ശ്രീവരാഹത്ത് സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. മുക്കോലയ്ക്കലില്‍ താമസിക്കുന്ന കനിയമ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുങ്ങിയ ഭർത്താവിനെ പൊക്കാൻ വലവിരിച്ച് അന്വേഷണ സംഘം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വെട്ടേറ്റ് ചോരവാർന്ന നിലയിൽ കന്നിയമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്. മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ നമ്പർ 22 വീട്ടിലെ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയായ കന്നിയമ്മാളാണ് (45) ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
സംശയരോഗമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.രണ്ട് പേരും ക്ഷേത്രത്തില്‍ പോവുകയും പിന്നീട് ഒന്നിച്ച് സിനിമയ്ക്ക് പോയതിന് ശേഷം മടങ്ങിയെത്തിയിട്ടായിരുന്നു കൊലപാതകം. മാരിയപ്പന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും കലഹിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ വീട്ടില്‍ കലഹം നടന്നതാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. മോഹനകുമാറിന്റെ വീടിന്റെ ഒന്നാം നിലയിലാണ് മാരിയപ്പനും കുടുംബവും താമസിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. നല്ല മഴപെയ്യുന്ന സമയവുമായിരുന്നു.
കൊലപാതകം നടത്തിയ ശേഷം മാരിയപ്പന്‍ വീട്ടില്‍ നിന്നും ഇറങ്ങി തന്റെ ടൂവീലറില്‍ കയറി പോയി. ഈ സമയം ഇളയ മകന്‍ മണികണ്ഠന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. അച്ഛന്‍ വേഗത്തില്‍ തന്നെ മറികടന്ന് വണ്ടിയില്‍ പോകുന്നത് കണ്ടു. വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ താഴെ താമസിക്കുന്ന വീട്ടുമസ്ഥനോട് മറ്റൊരു തക്കോല്‍ വാങ്ങി തുറന്ന് അകത്ത് കടന്നു. ഏപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു കിടക്കുന്നത് കണ്ടു. തള്ളി തുറക്കാന്‍ ശ്രമിച്ചിട്ടും നടക്കാതായതോടെ വീണ്ടും വിട്ടുചമസ്ഥനോട് മറ്റൊരു താക്കോല്‍ വാങ്ങി തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കന്നിയമ്മയെ കാണുന്നത്. നിലവിളിച്ചു കൊണ്ട് വീട്ടുമസ്ഥനെ വിവരമറിയിക്കുകയും വീട്ടുടമസ്ഥന്‍ ഫോര്‍ട്ട് പൊലീസിനെ വിളിച്ച് അറിയിക്കുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഫോര്‍ട്ട് എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജാശാുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൃത്യം നടത്തിയ ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ മാരിയപ്പനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കരകുളം ഭാഗത്ത് നിന്നും ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും നെടുമങ്ങാട് വഴി തമിഴ്‌നാട്ടിലേക്ക് കടന്നതാകാനാണ് സാധ്യത. ആക്രി കച്ചവടക്കാരനായ മാരിയപ്പനും കുടുംബവും തൂത്തുക്കുടിയില്‍ നിന്നും കേരളത്തിലെത്തിയിട്ട് ഇരുപത് വര്‍ഷമാകുന്നു. മോഹനകുമാറിന്റെ വീട്ടില്‍ താമസം തുടങ്ങിയിട്ട് നാലുവര്‍ഷവും. ഇരുവരും തമ്മില്‍ സ്ഥിരം കലഹമുണ്ടാകുന്നത് പതിവായിരുന്നു. ഇതിനെപറ്റി വീട്ടുടമസ്ഥനായ മോഹനകുമാറിന്റെ ഭാര്യയോട് കന്നിയമ്മ പറഞ്ഞിരുന്നു.
ക്ഷേത്രത്തില്‍ ദിവസവും പോകുന്നത് സംബന്ധിച്ച് പലവട്ടം വഴക്കടിച്ചിട്ടുണ്ട്. ദിവസവും ആരെ കാണാനാണ് പോകുന്നത് എന്ന് ചോദിച്ച് പലപ്പോഴും മാനസികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ച് ദേഹോപദ്രവും ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഇരുവരും നല്ല സ്നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്. മാരിയപ്പന്റെ എം.എ.ടി ടൂ വീലറിലാണ് ഇരുവരും പുറത്ത് പോയത്. സിനിമ കണ്ട ശേഷം കിഴക്കേ കോട്ടയിലെ ഹോട്ടലില്‍ നിന്നും ആഹാരം കഴിച്ച് പുറത്തിറങ്ങുന്നതും ചിലര്‍ കണ്ടിരുന്നു. വാടക വീട്ടിലെത്തിയപ്പോഴും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണോ എന്നുമുള്ള സംശയത്തിലാണ് പൊലീസ്.
മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ഗണേശന്‍,മണികണ്ഠന്‍,ഗീത. ഗീതയെ തൂത്തുക്കുടിയില്‍ തന്നെ വിവാഹം കഴിപ്പിച്ചയച്ചു. മറ്റു രണ്ട് പേരും ബിബിഎയ്ക്കും ബിഎയ്ക്കും പഠിക്കുന്നു. പഠനത്തിനിടെ പാര്‍ട്ട് ടൈം ജോലിക്ക് പോയി വന്ന മണികണ്ഠനാണ് അമ്മ കൊല ചെയ്യപ്പെട്ട് കിടക്കുന്നത്കണ്ടത്.
രാജ്യത്തെ ബാങ്കുകളില്‍ നിന്ന് സഹസ്ര കോടികള്‍ ലോണെടുത്ത് രാജ്യം വിടുന്ന വ്യവസായികളുടെ നിരയിലേക്ക് ഒരാള്‍ കൂടി. ഗുജറാത്തിലെ മരുന്ന് കമ്പനിയായ സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടര്‍ നിതിന്‍ സന്ദേശരയാണ് 5,000 കോടി രൂപ വായ്പയെടുത്ത് നൈജീരിയയിലേയ്ക്ക് മുങ്ങിയത്.
നിതിനെകൂടാതെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഡയറക്ടര്‍മാരുമായ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന്‍ സന്ദേശര എന്നിവരും നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന.
ആന്ധ്ര ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍നിന്ന് 5,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിതിനും പങ്കാളികള്‍ക്കുമെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2016 വരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്. നിതിന്‍ സന്ദേശരക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
യുഎഇയില്‍ ഇവരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് നൈജീരിയയിലേയ്ക്ക് കടന്നതായി സംശയിക്കുന്നത്. ഇന്ത്യയും നൈജീരിയയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണ ഇല്ലാത്തതുകൊണ്ട് തുടര്‍ നടപടികളെ ഇത് ബാധിക്കും. മല്യയ്ക്കും,നീരവ് മോദിക്കും, മെഹുല്‍ ചോസ്കിക്കും പിന്നാലെ ബാങ്കുകളെ പറ്റിച്ച് മറ്റൊരാള്‍ കൂടി സുരക്ഷിതമായി നാട് കടന്നിരിക്കുകയാണ്. രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളെ പിടികൂടി തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് വ്യക്തമാകുന്നതാണ് പുതിയ സംഭവം.
വീട്ടമ്മയെ കൊന്ന് വീടിന്റെ ജനാലയില്‍ കെട്ടിത്തൂക്കിയത് അയല്‍വാസിയായ പത്തൊന്‍പതുകാരന്‍. കറ്റാനം കണ്ണനാകുഴിയില്‍, മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52)യെയാണ് വീടിന്റെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുളസിയുടെ മകന്റെ സുഹൃത്തുകൂടിയായ മുകളയ്യത്തു പുത്തന്‍വീട്ടില്‍ ജെറില്‍ രാജുവിനെ പോലീസ് പിടികൂടി.
തുളസിയുടെ വീട്ടിലെ അലമാരയില്‍ നിന്നും ജെറിന്‍ പണം മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തെളിവ് നശിപ്പിക്കാന്‍ വീടിന് ചുറ്റും മുളകുപൊടി വിതറിയ ശേഷം രക്ഷപെട്ട ഇയാളെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കഞ്ചാവു കേസിലും പ്രതിയാണ് ജെറിന്‍.
കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ബിഷപിനെ പാലാ സബ് ജയിലിലേക്കു മാറ്റും. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റോടെ അപ്രസക്തമായെന്ന് ഹൈക്കോടതി അറിയിച്ചു.
പൊലീസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് ബിഷപ്പ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനല്‍ നടപടി ചടങ്ങള്‍ പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തതു ശരിയായില്ല. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ബിഷപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു
ബിഷപിനെനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതുതാല്‍പര്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിർത്താൽ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന
ഞായറാഴ്ച ബിഷപ്പിനെ കുറവിലങ്ങാട്ടെ നാടുകുന്നു മഠത്തിലെത്തിച്ചു തെളിവെടുത്തു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. ഫാ. ജയിംസ് ഏർത്തയിലിനെതിരെയാണു കേസുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോൾ ബിഷപ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർത്തേക്കാം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമലയ്ക്കെതിരെയും നടപടിയുണ്ടാകും. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്ഥൻ കെ.സുഭാഷിനു നിർദേശം നൽകി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാടുള്ള മഠത്തിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ രസകരമായ സംഭവവും. ബിഷപ്പ് താമസിച്ച മഠത്തിലെ 20ആം നമ്പര്‍ മുറിയിലും ഇവിടുത്തെ സന്ദര്‍ശക രജിസ്റ്ററിലെ വിവരങ്ങള്‍ കാണിച്ചുമായിരുന്നു തെളിവെടുപ്പ്. താന്‍ താമസിച്ച മുറി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു.
രാവിലെ 9.50ന് കോട്ടയം പോലീസ് ക്ലബില്‍ നിന്നുമാണ് ജലന്ധര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടുള്ള മഠത്തില്‍ എത്തിച്ചത്. വലിയ സുരക്ഷാ സംവീധാനത്തോടെയായിരുന്നു ബിഷപ്പിനെ മഠത്തിലേക്ക് കൊണ്ടുവന്നത്. തണ്ടര്‍ബോള്‍ട്ട് അടക്കമുള്ളവരുടെ സുരക്ഷാവലയത്തില്‍ മഠത്തിലെത്തിച്ച ബിഷപ്പിനെ അന്വേഷംണസംഘത്തലവന്‍ ഡി.വൈ.എസ്.പി കെ. സുഭാഷ്, സി.ഐ കെ.എസ് ജയന്‍ എന്നിവര്‍ മഠത്തിന്റെ രണ്ടാംനിലയിലേക്ക് കൊണ്ടുപോയി. ബിഷപ്പ് താമസിച്ച ഇരുപതാം നമ്പര്‍ മുറി അദ്ദേഹം തന്നെ അന്വേഷണസംഘത്തിന് കാണിച്ചുകൊടുത്തു.
ബിഷപ്പ് മഠത്തില്‍ താമസിച്ചപ്പോള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ മുറിയിലെ അലമാരയില്‍ നിന്നും എടുക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ഏതെന്നു ഓര്‍ക്കുന്നില്ല എന്ന് പരിശോധനയ്ക്ക് ശേഷം ബിഷപ്പ് മറുപടി നല്‍കി. കന്യാസ്ത്രീയുടെ പരാതിയിലെ സംഭവങ്ങള്‍ വൈക്കം ഡി.വൈ.എസ്.പി ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും പീഡനം നടന്നിട്ടില്ല എന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയത്. ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തിലെത്തുമ്പോള്‍ സാധാരണ ചെയ്തിരുന്ന കാര്യങ്ങളും സംഘം തിരക്കി. 20ആം നമ്പര്‍ മുറിയിലെ തെളിവെടുപ്പ് അരമണിക്കൂര്‍ നീണ്ടു. പിന്നീട് ബിഷപ്പിനെ മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണിച്ച് അദ്ദേഹം ഇവിടെയെത്തിയ ദിവസങ്ങളും ബോധ്യപ്പെടുത്തി.
10.25ന് തുടങ്ങിയ തെളിവെടുപ്പ് അമ്പത് മിനിറ്റിന് ശേഷം 11.15ഓടെ പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ബിഷപ്പിനെ തെളിവെടുപ്പിനെത്തിച്ച സമയം പരാതിക്കാരിയായ കന്യാസ്ത്രീയും അവരുടെ സഹപ്രവര്‍ത്തകരും തെട്ടടുത്ത കെട്ടിടത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ നിലവില്‍ മഠത്തിലുള്ള രണ്ടു കന്യാസ്ത്രീകള്‍ ബിഷപ്പിനെ കാണാനായി പ്രധാന കെട്ടിടത്തില്‍ തന്നെയുണ്ടായിരുന്നു. ഇത് പോലീസിലും ജനങ്ങളിലും കൗതുകമുണ്ടാക്കി. ബിഷപ്പാകട്ടെ ഇവരെ നോക്കി ചിരിച്ചതോടെ കൂടി നിന്നവര്‍ക്കും ചിരി പൊട്ടി. അതോടെയവര്‍ കൂകി വിളിച്ചു.
തെലുങ്കുദേശം പാർട്ടി എംഎൽഎയും മുൻ എംഎൽഎയും നക്സലുകളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. എംഎൽഎ കിടാരി സർവേശ്വര റാവു, മുൻ എംഎൽഎ ശിവേരി സോമ എന്നിവരാണു കൊല്ലപ്പെട്ടത്.
ആന്ധ്രാപ്രദേശ് വിശാഖപട്ടണം ജില്ലയിലെ അരക്കു വാലിയിലാണ് ടിഡിപി നേതാക്കൾ കൊല്ലപ്പെട്ടത്. ഒഡീഷയുമായി അതിരു പങ്കിടുന്ന ആദിവാസി മേഖലയാണ് അരക്കു വാലി. മാവോയിസ്റ്റ് നേതാവ് അക്കിരാജു ഹരഗോപാലിന്റെ പ്രവർത്തനകേന്ദ്രമായാണ് അരക്കു വാലി അറിയപ്പെടുന്നത്. നേതാക്കളുടെ കൊലപാതകത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി.
ഗൃഹനാഥൻ മരിച്ചു ചിതയാറും മുൻപേ വീട് കത്തി നശിച്ചു. കുമ്പളക്കോട്ടിൽ ലതികയുടെ വീടാണു കഴിഞ്ഞ ദിവസം കത്തിയമർന്നത്. ലതികയുടെ ഭർത്താവ് മോഹനൻ ബുധനാഴ്ച്ച സ്വയം ജീവനൊടുക്കുകയായിരുന്നു. ലതികയും ഏഴാം ക്ലാസ് വിദ്യാർഥിയായ മകൻ മിഥുനും ഇതിന്റെ ഞെട്ടലിൽ നിന്നു കരകയറുന്നതിനു മുൻപാണു ഓലമേഞ്ഞ തങ്ങളുടെ വീട് നശിക്കുന്നതിനു സാക്ഷിയാകേണ്ടി വന്നത്.
വ്യാഴാഴ്ച്ച പകലാണു വീടിനകത്തു നിന്നു തീ പടർന്നു ഒലമേഞ്ഞ മേൽക്കൂര പൂർണമായും കത്തി നശിച്ചത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിയമർന്നു. ഏഴാം ക്ലാസ് വിദ്യാർഥിയായ മകൻ മിഥുന്റെ പുസ്തകങ്ങളും തീയിൽ കത്തി നശിച്ചു. ലതികയും മിഥുനും സമീപത്തെ മോഹനന്റെ സഹോദരന്റെ വീട്ടിലായിരുന്നതിനാൽ ആളപായമുണ്ടായില്ല.
സഭാ നടപടികൾ വിഷമിപ്പിക്കുന്നെന്ന് കന്യാസ്ത്രീകൾ. സത്യത്തിനുവേണ്ടി നിൽക്കുന്നവരെ എന്തിനാണ് സഭ ക്രൂശിക്കുന്നത്. പ്രതികാരനടപടികൾ പ്രതീക്ഷിക്കുന്നുണ്ടെന്നും നടപടികൾ ഉണ്ടായാൽ പ്രതിഷേധിക്കുമോയെന്നു അപ്പോൾ തീരുമാനിക്കുമെന്നും സിസ്റ്റര്‍ അനുപമ കുറവിലങ്ങാട്ട് പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച പുരോഹിതനെതിരെ നടപടി സ്വീകരിച്ചു. യൂഹാനോന്‍ റമ്പാനെ യാക്കോബായ സഭ പൊതുപരിപാടികളില്‍ നിന്ന് വിലക്കി. വിലക്ക് ലംഘിച്ചാല്‍ അച്ചടക്കനടപടിയുണ്ടാകുമെന്ന് താക്കീതും നൽകി. പാത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദേശപ്രകാരമാണ് നടപടി. റമ്പാന്‍ന്മാര്‍ ദയറകളില്‍ പ്രാര്‍ഥിച്ചുകഴിയേണ്ടവരാണെന്ന് സഭാനേതൃത്വം അറിയിച്ചു.
കന്യാസ്ത്രീസമരത്തെ പിന്തുണച്ച മാനന്തവാടി രൂപതയിലെ സിസ്റ്റർ ലൂസി കളപ്പുരക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. പ്രാര്‍ഥന, ആരാധന, കുര്‍ബാന എന്നീ ചുമതലകളില്‍ നിന്ന് വിലക്കി. സന്യാസി സമൂഹത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ഇടവക വികാരിയാണ് നടപടിയെടുത്തതെന്നാണ് രൂപതയുടെ വിശദീകരണം.
എഫ്.സി.സി സന്യാസസമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിൻസ് അംഗമാണ് സിസ്റ്റർ ലൂസി കളപ്പുര. മാനന്തവാടി രൂപതയുടെ കീഴിലെ കാരക്കാട് മഠത്തിലായിരുന്നു പ്രവർത്തനം . കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് സിസ്റ്റർ ലൂസി സജീവപിന്തുണ നൽകിയിരുന്നു. സഭയെ വിമർശിച്ചു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. വേദപഠനം, വിശുദ്ധകുർബാന പകർന്നു നൽകൽ ആരാധനാ പങ്കാളിത്തം എന്നിവയിൽ നിന്നും വിലക്കിയതായി മദർ സുപ്പീരിയർ ആണ് ഇന്ന് രാവിലെ സിസ്റ്ററിനെ അറിയിച്ചത്.
താൻ ചെയ്ത തെറ്റ് എന്താണെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചു.
സിസ്റ്ററിനെതിരെ തങ്ങൾ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് മാനന്തവാടി രൂപത അറിയിച്ചു. സന്യാസി സമൂഹത്തിന്റെ നിയമങ്ങൾക്കു വിരുദ്ധമായി നേരത്തെ തന്നെ സിസ്റ്റർ പ്രവർത്തിച്ചിരുന്നെന്നും ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു ഇടവക വികാരിയാണ് നടപടിയെടുത്തതെന്നുമാണ് രൂപതയുടെ വിശദീകരണം.
കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് ബോധ്യപ്പെട്ടുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തിനിടെ 13 തവണ പീഡിപ്പിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വസ്ത്രങ്ങളും ലാപ്ടോപ്പും കണ്ടെത്തണമെന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട്, അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അക്കമിട്ട് നിരത്തുന്നു. ബിഷപ്പിനെ ലൈംഗികശേഷി പരിശോധയ്ക്ക് വിധേയനാക്കണം. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം നിശബ്ദത പാലിച്ചത്. പരാതിപ്പെട്ടത് സഭ വിടേണ്ട സാഹചര്യമുണ്ടാക്കിയപ്പോള്‍ ആണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് അടിവരയിടുന്നു.
ഇതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു തുടങ്ങി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലാ കോടതിയിലാണ് പ്രോസിക്യൂഷന്‍ പുതിയ പരാതികളുടെ വിവരം അറിയിച്ചത്.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഉച്ചയോടെയാണ് ഹാജരാക്കിയത്. ലൈംഗികപീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരവരെയാണ് കസ്റ്റഡി. പൊലീസ് മൂന്നുദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത്. ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തളളി. ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാരണത്താല്‍ ജാമ്യാപേക്ഷ തള്ളണമെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു. ബിഷപിനെ കോട്ടയം പൊലീസ് ക്ലബിലേക്ക് മാറ്റും.
കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലും തൃപ്പൂണിത്തുറ ജില്ലാശുപത്രിയിലും നടത്തിയ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടിരുന്നു. ഇതിൽ ആശങ്കപ്പെടാനില്ലെന്നും ഉയർന്ന രക്തസമ്മർദത്തെ തുടർന്നുള്ള വ്യതിയാനം മാത്രമാണെന്നും ഡോക്ടർമാർ അറിയിച്ചു.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഉച്ചയോടെയാണ് ബിഷപ്പിനെ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡിയെ എതിർത്ത് മജിസ്ട്രേറ്റ് കോടതിയിൽ ബിഷപ് ജാമ്യാപേക്ഷ നൽകി. രക്തസാംപിളും ഉമിനീർ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയിൽ പറയുന്നു. കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യം. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നാണു വാദം. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ചികിൽസ രേഖകൾ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.
ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷയിലും പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയിലും പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അല്പസമയത്തികം വിധി പറയും. മൂന്നുദിവസം ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനാല്‍ കസ്റ്റഡിയില്‍ നല്‍കരുതെന്നാണ് ബിഷപ്പിന്‍റെവാദം. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും തീരുമാനം അല്പസമയത്തിനകം ഉണ്ടാകും.
കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലും തൃപ്പൂണിത്തുറ ജില്ലാശുപത്രിയിലും നടത്തിയ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടിരുന്നു. ഇതിൽ ആശങ്കപ്പെടാനില്ലെന്നും ഉയർന്ന രക്തസമ്മർദത്തെ തുടർന്നുള്ള വ്യതിയാനം മാത്രമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ കുടുക്കിയത് സ്വന്തം മൊഴികള്‍ തന്നെയാണ്. മാത്രമല്ല രണ്ടാം ഘട്ടത്തില്‍ പോലീസ് നടത്തിയ തെളിവ് ശേഖരണവും ഫ്രാങ്കോയ്ക്ക് വിനയായി. ചോദ്യം ചെയ്യലില്‍ പ്രതിരോധിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പലയിടത്തും ബിഷപ്പിന് അടിതെറ്റി. അന്വേഷണ സംഘം തെളിവ് നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പിന് പിടിച്ചുനില്‍ക്കാനായില്ല. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ രേഖകള്‍ നിരത്തിയതോട് ബിഷപ്പിന്റെ അടിതെറ്റി.
ബലാത്സംഗത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉത്തരം പറഞ്ഞ് തുടങ്ങിയപ്പോള്‍ അതവസാനിച്ചത് പ്രകൃതി വിരുദ്ധ പീഡനത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍. ഇതോടെ ബിഷപ്പ് തളര്‍ന്ന് പോയി. പക്ഷെ വീണ്ടും പ്രതിരോധം തീര്‍ത്തു.
കന്യാസ്ത്രീയുടെ പരാതിക്ക് കാരണം അച്ചടക്കനടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും അന്വേഷണ സംഘം പൊളിച്ചു. 2017 മെയില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് തന്നോട് പകവീട്ടുകയാണ് കന്യാസ്ത്രീ എന്നായിരുന്നു ബിഷപ്പ് വാദിച്ചിരുന്നത്. എന്നാല്‍ 2016 സെപ്റ്റംബറില്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡനവിവരം തുറന്നുപറഞ്ഞതായി പോലീസ് കണ്ടെത്തി.
ഏതാനും വൈദികരോടും അന്ന് കന്യാസ്ത്രീ ഇക്കാര്യം പറഞ്ഞിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം കുറവിലങ്ങാടുള്ള മിഷന്‍ ഹോമില്‍ താന്‍ താമസിച്ചിട്ടില്ലെന്നും അന്ന് താമസിച്ചത് മുതലക്കോടം മഠത്തിലായിരുന്നുവെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ ബിഷപ്പ് വന്നതിന്റെ രേഖകള്‍ പോലീസ് കണ്ടെത്തിയിരുന്നു. മുതലക്കോടം മഠത്തില്‍ ബിഷപ്പ് താമസിച്ചതായി രേഖകളില്ല. അവിടെയുള്ള മുതിര്‍ന്ന കന്യാസ്ത്രീ ബിഷപ്പ് താമസിച്ചിട്ടില്ലെന്ന് മൊഴിയും നല്‍കി.
മിഷിണറീസ് ഓഫ് ജീസസിന്റെ ഭരണകാര്യങ്ങളില്‍ ജലന്തര്‍ രൂപത ഇടപെടാറില്ലെന്നായിരുന്നു ബിഷപ്പ് വാദിച്ചത്. താന്‍ ആത്മീയ ഗുരുമാത്രമായരുന്നു മദര്‍ ജനറാളിനാണ് പൂര്‍ണ ചുമതലയെന്നും ബിഷപ്പ് പറഞ്ഞിരുന്നു. ഈ വാദവും പോലീസ് പൊളിച്ചു. കന്യാസ്ത്രിമാര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും അതു സംബന്ധിച്ചു തനിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും കാണിച്ച് ബിഷപ്പ് മദര്‍ ജനറാളിന് അയച്ച കത്തും നടപടി വൈകിയപ്പോള്‍ മദര്‍ ജനറാളിനെ ഓര്‍മപ്പെടുത്തിയ കത്തും പോലീസിന് ലഭിച്ചിരുന്നു.
തുടര്‍ന്ന് ആദ്യ പരാതിയില്‍ കന്യാസ്ത്രീ ലൈംഗിക പീഡനം എന്ന് പറഞ്ഞിട്ടില്ലെന്ന് ബിഷപ്പ് വാദിച്ചു. എന്നാല്‍ ആദ്യ പരാതി മറ്റൊരാള്‍ വഴിയാണ് നല്‍കിയതെന്നും വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാനാണ് പീഡനവിവരം മറച്ചുവെച്ചതെന്നും മേലധികാരികളോട് പീഡനം നടന്നു എന്ന് തുറന്ന് പറഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കി. എന്നാല്‍ ഉത്തരം മുട്ടിയ ബിഷപ്പ് കന്യാസ്ത്രീയെ അറിയില്ലെന്നും പറഞ്ഞു. എന്നാല്‍ ബിഷപ്പും കന്യാസ്ത്രീയും ബന്ധുവിന്റെ മാമോദീസ ചടങ്ങില്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും വീഡിയോയും കാണിച്ച് ബിഷപ്പിന്റെ ആ വാദവും പോലീസ് പൊളിച്ചു.