാൾ വാട്സാപ്പ് കോളിലൂടെയായിരുന്നു മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ വാട്സാപ്പ് കോളുകൾ പരിശോധിച്ചായിരുന്നു ഒളിസങ്കേതം കണ്ടെത്തിയത്.
വനിതാ എസ്ഐയുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു കുഞ്ഞിന് പുനർജന്മം. കർഷകനായ സന്തോഷ് സിങിന്റെ ഗർഭിണിയായ ഭാര്യ ലക്ഷ്മി ഭായ്(36) തൂങ്ങിമരിച്ചെന്ന വിവരത്തെ തുടർന്നാണ് മധ്യപ്രദേശിലെ കഠ്നി ജില്ലയിലെ വനിതാ എസ്ഐ കവിതാ സാഹ്നി എത്തിയത്. കാണാൻ കഴിഞ്ഞത് തൊഴുത്തിൽ തൂങ്ങിനിൽക്കുന്ന ലക്ഷ്മിയെയും പൊക്കിൾക്കൊടിയിൽ തൂങ്ങിയാടി കരയുന്ന നവജാത ശിശുവിനെയുമാണ്. അമ്മയുടെ മരണത്തിനിടയിൽ ജനിച്ച ആ പെൺകുഞ്ഞിനെ കൊടും തണുപ്പിൽ നിന്നു രക്ഷിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്.
തുണികൊണ്ടു കുഞ്ഞിനെ പൊതിഞ്ഞുവച്ച കവിത 108 ആംബുലൻസ് വിളിച്ചു. തുടർന്ന് ആംബുലൻസിലെ ജീവനക്കാരുടെ സഹായത്തോടെ പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ ആശുപത്രിയിയിലെത്തിച്ചു. എട്ടു മാസം വളർച്ചയുള്ള കുഞ്ഞ് രക്ഷപ്പെടുമെന്നു ഡോക്ടർമാർ അറിയിച്ചു. പല മരണങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത് ഞെട്ടിക്കുന്നതായിരുന്നെന്നു കവിത പറഞ്ഞു.
ആലപ്പുഴ മണ്ണഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഐടിസി കോളനിയിലെ മുപ്പത്തിയൊന്നുകാരി ബേബി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രകാശനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പുലർച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നത്. രണ്ടു കുട്ടികളുണ്ട്
കെഎസ്ഇബി കരാർ ജീവനക്കാരൻ മീറ്റർ റീഡിങ് എടുക്കാൻ പോകുന്ന വഴിയിൽ കിണറിൽ വീണു .അഗ്നിശമനവിഭാഗമെത്തി രക്ഷിച്ചു. വെഞ്ഞാറമൂട് കെഎസ്ഇബി സെക്ഷൻ ഓഫീസിലെ മീറ്റർ റീഡർ തേക്കട ഇരിഞ്ചയം സ്വദേശി ശ്രീജിത്ത് (34) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11 ന് ആലിയാട് ചേലയം ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെ കണറ്റിനുള്ളിലാണ് ഇയാൾ അകപ്പെട്ടത്. ഉപയോഗ ശൂന്യമായതിനാൽ കിണർ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു.
ഇതിനു മുകളിൽ ചവറുമുണ്ടായിരുന്നു. ആൾമറയുമില്ലായിരുന്നു. സമീപത്തെ വീട്ടിലേക്ക് മീറ്റർ റീഡിങിനായി പോകുമ്പോൾ ശ്രീജിത്ത് ശ്രദ്ധിക്കാതെ മൂടിയ കിണറിനു മീതെ നടന്നു.ഇരുമ്പു ഷീറ്റ് പൊട്ടി കിണറിനുള്ളിൽ വീഴുകയായിരുന്നു. അറുപതടി ആഴമുള്ള കിണറിൽ പതിനഞ്ചടിയോളം വെള്ളമുണ്ടായിരുന്നു.
നിലവിളി കേട്ടു നാട്ടുകാർ എത്തി കയർ എറിഞ്ഞു കൊടുത്തു.കയറിൽ പിടിച്ചു തൂങ്ങിക്കിടന്നു. അഗ്നിശമനവിഭാഗമെത്തിയാണ് പുറത്തെടുത്തത്. അവശനായ ആളെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മീറ്റർ റീഡിങിനായി കൊണ്ടുവന്ന പിഡിഎ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കിണറ്റിൽ അകപ്പെട്ടു.
മഞ്ചേരി: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടിൽ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേൽ റിയാസ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരിച്ച കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ മുതുവിള സലാ നിവാസിൽ റിജു( 35) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
റിജുവിന്റെ ഭാര്യ മിതൃമ്മല മാടൻകാവ് പാർപ്പിടത്തിൽ പരേതനായ സത്യശീലന്റെയും ഷീലയുടെയും മകൾ കല്ലറ ഗവ.ആശുപത്രി കാരുണ്യ മെഡിക്കൽ സ്റ്റോർ ജീവനക്കാരി അഞ്ജു(26), ഒൻപതു മാസം പ്രായമുള്ള മകൻ മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28ന് വൈകിട്ട് മൂന്നിന് മിതൃമ്മലയിലെ ആളൊഴിഞ്ഞ കുടുംബ വീട്ടിലെ കിണറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
അമ്മയുടെ ദേഹത്ത് ഷാൾ ഉപയോഗിച്ച് ചേർത്തു കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഗാർഹിക പീഡനമാണ് മരണത്തിനു കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി
റിജു,മാതാവ് സുശീല,സഹോദരി ബിന്ദു എന്നിവരെ സെപ്റ്റംബർ 28ന് അറസ്റ്റു ചെയ്തു. 18 ദിവസം കഴിഞ്ഞ് മൂവർക്കും ജാമ്യവും ലഭിച്ചു. ഇന്നലെ ഉച്ചക്ക് മാതാവും സഹോദരിയും കല്ലറയിൽ പോയി മടങ്ങിയെത്തുമ്പോൾ റിജുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോടതി വിധിപ്രകാരം കോതമംഗലം മാര്‍ത്തോമ്മ ചെറിയപളളിയില്‍ ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് സഭാ വൈദികനെ യാക്കോബായ ഇടവാകാംഗങ്ങള്‍ തടഞ്ഞു. ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്സ് സഭാ സംഘം എത്തിയത്. രാവിലെ മുതല്‍ പളളിയില്‍ ഒത്തുകൂടിയ സ്ത്രീകളടക്കമുളള ഇടവകക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.
ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. തുടര്‍ന്ന് ഫാ. തോമസ് പോള്‍ റമ്പാനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധം കണ്ട് മടങ്ങുകയല്ലെന്നും തിരിച്ചെത്തി ആരാധന നടത്തുമെന്നും ഫാ. തോമസ് പോള്‍ അറിയിച്ചു. പളളിപ്പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സന്നാഹം സ്ഥലത്ത് തുടരുന്നു.
അടിമാലിയിൽ പാറയിൽ നിന്നു വീണു മരിച്ചെന്നു കരുതിയത് കൊലപാതകമെന്നു തെളിഞ്ഞു അയൽവാസികളായ 2 പേർ അറസ്റ്റിൽ. വെള്ളത്തൂവൽ മുള്ളിരിക്കുടി കരിമ്പനാനിക്കൽ ഷാജിയുടെ (സജീവൻ–50) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. അയൽവാസികളായ കുന്നനാനിക്കൽ സുരേന്ദ്രൻ (54), വരിക്കനാനിക്കൽ ബാബു (47) എന്നിവരാണു പിടിയിലായത്. സംഭവ ദിവസം ഷാജിയുടെ വീട്ടിലുണ്ടായിരുന്ന സഹോദരീ പുത്രൻ സുധീഷിന്റെ മൊഴിയാണു കേസിൽ നിർണായകമായത്.
കഴിഞ്ഞ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. പിറ്റേന്ന് സമീപത്തുള്ള പാറക്കെട്ടിന്റെ ഭാഗത്താണു ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിൽ പാറയിൽ നിന്നു കാൽവഴുതി വീണതാകാം മരണകാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹത ആരോപിച്ച് ഷാജിയുടെ ഭാര്യ വിജയകുമാരി പൊലീസിൽ പരാതി നൽകിയതോടെ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. 11 മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ ഇന്നലെ അറസ്റ്റിലായത്.
തിരുപ്പൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന ബാബുവിന്റെ വീട്ടിൽ ഇയാൾ ഇല്ലാതിരുന്ന സമയത്ത് ഷാജി എത്തിയിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധു കൂടിയായ സുരേന്ദ്രനുമായി ചേർന്ന് ഷാജിയോട് കാര്യങ്ങൾ ചോദിക്കുന്നതിനു ബാബു തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംഭവ ദിവസം വൈകിട്ട് ഇരുവരും ചേർന്ന് ഷാജിയെ മദ്യപിക്കാൻ ക്ഷണിച്ചു.
മൂവരും ചേർന്ന് സമീപത്തെ 150 അടിയിലേറെ ഉയരമുള്ള പാറക്കെട്ടിനു മുകളിലെത്തി മദ്യപിച്ചു. ഇതിനിടെ ഷാജിയും ബാബുവും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തി. സുരേന്ദ്രനും ബാബുവും ചേർന്ന്, ഷാജിയെ പാറയിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സുരേന്ദ്രനും ബാബുവിനുമൊപ്പം മദ്യപിക്കാൻ പോകുകയാണെന്ന വിവരം ഷാജി തന്നോട് പറഞ്ഞിരുന്നതായി സഹോദരീപുത്രൻ സുധീഷ് പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയകുമാരി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.
മൂന്നാർ ഡിവൈഎസ്പി ഡി.എസ്. സുനീഷ് കുമാർ, അടിമാലി സിഐ പി.കെ. സാബു, എഎസ്ഐമാരായ സജി എൻ. പോൾ, സി.വി. ഉലഹന്നാൻ, സി.ആർ. സന്തോഷ്, എം.എം. ഷാജു, സീനിയർ സിപിഒ ഇ.ബി. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതി പ്രതികളെ റിമാൻഡ് ചെയ്തു
കൊച്ചിയിലെ ബ്യുട്ടി പാർലർ വെടിവയ്പിന് മുൻപ് സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന് ലഭിച്ചു. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാൻ ശ്രമം തുടങ്ങി. തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശബ്ദരേഖ പോലീസ് ശേഖരിച്ചത്.
കഴിഞ്ഞ രണ്ടുവര്ഷത്തിനിടെ പലവട്ടം രവി പൂജാരയുടെ പേരിൽ ഫോണ് വിളികൾ വന്നിരുന്നു. കാര്യമായ ഭീഷണിയല്ല, സൗഹൃദരൂപത്തിൽ ആയിരുന്നു സംസാരം. എന്നാൽ ആവശ്യപ്പെട്ടത് 25 കോടിയായിരുന്നു.
നടി ലീന മരിയ പോൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി ഇങ്ങനെയായിരുന്നു. നിരന്തരം വിളികൾ വന്നപ്പോൾ താൻ ഫോണ് നമ്പർ മാറ്റി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്ഥാപനത്തിലെ നമ്പറിലേക്ക് ആയി വിളി. തന്റെ മാനേജർ ആണ് പിന്നീട് സംസാരിച്ചത്. പണം ആരു വഴി, എങ്ങനെ എവിടെ നൽകണം എന്ന വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല, ആ ഘട്ടത്തിലേക്ക് സംസാരം താൻ കൊണ്ടുപോയില്ല എന്നാണ് നടി പറയുന്നത്. അതുകൊണ്ട് തന്നെ ആ ദിശയിലൊരു അന്വേഷണത്തിന് പൊലീസിന് വഴിയില്ലാതെ പോയി. വന്നതെല്ലാം ഇന്റർനെറ്റ് കോളുകൾ ആയതിനാൽ ഉറവിടം കണ്ടെത്താൻ സാധ്യത വിരളമാണ്. നോക്കാമെന്ന് മാത്രം.
ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം ശേഖരിച്ചത്. ഇംഗ്ലീഷിലാണ് സംസാരം. എന്നാൽ ശബ്ദം രവി പൂജാരയുടേത് ആണോയെന്ന് ഉറപ്പിക്കാൻ തൽകാലം വഴിയില്ല. കേരളത്തിൽ പൂജാരയ്ക്ക് കേസുകൾ ഒന്നും ഉണ്ടായിട്ടില്ല. മുംബൈയിൽ അറസ്റ്റിൽ ആയിട്ടുള്ളത് വളരെക്കാലം മുൻപാണ്. അന്ന് കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടി വരും. സൽമാൻ ഖാൻ അടക്കം താരങ്ങളെ ഫോണിൽ വിളിച്ച് പണം ആവശ്യപെട്ടതിന് രവി പൂജാരയ്ക്ക് മുൻപ് രാജസ്ഥാൻ പോലീസ് കേസെടുത്തിട്ടുണ്ട്.
അന്നത്തെ ശബ്ദരേഖകൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് നോക്കണം. ഇങ്ങനെ നടിക്ക് വന്ന ഫോൺകോളിലെ ശബ്ദം ഒത്തുനോക്കാനുള്ള വഴികൾ കൊച്ചി സിറ്റി പൊലീസ് അടുത്ത ദിവസങ്ങളിൽ നോക്കും. പണം ആവശ്യപ്പെട്ടത് പൂജാരയാണെന്ന് കരുതാവുന്ന വിവരങ്ങളൊന്നും അന്വേഷണത്തിൽ ഇനിയും വന്നിട്ടില്ല. പ്രൊഫഷണൽ സംഘങ്ങൾ അല്ല ബ്യുട്ടി പാർലറിലേക്ക് വെടിവച്ചതെന്ന് ഉറപ്പാണ്. എന്നാൽ കൊച്ചി പോലൊരു നഗരത്തിലെ ക്വട്ടേഷൻ സംഘങ്ങളെ വിലയ്ക്കെടുത്തും ഇത്തരം നീക്കം നടത്താം എന്നതിനാൽ ഒരു സാധ്യതയും തള്ളിക്കളായാതെയാണ് അന്വേഷണം.
തിരുവനന്തപുരം വര്‍ക്കലയില്‍ രണ്ട് വയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മറനീക്കുന്നത് കൊടുംക്രൂരത. മര്‍ദനത്തില്‍ കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയതായും തലച്ചൊറിന് ക്ഷതമേറ്റയതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഒരുമിച്ച് ജീവിക്കാനായി ക്രൂരത നടത്തിയ അമ്മയും കാമുകനും അറസ്റ്റിലായതിന് പിന്നാലെയാണ് പൊലീസ് കൂടുതല്‍ വിവരം പുറത്തുവരുന്നത്.
ശനി രാവിലെയാണ് പ്രതികള്‍ അബോധാവസ്ഥയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ വയറിളക്കം വന്നതാണെന്ന് കള്ളം പറഞ്ഞു. മലത്തിനൊപ്പം പഴുപ്പ് വരുന്നത് കണ്ടതോടെ ഡോക്ടര്‍മാര്‍ക്ക് അപകടം മണത്തു. മെഡിക്കല്‍ കോളജിലേക്ക് മാറ്റണം എന്ന ഉടനെ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും വാടക വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ഇവര്‍ ചെയ്തത്. എന്നിട്ട് അതിഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന്
ഗ്ലൂക്കോസ് കലക്കി കൊടുത്തതായും പൊലീസ് പറയുന്നു. പിന്നീട് ബോധരഹിതനായി ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ചെറുകുടല്‍ പൊട്ടി അണുബാധ വന്നതാണ് ഗുരുതരാവസ്ഥയിലെത്തിച്ചത്. അത്ര കടുത്ത മര്‍ദനമേറ്റാല്‍ മാത്രമോ കൊച്ചുകുഞ്ഞുങ്ങളുടെ വാരിയെല്ല് പൊട്ടൂവെന്നും നിഗമനത്തിലെത്തി.
ഏകലവ്യന്‍ എന്ന രണ്ട് വയസുകാരനാണ് അമ്മയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പെട്ട് ഒരുമിച്ച് താമസിക്കുമ്പോള്‍ കുട്ടിയെ ഒഴിവാക്കാനായിരുന്നു ക്രൂരത. വര്‍ക്കലയ്ക്ക് സമീപം പന്തുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു മനുരാജ്…ഉത്തര ദമ്പതികളുടെ മകനായിരുന്നു ഏകലവ്യന്‍. ശനിയാഴ്ച മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് വര്‍ക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
ഏതാനും മാസമായി മനുവുമായി വേര്‍പെട്ട് രജീഷിനൊപ്പമാണ് ഉത്തര കഴിഞ്ഞിരുന്നത്. ഈ സമയം മുതല്‍ ഉപദ്രവം തുടങ്ങിയെന്നാണ് മനസിലാക്കുന്നത്. കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയെന്നും തലച്ചോറിന് ക്ഷതമേറ്റ് രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ തുടര്‍ച്ചയായി അടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാനും ഇവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ബോധരഹിതനായതോടെയാണ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്.