ആലപ്പുഴ: സിപിഎമ്മിന് ആശ്വാസ വിജയം നൽകി മാനം കാത്തിരിക്കുകയാണ് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ്. സംസ്ഥാനത്തെ ഇരുപതിൽ പത്തൊൻപത് മണ്ഡലങ്ങളിലും യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോഴും എഐസിസി സെക്രട്ടറി കെസി വേണുഗോപാലിന്റെ സിറ്റിംഗ് മണ്ഡലമായ ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ കടുത്ത മത്സരത്തിലൂടെ പരാജയപ്പെടുത്തിയാണ് എഎം ആരിഫ് വിജയക്കൊടി പാറിച്ചത്. കേരളത്തിൽ ഇടതുപക്ഷം അപ്പാടെ തകർന്നടിഞ്ഞപ്പോഴും വിപ്ലവഭൂമി തിരികെപ്പിടിച്ച ആരിഫിന് അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട് അണികളും നേതാക്കളും തോൽവിക്കിടയിലും ആശ്വാസം കണ്ടെത്തുന്നുണ്ട്.
കോൺഗ്രസ് പാർട്ടിക്ക് നിർണ്ണായകമായ തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയം മുതലേ നേതൃത്വം വിജയം ലക്‌ഷ്യം വച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം വളരെ കരുതലോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിലും ആരിഫിനെതിരെ ശക്തമായ പ്രചരണം കോൺഗ്രസ് നടത്തിയിരുന്നു. ഇതിനെയല്ലാം അതിജീവിച്ചാണ് ആരിഫ് ആലപ്പുഴയുടെ മണ്ണിൽ ചെങ്കൊടി പാറിച്ചത്. ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ആരിഫിനെതിരെ കോൺഗ്രസ് ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇവയെല്ലാം മറികടന്നാണ് ആരിഫിന്റെ വിജയം എന്നതാണ് ശ്രദ്ധേയം.
ആലപ്പുഴയിൽ വിജയിക്കാൻ എൽഡിഎഫിന് നിർണായകമായത് എസ്എൻഡിപി വോട്ടുകൾ തന്നെയാണ്. വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ആലപ്പുഴയിൽ വലിയ സ്വാധീനമുണ്ടാക്കി. ബിജെപിക്കും കോൺഗ്രസിനുമെതിരെയുള്ള വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾ ഏറ്റുപിടിച്ചതാണ് വോട്ടുകൾ ചോരാതെ ആരിഫിന് തന്നെ വന്നുചേർന്നു എന്നത് എൽഡിഎഫിനെ വലിയൊരപകടത്തിൽ നിന്നുമാണ് രക്ഷിച്ചത്. എന്തായാലും മുന്നണിയിലെ ഏക ജേതാവായ ആരിഫിന് പാർട്ടിയിൽ ഇനി മികച്ച സ്ഥാനമായിരിക്കും ലഭിക്കുക എന്നുറപ്പാണ്. ഇതിനൊപ്പം തന്നെ എസ്എൻഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇനി ഇടതുപക്ഷത്തെ പ്രധാന ഘടകമായി മാറും എന്നുള്ള കാര്യത്തിൽ സംശയമില്ല.
28 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു വനിതാ എംപി ഉണ്ടാകുന്നത്. 1991-ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും നിന്നും ജയിച്ച സാവിത്രി ലക്ഷമണനാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച അവസാന കോണ്‍ഗ്രസുകാരി. ആലത്തൂരിലെ മിന്നും വിജയത്തോടെ കോണ്‍ഗ്രസിന്റെ പുതുമുഖതാരോദയമായി മാറി രമ്യ ഹരിദാസ്.
നാടന്‍ പാട്ട് കലാകാരി കൂടിയായ രമ്യ പ്രചാരണ വേദികളില്‍ പാട്ടു പാടുന്നതിനെതിരെ ഇടതുപക്ഷ അനുഭാവികള്‍ സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയെങ്കിലും തീര്‍ത്തും പോസീറ്റിവായാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്. പിന്നീട് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശവും, ദീപാ നിശാന്തിന്‍റെ വിമര്‍ശനവും രമ്യയ്ക്ക് ദോഷത്തേക്കാളേറെ ഗുണമാണ് ചെയ്തത്.
വനിതകളെ മത്സരാര്‍ഥിയാക്കാന്‍ പൊതുവേ വിമുഖതയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രമ്യയുടെ വിജയം യുവതികള്‍ക്ക് പാര്‍ട്ടിയിലേക്ക് കൂടുതലായി വഴി തെളിക്കും. എല്‍ഡിഎഫിന്റെ ഉരുക്കു കോട്ടയില്‍ ഒന്നര ലക്ഷത്തിലേറെ വോട്ടുനേടിയാണ് രമ്യ വിജയം കൈവരിച്ചത്. എന്തായാലും എല്ലാ വെല്ലുവിളികളേയും മറികടന്ന് കൊണ്ട് ആലത്തൂരില്‍ നേടിയ വിജയം രമ്യയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് കാര്യമായി ഉയര്‍ത്തും എന്നതില്‍ സംശയം വേണ്ട. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2013-ല്‍ നടത്തിയ ടാലന്‍റ ഹണ്ടിലൂടേയാണ് രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോള്‍ ഇടതുകോട്ടയില്‍ നേടിയ വിജയത്തോടെ പാര്‍ട്ടിയില്‍ രമ്യയുടെ പ്രധാന്യമേറുകയാണ്. യുവനേതാവ്, വനിതാ നേതാവ്, ദളിത് പ്രാതിനിധ്യം എന്നീ ഘടകങ്ങള്‍ രമ്യയുടെ രാഷ്ട്രീയ ഭാവിക്ക് ഗുണം ചെയ്യും
സംസ്ഥാനത്ത് ഇക്കുറിയും ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. അപ്പോഴും വൻതോതിലാണ് ബിജെപി ഇത്തവണ കേരളത്തിൽ വോട്ട് നേടിയിരിക്കുന്നത് എന്ന് കണക്കുകള്‍ പറയുന്നു. ബി.െജ.പിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മൂന്ന് മണ്ഡലങ്ങളാണ് തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും. ശബരിമല വിഷയം വിതച്ചത് ബി.ജെ.പിയാണെങ്കിലും നേട്ടം കൊയ്തത് യുഡിഎഫാണ്. പത്തനംതിട്ടയിൽ കെ.സുരേന്ദ്രന് പരാജയമേറ്റുവാങ്ങേണ്ടി വന്നു. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം കുമ്മനം രാജശേഖരന് അനുകൂലമായിരുന്നു. എന്നാൽ എല്ലാ പ്രവചനങ്ങളെയും മാറ്റി എഴുതുന്നതായിരുന്നു ശശി തരൂരിന്റെ വിജയം.
സുരേഷ് ഗോപിയുടെ താരപദവിയും തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കിയെങ്കിലും അവിടെയും ഫലം ബി.ജെപിക്ക് തിരിച്ചടിയായി. എങ്കിലും പല മണ്ഡലങ്ങളിലും രണ്ടാംസ്ഥാനത്ത് എത്താൻ സാധിച്ചതും വൻതോതിൽ വോട്ട് നേടിയതും ബി.ജെ.പിക്ക് കേരളത്തിൽ നേട്ടം തന്നെയാണ്. ആദ്യമായിട്ടാണ് ബി.ജെ.പി ഇത്രയധികം വോട്ടുകൾ കേരളത്തിൽ നേട്ടുന്നത്. 2014ലേതിനെക്കാള്‍ 7% വോട്ട് ബി.ജെ.പിക്ക് കൂടിയത് നേട്ടം തന്നെയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.
വോട്ടുകണക്കുകൾ ഇങ്ങനെ:
തിരുവനന്തപുരത്ത് കുമ്മനം രണ്ടാമത് – 3 ലക്ഷം കടന്നു.
സുരേഷ് ഗോപി (2.93 ലക്ഷം)
കെ.സുരേന്ദ്രന്‍ (2.95 ലക്ഷം)
ശോഭ സുരേന്ദ്രന്‍ (2.37 ലക്ഷം)
സി.കൃഷ്ണകുമാര്‍(2.17 ലക്ഷം)
കണ്ണന്താനം (1.37 ലക്ഷം)
പി.സി.തോമസ് (1.52 ലക്ഷം)
കെ.എസ്.രാധാകൃഷ്ണന്‍(1.77 ലക്ഷം)
തുഷാര്‍ വെള്ളാപ്പള്ളി (73065)
യാത്രാവേളകളില്‍ ചെറിയ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അവരെ കാറിൽ ബേബി സീറ്റില്‍ ഇരുത്തുക പതിവാണ്. കുട്ടികള്‍ക്ക് ഏറ്റവുമധികം സുരക്ഷിതത്വം നല്‍കുന്നതാണ് ഇവ എന്നതിലും തര്‍ക്കമില്ല. എന്നാല്‍ അമേരിക്കന്‍ അക്കാദമി ഓഫ് പീടിയാട്രിക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടൊരു പഠനം പറയുന്നത് ബേബി സീറ്റുകള്‍ പോലും സുരക്ഷിതമല്ല എന്നാണ്. യാത്രാവേളകളില്‍ അല്ലാതെ ബേബി സീറ്റ് ഉപയോഗിച്ച വേളകളിൽ മിക്കപ്പോഴും കുട്ടികളുടെ അപകടമരണത്തിലേക്കു നയിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഈ പഠനത്തില്‍ പറയുന്നു.
അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 3,700 കുഞ്ഞുങ്ങളുടെ മരണമാണ് Sudden Infant Death Syndrome (SIDS) മൂലം നടക്കുന്നത്. ശ്വാസം ലഭിക്കാതെയോ മറ്റു അശ്രദ്ധകള്‍ മൂലമോ ആണ് ഇത്തരം മരണങ്ങളില്‍ അധികവും. 2004- 2014 കാലഘട്ടത്തില്‍ ഏകദേശം 11,779 കുട്ടികളുടെ മരണം സംബന്ധിച്ച് നടത്തിയ പഠനത്തില്‍ 348 കുട്ടികള്‍ മരണപ്പെട്ടത് ഇത്തരം സീറ്റിങ് സംവിധാനങ്ങളില്‍ വച്ചാണെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ തന്നെ 63% മരണവും കാര്‍ സീറ്റില്‍ വച്ചാണ്. മറ്റുള്ളവ ഊഞ്ഞാല്‍ പോലെയുള്ള വസ്തുക്കളില്‍ ഇരുന്നും. ഇതില്‍ ഒരു പങ്കു കാറിനുള്ളില്‍ വച്ചും മറ്റൊരു പങ്കു സംഭവിച്ചത് വീട്ടിനുള്ളില്‍ വച്ചുമാണ്. കുട്ടിയ്ക്ക് വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നത് മൂലം തന്നെയാണ് മിക്ക മരണങ്ങളും.
ചില മരണങ്ങള്‍ കുഞ്ഞ് കാര്‍ സീറ്റില്‍ നിന്നും താഴെ വീണും മറ്റു ചിലത് കാര്‍ സീറ്റ് തന്നെ മറിഞ്ഞു വീണും ആയിരുന്നു. മണിക്കൂറുകള്‍ കുഞ്ഞിനെ തനിച്ചു കാറിനുള്ളില്‍ ഇരുത്തി രക്ഷിതാക്കള്‍ പുറത്തുപോയത് വഴിയും മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ബേബി സീറ്റ്. എന്നാല്‍ എല്ലായ്പോഴും അതൊരു സുരക്ഷാഉപകരണം ആണെന്നു ചിന്തിക്കുന്നതിലാണ് തെറ്റ്. ബേബി സീറ്റില്‍ ഇരുന്ന് ഉറങ്ങിപ്പോയ കുഞ്ഞിനെ ഉണര്‍ത്താതെ അത് അതുപോലെ എടുത്തു വീട്ടില്‍ കൊണ്ടു വരുന്നതും ഒഴിവാക്കണം. യാത്രാവേളയില്‍ അല്ലാതെ ഒരിക്കലും ഉപയോഗിക്കാവുന്ന ഉപകരണമല്ല ഇത്. അത് മറ്റു രീതിയില്‍ ഉപയോഗിക്കുമ്പോഴാണ് അപകടം സംഭവിക്കുക എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമ്പോള്‍ ഇത് തങ്ങളുടെ വിജയമെന്ന് പ്രഖ്യാപിച്ച് ആര്‍എംപി നേതാവ് കെ കെ രമ. കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലിൽ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക്, താലിയറ്റുപോയ സഹോദരിമാർക്ക്, കണ്ണീരുണങ്ങാത്ത അമ്മമാർക്ക് ഞങ്ങളീ വിജയം സമർപ്പിക്കുന്നു എന്ന് രമ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകൾക്ക് സ്നേഹാഭിവാദ്യങ്ങൾ നേരുന്നു എന്നും രമ പറഞ്ഞു.
രമയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലിൽ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക്, താലിയറ്റുപോയ സഹോദരിമാർക്ക്, കണ്ണീരുണങ്ങാത്ത അമ്മമാർക്ക് ഞങ്ങളീ വിജയം സമർപ്പിക്കുന്നു…
കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകൾക്ക് സ്നേഹാഭിവാദ്യങ്ങൾ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് പി ജയരാജന്‍ മത്സരിക്കുന്നത് വോട്ടർമാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ സർവശക്തിയുമുപയോഗിച്ച് എതിർക്കുമെന്നും രമ പ്രക്യാപിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്‍റെ തട്ടകത്തിൽ വോട്ട് തേടി ജയരാജന്‍ പര്യടനം നടത്തുമ്പോൾ വടകരയിൽ കൊലപാതകത്തിനെതിരെ കൂട്ടായ്മ നടത്തുകയായിരുന്നു ആർഎംപിയും രമയും. ജയരാജനെ കൊലയാളിയെന്ന് വിളിച്ചതിന് രമയ്‌ക്കെതിരെ കേസുമുണ്ടായിരുന്നു.
വടകരയില്‍ 50000 ന് മുകളില്‍ ലീഡ് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മുന്നേറുന്നത്.
താരമണ്ഡലമായ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഊര്‍മിള പിന്നിലാണ്. ബിജെപിയുടെ ഗോകുല്‍നാഥ് ഷെട്ടിയാണ് ലീഡ് ചെയ്യുന്നത്. അതേപോലെ കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികളായ സഞ്ജയ് നിരുപം, മിലിന്ദ് ദിയോറ, പ്രിയ ദത്ത് തുടങ്ങിയവരും പിന്നിലാണ്. ബാംഗ്ളൂര്‍ സെന്‍ട്രലില്‍ പ്രശസ്ത നിനിമാനടനായ പ്രകാശ് രാജും പിന്നിലാണ്.
നാഗ്പൂരില്‍ നിന്നും മത്സരിക്കുന്ന നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുളള ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടു നില്‍ക്കുകയാണ്.
ശബരിമല ബിജെപിയെ തുണച്ചില്ല. പാർട്ടികൾക്കെല്ലാം അതീതമായി പൂഞ്ഞാര്‍ പി.സി ജോർജിനൊപ്പമെന്ന ധാരണയും പൊളിച്ചടുക്കി പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മാറി മറിയുന്ന ലീഡ് നിലകളിൽ അടൂർ മണ്ഡലത്തിൽ മാത്രമാണ് സുരേന്ദ്രന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത്. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മൽസരമെന്ന ധാരണ ഉയർത്തിയെങ്കിലും സ്ഥിതി മാറി മറിയുകയായിരുന്നു. ആന്റോ ആന്റണിയുടെ കൃത്യമായ മുന്നേറ്റമാണ് പത്തനംതിട്ടയിൽ പ്രകടമാകുന്നത്. ഇതിനൊപ്പം വീണാ ജോർജിന് അപ്രതീക്ഷിത തിരിച്ചടിയായത് സ്വന്തം മണ്ഡലത്തിൽ പിന്നാലായതാണ്. പിന്നീട് അതും മറികടന്നു.
ശബരിമല വിഷയം മാത്രം ലക്ഷ്യമിട്ടായിരുന്നു സുരേന്ദ്രൻ പത്തനംതിട്ട മൽസരിക്കാൻ തിരഞ്ഞെടുത്തത്. മണ്ഡലങ്ങളിൽ അദ്ദേഹത്തിന് കിട്ടിയ ഗംഭീര സ്വീകരണം ഇരുമുന്നണികളെയും ഉറക്കം കെടുത്തിയിരുന്നു. പ്രചാരണത്തിനും വ്യക്തമായ മേൽക്കൈ നേടാൻ സുരേന്ദ്രനും ബിജെപിക്കും കഴിയുകയും ചെയ്തു. എന്നാൽ ഫലം പുറത്തുവരുമ്പോൾ ഇൗ വികാരങ്ങളെല്ലാം ഗുണം ചെയ്തത് യുഡിഎഫിനാണ്. പത്തനംതിട്ടിയിൽ ബിജെപി ഇതാ വിജയിച്ചു കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച പി.സി ജോർജിനും തക്കതായ മറുപടിയാണ് പൂഞ്ഞാറിലെ ജനങ്ങൾ നൽകിയത്. ഇവിടെ മൂന്നാമതാകാനെ സുരേന്ദ്രന് കഴിഞ്ഞുള്ളൂ. എക്സിറ്റ്പോളുകളിൽ പോലും ബിജെപിക്ക് വ്യക്തമായ ആധിപത്യം ഇവിടെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ വിധിയെഴുത്തിൽ ഇതൊന്നും പ്രകടമായില്ല.
സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ.സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്.
വോട്ടെണ്ണല്‍ 5 മണിക്കൂര്‍ പിന്നിടുമ്പോള്‍ 24,000 വോട്ടുമായി തിരുവന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. അമിതാവേശമില്ലെന്നും തുടക്കം മുതല്‍ നേടിയ ലീഡ് തനിക്ക് നിലനിര്‍ത്താനാകുന്നുണ്ടെന്നും ശശി തരൂര്‍ പ്രതികരിച്ചു. എല്ലാ എക്സിറ്റ് പോളുകളിലും തരൂരിന് തോല്‍വിയായിരുന്നു പ്രവചിച്ചത്. തന്നെ എക്സിറ്റ് പോളുകളാകും ജയിപ്പിക്കുകയെന്ന് തരൂര്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു.
പത്തനംതിട്ടയെക്കാള്‍ കൂടുതല്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തെളിഞ്ഞു കത്തിയത് തിരുവനന്തപുരത്തായിരുന്നു. എല്ലാ പ്രവചന സര്‍വേകളും ഈ വികാരത്തിന് അടിവരയിട്ടു. ഹിന്ദു വികാരം ഉണര്‍ത്തി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്തവണ. ആ കുതിപ്പിന് ആക്കം കൂട്ടാന്‍ കുമ്മനത്തെ പോലെ ഒരു സ്ഥാനാര്‍ഥി കൂടി എത്തിയതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും തിരുവനന്തപുരത്തുകാരെ താമരയോട് അടുപ്പിക്കുമെന്ന് ബിജെപി കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങള്‍ ഉറച്ച് വിശ്വസിച്ചിരുന്നു.
കേരളത്തിൽ മതധ്രുവീകരണം നടന്നുവെന്ന് ഇപി ജയരാജൻ. പ്രത്യക്ഷത്തിൽ അങ്ങനെയാണ് തോന്നുന്നത്. കേരളത്തിൽ അത് യുഡിഎഫിന് അനുകൂലമായി ഭവിച്ചു. ശബരിമല മാത്രം പറയാൻ കഴിയില്ല. വടക്കേ ഇന്ത്യയിൽ കോൺഗ്രസ് വിരുദ്ധ വികാരമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളല്ല യുഡിഎഫിനെ മുന്നിലെത്തിച്ചത്. പാർട്ടി ഇതേക്കുറിച്ച് വിശദമായി പഠിക്കും. വിപുലമായ ജനകീയ ഐക്യം ഉണ്ടാക്കിയെടുത്ത് ഇടതുപക്ഷമുന്നണി മുന്നോട്ട് പോകുമെന്നും ഇപി ജയരാജൻ പറഞ്ഞു. തിരിഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയത്തിൽ തന്നെ സിപിഎം ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ച തെരഞ്ഞെടുപ്പാണ് ഇത്. ശക്തികേന്ദ്രങ്ങളായ വെസ്റ്റ് ബംഗാളിലും ത്രിപുരയിലും കേരളത്തിലും സിപിഎം കനത്ത തകർച്ചയാണ് ഏറ്റുവാങ്ങുന്നത്. ത്രിപുരയിലെ ഈസ്റ്റ്, വെസ്റ്റ് സീറ്റുകളിൽ തോൽവി മാത്രമല്ല, സിപിഎമ്മിന് രണ്ടാം സ്ഥാനം പോലും കിട്ടിയില്ല.
വെസ്റ്റ് സീറ്റിൽ ബിജെപിയുടെ പ്രതിമ ഭൗമികാണ് 2.74 ലക്ഷം വോട്ടോടെ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി സുബൽ ഭൗമിക് 1.42 ലക്ഷം വോട്ടോടെ രണ്ടാം സ്ഥാനത്തുണ്ട്. സിറ്റിങ് എംപി കൂടിയായ സിപിഎമ്മിന്റെ ശങ്കർ പ്രസാദ് ദത്തയ്ക്ക് ഇതുവരെ കിട്ടിയത് 84000 വോട്ടാണ്.
ഈസ്റ്റ് സീറ്റിൽ ബിജെപിയുടെ രേബതി ത്രിപുര മൂന്ന് ലക്ഷം വോട്ടോടെ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. മഹാരാജ് കുമാരി പ്രാഗ്യ ദേബ്‌ബർമൻ 1.85 ലക്ഷം വോട്ട് നേടി. സിപിഎം സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ജിതേന്ദ്ര ചൗധരിക്ക് 1.3 ലക്ഷം വോട്ടേ നേടാനായുള്ളൂ.
പതിവായി ഈ രണ്ട് സീറ്റിലും സിപിഎം സ്ഥാനാർത്ഥികളാണ് വിജയിച്ച് വരുന്നത്. കഴിഞ്ഞ തവണ 60 ശതമാനത്തിലേറെയായിരുന്നു സിപിഎം സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. ഇരുപതിൽ ഇരുപത് സീറ്റിലും ആധിപത്യം ഉറപ്പിച്ച് യുഡിഎഫ് മുന്നേറിയപ്പോൾ ഇടത് കോട്ടകൾ പോലും തകര്‍ന്നടിഞ്ഞു. ഇടത് മുന്നണിയുടെ ഉറച്ച കോട്ടകളിൽ പോലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്.
ശബരിമല അടക്കം വിവാദ വിഷയങ്ങൾ ചര്‍ച്ചയായ തെരഞ്ഞെടുപ്പിൽ ഫലം എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാകുമ്പോള്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാഷട്രീയ നിലപാടുകളുടെ പ്രതിഫലനമായും വിലയിരുത്തപ്പെടും. കേരളത്തില്‍ ഇടതുപക്ഷം തകര്‍ന്നതോടെ സര്‍ക്കാറിന്‍റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾക്ക് പാര്‍ട്ടി മാത്രമല്ല പിണറായി വിജയനും മറുപടി പറയേണ്ടി വരുന്നതാണ് സാഹചര്യമാണ് ഉണ്ടാകുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ് അടിമുടി ശക്തമായ പ്രചാരണം കാഴ്ച വച്ച ഇടത് മുന്നണി തെരഞ്ഞെടുപ്പിന് ശേഷവും വലിയ അത്മ വിശ്വസത്തിലായിരുന്നു. 2004ലെ 18 സീറ്റെന്ന വൻ വിജയം ആവർത്തിക്കുമെന്നാണ് പിണറായി അടക്കം പറഞ്ഞത്. എന്നാല്‍ 2004 പോയിട്ട് കഴിഞ്ഞ തവണത്തെ 8 സീറ്റിൽ നിന്ന് പിന്നോട്ട് പോയി എല്‍ഡിഎഫ്. ഇതിന് സിപിഎം സിപിഐ നേതൃത്വങ്ങൾ പാർട്ടി വേദികളില്‍ സമാധാനം പറയേണ്ടിവരും.
പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യമായി മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പെന്ന വലിയ പ്രത്യേകതയും ഇത്തവണ ഉണ്ടായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചതിനെക്കാള്‍ ഭീകരമായ തോല്‍വി നേരിട്ടതൊടെ ഇതുവരെ പാര്‍ട്ടിയില്‍ എതിര്‍ക്കപ്പെടാത്ത ശബ്ദമായ പിണറായിക്ക് എതിര്‍ ശബ്ദം ഉയരാന്‍ കാരണമുണ്ട്. ശബരിമലയിലടക്കും എടുത്ത കർക്കശ നിലപാടിന് സമാധാനവും പറയേണ്ടിവരും.