നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
‘‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ.
ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.’’–’’–മിഥുൻ പറഞ്ഞു.
കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബീന ആന്റണിയുടെ ഭർത്താവ് മനോജിനും മുൻപ് ഈ അസുഖം ബാധിച്ചിരുന്നു.
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതല്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിന് എതിരെ കോഴിക്കോട് സ്വദേശി ഹർഷിന. തന്റെ വയറ്റിൽ പിന്നെ ത്രിക എങ്ങനെ എത്തിയെന്നാണ് ഹർഷിന ചോദിക്കുന്നത്. വർഷങ്ങളോളം സമാനതകളില്ലാത്ത വേദനയാണ് ഹർഷിന അനുഭവിച്ചത്. പിന്നീടാണ് വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയെന്ന് കണ്ടെത്തിയതും പരാതിയുമായി രംഗത്തെത്തിയതും.
എന്നാൽ ഹർഷിനയുടെ വയറ്റിനുള്ളിൽ നിന്നും കണ്ടെടുത്ത കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്നാണ് വിദഗ്ധസംഘം റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ, അന്വേഷണം അട്ടിമറിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഹർഷിന കത്രിക താൻ സ്വയം വിഴുങ്ങിയതാണോയെന്നും ചോദിക്കുന്നു. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻപിൽ ഹർഷിന നടത്തുന്ന സമരം നാലാംദിനം കഴിഞ്ഞും തുടരുകയാണ്. അഞ്ചുവർഷം താൻ സഹിച്ച വേദനയ്ക്ക് ഉത്തരം കിട്ടുംവരെ പോരാട്ടം തുടരുമെന്നു ഹർഷിന വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും, തൃശൂർ ജില്ല ആശുപത്രിയിലെയും സർജറി, ഗൈനക്കോളജി ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണ് ആരോഗ്യവകുപ്പിന് വേണ്ടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
2017ലാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, ആശുപത്രിയിലെ ഇൻസ്ട്രുമെന്റൽ റജിസ്റ്റർ പരിശോധിച്ച് കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 2012ലും 2016ലും സിസേറിയൻ നടത്തിയത് താമരശേരി ആശുപത്രിയിലാണ്, എന്നാൽ അക്കാലത്ത് ഇൻസ്ട്രുമെന്റ് റജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ആരോഗ്യവകുപ്പിലും നീതി നൽകുമെന്ന് ഫോൺവിളിച്ച് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടതായി ഹർഷിന പ്രതികരിച്ചു. പോലീസ് അന്വേഷണത്തിലാണ് ഇനി പ്രതീക്ഷ.
ആലുവയിൽ മദ്യലഹരിയിലെത്തിയ യൂട്യൂബർ ഓട്ടോ ഡ്രൈവർമാരെ മർദിച്ചതായി പരാതി. ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിലാണ് ആക്രമണമുണ്ടായത്. ഓട്ടോ പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത യൂട്യൂബർ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച മറ്റ് ഓട്ടോ ഡ്രൈവർമാരേയും യൂട്യൂബർ മർദിച്ചതായി പരാതിയിൽ പറയുന്നു.
അതേസമയം നേരത്തെ പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിക്കാനെത്തിയ അതെ യൂട്യൂബർ പ്രതികാര ബുദ്ധിയോടെ എത്തി ബോധപൂർവം പ്രശ്‌നം ഉണ്ടാക്കി മർദിക്കുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിക്കുന്നു. പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചെത്തിയ യുട്യൂബ് ചാനൽ അവതാരകയെ ഓട്ടോ ഡ്രൈവർമാർ തടഞ്ഞിരുന്നു.
അഞ്ചോളം ആളുകളുമായാണ് യൂട്യൂബർ എത്തിയതെന്നും പോലീസ് എത്തിയതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ആലുവയിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധ പ്രകടനം നടത്തി.
ഐഡിയ സ്റ്റാർ സിംഗർ സീസൺ ഏഴിൽ മൽസരാർത്ഥിയായി എത്തി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ലക്ഷ്മി ജയൻ. മികച്ച ഗായിക എന്നതിലുപരി വയലിനിസ്റ്റ്, റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക എന്നീ നിലകളിലും ലക്ഷ്മി അറിയപ്പെടുന്നു. ചെറിയ പ്രായത്തിൽ തന്നെ തന്റെ കരിയർ ജീവിതം ആരംഭിച്ച താരം ഏഷ്യാനെറ്റിലെ ബിഗ് ബോസിൽ മത്സരത്തിയായി എത്തിയപ്പോൾ നടത്തിയ ചില തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ ശബ്ദങ്ങളിലൂടെ ഗാനമാലപിക്കാനുള്ള കഴിവ് ലക്ഷ്മിക്കുണ്ട്. ചെറിയ പ്രായത്തിൽ വിവാഹിതയായ താരത്തിന്റെ വിവാഹ ജീവിതം പരാജയമായിരുന്നു. ഇപ്പോൾ മകനും അമ്മയ്ക്കുമൊപ്പമാണ് താരം കഴിയുന്നത്.
തന്റെ ജീവിതത്തിലേക്ക് ഭർത്താവ് വന്നത് ഒരുപാട് നന്മകൾകൊണ്ടായിരുന്നെന്ന് ലക്ഷ്മി പറയുന്നു. അയാൾ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന താൻ ഉണ്ടാകില്ലായിരുന്നു. താൻ കലാരംഗത് നിൽക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. താൻ നല്ലൊരു പാട്ടുകാരിയാണെങ്കിൽ ചിത്രച്ചേച്ചിയെ പോലെ സ്റ്റേജിൽ നല്ല പാട്ടുകൾ പാടി കഴിവ് തെളിയിക്കണം എന്നായിരുന്നു അയാൾ തന്നോട് പറഞ്ഞത്. തന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് താൻ ആദ്യം കരുതിയിരുന്നത്. അങ്ങനെ താൻ ഭർത്താവിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി പാട്ടൊക്കെ പാടി തുടങ്ങി. അങ്ങനെ തനിക്ക് ഒരു റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം കിട്ടിയെന്ന് ലക്ഷ്മി പറയുന്നു.
അതിനുശേഷമാണ് അയാൾ ആദ്യമായി തനിക്ക് വക്കീൽ നോട്ടീസ് അയക്കുന്നത്. അതിൽ എഴുതിയിരിക്കുന്നത് വെറും അനാവശ്യമായിട്ടുള്ള കാര്യങ്ങളായിരുന്നു. താൻ കുഞ്ഞിനെ കളയാൻ ശ്രമിച്ചു. ഛായ ഇട്ടുകൊടുത്തില്ല അങ്ങനെയുള്ള ചെറിയ കാര്യങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അത് കണ്ടാൽ തോന്നും ചൂരലിൽ രണ്ടെണ്ണം കൊടുക്കാൻ. ആ സമയത്ത് തനിക്ക് ഡിപ്രെഷൻ വന്നുവെന്ന് താരം പറയുന്നു. ഭാഗ്യത്തിന് തനിക്ക് തന്നെ തിരിച്ചറിയാൻ പറ്റിയിരുന്നു. പക്ഷെ ആരോടും മിണ്ടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ആ വയലിനെടുത്തു വായിക്കാൻ തന്റെ ചിറ്റ പറഞ്ഞു.
അങ്ങനെ താൻ വയലിൻ വായിച്ചു തുടങ്ങുകയും പ്രോഗ്രാമുകൾ ചെയ്യാനും തുടങ്ങി. പിന്നീട് എല്ലാം നല്ലതായി തുടങ്ങി. തന്റെ ജീവിതത്തിലേക്ക് ആ മനുഷ്യൻ വന്നില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്ന് ലക്ഷ്മി പറയുന്നു. ഇപ്പോൾ തനിക്ക് ഒറ്റയ്ക്ക് ജീവിക്കാനും യാത്ര ചെയ്യാനും ഏത് കാര്യവും നേരിടാനും സാധിച്ചു. അതിനാൽ അദ്ദേഹത്തോട് താൻ വളരെയധികം കടപ്പെട്ടിരികുനെന്നു താരം പറയുന്നു.
പനയ്ക്കപ്പാലം പ്ലാശനാൽ റൂട്ടിൽ വാഹനാപകടം. പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തലപ്പലം സ്വദേശിയായ അനന്തു(19) ആണ് മരിച്ചത്.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പനക്കപ്പാലം പ്ലാശനാൽ റൂട്ടിൽ സെൻറ് ജോർജ് തടി മില്ലിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.15-ഓടെ ആയിരുന്നു അപകടം.
റോഡിലെ വളവിൽ കോഴിത്തീറ്റയുമായി പോവുകയായിരുന്ന പിക്കപ്പ് ലോറിയിലാണ് ബൈക്ക് ഇടിച്ചത്.അപകടത്തിൽപ്പെട്ട യുവാക്കളിൽ ഒരാൾ പൂഞ്ഞാർ മുരിങ്ങപ്പുറം സ്വദേശിയാണ്. മൃതദേഹം മേരിഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നനഞ്ഞ തുടക്കമാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെത്. നടന്ന രണ്ട് മത്സരങ്ങളിലും കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരുന്നു. ജയ്പൂരിലായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സിന്റ കഴിഞ്ഞ മത്സരം. മത്സരത്തിന് ശേഷമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
കുഞ്ചാക്കോ ബോബനോട് ഓട്ടോഗ്രാഫ് ചോദിക്കുന്ന ആരാധകരുടെ വീഡിയോയാണ് വൈറലാകുന്നത്. മത്സരം ജയ്പൂരിലായത് കൊണ്ടു തന്നെ ‘എന്നെ നിങ്ങള്‍ക്കറിയാമോ’ എന്ന് ചോദിച്ചു കൊണ്ടാണ താരം ഓട്ടോഗ്രാഫ് നല്‍കുന്നത്.
കുറച്ചു ആളുകള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയ ശേഷം ഞങ്ങള്‍ മലയാളികളാണെന്ന് ഒരു കൂട്ടം ആരാധകര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, ആദ്യ മത്സരത്തില്‍ സ്റ്റാന്‍ഡിംഗ് ക്യാപ്റ്റനായി ഉണ്ണി മുകുന്ദന്‍ ആണ് എത്തിയത്.
തെലുങ്ക് വാരിയേഴ്‌സിനോടുള്ള മത്സരത്തില്‍ 64 റണ്‍സിന് ആയിരുന്നു കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടത്. രണ്ടാമത്തെ മത്സരത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തിയിരുന്നു. എന്നാല്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സുമായുള്ള മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
View this post on Instagram
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായക കഥാപാത്രമാക്കി രാമസിംഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1921 പുഴ മുതല്‍ പുഴ വരെ’. ഷൂട്ടിംഗിന് മുന്‍പ് തന്നെ ചിത്രം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം നാളെ തിയേറ്ററുകളിലെത്തും.
രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രം തിയേറ്ററിൽ കാണണമെങ്കിൽ തിരിച്ചറിയൽ കാർഡ് വേണമെന്ന് അറിയിച്ചിരിക്കുകയാണ് പ്രമുഖ ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ തിയേറ്ററില്‍ കയറ്റില്ലെന്നും ടിക്കറ്റിന് മുടക്കിയ പണം തിരികെ ലഭിക്കില്ലെന്നും ബുക്ക് മൈ ഷോ ആപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മമധര്‍മ്മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിര്‍മ്മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് വേഷമിടുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
1921 മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് ബലിയർപ്പിച്ച് രാമസിംഹൻ അബൂബക്കർ
1921-ലെ മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് സമൂഹ ബലി അർപ്പിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. പുതിയ ചിത്രം ‘ 1921: പുഴ മുതല്‍ പുഴ വരെ’ മാർച്ച് മൂന്നിന് റിലീസ് ആകുന്നതിന് മുൻപാണ് ബലി അർപ്പിചിരിക്കുന്നത്. 1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ. പൂർവ്വികർക്ക് നൽകാനുള്ള. മഹത്തായ ബലിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
”1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ…. ആ അർപ്പണത്തിൽ നിങ്ങളും പങ്കാളികളാവുക… ഇത് പൂർവ്വികർക്ക് നൽകാനുള്ള മഹത്തായ ബലിയാണ്… ഓർക്കണം… ഓർമ്മിപ്പിക്കണം ചങ്കു വെട്ടി… വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്… തുവ്വൂരിൽ നാഗാളിക്കാവിൽ, പുഴമുതൽ പുഴവരെയിൽ ബലിയാടായവരെ.. നിങ്ങൾക്കുള്ള ഒരു തർപ്പണമാണ്… നിലവിളിച്ചവർക്കുള്ള തർപ്പണം.. മമധർമ്മ… ഇനി ഞാനൊന്നുറങ്ങട്ടെ”
‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നതായും സംവിധായകന്‍ അറിയിച്ചിരുന്നു.
1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമായി ആഷിക് അബു പറഞ്ഞത്. അതേസമയം പുതിയ സംവിധായകനെയും താരങ്ങളെയും വച്ച് ‘വാരിയംകുന്നന്‍’ രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുമെന്ന് നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് അറിയിച്ചിരുന്നു.
ഒരുതവണ പരിചയപ്പെട്ടവർ മുതൽ സുഹൃത്തുക്കൾക്കു വരെ നിറചിരിയോടെയുളള ഓർമ്മകൾ നൽകിയ ഷീബ ശ്യാമപ്രസാദ് പ്രിയപ്പെട്ടവർക്ക് നൊമ്പരം ബാക്കിവച്ചാണ് വിടപറയുന്നത്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനും പി.ഭാസ്‌ക്കരന്റെ അടുത്ത സുഹൃത്തുമായിരുന്ന പിതാവ് വിജയന്റെയും സഹോദരിയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഷീബ ദൂരദർശനിലെ അനൗൺസർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നത്. വിജയന്റെ ജോലിയുടെ ഭാഗമായാണ് കുടുംബം എറണാകുളം ചേന്ദമംഗലത്തെ കൂട്ടുകാട് ഗ്രാമത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്.നിർമ്മലാഭവൻ സ്‌കൂളിലും ആൾ സെയിന്റ്‌സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
ഡിഗ്രി കഴിഞ്ഞ് ചുറുചുറുക്കോടെയുളള ഷീബയുടെ ഓഡിഷനിലേക്കുളള വരവ് ഇന്നും മനസിലുണ്ടെന്ന് ഓഡിഷൻ പാനലിലുണ്ടായിരുന്ന ദൂരദർശനിലെ അന്നത്തെ പ്രൊഡ്യൂസർ ബൈജു ചന്ദ്രൻ ഓർക്കുന്നു. മനോഹരമായി ചിരിക്കുന്ന ഏറെ വിനയമുളള കുട്ടിയായിരുന്നു ഷീബ. അവതാരകയായിരിക്കെത്തന്നെ ജോലി കാര്യങ്ങളിൽ ഞങ്ങളെ സഹായിക്കുന്നതിനായി രാവിലെ മുതൽ വൈകിട്ട് വരെ ദൂരദർശനിൽ കൂടി.ശ്യാമിന്റെ വിവാഹ ആലോചനയുമായി ഷീബയുടെ വീട്ടിൽ പോയത് ഞങ്ങൾ സുഹൃത്തുക്കളായിരുന്നു.ശ്യാമിന്റെ സിനിമകളിൽ ഷീബയുടെ അദൃശ്യ സാന്നിദ്ധ്യമുണ്ടായിരുന്നു.രണ്ട് വർഷമായി സിനിമയിൽ നിന്നുളള ഒരു ഓഫറും ഏറ്റെടുക്കാതെയാണ് ഷീബയുടെ അരികിലിരുന്ന് ശ്യാമപ്രസാദ് ശുശ്രൂഷിച്ചതെന്നും ബൈജു ചന്ദ്രൻ പറഞ്ഞു.
ഷീബയുടെ മരണം സംഭവിച്ചത്. ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നുള്ള പ്രാര്‍ത്ഥനകളും ചികിത്സകളുമെല്ലാം വൃഥാവിലാക്കിയാണ് ഷീബ വിട വാങ്ങിയത്.ഷീബയുടെ മരണത്തോടെ തങ്ങളുടെ രണ്ടു മക്കളെയും നെഞ്ചോടു ചേര്‍ത്ത് അവരെ ആശ്വസിപ്പിക്കുവാന്‍ കഴിയാതെ വിതുമ്പുകയാണ് ശ്യാമപ്രസാദ്. പരസ്യ സംവിധായകനും നിര്‍മ്മാതാവുമായ മകന്‍ വിഷ്ണുവും വിദ്യാര്‍ത്ഥിനിയായ മകള്‍ ശിവകാമിയും അമ്മ തണല്‍ നഷ്ടമായതിന്റെ വേദനയിലാണ്. മക്കളുടെ വിവാഹവും ജീവിതവും എല്ലാം കാണാന്‍ ഏറെ കൊതിച്ചിരുന്നു ഷീബ. ആ സ്വപ്നങ്ങളെല്ലാം ശ്യാമിനോട് പങ്കുവച്ച് ദിവസങ്ങളെണ്ണി കഴിയവേയാണ് മരണം വിളിച്ചത്.
ശ്യാമപ്രസാദിന്റെ ഭാര്യ എന്നതിനപ്പുറം സ്വന്തം കരിയര്‍ പടുത്തുയര്‍ത്തിയ വ്യക്തിയായിരുന്നു ഷീബ. എസ്ബിഐ ബാങ്ക് ഉദ്യോഗസ്ഥയും ചാനലുകളിലെ പ്രോഗ്രാം പ്രൊഡ്യൂസറും നര്‍ത്തകിയും അവതാരകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും എല്ലാം ആയിരുന്നു. ഒരു സര്‍വ്വകലാ പ്രതിഭയെന്നു തന്നെ പറയാം. പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു ശ്യാമപ്രസാദും ഷീബയും. ഇരുവരും തമ്മില്‍ പരിചയപ്പെടുമ്പോള്‍ ദൂരദര്‍ശനിലെ അനൗണ്‍സറായി ജോലി ചെയ്യുകയായിരുന്നു ഷീബ. ഇന്ന് ടെലിഫിലിമുകളും മരണം ദുര്‍ബലം എന്ന സീരിയലും ചെയ്യുകയായിരുന്നു ശ്യാമ പ്രസാദ്. അവിടെ നിന്നുമാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയം മൊട്ടിടുന്നതും. ശ്യാമിന്റെ അകലെ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയ്ക്ക് ശബ്ദം കൊടുത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും തിളങ്ങി.
സ്വന്തം കരിയറിനും തിരക്കുകള്‍ക്കും നടുവില്‍ ശ്യാമപ്രസാദിന്റെ എല്ലാമെല്ലാമായി മക്കളുടെ പ്രിയപ്പെട്ട അമ്മയായി ഷീബ നിറഞ്ഞു നിന്നിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ക്ലാസ്സിക്കല്‍ ഡാന്‍സ് പഠിച്ചിരുന്നു ഷീബ. എന്നാല്‍ പിന്നീട് അതൊക്കെ പരിശീലിക്കുവാന്‍ സമയം കണ്ടെത്താന്‍ കഴിയാതെ വന്നു. പിന്നീട് ശ്യാമുമായുള്ള വിവാഹശേഷമാണ് ഇരുവരുടെയും കരിയര്‍ തന്നെ മാറിമറിയുന്നത്. ഷീബ ശ്യാമിന്റെ ജീവിതത്തിലേക്ക് വന്ന ശേഷമാണ് അഗ്നിസാക്ഷി എന്ന സിനിമ ചെയ്യുന്നത്. അഗ്നിസാക്ഷിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ശ്യാമിനേക്കാള്‍ അധികം സന്തോഷിച്ചതും ഷീബയായിരുന്നു.
മകന്‍ വിഷ്ണു ജനിച്ച് ഒമ്പതു വര്‍ഷം കഴിഞ്ഞാണ് മകള്‍ ജനിച്ചത്. അതുകൊണ്ടു തന്നെ ആ ഒരു കൊഞ്ചലും ലാളനയുമെല്ലാം നല്‍കിയാണ് ഷീബയും ശ്യാമും മകളെ വളര്‍ത്തിയത്. കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ച മക്കള്‍ ഇരുവരെയും അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള പഠനവും പ്രൊഫഷനും എല്ലാം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയാണ് മക്കളെ വളര്‍ത്തിയതും. മക്കളൊക്കെ വലുതായപ്പോഴാണ് വലിയൊരു ഗ്യാപ്പിന് ശേഷം 2011ല്‍ ഷീബ വീണ്ടും ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. ഇനിയും പഠിക്കണമെന്ന ആഗ്രഹമായാിരുന്നു ഉണ്ടായിരുന്നത്. ഗൃഹനായിക എന്ന പരിപാടിയില്‍ ഡാന്‍സ് അവതരിപ്പിച്ച ഷീബ ഏറെ പ്രശംസയും നേടിയിരുന്നു.
കലാമണ്ഡലം വിമലാമേനോനായിരുന്നു ക്ലാസിക്കൽ ഡാൻസിലെ ഗുരു. പത്താം ക്ലാസിൽ നിറുത്തിയ നൃത്തപഠനം മനസിൽ വിങ്ങലായപ്പോൾ 2011ൽ വീണ്ടും ചിലങ്കയണിഞ്ഞു. ഗിരിജാചന്ദ്രന്റെ നേതൃത്വത്തിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ ഷീബ വിവിധ വേദികളിൽ നർത്തകിയായി. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ഉൾപ്പെടെ നൃത്തം അവതരിപ്പിച്ചിരുന്നു. ദൂരദർശനിലെ മയിൽപ്പീലി എന്ന കുട്ടികളുടെ പരിപാടിയിലും അവതാരകയായി തിളങ്ങി. ബാങ്ക് ഉദ്യോഗസ്ഥയെന്ന നിലയിലും കഴിവ് തെളിയിച്ച ഷീബ 1994ൽ എസ്.ബി.ടി ആദ്യമായി എ.ടി.എം പുറത്തിറക്കിയപ്പോൾ പരസ്യമോഡലുമായി.
ഇന്നലെ കുറവൻകോണത്തെ വിൻസർ മാൻഷൻ ഫ്ലാറ്റിലും തൈക്കാട് ശാന്തികവാടത്തിലും സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ മൃതദേഹത്തിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.കലാരംഗത്തും ഉദ്യോഗ രംഗത്തുമെല്ലാം ഒരുപോലെ കഴിവു തെളിയിച്ച ഷീബ 59-ാം വയസിലാണ് കാന്‍സറിന് കീഴടങ്ങി മരണത്തിനൊപ്പം പോയിരിക്കുന്നത്. ഒരു വലിയ സൗഹൃദകൂട്ടത്തിന് ഉടമയായിരുന്ന ഷീബയുടെ മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാത്തതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരെല്ലാം ഇപ്പോഴുള്ളത്. വൈകിട്ട് മൂന്നരയോടെ മകൻ വിഷ്‌ണു ശ്യാമപ്രസാദ് അന്ത്യകർമ്മങ്ങൾ നടത്തി.
മത്സ്യത്തൊഴിലാളികള്‍ പിടിച്ച സ്രാവിന്റെ വയറ്റില്‍ നിന്നും മനുഷ്യന്റെ കൈ കണ്ടെത്തിയതോടെ യുവാവ് കാണാതായ കേസില്‍ വഴിത്തിരിവ്. അര്‍ജന്റീനയിലാണ് 32കാരന്‍ ഡിയേഗോ ബാരിയയുടെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്.
അര്‍ജന്റീനയുടെ തെക്കന്‍ തീരമായ ചുബുട് പ്രവിശ്യയില്‍ നിന്നും മത്സത്തൊഴിലാളികള്‍ക്ക് കിട്ടിയ സ്രാവുകളില്‍ ഒന്നിനെ മുറിച്ച് നോക്കിയപ്പോഴാണ് അതിന്റെ വയറ്റില്‍ നിന്നും മനുഷ്യന്റെ കൈ കണ്ടെത്തിയത്. ഉടനെ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡാനിയേല മില്ലട്രൂസും കുടുംബവും സ്ഥലത്തെത്തി പരിശോധിക്കുകയും ഡിയേഗോ ബാരിയയുടെ ശരീരാവശിഷ്ടമാണ് കണ്ടെത്തിയതെന്ന് തിരിച്ചറിയുകയും ചെയ്തു. ഇയാളെ ഫെബ്രുവരി 18 മുതല്‍ കാണാതായതായി കുടുംബം പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശരീരാവശിഷ്ടത്തില്‍ കണ്ടെത്തിയ ടാറ്റൂ ബാരിയുടെതാണെന്ന് കുടുംബം അറിയിച്ചതോടെയാണ് മരിച്ചത് ബാരിയാണെന്ന് ഉറപ്പിച്ചത്. എന്നാല്‍ ഡിഎന്‍എ പരിശോധന കൂടി നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീരത്ത് കൂടി സഞ്ചരിക്കുന്നതിനിടെ ബാരിയ തിരമാലയില്‍ പെട്ട് കടലിലെത്തുകയും സ്രാവ് പിടികൂടുകയും ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം.
ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ നേഴ്സ് പീഡിപ്പിച്ചു. കോഴിക്കോടാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതിയെയാണ്, നേഴ്സായ മലയാളി യുവാവ് പീഡിപ്പിച്ചത്. പ്രതി തൃശൂർ സ്വദേശി നിഷാം ബാബുവിനായി കോഴിക്കോട് കസബ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ വർഷം ഡിസംബര്‍ 30 നാണ് സംഭവം.
മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നേഴ്സായ ഇരുപത്തിനാലുകാരനായ നിഷാം ബാബുവാണ് പീഡിപ്പിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേക്കു കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം.
തുടര്‍ന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി 5 തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.
ഒടുവില്‍ കെണിയില്‍ അകപ്പെട്ടെന്ന് മനസിലാക്കിയ യുവതി ഇയാളുടെ ഫോണ്‍നമ്പര്‍ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പ്രതികാരമായി ഡോക്ടറുടെ നഗ്നചിത്രങ്ങള്‍ പ്രതി നിഷാം ബാബു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുവതി കോഴിക്കോട് കസബ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന.