ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീയെ പീഡന കേസില്‍ സാക്ഷികൾക്ക് മേൽ സമ്മർദ്ദമെന്ന് ആരോപണം. ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാൻ സമ്മർദം ചെലുത്തുന്നെന്ന് ആരോപിച്ച് മുഖ്യ സാക്ഷിയായ സിസ്റ്റർ ലിസിയാണ് രംഗത്തെത്തിയത്. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കം നടത്തുന്നുവെന്നും ലിസി വടക്കേല്‍ ആരോപിച്ചു.
സമ്മര്‍ദ്ദത്തിന്‍റെയും ഒറ്റപ്പെടലിന്‍റേയും ലോകത്താണ് ജീവിക്കുന്നത്. സഭാ വിരോധിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാനസിക രോഗിയാക്കി മാറ്റാനും നീക്കം നടക്കുകയാണ്. ഇത്തരം ശ്രമങ്ങൾ ശക്തമായി തുടരുകയാണ്, അതുകൊണ്ട് തന്നെ വിചാരണ നടപടികൾ എത്രയും വേഗം പൂര്‍ത്തിയാക്കണെം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ശിക്ഷ ഉറപ്പാക്കണമെന്നും സിസ്റ്റര്‍ ലിസി വടക്കേൽ ആവശ്യപ്പെടുന്നു.
കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കഴിഞ്ഞ ദിവസെ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായിരുന്നു. ബിഷപ്പിന്റെ അപേക്ഷ പരിഗണിച്ച കോടതി ജാമ്യ കാലാവധി നീട്ടിയിരുന്നു. തുടര്‍ന്നു ജഡ്‌ജി ജി. ഗോപകുമാര്‍ കേസ് ജനുവരി ആറിലേക്കു മാറ്റുകയും ചെയ്തു. അന്നേദിവസം വിചാരണാ നടപടികളുടെ ഭാഗമായി ഇരുഭാഗത്തെയും പ്രാരംഭവാദവും നടക്കുമെന്നാണ് റിപ്പോർട്ട്.
പ്രതികൾക്കെതിരായ കുറ്റപത്രവും കോടതിയിൽ വായിച്ചു കേള്‍പ്പിക്കും. ഇതിനുശേഷമാകും വിചാരണയ്‌ക്കു തുടക്കമാകുക. കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ശേഷമായിരുന്നു ഫ്രാങ്കോ കോടതിയിലെത്തിയത്. സ്‌ഥിരം സഹായികള്‍ക്കൊപ്പം പതിനഞ്ചോളം വൈദികരും അദേഹത്തിനൊപ്പമുണ്ടായിരുന്നു.
പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വൈറലായ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് വഴി പുലിവാല് പിടിച്ചിരിക്കുകയാണ് കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്. ഫോട്ടോകളിലെ ഗൗരിയുടെ വേഷമായിരുന്നു ചിത്രങ്ങള്‍ വൈറലാക്കിയത്. സദാചാരവാദികളും പാരമ്പര്യവാദികളും സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയിട്ടുവെന്ന് അണിയറക്കാര്‍ പറയുന്നു. സഭ്യതയുടെ സീമലംഘിക്കുന്നതായിരുന്നു പല കമന്റുകളും. പിന്നാലെ സമാനമായ പല ഫോട്ടോ ഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പൊങ്കാലയിട്ടവരുടെ കൂടെ കേരള പോലീസിന്റെ സൈബര്‍ സംഘവും ഉണ്ടായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോ ഷൂട്ട് നടത്തിയ കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്.
പിനക്കിളിന്റെ സിഇഒ ഷാലു എം. ഏബ്രഹാം പറയുന്നു. ”സത്യത്തില്‍ ഇത്രയും വൈറലാകും എന്നു കരുതി ചെയ്ത ഫോട്ടോഷൂട്ടല്ല അത്. പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വിവാഹം ഡിസംബര്‍ 20നാണ്. സമൂഹമാധ്യമങ്ങളിലെ ഞങ്ങളുടെ പേജ് കണ്ടാണ് അവര്‍ ഫോട്ടോ ഷൂട്ടിന് സമീപിച്ചത്. അവര്‍ ആവശ്യപ്പെട്ടതുപോലെ ചെയ്തുകൊടുക്കുകയായിരുന്നു. ബീച്ച് വെയറാണ്, ചെയ്ത് തരാന്‍ പറ്റില്ല എന്ന് പറയാന്‍ ഈ സര്‍വീസ് ചെയ്യുന്ന ഞങ്ങള്‍ക്ക് പറ്റുമോ. അല്ലാതെ ഞങ്ങള്‍ക്ക് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതല്ല. ചിത്രങ്ങള്‍ വൈറലായതിന്റെ സന്തോഷം റാമിനും ഗൗരിക്കുമുണ്ട്. ഗൗരി ഇക്കാര്യം പറഞ്ഞ് വോയിസ് ക്ലിപ്പും അയച്ചു”
സമൂഹമാധ്യമങ്ങളില്‍ അസഭ്യം പറയുന്നവരില്‍ പലരും ഫെയ്സ് ബുക്കിലെ ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണെന്നും അതാണ് അവര്‍ക്കുണ്ടായ ശല്യമെന്നും ഷാലു പറയുന്നു.
പിനക്കിളിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇതുവരെ ചെയ്ത മറ്റ് ഇവന്റുകളുടെ ചിത്രങ്ങളുമുണ്ട്. കേരളത്തിലുള്ളവരുടെ ഈ പ്രീവെഡിങ് ചിത്രങ്ങള്‍ ആരും കാണുകയോ അതേപറ്റി പറയുകയോ െചയ്യുന്നില്ലെന്നും ഷാലു പറയുന്നു. ധനുഷ്കോടിയിലും ആന്‍ഡമാനിലും ശ്രീലങ്കയിലും ഒക്കെ പോയി മലയാളി ദമ്പതികളെ വച്ച് ഫോട്ടോ ഷൂട്ട് നടത്തി. അതൊന്നും ആരും കാണുന്നില്ലെന്നും ഷാലു പറഞ്ഞു.
”ഇപ്പോള്‍ ഇതിന്റെ പേരില്‍ ഫെയ്സ് ബുക്കില്‍ നിന്ന് ഫോണ്‍ നമ്പരെടുത്ത് അസഭ്യം വിളിക്കുകയാണ് പലരും. തിരിച്ചൊന്നും പറയാന്‍ പറ്റില്ല. പിനാക്കിളിന്റെ സി.ഇ.ഒയുടെ മൊഴിമുത്തുകള്‍ എന്നു പറഞ്ഞ് ഫെയ്സ്ബുക്കില്‍ ഇട്ടുകളയും. പറയൂ സുഹൃത്തേ എന്നു പറഞ്ഞ് മുഴുവന്‍ കേള്‍ക്കുകയേ നിര്‍വാഹമുള്ളു. ആ, നീ കേള്‍ക്കുന്നുണ്ടോ എന്നു ചോദിച്ചാകും പിന്നെ അസഭ്യവര്‍ഷം. വെസ്റ്റേണ്‍ കള്‍ച്ചര്‍ അടിച്ചേല്‍പ്പിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. ചിലരൊക്കെ നല്ല അഭിപ്രായം പറയും, എന്തായാലും ഇതിനുശേഷം വര്‍ക്കും കൂടുന്നുണ്ട്”
23 വയസുള്ള, തിരുവല്ല സ്വദേശിയായ ഷാലു എംബിഎ പഠിച്ച ശേഷം തുടങ്ങിയ ഒറ്റയാള്‍ കമ്പനിയാണ് പിനക്കിള്‍. ഒരുവര്‍ഷമേ ആയുള്ളു തുടങ്ങിയിട്ട്. കുറഞ്ഞ നിരക്കില്‍ ചിത്രങ്ങളെടുത്ത് നല്‍കുന്നതാണ് രീതി. ഇപ്പോള്‍ വര്‍ക്ക് ഏല്‍പ്പിക്കുന്ന പലര്‍ക്കും ആല്‍ബമായൊന്നും ചെയ്തു കിട്ടേണ്ടെന്നും ഷാലു പറഞ്ഞു. ഫെയ്സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇടാന്‍ കുറച്ചു ഫോട്ടോകള്‍ മതി. അതുകൊണ്ട് ഷാലുവിനും ജോലിഭാരം കുറവാണ്. എന്തായാലും സേവ് ദ ഡേറ്റ് വൈറലായതില്‍ സന്തോഷവും ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ആശങ്കയുമാണ് ഷാലുവിനിപ്പോള്‍.
ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടില്‍ ഇടമറുകിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഈരാറ്റുപേട്ട മറ്റയ്ക്കാട് കാവും പീടികയില്‍ ഷെഫീഖിന്റെ മകന്‍ ഹഫ് സിന്‍ മുഹമ്മദ് ആണ് മരിച്ചത്.
ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലും ഈരാറ്റുപേട്ട, ഭരണങ്ങാനം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു
അച്ഛന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന കുട്ടിയെ മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഗണേശ് പെണ്‍കുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. നിരവധിതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. സംഭവത്തില്‍ മുത്തശ്ശിയെയും ആട്ടോഡ്രൈവറെയും ഏരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശും (23) പെണ്‍കുട്ടിയുടെ അച്ഛന്റെ അമ്മയുമാണ് അറസ്റ്റിലായത്. അഞ്ചല്‍ ഏരൂരിലാണ് സംഭവം. മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ആട്ടോറിക്ഷയുടെ ഡ്രൈവര്‍ ഗണേശ് ഇവരുടെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയെ പലതവണ പീഡിപ്പിച്ചെന്ന് എരൂര്‍ പൊലീസ് പറഞ്ഞു.
വെറ്ററിനറി ഡോക്ടറെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ തെലുങ്കാനയില്‍ വീണ്ടും സമാനമായ സംഭവം. 26കാരിയായ പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയ ഷംഷദാബാദില്‍ നിന്ന് തന്നെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശംഷാബാദില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെ മാറിയാണ് യുവതിയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
അതെ സമയം രവി തേജ യുടെ സിനിമ ഷൂട്ടിംഗ് നടന്നതിന്റെ അടുത്തതായി ആണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സമാനരീതിയിലുള്ള മരണമായതിനാല്‍ രണ്ട് മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. കൂടാതെ യുവതി തനിയെ തീ കൊളുത്തി മരിച്ചതാണോ എന്ന സംശയവും പോലീസിനുണ്ട്. എന്നാല്‍ രണ്ടു മരണവും സമാനമായതിനാല്‍ പൊലീസിന്റെ അന്വേഷണം വ്യാപിപ്പിക്കുകയാണ്. അതേസമയം, മൃഗഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം വ്യാപിക്കുകയാണ്. ഈ രണ്ട് മരണങ്ങളിലുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ള കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്ന് പോലീസ് അറിയിച്ചു.
രണ്ടാമത് കണ്ടെത്തിയ മൃതദേഹം 35 വയസ് പ്രായമുള്ള യുവതിയുടെതാണെന്നാണ് കണ്ടെത്തല്‍. മൃഗഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം വ്യാപിക്കുകയാണ്. ഇതിനിടെയാണ് സമാനമായ മറ്റൊരു സംഭവം. ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴി ഷാദ്‌നഗറില്‍ വച്ച് പ്രിയങ്കയുടെ ഇരുചക്ര വാഹനത്തിന്റെ ടയര്‍ പഞ്ചറായിരുന്നു. തുടര്‍ന്ന് ടയര്‍ നന്നാക്കി നല്‍കാമെന്ന് ഒരാള്‍ പറഞ്ഞതായി പ്രിയങ്കയുടെ സഹോദരി ഭവ്യയോട് ഫോണ്‍ വിളിച്ച് പറഞ്ഞു. രാത്രി 9.15 ഓടെയാണ് പ്രിയങ്ക സഹോദരി ഭവ്യയെ ഫോണ്‍ വിളിച്ചത്. സ്ഥലത്ത് നിരവധി ട്രക്കുകളും അപരിചിതരായ ആളുകളും ഉണ്ടെന്നും തനിക്ക് ഭയമാകുന്നുണ്ടെന്നും പ്രിയങ്ക ഭവ്യയോട് പറഞ്ഞു. അതേസമയം കുറച്ച് ദൂരം ചെന്നാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും പേടിയാണെങ്കില്‍ വാഹനം ടോള്‍ ഗേറ്റിന് അരികില്‍ വെച്ചിട്ട് വീട്ടിലേക്ക് വരാന്‍ സഹോദരി പറഞ്ഞു. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഭവ്യ പ്രിയങ്കയെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് പ്രിയങ്ക വീട്ടില്‍ എത്തേണ്ട സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി രാത്രി പത്തോടെ ടോള്‍ ബൂത്തില്‍ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭവ്യ ഉടനെ ബന്ധുക്കളെ വിവരമറിയിച്ച് പോലീസില്‍ പരാതി നല്‍കാന്‍ ആര്‍ജിഐഎ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലല്ലെന്നു പറഞ്ഞ് ഷംഷാബാദ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പുലര്‍ച്ചെ നാലോടെയാണ് കോണ്‍സ്റ്റബിള്‍മാരെ അയച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസ് കൃത്യസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കളും ആരോപിച്ചു. വ്യാഴാഴ്ച രാവിലെ യുവതി വാഹനം പാര്‍ക്കു ചെയ്ത ടോള്‍ ബൂത്തിനു സമീപം യുവതി ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും ഹാന്‍ഡ്ബാഗും ഒരു മദ്യക്കുപ്പിയും കണ്ടെത്തി. ബുധനാഴ്ച രാത്രി 9.30 നും 10നും ഇടയില്‍ ഒരു ചെറുപ്പക്കാരന്‍ ബൈക്ക് നന്നാക്കാനായി കൊണ്ടുവന്നെന്ന് അടുത്തുള്ള വര്‍ക്ക്ഷോപ്പ് ഉടമ പറഞ്ഞു. അതേസമയം തന്റെ മകളോട് ഈ പ്രവൃത്തി ചെയ്തവരെ പൊതു മധ്യത്തില്‍ വച്ച് ചുട്ട്ക്കരിക്കണമെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
70 ശതമാനത്തോളം കത്തിക്കരിഞ്ഞ യുവതിയുടെ മാലയുടെ ലോക്കറ്റ് കണ്ടാണ് പ്രിയങ്ക തന്നെയാണിതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊല്ലൂര്‍ താലുക്ക് വെറ്ററിനറി ആശുപത്രിയിയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന പ്രിയങ്കയെയാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പിടിയാലായവര്‍ ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണെന്ന് പോലീസ് അറിയിച്ചു. യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചു കത്തിച്ചതായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം. ഷംഷാബാദിലെ ടോള്‍ ബൂത്തിനു 30 കിമി അകലെ രംഗറെഡ്ഡി ജില്ലയില്‍ വ്യാഴാഴ്ച രാവിസെ 7.30നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിനെതിരെ കിസ് ഓഫ് ലവ് ഫെയിം രശ്മി നായര്‍. അക്കിത്തം എന്താണ് എഴുതാറുള്ളത് നോവല്‍ ആണോ എന്നാണ് രശ്മി പരിഹസിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരണവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ജ്ഞാനപീഠം ബഹുമതി നേടിയ ശ്രീ അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക് ഒരായിരം അഭിനന്ദനങ്ങള്‍ എന്നാണു ഒരാളുടെ കമന്റ്. രശ്മി നായരെ പൊങ്കാലയിടുകയാണ് സോഷ്യൽമീഡിയ.
മലയാള കവിതയില്‍ ദാര്‍ശനികതയുടെ മണിമുത്തുകള്‍ കൊരുത്ത, ഈടുറ്റ പാരമ്പര്യത്തിന്റെ നീരുറവകള്‍ തീര്‍ത്ത ജ്ഞാനപീഠ ജേതാവ് അക്കിക്കത്തെയാണ് പരിഹസിച്ച് കൊണ്ട് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചുംബന സമര നായികയുടെ പരിഹാസം . അതേസമയം പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്ന രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 55-ാമത് ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് ഐകകണ്ഠ്യേനയാണ് 93കാരനായ അക്കിത്തത്തെ തെരഞ്ഞെടുത്തത്. 2017ല്‍ പദ്മശ്രീ നല്‍കി രാഷ്ട്രം മഹാകവിയെ ആദരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ തൃശൂരില്‍ നടന്ന ലജന്‍ഡ്‌സ് ഓഫ് കേരള അവാര്‍ഡ് ദാന ചടങ്ങില്‍ മഹാപ്രതിഭാ പുരസ്‌കാരം നല്‍കി അക്കിത്തത്തെ ജന്മഭൂമി ആദരിച്ചു.
‘വെളിച്ചം ദുഃഖമാണുണ്ണീ; തമസ്സല്ലോ സുഖപ്രദം’ എന്ന് മലയാളത്തെ പഠിപ്പിച്ച അക്കിത്തം സര്‍വ്വാചരാചരങ്ങളിലും സ്‌നേഹത്തിന്റെ നിറവ് കണ്ടറിഞ്ഞ ദാര്‍ശനികനാണ്. മനുഷ്യത്വത്തിന്റെ ആഘോഷമാണ് അദ്ദേഹത്തിന്റെ കവിതകളില്‍. ദേശീയ പ്രസ്ഥാനങ്ങളുടെ സഹയാത്രികനായ മഹാകവി ഇപ്പോള്‍ തപസ്യ കലാ സാഹിത്യ വേദിയുടെ രക്ഷാധികാരിയാണ്. ദീര്‍ഘകാലം അധ്യക്ഷനായിരുന്നു.
1926 മാര്‍ച്ച് 18 ന് പാലക്കാട് കുമരനല്ലൂര്‍ അക്കിത്തം മനയില്‍, അക്കിത്തം വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി ജനനം. എട്ടാം വയസില്‍ കവിതാ രചന തുടങ്ങി. ഇടശ്ശേരി , ബാലാമണിയമ്മ, നാലപ്പാടന്‍, കുട്ടികൃഷ്ണമാരാര്‍, വി.ടി, എംആര്‍ബി എന്നിവര്‍ക്കൊപ്പമുള്ള സഹവാസം അക്കിത്തത്തിലെ കവിയെ ഉണര്‍ത്തി. 1946 മുതല്‍ 49 വരെ ഉണ്ണി നമ്പൂതിരി മാസികയുടെ പ്രസാധകനായിരുന്നു.
യോഗക്ഷേമം ആഴ്ചപ്പതിപ്പ്, മംഗളോദയം മാസിക എന്നിവയുടെ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. 1956 മുതല്‍ 1985 വരെ ആകാശവാണിയുടെ കോഴിക്കോട്, തൃശൂര്‍ നിലയങ്ങളില്‍ പ്രവര്‍ത്തിച്ചു. 85ല്‍ എഡിറ്ററായി വിരമിച്ചു. ഇടിഞ്ഞുപൊളിഞ്ഞ ലോകം, കടമ്പിന്‍പൂക്കള്‍, സ്പര്‍ശമണികള്‍, കളിക്കൊട്ടിലില്‍, അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍ (കവിതാസമാഹാരങ്ങള്‍), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നിവയടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ശ്രീമഹാഭാഗവതം വിവര്‍ത്തനമാണ് ഏറ്റവും ഒടുവില്‍ രചന നിര്‍വഹിച്ചത്.
കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് , ഓടക്കുഴല്‍ അവാര്‍ഡ് ജ്ഞാനപീഠം ട്രസ്റ്റിന്റെ മൂര്‍ത്തീദേവി പുരസ്‌കാരം വയലാര്‍ അവാര്‍ഡ് എന്നിവയടക്കം അനവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1949 ല്‍ 23-ാം വയസ്സില്‍ പട്ടാമ്പി ആലമ്പിള്ളി മനയിലെ ശ്രീദേവി അന്തര്‍ജനത്തെ വിവാഹം ചെയ്തു. 2019 മെയില്‍ ഇവര്‍ അന്തരിച്ചു. പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍ എന്നിവരാണ് മക്കള്‍. പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ അക്കിത്തം നാരായണന്‍ സഹോദരനാണ്.
അഭിജിത്തും ശ്രീലക്ഷ്മിയും എറണാകുളം സ്വദേശികളാണ്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 14ന് ശ്രീലക്ഷ്മിയുടെ കുടുംബം മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചിന്തല മഡിവാള പ്രദേശത്തെ ഉള്‍വനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും മരത്തില്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. വീട്ടുകാര്‍ അഭിജിത്തിന്റെയും ശ്രീലക്ഷ്മിയുടെയും പ്രണയബന്ധം എതിര്‍ത്തിരുന്നതായി സൂചനയുണ്ട്. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് നിഗമനം. കൊലപാതക സാധ്യത അല്ലെന്നാണ് പൊലീസ് പറയുന്നത്. അവസാനമായി ശ്രീലക്ഷ്മി അമ്മാവനായ അഭിലാഷുമായാണ് ഫോണില്‍ സംസാരിച്ചത്. പ്രണയബന്ധത്തെ എതിര്‍ത്തുകൊണ്ടുള്ള വീട്ടുകാരുടെ പീഡനം താങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി ഫോണ്‍ കോള്‍ അവസാനിപ്പിച്ചത്. പീഡനം തുടര്‍ന്നാല്‍ ജീവിതം അവസാനിപ്പിക്കുമെന്ന് ശ്രീലക്ഷ്മി ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറയുന്നു.
അമ്മാവനുമായി സംസാരിച്ച ശേഷം ശ്രീലക്ഷ്മി ഫോണ്‍ കാട്ടില്‍ തന്നെ ഉപേക്ഷിച്ചു. പിന്നീട് ശ്രീലക്ഷ്മിയെയും അഭിജിത്തിനെയും ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. മൃതശരീരങ്ങളില്‍ ബാഹ്യമായ മുറിവുകള്‍ ഇല്ലെന്നും കൊലപാതക സാധ്യതയില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ബംഗളുരുവിലെ ഉള്‍വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയില്‍ സോഫ്ട്‌വെയര്‍ കമ്പനിയിൽ ജോലി ചെയ്തിരുന്ന അഭിജിത് മോഹന്‍ (25), ശ്രീലക്ഷ്മി (21) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തെത്തിയത്. മൃതദേഹങ്ങളില്‍ നിന്ന് തല വേര്‍പെട്ട അവസ്ഥയിലായിരുന്നു കാണപ്പെട്ടത്.
അടുത്തുള്ള മരത്തില്‍ കുരുക്കുകളും കണ്ടെത്തി. കഴിഞ്ഞ ഒക്ടോബര്‍ 11ന് ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്ന് ജോലിക്കിടെയാണ് ഇരുവരും പോയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ടെക്കിയായ ശ്രീലക്ഷ്മിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കവേയാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഇരുവരുടെയും ബന്ധുക്കള്‍ പരപ്പന അഗ്രഹാര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി മുതൽ മഴ തുടരുകയാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ. ജാഗ്രത പാലിക്കണം. കന്യാകുമാരി മുതലുള്ള തെക്കൻ തീരങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാനും ഇടയുണ്ട്. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. തമിഴ്നാടിന്റെ തെക്കൻ തീരത്തിനടുത്തായി വരുന്ന 48 മണിക്കൂറിനകം ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍; ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്:
പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
വൈകിട്ട് 4 മണി മുതൽ കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽ നിന്നും വിലക്കുക.
-രാത്രി കാലങ്ങളിൽ വൈദ്യുത ഉപകരണങ്ങളുടെ കേബിളുകൾ രാത്രി കാലത്തുണ്ടാവുന്ന ഇടിമിന്നലിൽനിന്നും കേടുപാടുകൾ ഉണ്ടാവാതിരിക്കാനായി ഊരി ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക.
– മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക.
-മുൻ അനുഭവങ്ങളിൽ മഴക്കാറ് കണ്ട് വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാരിൽ കൂടുതലായി ഇടിമിന്നൽ ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വീട്ടമ്മമാർ പ്രത്യേകമായി ശ്രദ്ധിക്കുക.
*പൊതു നിര്‍ദേശങ്ങള്‍*
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
– ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
– ജനലും വാതിലും അടച്ചിടുക.
– ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
– ഫോൺ ഉപയോഗിക്കരുത്.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
– വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
– പട്ടം പറത്തുവാൻ പാടില്ല.
– തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്.
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.
തല മൊട്ടയടിച്ച ഷെയ്ൻ നിഗത്തിന്റെ നടപടി തോന്ന്യാസമാണെന്ന് നടനും എംഎൽഎയുമായ കെ ബി ഗണേഷ്കുമാർ. ഷെയ്ൻ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചക്കമില്ലാത്തവരെ താരസംഘടന പിന്തുണക്കില്ല. അഹങ്കരിച്ചാൽ ഷെയ്ൻ മലയാളസിനിമയിൽ നിന്ന് പുറത്തുപോകുമെന്നും ഗണേഷ്കുമാർ പറഞ്ഞു.
സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം കൂടുതലാണെന്നും എക്സൈസും പൊലീസും ഇക്കാര്യം പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയ ചെറുപ്പക്കാരന്റെ വേദന കാണേണ്ടതുണ്ട്.എത്ര വലിയ അത്യാവശ്യമുണ്ടായാലും സിനിമ തീരുന്നതുവരെ നടന്‍ കണ്ടിന്യുവിറ്റി തുടരേണ്ടതുണ്ട്. മഹാനടന്‍മാര്‍ വരെ അത് ചെയ്യാറുണ്ട്. അവരേക്കാള്‍ വലിയ ആളുകളാണോ ഇവരൊക്കെ”- ഗണേഷ്കുമാർ ചോദിക്കുന്നു.
‘ഇപ്പോള്‍ ഒരുപാട് പകരക്കാരുണ്ട്. പണ്ട് മമ്മൂക്കയ്ക്കും മോഹന്‍ലാലിനും പകരക്കാരില്ലായിരുന്നു. കഴിവുള്ള നിരവധി പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഇന്ന് ഈ നടന്‍മാര്‍ തന്നെ അഭിനയിക്കണമെന്ന് പ്രേക്ഷകര്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. ഒരാളല്ലെങ്കിൽ വേറൊരാളെ വച്ച് സിനിമ എടുക്കാം. അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്ന് ഔട്ടാകും.
ഈ അടുത്ത കാലത്ത് തൊടുപുഴയിൽ ഞാനൊരു സിനിമയിൽ അഭിയിക്കാൻ പോയി. അപ്പോൾ അവിടെ മറ്റൊരു സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. ആ സിനിമയുെട ക്യാമറാമാനെ അതിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ലഹരി മരുന്ന് കഴിച്ച് തലയ്ക്ക് അടിച്ച് പരുക്കേൽപിച്ചു. തലപൊട്ടി ക്യാമറാമാൻ ആശുപത്രിയിലായി. ഷൂട്ടിങ് മുടങ്ങി. ഇതൊന്നും പണ്ടുകാലത്ത് ആരും പറഞ്ഞുപോലും കേട്ടിട്ടില്ല. പണ്ട് ഇന്നും ആളുകൾ മദ്യപിക്കുന്നുണ്ട്. ഷൂട്ട് ഒക്കെ കഴിഞ്ഞ് റൂമിൽ പോയി മദ്യപിക്കും. മയക്കുമരുന്ന് അങ്ങനെ അല്ല. ഇത് രാവിലെ വരാൻ വൈകുക, വന്നുകഴിഞ്ഞാൽ കാരവനിൽ നിന്നും ഇറങ്ങാതിരിക്കുക.
ലഹരി ഉപയോഗം തടയാന്‍ സെറ്റില്‍ കയറിവന്ന് കാരവാനിലൊക്കെ കയറി പരിശോധിക്കുകയെന്നത് പ്രായോഗികമല്ല. പൊലീസും എക്‌സൈസും ഷാഡോ പൊലീസിങ് സജീവമാക്കിയാല്‍ മതി.
ബീഫ് ഫ്രയില്‍ നിന്നും കിട്ടിയ എല്ല് പോത്തിന്റേതല്ലെന്ന് ഡോക്ടര്‍മാര്‍, പല്ലും നഖവുമില്ലാതെ നോക്കുകുത്തിയായി പകച്ചു നില്‍ക്കുന്ന സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പെന്ന് അഡ്വ.ശ്രീജിത്ത് പെരുമന. നിലവില്‍ മൂന്നു ലാബുകള്‍ ഫുഡ് സേഫ്റ്റി വകുപ്പിന് കീഴില്‍ ഉണ്ടെങ്കിലും അവിടെയൊന്നും ഏത് മൃഗത്തിന്റെ ഇറച്ചിയാണെന്നു പരിശോധിക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബീഫ് ഫ്രെയ്യിലെ വിചത്രമായ എല്ല് ; അറിയാതെ പോകരുത് നിസ്സഹായത്തോടെ പകച്ചു നില്‍ക്കുന്ന കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിനെ !
ബീഫ് ഫ്രയില്‍ നിന്നും കിട്ടിയ എല്ല് പോത്തിന്റേതല്ലെന്ന് ഡോക്ടര്‍മാര്‍ ; പല്ലും നഖവുമില്ലാതെ നോക്കുകുത്തിയായി പകച്ചു നില്‍ക്കുന്ന സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ; ഹോട്ടലുകളില്‍ വില്‍പന നടത്തുന്ന ഇറച്ചികള്‍ ഏത് മൃഗത്തിന്റേതാണ് എന്ന് കണ്ടെത്താനോ നടപടിയെടുക്കാനോ സംവിധാനങ്ങളില്ല. തെരുവ് പട്ടികളെ കാണാതാവുന്ന; പട്ടിയിറച്ചി വില്‍പന നടക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കവേ ആശങ്കയോടെ വായിക്കേണ്ട വസ്തുതകളിലേക്ക്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മാനന്തവാടി/കാട്ടിക്കുളം പ്രദേശത്തെ ഹോട്ടലില്‍ നിന്നും മേടിച്ച ബീഫ് ഫ്രൈയ്യില്‍ അസ്വാഭാവികമായ രൂപത്തിലും വലിപ്പത്തിലും 2 mm ല്‍ താഴെ വലിപ്പമുള്ള ഒരു എല്ല് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പോസ്റ്റിടുകയും പൊതുജനാഭിപ്രായം ആരായുകയും ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരില്‍ ഭൂരിഭാഗവും അത് പോത്തിന്റെ എല്ല് അല്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ശ്രമിച്ചത്. ഇന്ന് നടത്തിയ അന്വേഷണങ്ങള്‍ ഇങ്ങനെ..
വിഷയം അറിയിക്കാന്‍ തിരുനെല്ലി പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്റ്ററെ ഫോണില്‍ വിളിക്കുന്നു. ആവര്‍ത്തിച്ച് വിളിച്ചിട്ടും ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ രവീന്ദ്രന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല.
ഫുഡ് സേഫ്റ്റി വയനാട് ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ വര്‍ഗീസ് പി ജെയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇത്തരം കേസുകളില്‍ ഫുഡ് സാമ്ബിളുകള്‍ ഉപയോഗിച്ച് ഏതു മൃഗത്തിന്റേതാണ് ഇറച്ചി എന്ന് കണ്ടെത്താനുള്ള പരിശോധന കേരളത്തില്‍ നടത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുന്നു. നിലവില്‍ മൂന്നു ലാബുകള്‍ ഫുഡ് സേഫ്റ്റി വകുപ്പിന് കീഴില്‍ ഉണ്ടെങ്കിലും അവിടെയൊന്നും ഏത് മൃഗത്തിന്റെ ഇറച്ചിയാണെന്നു പരിശോധിക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുന്നു. സംഭവത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്തതായും ഉടന്‍ അന്വേഷണം നടത്താമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഫുഡ് പരിശോധന ഫലം വരുന്നതുവരെ ഹോട്ടലുടമയ്‌ക്കെതിരെയോ ഹോട്ടലിനെതിരെയോ നടപടികള്‍ പാടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. കൂടാതെ പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ എല്ല് പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടോ എന്ന് അന്വേഷിച്ചു അറിയിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
ഗവണ്മെന്റ് വെറ്ററിനറി/ഫോറസ്റ്റ് സര്‍ജന്മാരുമായി സംസാരിക്കുന്നു. വാട്സാപ്പില്‍ ഫോട്ടോ നല്‍കിയതിനെ തുടര്‍ന്ന് സീനിയര്‍ ഡോക്റ്റര്‍മാരോടുള്‍പ്പെടെ ചര്‍ച്ചചെയ്ത് എല്ലിന്‍ കഷ്ണം ബീഫിന്റേതല്ല എന്ന് അനൗദ്യോദികമായി അറിയിച്ചു. കൂടാതെ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നൊളജിയിലേക്ക് അയക്കാനുള്ള സാദ്ധ്യതകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സണ്ടര്‍ ഫോര്‍ ബയോടെക്‌നോളജിയുമായി ബന്ധപ്പെട്ടു. കാര്യങ്ങള്‍ വിശദമായി അറിയിച്ചെങ്കിലും പാചകം ചെയ്ത ബീഫില്‍ നിന്നുമുള്ള എല്ലില്‍ നിന്നും ഡിഎന്‍എ പരിശോധന നടത്തുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അവര്‍ അറിയിച്ചു. എങ്കിലും പരിശോധനകള്‍ നടത്താനുള്ള സാധ്യതയുണ്ട് എന്നും അറിയിച്ചു.
തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണര്‍ അനില്‍കുമാര്‍ സാറുമായി സംഭവത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിന്റെ പരിമിതികളെ കുറിച്ചാണ് അദ്ദേഹം കൂടുതലായും പറഞ്ഞത്. നിലവില്‍ ഏതു മൃഗത്തിന്റെ ഇറച്ചിയാണെന്നു കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് യാതൊരുവിധ മാര്‍ഗ്ഗങ്ങളുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. പരാതി ലഭിച്ചാല്‍പോലും സാമ്ബിളുകള്‍ രാജീവ് ഗാന്ധി സെന്ററിലേക്കോ, പാലാട് സെന്ററിലേക്കോ അയക്കാന്‍ സാധിക്കില്ല എന്നും അത്തരം റിസള്‍ട്ടുകള്‍ ഒരു കണ്‍ക്ലൂസിവ് തെളിവായി ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. പാലോട് വെറ്ററിനറി റിസര്‍ച്ച് സെന്ററുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് MOU ഒപ്പിടാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഒരു മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സംഭവത്തിന്റെ പ്രാധാന്യം അദ്ദേഹം മനസിലാക്കുകയും വിഷയം പാലോട് ഗവേഷണ കേന്ദ്രത്തിലെ ഡോക്ടര്‍ നന്ദകുമാറുമായി സംസാരിക്കാനും ആവശ്യപ്പെട്ടു.
ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം പാലോട് വെറ്ററിനറി സെന്ററിലെ ഡോക്റ്റര്‍ നന്ദകുമാര്‍ സാറുമായി സംസാരിച്ചു. അദ്ദേഹം ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ഗുവാഹാട്ടിയിലായിരുന്നു. എങ്കിലും പ്രത്യേക താത്പര്യമെടുത്ത് സംഭവത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം എല്ലുകള്‍ പരിശോധിച്ചുള്ള മൃഗമേതാണെന്നു നിര്‍ണ്ണയിക്കുന്നതിലുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടികാണിച്ചു. നിലവില്‍ ഹൈദരാബാദില്‍ മാത്രമേ ഏറ്റവും കൃത്യമായ രീതിയില്‍ അത്തരമൊരു പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. DNA പരിശാധന്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ജാഗ്രതയോടെ ഇടപെടേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് എല്ലിന്‍ കഷ്ണം ഉള്‍പ്പടെയുള്ള ഫോട്ടോഗ്രാഫുകള്‍ അയച്ചു നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അല്പം മുന്‍പ് വയനാട് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ വീണ്ടും വിളിച്ചിരുന്നു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണറുമായി ചര്‍ച്ച ചെയ്ത കാര്യം അസിസ്റ്റന്റ് കമ്മീഷന്‍റെ അറിയിച്ചു . ഇത്തരമൊരു സംഭവം ആദ്യമായാണ് ശ്രദ്ധയിപ്പെടുന്നതിനും അതിന്റെതായ ഗൗരവത്തിലാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. സാധ്യമായ ഇടപെടലുകളും അദ്ദേഹം ഉറപ്പു തന്നു.
നിലവില്‍ ബീഫ് സാമ്ബിള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നാല്‍ ദിവസങ്ങള്‍ വൈകുംതോറും പരിശോധനയ്ക്കുള്ള സാദ്ധ്യതകള്‍ കുറയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കിലും പൊതുജനാരോഗ്യത്തെയും സാമൂഹിക സാഹചര്യങ്ങളെയും കണക്കിലെടുത്ത് സംഭവത്തില്‍ ഒരു ശാസ്ത്രീയ നിഗമനത്തിലെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ വ്യക്തിപരമായി പരിശോധിക്കാന്‍ നല്‍കുകയാണെങ്കില്‍ വലിയൊരു തുക ഇതിനായി ചിലവാകുമെന്നും വിദഗ്‌ധര്‍ അറിയിക്കുന്നു
ശൂന്യാകാശത്ത് മനുഷ്യന്‍ സ്ഥിര താമസമാക്കിയ ഈ കാലത്തും, പൊതുജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങളിലൊന്നായ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടലുകളില്‍ പാകം ചെയ്യുന്ന ഇറച്ചി ഏതു മൃഗത്തിന്റേതാണ് ഏന് പോലും പരിശോധിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് എന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും പൊതുജനം മനസിലാക്കണം.
അഡ്വ ശ്രീജിത്ത് പെരുമന