Kerala

കല്യാണദിവസം വധൂവരന്മാരെ റാഗ് ചെയ്യുന്ന സംഭവങ്ങള്‍ ഇന്ന് സർവസാധാരണമായിരിക്കുന്നു. ഇത്തരം ചില വിഡിയോകൾ സോഷ്യൽ മീഡിയയിൽ വിമർശനവിധേയമാകാറുണ്ട്.  ഇത്തരം പ്രവണതക്ക് നിയന്ത്രണമുണ്ടാകണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.

അതിരുകടക്കുന്ന വിവാഹ റാഗിങ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മുന്നറിയിപ്പ്. റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി. എന്നും ഓർത്തുവയ്ക്കുവാൻ കൂട്ടുകാർ ഒരുക്കുന്ന ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത് എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പ് വായിക്കാം:

കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും” “റാഗിംഗു”മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകൾ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിെൻറയും വിരുന്നു സൽക്കാരത്തിെൻറയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്നമാകുന്നു.

കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക (കോളേജ് റാഗിംഗ് പോലെ) വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.

സന്തോഷത്തിന്റെ വിവാഹദിനങ്ങളിൽ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീർ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ പോലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്.

ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ ‘രസകരമായ ആചാരങ്ങൾ’ സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്വ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാൾ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക.

റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടർ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നത്. എന്നും ഓർത്തുവയ്ക്കുവാൻ കൂട്ടുകാർ ഒരുക്കുന്ന ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത്..

ശബരിമലയിൽ ദർശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശി കനകദുർഗയെ ഭർതൃമാതാവ് ആക്രമിച്ചതായി പരാതി. തലയ്ക്കു ക്ഷതമേറ്റ ഇവർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. ഇന്നു പുലർച്ചെ വീട്ടിലെത്തിയ ഇവരെ ഭർതൃമാതാവ് പട്ടിക കൊണ്ടു തലയ്ക്കടിച്ചുവെന്നാണു പരാതി. സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ, ഭർതൃ മാതാവിനെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കനകദുർഗ മർദിച്ചെന്നാണ് ഇവരുടെ ആരോപണം. സിവിൽ സ്പ്ലൈസ് ഉദ്യോഗസ്ഥയായ കനകദുർഗയുടെ അവധി ഇന്ന് അവസാനിക്കുന്നതിനാലാണു പുലർച്ചെ വീട്ടിലെത്തിയത്.

ദർശനത്തിന് ശ്രമിച്ച മറ്റൊരു യുവതി ബിന്ദു തങ്കം കല്യാണിയുടെ മകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്ന് പരാതി. സംഘപരിവാർ ഭിഷണിയെത്തുടർന്ന് ആനക്കട്ടി വിദ്യാവനം സ്കൂളിൽ മകൾക്ക് പ്രവേശനം നിഷേധിച്ചെന്ന് ബിന്ദു പറഞ്ഞു. നേരത്തെ പഠിച്ചിരുന്ന കോഴിക്കോട് അഗളി സ്കൂളിൽ മകൾ അനുഭവിച്ച് മാനസിക സമ്മർദ്ദനം മറ്റ് മോശം അനുഭവങ്ങളും കാരണമാണ് സ്കൂൾ മാറ്റാൻ തീരുമാനിച്ചത്.

അഡ്മിഷൻ ലഭിക്കാത്തതുമൂലം ഒരുമാസമായി മകൾ സ്കൂളിൽ പോകുന്നില്ല. അഡ്മിഷന് ശ്രമിക്കുന്ന വിവരം അഗളി സ്കൂളില്‍ നിന്ന് ആനക്കട്ടി സ്കൂളിലേക്ക് ആരോ വിളിച്ചറിയിച്ച പ്രകാരമാണ് അവിടെ പ്രതിഷേധക്കാരെത്തിയത്. വിദ്യാഭാസനിഷേധം മകളെ മാനസികമായി തളർത്തിയിട്ടുണ്ട്. ഇതിന് പിന്നിലാരാണെന്നത് പുറത്തുവരണമെന്നും സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ടെന്നും ബിന്ദു ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയിൽ പോയത്. എന്നാൽ‌ പ്രതിഷേധത്തെത്തുടർന്ന് തിരികെ പോകുകയായിരുന്നു

മനുഷ്യക്കടത്തിന് പിന്നിലെ രണ്ട് പേരെ തിരിച്ചറിഞ്ഞു. മുനമ്പം വഴി ഇവരെ കടത്തിയ ബോട്ട് വാങ്ങിയ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ശ്രീകാന്തൻ, സെൽവം എന്നിവരാണ് ബോട്ട് വാങ്ങിയതെന്നാണ് പൊലീസിന് വിവരം കിട്ടിയിരിക്കുന്നത്. കുളച്ചൽ സ്വദേശിയാണ് ശ്രീകാന്തൻ. സെൽവം ഏത് നാട്ടുകാരനാണെന്ന വിവരം പൊലീസിന് കിട്ടിയിട്ടില്ല. തിരുവനന്തപുരം സ്വദേശി അനിൽകുമാറിൽ നിന്നാണ് ഇവർ ബോട്ട് വാങ്ങിയത്.

ഒരു കോടി രണ്ട് ലക്ഷം രൂപ നൽകിയാണ് ഇവർ അനിൽകുമാറിൽ നിന്ന് ബോട്ട് വാങ്ങിയത്. ഒന്നിൽ കൂടുതൽ ബോട്ടുകൾ കൊച്ചിയിൽ നിന്ന് പോയെന്നും വിവരമുണ്ട്. കഴിഞ്ഞയാഴ്ച ശ്രീകാന്തൻ കൊടുങ്ങല്ലൂരെത്തിയിരുന്നു. ഇവിടുത്തെ ഒരു ലോഡ്ജിലാണ് ഇയാള്‍ താമസിച്ചത്. കാര്യങ്ങൾ ഏകോപിപ്പിച്ചതും ശ്രീകാന്തൻ ആണെന്നാണ് സൂചന. ഇയാളുടെ മൊബൈൽ ഫോൺ നിലവിൽ പ്രവർത്തന രഹിതമാണ്.

രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മൽസ്യബന്ധനബോട്ടിൽ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നൽകിയത്. ഓസ്ട്രേലിയയിൽ നിന്ന് 1538 നോട്ടിക്കൽ മൈൽ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്‍റെ ഇടനാഴിയാണ് ഈ ദ്വീപ്.തമിഴ്നാട്ടിൽ ശ്രീലങ്കൻ അഭയാർഥി ക്യാപുകളിൽ കഴിയുന്നവരാണ് ജയമാതാ ബോട്ടിൽ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാംപുകളിലെ നിരവധിപ്പേർ മുമ്പും കൊച്ചി വഴി സമാനരീതിയിൽ ഓസ്ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം.

അതേസമയം ചെറായിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പുറത്തു വന്നതായും റിപ്പോർട്ടുകളുണ്ട്. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചെറായിയിലെ ഒരു സ്വകാര്യറിസോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മുനമ്പം മനുഷ്യക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ദയ മാതാ ബോട്ട് മാല്യങ്കരയില്‍ എത്തിയത് ഒരു മാസം മുമ്പ്

 

 

പെരിന്തല്‍മണ്ണ: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ കനകദുര്‍ഗ്ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കനകദുര്‍ഗ്ഗ വീട്ടില്‍ തിരിച്ചെത്തിയത്. ഇവരെ ഭര്‍തൃമാതാവ് പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു.

കനകദുര്‍ഗ്ഗയുടെ സുരക്ഷയ്ക്ക് ഒപ്പമുണ്ടായിരുന്ന പോലീസ് ഉടന്‍തന്നെ ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. ഏഴുമണിയോടെയാണ് സംഭവം.

അതേസമയം ഭര്‍ത്താവിന്റെ അമ്മയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അടിയേറ്റ കനക ദുര്‍ഗ്ഗ ഭര്‍തൃമാതാവിനെ തിരിച്ച് മര്‍ദ്ദിച്ചെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

മകരവിളക്ക് ഉത്സവത്തിനും സംക്രമ പൂജയ്ക്കും ഉള്ള ഒരുക്കങ്ങൾ ശബരിമല സന്നിധാനത്ത് പൂർത്തിയായി. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് 5.30 ഓടെ ശരംകുത്തിയിൽ എത്തിച്ചേരും. ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിക്കും.

പിന്നീട് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക് തെളിയിക്കും. വൈകിട്ട് 7.52നാണ് മകര സംക്രമ പൂജ. മകരജ്യോതി ദര്‍ശനത്തിന് സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടർ പി.ബി.നൂഹും പമ്പയിൽ ക്യാംപ് ചെയ്യുന്നുണ്ട്. മലമുകളിൽ നിയന്ത്രണം ഉള്ളതിനാൽ പമ്പയിലെ വിവിധയിടങ്ങളിൽ മകരജ്യോതി ദർശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്‍റെ തീരുമാനം. പമ്പയിൽ 40,000 ത്തിലധികം പേർ മകരജ്യോതി ദർശനത്തിന് എത്തുമെന്നാണ് പൊലീസിന്റെ അനുമാനം.

ശബരിമല തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് മകരവിളക്ക്. ഈ ഉത്സവത്തിനായി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിയിലേക്ക് എത്താറുളളത്. വിപുലമായ രീതിയിൽ ഉത്സവവും വിശേഷാൽ പൂജകളും ഈ ദിവസം നടക്കും.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് പതിനെട്ടു ലക്ഷം ആളുകളാണ് മകരവിളക്കിന് സന്നിധാനത്ത് എത്തിയത്. എന്നാല്‍ ഈ വര്‍ഷം ഇത്രയധികം ആളുകള്‍ ഉണ്ടാകുമോ എന്നതില്‍ സംശയമുണ്ട്‌. ശബരിമല ഇക്കുറി വിവാദങ്ങളുടെ നടുവിലായിരുന്നു എന്ന കാരണത്താല്‍ കഴിഞ്ഞ കൊല്ലങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ശബരിമലയില്‍ ഭക്തജന തിരക്ക് കുറവാണ്. നീണ്ട പന്ത്രണ്ട് വർഷത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയും അതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുമാണ് ലോകശ്രദ്ധ നേടിയ വിവാദങ്ങളിലേക്ക് നയിച്ചത്.

ഈ മണ്ഡലകാലത്ത് ഉണ്ടായിരുന്നതിലും കൂടുതല്‍ തിരക്ക് മകരവിളക്ക് ഉത്സവത്തിനായി നട തുറന്നപ്പോള്‍ അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച പമ്പ വഴി സന്നിധാനത്തില്‍ എത്തിയത് 50,000ത്തോളം ഭക്തരാണ്. ഇന്നും, മകരവിളക്ക് ദിനമായ നാളെയുമായി തിരക്ക് വര്‍ദ്ധിക്കും എന്നാണു കരുതുന്നത്

ആറായിരത്തോളം ഉദ്യോഗസ്ഥരെയാണ് മകരവിളക്ക്‌ ഉത്സവവുമായി ബന്ധപ്പെട്ടു കേരളാ പോലീസ് വിന്യസിച്ചിരിക്കുന്നത്. സായുധ പോലീസ്, തണ്ടര്‍ ബോള്‍ട്ട് സേന, എന്നിവയും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സേവനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. ശബരിമലയില്‍ പാര്‍ക്ക് ചെയ്യപ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്ന് വൈകിട്ട് നാല് മുതല്‍ ചൊവ്വാഴ്ച രാവിലെ എട്ടു വരെ നിയന്ത്രണങ്ങള്‍ ഉണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍, എരുമേലി, വടശ്ശേരിക്കര, ളാഹ, എന്നിവടങ്ങളില്‍ പാര്‍ക്ക് ചെയ്തു ശേഷം കെ എസ് ആര്‍ ടി സി നടത്തുന്ന പ്രത്യേക ചെയിന്‍ സര്‍വീസ് ബസുകളില്‍ പമ്പയിലേക്ക് എത്താം.

 

സിബിഐ ഡയറക്ടര്‍ നിയമനത്തിനുള്ള പട്ടികയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങും. 1983,84,85 ബാച്ചുകളിലുള്ളവരെ ഉള്‍പ്പെടുത്തി തയാറാക്കിയ 20 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഇരുവരും ഇടം പിടിച്ചിരിക്കുന്നത്.

എസ്പി, ഡിഐജി റാങ്കുകളില്‍ ബെഹ്‌റ 10 വര്‍ഷം സിബിഐയില്‍ ജോലി ചെയ്തിരുന്നു. ഋഷിരാജ് സിങ് അഞ്ചുവര്‍ഷമാണു സിബിഐയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. കേന്ദ്രത്തിലെ വിവിധ ഏജന്‍സികളില്‍ ഡയറക്ടര്‍ ജനറല്‍ തസ്തികയിലേക്കുള്ള നിയമനത്തിനു കേന്ദ്രസര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച ഐപിഎസ് പട്ടികയില്‍ കേരളത്തില്‍നിന്നു ഋഷിരാജ് സിങ് മാത്രമേയുള്ളൂ. കേരള പൊലീസ് കേഡറില്‍ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും മറികടന്നാണു സിങ് ഇടം നേടിയത്

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങളുമായി ബി.ജെ.പി രംഗത്ത്. തിരുവനന്തപുരത്ത് മോഹന്‍ലാലിനെ ഇറക്കി സീറ്റ് നേടാനാവും ബി.ജെ.പി ശ്രമിക്കുക. അതേസമയം മത്സരരംഗത്ത് ഇറങ്ങില്ലെന്ന് നേരത്തെ ലാല്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല. പാര്‍ട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും ബിജെപി സംസ്ഥാന നേതൃത്വം പരിഗണിക്കുന്നുണ്ട്. പരമാവധി സെലിബ്രറ്റികളെ മത്സരരംഗത്തിറക്കാനാവും ബി.ജെ.പി ശ്രമിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോഡി ചൊവ്വാഴ്ച്ച സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കങ്ങള്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് പാര്‍ട്ടി സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങളില്‍ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. ശബരിമല യുവതീപ്രവേശത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാകും ഇത്തവണത്തെ ബി.ജെ.പി പ്രചാരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കേരളത്തിലെ സ്ഥിതി ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. മത്സരിക്കുന്നവരെപ്പറ്റി പറയാറായിട്ടില്ലെന്നും കഴിഞ്ഞ ദിവസം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാല്‍ മോഹന്‍ലാലിനെ രാജ്യസഭാംഗമാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ എം.പി.യായ നടന്‍ സുരേഷ്ഗോപി, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്.

കോട്ടയം: ശബരിമല തീർഥാടക വാഹനം പൊലീസ് ബസിലിടിച്ച് 9 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റവരുവായി എത്തിയ ആംബുലൻസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു.
ഞായറാഴ്ച പകൽ പതിനൊന്നോടെ പാലാ- രാമപുരം റോഡിൽ ചക്കാമ്പുഴയിലാണ് ആന്ധ്രയില്‍ നിന്നുളള തീർത്ഥാടക വാഹനവും പാലായിൽ നിന്ന് രാമപുരത്തേക്ക് പോയ പൊലീസ് ബസും കൂട്ടിയിടിച്ചത്. ആന്ധ്ര സ്വദേശികളായ ഒൻപത് തീർഥാടകർക്ക് പരിക്കേറ്റു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുത്രിയിലും മറ്റുള്ളവരെ പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ ശബരിമല തീർഥാടകരുമായി എത്തിയ ആംബുലൻസ് ഇടിച്ചാണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചത്. പാലായിൽ ബജി കച്ചവടം നടത്തി വന്ന തമിഴ്നാട് സ്വദേശി പാലാ അളനാട്ടിൽ താമസിക്കുന്ന ശേഖരനാണ് (65) മരിച്ചത്.


അന്യസംസ്ഥാനത്ത് നിന്നും വരുന്ന തീര്‍ത്ഥാടകര്‍ ഗൂഗിൾ റൂട്ട് മാപ്പ് നോക്കി യാത്ര ചെയ്യുന്നതാണ് അപകടത്തിന് കാരണം. രാമപുരം – പാലാ റൂട്ടിൽ ചക്കാമ്പുഴ ജംഗ്ഷനിലെ അപകടം ഗൂഗിൾ നോക്കി മെയിൻ റോഡിൽ പ്രവേശിച്ച സമയത്താണുണ്ടായത്. ഗൂഗിളിൽ ചക്കാമ്പുഴ നിന്ന് രാമപുരം ടൗണിൽ പ്രവേശിക്കാതെ ചെയ്യാതെ പുൽപറമുക്ക് വഴി രാമപുരം റൂട്ട് കാണിക്കുന്നതിനാൽ നെറ്റ് നോക്കി വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ചക്കാമ്പുഴ ഭാഗത്ത് പ്രധാന റോഡിൽ പ്രവേശിക്കുന്ന ഭാഗം കുത്തനെയുള്ള കയറ്റത്തോട് കൂടിയ റോഡാണ്. ഇതറിയാതെ എത്തുന്ന ഭാരവാഹനങ്ങൾ ഉൾപ്പെടെ ഈ വഴിയിൽ അപകടപ്പെടുന്നത് പതിവാണ്. ചക്കാമ്പുഴ ജംഗ്ഷനിൽ ചേരുന്നിടത്ത് ഹംപും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചാൽ ഒരു പരിധി വരെ അപകടം ഒഴിവാക്കാമെന്ന് നാട്ടുകാർ പറയുന്നു.

എറണാകുളം മറൈന്‍ഡ്രൈവിലെ ഹെലിപാഡ് മൈതാനത്ത് നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപടിയില്‍ പങ്കെടുക്കാന്‍ കനകദുര്‍ഗ്ഗയും ബിന്ദുവും എത്തി. ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് ശേഷം രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന കനക ദുര്‍ഗ്ഗയും ബിന്ദുവും ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. പൊലീസിന്റെ സംരക്ഷണയില്ലാതെയാണ് എത്തിയതെന്ന് ഇരുവരും പറഞ്ഞു. സംഘ പരിവാര്‍ ഭീഷണികളെ ഭയക്കുന്നില്ലെന്നും പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. സംഘപരിവാര്‍ നേരിട്ട് ആക്രമിച്ചില്ലെങ്കിലും അവരുടെ ഇടയിലുളളവരില്‍ നിന്ന് വ്യക്തിപരമായ ആക്രമണങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ വലിയൊരു സമൂഹത്തിന്റെ പിന്തുണയുളളതിനാല്‍ ഭയക്കുന്നില്ലെന്നും ഇരുവരും പറഞ്ഞു.

തങ്ങള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നട അടച്ച് ശുദ്ധി ക്രിയ നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കനക ദുര്‍ഗ്ഗയും ബിന്ദുവും പറഞ്ഞു. തന്ത്രി ചെയ്തത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. അതിനാല്‍ സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

അയിത്തത്തിനെതിരെ കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം നടത്തിയ പരിപാടിയിലെ രണ്ടാം ദിവസമാണ് അപ്രതീക്ഷിതമായി കനക ദുര്‍ഗ്ഗയും ബിന്ദുവും എത്തിയത്. പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില അസൗകര്യങ്ങള്‍ അറിയിച്ച് അദ്ദേഹം പങ്കെടുത്തില്ല.

ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടില്‍ ഉടമയുടെയും ജീവനക്കാരന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. നടുപ്പാറ റിദം സ് ഓഫ് മൈ മൈന്റ് ഉടമ രാജേഷ്, ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പൊലീസ്. റിസോര്‍ട്ട് ജീവനക്കാരന്‍ റോബിന്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


മൂന്നാര്‍-പൂപ്പാറ ഗ്യാപ് റോഡിന് അടിവശത്തായിട്ടുള്ള ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളില്‍ രക്തം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള എലക്കാ സ്റ്റോറില്‍ മരിച്ച നിലയില്‍ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തി. ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടില്‍ രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.


ഇടുക്കി എസ് പി, ശാന്തമ്പാറ സി ഐ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രാജേഷിന്റെ കാറും, ഉണങ്ങിയ ഏലക്കായും മോഷണം പോയിട്ടുണ്ട്. ഇതേ വാഹനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന റോബിന്‍ നെടുങ്കണ്ടം ഭാഗത്തേയ്ക്ക് പോയതായാണ് പൊലീസിന് ലഭിക്കുന്ന സൂചന.

RECENT POSTS
Copyright © . All rights reserved