സിനിമ ലോകത്ത് ദാമ്പത്യത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെന്നാണ് പൊതുവേയുള്ള പറച്ചില്‍. പല താരവിവാഹങ്ങളും അവസാനിക്കുന്നത് ഡൈവോഴ്സിലാണ്. എന്നാല്‍, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ് സംയുക്താവര്‍മ്മ- ബിജുമേനോന്‍ ദാമ്പത്യം. പ്രണയത്തില്‍ നിന്നും വിവാഹത്തിലേക്കെത്തിയ ഈ താരജോഡികള്‍ സിനിമലോകത്തെ മാതൃകദമ്പതികളാണ്.
അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തങ്ങളുടെ ആദ്യരാത്രി കഴിഞ്ഞുളള ഒരു രസകരമായ സംഭവത്തെക്കുറിച്ച് ബിജു മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായതെന്ന് ബിജു മേനോന്‍ പറയുന്നു. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു.എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.
മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇരുവരും പ്രണയത്തിലായി. 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു.ഇതിനിടെ 2006ല്‍ ഇവര്‍ക്കൊരു കുഞ്ഞു പിറന്നു. മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോള്‍ സംയുക്തയും കടന്ന് പോയത്. എന്നാല്‍ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.
വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതിലായിരുന്നു പൂര്‍ണ ശ്രദ്ധ. തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനോന്‍ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന്‍ പറഞ്ഞിരുന്നു. അഭിനയിക്കാന്‍ സംയുക്ത താത്പര്യം പ്രകടിപ്പിച്ചാല്‍ അതിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും എന്നും ബിജു പറയുന്നു.അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയിട്ട് വര്‍ഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും. ചന്ദ്രനുദിക്കുന്ന ദിക്കില്‍, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തല്‍, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വര്‍ തിരുമേനി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, മേഘമല്‍ഹാര്‍, കുബേരന്‍ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ സംയുക്തയുടേതായി ഉണ്ട്.
ഇരിട്ടി ആറളം കീഴ്പള്ളിയില്‍ പനിബാധിച്ച് മരിച്ച ബാലികയ്ക്ക് കൊറോണയില്ലെന്ന് തെളിഞ്ഞു. ഇടവേലിയിലെ അഞ്ജനയുടെ സ്രവ പരിശോധന ഫലമാണ് നെഗറ്റീവായത്. മൃതദേഹ പരിശോധനക്ക് ശേഷം നാട്ടിലെത്തിച്ച ഭൗതിക ശരീരം സംസ്‌ക്കരിച്ചു. കീഴ്പ്പള്ളി ഇടവേലിയിലെ കുമ്പത്തി രഞ്ജിത്തിന്റേയും സുനിതയുടെയും മകള്‍ അഞ്ചുവയസ്സുകാരി അഞ്ജന കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച് മരിച്ചത് .
പനിയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ അഞ്ജനയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത് .
ചൊവ്വാഴ്ച ഉച്ചവരെ വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടി പെട്ടെന്നാണ് രോഗബാധിതയായത്. ഇതോടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിന്റെ ഭാഗമായി കുട്ടിയുടെ സ്രവം ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.
സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ മൃതദേഹ പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.
ജോർജ് സാമുവേൽ
ഇനി ഇതുപോലൊരു അവധി കിട്ടണമെന്നില്ല. അതിനാൽ തന്നെ എല്ലാ ജോലിക്കാരും തങ്ങളുടെ കുടുംബങ്ങളോടൊത്ത് ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ്. അത് വളരെ ആസ്വദിക്കുന്നുമുണ്ട്. എന്നാൽ ഈ ആസ്വാദനങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ചില ജീവിത യാഥാർഥ്യങ്ങളെ ചിലപ്പോഴെങ്കിലും നാം മറന്നു പോകുന്നുണ്ട്.
അന്നന്നത്തെ ആഹാരത്തിനായി ,ഉപജീവനത്തിനായി മണ്ണിൽ പണിയെടുത്തിരുന്ന പച്ചയായ മനുഷ്യന്റെ കണ്ണീരു വീണു ലോക്ക് ഡൗണിൽ സ്വപ്നങ്ങൾ തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു. മൂന്നു നേരത്തെ ആഹാരത്തിനായി പൊള്ളുന്ന വെയിലത്ത് വിയർപ്പു തുള്ളികളിൽ ജീവിതം മുന്നോട്ടു നീക്കിയ മനുഷ്യൻ ഇന്ന് ഒന്നും ചെയ്യാനാവാത് നിസ്സഹായകനായിരിയ്ക്കുന്നു .
ലോക്ക് ഡൗൺ കടകൾക്ക് മാത്രമല്ല പൂട്ടിട്ടത് . പാടവും കൃഷിയിടങ്ങളും വാഹനങ്ങളുടെ ചക്രവും എന്തിനു ജീവിത ചക്രം പോലും പൂട്ടി താക്കോൽ കീശയിൽ വച്ചിരിക്കുന്നു. ഇതെല്ലാം സ്വന്തമാക്കിയ കോവിഡ് 19, ലോകരാജ്യങ്ങളുടെ പുതിയ തമ്പ്രാൻ ആയി സ്വയം വിലസുമ്പോൾ സമ്പാദ്യത്തിന്റെ താക്കോൽ സ്വന്തം കീശയിൽ ഉള്ളവർക്ക് ഇത് വെറുമൊരു അവധിക്കാലം മാത്രം. സ്വന്തം കുടുംബത്തോടൊപ്പം മനോഹരമായ സെൽഫികൾക്കും, തമാശകൾക്കും നേരംപോക്കിനും വേണ്ടിയുള്ള ഒരു ഇടവേള. എന്നാൽ അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുത്തിരുന്ന ഓരോ മനുഷ്യനും ഇന്ന് ഇതൊരു വിരമിക്കൽ തന്നെയാണോ എന്ന സംശയത്തിലാണ്. ഭക്ഷണം, വെള്ളം തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക് പണം തന്നെ വേണം. വേനൽ കടുക്കുന്നതോടെ ജലക്ഷാമവും രൂക്ഷമാകുകയാണ്.അടുപ്പ് പുകയുന്നതിനു പകരം നീറിപ്പുകയുന്ന മനസ്സുമായി കഴിയുകയാണ് ഏറെ ജീവിതങ്ങളും. ലോകം ഈ അവസ്ഥയിൽ ആയതിനാൽ ഉരൽ ചെന്ന് മദ്ദളത്തോടു പറയുന്ന പോലെയിരിക്കും ഈ കാര്യങ്ങൾ മറ്റുള്ളവരോട് പങ്കു വെച്ചാൽ. എന്നിരുന്നാലും സർക്കാർ നൽകുന്ന സേവനങ്ങൾ കിട്ടിത്തുടങ്ങിയിരിക്കുമ്പോൾ മരുഭൂമിയിൽ വീണ മഴതുള്ളികളുടെ അനുഭൂതിയിൽ കുറച്ചു ദിവസങ്ങൾ തള്ളി നീക്കാമെന്നു പ്രതീക്ഷിക്കുന്നവരും ഉണ്ട്.
എങ്കിലും അടിത്തൂൺ പറ്റിയെന്നു കരുതുന്ന ജീവിതത്തിൽ നിന്നും കരകയറാൻ ഇനി എത്ര നാൾ വേണ്ടി വരുമെന്നോ എന്തെല്ലാം പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നോ അറിയാതെ മുന്നോട്ട് പോകുകയാണ്. പ്രതീക്ഷയുടെ നല്ല നാളെകൾക്കായി, കൈപ്പാർന്നതെങ്കിലും രുചിയോടെ മുന്നോട്ട് കൊണ്ട് പോകുകയാണ് പല ജീവിതങ്ങളും. സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കാതെ തന്നെ.
കോവിഡ് ബാധയെത്തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ (57) അസുഖം ഭേദമായി ആശുപത്രി വിട്ടു. മാർച്ച് 15-നാണ് ബ്രയാൻ നീൽ അടക്കമുള്ള 19 അംഗ സംഘത്തെ നെടുന്പാശേരിയിൽ ദുബായിലേക്കുള്ള വിമാനത്തിൽനിന്നു തിരിച്ചിറക്കി ക്വാറന്റൈൻ ചെയ്തത്. പ്രത്യേക കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ച നീൽ ബ്രയാൻറെ നില ഇടയ്ക്കു ഗുരുതരമായിരുന്നെങ്കിലും പിന്നീട് തിരിച്ചുവരാൻ കഴിഞ്ഞു. ബ്രയാൻ നീലിനെയും ഭാര്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ കഴിഞ്ഞ ദിവസം തന്നെ രോഗമുക്തി നേടി.
സാലറി ചലഞ്ച് സംബന്ധിച്ചു പ്രതിപക്ഷ നേതാവ് നല്കിയതു നല്ല നിര്‍ദേശങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവില്‍ അദ്ദേഹം സാലറി ചലഞ്ചിനെ സ്വാതം ചെയ്യുകയാണുണ്ടായത്. പാര്‍ട്ടൈം, കാഷ്വല്‍ ജീവനക്കാരുടെ കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇവരെ സാലറി ചലഞ്ചിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇവരെ പ്രത്യേകമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
ജീവനക്കാരുടെ പ്രതികരണം അറിഞ്ഞശേഷം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കും. മന്ത്രിമാര്‍ ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന സാലറി ചലഞ്ചിന് ജീവനക്കാരെ നിര്ബന്ധിക്കരുതെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. സാലറി ചലഞ്ച് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തണം. കഴിയുന്നവര്‍ സാലറി ചലഞ്ചിനോട് സഹകരിക്കണം. സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയദുരിതാശ്വസത്തിലെ തട്ടിപ്പ് പോലെയാകരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നടൻ മോഹൻലാൽ കൊറോണ ബാധിച്ച് മരിച്ചുവെന്ന് വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ മോഹൻലാൽ ഫാൻസ്. ഏപ്രിൽ ഒന്നിനു ഫൂളാക്കാൻ കൊറോണയെ കൂട്ടുപിടിക്കരുതെന്ന കർശന താക്കീതായിരുന്നു സർക്കാരും കേരള പൊലീസും നടത്തിയത്. ഇത് ലംഘിച്ച യുവാവിനെതിരെ കേസെടുക്കണമെന്നാണ് മോഹൻലാൽ ഫാൻസ് പറയുന്നത്.
ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ രംഗത്തെത്തി. അസോസിയേഷന്റെ പ്രസിഡന്റ് വിമൽ കുമാറാണ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സമീർ എന്ന വ്യക്തിയാണ് മോഹൻലാൽ അഭിനയിച്ച ഒരു ചിത്രത്തിലെ മരണ രംഗം ഉപയോഗപ്പെടുത്തി വ്യാജവാർത്ത ഉണ്ടാക്കിയിരിക്കുന്നതെന്ന് വിമൽ കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. കൊറോണ ബാധിച്ച് വീണ്ടും മരണം, തിരുവനന്തപുരം സ്വദേശി മോഹൻലാൽ ആണ് മരിച്ചതെന്നായിരുന്നു പ്രചരിക്കപ്പെട്ട വാർത്ത.
ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ സിനിമാ സംഘത്തെ ഉടൻ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംഘത്തോട് ജോർദാനിൽ തന്നെ തുടരാൻ മന്ത്രി നിർദേശിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിരവധി സാധാരണക്കാർ ഇത്തരത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവർത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു.
നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കം 58 പേരാണ് ജോർദാനിൽ കർഫ്യുവിൽ കുടുങ്ങിയത്. അടിയന്തര സഹായം അഭ്യർത്ഥിച്ച് ബ്ലെസി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു. സംഭവത്തിൽ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോർദാനിലെത്തിയത്.
ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവീസ് നിർത്തിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് തങ്ങളെ തിരിച്ചെത്തിക്കൽ സാധ്യമല്ലെങ്കിൽ ജോർദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം. വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. രണ്ടാഴ്ച മുൻപ് ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷിയെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജോർദാനിൽ ഇതുവരെ 274 പേർക്ക് കൊവിഡ് 19 ബാധിക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.
കൊവിഡ് ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പില്‍ പരീദാണ് (67) ആണ് മരിച്ചത്. തൃശൂരിലുള്ള പരീദിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.
മറ്റു പല രോഗങ്ങള്‍ക്കുമായി ദുബായ് റാശിദ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇയാളുടെ കുടുംബവും ദുബായില്‍ നീരീക്ഷണത്തിലാണ്.
ആടുജീവിതം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി. ജോര്‍ദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടുത്തെ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് സിനിമാ ചിത്രീകരണം തുടങ്ങിയത്.
അതേസമയം കോവിഡ് ബാധയെ തുടര്‍ന്ന് ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ സിനിമാസംഘത്തോട് അടിയന്തിരമായി രാജ്യം വിടണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ . നാല് ദിവസം മുമ്പ് ഇവിടെ നിന്ന് സിനിമാ ചിത്രീകരണം നിര്‍ത്തി വെയ്പ്പിച്ചിരുന്നു.
ഇവരുടെ വിസാ കാലവധി ഏപ്രില്‍ 8 ന് അവസാനിക്കും. അതിനാല്‍ തിരിച്ച് നാട്ടിലെത്താന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമാ സംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി.
ജോര്‍ദാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നാം വാരം മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വ്വീസ് ഇന്ത്യയും പൂര്‍ണ്ണമായും നിര്‍ത്തി വെച്ചിരുന്നു.
കോവിഡ് പാക്കേജ് ആയി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര്‍ വരെ മാത്രമേ ഉണ്ടാകാവൂ. സര്‍ക്കാര്‍ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കണ്‍ വ്യവസ്ഥ പാലിക്കാം. റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ റേഷന്‍ വ്യാപാരികള്‍ സ്വീകരിക്കാവൂ.
റേഷൻ കാർഡിന്റെ നമ്പർ 0,1 അക്കങ്ങളിൽ അവസാനിക്കുന്നവർക്കുള്ള റേഷൻ വിതരണം ഇന്ന് (ഏപ്രിൽ 1) നടക്കും. കാർഡ് നമ്പർ 2,3 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ രണ്ടിനും 4,5 അക്കങ്ങളില് അവസാനിക്കുന്നവർക്ക് ഏപ്രിൽ മൂന്നിനുമാണ് റേഷൻ വിതരണം. 6,7 അക്കങ്ങളില് അവസാനിക്കുന്ന കാർഡ് നമ്പർ ഉള്ളവർക്ക് ഏപ്രിൽ നാലിനും 8,9 അക്കങ്ങളുള്ളവർക്ക് ഏപ്രിൽ അഞ്ചിനും റേഷൻ വിതരണം ചെയ്യും.
അന്നേ ദിവസം വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് എത്തി സാധങ്ങൾ വാങ്ങാനാകും. നേരിട്ടെത്തി റേഷൻ വാങ്ങാനാവാത്തവർക്കു നേരിട്ട് വീട്ടിലെത്തിച്ച നല്കണം. സാധനങ്ങളുടെ വിതരണം നടത്തേണ്ടത് നിശ്ചയിക്കപ്പെട്ടിട്ടുള്ളവർ മാത്രമാകണം.
മുന്‍ഗണന വിഭാഗം രാവിലെ. മുന്‍ഗണനേതര വിഭാഗം ഉച്ചക്ക് ശേഷം.
0,1 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇന്നും
2, 3 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് April 2 നും
4,5 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് April 3 നും
6,7 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് April 4 നും
8,9 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് April 5നും