ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് െകാലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയിൽ തിങ്കളാഴ്ചയാണു സംഭവം. കർഷകനായ ഷെയ്ഖ് ജമാൽ സാഹിബ് (52) ആണ് കൊല്ലപ്പെട്ടത്. ജന്മഗ്രാമമായ ബൊപ്പാറത്തിൽനിന്ന് ആന്ധ്രാപ്രദേശിലെ ഗുന്ദ്രായിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ജമാൽ. ഭാര്യ ഇമാംബി, ഇവരുടെ കാമുകന്‍ ഗോഡ മോഹന്‍ റാവു, ഡോക്ടറായ ബണ്ടി വെങ്കണ്ണ, എന്‍. വെങ്കിടേഷ്, ബണ്ടേല യശ്വന്ത്, പി. സാംബശിവ റാവു എന്നിവരെ ഖമ്മം പോലീസ് അറസ്റ്റ് ചെയ്തത്.

ജമാലിന്റെ ഭാര്യയുടെ ഫോണ്‍വിളി വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായതെന്ന് പോലീസ് പറഞ്ഞു. ഇമാംബിയും മോഹന്‍ റാവുവും തമ്മില്‍ രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധം ശക്തമായതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇതിന് ഭര്‍ത്താവ് തടസമാകുമെന്ന് കരുതിയതോടെയാണ് ഇമാംബിയും മോഹനറാവുവും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. നാലുമാസം മുമ്പ് മോഹനറാവുവിനെ തന്റെ വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം ജമാല്‍ കണ്ടിരുന്നു. ഇതോടെ മോഹനറാവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതും കൊലപാതകത്തിന് കാരണമായി.

കഴിഞ്ഞ രണ്ടുമാസമായി ജമാലിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ പ്രതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു. ഇതിനായി ഉറക്കഗുളികകളും അനസ്‌തേഷ്യ മരുന്നുകളും സിറിഞ്ചുകളും സൂചികളും ഡോക്ടറായ വെങ്കണ്ണയുടെ സഹായത്തോടെ മോഹനറാവു സ്വന്തമാക്കി. 5000 രൂപ നല്‍കാമെന്ന് പറഞ്ഞാണ് മോഹനറാവു ഡോക്ടറില്‍നിന്ന് ഇതെല്ലാം വാങ്ങിയത്. മരുന്നുകളും സിറിഞ്ചുകളും നല്‍കിയതിന് 3500 രൂപ പ്രതിഫലമായി നല്‍കുകയും ചെയ്തു.

വീട്ടില്‍വെച്ച് ഇമാംബി തന്നെ ജമാലിനെ കൊലപ്പെടുത്താമെന്നായിരുന്നു ആദ്യത്തെ പദ്ധതി. ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം മരുന്ന് കുത്തിവെയ്ക്കാനായിരുന്നു ഇമാംബിക്ക് കാമുകന്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ പലകാരണങ്ങളാല്‍ ഇത് നടന്നില്ല. തുടര്‍ന്നാണ് ജമാല്‍ ബൈക്കില്‍ മകളുടെ വീട്ടിലേക്ക് പോകുന്നവിവരം ഇമാംബി കാമുകനെ അറിയിച്ചത്. ഇതോടെ ജമാലിനെ കൊലപ്പെടുത്താനായി ഡോക്ടറായ വെങ്കണ്ണയെയും മറ്റൊരു പ്രതിയായ വെങ്കിടേഷിനെയും മോഹനറാവു ചുമതലപ്പെടുത്തി.

മകളുടെ വീട്ടിൽ നിന്നും വരുന്നവഴിക്ക് വെങ്കണ്ണ ബൈക്കിനു കൈ കാണിക്കുകയും ലിഫ്റ്റ് അഭ്യർഥിക്കുകയും ചെയ്തു. ജമാൽ യുവാവിനെ ബൈക്കിൽ കയറ്റി യാത്ര തുടർന്നു. കുറച്ച് ദൂരം യാത്ര ചെയ്തശേഷം വെങ്കണ്ണ ജമാലിന്റെ തുടയിൽ വിഷം കുത്തിവച്ചു. വേദന െകാണ്ട് ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാൽ താഴെ വീണു. ഇതിനിടെ യുവാവ് സ്ഥലംവിട്ടു. സ്ഥലത്തുണ്ടായിരുന്ന കർഷകർ ജമാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്.