India

കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വൈകുന്നു. ഈ മാസം അവസാനം മ്യാന്‍മറും ബംഗ്ലാദേശും സന്ദര്‍ശിക്കുന്ന പോപ്പ് ഇന്ത്യ സന്ദര്‍ശിക്കില്ല. തെക്കു കിഴക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകടിപ്പിച്ചിരുന്നു.

കേന്ദ്രാനുമതി ലഭിക്കാത്തതാണ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വൈകാന്‍ കാരണമെന്ന് സി ബി സി ഐ (കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) അധികൃതര്‍ അറിയിച്ചു. ‘ഇന്ത്യാ സന്ദര്‍ശനത്തിന് വത്തിക്കാന്‍ തയ്യാറാണ്. കേന്ദ്രാനുമതിക്കു വേണ്ടി രണ്ടുവര്‍ഷമായി ശ്രമിക്കുന്നു. പ്രധാനമന്ത്രിയുടെയും മറ്റു നേതാക്കന്മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യാ സന്ദര്‍ശിക്കുന്നതില്‍ മാര്‍പാപ്പയ്ക്ക് സന്തോഷമേയുള്ളു. എന്നാല്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കേണ്ടത് സര്‍ക്കാരാണ്’. സര്‍ക്കാര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും സി ബി എസ് ഐ വക്താവ് ഫാ. ജോസഫ് ചിന്നയ്യന്‍ പറഞ്ഞു.

കൊച്ചി: വിശുദ്ധ പ്രണയങ്ങളെ ലൗ ജിഹാദും ഘര്‍വാപ്പസിയുമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി ഹൈക്കോടതി. സംസ്ഥാനത്ത് ഏതെങ്കിലും മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ അടച്ചുപൂട്ടണം. ഏതു വിഭാഗത്തിന്റേതാണെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളോ മതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടണം. ഇത്തരം കേന്ദ്രങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തി കേസെടുക്കാണമെന്നും കോടതി ഉത്തരവിട്ടു.

കണ്ണൂര്‍ ചെറുതാഴം സ്വദേശി ശ്രുതി, അനീസ് മുഹമ്മദ് എന്നിവരുടെ വിവാഹം സംബന്ധിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇവരുടെ വിവാഹം സാധുവാണെന്ന് കണ്ടെത്തിയ കോടതി ശ്രുതിയെ അനസിനൊപ്പം പോകാനും അനുവദിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രുതിയെ വിധേയമാക്കില്ലെന്ന് അനസ് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കേസ് തീര്‍പ്പാക്കിയത്.

താന്‍ ഹിന്ദുവായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രുതിയും കോടതിയില്‍ ബോധിപ്പിച്ചു. നിര്‍ബന്ധിച്ച് മതം മാറില്ലെന്ന് പെണ്‍കുട്ടിയും കോടതിയില്‍ ഉറപ്പ് നല്‍കി. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മതമൗലിക സംഘടനകള്‍ മകളെ ആസൂത്രിത മതപരിവര്‍ത്തനത്തിന് വിധേയമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ശ്രുതിയുടെ മാതാപിതാക്കളുടെ ആശങ്കയും കോടതി പരിഗണിച്ചു.

ജാതിയും മതവും കണക്കിലെടുത്ത് പ്രണയ വിവാഹങ്ങളെ ലൗ ജിഹാദും ഘര്‍വാപ്പസിയുമായി ആക്കി മാറ്റാനുള്ള ശ്രമം സംസ്ഥാനത്ത് നടക്കുന്നുണ്ട്. വിശുദ്ധ പ്രണയങ്ങളെ പോലും ആ രീതിയില്‍ ചിത്രീകരിക്കുന്ന പ്രവണതയുണ്ട്. നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പരസ്പരം വിവാഹം കഴിക്കുന്നതില്‍ തടസ്സമില്ല. അങ്ങനെയുള്ള വിവാഹങ്ങളെ ജാതിയുടെയും മതത്തിന്റെയും കണ്ണുകളിലൂടെ കാണാനുള്ള ശ്രമമാണ് നടക്കുന്നത്.

ജനാധിപത്യ രാജ്യത്ത് മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നതിന് മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്നും കോടതി പരാമര്‍ശിച്ചു.

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. വികസന കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ അമിത് ഷാ സി.പി.മ്മിനെ വെല്ലുവിളിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പതിമൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച അമിത് ഷാ മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതെന്നും ആരോപിച്ചു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴെല്ലാം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനരക്ഷായാത്ര മുഖ്യമന്ത്രിയെ പരിഭ്രാന്തനാക്കി. സോളാര്‍ കേസിലെ നടപടികള്‍ മന്ദഗതിയിലാക്കിയത് അതിന്റെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല. സി.പി.എം സാന്നിധ്യമുള്ള ബംഗാളിലും ത്രിപുരയിലും ഇത് തന്നെയാണ് സ്ഥിതി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാന്‍ പോകുന്നത് അഴിമതിയലും അക്രമവും മൂലമാകുമെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തിന്റെ വികസനത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനാണ് ജനരക്ഷാ യാത്ര നടത്തുന്നതെന്ന് പിണറായി വിജയന്‍ പറയുന്നു. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായത്തെക്കുറിച്ച് ഞങ്ങള്‍ പറയാം. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നതിന്റെ കാരണം പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും അമിത് ഷാ ചോദിച്ചു. ബി.ജെ.പിയെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ സാധിക്കില്ല. പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു.

ഒരേ ഹോട്ടലില്‍ നിന്ന് പതിവായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഹോട്ടലിലുള്ളവരോട് ഒരു സ്‌നേഹമൊക്കെ തോന്നാറുണ്ട്. എന്നാല്‍ ഇവിടെ പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിന്റെ ഉടമയായ യുവതിയോട് പൊലീസ്‌ ്രൈഡവര്‍ക്ക് തോന്നിയത് പ്രണയമാണ്. ഒടുക്കം അത് ഹൃദയത്തില്‍ കിടന്ന് വിങ്ങിപ്പൊട്ടിയപ്പോള്‍ 500 രൂപ നോട്ടിനൊപ്പം ചുരുട്ടിയ കടലാസില്‍ തന്റെ മനസ്സ് കവര്‍ന്ന സുന്ദരിക്ക് പ്രണയ ലേഖനമായി നല്‍കുകയും ചെയ്തു. പാഴ്‌സല്‍ എടുക്കാനുള്ള ലിസ്റ്റാണെന്ന് കരുതി ചുരുള്‍ നിവര്‍ത്തി നോക്കിയതും പ്രണയ ലേഖനം കണ്ട് യുവതി ഞെട്ടി. കത്തിനു മറുപടിയും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ കത്തിന്റെ മറുപടിക്കായി യുവതി കൈമാറിയതാകട്ടെ ഭര്‍ത്താവിന്റെ കൈയിലും.

സംഭവം വഷളാകുമെന്ന് കണ്ടതോടെ യുവതിയുടെ ഭര്‍ത്താവിന്റെ കാലുപിടിച്ച് പരാതി ഒഴിവാക്കി. കാക്കിക്കുള്ളിലെ കാമുകനെകൊണ്ട് പുലിവാലുപിടിച്ചതാവട്ടെ പെരുനാട് പോലീസും. കോന്നി സ്വദേശിയായ പ്രണയ നായകന്‍ സ്‌റ്റേഷനിലെ ഡ്രൈവറാണ്. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ഏത് സ്‌റ്റേഷനില്‍ ജോലി ചെയ്താലും ചുറ്റുവട്ടത്തുള്ള ഒരു മാതിരിപ്പെട്ട യുവതികളെയൊക്കെ ഇയാള്‍ വളയ്ക്കാന്‍ ശ്രമിക്കും. പരാതിയുമായി വരുന്ന സുന്ദരികളായ സ്ത്രീകള്‍ക്ക് ഫോണ്‍ നമ്പര്‍ കൊടുക്കുകയാണ് പ്രധാന ജോലി. ഇങ്ങനെ വിളിക്കുന്നവരുമായി പ്രണയ സല്ലാപം തുടരും. പല കേസിലെയും പ്രതികളായ സ്ത്രീകള്‍ക്ക് ഇയാളുമായുള്ള സൗഹൃദം ഗുണം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് ഈ പ്രണയരോഗി സ്ഥലം മാറി പെരുനാട്ടിലെത്തിയത്.

അന്നുമുതല്‍ ഭക്ഷണം കഴിക്കുന്ന ഹോട്ടലിലെ യുവതിയെ പതിവായി കണ്ടപ്പോള്‍ ഏമാനിലെ പ്രേമരോഗി ഉണര്‍ന്നു. അസുഖം സഹിക്കാന്‍ കഴിയാതെ വന്നതോടെ രണ്ടും കല്‍പ്പിച്ച് 500 രൂപ നോട്ടിനൊപ്പം സ്വന്തം ഫോണ്‍ നമ്പറും ഒപ്പം സ്‌നേഹപൂര്‍വം ‘ഭര്‍ത്താവില്ലാത്തപ്പോള്‍ വിളിക്കണേ’ എന്നും എഴുതി ചുരുട്ടി യുവതിക്ക് നല്‍കി. പ്രണയലേഖനം കണ്ട് അപ്പോള്‍ തന്നെ ഭര്‍ത്താവ് പരാതിയുമെഴുതി സ്‌റ്റേഷനില്‍ എത്തി. പരാതി കണ്ട് പൊലീസ് ഞെട്ടി. പിന്നെ ഭര്‍ത്താവിന്റെ കാലുപിടുത്തമായി. ഇവിടെ പരാതി സ്വീകരിച്ചില്ലെങ്കില്‍ തിരുവല്ല ഡിവൈഎസ്പിക്ക് നല്‍കുമെന്നായി ഭര്‍ത്താവ്. സംഭവം ഇതിനിടെ ജില്ലാപൊലീസ് മേധാവിയുടെ ചെവിയിലുമെത്തി. ഒരു വിധത്തില്‍ ഭര്‍ത്താവിനെ സമാധാനിപ്പിച്ച് പരാതി പിന്‍വലിപ്പിച്ച് എസ്‌ഐ തലയൂരി. നമ്മുടെ കഥാനായകനാവട്ടെ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയും ചെയ്തു.

സ്വന്തം ലേഖകന്‍

കൊച്ചി: കൈരളി ചാനലിനും സി.പി.എമ്മിനുമെതിരെ  ഗുരുതരമായ ആരോപണങ്ങളുമായി സരിത. ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാൻ കൈരളി ചാനൽ 10 കോടിരൂപയുമായി തന്നെ സമീപിച്ചുവെന്ന് സരിത.

“ അട്ടക്കുളങ്ങര ജയിലിൽ ആയിരുന്നപ്പോൾ കൈരളി ടി.വി യുടെ റിപ്പോർട്ടർ വന്നിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാൻ ആദ്യം അവർ 5 കോടിരൂപ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും ഉള്ള ആരോപണങ്ങൾ എന്തെല്ലാമെന്ന് വന്നു കണ്ട റിപ്പോർട്ടർ പറഞ്ഞിരുന്നു. അത് താൻ ഉന്നയിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് സരിത ഇതെല്ലാം പറഞ്ഞാൽ 10 കോടി രൂപ തരാമെന്നു പറഞ്ഞു. എന്നാൽ അന്നൊന്നും താൻ ഇത് ആരോടും പറഞ്ഞിരുന്നില്ല. പത്രക്കാരോടും പറഞ്ഞില്ല. കൈരളിചാനലും ഇ.പി.ജയരാജനും മുഖ്യമന്ത്രിയേയും സർക്കാരിനേയും കുടുക്കാൻ ആരോപണങ്ങൾ ഉന്നയിക്കാനാണ്‌ തന്നെയും തന്റെ അഭിഭാഷകൻ ഫെന്നി ബാലകൃഷ്ണനെയും സമീപിച്ചതെന്ന് പണവുമായി സരിത പറയുന്നു.

താന്‍ വഴങ്ങാതെ വന്നപ്പോള്‍ സി.പി.എം നേതാവ് ഇ.പി ജയരാജന്‍ അഡ്വ. ഫെന്നി ബാലകൃഷ്ണനെ സമീപിച്ച് ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതയുമായി ബന്ധപെടുത്തി ലൈംഗീക ആരോപണം ഉന്നയിക്കാന്‍ നിര്‍ബ്ബന്ധിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ പണവും കൂടാതെ കേസുകള്‍ തീര്‍ക്കാനും സഹായിക്കാം എന്നായിരുന്നു ഇ.പി ജയരാജന്‍ പറഞ്ഞത്. സോളാര്‍ കേസില്‍ സമരം നടത്തിയ ആള്‍ തന്നെ ഇങ്ങിനെ വാഗ്ദാനവുമായി വരികയായിരുന്നു സരിത വീഡിയോയില്‍ തുറന്നു പറയുന്നു.”

സർക്കാരിനെതിരെ സോളാർ സമരം കൊണ്ടുവന്ന വ്യക്തി തന്നെ ഇത്തരത്തിൽ സമീപിച്ചതിൽ തനിക്ക് അത്ഭുതം തോന്നി. യഥാർഥത്തിൽ സർക്കാരിന്‌ ഒരു രൂപപോലും സോളാർ തട്ടിപ്പിൽ പോയിട്ടില്ല. എന്നിട്ടും സർക്കാരുമായി ബന്ധപെടുത്തി ആരോപണം ഉന്നയിക്കാൻ നിർബന്ധിപ്പിച്ചു. എന്നാൽ സമരം കൊണ്ടുവന്നവർ തന്നെ പണവും ഓഫറും ആയി വന്നപ്പോൾ അതിനേ സ്വീകരിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. കേസ് വരുന്നത് നേരിടാനും തീരുമാനിക്കുകയായിരുന്നു.

രണ്ടാമത് വീണ്ടും സി.പി.എമ്മിലെ പ്രമുഖ നേതാക്കൾ എന്നെ കണ്ടിരുന്നു. ചില ചാനൽ പ്രവർത്തകരും ഉണ്ടായിരുന്നു. ഭരണ മാറ്റാം എന്നു പറഞ്ഞായിരുന്നു അന്ന് സമീപിച്ചത്. അപ്പോഴും മുന്‍പ് പറഞ്ഞ 10കോടിയുടെ ഓഫർ നിലവിലുണ്ടെന്ന് വീണ്ടും അവർ പറഞ്ഞു. ഇതു ഞാൻ റിക്കാർഡ് ചെയ്ത് വയ്ച്ചിട്ടുണ്ട്. കാരണം സരിത പലരിൽനിന്നും പണം വാങ്ങിയെന്നാണ്‌ പറയുന്നത്. പണവുമായി വന്നവർ ആരെല്ലാമെന്ന് അറിയിക്കാൻ കൂടിയാണ്‌ റിക്കാർഡ് ചെയ്തത്. അതെന്റെ കൈവശം ഉണ്ട്. ശബ്ദരേഖയിൽ സരിത തുറന്നടിച്ചാണ്‌ കൈരളി ചാനലിനും സി.പി.എമ്മിനുമെതിരേ കാര്യങ്ങൾ വിശദീകരിക്കുന്നത്.

കൊച്ചി: കലാലയ സമരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന കോടതി വ്യക്തമാക്കി. വിദ്യാലയങ്ങളില്‍ സമരവും ധര്‍ണ്ണയും സത്യാഗ്രഹവും പാടില്ല. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിയമപരമായി വേണം നടത്തിയെടുക്കാന്‍. സമരം ചെയ്യുന്നത് അവരുടെ ആവശ്യങ്ങള്‍ നീതിപൂര്‍വ്വമല്ല എന്നതുകൊണ്ടാണ്. നിങ്ങള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കുക. അതുതന്നെയാണ് നിങ്ങളുടെ മാതാപിതാക്കളോടും പറയാനുള്ളത്. ജനാധിപത്യത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് സ്ഥാനമില്ല. ഇവ നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

സമരം നടത്തുന്നവരെ പുറത്താക്കണം. പഠിക്കാനാണ് വിദ്യാലയങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ പഠനം നിര്‍ത്തിപോകണമെന്നും കോടതി വ്യക്തമാക്കി. കോളജ് പരിസരത്ത് ടെന്റുകള്‍ കെട്ടി സമരം പാടില്ല. പട്ടിണി സമരവും ധര്‍ണ്ണയും സത്യാഗ്രഹവും പാടില്ല. ടെന്റു കെട്ടിയാല്‍ അവ പൊളിച്ചുനീക്കാം. കാമ്പസിനുള്ളില്‍ കടന്നുള്ള സമരങ്ങള്‍ നേരിടാന്‍ മാനേജ്‌മെന്റിന് പോലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

പൊന്നാനി എം.ഇ.എസ് കോളജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എസ്.എഫ്.ഐ വിദ്യാര്‍ത്ഥി നേതാവിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയ്‌ക്കെതിരെ കോളജില്‍ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഇടവച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ടെന്റ് കെട്ടിയാണ് സമരം നടത്തിയിരുന്നത്. എസ്.എഫ്.ഐ നേതാവിനെയും പോലീസിനെയും എതിര്‍കക്ഷികളാക്കിയാണ് എം.ഇ.എസ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം: വെള്ളനാട് കൂവപ്പടിപാലത്തിനു സമീപം ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ ഒരു ഗ്രാമം.ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. ഞാന്‍ ചെയ്ത തെറ്റിനു ഞാന്‍ സ്വയം ശിക്ഷിക്കുന്നു, അച്ഛന്‍ എന്നോട് ക്ഷമിക്കണം. എന്റെ മരണത്തില്‍ വേറെ ആരും ഉത്തരവാദിയല്ല എന്നു അഞ്ജലി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഗള്‍ഫില്‍ ഉള്ള അച്ഛന്‍ ശശികുമാര്‍ എത്തിയ ശേഷമായിരുന്നു അഞ്ജലിയുടെ ശവശരീരം സംസ്‌കരിച്ചത്.

ഇന്നലെ രാവിലെ ഒമ്പതരയോടെ വെള്ളനാട് കൂവക്കുടി പാലത്തിനു സമീപമാണു സംഭവം നടന്നത്. ഈ സമയം അവിടെ എത്തിയ വസ്തു ഉടമ കൂട്ടിയെ ആത്മഹത്യയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ അതു നടക്കാതെ വന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ സമീപത്തു നിന്ന സ്ത്രീയെ കുട്ടിയെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷം നാട്ടുകാരെ വിവരം അറിയിക്കാന്‍ പോകുകയായിരുന്നു. ഈ തക്കം നോക്കി സ്ത്രീയെ തട്ടിമാറ്റി അഞ്ജലി ആറ്റില്‍ ചാടി.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. അഴിക്കോട് കോഓപറേറ്റീവ് നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. നാട്ടുകാര്‍ക്ക് ആര്‍ക്കും മോശമായി ഒന്നും അഞ്ജലിയെക്കുറിച്ചു പറയാനില്ല. എന്തിനാണ് അഞ്ജലി ഇത് ചെയ്തത് എന്ന് ആര്‍ക്കും മനസിലാകുന്നു പോലുമില്ല. അമ്മയും മകളും തമ്മിലും എപ്പോഴും സന്തോഷത്തോടെയാണു കഴിഞ്ഞിരുന്നത് എന്നും അയല്‍വാസികള്‍ പറയുന്നു. ക്ലാസ് തുടങ്ങിട്ട് ഒരുമാസമേ ആയിട്ടുള്ളു എങ്കിലും അഞ്ജലി അവിടെയും പ്രിയപ്പെട്ടവളായിരുന്നു. അഞ്ജലിയെ അവസാനമായി കാണാന്‍ എത്തിയ സഹപാഠികള്‍ക്ക് സുഹൃത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണിയുടെ മകനെതിരെ സരിതാ എസ് നായര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കി. നേരത്തെ ക്രൈംബാഞ്ചിനും സരിത പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടന്നിരുന്നില്ല. ഈ പരാതിയില്‍ പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങള്‍ക്കെതിരേയും ആരോപണമുണ്ട്. ബഷീറലി തങ്ങള്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ പകര്‍പ്പ്  ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

സരിതയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈംബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിത ക്രൈംബ്രാഞ്ചിന് മുമ്പില്‍ എത്തി മൊഴി നല്‍കി. രണ്ട് പരാതികളും ക്രൈംബ്രാഞ്ചിന് നല്‍കി. 2016 ജൂലൈയിലായിരുന്നു സരിതയുടെ ആദ്യ പരാതി. പിന്നീട് 23 നവംബറിന് പുതിയ ആക്ഷേപങ്ങളും ഉന്നയിച്ചു. ഇതിലാണ് എകെ ആന്റണിയുടെ മകന്റെ പേരുള്ളത്. ഈ പരാതിയാണ് ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ സരിത കൊണ്ടു രുന്നത്. 2016 നവംബറില്‍ ഇതു സംബന്ധിച്ച ആരോപണം ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. ഇത് പരിശോധിച്ച ശേഷം തുടര്‍ നടപടിയൊന്നും ക്രൈം ബ്രാഞ്ച് എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണ്ണാടകത്തില്‍ ഖനന വ്യാപാരിയായ ആന്റോ ആന്റണി എന്ന വ്യവസായി സോളാറില്‍ സഹായം ഉറപ്പു നല്‍കാമെന്ന് സരിതയ്ക്ക് ഉറപ്പ് നല്‍കി. ഇതിന് ശേഷമാണ് ആന്റണിയുടെ മകന്‍ ബന്ധപ്പെടുന്നത്. മകന്റെ ഫോണ്‍ നമ്പറും പരാതിയിലുണ്ട്. പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഡിഫന്‍സ് ഡീലുകളില്‍ പങ്കാളിയക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കമെന്നും ആന്റണിയുടെ മകന്‍ പറഞ്ഞതായി പരാതിയിലുണ്ട്. അതിന് ശേഷം സാമ്പത്തികമായും ലൈംഗികമായും ഉപയോഗിച്ചുവെന്നാണ് സരിത ആരോപിക്കുന്നത്.

പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങള്‍ക്കെതിരേയും ഗുരുതര ആക്ഷേപമാണുള്ളതെന്ന് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സോളാര്‍ ഇടപാടില്‍ സഹായിക്കാമെന്ന് പറഞ്ഞ് ബഷീറലി തങ്ങള്‍ സ്വാധീനിച്ചെന്നും അതിന് ശേഷം മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടത്തുള്ള വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം.യുഡിഎഫ് രാഷ്ട്രീയത്തെ ആകെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആരോപങ്ങളില്‍ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും തീരുമാനം.

കോണ്‍ഗ്രസിനെയും, മുസ്ലിലീഗിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍. അതൃപ്തി പുകയുന്ന കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വിഷയം കാരണമായേക്കും. പല നേതാക്കളും പാര്‍ട്ടി വിടാനുള്ള സാധ്യതയും തള്ളികളയാനാവില്ല. എല്‍ഡിഎഫിനെതിരെ പ്രധാന പ്രതിപക്ഷ സ്ഥാനം നേടാനുള്ള നീക്കത്തില്‍ ബിജെപിയ്ക്കും സോളാര്‍ കേസ് ഗുണം ചെയ്യും. ടിപി വധക്കേസ് ഒതുക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസിനൊപ്പം സിപിഎമ്മിനെയും പ്രതികൂട്ടിലാക്കുന്നതാണ് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം. ഇതും ബിജെപി വലിയ രാഷ്ട്രീയ ആയുധമാക്കും

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ, വാർത്തകളിൽ ഇടം നേടിയിരുന്ന കാര്‍ മോഷണം പോയി. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിര്‍ത്തിയതിട്ടിരുന്ന നീല വാഗണ്‍ ആര്‍ കാറാണ് മോഷ്ടിക്കപ്പെട്ടത്. മുഖ്യമന്ത്രിയായതിന് ശേഷം ആഡംബരം ഒഴിവാക്കുന്നതിന് കെജ്‌രിവാള്‍ ഈ കാറാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ നിരവധി തവണ താരമായ കാറാണ് മോഷ്ടാക്കള്‍ കൊണ്ടു പോയത്.

അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി മോഷ്ടിക്കപ്പെട്ട കാര്‍ കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്നില്ല. ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ കോര്‍ഡിനേറ്റര്‍ വന്ദന സിംഗ് ആണ് ഈ കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കാര്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ സിംഗ് ഐ.പി എസ്‌റ്റേറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഉന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാര്‍ കാണാതായത്. പോലീസ് ഊർജിതമായ അന്യോഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കോഴിക്കോട്: പൂഞ്ഞാര്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവുമായ പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതി ഉത്തരവിട്ടു.
ആക്രമണത്തിനിരയായ നടിയുടെ പേര് പിസി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്തുവെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പിസി ജോര്‍ജ് എംഎല്‍എ നടിയുടെ പേര് വെളിപ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

RECENT POSTS
Copyright © . All rights reserved