Kerala

കൊച്ചി ബ്രോഡ്‍വേയില്‍ വ്യാപാര സ്ഥാപനങ്ങളിലുണ്ടായ തീ നിയന്ത്രണവിധേയം. ആളപായമില്ല. അഗ്നിശമനസേനയുടേയും നാട്ടുകാരുടേയും ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രാവിലെ പത്തുമണിയോടെയാണ് ക്ലോത്ത് ബസാര്‍ റോഡിലുള്ള കെ.സി.പാപ്പു ആന്‍ഡ് സണ്‍സ് എന്ന കടയിലാണ് ആദ്യം തീപിടിച്ചത്. തയ്യല്‍ മെഷീനും അനുബന്ധ യന്ത്രങ്ങളും വില്‍ക്കുന്ന കടയായിരുന്നു ഇത്.

തുടര്‍ന്ന് സമീപത്തെ ഭദ്ര ടെക്സ്റ്റൈല്‍സിന്റെ ഗോഡൗണിലേക്ക് തീ പടര്‍ന്നു. പിന്നാലെ സമീപത്തെ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിലേക്കും തീ പടര്‍ന്നു. മൂന്നു കടകളും കത്തിനശിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ബ്രോഡ്‍വേയിലെ ഇടുങ്ങിയ റോഡുകളും വാഹനത്തിരക്കും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.

ഉപജീവനമാർഗം ഒരുനിമിഷംകൊണ്ട് ഇല്ലാതായതിന്റെ ഞെട്ടലിലാണ് ബ്രോഡ് വേയിൽ കത്തി നശിച്ച കടകളിലെ ജീവനക്കാർ. രാവിലെ ജോലിക്ക് കയറിയ ഉടനെയാണ് തീപിടുത്തം ഉണ്ടായത്. തീ പടർന്ന ഉടൻ എല്ലാവരും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

രാവിലെ ജോലി ചെയ്ത കട കത്തിയമർന്ന് പോയെന്ന് ഇവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ജോലിക്കിടെ അപ്പുറത്തെ കടയിലെ ജീവനക്കാരാണ് തീ പടരുന്ന വിവരം വിളിച്ചു പറഞ്ഞത്. വലിയ തീ ആണെന്ന് മനസിലാക്കിയതോടെ എല്ലാവരും വേഗം തന്നെ കടകൾക്ക് പുറത്തേക്ക് ഓടി.

ഇനി എന്ത് എന്ന വലിയ ചോദ്യ ചിഹ്നമാണ് ഇവർക്കു മുന്നിൽ. കത്തിയമർന്ന കടകളിലേക്ക് നോക്കി നിൽക്കുന്പോൾ ഇവരുടെ നെഞ്ചിൽ ആശങ്കയുടെ നെരിപ്പോടാണ് എരിയുന്നത്.

തിരുവനന്തപുരം ∙ കേരള കോൺഗ്രസിലെ അധികാരത്തർക്കം നിയമസഭയിലുമെത്തിയതോടെ ജൂൺ ഒൻപതിനകം പുതിയ കക്ഷിനേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്ന് ഇരുവിഭാഗങ്ങൾക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ‘റൂളിങ്’. ഉപനേതാവായ പി.ജെ. ജോസഫിന് അതുവരെ മുൻനിരയിൽ കെ.എം. മാണിക്കുണ്ടായിരുന്ന കക്ഷിനേതാവിന്റെ സീറ്റ് അനുവദിച്ചു. സ്പീക്കർക്കു കത്തു കൊടുത്തതിന്റെ പേരിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതോടെ കേരള കോൺഗ്രസ് തർക്കം യുഡിഎഫ് നിയമസഭാകക്ഷിയെ ഉലച്ചു തുടങ്ങി.

കെ.എം. മാണി നിയമസഭയിൽ വഹിച്ചിരുന്ന ‘ലീഡർ’ പദവിക്കു വേണ്ടി അദ്ദേഹത്തിന്റെ വിയോഗത്തെതുടർന്ന് ഉടലെടുത്ത തർക്കത്തിലാണു സ്പീക്കർക്ക് ഇടപെടേണ്ടിവന്നത്. ജോസഫിന് ആ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫും അതിനെ എതിർത്ത് പാർട്ടി വിപ് റോഷി അഗസ്റ്റിനും കത്തു നൽകിയതായി സ്പീക്കർ സ്ഥിരീകരിച്ചു.

ഉപനേതാവ് ഉള്ളതിനാൽ മുൻനിരയിൽ കസേര ക്രമീകരിക്കണമെന്നായിരുന്നു മോൻസിന്റെ കത്ത്. കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ആർക്കും നേതാവായി അംഗീകാരം നൽകരുതെന്നു റോഷിയും ആവശ്യപ്പെട്ടു. കക്ഷി നേതാവിന് അംഗീകാരം നൽകുന്നതു താനല്ല, അതു പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നു സ്പീക്കർ വ്യക്തമാക്കി. മുൻനിരയിലെ സീറ്റ് ഒഴിച്ചിടാൻ കഴിയില്ല. കക്ഷിനേതാവിന്റെ അഭാവത്തിൽ ഉപനേതാവിന് ആ കസേര അനുവദിക്കുന്നതു സ്വാഭാവിക നടപടിക്രമം മാത്രമാണ്. കത്തു ലഭിച്ചില്ലെങ്കിലും അതു ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ ആദിത്യന്റെ മൊഴി പുറത്ത്. പൊലീസ് പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് വൈദികരുള്‍പ്പെടെ പറഞ്ഞതില്‍ സത്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആദ്യത്യന്റെ മൊഴി.

പൊലീസ് വാഹനത്തില്‍ വച്ച് തന്നെ ഡിവൈഎസ്പി തന്റെ വലത് കവിളത്ത് ശക്തിയായി അടിച്ചതായി ആദ്യത്യന്റെ മൊഴിയില്‍ പറയുന്നു. മുന്‍ സീറ്റില്‍ ഇരുന്നിട്ട് പിറകില്‍ ഇരുന്ന എന്റെ കവിളത്ത് അടിക്കുകയായിരുന്നു. കരണത്തും നെഞ്ചത്തും ശക്തമായി അടിച്ചുവെന്നാണ് മൊഴിയിലുള്ളത്.

‘ആലുവ ഡിവൈഎസ്പിയുടെ ഓഫീസില്‍ നിന്നും ഒരു ഒപ്പിടാനുണ്ടെന്ന് പറഞ്ഞാണ് തന്നെ വിളിപ്പിച്ചതെന്ന് മൊഴിയില്‍ വ്യക്താമക്കുന്നു. പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞായിരുന്നു താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഡിവൈഎസ്പിയുടെ മുറിയില്‍ ഇരുന്നപ്പോള്‍ ഫോണ്‍ റിങ്ങ് ചെയ്‌തെങ്കിലും എടുക്കാന്‍ വിട്ടില്ല.

പിന്നീട് എന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ ഷര്‍ട്ടും പാന്റ്‌സും ഡി.വൈ.എസ്.പി ഊരിച്ചു. ഭിത്തിയോട് കാല്‍നീട്ടിവച്ച് ഇരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ഇരുന്നു. താന്‍ പറയാതെ വേറെ ആരെയും അവിടേക്ക് കടത്തിവിടരുതെന്ന് ഡി.വൈ.എസ്.പി പോലീസുകാരോട് പറഞ്ഞു. രേഖ കിട്ടിയത് എങ്ങനെയാണെന്ന് ചോദിച്ചു. അത് ഞാന്‍ എല്ലാ ദിവസവും പറഞ്ഞിരുന്നു. ഇത് ഞാന്‍ ആലഞ്ചേരി പിതാവിനെ നാണം കെടുത്താന്‍ ചെയ്തതല്ലേ എന്നു ചോദിച്ചു. നാണം കെടുത്താന്‍ ആണെങ്കില്‍ ഇങ്ങനെ ചെയ്യേണ്ട കാര്യമില്ലല്ലോ എതെങ്കിലും മീഡിയയില്‍ കൊടുത്താല്‍ പോരെ, പോള്‍ തേലക്കാട്ടിന് ഇമെയില്‍ അയക്കേണ്ട കാര്യമില്ലല്ലോ എന്നു ഞാന്‍ തിരിച്ചു ഡി.വൈ.എസ്.പിയോട് ചോദിച്ചു.

ഡി.വൈ.എസ്.പി ‘നീ സത്യം പറയുന്നോ അതോ എന്നെ കൊണ്ട് മെനക്കെടുത്തുവോ’ എന്ന് ചോദിച്ചു. തുടര്‍ന്ന് എന്റെ കാലില്‍ ചൂരല്‍കൊണ്ട് ആഞ്ഞടിച്ചു. അതിന്റെ പാട് എന്റെ കാലിലുണ്ട്. ഒരു പ്രാവിശ്യം അടിച്ചപ്പോള്‍ വടി ഒടിഞ്ഞുപോയി. വേദനകൊണ്ട് താന്‍ അലറിക്കരഞ്ഞു. വാതില്‍ അടച്ചിട്ടതുകൊണ്ട് ആരും കേട്ടില്ല. താന്‍ ആസ്തമ രോഗിയാണ്. ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ ആന്റി ബയോട്ടിക്‌സ് എടുക്കുന്നതുകൊണ്ട് എന്റെ ശരീരം ഒട്ടും ഫിറ്റ് അല്ല എന്ന് പറഞ്ഞു.

എന്റെ അര്‍ദ്ധ നഗ്നമായ ശരീരം കണ്ട് ഡി.വൈ.എസ്.പി അസഭ്യമായ കമന്റ് പറഞ്ഞു. എന്റെ നെഞ്ച് നോക്കിയിട്ട് ‘നീ വേറെ വല്ല പണിക്കും പോകുന്നുണ്ടോ’ എന്ന് ചോദിച്ചു. കയറിവന്ന ഒരു പോലീസുകാരന്‍ ‘എന്തു ശരീരമാടാ ഇത്. പെണ്ണുങ്ങള്‍ക്ക് ഇതിലും നല്ല ശരീരം ഉണ്ടാവുമല്ലോ’ എന്ന് പറഞ്ഞു. അതെനിക്ക് ഭയങ്കരമായ മാനസിക വിഷമം ഉണ്ടാക്കി’- ആദിത്യന്റെ മൊഴിയില്‍ പറയുന്നു.

രാത്രി കഫെയില്‍ പോയി മെയില്‍ അയച്ചതിന്റെ ഡോക്യുമെന്ററി കോപ്പി എടുത്ത് തിരിച്ചുവരുമ്പോള്‍ വാഹനത്തില്‍ എന്റെ അടുത്തിരുന്ന ഓഫീസര്‍ എന്നെ കുനിച്ചു പിടിച്ച് എന്റെ നട്ടെലിന്റെ ഇടതുവശത്ത് ശക്തിയായി ഇടിച്ചു.

എന്റെ കാലിന്റെ നഖത്തിലും മുറിവുണ്ട്. ഞാന്‍ ഡി.വൈ.എസ്.പി ഓഫീസില്‍ നഗ്നനായി കാലും നീട്ടി ഇരിക്കുമ്പോള്‍ ഡി.വൈ.എസ്.പി നിന്നുകൊണ്ട് എന്റെ കാലില്‍ ചവിട്ടുപിടിച്ചു. എന്നിട്ട് എന്റെ ഇടതുകാലിന്റെ വിരലിലെ നഖം വലിച്ചുപറിക്കാന്‍ നോക്കി. നഖത്തില്‍ രക്തം കട്ടപിടിച്ച് കിടപ്പുണ്ടെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ആദിത്യന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.

പട്ടിക്കാട്ട് സ്വകാര്യ കണ്‍വന്‍ഷന്‍ സെന്ററിനോടു ചേര്‍ന്ന് 5 സെന്റില്‍ താമസിക്കുന്ന കുടുംബത്തെ ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ചു. പുലിക്കോട്ടില്‍ ഹോച്ച്മിന്റെ ഭാര്യ ലൈഫി, മക്കളായ ആല്‍ഫിന്‍, അലീന എന്നിവരെയാണ് ആക്രമിച്ചത്. ലൈഫിയുടെ പിതാവ് ഭിന്നശേഷിക്കാരനായ സാമുവലിനെയും ഇവര്‍ ആക്രമിച്ചു. സാമുവലിന്റെ ക്രച്ചസ് പിടിച്ചുവാങ്ങി തള്ളിയിടുകയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണു കൊണ്ടു വന്ന് പറമ്പു നിരത്തുകയും വീട്ടിലെ കിണര്‍ മൂടുകയും ചെയ്തു.

അക്രമം കണ്ട് ചോദിക്കാന്‍ ചെന്ന പരിസരവാസികളേയും ഗുണ്ടകള്‍ വിരട്ടി. അക്രമം കണ്ട് കണ്‍വന്‍ഷന്‍ സെന്ററിന്റെ മുകള്‍നിലയിലുണ്ടായിരുന്നവര്‍ ഫോണില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു. എന്നാല്‍ ഗുണ്ടകള്‍ അവിടെയെത്തി എല്ലാവരുടെയും ഫോണുകള്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഓഫിസില്‍ പിടിച്ചുവച്ചു. ഓരോരുത്തരെയായി വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ നശിപ്പിച്ചശേഷമാണ് ഫോണ്‍ തിരിച്ചുനല്‍കിയത്. ഫോണ്‍ നല്‍കാത്തവരുടെ കയ്യില്‍ നിന്ന് ബലമായി ഫോണ്‍ വാങ്ങി.

തലേദിവസം ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയ വിവരം ഇന്നലെ രാവിലെ വീട്ടുകാര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പറമ്പും കിണറും നിരത്തിയ ശേഷമാണ് പോലീസ് എത്തിയത്. അപ്പോഴേക്കും ഗുണ്ടകള്‍ സ്ഥലം കാലിയാക്കിയിരുന്നു. സ്ഥലം ബാങ്കില്‍ നിന്നു ലേലം ചെയ്തു വാങ്ങിയതാണെന്നു ഹോട്ടല്‍ ഉടമ പറഞ്ഞതോടെ പൊലീസ് വീട്ടിലെ സ്ത്രീകളെയും ഹോട്ടല്‍ പ്രതിനിധിയെയും സ്റ്റേഷനിലേക്കു കൊണ്ടു പോയി.

പരിസരവാസികളും ദൃക്‌സാക്ഷികളും പൊലീസിനോട് അക്രമത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും ഇരുകൂട്ടരുടെയും പേരില്‍ പോലീസ് കേസെടുത്തു.

നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയതിന് ശേഷം കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊച്ചി പാലാരിവട്ടത്താണ് സംഭവം. കൊട്ടാരക്കര സ്വദേശി ഉദയ(30)യെയും കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.

പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 3 കൂട്ടുകാരിൽ രണ്ടു പേരാണ് ഇന്നലെ മുങ്ങി മരിച്ചത്. മരിച്ച ഒരു കുട്ടിയുടെ അമ്മയുടെ മുന്നിൽ വച്ചായിരുന്നു അപകടം. കരയിൽ നിന്നിരുന്ന പതിനാലുകാരനായ കൂട്ടുകാരനു രക്ഷിക്കാനായത് അമ്മയെയും ഒരു കുട്ടിയെയും മാത്രമാണ്. വീടിനടുത്ത് പതിവായി കുളിക്കാൻ പോകുന്ന കടവിലാണ് അപകടം. മണൽ കുഴിഞ്ഞു രൂപപ്പെട്ട കയത്തിലേക്കു കുട്ടികൾ നീന്തിച്ചെല്ലുകയായിരുന്നു. ദ്രോണ, വിവേക്, ബന്ധുവായ നവനീത് (13), ശ്രീക്കുട്ടൻ എന്നിവരുമായാണ് ദ്രോണയുടെ അമ്മ മഞ്ജു കടവിൽ പോയത്.

മഞ്ജു തുണി അലക്കുന്ന സമയത്ത് വിവേകും ദ്രോണയും നവനീതും വെള്ളത്തിലിറങ്ങി. കയത്തിന്റെ മധ്യഭാഗത്തേക്ക് നീന്തിയ കുട്ടികൾ മുങ്ങിപ്പോകുകയായിരുന്നു. 3 പേരും മുങ്ങുന്നതു കണ്ടു മഞ്ജു വെള്ളത്തിലേക്ക് ചാടി. എന്നാൽ നീന്തലറിയില്ലായിരുന്ന മഞ്ജുവും താഴ്ന്നുപോയി. നീന്തലറിയില്ലാതിരുന്നിട്ടും ശ്രീക്കുട്ടൻ വെള്ളത്തിൽ ചാടി മഞ്ജുവിനെയും നവനീതിനെയും കരയിലേക്ക് വലിച്ചു കയറ്റിയെങ്കിലും മറ്റു 2 പേരും ചെളിയിൽ താഴ്ന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് വിവേക്. കരിമ്പൻ സെന്റ് തോമസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ദ്രോണ. മായയാണ് വിവേകിന്റെ അമ്മ. സഹോദരൻ: വിശാൽ. ദ്രോണയുടെ സഹോദരൻ: ദക്ഷിൻ. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ

പതിവായി കുളിക്കാനിറങ്ങുന്ന കടവായിരുന്നെങ്കിലും കുട്ടികളെ മരണം തട്ടിയെടുത്തത് കടവിനു സമീപത്തെ ചെളിക്കയം. പ്രളയത്തിനു ശേഷം രൂപം മാറിയ പെരിയാറ്റിലെ കയങ്ങളുടെ മുകളിലെ മണൽപ്പരപ്പിനു താഴെ ചെളിയും കല്ലും കൂടിക്കുഴഞ്ഞാണ് കിടക്കുന്നത്. ഇന്നലെ അശോക കവല ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ട കുട്ടികൾ ചെളിയിൽ പുതഞ്ഞു കിടന്നിരുന്ന കല്ലിൻ കൂട്ടത്തിൽ പെടുകയായിരുന്നുവെന്നു രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയ സമീപത്തെ ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു.

കൺമുന്നിൽ കളിക്കൂട്ടുകാർ നിലയില്ലാക്കയത്തിലേക്കു മുങ്ങിത്താണതിന്റെ അമ്പരപ്പ് ശ്രീക്കുട്ടന്റെ മുഖത്തുനിന്നു മാഞ്ഞിട്ടില്ല. അപകടത്തെക്കുറിച്ചു ചോദിക്കുമ്പോൾ വാക്കുകൾ മുഴുമിപ്പിക്കാതെ വിതുമ്പുകയാണ് ഈ പത്താംക്ലാസുകാരൻ. അപകടത്തിൽപ്പെട്ട കുട്ടികൾ നിർബന്ധിച്ചതിനാലാണ് ഇവർ താമസിച്ചിരുന്ന വാടക വീടിന്റെ ഉടമ അശോക കവല കുറവമ്പറമ്പിൽ ശ്രീകുമാറിന്റെ മകൻ ശ്രീക്കുട്ടൻ പെരിയാറിൽ കുളിക്കാൻ പോകുന്നത്. അപകടം കണ്ട് മണൽതിട്ടയിൽ കാലുറപ്പിച്ച് നവനീതിനെ ഒരുതരത്തിൽ കരയിലേക്കു തള്ളിക്കയറ്റി. ഈ സമയം മഞ്ജുവിന്റെ തലമുടിയിൽ പിടിത്തം കിട്ടി . മഞ്ജുവിനെയും കരയിലേക്കു തള്ളിക്കയറ്റിയപ്പോൾ നാട്ടുകാർ ബഹളം കേട്ട് എത്തിയിരുന്നു.

ശ്രീലങ്കയില്‍നിന്ന് ബോട്ടില്‍ 15 ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ എസ്) ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയതായി കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. കേരളതീരത്ത് കനത്ത ജാഗ്രതപാലിക്കാൻ കേന്ദ്ര ഇൻ്റലിജൻസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവ നിര്‍ദ്ദേശം നൽകി. 15 പേരടങ്ങുന്ന സംഘം ബോട്ടിലാണ് പുറപ്പെട്ടുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാവികസേനയും തീരസംരക്ഷണസേനയും തീരദേശ പൊലീസും കടല്‍ പട്രോളിങ് ശക്തമാക്കി. സേനയുടെ എല്ലാ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്. ബോട്ട് പട്രോളിങ് ശക്തമാക്കാനും കടലോര ജാഗ്രതാസമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്നും തീരസുരക്ഷാമേധാവി നിര്‍ദേശിച്ചിട്ടുണ്ട്. ആഴക്കടലിലും തീരക്കടലിലും പരിശോധന തുടരുന്നതായി വിഴിഞ്ഞം തീരസംരക്ഷണസേനയുടെ കമാന്‍ഡര്‍ വി കെ വര്‍ഗീസ് പറഞ്ഞു. ശ്രീലങ്കയിലെ സമീപകാല സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തീരമേഖലയിൽ കർശനമായ സുരക്ഷാ വേണമെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കടലിൽ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികൾക്കും കടലോര ജാഗ്രതാ സമിതി പ്രവർത്തകർക്കും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നിർദേശം രഹസ്യാന്വേഷണ ഏജൻസികൾ കൈമാറിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് കാണപ്പെടുകയാണെങ്കിൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തിനായി തര്‍ക്കം രൂക്ഷമാകുന്നു. പി.ജെ.ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്നും കെ.എം.മാണിയുടെ സീറ്റ് ജോസഫിന് നല്‍കണമെന്നും ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ കത്ത് മാണി വിഭാഗം തള്ളി. ഇക്കാര്യം ചൂണ്ടിക്കാട്ടി റോഷി അഗസ്റ്റിന്‍ എംഎല്‍എ പുതിയ കത്ത് സ്പീക്കര്‍ക്ക് നല്‍കി. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് പുതിയ കത്ത്.

കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നിയമസഭയില്‍ കക്ഷി നേതാവിന്റെ സീറ്റ് പി.ജെ.ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. പാര്‍ലമെന്ററി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നല്‍കിയത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള ചര്‍ച്ചകളും കേരളാ കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്.

ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പി.​ജെ. ജോ​സ​ഫി​ന്‍റെ സീ​റ്റി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നും ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി വി.​കെ. ബാ​ബു പ്ര​കാ​ശ് അ​റി​യി​ച്ചി​രു​ന്നു.

നിയമസഭാ കക്ഷി നേതാവിന്റെ അഭാവത്തിൽ ഉപനേതാവിന് അധികാരം നൽകാൻ സാധിക്കില്ലെന്നാണ് കെ.എം.മാണി വിഭാഗം വാദിക്കുന്നത്. നിയമസഭാ കക്ഷി നേതാവിന്റെ വിഷയത്തോടൊപ്പം പാർട്ടി അധ്യക്ഷൻ ആരാകണം എന്നതും കേരളാ കോൺഗ്രസിൽ വലിയ വിവാദ വിഷയമായിട്ടുണ്ട്. പി.ജെ.ജോസഫിനെ പാർട്ടി അധ്യക്ഷനാക്കണം എന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടുന്നു. സംസ്ഥാന കമ്മിറ്റി ചേരാതെ ജോസഫിനെ അധ്യക്ഷനാക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ സംസ്ഥാന കമ്മിറ്റി ചേർന്ന് തന്നെ ആയിരിക്കണം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതെന്ന് ജോസ് കെ.മാണി അടക്കം വാദിക്കുന്നുണ്ട്.

മലയാളികളുടെ മനസില്‍ ഇന്നും മായാത്ത ദുഃഖമാണ് നഴ്‌സ് ലിനി. നിപ കാലത്ത് സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ രോഗികളെ ശുശ്രൂഷിക്കുകയും ഒടുവില്‍ പനി ബാധിച്ച് ലോകത്തോട് വിട പറയുകയും നിസ്വാര്‍ത്ഥതയുടെ പര്യായമായി മാറുകയും ചെയ്ത മാലാഖ. ലിനി മരിച്ച് മൂന്നാം ദിവസം നടി പാര്‍വ്വതി തന്നെ വിളിക്കുകയും സമാധാനിപ്പിക്കുകയും ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ് ലിനിയുടെ ഭര്‍ത്താവ് സജീഷ്.

‘ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് ‘സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി’ എന്ന വാക്കുകള്‍ ആണ്. പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. ‘ ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം’ എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി,’ സജീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലിനിയുടെ മരണ ശേഷം ഇതുവരെ താന്‍ സിനിമയൊന്നും കണ്ടിട്ടില്ലെന്നും എന്നാല്‍ ‘ഉയരെ’ എന്ന പാര്‍വ്വതി ചിത്രം എന്തായാലും കാണുമെന്നും സജീഷ് പറയുന്നു. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും പാര്‍വ്വതി എന്ന വ്യക്തിയെ നേരിട്ടറിയാവുന്നതുകൊണ്ടും തീര്‍ച്ചയായും ചിത്രം കാണുമെന്നാണ് സജീഷ് പറയുന്നത്.

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഉയരെ. പല്ലവി എന്ന ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയായാണ് പാർവ്വതി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു.

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ അതേ രോഗം ബാധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി മരിച്ചിട്ട് ഇക്കഴിഞ്ഞ മെയ് 21ന് ഒരു വർഷം കഴിഞ്ഞു. നിപ വൈറസിന് ആസ്പദമാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന ചിത്രം ജൂൺ ഏഴിന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലാണ്. പാർവ്വതിയും വൈറസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി ഏറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്. ജൂണ്‍ ഏഴിനായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക.

കര്‍ണ്ണാടകയിലെ കല്ലടുക്കയില്‍ രണ്ട് മലയാളികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കുമ്പള സ്വദേശി അജിത്ത് കുമാര്‍ (37), മുളിയടുക്കത്തെ 16 വയസുകാരനായ മനീഷ് എന്നിവരാണ് മരിച്ചത്. ബണ്ട്വാള്‍ കല്ലടുക്കയില്‍ ബന്ധുവിന്റെ വിവാഹത്തിന് പോയ ഇവര്‍ പുഴയില്‍ കുളിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

മുങ്ങിപ്പോയ മനീഷിനെയും യക്ഷിതിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അജിത്ത് കുമാറും അപകടത്തില്‍പ്പെട്ടത്. ഡിവൈഎഫ്‌ഐ കുമ്പള ലോക്കല്‍ സെക്രട്ടറിയാണ് അജിത്ത് കുമാര്‍. ബാലസംഘം പ്രവര്‍ത്തകനാണ് മനീഷ്. യക്ഷിത് (13) ആശുപത്രിയില്‍ ചികിത്സയിലാണ്.

RECENT POSTS
Copyright © . All rights reserved