Kerala

തിരുവനന്തപുരം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു ഗര്‍ഭിണിക്ക് ദാരുണാന്ത്യം. ആനാവൂര്‍ വേങ്കച്ചല്‍ സ്‌കൂള്‍ ജംക്ഷനു സമീപം മേക്കുംകര പുത്തന്‍വീട്ടില്‍ വിനോദിന്റെ ഭാര്യ ധന്യ (26) ആണ് മരിച്ചത്. പരുക്കേറ്റ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എ.ടി ആശുപത്രിയില്‍ പരിശോധനയ്ക്കു പോകവേ ഇന്നലെ രാവിലെ ഏഴിന് കരമന ആണ്ടിയിറക്കത്തു വച്ചായിരുന്നു അപകടം. പൊലീസ് പറയുന്നത് ഇങ്ങനെ; ബൈക്കിന്റെ അതേ ദിശയില്‍ സഞ്ചരിച്ച ബസ് തട്ടി യുവതി ബസിനടിയിലേക്കു മറിഞ്ഞു തലയിലൂടെ ചക്രം കയറിയിറങ്ങി. വിനോദ് അല്‍പ്പം ദൂരെ മാറിയാണ് തെറിച്ചു വീണത്. ധന്യ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.മൃതദേഹം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. നെയ്യാറ്റിന്‍കരയില്‍ ബേക്കറി തൊഴിലാളിയാണ് വിനോദ്. മണലൂര്‍ കൂട്ടുകാല സ്വദേശിനിയായ ധന്യ രണ്ടരമാസം ഗര്‍ഭിണിയായിരുന്നു. പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണം. മണ്ഡലകാലത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ആവര്‍ത്തിക്കരുതെന്നാണ് തങ്ങളുടെ ആഗ്രഹം. പ്രശ്‌ന പരിഹാരത്തിനായി ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി.

നേരത്തെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പന്തളം കൊട്ടാരം പ്രതിനിധികളെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ യുവതികളെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു സമവായ ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നായിരുന്നു കൊട്ടാരം പ്രതിനിധികളുടെ കാഴ്ച്ചപ്പാട്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശനവും കൊട്ടാരം പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു.

മണ്ഡലകാലത്ത് സംഘ്പരിവാര്‍ പ്രതിഷേധം തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊട്ടാരം നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. പരമാവധി സമവായത്തിന് ശ്രമിക്കും. രമ്യമായി ശബരിമല പ്രശ്‌നം പരിഹരിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്നും പത്മകുമാര്‍ വ്യക്തമാക്കി.

കോട്ടയം: അയര്‍ക്കുന്നത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. 15 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മണര്‍കാട് സ്വദേശിയായ അജേഷ് എന്ന യുവാവ് പോലീസ് പിടിയിലായി. മൊബൈല്‍ പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി ഹോളോബ്രിക്‌സ് ഫാക്ടറിയിൽ എത്തിക്കുകയും തുടർന്ന്  അജേഷിൻറെ മാനഭംഗശ്രമം തടഞ്ഞതിന് പെൺകുട്ടിയെ കൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ അന്വേഷണം പുരോഗമിച്ചു വരികയായിരുന്നു. സംശയം തോന്നി യുവാവിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കാൾ ഹിസ്റ്ററി പരിശോധിച്ച ശേഷമാണ് പോലീസിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്‌സ് കമ്പനിയിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടത് എന്നാണ് മൊഴി നൽകിയിരിക്കുന്നത്. പ്രതിയുമായി പോലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

നിലയ്ക്കല്‍: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി വീണ്ടുമെത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മയെയും ഷാനിലെയെയും പോലീസ് തിരിച്ചയച്ചു. നിലയ്ക്കലെത്തിയ ഇരുവരെയും ചര്‍ച്ചയ്‌ക്കൊടുവില്‍ പോലീസ് തിരിച്ചയക്കുകയായിരുന്നു. യുവതികളെ മടക്കിയയച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം യുവതികളെത്തിയാല്‍ തടയാനായി സന്നിധാനത്ത് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടമായെത്തിയതാണ് പോലീസ് ഇവരെ തിരികെ അയക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചയോടെയാണ് ഇരുവരും മലയകയറാന്‍ നിലയ്ക്കല്‍ വരെ എത്തിയത്. ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് യുവതികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇവരെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റുകയും അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീട് പോലീസ് വാഹനത്തില്‍ ഇവരെ അവിടെ നിന്ന് മാറ്റിയതായിട്ടാണ് വിവരം. നേരത്തെ ഇരുവരും ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോരേണ്ടി വന്നിരുന്നു.

ഷാനിലയ്ക്കും രേഷ്മയ്ക്കുമൊപ്പം എട്ട് പേരുമുണ്ടായിരുന്നു. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സന്നിധാനത്തും പോലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. 41 ദിവസം വ്രതവുമായി ശബരിമല കയറുമെന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചതിനു പിന്നാലെ രേഷ്മയ്‌ക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് നല്‍കിയ പരാതി പരിഗണിച്ച് രേഷ്മയുടെ വീട്ടുപരിസരത്ത് പൊലീസ് ഏര്‍പ്പെടുത്തിയ സുരക്ഷ തുടരുകയാണ്.

വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പരിപാടിയില്‍ നിന്നും നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ ഇറക്കിവിട്ടു. കോളേജ് ഡേ ആഘോഷത്തിലാണ് ഡെയ്ന്‍ ഡേവിസിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചത്.എന്നാല്‍, ഡ്രസ്സ്‌കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിന്‍സിപ്പലും കുട്ടികളും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് ഡെയ്ന്‍ ഡേവിസിനെ സ്റ്റേജില്‍ നിന്ന് പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടു.

കോളേജ് പരിപാടിക്ക് വ്യത്യസ്ത തീമുകളില്‍ വിദ്യാര്‍ത്ഥികള്‍ വസ്ത്രം ധരിക്കരുതെന്ന് നേരത്തെ പ്രിന്‍സിപ്പല്‍ താക്കീത് ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അത് കാര്യമായെടുത്തില്ല. ഇതേ ചൊല്ലി വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമായി. അനുസരിച്ചില്ലെങ്കില്‍ അതിഥിയെ കോളേജില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു പ്രിന്‍സിപ്പല്‍.പ്രിന്‍സിപ്പലിന്റെ വാക്കിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ ഡെയ്‌നെ വേദിയില്‍ എത്തിച്ചു. ഇതോടെ പ്രിന്‍സിപ്പല്‍ ഡെയ്‌നോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് ഡെയ്ന്‍ കോളജില്‍ നിന്ന് മടങ്ങി.

ശബരിമലയിൽ 51 യുവതികൾ കയറിയെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. 51 യുവതികളുടെ പേരു വിവരങ്ങളും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു.ആധാർ കാർ‌ഡും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണു സുപ്രീം കോടതിയിൽ നൽകിയത്. ആന്ധ്രാ പ്രദേശ്, തമിഴ്നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളത്.

കേരളത്തിൽനിന്നുള്ള ആരുടെയും പേരു വിവരങ്ങൾ പട്ടികയില്‍ ഇല്ല. ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് എത്തിയ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളുടെ വിവരങ്ങളാണ് സർക്കാർ സമർപ്പിച്ചത്. വെർച്വൽ ക്യൂ വഴി അല്ലാതെയും യുവതികൾ ദർശനം നടത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. അതേസമയം 7,564 യുവതികളാണ് ശബരിമലയിലെത്താൻ റജിസ്റ്റർ ചെയ്തതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. രേഖ പ്രകാരമുള്ള വിവരമാണ് സുപ്രീം കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാൽ ശബരിമലയിൽ 51 യുവതികൾ കയറിയെന്ന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് രാഹുൽ ഈശ്വർ. ശ്രീലങ്കൻ യുവതി കയറിയെന്ന് മുഖ്യമന്ത്രി പറഞ്ഞ കള്ളം പോലെതന്നെയാണ് ഇതും. അവർ കയറിയിട്ടുണ്ടെങ്കിൽ ശബരിമലയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും രാഹുൽ ഈശ്വർ മനോരമന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി.

കനകദുർഗയും ബിന്ദുവും മഞ്ജുവും കയറിയത് ചിലപ്പോൾ സത്യമായിരിക്കും. പക്ഷെ മറ്റുള്ളർ കയറിയെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. ശബരിമല യുവതിപ്രവേശനം റിവ്യൂഹർജിയ്ക്ക് അൽപ്പം ക്ഷീണമുണ്ടാക്കും. എന്നിരാന്നാലും സുപ്രീംകോടതിയിൽ സത്യം തെളിഞ്ഞ് കേസ് വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു

ശബരിമല കയറിയ ബിന്ദുവിനും കനകദുർഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ശബരിമലയിലെത്തുന്നവർക്കു സുരക്ഷ നൽകുന്നുണ്ടെന്നു സംസ്ഥാനം അറിയിച്ചപ്പോൾ ഇതു തുടരണമെന്നും സുപ്രീം കോടതി നിർദേശിച്ചു. സുരക്ഷ വേണമെന്ന യുവതികളുടെ ആവശ്യം അംഗീകരിച്ചാണു സുപ്രീം കോടതിയുടെ നിർദേശം. ശബരിമല തീർഥാടനം ആരംഭിച്ച ശേഷം ആദ്യമായാണ് എത്രപേർ ശബരിമലയിലെത്തിയെന്ന വിവരം സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചത്.

നേരത്തേ ഇക്കാര്യത്തിൽ അവ്യക്തതകൾ നിലനിന്നിരുന്നു. തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശുദ്ധിക്രിയ ഉൾപ്പെടെയുള്ള വിഷത്തിൽ പ്രതികരിക്കാനില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഞങ്ങൾക്ക് എല്ലാമറിയാമെന്നും സുപ്രീം കോടതി പ്രതികരിച്ചു.

തൊടുപുഴ വണ്ടിപ്പെരിയാറിൽ അമ്മയെയും (55) മകളെയും (22) പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ. പീരുമേട് 57ാം മൈൽ പെരുവേലിൽ പറമ്പിൽ ജോമോനാണ് (38 ) വധശിക്ഷ. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ.കെ. സുജാത വിധി പ്രഖ്യാപിച്ചു. 30 കൊല്ലം കഠിനതടവും 50,000 രൂപ പിഴയും കൂടി ശിക്ഷയുണ്ട്. പീഡനത്തിന് 10 വർഷം കഠിനതടവും 25000 രൂപ പിഴയും. ഭവനഭേദനത്തിന് 10 വർഷം തടവും 25000 രൂപ പിഴയും.

കൊലപാതകത്തിന് 10 വർഷം കഠിനതടവും വധ ശിക്ഷയും എന്ന് ഉത്തരവിൽ പറയുന്നു. എല്ലാ ശിക്ഷയും പ്രത്യേകം അനുഭവിക്കണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 12 മാസം കഠിനതടവു കൂടി അനുഭവിക്കണമെന്നും വിധിയിലുണ്ട്. 2007 ഡിസംബർ രണ്ടിന് രാത്രിയാണ് പീരുമേട് 57-ാം മൈൽ സ്വദേശികളായ അമ്മയും മകളും കൊല്ലപ്പെട്ടത്. ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവൽതടത്തിൽ രാജേന്ദ്രനെ (58)നെ ഇതേ കോടതി 2012 ജൂൺ 20ന് വധശിക്ഷയ്ക്കു വിധിച്ചു. ഇതിനെതിരെ രാജേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളി.

തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. രാജേന്ദ്രനും ജോമോനും 2007 ഡിസംബറിൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ മുങ്ങിയ ജോമോനെ വീണ്ടും അറസ്റ്റ് ചെയ്യാനായത് 2012 ജൂണിലാണ്. ഇതു മൂലമാണ് രണ്ടു പ്രതികളുടെയും വിചാരണയും ശിക്ഷയും തമ്മിൽ ഇത്രയും കാലവ്യത്യാസം വന്നത്. രണ്ടു പ്രതികളും ചേർന്ന് വീട്ടിൽക്കയറി തോർത്തു കഴുത്തിൽ മുറുക്കി രണ്ടു സ്ത്രീകളെയും ബോധരഹിതരാക്കിയ ശേഷം പീഡിപ്പിച്ചെന്നും തുടർന്ന് മാരകായുധങ്ങൾ കൊണ്ട് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്നുമാണ് കേസ്.

മൃതദേഹങ്ങളോടും പ്രതികൾ അപമര്യാദയായി പെരുമാറിയെന്ന് പൊലീസ് കണ്ടെത്തി. കൊല്ലപ്പെടുമ്പോൾ യുവതിയുടെ ഏഴു മാസം പ്രായമുള്ള ആൺ കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. പിറ്റേന്നു വൈകിട്ട് അഞ്ചു മണിയോടെ ഈ കുഞ്ഞ് മുട്ടിലിഴഞ്ഞ് മുറ്റത്ത് എത്തി. കുഞ്ഞിന്റെ ശരീരത്തിലെ ചോരപ്പാടുകൾ അതുവഴി നടന്നു പോയ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇ.എ. റഹീമാണ് സ്പെഷൽ പ്രോസിക്യൂട്ടർ.

തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലേറില്‍ പള്ളിയുടെ ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നിരോധിക്കുന്നതായി കാണിച്ച് ബുധനാഴ്ച്ച ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ പള്ളിക്കു പുറത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാരും രംഗത്ത് വന്നു. ഇതര ജില്ലകളില്‍ നിന്നുള്ളവരാണ് പള്ളി ആക്രമിച്ചതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു.

രാത്രി പള്ളിക്കുള്ളില്‍ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗക്കാര്‍ പള്ളിക്കുള്ളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചു. ഇത് പിന്നീട് ഉന്തും തള്ളുമായി, തുടര്‍ന്ന് ഇരുവിഭാഗക്കാരും പരസ്പരം കല്ലെറിയുകയും ചെയ്തു. യാക്കോബായ വിഭാഗം സമരപന്തല്‍ പൊളിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം. കുത്തിയിരിപ്പ് സമരം നടത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിനുള്‍പ്പെടെ കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.

പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനു സമീപം കുറ്റിക്കാട്ടിൽ ചാക്കിൽ പൊതിഞ്ഞു ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഏകദേശം 4 വയസ്സുള്ള പെൺകുട്ടിയുടേതാണെന്നു സ്ഥിരീകരിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ബാഗിലാക്കിയതാണെന്നു പൊലീസ് കരുതുന്നു. പോസ്റ്റ് മോർട്ടത്തിലും കൊലപാതകസൂചനയാണു ലഭിച്ചതെന്നറിയുന്നു.

കഴുത്തിൽ കെട്ടിട്ടു മുറുക്കിയതരം പാടുകളുണ്ട്. ഭിന്നശേഷിയുള്ള കുട്ടിയാണിതെന്നു സംശയിക്കുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം കണ്ടെത്തിയ പരിസരങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും മറ്റു തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

നാലു ദിവസത്തിലേറെ പഴക്കമുള്ള ശരീരം ചീർത്തതോടെയാണു കൈകൾ ബാഗിനു പുറത്തേക്കു തള്ളിയത്. ബാഗിൽ നിന്നു ലഭിച്ച ചില വസ്തുക്കളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സാമ്യമുള്ള ഏതെങ്കിലും കുട്ടിയെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഡിവൈഎസ്പി ജി.ഡി.വിജയകുമാർ, നോർത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ സി.അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം

മേഘാലയയിലെ ഖനി അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 13നാണ് 15 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിലായിരുന്നു അപകടം.

മൃതദേഹം എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

Image result for navy-recovers-one-body-from-meghalaya

വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

അപകടം നടന്ന് 12 ദിവസത്തിന് ശേഷമാണ് സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം, ശക്തിയേറിയ പമ്പുസെറ്റുകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും ഖനിക്കുള്ളിലെ ജലനിരപ്പ് ഇപ്പോഴും 350 അടിയായി തുടരുകയാണ്.

Copyright © . All rights reserved