India

ഇന്ത്യയിലെ ശതകോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബ്രിട്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യു.കെ കോടതി വീണ്ടും തള്ളി. കടുത്ത വിഷാദരോഗത്തിന് അടിമയാണെന്നും താങ്ങാനാവാത്ത ഉത്കണ്ഠ അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

അതേസമയം ഇന്ത്യയിലേക്ക് നാടുകടത്തുകയോ കൈമാറുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതിയിൽ നീരവ് മോദി ഭീഷണി മുഴക്കി.ജാമ്യം ലഭിച്ചാല്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ സന്നദ്ധനാണെന്നും 40 ലക്ഷം പൌണ്ട് ജാമ്യത്തുകയായി കെട്ടിവെക്കാന്‍ തയാറാണെന്നും മോദി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു.

ഇതോടെയായിരുന്നു നീരവ് മോദിയുടെ ഭീഷണി. കേസില്‍, ഡിസംബര്‍ നാലിനാണ് അടുത്ത വാദം കേള്‍ക്കുക. തട്ടിപ്പു നടത്തി രാജ്യംവിട്ട മോദിയെ പതിനേഴ് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിൻകരയിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവായ പൊലീസുകാരന്‍ അറസ്റ്റില്‍. ഇന്നലെയാണ് നെയ്യാറ്റിൻകരയിൽ പൊലീസുകാരന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പെരുമ്ബഴുതൂര്‍ പുന്നക്കാട് പുതുവല്‍ പുത്തന്‍വീട്ടില്‍ സുരേഷ്‌കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

പൊലീസുകാരന്റെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നിയമസഭയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയും ബാലരാമപുരം സ്വദേശിയുമായ അ‍ഞ്ജുവിനെയാണ് ഭര്‍ത്ത‍ൃവീട്ടില്‍ മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നതായി അഞ്ജുവിന്‍റെ ബന്ധുക്കൾ പറയുന്നു. ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ എ ആർ അഞ്ജു(24) വാണ് മരിച്ചത്. ബിടെക് എൻജിനീയറാണ് അഞ്ജു. മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അ‍ഞ്ജുവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും മൂന്ന് മണിക്കൂറിന് ശേഷമാണ് മറ്റുളളവരെ വിവരമറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അഞ്ജു തൂങ്ങിമരിച്ചുവെന്നാണ് സുരേഷിന്റെ കുടുംബം പറയുന്നത്. എന്നാൽ, മറ്റുളളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ ആയിരുന്നു മൃതദേഹം. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഇതും ദുരൂഹമാണെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തിൽ അടിയുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളിലാണ് കേസെടുത്തിട്ടുള്ളത്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നെയ്യാറ്റിന്‍കര സിഐ: ജെ.പ്രദീപ് ഇന്‍ക്വസ്റ്റ് തയാറാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്.

ദുരൂഹസാഹചരത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ മുല്ലൂർ വീട്ടിൽ റിജോഷ്(37)ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ റിജോഷിന്റെ ഭാര്യ ലിജിക്കും(31)ഫാമിലെ മാനേജര്‍ തൃശൂര്‍ സ്വദേശി വസിം (31) പങ്കുണ്ടെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.പൊലീസിന്റെ സംശയവും ഇതുതന്നെയാണ്. ഈ മാസം നാലു മുതല്‍ ഇവര്‍ ഒളിവിലാണ്. കൊലപാതകം നടത്തി കുഴിച്ചിട്ട ശേഷം ഇവര്‍ സംസ്ഥാനം വിട്ടതായാണ് സൂചന. ഒളിവില്‍ പോയ ലിജിക്കും വസീമിനുംവേണ്ടി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി

 

രണ്ട് തവണ വിവാഹം കഴിച്ചു, രണ്ട് ഭാര്യമാരും ഉപേക്ഷിച്ചു. സ്വകാര്യ സ്ഥാപനത്തിലുണ്ടായിരുന്ന ജോലിയും ഉപേക്ഷിക്കേണ്ടിവന്നു. ജീവിക്കാൻ വരുമാനവും ഭക്ഷണവും തലചായ്ക്കാൻ ഒരിടവും ഇല്ലാതായതോടെ സന്തോഷ്കുമാർ എന്ന ഈറോഡ് സ്വദേശി ജയിലഴിക്കുള്ളിലാകാൻ കണ്ടെത്തിയ സിനിമയെവെല്ലുന്ന പ്ലാൻ.

ഞായറാഴ്ച ഏകദേശം അഞ്ച് മണിയോടെയാണ് ചെന്നൈ റയിൽവേസ്റ്റേഷൻ കൺട്രോൾ റൂമിലേക്ക് ഈറോഡ് റയിൽവെസ്റ്റേഷനിൽ ബോംബ്‌വച്ചിട്ടുണ്ടെന്ന് ഫോൺകോൾ ലഭിക്കുന്നത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിട്ട് ബസ്‌സ്റ്റാൻഡിൽ ബോംബ്‌വച്ചിട്ടുണ്ടെന്ന് സന്ദേശം നൽകി. സന്ദേശം ലഭിച്ചയുടൻ തന്നെ ബോംബ് സ്ക്വാഡ് രണ്ടിടത്തും പരിശോധനയ്ക്കായി പുറപ്പെട്ടു. പൊലീസ് ഈ സമയത്തിനുള്ളിൽ വിളിച്ച നമ്പർ ആരുടേതാണെന്ന് കണ്ടെത്തി.

കറുങ്കൻപാളയം സ്വദേശി ശിവകുമാറിന്റേതാണ് നമ്പരെന്ന് പൊലീസ് കണ്ടെത്തി. കോളിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും ഏതാനും ദിവസം മുൻപ് ഭാര്യയുടെ സഹോദരൻ ലിംഗരാജിന് ഫോൺ നൽകിയെന്നും ശിവകുമാർ പറഞ്ഞു. തുടർന്ന് ലിംഗരാജിനോട് കാര്യം തിരക്കിയപ്പോഴാണ് രണ്ട് ദിവസം മുൻപ് ഫോൺ മോഷണം പോയതായി അറിയിച്ചു. അന്വേഷണം പുലർച്ചെ 2 മണിയായിട്ടും അവസാനിച്ചില്ല. ഒടുവിൽ ഈറോഡ് റയിൽവേസ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ ഒരു യുവാവ് കിടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സന്തോഷ് കുമാറായിരുന്നു അത്. സന്തോഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് കൺട്രോൾ റൂമിലേക്കും റയിൽവേസ്റ്റേഷൻ കൺട്രോൾ റൂമിലേക്കും വിളിച്ചത് ഇയാൾ തന്നെയെന്ന് തിരിച്ചറിഞ്ഞു. രണ്ട് ദിവസം മുൻപ് ലിംഗരാജിന്റെ ഫോൺ സന്തോഷ് മോഷ്ടിക്കുകയായിരുന്നു.

ഒക്ടോബർ 31 ന് ജോലിയിൽ നിന്നും രാജിവച്ചശേഷം കിടക്കാൻ സ്ഥലമോ കഴിക്കാൻ ഭക്ഷണമോയില്ലാതെ സന്തോഷ്കുമാർ വിഷാദാവസ്ഥയിലായിരുന്നു. എങ്ങനെയെങ്കിലും ജയിലിനുള്ളിലായാൽ തനിക്ക് ഭക്ഷണമെങ്കിലും സൗജന്യമായി കിട്ടുമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഈ കടുംകൈപ്രവർത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഏതായാലും പ്ലാൻ വിജയം കണ്ടു. ഫോൺ മോഷ്ടിച്ച കേസിനും വ്യാജ ഭീഷണി സന്ദേശം നൽകിയതിനും ജയിലിൽ അടച്ചിട്ടുണ്ട്.

ഓസിന് ശാപ്പാട് തരുന്ന ഹോട്ടലുമയോടുള്ള നന്ദി കാട്ടുന്നതിന് ട്രാഫിക് പൊലീസുകാരന്‍ തട്ടുകടക്കാരന്റെ വയറ്റത്തടിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധം. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മോഡല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അജികുമാര്‍ എന്നയാള്‍ 22 വര്‍ഷമായി ഇവിടെ തട്ട്കട നടത്തുകയാണ്. നഗരസഭയുടെ അനുമതി വാങ്ങിയാണ് കട നടത്തുന്നതെന്ന് അജികുമാര്‍ പറയുന്നു. ബുധനാഴ്ച കച്ചവടത്തിനുളള ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ട്രാഫിക് ഹോംഗാര്‍ഡ് എന്‍.എല്‍ യതിപ്രകാശ് പ്രശ്‌നം സൃഷ്ടിച്ചത്.

ഇവിടെ കട നടത്താന്‍ തന്നോട് ആരോടാ പറഞ്ഞത് എന്ന് ചോദിച്ച് ചമന്തി വച്ചിരുന്ന ബക്കറ്റെടുത്ത് എടുത്ത് റോഡിലേക്ക് എറിയുകയായിരുന്നു. അജികുമാര്‍ തടയാനെത്തിയപ്പോള്‍ ചുട്ടുവച്ചിരുന്ന ദോശയും ചുടാന്‍ വച്ചിരുന്ന മാവും വലിച്ചെറിഞ്ഞു. ഓംലെറ്റ് അടിക്കാനായി കൊണ്ടുവന്ന മുട്ട ട്രേകളും എടുത്തെറിഞ്ഞു. നിരവധി ആളുകള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു പൊലീസുകാരന്റെ അതിക്രമം. പൊലീസുകാരനായതിനാല്‍ തടയാന്‍ ആരും തയ്യാറായില്ല. രാത്രി ഏതാനും മണിക്കൂറുകള്‍ തട്ടുകട നടത്തി ജീവിക്കുന്ന നിര്‍ധനനായ അജികുമാറിന് നേരെ നടന്ന ആക്രമണത്തില്‍ വഴിയോര കച്ചവടക്കാരുടെയും നാട്ടുകാരുടെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

നഗരത്തിലെ തട്ടുകടകളിലും ഹോട്ടലുകളിലും പൊലീസുകാര്‍ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതിരിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് തിരുവനന്തപുരം നഗരത്തില്‍ പതിവാണ്. രണ്ട് മാസംമുമ്പ് മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയിലുള്ള പൊലീസുകാര്‍ വെള്ളയമ്പലത്ത് തട്ടുകടയില്‍ അതിക്രമം കാണിച്ചിരുന്നു. പരാതി നല്‍കിയെങ്കിലും പൊലീസുകാരുടെ ഭീഷണിയെ തുടര്‍ന്ന് കട ഉടമ പിന്നീട് പരാതി പിന്‍വലിച്ചു. കയ്യേറ്റം ചെയ്‌തെന്ന് മ്യൂസിയം പൊലീസിനാണ് പരാതി നല്‍കിയത്. എന്നാല്‍ അവര്‍ തന്നെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള നാലു പൊലീസുകാരാണ് മാനവീയം വീഥിയിലെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. ചമ്മന്തിയില്‍ നിന്ന് ഒരു പൊലീസുകാരന് റബര്‍ വാഷര്‍ കിട്ടിയതാണ് ഉടമയെ മര്‍ദ്ദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. തട്ട് നത്തുന്ന വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന ഉടമ സുരേഷിനെ മര്‍ദ്ദിക്കുകയും തിളച്ച് കൊണ്ടിരുന്ന എണ്ണപാത്രം തട്ടിയിട്ടത് കാലില്‍ പൊള്ളലേല്‍പ്പിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതിക്കാരന്‍ മുന്നോട്ട് പോയാല്‍ കാര്യങ്ങള്‍ കുഴയുമെന്ന് ഉറപ്പായതോടെയാണ് മ്യൂസിയം പൊലീസ് ഭീഷണിപ്പെടുത്തിയത്. കട നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

പൊലീസ് അക്രമം നടത്തിയ ഉടനെ നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. അപ്പോഴേക്കും പൊലീസുകാര്‍ വന്ന രണ്ട് ബൈക്കില്‍ ഒന്ന് ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. സംഭവ സ്ഥലത്തുനിന്നും ഒരു പൊലീസുകാരന്റെ മൊബൈല്‍ കിട്ടിയതോടെയാണ് മഫ്തിയിലെത്തിയ പൊലീസുകാരാണ് അക്രമം നടത്തിയതെന്ന് മ്യൂസിയം പൊലീസിന് മനസ്സിലായത്. അതോടെ മ്യൂസിയം പൊലീസ് പരാതിക്കാരന് നേരെ തിരിയുകയായിരുന്നു.

വ്യാജ ഐ.പി.എസുകാരന്‍ ചമഞ്ഞ് ബാങ്കുകളെ പറ്റിച്ച വിപിന്‍ കാര്‍ത്തിക് അവസാനം പിടിക്കപ്പെട്ടു. തലശേരിക്കാന്‍ വിപിന്‍ കാര്‍ത്തിക് പൊലീസിനെ നിര്‍ത്താതെ ഓടിച്ചത് രണ്ടാഴ്ച. അമ്മ ശ്യാമള വേണുഗോപാലിനെ ഒക്ടോബര്‍ 27നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പന്ത്രണ്ടു കാറുകള്‍ വാങ്ങി മറിച്ചുവിറ്റു. വായ്പ അടച്ചതായി ബാങ്കിന്റെ വ്യാജ രേഖയുണ്ടാക്കി ആര്‍.ടി. ഓഫിസില്‍ നല്‍കിയ ശേഷമായിരുന്നു കാറുകള്‍ മറിച്ചുവിറ്റത്. മലപ്പുറത്തെ സാമ്പത്തിക തട്ടിപ്പുക്കേസില്‍ ഇന്‍സ്പെക്ടറെ വിളിച്ച് ഐ.പി.എസുകാരനാണെന്ന് പരിചയപ്പെടുത്തി സ്വാധീനിച്ചു. സംശയം തോന്നിയ ഇന്‍സ്പെക്ടര്‍ ഗുരുവായൂര്‍ പൊലീസിനെ അറിയിച്ചതോടെ വിപിന്‍ കാര്‍ത്തിക്കിന്‍റെ ഐ.പി.എസ്. ജീവിതം പൊളിഞ്ഞു.

രണ്ടാഴ്ച വിപിന്‍ കാര്‍ത്തിക് ഒളിവില്‍ കഴിഞ്ഞത് പാസഞ്ചര്‍ ട്രെയിനുകളിലായിരുന്നു. കോയമ്പത്തൂര്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിദിനം പാസഞ്ചര്‍ ട്രെയിനുകളില്‍ യാത്ര ചെയ്തു. ട്രെയിനില്‍ തന്നെ അന്തിയുറങ്ങി. പുതിയ ഫോണും സിമ്മും സംഘടിപ്പിച്ചു. കേരളത്തിലെ പലരേയും ഫോണില്‍ വിളിച്ച് പണം ചോദിച്ചു. ഗോഹട്ടിയിലേക്ക് പോകണമെന്നും ഇരുപത്തിയ്യായിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ, പണം ചോദിച്ച് വിളി ലഭിച്ചയാള്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി: എസ്.സുരേന്ദ്രനെ ഫോണില്‍ വിളിച്ചു. വ്യാജ ഐ.പി.എസുകാരന്‍റെ പുതിയ നമ്പര്‍ നല്‍കി. ഡി.ഐ.ജിയാകട്ടെ സൈബര്‍ സെല്ലിനു നമ്പര്‍ കൈമാറി. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്രയെ വിളിച്ച് പ്രത്യേക സംഘത്തെ പിടികൂടാന്‍ നിര്‍ദ്ദേശിച്ചു.

കോയമ്പത്തൂരിലായിരുന്ന വിപിന്‍ കാര്‍ത്തിക്കിനോട് പണം വാങ്ങാന്‍ പാലക്കാട് ചിറ്റൂരില്‍ എത്താന്‍ സുഹൃത്ത് പറഞ്ഞു. ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അങ്ങനെ പറ‍ഞ്ഞത്. രാത്രി പതിനൊന്നു മണിയോടെ ചിറ്റൂരില്‍ എത്തി. ടാക്സി കാറിലായിരുന്നു വരവ്. ടാക്സി കാറിന്‍റെ നമ്പര്‍ സുഹൃത്തിനോട് വിപിന്‍ പറഞ്ഞിരുന്നു. ഈ സുഹൃത്താകട്ടെ ഡി.ഐ.ജിയോട് കാറിന്‍റെ നമ്പറും പറഞ്ഞു. അങ്ങനെ, പൊലീസ് കാത്തുനിന്നു. സുഹൃത്തിന്‍റെ അടുത്ത് എത്തിയ ഉടനെ പൊലീസ് സംഘത്തെ കണ്ട വിപിന്‍ റോഡിലൂടെ ഓടി. പിന്നാലെ പൊലീസും ഏകദേശം രണ്ടു കിലോമീറ്ററോളം പൊലീസ് പിന്നാലെ ഓടിയാണ് കീഴ്പ്പെടുത്തിയത്.

കാറുകള്‍ വിറ്റു കിട്ടുന്ന പണം ബാങ്കിലിട്ട് ആര്‍ഭാടമായി ജീവിക്കും. സമാന രീതിയില്‍ നാദാപുരം, തലശേരി, കോട്ടയം , തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി വടകര എന്നീ സ്ഥലങ്ങളില്‍ നിന്ന് പതിനാറു കാറുകള്‍ വാങ്ങിയതിന്‍റെ വിശദാംശങ്ങള്‍ വിപിന്‍ കാര്‍ത്തികിന്‍റെ ഡയറിയില്‍ നിന്ന് കിട്ടി. അമ്മ ശ്യാമള വേണുഗോപാല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിലെ പ്യൂണ്‍ ആയിരുന്നു. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന്‍റെ പേരില്‍ പണി പോയി. അസിസ്റ്റന്‍റ് പബ്ലിക് റിലേഷന്‍സ് ഓഫിസറാണെന്ന വ്യാജേന തട്ടിപ്പിനായി മകന് കൂട്ടുനിന്നു. മകനാകട്ടെ ഐ.ടി. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഹോട്ടല്‍ മാനേജ്മെന്‍റ് പഠിക്കാന്‍ പോയി. ഇതിനിടെയാണ്, വ്യാജ ഐ.പി.എസുകാരനായി വിലസാന്‍ തുനിഞ്ഞിറങ്ങിയത്.

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

പുകമഞ്ഞിൽ വലയുന്ന ഡൽഹിയുടെ കാഴ്ചകൾ നാം കണ്ടു. എന്നാലത് ഡൽഹിയുടെ മാത്രം കഥയല്ല. വടക്കേ ഇന്ത്യയെ മുഴുവനായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന ശാപമാണ് വായുമലിനീകരണം. ഒരുപക്ഷേ തെക്കോട്ടുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും ശ്വാസമെടുക്കാൻ പാടുപെടുന്ന സാഹചര്യം ഭാവിയിൽ വന്നു ചേർന്നേക്കാം. അങ്ങനെ ഉണ്ടാവാതെയിരിക്കണമെങ്കിൽ ഐക്യു എയർവിഷ്വൽ എന്ന പേരിൽ സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂട്ടായ്‌മ നടത്തിയ പഠനങ്ങൾ വിശകലനം ചെയ്യുന്നത് ഉചിതമായിരിക്കും.

ലോകത്തിൽ വായൂ മലിനീകരണം ഏറ്റവും കൂടുതൽ ഉള്ള മുപ്പത് നഗരങ്ങളിൽ ഇരുപത്തിരണ്ട് നഗരങ്ങളും ഇന്ത്യയിലാണ്. ബാക്കിയുള്ള എട്ട് സ്ഥാനങ്ങൾ പാക്കിസ്ഥാൻ, ബംഗ്ളാദേശ് , ചൈന തുടങ്ങിയ രാജ്യങ്ങളിലെ നഗരങ്ങൾ പങ്കു വെച്ചു. വായുമാലിനീകരണത്തിന്റെ തോതിൽ ഏറെക്കാലമായി ഒന്നാം സ്ഥാനം നേടിക്കൊണ്ടിരുന്ന ബേജിങ്ങിനെ പിന്തള്ളിയാണ് ഇന്ത്യൻ നഗരങ്ങൾ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.

വാഹനങ്ങളുടെ ക്രമാതീതമായ വർദ്ധനവ് , ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന പവർ പ്ലാന്റുകൾ , ഫാക്ടറികളിൽ നിന്ന് പുറത്തുവിടുന്ന പുക എന്നിവയാണ് നഗരപ്രദേശങ്ങളിൽ വായുമലിനീകരണം വർദ്ധിക്കുവാനുള്ള പ്രധാന കാരണങ്ങൾ. ഈ മൂന്ന് മാനദണ്ഡങ്ങൾ വെച്ചു നോക്കിയാൽ ചൈന ആണ് മലിനീകരണത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കേണ്ടത്. എന്നാൽ ചൈന കാര്യക്ഷമമായി ഈ കാര്യത്തിൽ ഇടപെടുന്നു എന്നു വേണം പുതിയ ഗവേഷണം മുൻനിർത്തി വിലയിരുത്തുവാൻ. വിളവെടുപ്പിന് ശേഷം കൃഷിയിടങ്ങളിലുള്ള കാർഷിക അവശിഷ്ടങ്ങൾ കത്തിച്ചു കളയുന്ന രീതി നിലവിലുണ്ട്. പുതിയ കൃഷി ഇറക്കുന്നതിന് മുൻപ് കൃഷിയിടം വൃത്തിയാക്കുന്നതിന് കർഷകർ പണ്ട് മുതലേ ഉപയോഗിക്കുന്ന മാർഗമാണിത്. സാമ്പത്തികവും മനുഷ്യവിഭവശേഷിയും പരിഗണിക്കുമ്പോൾ മികച്ച ഒരു രീതിയായി തോന്നുമെങ്കിലും വായുമലിനീകരണ തോത് വർധിപ്പിക്കുന്നതിൽ ഈ രീതി വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ചൈന കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് നിയമം മൂലം നിരോധിക്കുകയും ഇന്ത്യ ഇപ്പോഴും അത് തുടരുകയും ചെയ്യുന്നതുകൊണ്ടാണ് വായുമലിനീകരണ പട്ടികയിൽ ഇന്ത്യയ്ക്ക് മുൻപന്തിയിൽ നിൽക്കേണ്ടി വരുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് സുപ്രീം കോടതി കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് വിലക്കികൊണ്ട് ഉത്തരവിറക്കിയത്.

ദക്ഷിണ ഭാരതത്തിൽ ഉള്ളവർക്ക് വായുമലിനീകരണത്തിന്റെ അപകടങ്ങൾ വേണ്ടവിധം ഇനിയും മനസിലായിട്ടില്ല. മുഖംമൂടി ധരിച്ച് കുട്ടികൾ സ്കൂളിൽ പോകുന്ന ഫോട്ടോ മാത്രമേ തെക്കേയിന്ത്യക്കാരൻ കണ്ടിട്ടുള്ളു. ആസ്തമ, അറ്റാക്ക് , സ്ട്രോക്ക് , നേത്ര സംബന്ധിയായ പ്രശ്നങ്ങൾ ,ശ്വാസംമുട്ടൽ തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന ഒന്നാണ് ശുദ്ധമല്ലാത്ത വായുവിന്റെ ശ്വസനം.

ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന ജനതയ്ക്ക് അതിൽ നിന്ന് രക്ഷ നേടാനും അല്ലാത്തവർക്ക് ഭാവിയിൽ വന്നുചേരാൻ ഇടയുള്ള വിപത്തിന് തടയിടുന്നതിനും സ്വിസ് കൂട്ടായ്മയുടെ പഠനം വെളിച്ചമാകുമെന്ന് പ്രത്യാശിക്കാം.

ചാറ്റ് ഷോക്കിടെ നാല് വയസുകാരനെ അസഭ്യം പറഞ്ഞതില്‍ ബോളിവുഡ് താരം സ്വര ഭാസ്‌ക്കറിനെതിരെ സോഷ്യല്‍ മീഡിയ. ‘സണ്‍ ഓഫ് അബിഷ്’ എന്ന പരിപാടിക്കിടെ കരിയറിന്റെ തുടക്കകാലത്ത് ബാലതാരത്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചപ്പോഴാണ് മോശം പദങ്ങള്‍ ഉപയോഗിച്ച് സ്വര നാല് വയസുകാരനെ സംബോധന ചെയ്തത്.

കരിയറിന്റെ തുടക്കത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോള്‍ ‘ആന്റി’ എന്ന് വിളിച്ചതായും തുടക്കത്തില്‍ തന്നെ ഇങ്ങനെ വിളിക്കുകയാണെങ്കില്‍ തന്റെ സ്ഥിതി എന്താവുമെന്ന് വിചാരിച്ചതായും സ്വര പറഞ്ഞു. ”കുട്ടി ടോയ്‌ലറ്റില്‍ പോകണമെന്ന് വാശി പിടിച്ചു. കുട്ടിക്ക് ടോയ്‌ലറ്റില്‍ പോകണമെന്ന് ഞാന്‍ മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ ഇവിടെ തന്നെ എല്ലാം കഴിഞ്ഞെന്ന് പറഞ്ഞു. ഞാന്‍ വീട്ടില്‍ ചെന്നിട്ട് ഫിനോയിലില്‍ കുളിക്കുകയായിരുന്നു” എന്നും സ്വര പറഞ്ഞു.

ചാറ്റ് ഷോയുടെ വീഡിയോ പ്രചരിച്ചതോടെ ട്വിറ്ററില്‍ ട്രോളുകളും നിറഞ്ഞു. ‘സ്വര ആന്റി’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ നിറയുകയായിരുന്നു. നിയമാവകാശ സംരക്ഷണ ഫോറം എന്‍ജിഒ ദേശീയ ബാലാവകാശ കമ്മീഷനില്‍ സ്വരക്കെതിരെ പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗുജറാത്തിലെ ബിജെപി സർക്കാർ മുഖ്യമന്ത്രി വിജയ് രൂപാനിക്കും മറ്റ് വിവിഐപികൾക്കും സഞ്ചരിക്കാനായി ഒരു അത്യാഡംബര വിമാനം സ്വന്തമാക്കി. 191 കോടി രൂപയാണ് ഈ വിമാനത്തിന് വില.

രണ്ട് എൻജിൻ ഘടിപ്പിച്ച ബമ്പാഡിയർ ചാലഞ്ചർ 650 വിമാനമാണ് ഗുജറാത്ത് വാങ്ങിയിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഈ അത്യാഡ‍ംബര വിമാനം ഡെലിവറി ചെയ്ത് കിട്ടും.

12 യാത്രക്കാർക്ക് ഈ വിമാനത്തിൽ സഞ്ചരിക്കാനാകും. ഒറ്റപ്പറക്കൽ‌ റെയ്ഞ്ച് 7000 കിലോമീറ്ററാണ്. കഴിഞ്ഞ 20 വർഷമായി സംസ്ഥാന സർക്കാർ വിവിഐപികൾക്കായി ഉപയോഗിച്ചു വരുന്നത് ബീച്ച്ക്രാഫ്റ്റ് സൂപർ കിങ് എയർക്രാഫ്റ്റാണ്. ഇതിന്റെ റെയ്ഞ്ച് താതരമ്യേന കുറവാണ്. ഇതിൽ ഒമ്പതു പേർക്കേ സഞ്ചരിക്കാനാകൂ.

വിമാനം രണ്ടാഴ്ചയ്ക്കുള്ളിൽ കിട്ടുമെങ്കിലും അനുമതികളെല്ലാം ലഭിച്ച് പറക്കാൻ സജ്ജമാകാൻ രണ്ടുമാസം കൂടി പിടിക്കും.

റെയ്ഞ്ച് വളരെ കൂടുതലായതിനാൽ ചൈന പോലുള്ള അയൽരാജ്യങ്ങളിലേക്കും ഈ വിമാനത്തിൽ മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖർക്കും സഞ്ചരിക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്. ദൂരയാത്രകൾക്ക് നിലവിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യാറ്. മണിക്കൂറിന് കുറഞ്ഞത് 1 ലക്ഷം രൂപ വെച്ച് വാടക വരും ഇവയ്ക്ക്.

ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല, ശൈത്യകാലത്ത് അന്തരീക്ഷ മലിനീകരണം ഉത്തരേന്ത്യയുടെ വിവിഝ പ്രദേശങ്ങളില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ അന്തരീക്ഷ മലിനീകരണ തോത് 500 പോയിന്റിലെത്തി. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം വായുമലിനീകരണം രൂക്ഷമായി. തീര്‍ത്ഥാടന നഗരമായ വരാണസിയില്‍ ദൈവങ്ങള്‍ക്കും പ്രതീകാത്മകമായി മുഖത്ത് മാസ്‌ക് നല്‍കിയിരിക്കുന്നു ഭക്തര്‍. സിഗ്രയിലെ പ്രശസ്തമായ ശിവ-പാര്‍വതി ക്ഷേത്രത്തില്‍ ശിവൻ, ദുര്‍ഗ, കാളി, സായി ബാബ വിഗ്രഹങ്ങളുടെയെല്ലാം മുഖത്ത് മാസ്‌ക് അണിയിച്ചിരിക്കുകയാണ്. ശിവലിംഗത്തിൽ മാസ്ക് അണിയിച്ചിരിക്കുന്നു. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചൂട് കാലത്ത് വിഗ്രഹങ്ങളെ ചന്ദനം കൊണ്ട് തണുപ്പിക്കുന്ന പതിവ് വരാണസിയിലുണ്ട്. തണുപ്പുകാലത്ത് കമ്പിളി കൊണ്ട് പുതപ്പിക്കും – ക്ഷേത്ര പൂജാരി ഹരീഷ് മിശ്ര ഐഎഎന്‍എസിനോട് പറഞ്ഞു. മനുഷ്യന് ആവശ്യമുള്ളതെല്ലാം ദൈവങ്ങള്‍ക്കും. അതേസമയം കാളിയെ മാസ്‌ക് അണിയിക്കുന്നത് മെനക്കേടാണ്. ക്ഷിപ്രകോപമാണ് കാളിക്ക്. പുറത്തേയ്ക്ക് നീട്ടിയ കാളിയുടെ നാക്ക് ഒരിക്കലും മൂടരുതെന്ന് വിശ്വാസികള്‍ കരുതുന്നു. അതുകൊണ്ട് ഞങ്ങള്‍ കാളിയുടെ മുഖം മൂടേണ്ട എന്ന് തീരുമാനിച്ചു – ഹരീഷ് മിശ്ര പറഞ്ഞു.

വരാണസിയിലെ വര്‍ദ്ധിച്ച അന്തരീക്ഷ മലിനീകരണ തോതില്‍ ഒരോ വ്യക്തികള്‍ക്കും പങ്കുണ്ട് എന്ന് ക്ഷേത്ര പൂജാരി കുറ്റപ്പെടുത്തി. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാന്‍ ആരും തയ്യാറായില്ല. ഇപ്പോള്‍ എല്ലായിടത്തും പുകമഞ്ഞാണ്. നഗരസഭ അധികൃതരും ഇത് തടയാന്‍ ഒന്നും ചെയ്യുന്നില്ല. പകരം മാലന്യം കത്തിച്ച് അവര്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്. ആളുകളുടെ ശീലങ്ങള്‍ മാറാതെ ഇതിന് മാറ്റം വരില്ലെന്നും ഹരീഷ് മിശ്ര ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള നഗരങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് വരാണസിയ്ക്കാണ്.

RECENT POSTS
Copyright © . All rights reserved