കോട്ടയം: പാലായില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജ് മത്സരിക്കുമെന്ന് സൂചന. പി.സി.ജോര്‍ജ് രൂപീകരിച്ച പാര്‍ട്ടി ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് വിവരം. എന്‍ഡിഎയുടെ ഭാഗമായ ജനപക്ഷത്തിന് പാലാ സീറ്റ് ലഭിച്ചാല്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് പിസി ജോര്‍ജിന്റെ നീക്കം.

ഷോണ്‍ ജോര്‍ജിനെ പാര്‍ട്ടി അധ്യക്ഷനാക്കി നേതൃത്വത്തില്‍ അഴിച്ചുപണി നടത്താനും ജോര്‍ജ് ലക്ഷ്യമിടുന്നുവെന്നും വിവരമുണ്ട്. ജോര്‍ജ് പാര്‍ട്ടിയുടെ രക്ഷാധികാരിയായി മാറും. ഇതോടൊപ്പം ജനപക്ഷത്തിന്റെ സംസ്ഥാന നേതൃത്വത്തിലും ജില്ലാ ഘടകങ്ങളിലും തലമുറ മാറ്റം കൊണ്ടു വരും. ജനപക്ഷം പാര്‍ട്ടിയുടെ പേര് ജനപക്ഷം സെക്കുലര്‍ എന്ന് മാറ്റാനും ആലോചനയുണ്ട്.

പാര്‍ട്ടി നേതൃയോഗം ഇന്ന് കോട്ടയത്ത് നടക്കുന്നുണ്ട്. യുഡിഎഫിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട ജോര്‍ജും ജനപക്ഷവും പിന്നീട് എന്‍ഡിഎക്കൊപ്പം ചേരുകയായിരുന്നു. കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിലും ജോര്‍ജ് പങ്കെടുത്തിരുന്നു. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് വേണ്ടി പിസി ജോര്‍ജും ജനപക്ഷവും സജീവമായി രംഗത്തുണ്ടായിരുന്നു.