കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയനാണ് കര്‍ദിനാളെന്ന് പറഞ്ഞ കോടതി കര്‍ദിനാള്‍ രാജാവല്ലെന്നും വ്യക്തമാക്കി. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാള്‍. സ്വത്തുക്കള്‍ രൂപതയുടേതാണ്. കര്‍ദിനാളിന്റെയോ വൈദികരുടേയോ അല്ല. സഭയുടെ സര്‍വ്വാധിപനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ല.

കാനോന്‍ നിയമത്തില്‍ പോലും കര്‍ദിനാള്‍ സര്‍വാധികാരിയല്ല. കര്‍ദിനാള്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചന വേണ്ടല്ലോ. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്. സ്വന്തം താത്പര്യപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ കര്‍ദിനാളിന് കഴിയില്ല. നിയമം എല്ലാവര്‍ക്കും മുകളിലാണ്, അതിന് മുന്നില്‍ എല്ലാവരും തുല്യരാണ്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാര്‍ മാത്രമാണ് വൈദികരും കര്‍ദിനാളുമൊക്കെ.

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ല. സ്വത്തുക്കള്‍ വിറ്റഴിക്കാന്‍ കൂരിയയുടെ അനുമതി വേണം. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. ഹര്‍ജിയില്‍ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.