India

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോടെ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ കോര്‍പ്പറേഷന് സാധിക്കും.

പ്രതിസന്ധി രൂക്ഷമായതോടെയാണു ശമ്പളം പോലും നല്‍കാനാകാതെ കെ.എസ്.ആര്‍.ടി.സി വലഞ്ഞത്. കഴിഞ്ഞ മാസവും സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചായിരുന്നു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. ഈ മാസത്തിലും അതേ സാഹചര്യം തന്നെയാണ് നിലവിലുള്ളത്.

പെന്‍ഷന്‍ വിതരണത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2017 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, 2018 ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുണ്ട്. മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 164 കോടി രൂപയാണ് പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ വേണ്ടത്.

 

ഡെല്‍ഹി : ഗാസിയബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയ വിഹാന്‍ ഗുപ്തയെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തിയത് ഡല്‍ഹി പൊലീസിന്റെ കൃത്യമായ ഓപ്പറേഷനിലൂടെ. ഒരിടത്തും പാളിച്ച പറ്റരുതെന്ന് ഉറപ്പു വരുത്തിയാണ് ക്രൈബ്രാഞ്ച് സംഘം അന്വേഷണത്തിന് ഇറങ്ങിയത്. മൂന്നു തവണ പരാജയപ്പെട്ടിട്ടും പോരാട്ട വീര്യം നഷ്ടപ്പെടാതെ വീണ്ടും വിഹാനു വേണ്ടി ശ്രമം തുടരുകയായിരുന്നു. തുടര്‍ന്നാണ് സംഘം സി-റിവര്‍ എന്ന പുതിയ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തത്. ഇതിലൂടെ സാഹസികമായാണ് പൊലീസ് സംഘം അക്രമികളെ കീഴടക്കി കുട്ടിയെ രക്ഷിച്ചത്.

അഞ്ചു വയസുകാരനായ വിഹാന്‍ ഗുപ്തയെ ഗാസിയാബാദില്‍ നിന്നും തട്ടിക്കൊണ്ടു പോയത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ജനുവരി 25ന് രാവിലെ ഏഴു മണിക്കാണ് ട്രാഫിക്ക് സിഗ്നലില്‍ നിര്‍ത്തിയിട്ട സ്കൂള്‍ വാഹനത്തില്‍ നിന്ന് വിഹാനെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയത്. വാന്‍ ഡ്രൈവര്‍ വിഹാനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികളില്‍ ഒരാള്‍ കാലില്‍ വെടിവെച്ചതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

തട്ടിക്കൊണ്ടു പോയവരുടെ ആദ്യത്തെ ഫോണ്‍ വിളി വന്നത് ജനുവരി 28ന് രാത്രി 12 മണിക്കായിരുന്നു. 60 ലക്ഷം രൂപയാണ് മോചനദ്രവ്യമായി സംഘം ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി വിഹാന്റെ മാതാപിതാക്കളെ വിളിച്ച ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യുന്നത് ഒരാളാണെന്ന് കണ്ടെത്തുകയായിരുന്നു പൊലീസ് ആദ്യം ചെയ്തത്.

സൈബര്‍ സെല്ലിന്റേയും വിദഗ്ധരുടേയും സഹായത്തോടെ നീങ്ങിയ പൊലീസ് സംഘം ഫോണ്‍ കോളിന്റെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹി ഷാഹിദാബാദിനടത്തു നിന്നാണ് സംഘം വിളിക്കുന്നതെന്നു മനസിലാക്കി പൊലീസ് തുടര്‍ന്ന് വിഹാനെ രക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് നിതിന്‍ ശര്‍മ്മ എന്നൊരാളാണെന്ന് തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ വിവേക് വിഹാറില്‍ ഇയാളുമായി ബന്ധപ്പെട്ടവരുണ്ടെന്ന് പൊലീസ് സംഘം മനസിലാക്കിയതോടെ ഇവര്‍ക്കായി കാത്തിരിക്കുകയായിരുന്നു. കുട്ടിക്ക് ഭക്ഷണം വാങ്ങാന്‍ സംഘം പുറത്തിറങ്ങുമെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. 18 പേരടങ്ങിയ പൊലീസ് സംഘം നാലു കാറിലും , രണ്ടു മോട്ടോര്‍ സൈക്കിളിലുമായാണ് അക്രമികളെ കാത്തിരുന്നത്.

ഭക്ഷണം വാങ്ങാനെത്തിയ സംഘത്തെ പൊലീസ് പിന്തുടര്‍ന്നത് 90 മിനുട്ട് , സംശയം തോന്നിയ സംഘം പൊലീസിനു നേരെ വെടിയുതിര്‍ത്തതോടെ പൊലീസ് ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ഏറ്റുമുട്ടലില്‍ അക്രമി സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. അതിനിടയില്‍ ഉണ്ടായ ട്രാഫിക് കുരുക്കില്‍ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെടുകയും ചെയ്തു.

അതേസമയം , മോട്ടോര്‍ സൈക്കിളല്‍ പിന്തുടര്‍ന്ന പൊലീസുകാര്‍ സംഘത്തിന്റെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അക്രമികളുടെ താവളത്തില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ സംഘത്തിലുള്ളവരെ പിടികൂടുകയായിരുന്നു. ഏറ്റുമുട്ടലും വെടിയൊച്ചയും ഭയപ്പെടുത്തിയ വിഹാനെ കുഴപ്പമൊന്നും കൂടാതെ പൊലീസ് വീട്ടിലെത്തിച്ചു. അക്രമികള്‍ രക്ഷപ്പടാന്‍ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് സംഘം അവരെ കീഴ്ടുപ്പെത്തുകയായിരുന്നു.

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. മതസ്പര്‍ദ്ദയുണ്ടാക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് പോലീസ് നിലപാട് അറിയിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ തെളിവില്ലെന്ന് പോലീസ് അറിയിച്ചു.

കൊല്ലം അഞ്ചല്‍ കോട്ടുകാലില്‍ ഗ്രന്ഥശാലയുടെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെ വടയമ്പാടി വിഷയത്തെക്കുറിച്ചും അശാന്തന്റെ മൃതദേഹത്തോട് കാട്ടിയ അനാദരവിനെക്കുറിച്ചും കുരീപ്പുഴ സംസാരിച്ചിരുന്നു. പ്രസംഗത്തിനു ശേഷം പോകാന്‍ തയ്യാറെടുത്തപ്പോളായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയെ ആക്രമിച്ചത്.

സംഭവം വിവാദമായതോടെയാണ് കുരീപ്പുഴ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന വാദവുമായി ബിജെപി രംഗത്തെത്തിയത്. ഇേവര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

കുരീപ്പുഴയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവരെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ദാര്‍ പട്ടേല്‍ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ പാക് അദീന കാശ്മീര്‍ ഇപ്പോഴും ഇന്ത്യക്കൊപ്പമുണ്ടാകുമായിരുന്നുവെന്ന് മോഡി പറഞ്ഞു. വോട്ട് ലഭിച്ചിട്ടും പ്രധാനമന്ത്രിയാകുന്നതില്‍നിന്ന് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ തടഞ്ഞത് എന്ത് ജനാധിപത്യമായിരുന്നെന്നും മോഡി ചോദിച്ചു.

ആന്ധ്രാപ്രദേശിനെ വിഭജിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ്. മുമ്പ് കോണ്‍ഗ്രസ് ചെയ്ത പാപങ്ങളുടെ ഫലമാണ് ഇന്ന് രാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഉത്തരവാദിത്തത്തോടെ ഭരിച്ചിരുന്നുവെങ്കില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാമായിരുന്നു.

നെഹ്റുവോ കോണ്‍ഗ്രസോ അല്ല ഇന്ത്യക്ക് ജനാധിപത്യം നല്‍കിയത്. ലിച്ഛ്വി സാമ്രാജ്യത്തിന്റെയും ഗൗതമബുദ്ധന്റെയും സമയം മുതല്‍ രാജ്യത്ത് ജനാധിപത്യമുണ്ടായിരുന്നു. എന്ത് ജനാധിപത്യത്തെ കുറിച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും മോദി ആരാഞ്ഞു.

ശരിയായ ഉദ്ദേശത്തോടെ ശരിയായ ദിശകള്‍ തിരഞ്ഞെടുത്തിരുന്നെങ്കില്‍ നിലവിലെ സ്ഥിതിയെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയില്‍ രാജ്യം എത്തുമായിരുന്നു. ജവാഹര്‍ലാല്‍ നെഹ്റുവാണ് ഇന്ത്യയില്‍ ജനാധിപത്യം കൊണ്ടുവന്നതെന്ന് കേള്‍ക്കുമ്പോള്‍ അതിനെ ധാര്‍ഷ്ട്യമെന്നാണോ അതോ അറിവില്ലായ്മയെന്നാണോ വിളിക്കേണ്ടതെന്ന് അറിയില്ലെന്നും മോദി പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെയായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചത്. രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും മോഡി കുറ്ര

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദാ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. യശോദ സഞ്ചരിച്ച വാഹനം രാജസ്ഥാനിലെ കോട്ട-ചിറ്റൂര്‍ ദേശീയപാതയില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. കോട്ടയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു യശോദ. പരിക്കേറ്റ യശോദയെ ചിറ്റോര്‍ഗഢിലെ ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനീഷ് കോടിയേരി പിടികിട്ടാപ്പുള്ളിയെന്ന് ദുബായ് പൊലീസ്. ബിനീഷ് യുഎഇയിലെത്തിയാൽ ഉടൻ അറസ്റ്റിലാകും. വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന സാംബാ ഫിനാൻസിയേഴ്സിൻറെ ദുബായ് ശാഖയിൽ നിന്ന് എടുത്ത ലോൺ തിരിച്ചടയ്ക്കാത്ത കേസിൽ ദുബായ് കോടതി ബിനീഷിനെ രണ്ട് മാസം തടവിന് ശിക്ഷിച്ചിരുന്നു. ബിനീഷിൻറെ അസാന്നിധ്യത്തിൽ കഴിഞ്ഞ വർഷം ഡിസംബർ പത്തിനായിരുന്നു ഈ വിധി.

സാംബ ഫിനാൻസിൻറെ പരാതിയിൽ 2015 ഓഗസ്റ്റ് ആറിനാണ് ബിനിഷ് കോടിയേരിക്കെതിരെ ഖിസൈസ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. പൊലീസിൽനിന്നു ദുബായ് പ്രോസിക്യൂഷനിലേക്കും പിന്നീട് കേസ് കോടതിയിലുമെത്തുകയായിരുന്നു. രണ്ടേകാൽ ലക്ഷം ദിർഹം ബിനീഷ് വായ്പ എടുത്തതെന്നാണ് സൂചന. പണം തിരിച്ചു പിടിക്കാൻ ബാങ്ക് റിക്കവറി ഏജൻസിയെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതി കേരളത്തിലെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകനെന്നാണു ബാങ്കിനു ലഭിച്ച റിപ്പോർട്ട്. ദുബായ് പൊലീസ് ബിനീഷിനെ പിടികിട്ടാപുള്ളിയായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ രാജ്യത്ത് പ്രവേശിച്ച ഉടൻ അറസ്റ്റിലാകും.

ബിനീഷ് യുഎഇയിലെത്തിയാൽ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ സിഐഡി വിഭാഗം അറസ്റ്റു രേഖപ്പെടുത്തുകയും പൊലീസ് ആസ്ഥാനത്തേയ്ക്കു കൈമാറുകയും ചെയ്യും. പിന്നീട് കോടതിക്കുള്ളിൽ പ്രവർത്തിക്കുന്ന സിഐഡി ഓഫിസിനു കൈമാറും. ശേഷം, വിധി പ്രഖ്യാപിച്ച ജഡ്ജിക്കു മുമ്പാകെ ഹാജരാക്കും. പ്രതി വിധി അംഗീകരിക്കുന്നില്ലെങ്കിൽ കേസ് റീ ഓപ്പൺ ചെയ്യാൻ അവസരമുണ്ട്. വിധി അംഗീകരിക്കുകയാണങ്കിൽ ജയിലിൽ അടയ്ക്കും. യുഎഇയിലെ നിയമപ്രകാരം ശിക്ഷ വിധിച്ചുകഴിഞ്ഞാലും കേസിൽ പറഞ്ഞിരിക്കുന്ന തുക വാദിക്ക് നൽകി ഒത്തുതീർപ്പാക്കാൻ സാധിക്കും. വാദി നൽകിയ മോചന കത്ത് ശിക്ഷ റദ്ദാക്കുകയും ചെയ്യും.

കുരിപ്പുഴ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രന് ട്രോളന്മാരുടെ പൊങ്കാല. ബിജെപി നേതാവ് സുരേന്ദ്രന്‍ പല പ്രസ്താവനകളും ഇതിനു മുന്‍പ് പൊങ്കാലയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തവണ കൊല്ലം അഞ്ചല്‍ കോട്ടുക്കാലില്‍ വെച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് കുരിപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പൊങ്കാലയ്ക്ക് കാരണം.

നേരത്തെ കൊല്ലത്തെ പരിപാടി ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. സ്‌കൂളില്‍ കൃത്യമായി പോകാത്തത് കൊണ്ടാണ് സുരേന്ദ്രന് കുരിപ്പുഴ ശ്രീകുമാറിനെ അറിയാതെ പോയതെന്ന് ടോളന്മാര്‍ കളിയാക്കുന്നു.

 

മോസ്‌കോ: സായിബാബ ഭക്ത സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സ്ത്രീ മരിച്ചു. റഷ്യയില്‍ ഭക്തസംഘം സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയും സായിബാബയുടെ സിദ്ധികള്‍ തനിക്കുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്ന എലേന ബേയ്‌കോവ എന്ന സ്ത്രീയുടെ ശിഷ്യയായ എലേന സ്‌മോറോഡിനോവ എന്ന 35കാരിയാണ് മരിച്ചത്. ഗുരുവിന്റെ നിര്‍ദേശപ്രകാരം രണ്ടാഴ്ച ഭക്ഷണം കഴിക്കാതിരുന്നതാണ് മരണ കാരണം. ഒരു ഇന്റീരിയര്‍ ഡിസൈനറായിരുന്ന ഇവര്‍ തന്റെ ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ടതിനു ശേഷമാണ് സായിബാബ സംഘത്തില്‍ ചേര്‍ന്നത്.

നോവോസിബിര്‍സ്‌ക് എന്ന നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്തസംഘത്തില്‍ ചേര്‍ന്നതിനു ശേഷം ഇവര്‍ കുടുംബാംഗങ്ങളുമായി അകന്നിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വളരെ തുറന്ന സ്വഭാവവും ഉല്ലാസവതിയുമായിരുന്ന ഇവര്‍ സംഘത്തില്‍ ചേര്‍ന്നതോടെ ആകെ മാറിയിരുന്നു. സൈക്കോളജിസ്റ്റും ഫാഷന്‍ ഡിസൈനറുമായിരുന്ന എലേന ബേയ്‌ക്കോവയായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ലോല-ലില എന്ന പേരിലായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. 2011ല്‍ അന്തരിച്ച സായിബാബയുടെ സിദ്ധികള്‍ തനിക്കുണ്ടെന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നതെന്നാണ് വിവരം.

സുഹൃത്തുക്കളും ബന്ധുക്കളുമായി അകലം പാലിക്കാനും ഭക്ഷണം ഉപേക്ഷിക്കാനും സിദ്ധ എലേനയോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. മൂന്നാഴ്ച ഭക്ഷണം കഴിക്കാതെ വ്രതമെടുക്കാനായിരുന്നു നിര്‍ദേശം. അതില്‍ ആദ്യത്തെ രണ്ടാഴ്ച വെള്ളം പോലും നല്‍കിയിരുന്നില്ല. വ്രതത്തില്‍ നിന്ന് പിന്‍മാറാന്‍ എലേന ആഗ്രഹിച്ചെങ്കിലും നിര്‍ജ്ജലീകരണം മൂലം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തേത്തുടര്‍ന്ന് സിദ്ധ ഒളിവിലാണെന്നാണ് വിവരം.

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന തെളിവായ അക്രമത്തിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറേണ്ടതില്ലെന്ന് കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസിലെ സുപ്രധാന തെളിവായി കണക്കാക്കുന്ന ഈ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് കൈമാറെരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നത്. അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ പ്രധാന ദൃശ്യങ്ങള്‍ കൈമാറുന്നതു വഴി ദിലീപ് കേസ് അട്ടിമറിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയത്. കേസില്‍ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. നേരത്തെ ദിലീപിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഗൗരവ സ്വഭാവമില്ലാത്ത തെളിവുകള്‍ കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മൊഴിപ്പകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവ പൊലീസ് കൈമാറിയിരുന്നു.

പക്ഷേ കൈമാറിയ രേഖകളില്‍ ഗൗരവ സ്വഭാവമുള്ളവ ഉള്‍പ്പെട്ടിരുന്നില്ല. രണ്ട് പ്രതികളുടെ സംഭാഷണത്തിന്റെ ഫോറന്‍സിക് പരിശോധന ഫലവും അക്രമിക്കപ്പെടുന്ന സമയത്ത് നടിയുടെ വാഹനം കടന്നു പോയ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ മാത്രമാണ് ദിലീപിന് കൈമാറിയിട്ടുള്ളത്.

കടയ്ക്കല്‍:  കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ആറുപേര്‍ അറസ്റ്റിലായി. ഇട്ടിവ പഞ്ചായത്തംഗം കോട്ടുക്കല്‍ ശ്യാമള മന്ദിരത്തില്‍ വി എസ് ദീപു(30), ബിജെപി ചടയമംഗലം മണ്ഡലം സെക്രട്ടറി കോട്ടുക്കല്‍ കൊട്ടാരഴികം വീട്ടില്‍ മനു ദീപം (30), ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ഫില്‍ഗിരി സരിത വിലാസത്തില്‍ ശ്യാം (29), യുപി സ്കൂളിന് സമീപം കടമ്ബാട്ട് വീട്ടില്‍ ലൈജു (32), കോട്ടുക്കല്‍ സുചിത്രഭവനില്‍ സുജിത്ത് (31), കാവതിയോട് തടത്തരികത്ത് വീട്ടില്‍ കിരണ്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കടയ്ക്കല്‍ സിഐ സാനിയുടെ നേതൃത്വത്തില്‍ അഞ്ചല്‍ പുത്തയത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 25 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കോട്ടുക്കല്‍ ത്രാങ്ങോട് കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് കുരീപ്പുഴയെ ആര്‍എസ്‌എസ് സംഘം ആക്രമിച്ചത്. വാഹനത്തിന് കേടുവരുത്തി. ഗ്രന്ഥശാലയില്‍ നടത്തിയ പ്രസംഗം തടസ്സപ്പെടുത്താനും ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് കാറില്‍ കയറുന്നതിനിടെയാണ് സംഘടിച്ചെത്തിയ അക്രമിസംഘം അസഭ്യം പറഞ്ഞ് കുരീപ്പുഴ ശ്രീകുമാറിനെ വളഞ്ഞിട്ട് ആക്രമിച്ചത്. ഓടിയെത്തിയ ഗ്രന്ഥശാല പ്രവര്‍ത്തകരാണ് കവിയെ രക്ഷിച്ച്‌ കാറില്‍ കയറ്റി വിട്ടത്.

ഇതിനിടെ ഹിന്ദുത്വത്തെ അപമാനിച്ചെന്നും ആര്‍എസ്‌എസിനെയും ബിജെപിയെയും അധിക്ഷേപിച്ചെന്നും ആരോപിച്ച്‌ ബിജെപി മണ്ഡലം കമ്മിറ്റി കുരീപ്പുഴ ശ്രീകുമാറിനെതിരെ കടയ്ക്കല്‍ പൊലീസില്‍ പരാതിനല്‍കി.

RECENT POSTS
Copyright © . All rights reserved