കസബയെയും നായകന് മമ്മൂട്ടിയെയും വിമര്‍ശിച്ച നടി പാര്‍വ്വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങളെ അപലപിച്ച് മന്ത്രി തോമസ് ഐസക്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ കുറിപ്പ്:
ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടിയ നടിയാണ് പാര്‍വതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തം.
സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാര്‍വതി ഉന്നയിച്ച വിമര്‍ശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല. സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വര്‍ദ്ധിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങള്‍ക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്.
വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട് .
സ്ത്രീകള്‍ വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്കാരിക കേരളത്തിന് നാണക്കേടാണ്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.
ഓഖി ചുഴലിക്കാറ്റിലെ മുന്നറിയിപ്പിെനക്കുറിച്ചുളള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ തിരുത്തി പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ). നവംബര്‍ 29നു തന്നെ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്കിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലടക്കമുള്ള ഓഖി ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനിരിക്കെയാണു വിശദീകരണം. മുപ്പതാം തീയതി ഉച്ചയ്ക്കാണു മുന്നറിയിപ്പു ലഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. സന്ദര്‍ശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മുന്നറിയിപ്പിനെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി മംഗലാപുരത്തെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപായിരിക്കും ആദ്യം സന്ദര്‍ശിക്കുക. തുടര്‍ന്ന് കന്യാകുമാരിയിലേക്കു പോകും. വൈകിട്ട് അഞ്ചിന് തിരികെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി പൂന്തുറയിലെ ദുരിത ബാധിത പ്രദേശത്ത് 10 മിനിറ്റ് ചെലവഴിക്കും. സെന്റ് തോമസ് സ്കൂള്‍ ഗ്രൗണ്ടില്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളെ കാണും.
നേരത്തെ തയാറാക്കിയ പ്രധാനമന്ത്രിയുടെ യാത്രാപരിപാടിയില്‍ തീരപ്രദേശം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നു പൂന്തുറയെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. അതേസമയം കാണാതായവരുടെ കണക്കുകള്‍ പെരുപ്പിച്ചു കാട്ടുന്നുവെന്ന സര്‍ക്കാര്‍ വാദം വേദനയുണ്ടാക്കുന്നതായി ലത്തീന്‍ സഭ പ്രതികരിച്ചു. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കണക്കുകള്‍ പെരുപ്പിക്കേണ്ടതില്ലെന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ പരാമര്‍ശത്തോടായിരുന്നു പ്രതികരണം. മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനത്തിനായി 3500 കോടിയുടെ പദ്ധതി നടപ്പാക്കണം. നഷ്ടക്കണക്കുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും ലത്തീന്‍ സഭ ആവശ്യപ്പെട്ടു.
മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് അടുത്ത 24 മണിക്കൂറിനുളളില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയുളള ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതായി കാലാവസ്ഥാ മുന്നറിയിപ്പുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
മോഹന്‍ലാലിന്റെ ഒടിയന് ലുക്കിനെ വിമര്‍ശിച്ച അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരനായ ലിജീഷ് കുമാര്‍.
ലിജീഷ് കുമാറിന്റെ കുറിപ്പ് വായിക്കാം–
മാഡം സംഗീതാ ലക്ഷ്മണ, ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
70 മില്യണ്‍ യു.എസ്.ഡോളര്‍ അതായത് 450 കോടി, എന്തിരന് 2 വിന്റെ ബഡ്ജറ്റാണിത്. 250 കോടിക്കാണ് ബാഹുബലിയുടെ രണ്ടാം ഭാഗം വന്നത്. 200 കോടിയുടെ പത്മാവതിയാണ് വിവാദത്തില്‍ കിടക്കുന്നത്. 175 കോടി മുടക്കി ധൂം 3 എടുത്ത യഷ് രാജ് ഫിലിംസ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുന്നത്
ആമീര്‍ഖാന്‍, അമിതാഭ് ബച്ചന്, ഫാത്തിമ സന ഷെയ്ഖ്, കത്രീന കൈഫ്, ജാക്കി ഷറോഫ് തുടങ്ങിയ വമ്പന്‍ താര നിരയെ അണി നിരത്തി 210 കോടി മുടക്കി നിര്‍മ്മിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുമായാണ്. അക്കാലത്താണ് 35 കോടിയുടെ വീരവും 27 കോടിയുടെ പഴശ്ശിരാജയും 25 കോടിയുടെ പുലിമുരുകനും നമ്മുടെ വാര്‍ത്തകളില്‍ നിറയുന്നത്. നമുക്ക് ശങ്കര്‍മാരോ രാജമൗലിമാരോ സഞ്ജയ് ലീലാ ബന്‍സാലിമാരോ ഇല്ലാഞ്ഞിട്ടല്ല. വലിയ സ്വപ്നങ്ങള്‍ കാണുന്നവരാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും, അത് പകര്‍ത്തി വില്ക്കാവുന്നത്രയും വലുതല്ല നമ്മുടെ സിനിമ ഇന്‍ഡസ്ട്രി. ആ ഇന്‍ഡസ്ട്രിയില്‍ നിന്നുമാണ് ഒടിയന് പോലൊരു സിനിമ വരുന്നത്.
ഒടിയന് മഹത്തായ ഒരു സിനിമയായിരിക്കും എന്ന മുന്‍വിധിയൊന്നും എനിക്കില്ല. സിനിമകളെക്കുറിച്ച് അത്തരം മുന്‍വിധികളില്ലാതിരിക്കലാണ് സിനിമയ്ക്ക് നല്ലതും. 175 കോടിയുടെ ധൂം 3 എന്നെ ആനന്ദിപ്പിച്ച പടമല്ല. 100 കോടി കടന്ന റാവണ്‍, സിങ്കം, ഡോണ്‍, വിവേകം, കോച്ചടിയാന്‍, സ്പൈഡര്‍, കബാലി, ലിങ്ക അങ്ങനെ ആനന്ദിപ്പിക്കാത്ത കോടീശ്വരന്മാര് പലരുമുണ്ട്. പക്ഷേ, എന്റെ ആനന്ദം മാത്രമല്ല സിനിമ.
ഒടിയന് എന്ന സിനിമ, താനുദ്ദേശിക്കുന്ന പോലെ തീയറ്ററിലെത്തിക്കാന്‍ എത്ര പണം വേണ്ടി വരുമെന്നത് അതിന്റെ സംവിധായകന് മാത്രമേ പറയാന്‍ കഴിയൂ. ഇപ്പോള്‍ അതയാളുടെ സിനിമയാണ്. അതിന് വേണ്ട ലൊക്കേഷന്‍, ആര്‍ട്ടിസ്റ്റ്, ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടേഴ്സ് എല്ലാം അയാള്‍ ആഗ്രഹിക്കുന്ന സിനിമയ്ക്ക് വേണ്ട ചേരുവകളാണ്. കോടിക്കണക്കിന് രൂപ മുതല്‍മുടക്കുള്ള ഒരു സിനിമയ്ക്ക് അതിന്റേതായ മാര്‍ക്കറ്റിങ് രീതികളും ആവശ്യമുണ്ട്. മോഹന്‍ലാലിന്റെ പുതിയ രൂപത്തെ അവര്‍ മാര്‍ക്കറ്റ് ചെയ്തെന്നിരിക്കും. അതാണ് കച്ചവട സിനിമയുടെ ശരി.
ആര്‍ട്ടിസ്റ്റുകളും ടെക്നീഷ്യന്‍സുമൊക്കെ ഇത്ര പണം വാങ്ങാമോ എന്നൊരു ചോദ്യമുണ്ട്. മുംബൈ താജില്‍ ചെന്ന് 2 പേര്‍ക്ക് കഴിക്കാവുന്ന മീല്‍സിന് ഒന്നരലക്ഷം രൂപ ഏത് കോത്തായത്തെ വിലയാണ് എന്ന് ചോദിക്കുമ്പോലാണത്. ബാംഗ്ലൂരിലെ രാജ്ഭോഗില്‍ ഗോള്‍ഡ് പ്ലേറ്റില്‍ വിളമ്പുന്ന ദോശയ്ക്ക് 1000 രൂപയാണ്, എന്റെ നാട്ടിലെ സരസ്വതീ ഭവനില്‍ 35 ! ഡല്‍ഹിയിലെ ലീലാ പാലസില്‍ ഒരു കഷ്ണം പിസ്സയ്ക്ക് പതിനായിരം രൂപയാണ്, ഹൈദരാബാദിലെ അനാര്‍ക്കലിയുടെ ഒരു പോര്‍ഷന്‍ ബട്ടര്‍ ചിക്കന്‍ 6000 രൂപയുണ്ട്, തൊട്ടപ്പുറത്തെ ഹോട്ടലില്‍ 60 ന് കിട്ടും എന്ന് നമുക്ക് പോയി പരാതി പറയാം. അവര്‍ക്ക് പറയാനുള്ള മറുപടി ഇവിടെ 6000 ആണ്, നിങ്ങള്‍ 60 ഉള്ളിടത്ത് പോകൂ എന്നായിരിക്കും. സംവിധായകന് എന്ത് ചെയ്യും ? 6000 ത്തിന്റെ ബട്ടര്‍ ചിക്കന്‍ കാത്തിരിക്കുന്ന എനിക്കും നിങ്ങള്‍ക്കും 60 ന്റെ ചിക്കന്‍ അയാള്‍ വിളമ്പുന്നതെങ്ങനെ. അയാളുടെ മുമ്പില്‍ ഒറ്റ വഴിയേ ഉള്ളൂ, ആറായിരത്തിന്റെ ചിക്കന്‍ കറി വിറ്റ് ആറ് കോടി തിരികെപ്പിടിക്കാവുന്ന മാര്‍ക്കറ്റിങ്. അത് നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം അവരത് ചെയ്യട്ടെ.
പ്രിയ സംഗീത ലക്ഷ്മണ, സിനിമ മികവുറ്റതാക്കാന്‍ മാത്രമല്ല അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്. ഇമ്മാതിരി മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അവര്‍ മെനയേണ്ടതുണ്ട്. അതിനെ ഭയക്കുന്നതെന്തിന് ? താങ്കളെ പോലെ ഉന്നത ആസ്വാദനതലവും ബുദ്ധിയുമുള്ള പ്രേക്ഷകരുടെ IQ കേവലം പബ്ലിസിറ്റി ഗിമ്മിക്സ് കണ്ടപായപ്പെടാന്‍ മാത്രമേ ഉള്ളോ ?
ഒടിയന് എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും നല്ലത് പറഞ്ഞാല്‍, അതില്‍ ഒരാളെങ്കിലും don’t miss it എന്നു പറഞ്ഞാല്‍ ഓടിപ്പോയി സിനിമ കാണുന്ന, നിങ്ങളെപ്പോലുള്ള പ്രേക്ഷകരെ സ്വാധീനിക്കാന്‍ തന്നെയാണ് മാഡം ഇപ്പരിപാടികള്‍. ഇതില്‍ വീഴാത്തവരെ വീഴ്ത്താനാണ് നിങ്ങള്‍ മേല്‍പ്പറഞ്ഞ മൗത്ത് പബ്ലിസിറ്റി.
പിന്നെ എല്ലാ ആണുങ്ങളും അഡ്വ.സംഗീത ലക്ഷ്മണയ്ക്ക് കാഴ്ച സുഖം തരണമെന്നില്ല. താരാരാധകര്‍ പരസ്പരം പോര് വിളിക്കട്ടെ, അതിനിടയില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളുമായെത്തുന്ന നിങ്ങളെപ്പോലുള്ള കലാപരിപാടിക്കാരാണ് കഷ്ടം. എന്നും ടോയ്ലറ്റില് പോയിട്ടും എന്താണ് മാഡം ഇത്ര ദുര്‍ഗന്ധം വമിപ്പിക്കുന്ന അഴുക്കുകള്‍ മാത്രം അകത്തിങ്ങനെ കെട്ടി നില്‍ക്കുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഒരു വിരേചന ഗുളികയുണ്ട്. പുലര്‍ച്ചെ വെറും വയറ്റില്‍ 1 ഗുളിക പച്ച വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി, ഇളകിപ്പൊയ്ക്കോളും.
ഇടക്കിടക്ക് പച്ച വെള്ളം കുടിച്ചാല്‍ പൊയ്ക്കൊണ്ടേയിരിക്കും. ഉള്ളിലെ അഴുക്ക് മുഴുവന്‍ പോയ്ക്കഴിഞ്ഞെന്നുറപ്പായാല്‍ ചൂടുവെള്ളം കുടിക്കുകയോ, മോര് കൂട്ടി ചോറ് കഴിക്കുകയോ ചെയ്താല്‍ മതി, നിന്നോളും. ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് എത്തിച്ച താരമാണ് സുരഭി. എന്നാല്‍ മുന്‍നിര നടിമാര്‍ക്ക് കിട്ടുന്ന അഭിനന്ദനമോ പരിഗണനയോ ഒന്നും സുരഭിയ്ക്ക് കിട്ടിയിട്ടില്ല. മാത്രമല്ല ഐഎഫ്എഫ്കെ വേദിയില്‍ താരത്തിന് വേണ്ട രീതിയില്‍ അംഗീകാരങ്ങളും ലഭിച്ചില്ല. ഇതിനെതിരെ ആരാധകര്‍ രംഗത്ത് വന്നിരുന്നു. എന്നിരുന്നാലും സ്ത്രീകള്‍ക്കു വേണ്ടി എന്ന പേരില്‍ പ്രചരിക്കുന്ന ഡബ്ല്യൂസിസി ഇതിനൊന്നും മറുപടി നല്‍കിയില്ല. പക്ഷേ സുരഭിക്ക് വേണ്ടി അവര്‍ ശബ്ദം ഉയര്‍ത്താത്തതിന് കാരണമായതെന്തെന്ന് സുരഭിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഡബ്ല്യുസിസിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്.
‘സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണ്. ആദ്യകാലത്ത് ഞാനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു. രൂപീകരിച്ച സമയത്ത് പല ചര്‍ച്ചകളിലും എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവാര്‍ഡ് കിട്ടിയ സമയമായതിനാല്‍ തിരക്കിലായിപ്പോയി. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്രയും തിരക്ക് വരുന്നത്.
സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. തിരക്കിനിടയില്‍ ഞാന്‍ ആ സമയത്ത് അല്‍പ്പം മൗനം പാലിച്ചു. പക്ഷേ എന്റെ മൗനം സംഘടനയിലെ അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന മെസേജ് കണ്ടു, അപ്പോള്‍ സംഘടനയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറിനിന്നു. ഞാന്‍ സിനിമയില്‍ ഇത്രകാലം ചെറിയ വേഷങ്ങള്‍ ചെയ്ത നടിയാണ്. തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പുരുഷന്മാരാണ്. അവിടെ നമ്മുടേതായ ഒരു സ്പേസ് ഉണ്ടാക്കുകയാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ കൂടെ നില്ക്കുക എന്നതാണ് എന്റെ ചിന്താഗതി. വനിതാ കൂട്ടായ്മയുടെ ലക്ഷ്യം നല്ലതാണെങ്കില്‍ ഭംഗിയായി നടക്കട്ടെ’ എന്നും സുരഭി പറയുന്നു.
ഒടിയന് ലുക്ക് വൈറലായതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തത് വിശേഷപ്പെട്ട സണ്‍ഗ്ലാസ് ധരിച്ചെന്ന് റിപ്പോര്‍ട്ട്. എതിരെ നില്ക്കുന്നവരുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന ഹിഡന്‍ ക്യാമറ ഘടിപ്പിച്ച സണ്ാസ് ആണ് മോഹന്‍ലാല്‍ ധരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സണ്‍ഗ്ലാസിന്റെ മധ്യത്തിലായാണ് ക്യാമറ ഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മറ്റുളളവരുടെ പ്രതികരണം പിടിച്ചെടുക്കാനാണ് ഗ്ലാസ് ധരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപ്പള്ളിയിലെ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിനാണ് പുതിയ ലുക്കില്‍ മോഹന്‍ലാല്‍ ശനിയാഴ്ച്ച എത്തിയത്. രാവിലെ 10.30നാണ് ഷോറൂമിന്റെ ഉദ്ഘാടനം നടന്നത്.
മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുത്തതോടെ ഇന്നലെ പരിപാടിയില്‍ വന്‍ ആരാധക പ്രവാഹമാണ് ഉണ്ടായത്. ആരാധകരുടെ തിരക്ക് മൂലം ഇടപ്പളളിയില്‍ ഗതാഗത സ്തംഭനം ഉണ്ടായി. ഒടിയന് ഫസ്റ്റ് ലുക്ക് വന്നതിന് ശേഷം കംപ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ചെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതോടെ ആരാധകരുടെ സംശയങ്ങള്‍ക്ക് വിരാമമായി.
സ്പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണോ ഈ രൂപമാറ്റമെന്നാണ് സംശയം ഉയര്‍ന്നത്. എന്നാല്‍ പൊതുപരിപാടിയില്‍ ലുക്ക് വെളിപ്പെടുത്തിയതോടെ വിമര്‍ശകരുടെ വായടച്ചു.
അദ്ദേഹം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മീശയില്ലാത്ത വണ്ണം കുറഞ്ഞ പുതിയൊരു മോഹന്‍ലാലിനെ തന്നെയാണ് ചിത്രത്തില്‍ കാണാനാവുക. മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിപ്പിച്ചതെന്ന് സംവിധായകനായ ശ്രീകുമാര്‍ പറഞ്ഞിരുന്നു.
ഒടിയനില്‍ യുവാവായ ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. പറഞ്ഞത് പോലെ രൂപം മാറി, ഒടിയന് ചെറുപ്പമായിരിക്കുകയാണ്.
ഓഖി ചുഴലിക്കാറ്റില്‍പെട്ടവരെ കണ്ടെത്താന്‍ കൂടുതല്‍ സന്നാഹവുമായി സര്‍ക്കാര്‍. തിരച്ചില്‍ നടത്തുന്നതിന് 105 യന്ത്രവല്‍ക്കൃത ഫിഷറീസ് ബോട്ടുകളുടെ സംഘം തിങ്കളാഴ്ച വൈകിട്ട് ഉള്‍ക്കടലിലേക്കു പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കേരളതീരത്തുനിന്നു 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ നാല് ദിവസമാണ് തിരച്ചില്‍ നടത്തുക. ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ബോട്ടുടമ സംഘടനകളുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണു തീരുമാനം.
നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂര്‍ എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നും യഥാക്രമം 25, 25, 25, 30 എണ്ണം ഫിഷിങ്ങ് ബോട്ടുകളാണ് തിരച്ചില്‍ നടത്തുക. ഓരോ ബോട്ടും തീരത്തിനു സമാന്തരമായി നാല് നോട്ടിക്കല്‍ മൈല്‍ പരസ്പരാകലം പാലിക്കും. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും മല്‍സ്യവകുപ്പിന്റെയും ലീഡ് ബോട്ടുകളായിരിക്കും സംഘത്തെ നിയന്ത്രിക്കുക. ഓരോ കേന്ദ്രങ്ങളുടെയും മേല്‍നോട്ടം വഹിക്കാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
തിരച്ചിലിനിടയില്‍ മല്‍സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ ലീഡ് ബോട്ടില്‍ എത്തിക്കുകയും ഏറ്റവുമടുത്തുള്ള ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. മൃതശരീരങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ലീഡ് ബോട്ടില്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേരത്തേ, ഓഖി ദുരന്തത്തില്‍ 300 പേരെ കാണാനില്ലെന്ന സര്‍ക്കാര്‍ കണക്കു നിഷേധിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കു!ട്ടിയമ്മ രംഗത്തെത്തിയിരുന്നു. കണക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും എണ്ണംകൂട്ടി ആശങ്കയുണ്ടാക്കാനാണു ശ്രമമെന്നും അവര്‍ പറഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ട 300 പേരെ കാണാതായെന്ന കണക്ക് പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളാണു പുറത്തുവിട്ടത്. മരണസംഖ്യ 71 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. ദുരന്തം വിതച്ചു രണ്ട് ആഴ്ച കഴിയുമ്പോഴും ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ പക്കലില്ലെന്ന് ആക്ഷേപമുണ്ട്.
വരാപ്പുഴ: എട്ടുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരനെ പോലീസ് പിടികൂടി. ആസാം സ്വദേശി റഫീക്കുൽ ഇസ്ലാ(27)മാണ് അറസ്റ്റിലായത്. കരിങ്ങാതുരുത്ത് സ്വദേശി സജീവിന്റെയും രശ്മിയുടെയും മൂത്തമകനായ കണ്ണൻ എന്ന ഗോകുലിനെയാണ് കൂനമ്മാവ് കൊച്ചാൽ കരിങ്ങാതുരുത്ത് ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തു നിന്ന് പ്രതി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. കരിങ്ങാതുരുത്ത് കരുവേലി ഭാഗത്തെ ഒഴിഞ്ഞ പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി മിഠായിയും ചെരിപ്പും വാങ്ങി തരാമെന്നു പറഞ്ഞ് സൈക്കിളിൽ കയറ്റി പോകുകയായിരുന്നു. കുട്ടിയുമായി സൈക്കിളിൽ പോകുന്നതു കണ്ട് സംശയം തോന്നിയ ചെങ്ങോത്ത് കവലയിലെ ലോട്ടറി ഏജന്റും നാട്ടുകാരും ചേർന്ന് കൈകാണിച്ച് നിർത്തുകയും ഇരുവരോടും വിവരം ചോദിക്കുകയും ചെയ്തു. സംശയം തോന്നിയ നാട്ടുകാർ ഉടൻ വരാപ്പുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഈ കുട്ടിയുടെ വീടിനടുത്താണ് പ്രതിയും സുഹൃത്തുക്കളും വാടകയ്ക്ക് താമസിക്കുന്നത്. കൂടെ താമസിക്കുന്നവരെയും ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറയുന്നു.
കേരളത്തെ ഒന്നടങ്കം സങ്കടത്തിലാക്കിയ പെരുമ്പാവൂർ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം വധിയറിഞ്ഞപ്പോൾ. തക്ക ശിക്ഷ പ്രതിക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് കേരളജനത. എന്നാല്‍ അന്ന് ജിഷ കൊലക്കേസ് സമയത്ത് കണ്ട ജിഷയുടെ അമ്മ രാജേശ്വരിയല്ല ഇപ്പോഴെന്നും ആഡംബരം കൂടിയെന്നുമാണ് ആളുകളുടെ വിമര്‍ശനങ്ങള്‍. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ജിഷയുടെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.’മകളെ ക്രൂരമായി കൊന്നപ്പോള്‍ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. മറ്റു വീടുകളില്‍ പണിയെടുത്താണ് കഴിഞ്ഞിരുന്നത്. പിന്നീട് ഭക്ഷണം നിര്‍ബന്ധിച്ചാണ് പോലീസുകാര്‍ കഴിപ്പിച്ചത്.
ജിഷയുടെ മരണ ശേഷം പണിയ്ക്ക് പോകാന്‍ പറ്റിയിട്ടില്ല. എപ്പോഴും വീട്ടില്‍ തന്നെ. അതാവും മാറ്റം തോന്നിയത്. നെറ്റിയില്‍ മൂകാംബികയിലെ പ്രസാദം തൊട്ടിരുന്നു. ജോലി കിട്ടിയിട്ട് മുകാംബികയില്‍ പോണമെന്ന് ജിഷയുടെ ആഗ്രഹമായിരുന്നു. വിധിയില്‍ മകള്‍ക്ക് നീതി കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കാനാണ് മുകാംബികയില്‍ പോയതെന്നും ജിഷയുടെ അമ്മ പറഞ്ഞു. വീടു സീല്‍ ചെയ്തത് കൊണ്ട് വസ്ത്രമെല്ലാം അവിടെയായി. അതിനാല്‍ കുറച്ച് വസ്ത്രങ്ങളും മറ്റും മേടിച്ചതിനാണ് വലിയ ഷേപ്പിംഗ് നടത്തിയെന്ന് പറയുന്നത് .
മരണശേഷം ധാരാളം പണം കിട്ടിയെന്ന് പറയുന്നുണ്ട്. പക്ഷെ അതില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും അനുവാദമില്ലാതെ എനിക്ക് എടുക്കാന്‍ പറ്റില്ല. അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെയും എന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണത്. ഔദ്യോഗിക അനുമതിയില്ലാതെ എനിക്ക് അതില്‍നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. കാര്യങ്ങള്‍ സങ്കല്‍പ്പിക്കും മുന്‍പ് അതെല്ലാം അന്വേഷിക്കണമെന്നും ജിഷയുടെ അമ്മ പറയുന്നു.
തൃപ്പൂണിത്തുറ എരൂരില്‍ വീട്ടുകാരെ ആക്രമിച്ച് കെട്ടിയിട്ട് 50 പവന് സ്വര്‍ണം കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതികള്‍ തൃപ്പൂണിത്തുറയിലെ തിയേറ്ററിലെത്തിയ ദൃശ്യങ്ങളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. 11 പേരടങ്ങുന്ന സംഘം സെക്കന്റ് ഷോ സമയത്ത് നടന്ന് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഇന്നലെ രാത്രിയോടെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എരൂരിലെ സ്വകാര്യസ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് മോഷ്ടാക്കളുടെതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സമീപത്തെ മറ്റൊരു സ്ഥാപനത്തിലെ സിസിടിവി നശിപ്പിച്ച സംഘം കമ്പിവടി ഉപയോഗിച്ച് ദൃശ്യങ്ങള്‍ ലഭിച്ച സിസി ടിവി ക്യാമറ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.
ഇന്നലെ ലഭിച്ച ദൃശ്യങ്ങളില്‍ മുഖം മറച്ച നിലയില്‍ ഏഴംഗ സംഘമാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.15നും 2.30നും ഇടയിലുള്ള സമയത്ത് മുഖം മറച്ച് കമ്പിവടി അരയില്‍ തിരുകി എത്തിയ ആദ്യത്തെയാളിന്റെ ദൃശ്യം പതിഞ്ഞു. തൊട്ടു പിറകെ ആറുപേര്‍കൂടി അതേ സ്ഥലത്ത് എത്തി.
തുടര്‍ന്ന് ഇവരിലൊരാള്‍ ക്യാമറ തിരിച്ചുവെക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ ക്യാമറ തകര്‍ത്തു. ഇതരസംസ്ഥാനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പൂനെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് നിഗമനത്തിലെത്തിയിട്ടുണ്ട്. മംഗലാപുരത്ത് നടന്ന മോഷണശ്രമമാണ് ഈ നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് മംഗലാപുരത്തേതിന് സമാനമായ മോഷണമാണ്.
വീട്ടിലുള്ളവരെ അക്രമിച്ച് ബന്ദികളാക്കി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
വീഡിയോ കടപ്പാട്: പീപ്പിൾ ടീവീ
അതേസമയം കവര്‍ച്ചയ്ക്കായി ഏരൂരിലെ വീട്ടിലേക്ക് തിരിക്കുന്നതിനു മുന്‍പായി ഈ സംഘം തൃപ്പൂണിത്തുറയിലെ ഒരു തീയ്യേറ്ററില്‍ സിനിമയ്ക്ക് കയറിയതായും പോലീസിന് സംശയമുണ്ട്. ഈ തീയ്യേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് അന്വേഷണസംഘം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി നിയമങ്ങളും പഞ്ചായത്ത് റവന്യൂ നിയമങ്ങളും ദുരന്തനിവാരണ നിയമങ്ങളും ലംഘിച്ചുകൊണ്ട് തന്റേതായ നിയമത്തിലൂടെ മുന്നോട്ടുപോകുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന് എതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കാന്‍ സര്‍ക്കാരോ മറ്റു സ്ഥാപനങ്ങളോ തയ്യാറാകുന്നില്ല എന്നുള്ളത് ഭരണകൂടങ്ങളുടെ പിന്തുണ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു എന്നാണ് തെളിയിക്കുന്നത് എന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര് നീലകണ്ഠന്. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തില്‍ നാവിക സംഭരണ ശാലയുടെ തൊട്ടരികില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടം രാജ്യ രക്ഷക്ക് ഭീഷണിയാണ് നാവിക ഉദ്യോഗസ്ഥര്‍ പലവട്ടം ഈ വിവരങ്ങള്‍ അറിയിച്ചിട്ടും ഇപ്പോഴും ആ കെട്ടിടം അവിടെ തന്നെ നിലനില്‍ക്കുകയാണ്. നാവിക ആയുധ ശാലയുടെ ആയുധ ശേഖരങ്ങളും മറ്റ് സന്നാഹങ്ങളും ഒരു സാധാരണ ക്യാമറ ഉപയോഗിച്ചുപോലും ഈ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഒപ്പിയെടുക്കാന്‍ കഴിയും എന്നുള്ളതാണ് ഇതിലൂടെയുള്ള സുരക്ഷാഭീഷണി എന്നാണ് നാവിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്ര അപകടകരമായ രീതിയില്‍ ഈ കെട്ടിടം പണിയാന്‍ ആരാണ് അനുമതി നല്‍കിയത് എന്ന് ഇന്നും വ്യക്തമല്ല.
ചില വ്യവസായികള്‍ ചേര്‍ന്ന് ഈ കെട്ടിടം നിര്‍മിച്ചപ്പോള്‍ ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നാവിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും അങ്ങനെ പാതിവഴി പൂര്‍ത്തിയായ ഈ കെട്ടിടം പണി ഉപേക്ഷിക്കുകയും അത് അങ്ങനെ തന്നെ അവിടെ നിലനില്ക്കുകയും ആയിരുന്നു എന്നാല്‍ ഏത് നിയമങ്ങളെയും ലംഘിക്കാം, എന്നിട്ട് പിന്നീട് ക്രമവല്‍ക്കരിക്കാം എന്ന് ഉറപ്പുള്ള പി വി അന്‍വര്‍ ഈ കെട്ടിടം വളരെ ആസൂത്രിതമായി ഏറ്റെടുക്കുകയും അതിന്റെ പല ഭാഗങ്ങളും വാടകയ്ക്ക് നല്‍കുകയും അങ്ങനെ പണം സമ്പാദിക്കുകയും ചെയ്തിട്ടുള്ളതാണ്.

കേരള സര്‍ക്കാര്‍ ഇപ്പോള്‍ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ചില ഇളവുകള്‍ ഉപയോഗിച്ച് കെട്ടിടവും സംരക്ഷിക്കാം എന്നാണ് പി.വി അന്‍വര്‍ കരുതുന്നത്. എന്നാല്‍ ഈ കെട്ടിടത്തിന് ഇതേവരെ പഞ്ചായത്തിന്റെയും, എന്‍ എ ഡി യുടേയും യാതൊരു അനുമതിയും കിട്ടിയിട്ടില്ല എന്നതാണ് അധികൃതര്‍ പറയുന്നത്. എന്നിട്ടും എട്ടു നിലയുള്ള ഒരു കെട്ടിടം അവിടെ നിലനില്ക്കുന്നു എന്നുള്ളത് ഈ രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ഇതിനെതിരെ നിലവില്‍ ഒരു രാഷ്ട്രീയ കക്ഷികളും ശബ്ദം ഉയര്‍ത്തുന്നില്ല എന്നതില്‍ നിന്നുതന്നെ നിലമ്പൂരിലെ പോലെ ഇവിടെയും അന്‍വറിന്റെ പണത്തിനു മുകളില്‍ പറക്കാന്‍ കഴിയുന്ന പരുന്തുകള്‍ അല്ല ഒരു രാഷ്ട്രീയ പാര്‍ട്ടികളും എന്ന് തെളിയിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം നിയമലംഘനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.


കേന്ദ്ര പ്രതിരോധമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന് കത്തെഴുതാനും ദില്ലി സര്‍ക്കാരിലെ വഴി സമ്മര്‍ദം ചെലുത്തുവാനും ആണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. വിവരാവകാശ നിയമവും മറ്റു പോരാട്ടങ്ങളും വഴി ഈ കെട്ടിടം പൊളിച്ചു മാറ്റുന്നതുവരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന്ആംആദ്മിപാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഈ വിഷയത്തില്‍ എടത്തല പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് നടത്തുകയും ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ പരാതി നല്‍കുകയും ചെയ്തിട്ടുള്ളതാണ് .ഇതില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര് നീലകണ്ഠനും, ചാലക്കുടി എറണാകുളം മണ്ഡല നിരീക്ഷകരായ വിനോദ് കുമാറും, ഷക്കീര്‍ അലിയും,ആം ആദ്മി പ്രവര്‍ത്തകരും പങ്കെടുത്തു