കോഴിക്കോട്: നിപാ വൈറസിന്റെ പശ്ചാത്തലത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സുമാരോടെ നാട്ടുകാരും വീട്ടുകാരും അകലം പാലിക്കുന്നതായി പരാതി. നഴ്സുമാര്‍ ഇക്കാര്യം സൂചിപ്പിച്ച് നല്‍കിയ പരാതി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി. ബസിലും ഓട്ടോറിക്ഷയിലും കയറ്റാന്‍ സമ്മതിക്കുന്നില്ലെന്നും വീട്ടിലുള്ളവര്‍ പോലും അകലം പാലിക്കുന്നെന്നുമാണ് ഇവര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തേ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് നിപാ വൈറസ് ബാധമൂലം ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണമടഞ്ഞതിന് പിന്നാലെ ഇവരെ ചികിത്സിച്ച നഴ്‌സ് ലിനിയും മരിച്ചതോടെയാണ് നാട്ടുകാര്‍ ആശുപത്രിയില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും അകലം പാലിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമായ സാഹചര്യത്തില്‍ സ്വന്തം വീട്ടുകാര്‍ പോലും വീട്ടില്‍ കയറ്റാന്‍ മടിക്കുന്നെന്നാണ് ഇവരുടെ ആരോപണം. പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയില്‍ 11 സ്ഥിരം നഴ്സുമാരും അഞ്ച് എന്‍ആര്‍എച്ച് നഴ്സുമാരുമാണ് ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന മൂന്ന് കരാര്‍ നഴ്സുമാരും വരാതായി.
നിപാ വൈറസിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ആശുപത്രിയിലേക്ക് രോഗികള്‍ പോലും വരാത്ത സാഹചര്യത്തിലായി. സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ പ്രചരണങ്ങളാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നഴ്‌സുമാര്‍ പറയുന്നു. അനേകം തെറ്റിദ്ധാരണ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്താനുള്ള നീക്കത്തിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍.
സംസ്ഥാനത്തു 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതായി സര്‍ക്കാര്‍. ഇതില്‍ ഏഴുപേര്‍ കോഴിക്കോട്, മൂന്നുപേര്‍ മലപ്പുറം ജില്ലക്കാരാണ്. കോഴിക്കോട് ഒന്‍പതും മലപ്പുറത്തു നാലും പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ളവര്‍ 17. ഇവരില്‍ ഒരാള്‍ വയനാട് ജില്ലയില്‍നിന്നാണ്. എന്നാല്‍ ചികിത്സയിലുള്ളത് 19 പേരാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ അഞ്ചു പേരെയും ഒബ്‌സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക് ഐസിയുവില്‍ നാലു പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസ് ഐസിയുവില്‍ ഒരാളും ബേബി മെമ്മോറിയല്‍ ആശുപത്രി ഐസിയുവില്‍ മറ്റൊരാളും ചികിത്സയിലുണ്ട്.
നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണം നടത്തിയതിനു രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. ജേക്കബ് വടക്കുംചേരി, മോഹനന്‍ വൈദ്യര്‍ എന്നിവര്‍ക്കെതിരേയാണു പോലീസ് കേസെടുത്തത്. പത്തു മരണം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ നിപ വൈറസ് എന്ന പ്രചരണം തട്ടിപ്പാണെന്നും മരുന്നു കമ്പനികളുടെ പ്രചരണം മാത്രമാണെന്നുമായിരുന്നു ജേക്കബ് വടക്കാഞ്ചേരിയുടെ പ്രചരണം. വവ്വാലുകള്‍ ഭാഗികമായി കഴിച്ച ഫലങ്ങള്‍ തിന്നാല്‍ വൈറസ്ബാധ ഉണ്ടാകില്ലെന്നാണ് മോഹനന്‍ വൈദ്യര്‍ പറഞ്ഞത്. ഗുരുതരമായ സാഹചര്യത്തില്‍ വികല പ്രചരണം നടത്തുന്നത് കൂടുതല്‍ മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുമെന്നു കാണിച്ച് കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘമാണ് പരാതി നല്‍കിയത്.
കോഴിക്കോട്: നിപ്പ ബാധയില്‍ ഒരു മരണം കൂടി. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പ ബാധിച്ച് മരിച്ച സാബിത്തിന്റേയും സ്വാലിഹിന്റേയും പിതാവാണ് മൂസ. ഇദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂസയുടെ അനുജന്റെ ഭാര്യ മറിയം നേരത്തെ നിപ്പ ബാധ മൂലം മരിച്ചിരുന്നു. ഇവരാണ് സാബിത്തിനെയും സാലിഹിനെയും പരിചരിച്ചത്.
അതിനിടെ കോഴിക്കോട് ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 19 പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. കോഴിക്കോട് മലപ്പുറം ജില്ലകളിലെ നിപ്പ ബാധിത മേഖലകളില്‍ ഇന്ന് ദേശീയ ദുരന്ത നിവാരണ സേന സന്ദര്‍ശനം നടത്തും. പൂനെയില്‍ നിന്നുള്ള മൃഗസംരക്ഷണ പ്രവര്‍ത്തകരും ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്.
നിപ്പ വൈറസ് ബാധ മൂലം മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തിലെ ജീവനക്കാര്‍ക്കെതിരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തുക, മൃതദേഹത്തോട് അനാദരവ് കാട്ടുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ നിപ്പ വൈറസ് ബാധയെക്കുറിച്ച് നവ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിക്കെതിരേയും ആയുര്‍വേദ ചികിത്സകനെന്ന് അവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരേയുമാണ് കേസ്. കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതിപ്രകാരമാണ് കേസ്.
നിപ്പ വൈറസ് ബാധയെന്നത് അന്താരാഷ്ട്ര മരുന്നുകമ്പനികളുടെ വ്യാജപ്രചാരണമാണെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് ജേക്കബ് വടക്കഞ്ചേരി നടത്തിയത്. നിപ്പ വൈറസ് എന്ന സംഭവമില്ലെന്നായിരുന്നു ഫേസ്ബുക്ക് ലൈവില്‍ അദ്ദേഹത്തിന്റെ അവകാശവാദം. വൈറസ് ബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കുവാന്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും കേന്ദ്ര സംഘങ്ങളും തീവ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ജേക്കബ് വടക്കഞ്ചേരിയുടെ ഈ വിചിത്രമായ വാദം.
നിപ്പാ വൈറസ് രോഗബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ച വവ്വാല്‍ കടിച്ച മാമ്പഴവും ചാമ്പക്കയുമെന്ന് പറഞ്ഞ് ഇവ കഴിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസ്. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള അസുഖമാണ് നിപ്പ. അതുകൊണ്ടുതന്നെ വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ ഉപയോഗിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്നും വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ കഴിച്ചാല്‍ വൈറസ് ബാധ ഉണ്ടാവില്ല എന്നുമാണ് മോഹനന്‍ വൈദ്യരുടെ വാദം. ഗുരുതരമായ സാഹചര്യത്തില്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് കൂടുതല്‍ ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നതാണെന്നായിരുന്നു പരാതി.
ഇവര്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
കൊച്ചി: പിണറായി വിജയന്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്ന എട്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഇത് സംബന്ധിച്ച് തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി ട്രസ്റ്റായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ബി.ജെ.പി പ്രവര്‍ത്തകരായ കണ്ണൂരിലെ രമിത്ത്, ആണ്ടല്ലൂര്‍ സന്തേഷ്, പി.കെ രാമചന്ദ്രന്‍, പയ്യന്നൂര്‍ ബിജു, കണ്ണൂരിലെ രാധാകൃഷ്ണന്‍, വിമല, രവീന്ദ്രന്‍പിള്ള, രാജേഷ് എന്നിവരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കേസുകളിലെല്ലാം പ്രതികളെ പിടികൂടിയെങ്കിലും ഗൂഢാലോചന പുറത്ത് കൊണ്ട് വരാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
എന്നാല്‍ ഇരകളുടെ ബന്ധുക്കളില്‍ നിന്ന് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും കേസിന്റെ വിചാരണ വേളയില്‍ കേസ് സിബിഐക്ക് വിടുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ആന്റണിഡൊമനിക് അധ്യക്ഷനായ ബെഞ്ച് സിബിഐ അന്വേഷണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം തള്ളിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: മരുന്ന് മണക്കുന്ന ആതുരാലയത്തിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കോടുന്ന ലിനി… നെഞ്ചകം നിറയെ വാത്സല്യപ്പൂക്കളായ റിതുലിന്റേയും സിദ്ധാര്‍ത്ഥിന്റേയും സുഗന്ധം തന്നെ. അമ്മയെ വഴികണ്ണുമായ് അവരും നിത്യവും കാത്തിരിക്കുന്ന നിമിഷങ്ങൾ… നിശബ്ദത പോലും നിശബ്ദമാവുമ്പോള്‍ എട്ടും പൊട്ടും തിരിയാത്ത മക്കളുടെ മനസ്സിലും മരണത്തിന്റെ ഭാവമെന്താണെന്ന് മെല്ലെ മെല്ലെ തെളിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. അമ്മയുടെ വീട്ടിലേക്കുള്ള വിരുന്ന് പോക്ക് നിലയ്ക്കുമ്പോ, സന്ധ്യനേരത്തെ് ചേര്‍ത്തു പിടിച്ചുറക്കുന്ന വളകിലുക്കം കേള്‍ക്കാതാവുമ്പോള്‍ അവരു ചോദിച്ചേക്കും അഛാ അമ്മയെന്താ വരാത്തേ…. ഇത് മരിച്ചുപോയ ലിനിക്കായി സോഷ്യൽ മീഡിയയിൽ കുറിക്കപ്പെടുന്ന തേങ്ങലുകൾ..
അന്യനെ പരിചരിച്ച് മരണത്തിനു കീഴടങ്ങിയ കോഴിക്കോട് ചെമ്പനോട സ്വദേശി ലിനിയെന്ന മാലാഖയുടെ പേരിനെ സ്വര്‍ണ്ണലിപിയില്‍ എഴുതപ്പെട്ടപ്പോൾ നഷ്ടപ്പെട്ടത് എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ ഭാവിയാണ്… ഭർത്താവിന് നഷ്ടപ്പെട്ടത് സ്നേഹനിധിയായ ഭാര്യയെയാണ്… എന്നാൽ ലിനിയുടെ കുടുംബത്തോട് ചേർന്ന് കേരളം ഒന്നാകെ ഒരുമിച്ചു എന്നത് ഒരു സത്യം മാത്രം… നഷ്ടം നമ്മൾക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ മലയാളിയുടെ മനുഷ്യസ്നേഹം പല രൂപത്തിൽ ആ കുടുംബത്തിലേക്ക് ഒഴുകിയെത്തുന്നു.. നഷ്ടത്തിന് പകരം വയ്ക്കാൻ പറ്റില്ലെങ്കിലും മരണത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഉതകുന്ന നടപടികളുമായി പ്രവാസികളും… സാമ്പത്തികമായ സഹായം നൽകി സർക്കാർ ആ കുടുംബത്തെ ഏറ്റെടുത്തു എന്നത് സന്തോഷം പ്രധാനം ചെയ്യുന്ന ഒന്നായി..
ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രഖ്യാപനം…
നിപ്പ വൈറസ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് പത്തു ലക്ഷം രൂപവീതം നല്‍കും. അഞ്ചുലക്ഷം വീതം ദൈനംദിന ആവശ്യങ്ങള്‍ക്കും അഞ്ചു ലക്ഷം വീതം സ്ഥിരനിക്ഷേപമായി നല്‍കുന്നതിനുമാണ് തീരുമാനം. ആവശ്യമെങ്കില്‍ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. രോഗിയെ പരിചരിക്കാന്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കാഴ്ചവച്ച നഴ്‌സാണു ലിനി. രോഗി പരിചരിച്ചതുകൊണ്ടാണ് അവര്‍ക്ക് അസുഖം വന്നതും മരിച്ചതും.
അതിനാല്‍ അവരുടെ കുടുംബത്തോടു നമുക്ക് പ്രതിബദ്ധതയുണ്ട്. മരിച്ചവരെല്ലാം സാധാരണ, ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. നിപ്പ വൈറസ് ബാധിച്ചതായി സംശയം തോന്നിയയുടന്‍ എന്‍സിഡിയുമായും കേന്ദ്രസര്‍ക്കാരുമായും ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി അറിയിച്ചു. അതിനിടെ, നിപ്പ വൈറസിനെ നേരിടാന്‍ റിബവൈറിന്‍ മരുന്നെത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. വവ്വാലിനെ ഭയക്കേണ്ടതില്ല. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കരുത്. സ്ഥിതി വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ ആലോചിക്കാനും 25ന് സര്‍വകക്ഷിയോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
കാഞ്ഞങ്ങാട് ഫൈനാന്‍സ് ഉടമയുടെ ഭാര്യ 12 പവന്‍ സ്വര്‍ണ്ണവും അഞ്ചു ലക്ഷം രൂപയുമായി നാടുവിട്ടു. പത്തുവയസ്സുകാരി മകളെ വീട്ടില്‍ തനിച്ചാക്കിയാണ് ഇവര്‍ പോയത്. കാഞ്ഞങ്ങാട് തമ്പുരാട്ടി ഫൈനാന്‍സ് ഉടമ സന്തോഷിന്റെ ഭാര്യ യോഗിത(34)യാണു നാടുവിട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയയിരുന്നു സംഭവം.
ആശുപത്രിയിലേയ്ക്കാണെന്ന് പറഞ്ഞായിരുന്നു യോഗിത വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഏറെ സമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയല്ല. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നാടുവിട്ട വിവരം തിരിച്ചറിഞ്ഞത് അതിനു ശേഷമായിരുന്നു അലമാരിയില്‍ ഇരുന്ന 12 പവന്‍ സ്വര്‍ണ്ണം നഷ്ട്ടപ്പെട്ട വിവരം ഭര്‍ത്താവ് അറിഞ്ഞത്. പത്തുവയസുള്ള മകളെ വീട്ടിലാക്കിയാണ് ഇവര്‍ പോയത്.
നിപ്പ വൈറസ് ബാധയ്ക്കുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. റിബ വൈറിനെന്ന രണ്ടായിരം ഗുളികയാണ് എത്തിയത്. എണ്ണായിരം ഗുളികള്‍ നാളെ എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. അതിനിടെ വൈറസ് ബാധയെ തുടര്‍ന്നാണ് 11 പേര്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചു.
രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. 22 പേരാണ് രോഗലക്ഷണങ്ങളോടെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചികില്‍സയിലുള്ളത്. നാളെ എണ്ണായിരം ഗുളികള്‍ കൂടി എത്തുന്നതോടെ പ്രതിരോധം കൂടുതല്‍ ഈര്‍ജിതമാകും. ഡോസ് കൂടിയാല്‍ ദൂഷ്യഫലങ്ങളുണ്ടാക്കുന്നതാണ് മരുന്നെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കിഡ്നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
മരിച്ച പതിമൂന്ന് പേരില്‍ പതിനൊന്ന് പേര്‍ക്കും നിപ്പ വൈറസ്ബാധയാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരികരിച്ചു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മൂന്നുപേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായത് ആശ്വാസത്തിന് വക നല്‍കുന്നതാണ്. മലപ്പുറം ജില്ലയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ക്കെല്ലാം വൈറസ്ബാധയുണ്ടായത് കോഴിക്കോട് നിന്നാണെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.
സമാനരോഗ ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുറക്കല്‍ സ്വദേശിയായ മുപ്പതുകാരനാണ് ചികില്‍സയിലുളളത്. ഇയാളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറസ് റിസര്‍ച്ച് ഇന്‍സറ്റിറ്റ്യൂട്ടിലേക്ക് അയച്ചു. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മലപ്പുറത്തുകാരായ മൂന്നു പേരുടെ ബന്ധുക്കളും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്.
ഇവര്‍ക്കും രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്കും സഹായമെത്തിക്കാന്‍ ഇരുപതംഗ ദുരന്തനിവാരണസേന ജില്ലയിലെത്തി. അപ്രതീക്ഷമായി എത്തിയ നിപ്പ വൈറസ് ആക്രമണം കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി.
നിപ്പ വൈറസ് ബാധയേക്കുറിച്ച് ആശങ്ക വേണ്ടെന്ന് ജസ്റ്റീസ് ഗവര്‍ണര്‍ പി സദാശിവം. കിംവദന്തികളില്‍ വീഴരുതെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടേയും കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധരുടേയും കാര്യക്ഷമതയില്‍ വിശ്വാസമര്‍പ്പിക്കാനും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
കേരളത്തിലെ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ചില ആശുപത്രികള്‍ നഴ്സുമാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം പുറത്തിറക്കി. കേരളത്തിലേയ്ക്ക് അവധിക്ക് പോയിട്ടുള്ള നഴ്സുമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശം. സൈന്യവും ജാഗ്രത നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. നിപ്പ വൈറസ് ബാധ തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എല്ലാ യൂണിറ്റുകളോടും സൈന്യം നിര്‍േദശിച്ചിട്ടുണ്ട്.
ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാന്‍ ഗള്‍ഫില്‍ ജോലിചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷ് ഭാര്യയുടെ അത്യാസന്ന നിലയറിഞ്ഞാണ് ഗള്‍ഫില്‍ നിന്നെത്തിയത്. എന്നാല്‍ ലിനി മരണമടഞ്ഞു. ലിനി വിട്ടുപോയെങ്കിലും അതൊന്നുമറിയാതെ സിദ്ധു ഇടയ്ക്കിടയ്ക്ക് അമ്മയെ തേടും. എപ്പോഴും വീട്ടില്‍ ആളുകള്‍ എത്തുന്നതിനെ തുടര്‍ന്ന് അമ്മയ്ക്ക് എന്തോ അപകടം പറ്റിയെന്ന് കുഞ്ചുവിനുമറിയാം. ഇടയ്ക്ക് ഇടയ്ക്ക് കുട്ടികള്‍ അമ്മയെ ചോദിച്ച് നിലവിളിച്ചതോടെ നിറഞ്ഞ കണ്ണുകളോടെ വാക്കുകള്‍ ഇടറി സജീഷ് ആ കുഞ്ഞുങ്ങളോട് പറഞ്ഞു ഇനി അച്ഛനേയുള്ളുവെന്ന്. നിപാ വൈറസ് ബാധയേറ്റ് തിങ്കളാഴ്ച പുലര്‍ച്ച മരിച്ച പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിയുടെ മക്കളാണ് കുഞ്ചുവും സിദ്ധുവും. സിദ്ധുവിന് രണ്ടും കുഞ്ചുവിന് അഞ്ചുമാണ് പ്രായം. വീട്ടിലേക്ക് ആളുകള്‍ എത്തുന്നത് എന്തിനെന്നറിയാതെ കളിയിലാണ് ഇരുവരും.
ലിനിയുടെ മരണത്തില്‍ പ്രവാസികളേയും കണ്ണീരിലാക്കി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം യുദ്ധകാലാടിസ്ഥാനത്തില്‍ 10000 മാസ്‌ക് എത്തിച്ചു. ഇതോടൊപ്പം ലിനിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി പോസ്റ്റുകളാണ് വരുന്നത്.
ഇത് ലിനിയുടെ മോനാണ്. പരിചരണത്തിലൂടെ രോഗം പകര്‍ന്ന് മെഴുകുതിരി നാളം പോലെ പൊലിഞ്ഞു പോയ പാവം മാലാഖയുടെ പുന്നാര പൈതല്‍.
അഛനെ ആശ്വസിപ്പിക്കാന്‍ അപരിചിതരായ ആള്‍ക്കൂട്ടം വീട്ടിലെത്തുമ്പോള്‍ കഥയറിയാതെ അവന്‍ ചാരുപടിയിലിരുന്ന് പപ്പയുടെ ഫോണില്‍ കളിക്കുകയാണ്.
അനുവാദമില്ലാതെ കണ്ണുനനഞ്ഞു പോകുന്നു.. അവരും കുട്ടികളും നമ്മുടെ കൂടെപ്പിറപ്പുകളാണെന്ന് മനസ്സ് മന്ത്രിക്കുന്നു.
അടുക്കള തിരക്കില്‍ നിന്ന് ആശുപത്രിയിലേക്ക് ധൃതിപിടിച്ചോടുമ്പോള്‍ കുഞ്ഞാറ്റകളോട് അവളു പറഞ്ഞിട്ടുണ്ടാകും വികൃതിയൊന്നും കാണിക്കരുതേ അമ്മവരുമ്പോ മിഠായി കൊണ്ടുവരാട്ടോ…
മരുന്ന് മണക്കുന്ന ആതുരാലയത്തിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കോടുമ്പോ ലിനിയുടെ നെഞ്ചകം നിറയെ വാത്സല്യപ്പൂക്കളായ റിതുലിന്റേയും സിദ്ധാര്‍ത്ഥിന്റേയും സുഗന്ധം തന്നെ ആയിരിക്കാം. തോളോട് ചേര്‍ന്നു കിടക്കുന്ന ബാഗില്‍ അവര്‍ക്കുള്ള മധുരവും കരുതി വെച്ചിരിക്കാം. അമ്മയെ വഴികണ്ണുമായ് അവരും നിത്യവും കാത്തിരുന്നിട്ടുണ്ടാകും.
നിശബ്ദത പോലും നിശബ്ദമാവുമ്പോള്‍ എട്ടും പൊട്ടും തിരിയാത്ത മക്കളുടെ മനസ്സിലും മരണത്തിന്റെ ഭാവമെന്താണെന്ന് മെല്ലെ മെല്ലെ തെളിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. ഓണവും വിഷുവും വന്നു പോകുമ്പോ, അമ്മേടേ വീട്ടിലേക്കുള്ള വിരുന്ന് പോക്ക് നിലയ്ക്കുമ്പോ,ചേര്‍ത്തു പിടിച്ചുറക്കുന്ന വളകിലുക്കം കേള്‍ക്കാതാവുമ്പോള്‍ അവരു ചോദിച്ചേക്കും അഛാ അമ്മയെന്താ വരാത്തേ….
അന്യനെ പരിചരിച്ച് മരണത്തിനു കീഴടങ്ങിയ കോഴിക്കോട് ചെമ്പനോട സ്വദേശി ലിനിയെന്ന മാലാഖയുടെ പേരിനെ സ്വര്‍ണ്ണലിപിയില്‍ ഞാനെന്റെ ഹൃദയത്തിലെഴുതുന്നു.
ഒപ്പം അവരുടെ ആത്മാവിന് നിത്യശാന്തി നല്‍കണേഎന്ന പ്രാര്‍ത്ഥനയും .
മരണക്കിടക്കിയില്‍ നിന്ന് നീ കുറിച്ച അന്ത്യാക്ഷരങ്ങള്‍ വിരലുകള്‍ കുറിച്ചതല്ല, ഹൃദയമഷി കൊണ്ട് മനസ്സെഴുതിയതാണ്. ഒരേ വിരിപ്പിലൊന്നിച്ചുറങ്ങിയ പ്രാണനായ ഭര്‍ത്താവിനൊപ്പം ഇനിയൊരു രാപ്പകലില്ലെന്ന് ബോധ്യപ്പെട്ട നേരം, മക്കളുടെ മോഹങ്ങളെ കുറിച്ച് നീ വരച്ചിട്ട നിമിഷം ഞാനെന്റെ കണ്ണില്‍ കാണുന്നു.
അറിയാം; അമ്മ പടിയിറങ്ങിപ്പോയ വീട് നട്ടുച്ചക്ക് സൂര്യനസ്തമിച്ച ആകാശത്തിനു സമാനമാണ്. ആശ്വാസ വാക്കുകളൊന്നും പകരമാവില്ല.
പ്രിയ സജീഷ്…. സഹനം കൈമുതലാക്കി കരുത്തനാവുക. പ്രാര്‍ത്ഥനാപൂര്‍വ്വം കൂടെയുണ്ട് ഞങ്ങള്‍.
സുരക്ഷാ കാരണങ്ങളാല്‍ മൃതദേഹം പെട്ടന്നു സംസ്‌കരിച്ചതിനാല്‍ മക്കള്‍ക്ക് അവസാനമായി അമ്മയെ ഒരു നോക്കുകാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. മരണക്കിടക്കയില്‍ നിന്ന് ലിനി അവസാനമെഴുതിയ കത്തില്‍ മക്കളെ നോക്കണമെന്നും അവരെ തനിച്ചാക്കരുതെന്നും പറഞ്ഞിരുന്നു. പ്രിയതമയുടെ ആഗ്രഹം പോലെ പ്രവാസജീവിതം അവസാനിപ്പിക്കുകയാണ് സജീഷ്. നന്നായി പഠിച്ചാല്‍ അച്ഛനൊപ്പം ഗള്‍ഫില്‍ പോകാമെന്ന് കുഞ്ചുവിനോട് ലിനി പറയാറുണ്ടായിരുന്നു. കുഞ്ചുവിന്റെ ആഗ്രഹം സാധ്യമാക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു
ലിനിയുടെ അമ്മയും അയല്‍വാസിയും ഇപ്പോഴും പനിബാധിച്ച് ആശുപത്രിയിലാണ്. താലൂക്കാശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് ലിനി ജോലി ചെയ്തിരുന്നത്. അതിനാല്‍ ചട്ടപ്രകാരം ആശ്രിതനിയമനത്തിന് വകുപ്പില്ല. എന്നാല്‍ സെപ്ഷ്യല്‍ ഉത്തരവ് പ്രകാരം സര്‍ക്കാരിന് ജോലി നല്‍കാം
കോഴിക്കോട്: നിപ്പ വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി സംശയം. വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിപ്പ രോഗം സ്ഥിരീകരിച്ച രോഗിയെ ശുശ്രൂഷിച്ചവരെയാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം രോഗം കേരളത്തിലെത്തിയതിന്റെ ഉറവിടം ഇതുവരെ സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.
പാലാഴിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയില്‍ തുടരുന്ന എബിന്‍ എന്ന യുവാവിനെ പരിചരിക്കാന്‍ ആശുപത്രിയിലെത്തിയവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ നിപ്പ വൈറസ് ബാധിച്ച പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലുമായി ഇവര്‍ പ്രവര്‍ത്തിക്കും.
ഇതുവരെ നിപ്പ ബാധിച്ചതായി സ്ഥിരീകരണം ഉണ്ടായിരിക്കുന്നത് 18 പേരിലാണ്. ഇതില്‍ 17പേരും കോഴിക്കോട് സ്വദേശികളാണ്. വൈറസ് എങ്ങനെയാണ് എത്തിച്ചേര്‍ന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. രോഗബാധയേറ്റ് മരണപ്പെട്ട നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ശൈലജ വ്യക്താമാക്കിയിട്ടുണ്ട്.
വിഷയത്തില്‍ ദുഷ്പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സൈബര്‍സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.
കസ്റ്റഡിയിലിരിക്കെ, പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില ഇന്നു സർക്കാർ ജോലിയിൽ പ്രവേശിക്കും. രാവിലെ 9.30ന് പറവൂർ താലൂക്ക് ഓഫീസിൽ എത്തി തഹസിൽദാർ മുന്‍പാകെ രേഖകൾ കൈമാറിയാണ് അഖില ജോലിയിൽ പ്രവേശിക്കുക.
കഴിഞ്ഞദിവസമാണ് ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള അഖിലയ്ക്ക് നിയമന ഉത്തരവ് കൈമാറിയത്. 15 ദിവസത്തിനകം സർട്ടിഫിക്കറ്റുമായി ജോലിയിൽ പ്രവേശിക്കണമെന്നായിരുന്നു നിർദേശം. പറവൂർ താലൂക്ക് ഓഫീസിൽ ക്ലാർക്ക്/ഓഫീസ് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. സർക്കാർ നിർദേശിച്ചിരുന്ന സർട്ടിഫിക്കറ്റുകളെല്ലാം ലഭിച്ചതോടെയാണ് ഇന്നു ജോലിയിൽ പ്രവേശിക്കാൻ അഖിലയും വീട്ടുകാരും തീരുമാനമെടുത്തത്.