കൊച്ചി : ആലുവയിലെ മെഡിഹെവന്‍ ആശുപത്രി അധികൃതരുടെ അനാസ്‌ഥയില്‍ മരണത്തിനു കീഴടങ്ങേണ്ടി വന്ന സന്ധ്യാ മേനോന്‍(28) വിദേശത്ത് കുക്കറി ഷോകളില്‍ പ്രഗത്ഭയും സാമൂഹിക മാധ്യമങ്ങളില്‍ കേരളത്തിന്റെ രുചിക്കൂട്ടുകള്‍ വിളമ്പുകയും ചെയ്‌ത് ഒട്ടേറെ ആരാധകരെ നേടിയ യുവ നഴ്‌സ്.
അബുദാബിയില്‍ നഴ്‌സ് ജോലിയുടെ തിരക്കിലും പാചകകലയില്‍ വിദഗ്‌ധയായിരുന്നു സന്ധ്യ. നാട്ടില്‍ പറവൂരില്‍ അമ്മവീടിനടത്ത് ആലുവ കടയപ്പിള്ളിയില്‍ ആറുസെന്റ് സ്‌ഥലം വാങ്ങി ആറുമാസം മുമ്പ് വീടു വച്ചിരുന്നു. നാട്ടിലേക്കു മടങ്ങണമെന്ന മോഹത്തിലുപരി മക്കളെ കേരളത്തില്‍ പഠിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു ഇതിനു പിന്നില്‍. ആ ഇരുനില വീട്ടില്‍ താമസിച്ചു കൊതിതീരുംമുമ്പാണ് വീട്ടുകാരെ പിടിച്ചുലച്ച മരണം.
കടുങ്ങല്ലൂര്‍ കടേപ്പള്ളി നിവേദ്യത്തില്‍ അനൂപ് മേനോന്റെ ഭാര്യയാണ് സന്ധ്യ. ആറുവയസുള്ള ആദിത്യനും രണ്ടുവയസുള്ള അദൈ്വതുമാണ് മക്കള്‍. രണ്ടാമത്തെ കുട്ടിയുണ്ടായതോടെയാണ് പ്രസവം നിര്‍ത്താന്‍ തീരുമാനിച്ചത്. ഇതിനായി ആലുവയിലെ മെഡിഹെവനില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ആശുപത്രി അധികൃതരുടെ അനാസ്‌ഥയില്‍ സന്ധ്യക്കു ജീവന്‍ നഷ്‌ടമായത്. ശസ്‌ത്രക്രിയയ്‌ക്കായി നല്‍കിയ അനസ്‌തേഷ്യയില്‍ പറ്റിയ പിഴവാണ് മരണത്തിലേക്കു നയിച്ചതെന്നാണ് സൂചന. രണ്ടാഴ്‌ച മുമ്പാണ് ദമ്പതികള്‍ മക്കളുമായി വിദേശത്തുനിന്നും എത്തിയത്. ഏതാനും ദിവസങ്ങള്‍ മാത്രമാണ് പുതിയ വീട്ടില്‍ താമസിച്ചത്. കുറച്ചു ദിവസം വിനോദയാത്രയ്‌ക്കായി ചെലവഴിച്ചിരുന്നു. അതു കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയശേഷമാണ് ശസ്‌ത്രക്രിയയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദേശത്തുവച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുക്കറി ഷോ നടത്തി സന്ധ്യ പ്രശസ്‌തയായിരുന്നു. ഫെയ്‌സ്‌ബുക്കിലും പാചകവിധികള്‍ പതിവായി പോസ്‌റ്റ് ചെയ്‌തിരുന്നു.
ഫുഡി പാരഡൈസ് എന്ന സാമൂഹിക മാധ്യമ ഗ്രൂപ്പിലായിരുന്നു സന്ധ്യ സജീവമായിരുന്നത്. സന്ധ്യയുടെ വേര്‍പാടിനെത്തുടര്‍ന്ന് ആ ഗ്രൂപ്പില്‍ ഇന്നലെ സങ്കടത്തിന്റെ ചേരുവകളാണ് അവര്‍ പങ്കുവച്ചത്.
സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സന്ധ്യയൊരുക്കിയ ത്രിവര്‍ണ കേക്കുകള്‍ പ്രശംസപിടിച്ചുപറ്റിയിരുന്നു. യാത്രാവേളകളില്‍ പരിചയപ്പെട്ട രുചിഭേദങ്ങളെ സാമൂഹിക മാധ്യമങ്ങളില്‍ എത്തിക്കാനും സന്ധ്യ ശ്രദ്ധിച്ചിരുന്നു.
തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. പൂവാര്‍ സ്വദേശി രാഖിമോളാണ് കൊല്ലപ്പെട്ടത്. ജൂൺ 21 മുതല്‍ രാഖിമോളെ കാണാതായിരുന്നു. പറമ്പില്‍ കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.അഴുകിയ നിലയിലായ മൃതദേഹം രണ്ടാഴ്ചയോളം പഴക്കം ഉണ്ടന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
മൃതദേഹം സൈനികനായ സുഹൃത്തിന്റെ വീട്ടുവളപ്പിൽ നിന്നു കണ്ടെത്തി. നെയ്യാറ്റിൻകര തിരുപുറം സ്വദേശി രാഖി(30)യുടെ മൃതദേഹമാണ് അമ്പൂരി തട്ടാൻമുക്കിൽ അഖിൽ എസ് നായരുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്നു കണ്ടെത്തിയത്. എറണാകുളത്തു കേബിൾ ഉൽപാദന കമ്പനിയിൽ ജോലി ചെയ്യുന്ന രാഖിയെ 21 മുതൽ കാണാനില്ലായിരുന്നു.
രാഖിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത അഖിൽ മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ രാഖി അഖിലുമായി തർക്കത്തിലായി. വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലും രാഖി പോയിരുന്നു. ഇതിൽ പ്രകോപിതനായ അഖിൽ വിട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം പൊലീസ് പുറത്തെടുത്തു. പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. രാഖിയെ ജൂൺ 21 മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൂവാർ െപാലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി ജോലി സ്ഥലത്തെത്തിയിരുന്നില്ലെന്ന് വ്യക്തമായി. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി അഖിൽ എസ് നായർ എന്ന അമ്പൂരി സ്വദേശിയുമായി പ്രണയത്തിലാണെന്ന് മനസിലായത്.
മൂന്നു യുവാക്കളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അഖിലിന്റെ സുഹൃത്ത് നൽകിയ സൂചനയനുസരിച്ചാണ് അമ്പൂരി തട്ടാൻമുക്കിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു മൃതദേഹം മറവ് ചെയ്തതായി െപാലീസിനു സൂചന ലഭിച്ചത്.
ന്യൂഡൽഹി: കർണാടകയിലെ സഖ്യസർക്കാർ വീണതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ജനാധിപത്യവും സത്യസന്ധതയും കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടെന്നു രാഹുൽ പറഞ്ഞു. അന്നു കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുലിന്റെ താത്പര്യത്തിലാണു കർണാടകയിൽ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസർക്കാർ രൂപീകരിച്ചത്. ആദ്യ ദിവസം മുതൽ കർണാടകയിലെ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തെ നിക്ഷിപ്ത താത്പര്യക്കാർ ലക്ഷ്യമിട്ടിരുന്നു. അകത്തും പുറത്തുമുള്ള ഇത്തരക്കാരുടെ അധികാരവഴിയിലെ തടസമായും ഭീഷണിയായും സഖ്യസർക്കാരിനെ അവർ കണ്ടു. അവരുടെ അത്യാഗ്രഹം വിജയിച്ചിരിക്കുന്നു. ജനാധിപത്യവും സത്യസന്ധതയും കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു- രാഹുൽ ട്വീറ്റ് ചെയ്തു.
ബിജെപിക്കെതിരേ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. എല്ലാം വിലയ്ക്കു വാങ്ങാനും എല്ലാവരെയും ഭീഷണിപ്പെടുത്താനും കഴിയില്ലെന്നു ബിജെപി ഒരിക്കൽ തിരിച്ചറിയുമെന്നും അന്ന് ബിജെപിയുടെ കള്ളത്തരങ്ങൾ വെളിവാക്കപ്പെടുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. അതുവരെ, രാജ്യത്തെ ജനങ്ങൾ ബിജെപിയുടെ അളവില്ലാത്ത അഴിമതിയും ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ ആസൂത്രിതമായ തകർച്ചയും ജനങ്ങൾ സഹിക്കേണ്ടിവരും. ദശകങ്ങുടെ അധ്വാനവും ത്യാഗവും കൊടുത്തു കെട്ടിപ്പടുത്ത ഒരു ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതും ഇതിനൊപ്പമുണ്ടാകുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
പതിന്നാലു മാസത്തിനൊടുവിലാണു കുമാരസ്വാമി സർക്കാർ വീണത്. കർണാടകത്തിൽ 2018 മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരു ന്നില്ല. തുടർന്ന് 104 അംഗങ്ങളുള്ള ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് നാലു ദിവസത്തിനുശേഷം ബി.എസ്. യെദിയൂരപ്പ രാജിവച്ചു. തുടർന്നായിരുന്നു കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സർക്കാർ അധികാരമേറ്റത്. ബിജെപിയിൽനിന്നു നിരന്തരം ഭീഷണിയുണ്ടായിരുന്നെങ്കിലും പലപ്പോഴും മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിന്റെ ഇടപെടലാണു സർക്കാരിനെ രക്ഷിച്ചത്. ഭരണപക്ഷത്തെ 16 (കോണ്‍ഗ്രസ് 13, ജെഡിഎസ്-3) എംഎൽഎമാർ രാജിവച്ചതോടെയായിരുന്നു ഇക്കുറി സർക്കാർ പ്രതിസന്ധിയിലായത്.
പിറന്ന കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് മൂന്നുപേർ. കോൽക്കത്തയിലെ ആശുപത്രിയിലാണു വിചിത്ര സംഭവം. വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കി മൂവരില്‍ ഒരാൾ യുവതിയുടെ ഭർതൃസ്ഥാനവും കുഞ്ഞിന്റെ പിതൃത്വവും ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾക്കു പരിഹാരമായത്. ശനിയാഴ്ച പ്രസവവേദനയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുപത്തൊന്നുകാരി ഞായറാഴ്ച രാത്രിയിൽ പെണ്‍കുഞ്ഞിനു ജൻമം നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്പോൾ യുവതിക്കൊപ്പം ഭർത്താവെന്നു പറഞ്ഞ യുവാവാണ് രേഖകളിൽ ഒപ്പിട്ടത്. എന്നാൽ യുവതി കുഞ്ഞിനെ പ്രസവിച്ചതിനു പിന്നാലെ പിതൃത്വം അവകാശപ്പെട്ടു മറ്റൊരു യുവാവെത്തി.
ഇതോടെ ആശുപത്രിയിൽ തർക്കമായി. ഈ സമയം അബോധാവസ്ഥയിലായിരുന്നു പെണ്‍കുട്ടി. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ആശുപത്രി അധികൃതരും പോലീസും യുവാക്കളോടു നിർദേശിച്ചു. രണ്ടാമതെത്തിയ യുവാവ് ഉടൻ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കി. ഇതോടെ ആദ്യം പെണ്‍കുട്ടിക്ക് ഒപ്പമെത്തിയ യുവാവ് നൈസായിട്ട് ഒഴിവായി. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആളല്ല മകളുടെ ഭർത്താവെന്നു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതോടെ വീണ്ടും തർക്കമായി. ഒടുവിൽ സത്യാവസ്ഥ അറിയാൻ യുവതിക്കു ബോധം വരുംവരെ പോലീസ് കാത്തിരുന്നു. ഈ സമയമാണ് കുഞ്ഞിന്റെ അച്ഛനാണ് എന്നവകാശപ്പെട്ട് മറ്റൊരാൾ കൂടി ആശുപത്രിയിൽ എത്തുന്നത്. താൻ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടില്ലെന്നും പക്ഷേ കുഞ്ഞിന്റെ അച്ഛൻ താനാണെന്നും മൂന്നാമൻ അവകാശപ്പെടുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിക്കു ബോധം തെളിഞ്ഞു.
വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ആളാണ് യഥാർഥ ഭർത്താവെന്നും അദ്ദേഹം തന്നെയാണു കുഞ്ഞിന്റെ അച്ഛനെന്നും യുവതി മൊഴി നൽകി. ഇതോടെ പ്രശ്നങ്ങൾക്ക് ഏകദേശ പരിഹാരമായി. പിന്നീടാണ് ഈ നാടകത്തിനു പിന്നിലെ കഥ വെളിപ്പെടുന്നത്. കൊച്ചിന്റെ അച്ഛനായ യുവാവുമായി പെണ്‍കുട്ടിക്കു നേരത്തെ ബന്ധമുണ്ടായിരുന്നു. പബ്ബിൽ വച്ചുള്ള ബന്ധം വളർന്നതോടെ പെണ്‍കുട്ടി ഗർഭിണിയായി. എന്നാൽ വിവാഹത്തിന് കൂടുതൽ സമയം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി ബലാത്സംഗക്കേസ് നല്‍കി. ഈ കേസിൽ യുവാവ് ജയിലിലായി. പിന്നീട് പുറത്തിറങ്ങിയശേഷം കഴിഞ്ഞ ഏപ്രിലിലാണ് “ഭർത്താവ്’ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത്. ഈ വിവാഹം യുവാവിന്റെ വീട്ടുകാർ അംഗീകരിച്ചില്ല. ഇതോടെ ഇരുവരും വെവ്വേറെ താമസം തുടങ്ങി. കഴിഞ്ഞ ദിവസം യുവതിയുടെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടാണ് താൻ അച്ഛനായ കാര്യം യുവാവ് അറിയുന്നത്.
ഇതോടെ ആശുപത്രിയിൽ എത്തി കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെടുകയായിരുന്നു. കുഞ്ഞിന്റെ അച്ഛൻ എന്നവകാശപ്പെട്ട് രംഗത്തെത്തിയ മറ്റു രണ്ടു പേരുമായുള്ള യുവതിയുടെ ബന്ധം സംബന്ധിച്ചു വ്യക്തതയില്ല.
രാജ്യത്ത് തുടരുന്ന ആൾക്കൂട്ട ആക്രമണങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖർ അടക്കമുളളവര്‍ കത്തയച്ചു. സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് കത്തയച്ചത്.
ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്‍റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും 23-ാം തീയതി അയച്ച തുറന്ന കത്തിൽ ആവശ്യപ്പെടുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, സൗമിത്രോ ചാറ്റർജി, മണിരത്നം, അനുരാധ കപൂര്‍, അതിഥി ബസു, അമിത് ചൗധരി എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
‘ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിൽ അതിയായ ഉത്‌കണ്‌ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നു. ജാതി, മത, വർഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കണം,” കത്തിൽ ചൂണ്ടിക്കാട്ടുന്നു.
‘നിർഭാഗ്യവശാൽ ഇന്ന്, ജയ് ശ്രീറാം എന്നത് ഒരു മനുഷ്യനെ തല്ലിക്കൊല്ലാനുള്ള ഒരു പോർവിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാൻ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബർ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്.
ദലിതർക്കെതിരെ 840 അക്രമസംഭവങ്ങളാണ് 2016ൽ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾ ഇതിനെതിരെ എന്ത് നടപടിയെടുത്തു?” സിനിമാപ്രവർത്തകർ കത്തിലൂടെ മോദിയോട് ചോദിക്കുന്നു. കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ, ‘അർബൻ നക്സൽ’ എന്നും ദേശവിരുദ്ധർ എന്നും നാമകരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇവർ കത്തിലൂടെ ആവശ്യപ്പെട്ടു.
സംവിധായകന്‍ എ.എല്‍ വിജയ്‌യുമായുള്ള വിവാഹമോചനം തന്നെ ആകെ തകര്‍ത്തെന്നും അതിനെ അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളിലൂടെയാണെന്നും നടി അമല പോള്‍. ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്. നിരവധി സുഹൃത്തുക്കളെ തനിക്ക് നഷ്ടപ്പെട്ടെന്നും ആകെ ഒറ്റപ്പെട്ട സമയത്ത് ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചെന്നും അമല പറഞ്ഞു.
‘ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അതിനു ശേഷമാണ് കണ്ണുകള്‍ തുറന്ന് ലോകം കാണാന്‍ തുടങ്ങിയത്. സുഹൃത്തുക്കള്‍ എന്നെ ചതിച്ചു. അവരെ എനിക്ക് നഷ്ടപ്പെട്ടു. സാരമില്ല. ഇതൊക്കെ ഓരോ പാഠങ്ങളാണ്.’
‘2016 ല്‍ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചത്. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ആ യാത്ര. നഷ്ടപ്പെട്ട എന്നെ ഞാന്‍ കണ്ടെത്തി. ശാരീരികമായും മാനസികമായും ഞാനനുഭവിച്ച എല്ലാ പ്രയാസങ്ങളെയും അവിടെ ഉപേക്ഷിച്ചു. ഒറ്റക്കുള്ള യാത്രകളിലാണ് നിങ്ങള്‍ സ്വന്തം കരുത്ത് മനസ്സിലാക്കുക. ഇപ്പോള്‍ എനിക്കറിയാം, എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചത് എന്ന്.’ അമല പോള്‍ പറഞ്ഞു.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ.എല്‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. എ. എല്‍ വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ജില്ലയിലെ യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിർത്തിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നതാണ് നിര്‍ണായകം.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ 22 അംഗങ്ങളാണ് ആകെയുള്ളത്. കോണ്‍ഗ്രസിന് എട്ട്, കേരളാ കോണ്‍ഗ്രസിന് ആറ്, എല്‍ഡിഎഫിന് ഏഴ്, ജനപക്ഷത്തിന് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. യുഡിഎഫിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. കേരളാ കോണ്‍ഗ്രസിനാണ് അടുത്ത അവസരം. ആറ് അംഗങ്ങളുള്ള കേരളാ കോണ്‍ഗ്രസ് സെബാസ്റ്റ്യൻ കുളത്തിങ്കലിനെ പ്രസിഡന്‍റാക്കാൻ തീരുമാനിച്ചു. ജോസ് കെ മാണി വിഭാഗം അതിനുള്ള വിപ്പും നല്‍കി.
എന്നാല്‍, ചെയര്‍മാൻ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ജോസ് കെ മാണിക്ക് വിപ്പ് നല്‍കാൻ അവകാശമില്ലെന്ന് കാണിച്ച് ജോസഫ് രംഗത്തെത്തി. അജിത് മുതിരമലയാണ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസഫും വിപ്പ് നല്‍കി. ഇന്നലെ അര്‍ദ്ധരാത്രി കൗണ്‍സിലര്‍മാരുടെ വീടുകളില്‍ വിപ്പ് പതിപ്പിക്കുകയായിരുന്നു. ആറ് പേരില്‍ രണ്ട് പേര്‍ തന്നോടൊപ്പമുണ്ടെന്നാണ് ജോസഫിന്‍റെ അവകാശവാദം. ഉമ്മൻചാണ്ടി ഉള്‍പ്പടെയുള്ളവര്‍ അനുനയ നീക്കങ്ങള്‍ നടത്തിയിട്ടും ഇരുകൂട്ടരും വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല.
തര്‍ക്കം തുടര്‍ന്നാല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിക്കാനാണ് എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് നീക്കം. പിളര്‍ന്ന കേരളാ കോണ്‍ഗ്രസില്‍ എതെങ്കിലുമൊന്നിന് ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫ് പിന്തുണ നല്‍കിയാല്‍ അട്ടിമറി നടക്കും. കേരളാ കോണ്‍ഗ്രസില്‍ ജോസഫിനാണോ ജോസ് കെ മാണിക്കാണോ വിപ്പ് നല്‍കാനുള്ള അവകാശമെന്നത് കോടതി കയറും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടും നിര്‍ണ്ണായകം. പാര്‍ട്ടി പിടിക്കാനുള്ള പുതിയ നീക്കങ്ങളുടെ ഭാഗമാണ് വിപ്പിലുള്ള തര്‍ക്കം. പിളര്‍പ്പിന് ശേഷം ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസ് നേരിടുന്നത്. ഇതില്‍ ആര്‍ക്കാണ് വിജയമെന്നത് പാല ഉപതെരഞ്ഞെടുപ്പിലടക്കം പ്രതിഫലിക്കും.
ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണതിനു പിന്നാലെ, സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ബി.ജെ.പി ബുധനാഴ്ച ബംഗളൂരുവിൽ നിയമസഭാകക്ഷിയോഗത്തിനു ശേഷം യെദ്യൂരപ്പ ഗവര്‍ണറെ കാണുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. നാളെയായിരിക്കും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെന്നാണ് സൂചനകള്‍.
പതിനെട്ട് ദിവസം നീണ്ട നാടകങ്ങള്‍ക്കൊടുവിലാണ്, കുമാരസ്വാമി മന്ത്രിസഭ പരാജയം സമ്മതിച്ചത്. ഇന്നലെ വിശ്വാസവോട്ടില്‍ പരാജയപ്പെട്ട് സര്‍ക്കാര്‍ വീണതിന് തൊട്ടുപിന്നാലെ, സര്‍ക്കാറിന് അവകാശ വാദവുമായി ബിജെപി രംഗത്തെത്തി. അടുത്തത് സുസ്ഥിര സര്‍ക്കാറായിരിയ്ക്കുമെന്നും കര്‍ഷകര്‍ക്ക് ഇനി നല്ല കാലമായിരിക്കുമെന്നുമാണ് യദ്യൂരിയപ്പ പ്രതികരിച്ചത്. അടുത്ത സര്‍ക്കാറിന് ആശംസകള്‍ അറിയിച്ചതല്ലാതെ, മറ്റൊന്നും പറയാന്‍ എച്ച്.ഡി. കുമാരസ്വാമി തയ്യാറായില്ല.
മുഖ്യമന്ത്രി കുമാരസ്വാമി സർക്കാരിന്റെ വിശ്വാസപ്രമേയത്തെ ബിജെപിയുടെ 105 അംഗങ്ങൾ എതിർത്തപ്പോൾ ഭരണപക്ഷത്തെ പിന്തുണയ്ക്കാൻ 98 അംഗങ്ങൾ മാത്രമാണ് ഉണ്ടായത്. വിമത എംഎൽഎമാർ 15 പേർക്കും കോൺഗ്രസും ജെഡിഎസും വിപ്പ് നൽകിയിരുന്നെങ്കിലും ഇവർ സഭയിലെത്തിയില്ല. ബിഎസ്പി എംഎൽഎയും വിശ്വാസവോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.
ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് യദ്യൂരപ്പ പറഞ്ഞു. വികസനത്തിന്റെ പുതുയുഗം തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാരിനെ ആളുകൾക്ക് മടുത്തു. തന്റെ സർക്കാർ കർഷകരിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക- യദ്യൂരപ്പ കൂട്ടിച്ചേർത്തു. വിപ്പ് ലംഘിച്ച് വിട്ടുനിന്നവര്ക്കെല്ലാം അയോഗ്യതാനടപടി നേരിടേണ്ടിവരുമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.
കാസര്‍കോട് മഞ്ചേശ്വരത്ത് കാറിലെത്തിയ നാലംഗസംഘം പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കളിയൂരിലെ അബൂബക്കറിന്റെ മകൻ അബ്ദുറഹ്മാൻ ഹാരിസിനെ സ്കൂളിലേക്ക് പോകുവഴിയാണ് കടത്തിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂന്നുദിവസമായിട്ടും കുട്ടിയെകണ്ടെത്താനായില്ല.
മകനെ തട്ടിക്കൊണ്ടുപോയ വാര്‍ത്തയറിഞ്ഞതുമുതല്‍ കണ്ണിരോടെ കാത്തിരിക്കുകയാണ് ഈ അമ്മ. ഒൻപതാം ക്ലാസുകാരിയായ സഹോദരിയ്ക്കൊപ്പം സ്കൂളിലേക്കുപോയതാണ് ഹാരിസ്. വീട്ടില്‍ ഒരുകിലോമീറ്റര്‍ അകലെ വച്ച് കാറിലെത്തിയ സംഘം ബലമായി ഹാരിസിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. സഹോദരനെ തട്ടിക്കൊണ്ടുപോയ വിവരം സഹോദരി വീട്ടുകാരെ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ദിവസം മൂന്നാകുമ്പോഴും കുട്ടിയെവിടെയെന്നതില്‍ തുമ്പുണ്ടാക്കാന്‍ പൊലീസിനായിട്ടില്ല.
ഗൾഫിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു കോടിയിലറെ രൂപയുടെ തർക്കം കുട്ടിയുടെ ബന്ധുക്കളുമായി ചിലര്‍ക്ക് നിലനിൽക്കുന്നുണ്ടെന്നും, ഇതേത്തുടര്‍ന്നാണ് ഹാരിസിനെ തട്ടിക്കൊണ്ടു പോയതെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.
മദ്യപിച്ചോയെന്നറിയാൻ ഊതിച്ചുനോക്കി കേസെടുത്താൽ നിലനിൽക്കില്ല. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റംചുമത്തി തലവൂർ സ്വദേശികളായ മൂന്നുപേരുടെപേരിൽ കുന്നിക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ശാസ്ത്രീയമായി രക്തപരിശോധന നടത്തി നിശ്ചിത അളവിൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെങ്കിൽ മാത്രമേ കേസെടുക്കാൻ പാടുള്ളൂ എന്ന 2018-ലെ വിധി കോടതി വീണ്ടും ഓർമപ്പെടുത്തി. ചില മരുന്നുകൾക്ക് ആൽക്കഹോളിന്റെ ഗന്ധമുണ്ട്. ആൽക്കോമീറ്റർ പരിശോധനയിലും ഇതു വ്യക്തമാകില്ല. രക്തപരിശോധനയാണ് ശരിയായ മാർഗമെന്ന് 2018-ൽ വൈക്കം സ്വദേശിയുടെ കേസിൽ വിധിയുണ്ട്.
മദ്യപിച്ചെന്ന് സംശയമുള്ളവരെ മുഖത്തേക്കോ കൈയിലേക്കോ ഊതിച്ച് ആൽക്കഹോളിന്റെ ഗന്ധമുണ്ടോ എന്നു പരിശോധിക്കുകയും മണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പെറ്റിക്കേസെടുക്കുകയും ചെയ്യുന്നത് പതിവാണ്. ആശുപത്രിയിലെത്തിച്ചാലും രക്തപരിശോധന നടത്താതെ മദ്യപിച്ചിരുന്നെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങുകയും ചെയ്യുന്നു. കുന്നിക്കോട് പോലീസ് വ്യക്തിവിരോധത്തിന്റെ പേരിൽ കേസെടുത്തെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം. പുനലൂർ ഡിവൈ.എസ്.പി.യും കേസിനനുകൂലമായ റിപ്പോർട്ടാണ് നൽകിയിരുന്നത്. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.