കോട്ടയം: മംഗളം ചാനൽ ഒരുക്കിയ ഫോൺകെണിയിൽ കുടുങ്ങി മന്ത്രി സ്ഥാനം പോയ ശശീന്ദ്രനെ വീണ്ടും വെട്ടിലാക്കിയത് തോമസ് ചാണ്ടിതന്നെ. കായൽ നികത്ത് കേസിൽ വിജിലൻസ് അന്വേഷണം നടക്കാനിരിക്കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്താൻ തോമസ് ചാണ്ടി നടത്തിയ നീക്കമാണ് ഇന്നുണ്ടായിരിക്കുന്നതെന്നാണ് എൻസിപി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കേസിൽ ശശീന്ദ്രനുമായി ഒത്തു തീർപ്പ് കാറിലേർപ്പെട്ട പരാതിക്കാരിയായ ചാനൽ ലേഖികയാണ് ഇപ്പോൾ താൻ പരാതി പിൻവലിച്ചിട്ടില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ തോമസ് ചാണ്ടിയുടെ കരങ്ങളാണെന്നാണ് വിവരം. മന്ത്രി സഭയിൽ നിന്നും പുറത്തായ ശശീന്ദ്രനും തോമസ് ചാണ്ടിയ്ക്കും കേസ് തീർത്ത് ആദ്യമെത്താനാണ് പിണറായി വിജയൻ നൽകിയിരുന്ന വെല്ലുവിളി. ആദ്യം കേസിൽ നിന്നും മുക്തരാകുന്നവർക്ക് മന്ത്രി സ്ഥാനമെന്ന വെല്ലുവിളിയാണ് ഇപ്പോൾ ഇരുവിഭാഗങ്ങളിലെയും ആശങ്ക.

ഫോൺ കേസ് ഒത്തു തീർപ്പായതോടെ ശശീന്ദ്രൻ മന്ത്രിയാകുമെന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരുന്നത്. ഇതിനിടെ തോമസ് ചാണ്ടിയുടെ കായൽ നികത്ത് കേസിൽ വിജിലൻസ് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കി നിർത്താനുളള നീക്കമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഫോൺ കേസിൽ യുവതി ഒത്തു തീർപ്പ് ഹർജിയിൽ നിന്നും പിൻമാറിയതോടെ കേസ് ഹൈക്കോടതിയിലേക്ക് നീങ്ങും. കേസ് നീണ്ടാൽ തോമസ് ചാണ്ടിക്ക് വിജിലൻസ് കേസ് തീർക്കുന്നതിനുള്ള സമയം ലഭിക്കും. ഇതിനായി പരാതിക്കാരിയായ യുവതിയെ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്വാധീനിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.