India

സ്വന്തം ലേഖകൻ

കൊച്ചി : സംഘപരിവാര്‍ അനുകൂല ചാനല്‍ എന്ന പേര് കേട്ട ജനം ടി വിയുടെ അവതാരകന്‍ അനില്‍ നമ്പ്യാരെ രൂക്ഷമായി പരിഹസിച്ച് അഡ്വ : രശ്മിത രാമചന്ദ്രന്‍.  ജനം ടീവിയുടെ സംവാദത്തില്‍ പങ്കെടുക്കാന്‍ തന്നെ വെല്ലുവിളിച്ച അവതാരകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുകൊണ്ടാണ് അഭിഭാഷകയും രാഷ്ട്രീയ നിരീക്ഷകയുമായ രശ്മിത രാമചന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത് .

പൗരത്വ നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംഘപരിവാര്‍ വക്താക്കളുടെ വാദങ്ങളെ ഖണ്ഡിക്കുകയും ശക്തമായി കടന്നാക്രമിക്കുകയും ചെയ്യുന്ന രശ്മിത രാമചന്ദ്രന്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് വലിയ തലവേദനയാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. അഡ്വ. രശ്മിത രാമചന്ദ്രന്‍ പാനലിലുണ്ടെങ്കില്‍ താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ അറിയിക്കുകയുണ്ടായി. രശ്മിതയെക്കതിരേ വ്യാപകമായ അപവാദ പ്രചരണങ്ങളാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ രശ്മിതയെ നേരിടാന്‍ ബിജെപി നേതാക്കള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനം ടി വി അവതാരകന്‍ തന്നെ വെല്ലുവിളിയുമായി രംഗത്തു വന്നത്.

അനില്‍ നമ്പ്യാരെ പരിഹസിച്ച് അഡ്വ. രശ്മിത രാമചന്ദ്രന്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു . ബി ജെ പി നേതാക്കളായ ശോഭ സുരേന്ദ്രനെയും , ബി . ഗോപാലകൃഷ്ണനെയും , സന്ദീപ് വാര്യരെയും ഒക്കെ പല തവണ ചാനല്‍ ചര്‍ച്ചകളില്‍ അഡ്വ. രശ്മിത രാമചന്ദ്രന്‍ പരിഹസിച്ച് തള്ളുന്നത് നിറഞ്ഞ കൈയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിട്ടുള്ളത് . ശബരിമല പ്രശ്‌നത്തില്‍ ജനം ടീവി ഏറ്റെടുത്ത നിലപാടിനെ കേരള സമൂഹം തള്ളികളഞ്ഞപ്പോള്‍ അഡ്വ. രശ്മിത രാമചന്ദ്രനെപ്പോലെയുള്ള പ്രമുഖരെ വിളിച്ച് വരുത്തി ജനം ടിവിക്ക് റേറ്റിങ് കൂട്ടാനുള്ള തന്ത്രമായിട്ടാണ് സോഷ്യല്‍ മീഡിയ അനില്‍ നമ്പ്യാരുടെ ഈ നീക്കത്തെ കാണുന്നത്

അഡ്വ.രശ്മിത രാമചന്ദ്രന്റെ എഫ്.ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചെറിയ കാര്യമല്ല, ഒരു ചാനല്‍ മേധാവി തന്നെ സംഘപരിവാറുമായുള്ള ചര്‍ച്ചയ്ക്ക് വിളിച്ചിരിയ്ക്കുകയാണ്! Greatly honoured sir! വിളിച്ചത് മറ്റാരുമല്ല, ജനം ടി വി യുടെ മേധാവിയായ അനില്‍ നമ്പ്യാര്‍ സാറാണ്. പഠിക്കുന്ന കാലത്ത് സൂര്യ ടിവി സ്റ്റാഫായിരുന്ന ഇദ്ദേഹത്തിന്റെ വ്യാജരേഖ കേസിന്റെ വാര്‍ത്ത കേട്ടിട്ടുണ്ട് (കേസൊക്കെ കഴിഞ്ഞ് ‘ കാണുമെന്ന് കരുതുന്നു, പാവം, നല്ല മനുഷ്യനാര്‍ന്നു, പത്രപ്രവര്‍ത്തനത്തില്‍ എത്തിക്സിന്റെ കൈപ്പുസ്തകം)
ന്തായാലും മററു ചാനലുകളിലെ ക്യാമറ ട്രിക്കോ വാസ്തു ദോഷമോ കൊണ്ടാണ് സംഘ പരിവാര്‍ ‘ശോഭി’ക്കാത്തതെന്നാ നമ്പ്യാര്‍ സാര്‍ ധരിച്ചു വശായത്! (പാവം, ചെറിയ പിള്ളാര്‍ ടെ ശുദ്ധഗതിയാ! ) എന്റെ നമ്പ്യാര്‍ സാറെ ടോര്‍ച്ച് മുഖത്തടിച്ചാ കണ്ണു തെളിയാത്ത ഇനമാ ഈ സംഘ പുത്രര്‍, അല്ലാതെ മ്മക്ക് ഒരു കുതന്ത്രവുമില്ല…. പരിഭവം വച്ച് വ്യാജരേഖ ഉണ്ടാക്കി എന്നെ കൊല്ലരുത്. പാവമാ ഞാന്‍.

പിന്നെ, സാറെന്നെ ജനത്തില്‍ചര്‍ച്ചയ്ക്ക് വിളിച്ചു, ആ സ്‌നേഹം മനസ്സിലായി, തങ്കമാന മനസ്സേ, പൊന്നപ്പാ നൂറു മ്മ. പക്ഷേ, ആളുകള്‍ പറയുന്നത് ഞാനവിടെ വന്നില്ലെങ്കിലും എന്റെ പോസ്റ്റിലെ ഉള്ളടക്കം ജനം ലോഗോയില്‍ ഇടുന്നുണ്ടെന്നാണല്ലോ? ഇന്നാള് വക്കീലന്മാര്‍ ഭരണഘടന വായിക്കുന്ന പടം ഞാനിട്ടത് നിങ്ങള്‍ വന്ദേമാതരം വായിക്കുന്ന പടമായിട്ടെന്ന്.എങ്കിപ്പിന്നെ, ഞാന്‍ നേരിട്ടെന്തിനാ ജനത്തില്‍ വരുന്നത്? ഏഷ്യാനെറ്റിലോ മാതൃഭൂമീലോ കൈരളിയിലോ, മനോരമേലോ, മീഡിയാ വണ്ണി ലോ നടത്തുന്ന ചര്‍ച്ച എടുത്ത് ജനത്തിന്റെ ലോഗോയിലങ്ങിടണം സാറെ…. വ്യാജരേഖ കേസു നേരിട്ട സാറിന് പേറ്റന്റ് / കോപ്പിറൈറ്റ് കേസ് ഒക്കെ പുല്ലല്ലേ? അല്ലേ പിന്നെ, സവര്‍ക്കറെ പ്പോലെ മാപ്പെഴുതി കൊടുത്തങ്ങു ‘ വീര്‍’ ആകണം സാറെ? ആരു സാറിനെ വീര്‍ എന്നു വിളിച്ചില്ലെങ്കിലും ഞാന്‍ വിളിക്കും സാറെ… കാരണം, സാറ് എളിമയുള്ളവനാ…. ചാനല്‍ മേധാവിയാന്നുള്ള ഹുങ്കില്ലാതെ ഈ പാവം എന്നെ സാറു ചര്‍ച്ചയ്ക്കു വിളിച്ചല്ലോ!

നൂറു ഫ്‌ലൈയിംഗ് കിസ്സൂടെ….. ( ഉമ്മകള്‍ ഒക്കെ ഫ്‌ലയിംഗാ കേട്ടോ, നേരിട്ടില്ല, നിങ്ങടാള്‍ക്കാരു തന്നെ അല്ലേല്‍ കോണ്ടം തിയറിയുമായി എത്തും, ഞാനൊരു കുല സ്ത്രീ യാ സാറെ, തെക്കേടത്തമ്മയാണെ സത്യം )

https://www.facebook.com/resmitha.ramachandran.7/posts/231797557808804

സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ മാർത്താണ്ഡം സ്വദേശി വിൻസന്‍റാണ് മരിച്ചത്. കൊലക്കേസ് പ്രതിയായ രാജ് കുമാറാണ് വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം.

രാത്രി 9.40 ഓടെ TN-57-AW-155 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ മര്‍ക്കറ്റ് റോഡ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു വില്‍സണ്‍. നാലു പ്രാവശ്യം വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ വിൽസനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബൈക്കിലെത്തിയ രണ്ട് പേർ ചെക്ക് പോസ്റ്റിന് അകത്തേക്ക് വരുന്നതും വെടിയുതിർത്ത ശേഷം തിരികെ ഓടി പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പ്രതികള്‍ കേരളത്തിലേക്ക് കടന്നരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. അക്രമിസംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. വില്‍സണിന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ദേശീയ പണിമുടക്കിനിടെ സമരാനുകൂലികൾ നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റിനെ തടഞ്ഞ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കൈനകരി സ്വദേശികളും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുൻ സെക്രട്ടറിയുമുൾപ്പെടെയുള്ള സിഐടിയു പ്രവർത്തകരായ അജി, ജോളി, സാബു, സുധീർ എന്നിവരാണ് പിടിയിലായത്.

ഇതിൽ ജോളി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സാബു മുൻ സെക്രട്ടറിയുമാണ്. കെഎസ്കെടിയു ആർ ബ്ലോക്ക് കൺവീനറാണ് അറസ്റ്റിലായ സുധീർ. വിനോദസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുകയാണെന്ന് സംയുക്ത സമരസമിതിയുടെ പ്രഖ്യാപനം അവഗണിച്ചായിരുന്നു കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ സമരാനുകൂലികൾ തടഞ്ഞിട്ടത്. അതേസമയം, മൈക്കൽ ലെവിറ്റിനെ തടഞ്ഞ സംഭവത്തിലെ പ്രതികൾ സിഐടിയും പ്രവർത്തകരാണെങ്കിൽ നടപടിയെടുക്കുമെന്ന് ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു.

എന്നാൽ, തന്നെ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളം മനോഹരമാണെന്നും വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും മൈക്കൽ ലെവിറ്റ് കുമരകത്ത് പ്രതികരിച്ചു. നേരത്തെ ആലപ്പുഴ കളക്ടര്‍ മൈക്കൽ ലെവിറ്റിനെ കണ്ട് ക്ഷമ ചോദിച്ചിരുന്നു, അതിന് പിന്നാലെയായിരുന്നു പ്രതികരണം.

കുമരകം സന്ദർശനത്തിന് എത്തിയ മൈക്കൽ ലെവിറ്റും ഭാര്യയും സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ വച്ചാണ് ചില സമരാനുകൂലികൾ തടഞ്ഞത്. സമരമാണെന്നും ഇനിയങ്ങോട്ട് യാത്ര ചെയ്യാനാകില്ലെന്നുമായിരുന്നു സമരാനുകൂലികളുടെ നിലപാട്. ഇതേ തുടർന്ന് ലെവിറ്റും കുടുംബവും രണ്ട് മണിക്കൂറോളം ഇവർ ഹൗസ് ബോട്ടിൽ നടുകായലിൽ കുടുങ്ങി.

ലിത്വാനിയൻ സ്വദേശിയാണ് 2013-ൽ കെമിസ്ട്രിയിൽ നൊബേൽ സമ്മാനം നേടിയ മൈക്കൽ ലെവിറ്റ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച അദ്ദേഹം കിങ്സ് കോളേജ് ഉൾപ്പെടെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂർത്തിയാക്കിയ ശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിൽ അധ്യാപകനാണ്.

പൗരത്വ നിയമ പ്രക്ഷോഭം സംബന്ധിച്ചുള്ള ആലോചനകൾക്കായി കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ഇടതുപക്ഷവും കോൺഗ്രസ്സും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് മമത ആരോപിക്കുന്നു. താൻ ഒറ്റയ്ക്ക് ദേശീയ പൗരത്വ പട്ടികയ്ക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും പോരാടുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞദിവസം ദേശീയ പണിമുടക്കിന്റെ ഭാഗമായി നടന്ന പ്രകടനങ്ങളിൽ സംസ്ഥാനത്ത് പല ഭാഗങ്ങളിലും റോഡ് തടയലുകളും ബസ്സുകൾക്കു നേരെയുള്ള ആക്രമണങ്ങളും ഉണ്ടായിരുന്നു. ഇതാണ് മമതയെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ നിലപാടും അവരുടെ ദേശീയതലത്തിലെ നിലപാടും തമ്മിൽ യോജിക്കുന്നില്ലെന്ന് അവർ ആരോപിച്ചു. ഇക്കാരണത്താൽ തന്നെ ജനുവരി 13ന് നിശ്ചയിച്ചിട്ടുള്ള യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും അവർ പറഞ്ഞു. ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകരയായിരുന്നു മമത.

ഡൽഹിയിലെ ഇതര പ്രതിപക്ഷ പാർട്ടികൾ തന്നോട് ക്ഷമിക്കണമെന്നും മമത പറഞ്ഞു. ഒരുമിച്ചു നിൽക്കണമെന്ന ആശയം താനായിരുന്നു കൊണ്ടുവന്നതെന്നും അവർ അവകാശപ്പെട്ടു. എന്നാൽ കഴിഞ്ഞദിവസം സംസ്ഥാനത്ത് നടന്ന സംഭവങ്ങൾ ഇത്തരമൊരു ഒരുമിക്കലിനുള്ള സാധ്യത ഇല്ലാതാക്കിയെന്നും അവർ പറഞ്ഞു. ബംഗാളിൽ പൗരത്വ നിയമമോ പൗരത്വ പട്ടികയോ നടപ്പാക്കാൻ താനനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.

ഷെയിനിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാനിർമാതാക്കൾ. ഉല്ലാസം സിനിമയ്ക്ക് ഷെയിൻ കരാർ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടതിന് കണക്കുകൾ പുറത്തുവിട്ട നിർമാതാക്കൾ ആവശ്യമെങ്കിൽ തെളിവായിട്ടുള്ള രേഖകൾ പുറത്തുവിടുമെന്നും പറഞ്ഞു. ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഷെയിൻ ഉല്ലാസം സിനിമയ്ക്ക് കരാർ നൽകിയത്. 45 ലക്ഷം നൽകിയാലെ ചിത്രം ഡബ് ചെയ്യുകയുള്ളുവെന്ന ഷെയിനിന്റെ നിലപാടിനെതിരെയാണ് നിർമാതാക്കൾ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടത്.

സിനിമകളുടെ വിജയവും വിവാദങ്ങളും തമ്മിൽ ബന്ധമില്ലെന്ന് നടൻ ഷെയിൻ നിഗം. തനിക്ക് എല്ലാ സമയവും ഒരു പോലെയാണ്. പ്രതിസന്ധി ഘട്ടം എന്നൊന്നില്ല . മറ്റ് വിവാദ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും ഷെയിൻ പറഞ്ഞു. വലിയ പെരുന്നാൾ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയതായിരുന്നു.

 

തമിഴ്നാട്ടിലെ വിജയ് എന്ന പയ്യനുണ്ടല്ലോ ഭയങ്കരനാ. മിടുമിടുക്കനാണവൻ.’ കേരളത്തിലെ വിജയ് ആരാധകർ ആഘോഷമാക്കുകയാണ് ഇൗ വാക്കുകൾ. പി.സി ജോർജ് എംഎൽഎയാണ് ഒരു അഭിമുഖത്തിൽ വിജയ്​യെ കുറിച്ചും അദ്ദേഹത്തിന്റെ ആരാധകരെ കുറിച്ചും തുറന്നുപറഞ്ഞത്. പി.സിയുടെ വാക്കുകൾക്ക് എന്നും ആരാധകരുള്ള സമൂഹമാധ്യമങ്ങളിൽ അദ്ദേഹം വിജയ്​യെ കുറിച്ച് പറഞ്ഞതിങ്ങനെ.

‘ഞാൻ എറണാകുളത്ത് പഠിക്കുന്ന കാലത്ത് തമിഴ് പടമേ കാണാറുള്ളായിരുന്നു. പിന്നീട് വിജയ്‌യെ ടിവിയിൽ കാണുമെന്നല്ലാതെ എനിക്ക് വലിയ പിടിയില്ലായിരുന്നു. മുണ്ടക്കയത്തു നിന്ന് വിജയ് ഫാൻസ് അസോസിയേഷന്റെ ഒരു ചടങ്ങിന് വരണം എന്നു പറഞ്ഞ് കുറച്ചു പിള്ളേര് ഇവിടെ വന്നു. മുണ്ടക്കയം നമ്മുടെ നിയോജകമണ്ഡലം ആണല്ലോ. ഞാൻ അവിടെ ചെന്നു. എന്റെ തമ്പുരാൻ കർത്താവേ ആയിരക്കണക്കിന് ചെറുപ്പക്കാര് വിജയുടെ പടം വച്ച് പാലഭിഷേകം നടത്തുന്നു.’

‘ഇതു പോലെ ജനങ്ങളെ സ്വാധീനിക്കാൻ എങ്ങനെ ഇങ്ങനെ കഴിയുന്നു. ഇത് എല്ലാവർക്കും കഴിയില്ല. വിജയ്‌യെപ്പോലെയുള്ള മാന്യന്മാർക്കേ കഴിയൂ. വിജയ്‌യെപ്പറ്റി ഞാൻ പഠിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. വലിയ പരോപകാരിയാണ്. സാമൂഹിക പ്രവർത്തകനാണ്. സഹാനുഭൂതിയും ദീനാനുകമ്പയും ഉള്ളവനാണ്. അതുപോലെ ഫാൻസ് അസോസിയേഷൻ അവർ കൈയ്യിൽ നിന്ന് കാശ് മുടക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. പക്ഷേ അതിലെ ഒരംഗത്തിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അദ്ദേഹം ആ സ്ഥലത്ത് ചെന്ന് അന്വേഷിക്കും. നല്ല നടൻ. അദ്ദേഹത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.’പി.സി. ജോർജ് പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനി ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിനെ കൊന്നകേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അധോലോക നേതാവ് ഇജാസ് ലക്ഡാവാലയെ ബിഹാറിലെ പട്നയില്‍നിന്നാണ് പിടികൂടിയത്. രണ്ടുപതിറ്റാണ്ടിലേറയായി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു.

മുംബൈ അധോലോകത്തെ അടക്കിഭരിച്ച ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും വലംകൈ. പിന്നീട് ഇരുവരുമായും തെറ്റിപ്പിരിഞ്ഞ് സ്വന്തം അധോലോക സാമ്രാജ്യം. രാജ്യദ്രോഹവും കൊലപാതകങ്ങളുമടക്കം നൂറോളം കേസുകള്‍. ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസിനെപോലും നോക്കുക്കുത്തിയാക്കി വിദേശത്ത് വിലസിയ ലക്ഡാവാലയെ കൂടുക്കിയത് കഴിഞ്ഞദിവസം അറസ്റ്റിലായ മകളുടെ മൊഴി. ബിഹാറിലെ പട്നയില്‍ ഇയാള്‍ എത്തുമെന്ന നിര്‍ണായക വിവരം ലഭിച്ചതോടെ മുംബൈ പൊലീസ് വലവിരിച്ചു.

ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിനെ 1995 നവംബര്‍ 13നാണ് മുംബൈയിലെ ഓഫീസിന് മുന്നില്‍ വെടിവെച്ചു കൊന്നത്. തഖിയുദ്ദീന്റെ മരണത്തിനുപിന്നാലെ സാമ്പത്തിക ബാധ്യതയെതുടര്‍ന്ന് ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് അടച്ചുപൂട്ടി. പ്രമുഖ ഹോട്ടൽ വ്യവസായി ഫരീദ് ഖാന്‍ ഉള്‍പ്പടെ വ്യവസായ–സിനിമ രംഗത്തെ നിരവധി കൊലപാതകള്‍ക്ക് പിന്നില്‍ ലക്ഡാവാലയുടെ കൈകളായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈമാസം 21വരെ റിമാന്‍ഡ് ചെയ്തു.

ആലപ്പുഴ∙ വിനോദസഞ്ചാരികളായ വിദേശികൾ അടക്കമുള്ളവരുമായി പോയ ബോട്ട് സമരാനുകൂലികൾ തടഞ്ഞു. നൊബേൽ സമ്മാന ജേതാവ് ഉൾപ്പെടെയുള്ള വിദേശ സഞ്ചാരികളാണ് ബോട്ടിൽ മണിക്കൂറുകളോളം കുടുങ്ങിയത്. 2013 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കിയ മൈക്കേൽ ലെവിറ്റാണ് ബോട്ടിൽ കുടുങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു.

വിനോദ സഞ്ചാര മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്ന് ബോട്ട് ഉടമകൾ പറയുന്നു. ആലപ്പുഴ ആർ ബ്ലോക്ക്‌ ഭാഗത്തു ഏഴോളം ഹൗസ്ബോട്ടുകൾ സമരാനുകൂലികൾ പിടിച്ചു കെട്ടി. കുമരകത്തു നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകൾ രാത്രി ആർ ബ്ലോക്കിൽ നിർത്തിയിരുന്നു. രാവിലെ അവിടെനിന്ന് യാത്ര തുടങ്ങിയപ്പോഴാണ് സമരാനുകൂലികൾ തടഞ്ഞത്. ആലപ്പുഴയിൽ പലയിടത്തും ഹൗസ്ബോട്ട് ഓടിക്കാനും സമരാനുകൂലികൾ സമ്മതിച്ചില്ലെന്ന് വിവരമുണ്ട്.

രാവിലെ ഏഴു മുതൽ ഹൗസ് ബോട്ടുകളിൽ ആളുകൾ കുടുങ്ങിയതായി മണിയറ ബോട്ട് ഓപ്പറേറ്റർ കെൻസ് പറഞ്ഞു. മൂന്നു ബോട്ടുകളിലാണ് വിദേശ ടൂറിസ്റ്റുകൾ കുടുങ്ങിയത്. മണിക്കൂറുകളോളം പിടിച്ചിട്ട ബോട്ടുകൾ ഉച്ചയ്ക്ക് 12.30 ഓടെയാണ് സമരാനുകൂലികൾ വിട്ടുനൽകിയത്.

ബാംഗ്ലൂർ പണിമുടക്ക് ദിനത്തിൽ ഉള്ള കാഴ്ച

സ്വന്തം ലേഖകൻ

ന്യൂഡൽഹി :  ഡൽഹിയിൽ തെരെഞ്ഞെടുപ്പ് അങ്കത്തിനു കച്ച മുറുകി കഴിഞ്ഞു. തെരെഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിച്ചതോടെ പ്രചാരണ രംഗം ചൂടായി തുടങ്ങി. പൊതു യോഗങ്ങളും, റാലികളും, നഗരത്തിന്റെ മുക്കിലും മൂലയിലും കൂറ്റൻ കട്ടൗട്ടുകൾ ഉയർത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം പൊടിപൊടിക്കുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ചു വിജയിച്ച പ്രചാരണവുമായി ഇത്തവണയും ആം ആദ്മി പാർട്ടിക്കായി ഔട്ടോ ഡ്രൈവർമാർ രംഗത്തുണ്ട്.ഓട്ടോയുടെ പുറകിൽ ആം ആദ്മിക്കും കേജ്‌രിവാളിനുമായി അവർ മുദ്രാവാക്യം എഴുതി കഴിഞ്ഞു.

കേജ്‌രിവാൾ ഹമാരാ ഹീറോ മേരാ ബിജ്‌ലി ബിൽ സീറോ എന്നതാണ് ഏറ്റവും പുതിയ മുദ്രാവാക്യം. കേജ്‌രിവാൾ ഞങ്ങളുടെ നായകൻ ഞങ്ങളുടെ വൈദ്യുതി ബിൽ പൂജ്യം എന്നർത്ഥം. ഡൽഹിയിൽ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയതും 201 മുതൽ 400 യൂണിറ്റ് വരെ വൈദ്യുതിക്ക് പകുതി നിരക്ക് നൽകിയാൽ മതിയെന്ന സർക്കാർ പ്രഖ്യാപനവും ഓർമ്മപ്പെടുകയാണ് ഓട്ടോ ഡ്രൈവർമാർ വൈദ്യുതി നിരക്ക് സൗജന്യം ആകിയതും വെള്ളം സൗജന്യമാക്കിയതും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതും അടക്കം കേജ്‌രിവാളിന്റെ പല ജനപ്രിയ പദ്ധതികളുടെയും ഗുണഭോക്താക്കൾ ഓട്ടോ ഡ്രൈവർമാർ അടങ്ങുന്ന സാധാരണക്കാരാണ്. അതിന്റെ സന്തോഷവും അംഗീകാരവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് ആം ആദ്മി പാർട്ടി കേരള ഘടകം കൺവീനർ പിടി തുഫൈൽ ന്യൂസ്‌ 18 നോട് പറഞ്ഞു. പാർട്ടിയുടെ തുടക്കം മുതൽ നെഞ്ചേറ്റിയത് ഓട്ടോക്കാർ ആണെന്നും തുഫൈൽ പറഞ്ഞു ഡൽഹിയിൽ 2 ലക്ഷത്തിൽ അധികം രജിസ്റ്റർ ചെയ്ത ഓട്ടോ റിക്ഷകൾ ഉണ്ട്. ആംആദ്മിക്ക് സ്വന്തമായി ഓട്ടോ വിങ്ങും ഉണ്ട്.

ഐ ലവ് കേജ്‌രിവാൾ- തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണം ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലെ ആം ആദ്മി പാർട്ടി തുടങ്ങിയിരുന്നു. ഐ ലവ് കേജ്‌രിവാൾ എന്ന് ഓട്ടോ റിക്ഷകൾക്ക് പുറകിൽ കുറിച്ച് കൊണ്ടുള്ള പ്രചാരണത്തിലൂടെ കേജ്‌രിവാളിനെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. കാമ്പയിൻ വലിയ വിജയം ആയിരുന്നെന്ന് ആം ആദ്മി നേതൃത്വം അവകാശപ്പെട്ടു. 2013 ലും 2014 ലും ഓട്ടോ പ്രചാരണം ആദ്മി ആദ്മി പാർട്ടി മത്സരിച്ച 2013 ലെ ആദ്യ തെരഞ്ഞെടുപ്പിലും പ്രചാരണത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു.ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലും പിടിച്ച് നിൽക്കുന്ന കേജ്‌രിവാളിന്റെ ഫോട്ടോ ഹിറ്റായിരുന്നു കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ ഷീലാ ദിക്ഷിത് വീണ്ടും അധികാരത്തിൽ വന്നാൽ ഡൽഹിയിൽ സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുമെന്ന ഓട്ടോ പരസ്യം വലിയ ചർച്ചയും വിവാദമാകുകയും ചെയ്തിരുന്നു..

ഒന്നാം കേജ്‌രിവാൾ സർക്കാർ രാജിവെച്ച ശേഷം, 2015 ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏറെ മുൻപേ ബിജെപി നേതാവ് ജഗദീഷ് മുഖിയെയും കേജ്‌രിവാളിനെയും താരതമ്യം ചെയ്ത് ആംആദ്മി ഓട്ടോകളിൽ പോസ്റ്റർ പ്രചാരണം തുടങ്ങിയിരുന്നു.. കേജ്‌രിവാളോ ജഗദീഷ് മുഖിയോ നിങ്ങളുടെ മുഖ്യമന്ത്രി എന്നായിരുന്നു പോസ്റ്ററിലെ ചോദ്യം. ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ ആലോചിക്കുന്നതിന് മുൻപായിരുന്നു ആം ആദ്മി ഇത്തരമൊരു പ്രചാരണം തുടങ്ങിയത്.മുഖ്യമന്ത്രി സ്ഥാനാർഥി മോഹികൾ ഏറെയുണ്ടായിരുന്ന ഡൽഹി ബിജെപി നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയായിരുന്നു ഇതിലൂടെ ആം ആദ്മി ലക്ഷ്യമിട്ടത്. 2015 ലെ കേജ്‌രിവാൾ തരംഗത്തിൽ തട്ടകമായ ജനക്പുരിയിൽ ജഗദീഷ് മുഖിക്ക് കാലിടറിയതും പിന്നീട് സജീവ രാഷ്ട്രീയം വിട്ട് ഗവർണറായതും ചരിത്രം. അഞ്ച് വർഷത്തിന് ശേഷം വീണ്ടും രാജ്യതലസ്ഥാനം പിടിക്കാൻ പോര് മുറുകുമ്പോൾ ആം ആദ്മിക്കായി സജീവമായി ഓട്ടോ ഡ്രൈവർമാർ പ്രചാരണ രംഗത്ത് സജീവമായുണ്ട്

ജനുവരി അവസാനത്തോടെ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും
ഓഹരി വാങ്ങല്‍ കരാറിനും അംഗീകാരം; 60,000 കോടിയുടെ കടം പ്രത്യേക ഉദ്ദേശ്യ കമ്പനിയിലേക്ക്
എയര്‍ ഇന്ത്യ അടച്ചു പൂട്ടുന്നെന്നും സര്‍വീസുകള്‍ നിര്‍ത്തുന്നെന്നുമുള്ള ഊഹാപോഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. എയര്‍ ഇന്ത്യ പറക്കലും വികസനവും തുടരും

-അശ്വനി ലൊഹാനി, സിഎംഡി, എയര്‍ ഇന്ത്യ

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയുടെ കരട് താല്‍പ്പര്യ പത്രത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗികാരം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് കരട് അംഗീകരിച്ചത്. ഇതോടൊപ്പം ഓഹരി വാങ്ങല്‍ കരാറിനും അംഗീകാരമായിട്ടുണ്ട്. വിമാനക്കമ്പനിയുടെ 60,000 കോടി രൂപയുടെ ആകെ കടം, പ്രത്യേക ഉദ്ദേശ്യ കമ്പനിയിലേക്ക് (സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) കൈമാറാന്‍ അനുമതി നല്‍കുന്നതാണ് പ്രസ്തുത കരാര്‍. നിലവില്‍ കമ്പനിയുടെ 29,400 കോടി രൂപ കടം ഇതിനായി രൂപീകരിച്ച പ്രത്യേക കമ്പനിയായ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് കമ്പനിയിലേക്ക് കൈമാറിക്കഴിഞ്ഞു. മുഴുവന്‍ കടവും ഇപ്രകാരം എയര്‍ ഇന്ത്യയുടെ എക്കൗണ്ടില്‍ നിന്ന് പ്രത്യേക കമ്പനിയിലേക്ക് മാറുന്നതോടെ വിമാനക്കമ്പനി, സ്വകാര്യ മേഖലയ്ക്ക് ആകര്‍ഷകമാകും.

ജനുവരി അവസാനത്തോടെ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല മന്ത്രി സംഘത്തിന്റെ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വാണിജ്യ, റെയ്ല്‍വേ മന്ത്രി പിയൂഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരും പങ്കെടുത്തു. എയര്‍ ഇന്ത്യ പ്രത്യേക ബദല്‍ സംവിധാനം എന്ന പേരിലുള്ള മന്ത്രിതല സംഘം നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഓഹരി വില്‍പ്പനാ പദ്ധതിയിലേക്ക് കടന്നിരിക്കുന്നത്. കടക്കെണിയിലായി ഊര്‍ദ്ധശ്വാസം വലിക്കുന്ന വിമാനക്കമ്പനിയെ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വകാര്യവല്‍ക്കരിച്ച് നഷ്ടം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.

കഴിഞ്ഞ വര്‍ഷവും എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം സര്‍ക്കാര്‍ ക്ഷണിച്ചിരുന്നെങ്കിലും കടത്തിന്റെ ഏറ്റെടുപ്പും വിമാനക്കമ്പനിയുടെ നിയന്ത്രണവും സംബന്ധിച്ച് വ്യക്തത വരുത്താഞ്ഞതോടെ ആരും വാങ്ങാനെത്തിയിരുന്നില്ല. 74% ഓഹരികള്‍ മാത്രം വില്‍ക്കാനായിരുന്നു അന്നത്തെ പദ്ധതി. വിമാനക്കമ്പനിയിലെ മുഴുവന്‍ ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് ഇത്തവണ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം നിയന്ത്രണാവകാശങ്ങളും കൈമാറും. ആകര്‍ഷകമായ വില്‍പ്പന പദ്ധതിയും ഇളവുകളും പ്രഖ്യാപിക്കപ്പെട്ടതോടെ ഇത്തവണ സ്വകാര്യ മേഖല, വിമാനക്കമ്പനിയില്‍ താല്‍പ്പര്യം കാണിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകളില്‍ താല്‍പ്പര്യമുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ സൂചിപ്പിച്ചു കഴിഞ്ഞു. വിമാനങ്ങളും സര്‍വീസ് സ്ലോട്ടുകളുമാണ് കമ്പനിയുടെ ഏറ്റവും ആകര്‍ഷകമായ മുതലുകളെന്നും ഇത് മുന്‍നിര്‍ത്തി സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാനാവുമെന്നും വിമാനക്കമ്പനി വൃത്തങ്ങള്‍ പറയുന്നു.

എയര്‍ ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനി. ഇന്‍ഡിഗോയ്ക്കും സ്‌പൈസ് ജെറ്റിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയും ടാറ്റ എയര്‍ലൈന്‍സ് ദേശസാല്‍ക്കരിച്ച് രൂപീകരിക്കപ്പെട്ട എയര്‍ ഇന്ത്യയാണ്. നഷ്ടത്തിലായിട്ടും എയര്‍ ഇന്ത്യയുടെ വിപണി വിഹിതത്തില്‍ കാര്യമായ പരിക്ക് പറ്റിയിട്ടില്ല. 2019 നവംബറിലെ കണക്കുകള്‍ പ്രകാരം 12.1% ആഭ്യന്തര വിപണി വിഹിതം (യാത്രക്കാരുടെ എണ്ണത്തില്‍) കമ്പനിക്ക് സ്വന്തമാണ്. അതേസമയം പ്രതിദിനം വിമാനക്കമ്പനി 20-25 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുണ്ട്. 22,000 കോടി രൂപയാണ് കമ്പനി, വിവിധ എണ്ണക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മറ്റും കൊടുത്തു തീര്‍ക്കാനുള്ളത്. ഇത് അപ്പാടെ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

RECENT POSTS
Copyright © . All rights reserved