ആറുവയസ്സുകാരി മകളെയും കൊണ്ട് പുഴയില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. ഏറണാകുളം ജില്ലയിലാണ് നടുക്കുന്ന സംഭവം. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജു (36) ആണ് മകള്‍ ആര്യനന്ദയുമായി (6) പുഴയില്‍ ചാടിത്.
ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്നാണ് ലൈജു മകളുമായി പുഴയില്‍ ചാടിയത്. സംഭവസ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് മകള്‍ക്കായി തിരച്ചില്‍ തുടരുന്നു. ലൈജുവിനു കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പുതുവാശ്ശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. അഞ്ച് വര്‍ഷത്തോളമായി ലൈജുവിന്റെ ഭാര്യ സവിത ദുബായില്‍ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയാണ്. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ അടുത്ത മാസം നാട്ടില്‍ വരുമെന്ന് സവിത അറിയിച്ചിരുന്നു.
എന്നാല്‍ രോഗബാധിതയായ അമ്മ അവശനിലയിലായതിനാല്‍ സവിത ഇന്നു ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായത്. സ്‌കൂള്‍ ബസിലാണ് സാധാരണയായി ആര്യയെ സ്‌കൂളിലേക്ക് അയയ്ക്കുന്നത്. എന്നാല്‍ ഇന്നു രാവിലെ അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞ് ലൈജു മകളെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോയി.
ശേഷം മകളുമായി പുഴയില്‍ ചാടുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ഇനി ഇങ്ങനെ ജീവിക്കാനാവില്ല, ഞാനും മകളും മരിക്കുന്നുവെന്ന് വാട്‌സാപ്പിലെ കുടുംബഗ്രൂപ്പില്‍ ലൈജു മെസ്സേജ് അയച്ചിരുന്നു. ഇത് കണ്ടതോടെ ബന്ധുക്കള്‍ ലൈജുവിനായി തെരച്ചില്‍ ആരംഭിച്ചു.
അതിനിടെയാണ് ആലുവ പുഴയുടെ തീരത്ത് ലൈജുവിന്റെ ബൈക്ക് കണ്ടെത്തിയത്. തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.അത്താണി അസീസി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആര്യ. മൂത്ത മകന്‍ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പന്തീരാങ്കാവ് പോലീസാണ് കേസ്സെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പോലീസ് നിര്‍ദേശിച്ചു.
കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് രണ്ട് നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. സംഭവത്തെ കുറിച്ച് ഒരു നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. മറ്റൊരു നടി തന്നെ ശല്ല്യപ്പെടുത്തിയയാളെ അടിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.
വനിത പോലീസ് ഉദ്യോഗസ്ഥര്‍ നടിമാരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്. ഒരു പരിപാടിക്കിടെ സംഭവിച്ചതാണെങ്കിലും വ്യത്യസ്ത സംഭവങ്ങളായതിനാലാണ് വെവ്വേറെ കേസ്സുകളെടുത്തത്.
സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഉടന്‍ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും. മാള്‍ അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
വിദൂര ദൃശ്യങ്ങളായതിനാല്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിലുളളയാള്‍ കോഴിക്കോട്ടുകാരനെന്നാണ് വിവരം. ഇയാള്‍ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കൂടുതല്‍ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും കൈമാറാന്‍ സംഘാടകരോട് പോലീസ് ആവശ്യപ്പെട്ടു. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടായോ എന്നതുള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്
മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസ്സിടിച്ച് കാല്‍നടയാത്രക്കാരിയായ വയോധിക മരിച്ചു. മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേകൂറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്.തിരുവല്ല-കായംകുളം റൂട്ടിലോടുന്ന സ്വാമി എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്.
മാവേലിക്കര മിച്ചല്‍ ജങ്ഷന് തെക്കുളള ആരാധനാലയത്തില്‍ വന്ന ശേഷം വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് നടന്നു പോവുകയായിരുന്നു റെയ്ച്ചല്‍. ജങ്ഷനില്‍ സിഗ്‌നല്‍ കാത്തു കിടന്ന ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കവെ ഗ്രീന്‍ സിഗ്നല്‍ വീഴും മുമ്പ് മുന്നോട്ടെടുത്ത ബസിന്റെ അടിയില്‍ പെടുകയായിരുന്നു. ബസിന്റെ മുന്‍ചക്രം റെയ്ച്ചലിന്റെ കാലിലൂടെയും പിന്‍ചക്രം തലയിലൂടെയും കയറി തല്‍ക്ഷണം മരിച്ചു. ബസില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ പുലിയൂര്‍ ആലപ്പളളില്‍ പടിഞ്ഞാറേതില്‍ അനൂപ് അനിയന്‍ (30) പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
പാലക്കാട്: ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി. കോതക്കുറിശ്ശി സ്വദേശി കിഴക്കേപ്പുരയ്ക്കൽ 37കാരിയായ രജനിയാണ് മരണപ്പെട്ടത്. സംഭവത്തിൽ ഭർത്താവായ 48കാരനായ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ കൊലപ്പെടുത്തിയതിന് പുറമെ, ഇവരുടെ മകൾ അനഘയുടെ കഴുത്തിനും കൃഷ്ണദാസ് വെട്ടിയിരുന്നു.
മരണത്തോട് മല്ലടിച്ച് അനഘ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ക്രൂരമായ അക്രമ പരമ്പകൾ അരങ്ങേറിയത്. വീട്ടിലെ മുറിയിൽ കിടന്നുറങ്ങുമ്പോഴാണ് രജനിയെ തലയ്ക്കടിച്ചും വെട്ടിയും കൃഷ്ണദാസ് കൊലപ്പെടുത്തിയത്. സാരമായി പരിക്കേറ്റ രജനിയെയും അനഘയെയും ഒറ്റപ്പാലത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രജനി വൈകാതെ മരണപ്പെടുകയായിരുന്നു.
അനഘ ഐസിയുവിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രശ്നങ്ങളാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. കൃഷ്ണദാസിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പോലീസ് അറിയിച്ചു.
ഉത്തരാഖണ്ഡില്‍ ക്രൂര കൊലപാതകത്തിന് ഇരയായ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്‌കാരം നടത്തി. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ അങ്കിതയുടെ കുടുംബം സമ്മതിച്ചത്.
ബിജെപി മുന്‍ നേതാവിന്റെ മകന്‍ മുഖ്യപ്രതിയായ കേസില്‍ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പൂര്‍ണമായി അറിയിക്കാമെന്നും അന്വേഷണം കുറ്റമതായിരിക്കുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് കുടുംബം സംസ്‌കാരത്തിന് സമ്മതിച്ചത്.
റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണോ എന്നതിന് മറുപടി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സമ്പൂര്‍ണവിവരം, പ്രതികള്‍ക്ക് വധശിക്ഷ എന്നിവയായിരുന്നു കുടുംബത്തിന്റെ ആവശ്യം. പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച പൂര്‍ത്തിയായെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം തയാറായിരുന്നില്ല. ഒടുവില്‍ ജില്ലാ മജിസ്‌ട്രേട്ടുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മൃതദേഹം ഏറ്റുവാങ്ങിയത്.
റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന് കുടുംബം തന്നെ പറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുടുംബത്തിന്റെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു പ്രതിഷേധം കടുപ്പിച്ച നാട്ടുകാര്‍ ബദരിനാഥ് ഋഷികേശ് ദേശീയപാത മണിക്കൂറുകളോളം നാട്ടുകാര്‍ ഉപരോധിച്ചു.
റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടാന്‍ അങ്കിതയെ പ്രതി പുല്‍കിത് ആര്യ നിര്‍ബന്ധിച്ചതിന് പുറമെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. ഇക്കാര്യം വെളിപ്പെടുത്തിയുള്ള സുഹൃത്തുമായുള്ള വാട്‌സാപ് സന്ദേശം പുറത്തുവന്നിരുന്നു. ദാരിദ്ര്യമുണ്ടെങ്കിലും തന്നെ 10000 രൂപയ്ക്ക് വില്‍ക്കില്ലെന്നായിരുന്നു അങ്കിതയുടെ സന്ദേശം.
തലസ്ഥാനത്ത് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി.
തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ 39 വയസുള്ള രാജ്‌മോഹനാണ് മരിച്ചത്.
കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഫ്രീലാന്‍സ് വീഡിയോ ഗ്രാഫറായിരുന്നു രാജ്‌മോഹന്‍.
ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നാട്ടുകാരെയും ബന്ധുക്കളേയും ഞെട്ടിച്ച ആത്മഹത്യ. ഭാര്യ മീനുവുമായി മാസങ്ങളായി അകന്നുകഴിയുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ ഭാര്യ വീട്ടില്‍വച്ച് ബന്ധുക്കളുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീടിന്റെ വാതിലുകള്‍ കുറ്റിയിട്ട ശേഷം ആത്മഹത്യ ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം പാപ്പനംകോട്ടെ ബന്ധു വീട്ടിലെത്തിയ ശേഷമാണ് ഫേസ്ബുക്ക് ലൈവ് ഓണ്‍ ചെയ്ത് രാജ്‌മോഹന്‍ ആത്മഹത്യ ചെയ്തത്. മദ്യ ലഹരിയിലായിരുന്ന രാജ്‌മോഹന്‍ ലൈവിനിടെ മദ്യപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പോലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഓട്ടോ ഓടിച്ചും ഫ്രീലാന്‍സ് വീഡിയോഗ്രഫി ചെയ്തും കഴിയുകയായിരുന്നു രാജ്‌മോഹന്‍. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് ഭാര്യ മീന. നാലുവയസുള്ള മകളുണ്ട്.
ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി ഓട്ടോ ഡ്രൈവറായ യുവാവ്. ഓട്ടോഡ്രൈവര്‍ വിനോദ് കുമാറിന്റെ ഭാര്യയും സുഹൃത്തും കൊലപാതകത്തിന് സഹായിച്ചെന്ന് കണ്ടെത്തിയതോടെ പിടിയിലായിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രകാശ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, യുവാവിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല.
കമ്പം നാട്ടുകാല്‍ തെരുവില്‍ പ്രകാശ് (37) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശത്തെ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26), മൃതദേഹം ഓട്ടോയിൽ കടത്താൻ സഹായിച്ച വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് (31) എന്നിവരാണ് അറസ്റ്റിലായത്.
മുല്ലപ്പെരിയാറില്‍ നിന്ന് വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളിയ മൃതദേഹത്തിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇതുവരെ മൂന്നുപേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
തന്റെ ഭാര്യ നിത്യയുമായി പ്രകാശിനുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ അയാളെ വധിക്കാന്‍ വിനോദ് കുമാര്‍ പദ്ധതി തയാറാക്കുകയായിരുന്നു. എന്നാല്‍, തന്റെ നഗ്നചിത്രങ്ങള്‍ കാട്ടി പ്രകാശ് ഭീഷണിപ്പെടുത്തിയെന്നാണ് വിനോദിന്റെ ഭാര്യ നിത്യയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു.
ഈ മാസം 21 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി പ്രകാശിന്റെ ഭാര്യ പേലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പ്രകാശിന്റെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നിത്യയുമായി ഏറെ നേരം സംസാരിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം പുരോഗമിക്കവെ അറസ്റ്റിലാകുമെന്ന് ഉറപ്പാക്കിയ വിനോദും നിത്യയും കുറ്റം ഏറ്റുപറയുകയായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.
ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി പരാതി. ബിഹാറിൽ മുസാഫർപൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തിൽ യുവതി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ നഴ്‌സിംഗ് ഹോം ഉടമയെയും ഡോക്ടറെയും ഉടനടി പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
കേസ് അന്വേഷിക്കാൻ ബിഹാർ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൂന്ന് കുട്ടികളുടെ അമ്മയായ യുവതി സെപ്റ്റംബർ 3നാണ് നഴ്സിംഗ് ഹോമായ ശുഭ്കാന്ത് ക്ലിനിക്കിൽ എത്തിയത്. ഗർഭ പാത്രം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് യുവതി ക്ലിനികിൽ എത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞിട്ടും വയറുവേദന മാറാതായതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും നീക്കം ചെയ്തതായി കണ്ടെത്തിയത്. ശേഷം, യുവതിയെ ഈ മാസം 15മുതൽ പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഡയാലിസിസിന് വിധേയയാക്കി.
യുവതിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടു തുടങ്ങിയാൽ മാത്രം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുകയൊള്ളു. അതേസമയം സിടി സ്‌കാനിന്റെ അടിസ്ഥാനത്തിൽ മാത്രം രണ്ട് വൃക്കകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ച് പറയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.
യുട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. എറണാകുളം മരട് പൊലീസാണ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പകൽ രണ്ടുമണിയോടെ അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
കസ്റ്റഡിയിലുള്ള ശ്രീനാഥിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയയ്ക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ നിർബന്ധമായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച ശേഷം അവതാരകയോടും പ്രൊഡ്യൂസറോടും അസഭ്യം പറയുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി.
ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം കൂടുതൽ വകുപ്പു ചുമത്തണോ എന്നു പൊലീസ് തീരുമാനിക്കും. അതിനു മുൻപു പരാതിയിൽ പരമാർശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും പരാതിക്കാരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള വിഡിയോ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
എറണാകുളത്ത് നടുറോഡില്‍ ചോരക്കളി. എറണാകുളം കലൂരില്‍ യുവാവിനെ ഗാനമേളയ്ക്കിടെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ഗാനമേള നടക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.
കലൂരിലെ സ്വകാര്യ സ്ഥലത്ത് സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കലൂരില്‍ രാത്രി ലേസര്‍ ഷോയും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. ഗാനമേള നടന്ന സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. ഈ സമയത്ത് രാജേഷും സുഹൃത്തുക്കളും ചേര്‍ന്ന് പ്രശ്‌നക്കാരെ പുറത്താക്കിയിരുന്നു.
പിന്നീട് അല്‍പസമയത്തിന് ശേഷം ഇവര്‍ വീണ്ടും തിരിച്ചെത്തി രാജേഷിനെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. കല്ലുകൊണ്ട് ഇടിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു. രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.
കേസിലെ പ്രതികളെ നിരീക്ഷിച്ചുവരികയാണ്, ഇവരിലൊരാള്‍ കാസര്‍കോട് സ്വദേശിയാണ്. കൊച്ചിയില്‍ ഒരു മാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത് എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.