തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. വനിതാ മതിന്‍റെ പേജിലാണ് മഞ്ജുവിന്‍റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ”നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം” – മഞ്ജു വാര്യര്‍ പറഞ്ഞു.
ജനുവരി ഒന്നിന് നാല് മണിക്കാണ് ദേശീയ പാതകൾ കേന്ദ്രീകരിച്ച് വനിതാമതിൽ സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണിനിരത്തുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്തുണയുമായി സമൂഹത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി പ്രമുഖരായ സ്ത്രീകളും രംഗത്തെത്തിക്കഴിഞ്ഞു.
ശബരിമല ദര്‍ശനത്തിനായി എത്തിയ ഭിന്നലിംഗക്കാരെ പൊലീസ് എരുമേലിയില്‍ തടഞ്ഞു. സ്ത്രീ വേഷത്തിലെത്തിയ ഇവരോട് ഈ വേഷം മാറ്റി മുന്നോട്ടുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അതേ സമയം പൊലീസിന് എതിരെ രൂക്ഷ ആരോപണങ്ങളുമായി ഭിന്നലിംഗക്കാര്‍ രംഗത്തെത്തി. ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് വളരെ മോശമായി പെരുമാറി. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചുവെന്നും ഭിന്നലിംഗക്കാര്‍ പറഞ്ഞു.
ശബരിമല ദര്‍ശനത്തിനായി എത്തിയ ഭിന്നലിംഗക്കാരെ പോലീസ് എരുമേലിയില്‍ തടയുകയായിരുന്നു. സ്ത്രീ വേഷത്തിലെത്തിയ നാലുപേരെയാണ് തടഞ്ഞത്. ഇവരോട് സ്ത്രീ വേഷം മാറ്റി മുന്നോട്ടുപോകണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയയച്ചത്.
പൊലീസ് ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ മോശമായാണ് പെരുമാറിയതെന്നും സംഘത്തില്‍ ഒരാളായ അനന്യ പറഞ്ഞു
എരുമേലി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് തിരിച്ചയച്ചു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. അതേസമയം തങ്ങള്‍ക്ക് ദര്‍ശനം നടത്തുന്നതിന് നിരോധനം നിലനില്‍ക്കുന്നില്ലെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ വ്യക്തമാക്കിയെങ്കിലും പോലീസ് വഴങ്ങിയില്ല. ഇവരെ പമ്പയില്‍ നിന്ന് വനിതാ പോലീസിന്റെ സഹായത്തോടെ കോട്ടയത്തേക്ക് തിരികെ അയക്കുകയായിരുന്നു.
ഇന്ന് രാവിലെയോടെ നാല് ട്രാന്‍സ് ഭക്തരാണ് അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. എരുമേലിയില്‍ വെച്ച് ഇവരെ പൊലീസ് തടയുകയായിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി എന്നിവരെയാണ് പോലീസ് തടഞ്ഞത്. തങ്ങള്‍ വിശ്വാസികളാണെന്നും വ്രതമെടുത്താണ് എത്തിയതെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വാദിച്ച പോലീസ് ഇവരെ ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ സ്ത്രീ വേഷം മാറ്റി ദര്‍ശനം നടത്താമെന്നായിരുന്നു പോലീസ് പറഞ്ഞത്. വേഷം മാറാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ പോലീസ് വാക്ക് മാറി. പോലീസ് നിസ്സഹകരണം തുടര്‍ന്നതോടെ തിരികെ പോരാന്‍ നിര്‍ബന്ധിതരായത്. തന്ത്രി ഉള്‍പ്പടെയുള്ളവരുടെ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്നും ഇവര്‍ അറിയിച്ചു. ഡി.വൈ.എസ്.പി ഉള്‍പ്പടെയുള്ളവര്‍ മോശമായി പെരുമാറിയതായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആരോപിച്ചു.
എടത്വാ: പ്രളയത്തിന് ശേഷം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മുപ്പത്തിമൂന്നില്‍ചിറ കോളനിയില്‍ ലിവിംങ്ങ് വാട്ടര്‍ വിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കുടിവെള്ള വിതരണം രണ്ട് മാസം പിന്നിട്ടു. കോളനിയിലെ ശുദ്ധജല ക്ഷാമത്തെ പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിരുന്നു. ദീര്‍ഘ വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന ഈ കോളനിയില്‍ 4 ലക്ഷം രൂപ ചെലവഴിച്ച് എടത്വാ ഗ്രാമ പഞ്ചായത്ത് പൈപ്പ് ലൈന്‍ വലിച്ചെങ്കിലും അതിലൂടെ തുള്ളി വെള്ളം പോലും എത്തിയിട്ടില്ല.പ്രധാന പൈപ്പില്‍ നിന്നും ഒരിടയിലേറെ ഉയരത്തില്‍ ആണ് കോളനിയിലേക്ക് പൈപ്പ് ഇട്ടിരിക്കുന്നതിനാല്‍ വെള്ളം കയറി വരില്ല. കുടിവെള്ളത്തിനായി അവര്‍ മഴയെ ആണ് ആശ്രയിക്കുന്നത്.
വെള്ളപൊക്കത്തിന് ശേഷം ലോറികളില്‍ സമാന്തര കുടിവെള്ള വിതരണം ചെയ്യുന്നുണ്ടെങ്കിലും കോളനിയിലേക്കുള്ള റോഡിന് വീതി കുറവായതിനാല്‍ വാഹനങ്ങള്‍ എത്താറില്ല ഇവിടെ ആകെ ഉണ്ടായിരുന്ന 2 കിണറുകള്‍ പ്രളയം മൂലം ഉപയോഗ ശൂന്യമായി. കുടിവെള്ളം ഇല്ലാത്തതിനാല്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ പോയി കന്നാസില്‍ വെള്ളം ശേഖരിക്കുകയായിരുന്നു പതിവ്.
ലിവിംങ്ങ് വാട്ടര്‍ വിഷന്റെ മുഖ്യ സാരഥികളായ വനജ അനന്ത (യു എസ് .എ), ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള എന്നിവരുടെ നേതൃത്വത്തില്‍ കോളനിയില്‍ എത്തി സര്‍വ്വേ നടത്തിയതിന് ശേഷമാണ് ഇവിടെ കുടിവെള്ളം വിതരണം ഒക്ടോബര്‍ 15ന് ആരംഭിച്ചത്. മറ്റൊരു സംവിധാനം ഉണ്ടാകുന്നത് വരെ കോളനിയില്‍ ആഴ്ചയില്‍ നിശ്ചിത ദിവസം കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള കരാര്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറിയതായി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു.
സമീപത്തെ തോട്ടില്‍ നിന്നും ആണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിച്ചിരുന്നത്. അത് മലിനമാകുകയും കറുകല്‍ വളര്‍ന്ന് മൂടിയതോടെ അതും ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം നേരിട്ടതിനാല്‍ മനുഷ്യാവകാശ ദിനത്തില്‍ കോളനി നിവാസികള്‍ എടത്വാ ചമ്പക്കുളം റോഡില്‍ കുത്തിയിരുന്ന് സമരം നടത്തിയിരുന്നു.
തിരുവനന്തപുരം: ബി.ജെ.പി. വെള്ളിയാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താലിനുനേരെ ജനരോഷം. ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ബി.ജെ.പി കേരളത്തിന്റെ ഫേസ്ബുക്ക് പേജില്‍ ജമനരോഷം ശക്തമായെങ്കിലും ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറായില്ല. തുടര്‍ന്ന് ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്ത് വന്നത്.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കടയടപ്പിക്കാന്‍ എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോയി. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന് നഷ്ടം വരുത്തിയിരിക്കുന്നത്. ഹര്‍ത്താലുകള്‍ക്കെതിരേ കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രകടനം നടത്തി. ഇനിയുണ്ടാകുന്ന ഹര്‍ത്താലുകളില്‍ മിഠായിത്തെരുവിലെ കടകള്‍ അടയ്ക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ പലയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. മെട്രാ റെയില്‍ പതിവുപോലെ സര്‍വീസ് നടത്തി. കോഴിക്കോടും ഹര്‍ത്താല്‍ ഭാഗികമായി മാത്രമെ ബാധിച്ചിട്ടുള്ളു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വേണുഗോപാലന്‍ നായര്‍ ജീവിത പ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വേണുഗോപാലന്‍ നായര്‍ അയ്യപ്പ ഭക്തനാണെന്നാണ് ബി.ജെ.പിയുടെ വാദം.
മാല മോഷ്ടിച്ചോടിയ കള്ളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് പോയി ചവിട്ടി നിലത്തിട്ട് മാല തിരിച്ചു വാങ്ങി, കള്ളനെ പോലീസില്‍ ഏല്‍പ്പിച്ച വീട്ടമ്മയായ കച്ചേരിത്തടം കല്ലുപറമ്പില്‍ ബാലേഷ് എന്ന മുപ്പത്താറുകാരിയാണ് താരമായിരിക്കുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവത്തിനു തുടക്കം. കഴുത്തിലെ മാല ഊരി ബെഡ്റൂമിലെ മേശമേല്‍ മൊെബെല്‍ ഫോണിനു സമീപം വച്ച് സമീപത്തെ കിടക്കയില്‍ ഉറക്കത്തിലായിരുന്നു സോജി. ബെഡ്റൂമിന്റെ ജനല്‍ പാളി തുറന്ന കള്ളന്‍ നീളമുള്ള പെപ്പിന്റെ സഹായത്തോടെ മേശയിലിരുന്ന മാല അപഹരിച്ചു. തുടര്‍ന്ന് മൊെബെല്‍ ഫോണ്‍ കൂടി മോഷ്ടിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ശബ്ദം കേട്ട് സോജി ഉണര്‍ന്നു.
ജനലിനു വെളിയില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ട് ബഹളം വച്ച് എഴുന്നേറ്റ വീട്ടമ്മയ്ക്ക് തന്റെ മാല നഷ്ടപ്പെട്ടെന്നു ബോധ്യമായി. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല. ബഹളം കേട്ട് ഓടിയ കള്ളനു പിന്നാലെ കുതിക്കാന്‍ തന്നെ ഇവര്‍ തീരുമാനിച്ചു. പുറത്തിറങ്ങിയ യുവതി വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കള്ളനു പിന്നാലെ പാഞ്ഞു.
ജീവനും കൊണ്ട് ഓടിയ കള്ളന്‍ 100 മീറ്റര്‍ അകലെ വച്ചിരുന്ന തന്റെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കുതിച്ചു. വീട്ടമ്മ വിട്ടുകൊടുക്കാന്‍ തയാറായില്ല. ബംഗല്‍ംകടവു-മുക്കം റോഡിലൂടെ പോയ മോഷ്ടാവിനെ സോജി പിന്തുടര്‍ന്നു. ജനവാസം കുറഞ്ഞ മേഖലയില്‍ കള്ളനെ ഒറ്റയ്ക്ക് നേരിടുന്നത് അപകടമാണെന്നു മനസിലാക്കിയ സോജി രണ്ടര കിലോമീറ്ററോളം ദൂരം പിന്നാലെ പോയി. ഏറെക്കുറെ ജനവാസമുള്ള പ്രദേശത്ത് എത്തിയതോടെ കള്ളന്റെ സ്‌കൂട്ടര്‍ സോജി ഇടിച്ചു വീഴ്ത്തി.
ദേഷ്യം തീരും വരെ പെരുമാറിയതിന് ശേഷം കള്ളന്റെ പോക്കറ്റില്‍ നിന്നും തന്റെ മാല സോജി പിടിച്ചു വാങ്ങി. പിടി അയഞ്ഞപ്പോള്‍ കള്ളന്‍ സ്‌കൂട്ടറില്‍ കയറി രക്ഷപെട്ടു. ഭാര്യ കള്ളനു പിന്നാലെ സ്‌കൂട്ടര്‍ എടുത്ത് പാഞ്ഞതില്‍ പരിഭ്രാന്തനായ ഭര്‍ത്താവ് മാത്യു ജോസഫ് അയല്‍വാസികളേയും കൂട്ടി രണ്ടര കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് മാല പിടിച്ചുവാങ്ങി സോജി നില്‍ക്കുന്നത് കണ്ടത്.
പുലര്‍ച്ചെ അഞ്ചോടെ ബംഗല്‍ംകടവു-മുക്കം റോഡിലൂടെ കള്ളന്‍ വീണ്ടും എത്തിയതാണ് പിടിയിലാകാന്‍ കാരണം. സ്‌കൂട്ടറില്‍ പ്രാണരക്ഷാര്‍ത്ഥം പായുന്നതിനിടയില്‍ വഴിയില്‍ നഷ്ടമായ തന്റെ മൊെബെല്‍ ഫോണ്‍ തെരയുന്നതിനായിരുന്നു ഇയാള്‍ എത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ അജി പണിക്കരുടെ മുമ്പിലാണ് കള്ളന്‍ ആദ്യം എത്തിയത്.
രാത്രിയിലെ സംഭവങ്ങള്‍ക്ക് സാക്ഷിയായ അജി യുവാവിനെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഒടുവില്‍ മാല നഷ്ടപ്പെട്ട സോജിയെ തന്നെ വിളിച്ചുവരുത്തി തിരിച്ചറിഞ്ഞ യുവാവിനെ പെരുനാട് പോലീസിന് കെമാറുകയായിരുന്നു.
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ രഹനാ ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നവംബര്‍ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. ആദ്യം പതിനാല് ദിവസത്തെ റിമാന്‍ഡില്‍ വിടുകയും പിന്നീട് അത് നീട്ടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.
മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 മാസത്തേക്ക് കയറാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ രഹനയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് നടത്താനിരുന്ന പ്രതിഷേധ പരിപാടി മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രഹന ഹൈക്കോടതിയെ സമീപിക്കുന്നത്.
യൂവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പുറത്തുവന്ന പശ്ചാത്തലത്തില്‍ രഹന അയ്യപ്പ ദര്‍ശനം നടത്താനായി ശബരിമലയിലെത്തിയിരുന്നു. എന്നാല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ തിരികെ പോന്നു. ശബരിമലയില്‍ എത്തുന്നതിന് മുന്‍പ് രഹന ഫെയിസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിന് ആധാരമായി പരാതിക്കാരനായ ബി.ജെ.പി നേതാവ് ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ.രാവിലെ ആറു മുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തിലാണ് ഹര്‍ത്താല്‍.
ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ അല്‍പം മുന്‍പാണ് മരിച്ചത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്നുപുലര്‍ച്ചെയാണ് ആത്മഹത്യാശ്രമമുണ്ടായത്.
ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത സര്‍ക്കാര്‍ നടപടിയാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ബി.ജെ.പി ആരോപിച്ചു. സമരപന്തലിന് എതിര്‍വശമുള്ള ക്യാപിറ്റോള്‍ ടവറിന് മുന്നില്‍ നിന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊളുത്തിയ ശേഷം വേണുഗോപാലന്‍ നായര്‍ സമരപന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. പന്തലിന് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. ഈ സമയം പന്തലിനുള്ളില്‍ സി.കെ. പത്മനാഭനമുണ്ടായിരുന്നു.പൊലീസെത്തിയാണ് തീയണച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോഴിക്കോട്: പേരാമ്പ്ര സ്വകാര്യ ബസ് സ്റ്റാൻഡിലെ ഹോട്ടലിന് സമീപം ബോംബ് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. ഹോട്ടലിന് സമീപത്തെ മാലിന്യ കൂന്പാരത്തിൽ കിടന്ന സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഥലത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി. പോലീസ് അന്വേഷണം തുടങ്ങി.
മാഞ്ഞൂരാൻ കൊലക്കേസ് നടന്നിട്ട് പതിനേഴാം വർഷമാണ് നിയമപോരാട്ടം അന്തിമഘട്ടത്തിലേയ്ക്ക് കടക്കുന്നത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47) ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലോക്കല്‍ പോലീസ് മുതല്‍ സിബിഐ വരെ അന്വേഷണം നടത്തി ആന്റണിയെന്നയാളെ പ്രതിയാക്കിയെങ്കിലും പതിനാറാണ്ട് തികയുമ്പോഴും ഈ പ്രമാദമായ കേസിലെ ദുരൂഹതകള്‍ ഇന്നും ഒഴിയുന്നില്ല.
കേരളത്തില്‍ അക്കാലത്ത് അത്യപൂര്‍വമായി കേള്‍ക്കുന്ന ഒരു സംഭവമായിരുന്നു ഈ കൂട്ടക്കൊലപാതകം. ആലുവയില്‍ മാഞ്ഞൂരാന്‍സ് ഹാര്‍ഡ്‌വെയേഴ്‌സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു അഗസ്റ്റിന്‍. ജനുവരിയിലെ ആദ്യ ശനിയാഴ്ച നടന്ന ഈ കൊടുംക്രൂരത പിറ്റേന്ന് പാതിരാത്രിയോടെ അഗസ്റ്റിന്റെ ഭാര്യാ സഹോദരനും ബന്ധുവും വീട്ടിലെത്തിയപ്പോഴാണ് ലോകമറിയുന്നത്. മാധ്യമങ്ങളിലൂടെ ജനങ്ങള്‍ ഈ വിവരം അറിഞ്ഞത് ജനുവരി ഒമ്പതിനും. പല തവണയും ഫോണില്‍ വിളിച്ചിട്ട് ലഭ്യമല്ലാതെ വന്നപ്പോഴാണ് അവര്‍ അന്വേഷിച്ച് വീട്ടിലെത്തിയത്. ക്ലാരയും കൊച്ചുറാണിയും ശനിയാഴ്ച രാത്രി തന്നെ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. മറ്റുള്ളവര്‍ ആ സമയത്ത് സമീപത്തെ ഒരു തീയറ്ററില്‍ നടന്‍ ദിലീപ് അഭിനയിച്ച ജോക്കര്‍ എന്ന സിനിമ കാണാന്‍ പോയിരിക്കുകയായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് ഭാഷ്യം.
രക്തക്കറ പുരണ്ട കോടാലിയും രണ്ട് കത്തികളുമാണ് പോലീസിന് ആദ്യം ലഭിച്ച തെളിവ്. ഇവ കൃത്യം നടന്ന വീട്ടില്‍ നിന്നുതന്നെ കണ്ടെത്തി. കൊല്ലപ്പെട്ടവരുടെയെല്ലാം തന്നെ തലയില്‍ കോടാലി കൊണ്ട് വെട്ടിയിരുന്നു. അഗസ്റ്റിന്റെ തലച്ചോര്‍ പുറത്ത് ചാടിയിരുന്നു. കൊല്ലപ്പെട്ടവരുടെ മരണം ഉറപ്പിക്കാന്‍ ശ്വാസം മുട്ടിച്ചതായും പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അഗസ്റ്റിന്റെയും ബേബിയുടെയും മൃതദേഹങ്ങള്‍ ഭക്ഷണമുറിയിലും, കുട്ടികളുടെ മൃതദേഹങ്ങള്‍ മുന്‍വശത്തെ കിടപ്പുമുറിയിലും കൊച്ചുറാണിയുടെയും ക്ലാരയുടെയും മൃതദേഹങ്ങള്‍ അടുക്കളയിലുമാണ് കണ്ടെത്തിയത്. കൊച്ചുറാണിയുടെ കഴുത്തില്‍ ഒരു ഇലക്ട്രിക് വയര്‍ കുരുക്കിയിട്ടുണ്ടായിരുന്നു. വീട്ടിലെ ഭീത്തികളിലെല്ലാം രക്തം പുരണ്ടിരുന്നു. അതേസമയം കൊല്ലപ്പെട്ടവരുടെ ആരുടെയും ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടമാകാതിരുന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ അഗസ്റ്റിനും ഭാര്യയും മരിച്ചു കിടന്ന മുറിയില്‍ രക്തംകൊണ്ട് അമ്പും വില്ലും വരച്ചിട്ടിരുന്നു.
അതേസമയം വീട്ടിലെ അലമാരയും മേശയും എല്ലാം താറുമാറാക്കിയ അവസ്ഥയിലായിരുന്നു. ഇതോടെ കൊലയാളികള്‍ എന്തോ അന്വേഷിച്ച് വന്നവരാണെന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചു. സമീപവാസികളുമായി വലിയ ബന്ധമില്ലാതെ ജീവിക്കുന്ന സ്വഭാവക്കാരായതിനാല്‍ അയല്‍ക്കാര്‍ ആ വീട്ടില്‍ പോകാറില്ലായിരുന്നു. ആരുമായിട്ടും വഴക്കിനുമില്ല സ്‌നേഹത്തിനുമില്ല അതായിരുന്നു മാഞ്ഞൂരാന്‍ കുടുംബം. പോലീസ് നായ ക്ലിഫ് കൊലയാളികള്‍ പോയ വഴിയേ മണത്ത് പോകാന്‍ ശ്രമിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. എബ്രഹാം ചെറിയാന്‍ എന്ന ഡിവൈഎസ്പിക്കായിരുന്നു പിന്നീട് അന്വേഷണ ചുമതല.
സേതുരാഘവനാണ് അന്നത്തെ എസ്പി, ശേഖരന്‍ മിനിയോട് റേയ്ഞ്ച് ഡിഐജിയും. അന്വേഷണം നടത്തിയത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാബുവായിരുന്നു. എന്നാല്‍ അന്നത്തെ ആലുവ എസ്‌ഐ ബേബി വിനോദിന് ആണ് ഈ കേസ് അന്വേഷണത്തിന്റെ മുഴുവന്‍. മുപ്പത് പേരടങ്ങുന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘം. അതേസമയം ആറ് പേരുടെ മരണ വാര്‍ത്ത നാടറിഞ്ഞതോടെ ഭയന്ന് വിറച്ച് പോയി ആലുവ. ഏത് നിമിഷവും മറ്റൊരു ആക്രമണം അവര്‍ പ്രതീക്ഷിച്ചു. നക്‌സലൈറ്റുകള്‍ അല്ലെങ്കില്‍ തീവ്രവാദികളായ ഒരു വിഭാഗം ആളുകള്‍ ആലുവ പ്രദേശത്തുണ്ടെന്നാണ് ആദ്യം എല്ലാവരും സംശയിച്ചത്. പോലീസ് പോലും. വൈകിട്ട് ആറ് മണിക്ക് ശേഷം പലരും പുറത്തിറങ്ങാന്‍ പോലും ഭയന്നു. സമീപ പ്രദേശങ്ങളിലെ മിക്ക തിയറ്ററുകളിലും സെക്കന്‍ഡ് ഷോ സിനിമ പോലും നിര്‍ത്തി വച്ചു.
കൊലപാതകം മോഷണത്തിന് വേണ്ടിയല്ലെന്ന് പോലീസിന് ആദ്യമേ മനസിലായിരുന്നു. മൃതദേഹങ്ങളിലെല്ലാം ഒന്നിലധികം മുറിപ്പാടുകളും നിരവധി ആയുധങ്ങള്‍ ഉപയോഗിച്ച പാടുകളുമുണ്ടായിരുന്നു. പോലീസിന് ലഭിച്ച ആദ്യ തുമ്പ് വാതില്‍പ്പടിയിലെ രക്തം പുരണ്ട ഒരു വിരല്‍പ്പാട് ആയിരുന്നു. ജെയ്‌മോന്റെ മുറുക്കിപ്പിടിച്ച കൈക്കുള്ളില്‍ മുടിച്ചുരുള്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്രമാത്രം കൃത്യങ്ങള്‍ നിര്‍വഹിക്കാനാകുമോയെന്ന് നാട്ടുകാരെ പോലെ പോലീസും സംശയിച്ചു. രക്തം കൊണ്ട് വരച്ച അമ്പിന്റെയും വില്ലിന്റെയും പടവും സംശയിക്കപ്പെട്ടു. അങ്ങനെയാണ് പോലീസിന്റെ സംശയം തീവ്രവാദികളിലേക്കും നക്‌സലറ്റുകളിലേക്കും പോയത്. ബന്ധുക്കളും നാട്ടുകാരുമായി നാനൂറോളം പേരെ ചോദ്യം ചെയ്‌തെങ്കിലും പോലീസിന് മുന്നില്‍ ഒരു വഴികളും തുറന്നു കിട്ടിയില്ല. അഗസ്റ്റിന്റെ സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളാണ് പോലീസ് പിന്നീട് അന്വേഷിച്ചത്.
ഒടുവില്‍ ബേബി വിനോദ് നേതൃത്വം നല്‍കുന്ന സംഘമാണ് കേസിലെ നിര്‍ണായക തെളിവ് കണ്ടെത്തിയത്. കൊല നടന്ന പാതിരാത്രിക്ക് ശേഷം ആരൊക്കെ ആ ചുറ്റുവട്ടത്തുണ്ടായിരുന്നുവെന്നാണ് അവര്‍ അന്വേഷിച്ചത്. കുറച്ച് ദിവസം ബേബിയും സംഘവും ആ ചുറ്റുവട്ടത്ത് പാതിരാത്രിക്കും വെളുപ്പാന്‍ കാലത്തിനുമിടയില്‍ പെട്രോളിംഗ് നടത്തി. അങ്ങനെ രാവിലെ അഞ്ചരയ്ക്ക് പള്ളിയില്‍ പോകുന്ന ഒരു പ്രായമുള്ള സ്ത്രീയെ കണ്ടെത്തി. അവരില്‍ നിന്നാണ് പോലീസിന് ആന്റണിയിലേക്കുള്ള വഴി തുറന്ന് കിട്ടിയത്.
കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മാഞ്ഞൂരാന്‍ കുടുംബത്തിന്റെ അടുത്ത ബന്ധുവാണ് ഇയാളെന്ന് മനസിലായി. ഇയാളെക്കുറിച്ച് സംശയിക്കേണ്ടതായി യാതൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇയാളുടെ വീട്ടുകാര്‍ പറഞ്ഞത് ആന്റണി ഗള്‍ഫില്‍ പോയെന്നാണ്. സുഹൃത്തുക്കളില്‍ നിന്നും ഗള്‍ഫില്‍ പോകാനായി വലിയൊരു തുക കടം വാങ്ങിയിരുന്നു. എന്നാല്‍ ആന്റണി ഗള്‍ഫില്‍ പോകുന്ന ദിവസം അതായത് ജനുവരി ഏഴിന് എല്ലാവരുടെയും തുക മടക്കിക്കൊടുത്തു. അയാള്‍ സൗദി അറേബ്യയിലെ ദമാമിലായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറൊന്നുമില്ല. അവിടെ പോയി അറസ്റ്റ് ചെയ്യാനും കേരള പോലീസിന് അനുവാദമില്ല. ആന്റണിയുടെ സ്‌പോണ്‍സറിനെ കണ്ടെത്തി വിളിച്ച് അയാളുടെ വീട്ടില്‍ ഒരു വലിയ അപകടമുണ്ടായി എന്നാണ് പോലീസ് അറിയിച്ചത്. ഭാര്യയുമായുള്ള അയാളുടെ സംസാരം ശ്രദ്ധിച്ച പോലീസിന് തലേദിവസം അയാള്‍ അവിടെ പോയിരുന്നെന്ന് മനസിലായി.
തുടര്‍ന്ന് മുംബൈയിലെ റിക്രൂട്ടിംഗ് ഏജന്റ് വഴി എക്‌സിറ്റ് വിസ ശരിയാക്കിയെടുത്താണ് അയാളെ നാട്ടില്‍ തിരികെയെത്തിച്ചത്. സൗദിയില്‍ നിന്നും മുംബൈയില്‍ വിമാനമിറങ്ങിയ ആന്റണിയെ വിമാനത്താവളത്തില്‍ കാണാതായി. പൊലീസിന്റെ തിരച്ചിലില്‍ ആഫ്രിക്കയിലേക്ക് പോകുന്ന യാത്രക്കാരുടെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ആന്റണിയെ കണ്ടെത്തി. ഡിവൈഎസ്പി എബ്രഹാം ചെറിയാന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലക്കുറ്റം സമ്മതിച്ചു. കൊലപാതകം ഒറ്റയ്ക്കാണ് നടത്തിയതെന്ന കുറ്റസമ്മതം മാത്രം പോലീസിന് വിശ്വാസം വന്നില്ല.
എന്നാല്‍ ആന്റണിയുടെ മൊഴി ഇപ്രകാരമായിരുന്നു. ആന്റണി തനിക്ക് നല്ല സ്വാതന്ത്ര്യമുള്ള മാഞ്ഞൂരാന്‍ വീട്ടിലെത്തിയപ്പോള്‍ അഗസ്റ്റിനും കുടുംബവും സിനിമയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഭക്ഷണത്തിന് ശേഷം അഗസ്റ്റിന്റെ അമ്മ കിടക്കാന്‍ പോയതിന് ശേഷം അടുക്കളയില്‍ വന്ന് അഗസ്റ്റിന്റെ സഹോഹദരി കൊച്ചുറാണി തനിക്ക് ഗള്‍ഫില്‍ പോകാന്‍ തരാമെന്ന കാശിനെക്കുറിച്ച് അവരോട് സംസാരിച്ചു. എന്നാല്‍ അവര്‍ അതില്‍ നിന്നൊഴിഞ്ഞുമാറി. ഇതോടെ വാക്കു തര്‍ക്കമായി. ആന്റണി മുന്നിലെ മേശ പിടിച്ച് തള്ളിയപ്പോള്‍ കൊച്ചുറാണി ഭിത്തിയില്‍ തലയിടിച്ച് വീണു. അവരുടെ നിലവിളി കേട്ട് ക്ലാരയും ആന്റണിയും തമ്മില്‍ പിടിവലിയായി. അതോടെ ആന്റണി അവരെ കസേര കൊണ്ട് തലയ്ക്കടിച്ചു. അവര്‍ മരിച്ചുവെന്ന് കണ്ടപ്പോള്‍ ആന്റണിക്ക് പേടിയായി. നിലത്തുകിടന്ന കൊച്ചുറാണിയെയും അയാള്‍ കസേരയ്ക്കടിച്ച് കൊലപ്പെടുത്തി. അഗസ്റ്റിനും ഭാര്യയ്ക്കും മക്കള്‍ക്കും താന്‍ ഇവിടെയെത്തിയ കാര്യമറിയാം എന്നതിനാല്‍ അയാള്‍ അവര്‍ വരാന്‍ കാത്തിരുന്നു.
ഒരു തെളിവും അവശേഷിപ്പിക്കരുതെന്നാണ് അയാള്‍ ചിന്തിച്ചത്. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കോടാലി എടുത്ത് വാതിലിന് പിന്നില്‍ ഒളിച്ചിരുന്നു. സിനിമ കഴിഞ്ഞെത്തിയ അഗസ്റ്റിന്‍ അമ്മയെയും സഹോദരിയെയും തിരക്കി അടുക്കളയിലെത്തിയപ്പോള്‍ ആന്റണി കോടാലി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. പിന്നാലെയെത്തിയ ബേബിയെയും തലയ്ക്കടിച്ച് കൊന്നു. ഇത് കണ്ട് വന്ന ജെയ്‌മോനെയും കൊലപ്പെടുത്തി. മുറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ദിവ്യയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആന്റണിയുടെ കൈവശമുണ്ടായിരുന്ന പണവും കുറച്ച് ആഭരണങ്ങളുമെടുത്ത് വീട്ടിലേക്ക് പോയി. നേരം വെളുത്തപ്പോള്‍ കടം വാങ്ങിയ കാശ് എല്ലാം തിരിച്ച് കൊടുത്തു. നാട്ടില്‍ നിന്നും മുംബൈയ്ക്കും അവിടെ നിന്നും ദുബൈയ്ക്കും പോയി.കൊലപാതകത്തിന് ശേഷം പ്രതി വിദേശത്തേയ്ക്ക് കടന്നെങ്കിലും പൊലീസ് തന്ത്രപരമായി ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയായ ആന്റണിക്കു സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണു വധശിക്ഷ വിധിച്ചത്. 2006 സെപ്‌റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. 2009-ൽ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.
രാഷ്ട്രപതി ദയാഹര്‍ജി തളളിയ കേസിലാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം,ശിക്ഷായിളവ് നല്‍കിയെന്നത് അപൂര്‍വതയാണ്.അടിമുടി ദുരൂഹത നിറഞ്ഞ കേസില്‍ ആന്‍റണിയുടെ രക്ഷകരായി കൊല്ലപ്പെട്ടവരുടെ കുടുംബം അടക്കം എത്തിയെന്നത് ശ്രദ്ധേയമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ എം.ജെ. മത്തായി, എം.വി. വര്‍ഗീസ്, എം.വി. റാഫേല്‍ എന്നിവരാണ് ആന്‍റണിക്ക് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജയില്‍ അന്തേവാസികള്‍, ക്രിസ്ത്യന്‍ പുരോഹിതര്‍, നാട്ടുകാര്‍ എന്നിവരും ആന്‍റണിയുടെ മനംമാറ്റം കോടതിയെ അറിയിച്ചു. ആന്‍റണി ജീവിതത്തിലേക്കുളള തിരിച്ചുവരവിന്‍റെ പാതയിലാണെന്നാണ് ഇവരുടെ പക്ഷം. പ്രതിയുടെ മാനസാന്തരത്തിനുളള സാധ്യത കോടതിയും കണക്കിലെടുത്തു.
അപ്പോഴും നാടിനെ നടുക്കിയ കൂട്ടക്കൊലക്കേസിലെ ദുരൂഹതകള്‍ അതേപടി നിലനില്‍ക്കുകയാണ്. ചില ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായിട്ടില്ല.
1) ചുവരില്‍ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാരാണ് ?
2) കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളില്‍ ബീജത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് ആന്റണിയുടേത് അല്ലെന്ന് ഡി.എന്‍.എ ടെസ്റ്റില്‍ തെളിഞ്ഞു. ഉത്തരവാദി ഇന്നും അജ്ഞാതന്‍.
3) രക്തം പുരണ്ട പത്ത് കാല്‍പ്പാടുകള്‍. അത് ആരുടേതാണെന്ന് ഇന്നും വ്യക്തമല്ല.
4) കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച ആയുധങ്ങളിലെ വിരലടയാളങ്ങള്‍. ഒന്‍പതെണ്ണം ലഭിച്ചെങ്കിലും അഞ്ചെണ്ണം താരതമ്യം നടത്താന്‍ തക്കതല്ലെന്ന് പ്രോസിക്യൂഷന്‍. രണ്ടെണ്ണം പ്രോസിക്യൂഷന്‍ അവഗണിച്ചു. അഗസ്റ്റിന്‍റെ ബന്ധുവിന്‍റെയും ആന്‍റണിയുടെയുമായിരുന്നു ബാക്കിയുളള വിരലടയാളങ്ങള്‍.
നേരിട്ട് തെളിവില്ലാത്ത കേസില്‍, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ആന്‍റണിയുടെ വിരലടയാളം, കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ പ്രതിയുടെ മുടി, സംഭവം നടക്കുമ്പോള്‍ ആന്‍റണി സ്വന്തം വീട്ടില്‍ ഇല്ലായിരുന്നുവെന്ന മൊഴി എന്നിവ കോടതി കണക്കിലെടുക്കുകയായിരുന്നു.
പുലര്‍ച്ചെ മാഞ്ഞൂരാന്‍ വീടിനടുത്ത് ആന്റണിയെ കണ്ടെന്ന സാക്ഷിമൊഴികളും നിര്‍ണായകമായി. വീട്ടില്‍ നിന്നെടുത്ത സ്വര്‍ണാഭരണവും പണവും ഉപയോഗിച്ചു കടം വീട്ടിയതും സൗദി അറേബ്യയിലേക്ക് പോകാന്‍ വിമാനടിക്കറ്റെടുത്തതും തെളിവായി.
2001 ജനുവരി ആറിന് രാത്രി പത്തിന് തുടങ്ങിയ കൊലപാതകപരമ്പര മൂന്നുമണിക്കൂര്‍ എടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ആദ്യം അഗസ്റ്റിന്‍റെ അമ്മ ക്ലാരയെയും സഹോദരി കൊച്ചുറാണിയെയും കൊലപ്പെടുത്തി. സിനിമയ്ക്ക് പോയിരുന്ന അഗസ്്റ്റിനെയും ഭാര്യ ബേബിയെയും കുട്ടികളായ ജെസ്മോനെയും ദിവ്യയെയും കാത്തിരുന്ന് ആന്‍റണി കൊലപ്പെടുത്തിയെന്നും തെളിഞ്ഞിരുന്നു.