ആർപ്പോ…. ഇറോ ഇറോ ഇറോ …… കുട്ടനാടിന്റെ ഹൃദയങ്ങളിൽ വള്ളവും വഞ്ചി പാട്ടും ഇല്ലാത്ത കാലത്തേ പറ്റി ചിന്തിക്കാൻ പറ്റില്ല, അത് ആ ജനതയുടെ സംസ്‍കാരത്തിൽ അലിഞ്ഞു ചേർന്നതാണ്. അതിനു പൊലിമയേകാൻ ഇതാ സംസ്ഥാനത്ത് ഐപിഎല്‍ , ഐഎസ്എല്‍ മാതൃകയില്‍ വള്ളംകളി ലീഗിന് കളമൊരുങ്ങുന്നു. രണ്ട് മാസത്തിനിടെ നടക്കുന്ന അഞ്ചു വള്ളംകളികൾ ചേർത്ത് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാനാണ് ആലോചന. വള്ളംകളി സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അടുത്തയാഴ്ച സര്‍ക്കാര്‍ പരിഗണിക്കും
ക്രിക്കറ്റിന്‍റെയും ഫുട്ബോളിന്‍റെയും ഭാവി മാറ്റിയെഴുതിയ ലീഗ് മല്‍സരങ്ങളുടെ മാതൃക ഓളപ്പരപ്പിലേക്കും. എല്ലാവര്‍ഷവും ചെറുതും വലുതുമായ അനേകം വള്ളംകളി മല്‍സരങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇവയെ കോര്‍ത്തിണക്കി ലീഗ് മല്‍സരമാക്കാനാണ് ബോട്ട് റേസ് സൗസൈറ്റി ആലോചിക്കുന്നത്. രണ്ടുമാസം നീണ്ടുനിൽക്കുന്ന വള്ളംകളി ലീഗെന്ന ആശയം വിദഗ്ധ സമിതിയാണ് മുന്നോട്ട് വച്ചത്. ഓരോ മുന്നേറ്റവും നടത്തുന്ന വള്ളങ്ങള്‍ക്ക് പോയിന്‍റുകള്‍ നിശ്ചയിക്കുന്നതോടെ ആവേശം കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു
രണ്ടുമാസം നീളുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന വള്ളത്തെ ലീഗ് ചാംപ്യനാക്കും. വള്ളംകളിയെ ഒറ്റക്ക് മാര്‍ക്കറ്റുചെയ്യന്നതിലും നന്നായി ലീഗ് മാതൃകയില്‍ വിനോദ സഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാമെന്ന സാധ്യതയുമുണ്ട്. വള്ളംകളി സംഘാടകനും മുൻ എംഎൽഎയുമായ സി.കെ. സദാശിവന്‍റെ നേതൃത്വത്തിലുള്ള വിദഗ്തസമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ വർഷത്തെ നെഹ്റുട്രോഫിയോടെ കേരള ബോട്ട് റേസ് ലീഗ് ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. അടുത്ത ബുധനാഴ്ച തിരുവനന്തപുരത്തു ചേരുന്ന യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണങ്ങളുടെ എണ്ണം 41 ആയി ഉയര്‍ന്നു. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോട് സ്വദേശി രമേശ് റാം (38) ആണ് മരിച്ചത്. എച്ച്1 എന്‍1, ഡെങ്കിപ്പനി,വൈറല്‍ പനി തുടങ്ങിയവ ബാധിച്ച് നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയെന്നാണ് കണക്ക്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സ തേടി എത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനു രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 737 പേരെ പനി ബാധിതരായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധ ഏറ്റവും കൂടുതലും തിരുവനന്തപുരത്താണ്. ഇന്നലെ ഡെങ്കിപ്പനി ബാധിതരായി കണ്ടെത്തിയവരില്‍ 81 പേര്‍ തിരുവനന്തപുരത്താണ്. 18 പേരുമായി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തെത്തി.
കളിക്കുന്നതിനിടെ കാറികയറിയ കുട്ടികള്‍ കാര്‍ ലോക്ക് ആയതിനെ തുടര്‍ന്ന് ശ്വാസംമുട്ടിമരിച്ചു. ഗുരുഗ്രാമിലെ പട്ടൗഡിയിലെ ജമാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
അഞ്ചുവയസുകാരായ ഹര്‍ഷ, ഹര്‍ഷിത എന്നിവരാണ് മരിച്ചത്. കുട്ടികള്‍ കളിക്കുന്നതിന് വേണ്ടി വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ഹുണ്ടായ് ഇലാന്ദ്ര കാറില്‍ കയറി ഡോര്‍ അടച്ചിരിക്കുകയായിരുന്നു.
മുത്തശ്ശന്റെ വീട്ടിലാണ് കുട്ടികള്‍ താമസിച്ചിരുന്നത്. കളിക്കാനിറങ്ങിയ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് വൈകുന്നേരം നാലു മണിയോടെ കുടുംബാംഗങ്ങള്‍ തിരഞ്ഞിറങ്ങിയപ്പോഴാണ് കാറിനുള്ളില്‍ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്.
കാറിന്റെ ലോക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവര്‍ അതിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമിതമായ ചൂടും അടച്ച കാറിനുള്ളില്‍ വായു സഞ്ചാരമില്ലാതിരുന്നതുമാണ് സഹോദരിമാരുടെ മരണത്തിന് കാരണമായത്. മരിച്ച കുട്ടികളുടെ പിതാവ് കരസേനാ ഉദ്യോഗസ്ഥനാണ്. മീററ്റിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. ബുധനാഴ്ച ഇവര്‍ മീററ്റിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടമുണ്ടായത്. ഇരട്ട സഹോദരിമാരെ മീററ്റിലെ സ്‌കൂളില്‍ ചേര്‍ത്തിരുന്നു.
കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണ്. ഡിഎംആര്‍സിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രൊയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മെട്രൊ ഉദ്ഘാടനത്തിനായിട്ട് പൂര്‍ണമായും സജ്ജമായി. തന്നെ ഉദ്ഘാടന ചടങ്ങിലെ വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ല.
പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. തന്നെ ഒഴിവാക്കിയത് മാധ്യമങ്ങളാണ് വിവാദമാക്കുന്നത്. ക്ഷണിച്ചാല്‍ വേദിയിലുണ്ടാകും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കൊച്ചി മെട്രൊയുടെ സര്‍വീസ് ആരംഭിക്കുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററാണ്. ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രൊയുടെ ആദ്യഘട്ടം. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്.
മാധ്യമങ്ങളും ചില അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ വക്കാലത്ത് എടുത്ത അഭിഭാഷകര്‍ക്കെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ എടുത്ത നടപടി അഭിഭാഷകരുടെ ധാര്‍മിക ബാധ്യത എന്ന തത്വത്തിന് എതിരാണെന്ന് ആംആദ്മി പാര്‍ട്ടി. ഒരു അഭിഭാഷകന് തന്റെ മുന്‍പില്‍ വരുന്ന കക്ഷിയുടെ വക്കാലത്ത് എടുക്കുന്നതിന് യാതൊരു വിധ മുന്‍ധാരണകളോ മുന്‍വിലക്കുകളോ ഉണ്ടാകാന്‍ പാടില്ല. ഇവിടെ എതിര്‍ കക്ഷികള്‍ അഭിഭാഷകരാണ് എന്നത് കൊണ്ട് അഭിഭാഷകര്‍ ആ കേസ് എടുക്കാന്‍ പാടില്ല എന്ന് വാദിക്കുന്നത് അഭിഭാഷക വൃത്തിയുടെ തത്വങ്ങള്‍ക്കും പൂര്‍ണമായും എതിരാണെന്ന് പാര്‍ട്ടി അറിയിച്ചു.
കോടതിയെ സമീപിക്കാനും തങ്ങള്‍ക്കു വേണ്ടി അഭിഭാഷകരെ വെക്കാനും എല്ലാവര്‍ക്കും ഭരണഘടനാപരമായ അവകാശം ഉണ്ട്.
ആ അവകാശം ആണ് മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നത്. അവര്‍ക്കുവേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയാറാകരുത് എന്നും അതിന്റെ അടിസ്ഥാനത്തില്‍ അതിനു ഹാജരാകുന്ന അഭിഭാഷകരെ ബാര്‍ അസ്സോസിയേഷനില്‍ നിന്നും പുറത്താക്കും എന്ന നിലപാട് തീര്‍ത്തും നിയമവിരുദ്ധവും ധാര്‍മികവിരുദ്ധവുമാണെന്നും അതിനെ ആം ആദ്മി പാര്‍ട്ടി ശക്തമായി അപലപിക്കുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി.
ലണ്ടന്‍: വിജയ് മല്യക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇന്ത്യ പരാജയമാണെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി. മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള കേസിലാണ് ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബത്ത്‌നോട്ട് ഈ പരാമര്‍ശം നടത്തിയത്. മല്യയുടെ കേസുകള്‍ അന്വേഷിക്കുന്ന സിബിഐക്കാണ് വിമര്‍ശനം. ഇന്ത്യ എപ്പോഴെങ്കിലും തങ്ങളുടെ പ്രതികരണത്തില്‍ കൃത്യത പാലിച്ചിട്ടുണ്ടോ എന്ന് ചോദിച്ച കോടതി ആറു മാസം സമയമുണ്ടായിട്ടും കഴിഞ്ഞ ആറാഴ്ചകളില്‍ ആവശ്യത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു.
ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ആരോണ്‍ വാറ്റ്കിന്‍സ് തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോളായിരുന്നു കോടതിയുടെ വിമര്‍ശനം. പൊതുമേഖലാ ബാങ്കുകൡ നിന്ന് 9000 കോടി രൂപ കബളിപ്പിച്ച് മുങ്ങിയ കേസ് ഉള്‍പ്പെടെയുള്ളവ ഈ അഭിഭാഷകനാണ് കൈകാര്യം ചെയ്യുന്നത്. ജൂലൈ 6ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകുന്നതില്‍ നിന്ന് മല്യക്ക് കോടതി ഇളവ് നല്‍കി. ഡിസംബര്‍ 4 വരെ മല്യയുടെ ജാമ്യം നീട്ടി നല്‍കാനും കോടതി ഉത്തരവിട്ടു.
ഡിസംബര്‍ നാലിനായിരിക്കും കേസില്‍ അന്തിമ വിചാരണയെന്നാണ് കരുതുന്നത്. സിബിഐക്ക് സംഭവിച്ച് വലിയ പരാജയമായാണ് ഇത് പരിഗണിക്കുന്നത്. ഐഡിബിഐ ബാങ്കിനെ 900 കോടി രൂപ കബളിപ്പിച്ചതും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ ക്രമക്കേടുകളുമാണ് സിബിഐ അന്വേഷിക്കുന്നത്. ഏപ്രിലില്‍ ലണ്ടനില്‍ അറസറ്റിലായതിനു ശേഷം മല്യ ജാമ്യത്തില്‍ കഴിയുകയാണ്.
തിരുവനന്തപുരം: സ്റ്റേജില്‍ സജ്ജീകരിച്ച സിംഹാസനം മന്ത്രി കടകംപള്ളി സുരേന്ദ്രനും വി.എസ്.ശിവകുമാര്‍ എംഎല്‍എയും ചേര്‍ന്ന് എടുത്തുമാറ്റി. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനവേദിയിലാണ് സംഭവം. ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കടകംപള്ളി സ്റ്റേജില്‍ സിംഹാസനം കണ്ട് ഇതെന്തിനാണെന്ന് ചോദിച്ചു. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടിയാണെന്ന് സംഘാടകര്‍ മറുപടി നല്‍കി.
അതോടെ വി.എസ്.ശിവകുമാറിന്റെ സഹായത്തോടെ മുന്‍നിരയില്‍ കിടന്നിരുന്ന സിംഹാസനം മന്ത്രി പിന്നിലേക്ക് മാറ്റിയിടുകയായിരുന്നു. ചടങ്ങിന് ശൃംഗേരി മഠാധിപതിക്ക് പകരം എത്തിയത്. ഉത്തരാധികാരി വിധുശേഖര സ്വാമികളായിരുന്നു. സിംഹാസനം പിന്നില്‍ കിടക്കുന്നത് കണ്ട് സ്വാമി സ്റ്റേജില്‍ പോലും കയറാതെ സ്ഥലം വിട്ടെന്നാണ് റിപ്പോര്‍ട്ട്. മംഗളം ദിനപ്പത്രമാണ് വാര്‍ത്ത ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത്.
സിംഹാസനമില്ലാത്തത് കാണുന്ന സ്വാമിയുടെ മുഖത്തെ ഭാവവും ചിത്രത്തില്‍ വ്യക്തമാണ്. സോഷ്യല്‍ മീഡിയയിലും ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ജനപ്രതിനിധികള്‍ക്ക് ഇല്ലാത്ത പ്രാധാന്യം മതപ്രതിനിധികള്‍ക്ക് വേണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. ഇതേ വേദിയില്‍ കുമ്മനം രാജശേഖരന്റെയും ഒ.രാജഗോപാലിന്റെയും സാന്നിധ്യത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണം തെറ്റാണെന്ന് മന്ത്രി വിശദീകരിക്കുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പ്രമുഖ നടന്റെ അടുത്ത സുഹൃത്തായ സംവിധായകന് പള്‍സര്‍ സുനി ജയിലില്‍ നിന്നും നല്‍കിയ കത്താണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത് . കത്ത് പോലീസിനു ലഭിച്ചു . ‘ ഇതുവരെ എല്ലാം ഒളിച്ചുവെച്ചു, ഞാന്‍ ഒന്നും പറഞ്ഞില്ല, എനിക്ക് കുറച്ച് കാശ് തന്ന് സഹായിക്കണം. അല്ലെങ്കില്‍ എല്ലാം ഞാന്‍ വിളിച്ചു പറയും ‘ എന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. കൂടെ ജയിലില്‍ കിടന്നിരുന്ന സഹതടവുകാരന്റെ കൈവശം കൊടുത്തയച്ച കത്ത് പൊലീസിന് ലഭിക്കുകയായിരുന്നു . ഇതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്ന കേസില്‍ വീണ്ടും വിശദമായ അന്വേഷണത്തിനാണ് കളമൊരുങ്ങുന്നത് . കത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം തന്നെയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സംവിധായകന്‍, നടന്‍ എന്നിവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഫോണ്‍ വിശദാംശങ്ങളും പള്‍സര്‍ സുനി സഞ്ചരിച്ച ‘ലൊക്കേഷന്‍’ കേന്ദ്രീകരിച്ച പരിശോധനയും പൊലീസ് ആരംഭിച്ചുകഴിഞ്ഞു . മുന്‍പ് ചാര്‍ളി എന്ന സുഹൃത്തില്‍ നിന്നും അമ്പതിനായിരം രൂപ കടം ചോദിച്ചപ്പോള്‍ പ്രമുഖ നടന്‍ പറഞ്ഞിട്ടാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് സുനി പറഞ്ഞിരുന്നു . എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇങ്ങനെ പറഞ്ഞത് പത്രങ്ങളില്‍ നടന്റെ പേര് വന്നുകൊണ്ടിരുന്നതിനാലാണെന്നാണ് സുനി പറഞ്ഞത് അതുകൊണ്ട് തന്നെ ഇപ്പോള്‍ വീണ്ടും നടനെയും സുഹൃത്തായ സംവിധായകനെയും കേസിലേയ്ക്ക് വലിച്ചിഴക്കുന്നത് സുനിയുടെ തന്ത്രമാണോ എന്നതും പോലീസ് സംശയിക്കുന്നുണ്ട് . കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രമുഖ നടി തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടത്. കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു . സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്നു ആക്രമിക്കപെട്ട നടി സംഭവത്തിനു മുന്‍പും പിന്‍പും അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട് . സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന നിലപാടുമായി നടിയുടെ അടുത്ത സുഹൃത്തായ മഞ്ജു വാര്യറും രംഗത്ത് വന്നിരുന്നു .
ഷിബു മാത്യൂ.
കഴിഞ്ഞ കേരള നിയമസഭ തെരെഞ്ഞെടുപ്പു കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയമാണ് മദ്യനയം. KPCC പ്രസിഡന്റായിരുന്ന വി.എം.സുധീരന്റെ സ്വാധീനത്തില്‍ ബാറുകള്‍ മുഴുവനും അടച്ചു പൂട്ടിയതിനു ശേഷമാണ് UDF ഇലക്ഷനെ നേരിട്ടത്. LDF അധികാരത്തിലെത്തിയാല്‍ ബാറുകള്‍ വീണ്ടും തുറക്കുമെന്നും കേരളം വീണ്ടും മദ്യത്തിലാറാടുമെന്നാണ് UDF ഇടതുപക്ഷത്തിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം. ഇതിനെ പ്രതിരോധിക്കാന്‍ പ്രമുഖ സിനിമാ താരങ്ങളും LDF അനുഭാവികളുമായ ഇന്നസെന്റിന്റെയും KPAC ലളിതയുടെയുടെയും വീഡിയോ പുറത്തിറക്കി കേരളമാകെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ വീഡിയോ ഇന്നസെന്റിനും KPAC ലളിതയ്ക്കും വിനയായിരിക്കുകയാണ്.
പ്രസ്തുത വീഡിയോയില്‍ ഇന്നസെന്റും KPAC ലളിതയും പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കില്ലെന്നും സംമ്പൂര്‍ണ്ണ മദ്യനിരോധനമാണ് ഇടതു മുന്നണിയുടെ ലക്ഷ്യമെന്നും കേരള ജനതയ്ക്ക് ഇടതു മുന്നണിക്കു വേണ്ടി വാഗ്ദാനം ചെയ്തിരുന്നു. പുതിയ ബാറുകള്‍ വിണ്ടും തുറക്കാന്‍ LDF തീരുമാനിച്ചതോടെ ഇന്നസെന്റും KPAC ലളിതയും കേരള ജനതയെ കബളിപ്പിക്കുകയായിരുന്നെന്നും രാഷ്ട്രീയ കക്ഷികളുടെ കൈകളിലെ പാവ മാത്രമായി തീര്‍ന്നെന്നും, സിനിമയിലൂടെ ആര്‍ജിച്ച പ്രശസ്തി ദുരുപയോഗം ചെയ്‌തെന്നുമാണ് പൊതുജനങ്ങളുടെ പരാതി.
ഇവര്‍ രണ്ടു പേരും കേരള ജനതയെ കബളിപ്പിച്ച വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
”സാർ ദൈവത്തെ ഓർത്തു പ്ളീസ് ഹെല്പ് മി, ഒണ്‍ലി മീഡിയ ക്യാൻ ഹെല്പ് മി…” വിധി കട്ടിലില്‍ തളച്ച ഒരു യുവാവ് ഇടത് കൈ കൊണ്ട് എഴുതിയ വാട്സ് ആപ് മെസേജ് ആണിത്. കൊല്ലം പൂയപ്പള്ളി ചെങ്കുളം സ്വദേശി അതുൽ മോഹനാണ് ഇനി സുമനസുകളുടെ കരുതല്‍ മാത്രം ജീവിതത്തിലേക്ക് മടങ്ങാനുള്ള അത്താണിയായി കണ്ട് പ്രതീക്ഷയോടെ കഴിയുന്നത്. മാധ്യമപ്രവര്‍ത്തകനായ റിനൽ ജോസഫ് മുളവീടനാണ് അതുലിന്റെ സന്ദേശം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബൈക്ക് അപകടത്തിൽ സംസാര ശേഷിയും ചലന ശേഷിയും ഭാഗികമായി നഷ്ടപെട്ട അതുലിനും കുടുംബത്തിനുമാണ് മനസില്‍ ഇപ്പോഴും കരുണയുടെ തീരം വറ്റിയിട്ടില്ലാത്ത സുമനസുകളുടെ സഹായം വേണ്ടത്.
2014 ഓഗസ്റ്റ് 21 നാണു അതുലിന്റെ ലോകത്തെ ഒരു കട്ടിലിന്റെ നാലു കാലുകള്‍ക്കിടയില്‍ തളച്ചിട്ട അപകടം ഉണ്ടായത്. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി കൊല്ലത്തെ ഒരു ബൈക്ക് ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്ത സമയത്തായിരുന്നു അതുലിന് ബൈക്ക് അപകടംഉണ്ടാകുന്നത്. പുതിയ ബൈക്ക് രജിസ്ട്രേഷന് കൊണ്ട് പോകാൻ അതുലിനെ കമ്പനി ഏൽപ്പിച്ചു. സഹപ്രവർത്തകനായ ഷബിനും കൂടെ ഉണ്ടായിരുന്നു. പാതിവഴിയിൽ ബൈക്ക് ഷബിൻ വാങ്ങി ഓടിച്ചു.
അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ക്രിസ്തുരാജ് സകൂളിനു മുന്നിൽ നിയന്ത്രണം വിട്ടു റോഡരികിൽ നിന്ന സ്റ്റെഫിൻ എന്ന കുട്ടിയെ ഇടിച്ചു വീഴ്ത്തി. 3 പേർക്കും പരുക്കേറ്റു. അതുലിനാണ് ഗുരുതരമായി പരുക്കേറ്റത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലും ഐസിയുവിലുമായി 2 മാസം കിടന്നു.എന്നാൽ സംഭവത്തിൽ കേസെടുത്ത കൊല്ലം ഈസ്റ്റ് പോലീസ് അതുലിനെ വാഹനമോടിച്ചയാളും ഷബിനെ പിന്നിലിരുന്നു യാത്ര ചെയ്ത ആളുമാക്കി അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് അതുലിനു പിഴ ചുമത്തി. നിസാര പരുക്കേറ്റ ഷബിൻ ഇപ്പോൾ വിദേശത്താണ്.
അതുലിനു ശരീരത്തിന്റെ വലതു ഭാഗം പൂർണമായും തളരുകയും സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഫിസിയോ സ്പീച് തെറാപ്പിയിലൂടെ ചലന സംസാര ശേഷി പാതി വീണ്ടുടുത്ത അതുൽ വണ്ടി ഓടിച്ചത് ഷബിനാണെന്നു പറഞ്ഞപ്പോഴാണ് പോലീസും ജോലി ചെയ്ത സ്ഥാപനവും നടത്തിയ കള്ളകളി മനസിലായത്. സംഭവത്തിൽ സ്റ്റെഫിൻ പോലീസിന് നൽകിയ മൊഴിയും ഇത് ശരി വയ്ക്കുന്നു. വസ്തുത കാട്ടി 2015 മാർച്ചിൽ പോലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ല. 2015 ജൂലൈയിൽ കേസിൽ മൊഴി നൽകാൻ അതുലിനെയും കൂട്ടി ബന്ധുക്കൾ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി. വ്യക്തമായി സംസാരിക്കാൻ കഴിയാതിരുന്നതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ്ഐ അതുലിനെ പരിഹസിക്കുകയും ഇറക്കി വിടുകയുമാണുണ്ടായത്. ഇത് വരെ 17 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി ചെലവായത്. റിട്ടയേർഡ് അദ്ധ്യാപിക വി ലീലയും വിമുക്ത ഭടനായ മോഹൻ ദാസുമാണ് അതുലിന്റെ മാതാപിതാക്കൾ.
ഒരു സഹായം അത് എത്ര ചെറുതോ ആകട്ടെ. വാക്കുകള്‍ കൊണ്ട് പകരംവയ്ക്കാനാകാത്ത ഒരു വലിയ താങ്ങ്, അതാണ് ഇന്ന് ഈ കുടുംബത്തിന് വേണ്ടത്.