കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ദിരത്തിന്റെ കോണിപ്പടിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ഇവരുടെ മൃതശരീരംം കണ്ടെത്തിയത്. അർച്ചന , പ്രസീദ എന്നീ രണ്ട് കുട്ടികളാണ് മരിച്ചത്. ഇതിൽ ഒരാൾ പത്താം ക്ലാസിലും മറ്റൊരാൾ പത്താം ക്ലാസ് ജയിച്ച് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. 62 പേരാണ് ഈ അഗതി മന്ദിരത്തിലുള്ളത്.
കൊല്ലം കമ്മീഷണർ അജിത ബീഗം സംഭവസ്ഥലം സന്ദർശിച്ചു. ഇതിനു മുൻപ് ഒരു പെൺകുട്ടിയെ ഈ അഗതി മന്ദിരത്തിൽ നിന്ന് കാണാതായത് വലിയ വാർത്തയായിരുന്നു.
രാജ്യത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയ്യതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ജൂൺ 28 നാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ ജൂലൈ 17 ന് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ന്യൂഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജൂലൈ 20 നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് ഡൽഹിയിൽ പത്രസമ്മേളനം വിളിച്ചത്. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇദ്ദേഹത്തിന്റെ കാലാവധി ജൂലായ് 24 ന് അവസാനിക്കും.
പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് വിശാല പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യതയായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ നോക്കിക്കാണുന്നുണ്ട്. ഇതിന്റെ പരീക്ഷണമായാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കാണുന്നത്.
ഐക്യസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ കക്ഷികൾ. ഇതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എന്നാൽ ദേശീയ ജനാധിപത്യ സഖ്യത്തിലെ കക്ഷികളുടെയും, പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും സഹായത്തോടെ തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
അരുവിത്തുറ അൽഫോൻസ പബ്ലിക് സ്കൂളിലെ വിദ്യാർഥിനികളെ അപകീർത്തിപ്പെടുത്തുന്ന ചിത്രമെടുത്ത ഫോട്ടോഗ്രാഫർക്കെതിരേ പിടിഎ കമ്മിറ്റി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പ്രതിഷേധം വ്യാപകമായതിനെത്തുടർന്നു സ്റ്റുഡിയോ ഉടമ മുങ്ങിയതായി സൂചന. സ്റ്റുഡിയോ ഉടമയെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായും ആക്ഷേപമുയരുകയാണ്.
മാർച്ച് മാസത്തിൽതന്നെ കുട്ടികൾക്കു യൂണിഫോം നൽകിയിരുന്നു. യൂണിഫോം സംബന്ധിച്ച് രക്ഷിതാക്കളോ കുട്ടികളോ യാതൊരുവിധ പരാതികളും നൽകിയില്ലെന്നും സ്കൂൾ തുറന്നു രണ്ടു ദിവസം യൂണിഫോം ധരിച്ചിട്ടും ആരും പരാതിയുമായി എത്തിയില്ലെന്നും പ്രിൻസിപ്പൽ സിസ്റ്റർ റോസിലി മാധ്യമങ്ങളോടു പറഞ്ഞു. വികൃതമായ രീതിയിൽ കുട്ടികളെ അപകീർത്തിപ്പെടുത്തി ഫോട്ടോയെടുത്ത സ്റ്റുഡിയോ ഉടമ സ്കൂൾ അധികൃതരെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന വ്യക്തിയാണെന്നും സിസ്റ്റർ റോസിലി പറഞ്ഞു.
സ്കൂൾ കുട്ടികളുടെ ഫോട്ടോയെടുത്ത് വികൃതമാക്കി സോഷ്യൽ മീഡിയകളിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച് അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരു സ്കൂൾ വിദ്യാർഥിനിയുടെ പിതാവ് ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകി.
നിലവിലുള്ള യൂണിഫോമിന്റെ ഓവർകോട്ട് ആറാം ക്ലാസ് മുതൽ പത്തു വരെയുള്ളതു മാറ്റാനും താഴ്ന്ന ക്ലാസുകളിലെ കുട്ടികളുടെ ഓവർകോട്ട് ഒഴിവാക്കാനും സ്കൂൾ മാനേജ്മെന്റും പിടിഎയും തീരുമാനിച്ചു.
പുത്തൻവേലിക്കരയിൽ കാർ തോട്ടിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തുരുത്തൂര്‍ കൈമാതുരുത്തി പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ മേരി (64), ഇവരുടെ മകന് മെല്‍ബിയുടെ ഭാര്യ ഹണി (31), ഹണിയുടെ മകന് ആരോണ്‍ (രണ്ടര) എന്നിവരാണു മരിച്ചത്. കാര്‍ ഓടിച്ചിരുന്ന മെൽബി അത്ഭുതകരമായി രക്ഷപ്പെട്ടു. മെല്‍ബി കാറിന്റെ ഗ്ലാസ് താഴ്ത്തിയാണ് പുറത്തിറങ്ങിയത്.
ശനിയാഴ്ച രാത്രി പത്തേമുക്കാലോടെ പുത്തന്‍വേലിക്കര ഇളന്തിക്കര – ചിറക്കല്‍ പമ്പ്ഹൗസ് റോഡിലായിരുന്നു അപകടം. ബന്ധുവീട്ടിൽ പോയി മടങ്ങവേ ഇവർ സഞ്ചരിച്ചിരുന്ന കാർ കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. കണക്കന്‍കടവ് ഷട്ടര്‍ തുറന്നതിനാല്‍ തോട്ടിൽ ശക്തിയായ ഒഴുക്കും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. വെള്ളം നിറഞ്ഞു കിടന്നിരുന്നതിനാൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. ഈ ഭാഗത്ത് വെട്ടവും ഇല്ലായിരുന്നു. അപകടം നടന്നത് വിജനമായ സ്ഥലത്തായതിനാൽ സമീപവാസികളാരും സംഭവമറിഞ്ഞില്ല.
കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് താഴ്ത്തി പുറത്തിറങ്ങിയ മെല്‍ബി ഭാര്യ ഹണിയെ പുറത്തെടുത്തെങ്കിലും കരയ്ക്കു കയറ്റാനായില്ല. ഈ സമയം ഹണിയുടെ മടിയിലുണ്ടായിരുന്ന കുട്ടി തോട്ടിലൂടെ ഒഴുകിപ്പോകുകയായിരുന്നു.
കടയടച്ച ശേഷം ഇതുവഴി വന്ന സനോജ്, സിനൻ എന്നിവരാണ് തോട്ടില്‍നിന്നു മെല്‍ബിയുടെ നിലവിളി കേട്ട് സംഭവമറിയുന്നത്. തുടർന്ന് സമീപവാസികളെ ഫോണില്‍ വിവരം അറിയിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്.
മാളയില്നിന്നെത്തിയ ഫയര്‍ഫോഴ്സും പുത്തന്‍വേലിക്കര പോലീസും രാത്രി പന്ത്രണ്ടോടെ സംഭവസ്ഥലത്തെത്തി. തുടർന്ന് കാര്‍ ജെസിബികൊണ്ട് ഉയർത്തി കരയിലെത്തിച്ചു. ഹണിയും മേരിയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം 100 മീറ്റര്‍ അകലെനിന്നാണ് കണ്ടെത്തിയത്. നാലു പേരെയും മാഞ്ഞാലി – ചാലാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മെല്‍ബിക്ക് പ്രഥമശുശ്രൂഷ നല്കി. ഇരിങ്ങാലക്കുടയില്‍ പാത്താടന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജിനിയറാണ് മെല്‍ബി.
മൂന്നു പേരുടെയും മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തുരുത്തൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്കാരം നാലരയോടെ തുരുത്തൂര്‍ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടത്തി.
മുംബൈയിലെ കുര്‍ള റെയില്‍വേ സ്‌റ്റേഷനില്‍ മെയ് 19നായിരുന്നു സംഭവം. ബന്ദുപില്‍ താമസിക്കുന്ന പ്രതീക്ഷ നടേകര്‍ എന്ന 19കാരി ഏഴാം പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കി പാളം മുറിച്ചു കടക്കുകയായിരുന്നു. ഇയര്‍ഫോണില്‍ സംസാരിച്ചു കൊണ്ട് പാളം മുറിച്ചു കടക്കുകയായതിനാല്‍ എതിരെ വന്ന തീവണ്ടി കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടില്ല. ഉടന്‍ തന്നെ പ്ലാറ്റ് ഫോം ലക്ഷ്യമാക്കി വേഗത്തില്‍ നീങ്ങിയെങ്കിലും കഴിയാതെ വന്നപ്പോള്‍ പരിഭ്രാന്തയായ കുട്ടി ട്രാക്കിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പാളത്തിലൂടെ ഓടിയ കുട്ടിയെ എല്ലാവരും നോക്കി നില്‍ക്കെയാണ് തീവണ്ടി ഇടിച്ചിട്ടത്. ആദ്യത്തെ ബോഗി ശരീരത്തിനു മുകളിലൂടെ കടന്നു പോയതോടെ ലോക്കോപൈലറ്റ് തീവണ്ടി നിര്‍ത്തി.
കണ്ടുനിന്നവരെല്ലാം കുട്ടി മരിച്ചെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു അപകടം. എന്നാല്‍ വണ്ടിക്കടിയില്‍ പരിക്കുകളൊന്നുമില്ലാതെ കിടക്കുന്ന കുട്ടിയെ യാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു. ഇടത്തെ കണ്ണിനടുത്തായി ചെറിയ മുറിവൊഴിച്ചാല്‍ കാര്യമായ പരിക്കുകളൊന്നുമില്ല. സ്‌റ്റേഷന്‍ പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം 30 ലക്ഷം പേരാണ് കണ്ടത്.
കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞുവീണു നാലുപേര്‍ മരിച്ചു. മരിച്ചവരിൽ ഒരു മലയാളിയും മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. മരിച്ചവര്‍: വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാറുകാരന്‍ ഹരണാദ് ബര്‍മന്‍ ബംഗാളികളായ ജോണ്‍, സപന്‍ എന്നിവര്‍ മരിച്ചു. വേങ്ങോട് സ്വദേശി സുദര്‍ശനെ (45) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്ലാറ്റ് നിര്‍മാണത്തിനായെടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞത്.
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാറിന്റെ മകൻ ഗൗതമിനെ (28) ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറുന്നില്ല. കാരിത്താസ് റെയിൽവേ ക്രോസിനു സമീപം ശനിയാഴ്ച പുലർച്ചെയാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിനു ലഭിച്ചിട്ടില്ല. മുതിർന്ന ഫൊറൻസിക് വിദഗ്ധരുടെ നിരീക്ഷണം കൂടി പരിശോധിച്ചതിനുശേഷം വിശദമായ റിപ്പോർട്ട് നൽകാമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നു പൊലീസ് പറയുന്നു. ഗൗതമിന്റെ സംസ്കാരം ഇന്നു 12ന്.
മൃതദേഹം കണ്ടെത്തിയ റെയിൽവേ ക്രോസിന്റെ സമീപത്തുനിന്നു നൂറുമീറ്റർ മാറി ഗൗതമിന്റെ കാർ കണ്ടെത്തിയിരുന്നു. കാറിൽ രക്തം ചിതറിത്തെറിച്ച നിലയിലും കഴുത്തു മുറിക്കാൻ ഉപയോഗിച്ച കത്തി രക്തം പുരണ്ട നിലയിലും കാണപ്പെട്ടു. കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ട്രെയിനിനു മുന്നിൽച്ചാടി ആത്മഹത്യ ചെയ്തതാകാമെന്നും പൊലീസ് പറയുന്നു.
കഴുത്തിലെ മുറിവ് ഒഴികെ മൃതദേഹത്തിൽ കണ്ടെത്തിയ പരുക്കുകൾ മുഴുവൻ ട്രെയിൻ ഇടിച്ചാൽ ഉണ്ടാകാവുന്ന പരുക്കുകളാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിരീക്ഷണം.കഴുത്തിലെ മുറിവ് കാറിൽ കണ്ടെത്തിയ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ടുള്ളതാണെന്നു വ്യക്തമായിട്ടുണ്ട്.
ഈ കത്തി കൊണ്ട് ആഴത്തിൽ കഴുത്തു സ്വയം മുറിക്കാൻ കഴിയുമോ എന്നതിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. കഴുത്തിന്റെ ഇരുവശങ്ങളിലും ആഴത്തിൽ മുറിച്ചപ്പോൾ പ്രധാന ഞരമ്പുകൾ അറ്റുപോയിരുന്നു. ഇത്തരത്തിൽ ആഴത്തിൽ മുറിവേറ്റ ഒരാൾ ബോധത്തോടെ 100 മീറ്റർ ദൂരം നടന്നു റെയിൽവേ ട്രാക്ക് വരെ എങ്ങനെ എത്തിയെന്നുള്ളതിനും ട്രെയിൻ വരുന്നതുവരെ കാത്തുനിന്നു മുന്നിലേക്കു ചാടിയെന്നുള്ളതിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
അച്ഛൻ വിജയകുമാറുമായി രാത്രി എട്ടിനും ഫോണിൽ സ്വഭാവികമായി സംസാരിക്കുകയും വൈകിട്ടു കഴിക്കുവാൻ ഭക്ഷണം വാങ്ങി കൊണ്ടുവരണോയെന്നു ചോദിക്കുകയും ചെയ്ത ഗൗതം മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു എന്നതിലെ അസ്വഭാവികതയും സംശയത്തിന് ഇടനൽകുന്നുവെന്നു ബന്ധുക്കൾ പറയുന്നു.
ഗൗതമിന്റെ കാർ നിർത്തിയിട്ടിരുന്നതിനോടു ചേർന്നുള്ള വീട്ടിൽ പരിസരങ്ങൾ മുഴുവൻ വ്യക്തമാകുന്ന വിധമുള്ള സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഏതാനും മാസം മുൻപു മതിൽ പെളിച്ചുപണിതപ്പോൾ ഇതു മാറ്റി.
പകരം പുതിയത് എത്തിക്കുകയും വെള്ളിയാഴ്ച സ്ഥാപിക്കാൻ വേണ്ടി ടെക്നീഷ്യന്മാർ എത്തുകയും ചെയ്തിരുന്നു.എന്നാൽ മഴ മൂലം ശനിയാഴ്ച വന്ന് ഇവ സ്ഥാപിക്കാമെന്നു പറഞ്ഞ് ഇവർ തിരിച്ചുപോകുകയായിരുന്നു.
ജനറല്‍ ആശുപത്രിയിലെ രണ്ട് ഓപ്പറേഷന്‍ തിയറ്ററുകളും അടച്ചിട്ടിട്ട് ഒരാഴ്ച. ശുചിമുറിയിൽ നിന്നുള്ള മലിന ജലം ചോർന്നിറങ്ങിയുണ്ടായ അണുബാധയെ തുടർന്നാണ് തിയറ്ററുകളും അടച്ചിട്ടത്. പ്രസവ ശസ്ത്രക്രിയ അടക്കമുള്ള അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമുള്ള രോഗികളെ മെഡിക്കൽ കോളജിലേക്കു മാറ്റി.
മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് തിയറ്ററുകള്‍ അടച്ചിട്ടത്. ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അണുബാധ ഭീഷണിയെത്തുടർന്നു ജനറൽ ആശുപത്രിയിലെ തിയറ്റർ അടച്ചിടുന്നത്. മേജർ ഓപ്പറേഷൻ തിയറ്ററിനു പുറമേ കുടുംബാസൂത്രണ വിഭാഗത്തോട് അനുബന്ധിച്ചുള്ള തിയറ്ററുമാണ് ജനറൽ ആശുപത്രിയിലുള്ളത്. ഇരു തിയറ്ററുകളിലും ഈർപ്പവും അണുബാധയും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ 30 മുതലാണ് തിയറ്ററുകൾ അടച്ചത്. തിയറ്ററിനുള്ളിലെ ശീതീകരണ സംവിധാനവും പ്രവർത്തനം നിലച്ചിരിക്കയാണ്. ദിവസവും സിസേറിയനുൾപ്പടെ നിരവധി ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയിരുന്നത്. പ്രധാന തിയേറ്ററിനു സമീപമുള്ള രണ്ടാം വാർഡ് നവീകരിച്ചെങ്കിലും ഉദ്ഘാടനം കഴിയാത്തതിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ആകെ ആറ് പേ വാർഡുള്ളതിൽ നല്ലൊരു ശതമാനവും ഒഴിഞ്ഞു കിടക്കയാണ്. ആശുപത്രിയുടെ ലേബർ റൂമിൽ അടിസ്ഥാന സൗകര്യങ്ങളുമില്ല. മിക്ക വാർഡുകളിലും വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ രോഗികള്‍ക്ക് മറ്റ് ആശുപത്രികളിലേക്ക് മാറേണ്ട സ്ഥിതിയിലാണ്.
ന്യൂഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. രണ്ട് വര്‍ഷത്തേക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോളേജുകള്‍ക്ക് സുപ്രീം കോടതി നിയോഗിച്ച പാനല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതി മറികടന്നാണ് സര്‍ക്കാര്‍ നീക്കം.
നിലവില്‍ ഈ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെത്തന്നെ തുടരാം. സെക്യൂരിറ്റി തുകയായി കോളേജുകള്‍ നല്‍കിയിരുന്ന രണ്ട് കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ഈ വിലക്ക് ഒരു കാരണവശാലും ബാധിക്കില്ലെന്നും കോളേജുകളിലെ ്ടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി അരുണ്‍ സിംഗാള്‍ പറഞ്ഞു.
2016ല്‍ പ്രവേശനത്തിന് അനുമതി ചോദിച്ച 109 കോളേജുകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പരിശോധന നടത്തിയിരുന്നു. ഇവയില്‍ 17 കോളേജുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. മെഡിക്കല്‍ കൗണ്‍സിലിലെ അഴിമതി പഠിക്കാനായി സുപ്രീം കോടതി നിയോഗിച്ച എം.എല്‍.ലോധ കമ്മിറ്റി ഇത് പുനഃപരിശോധിക്കുകയും 34 കോളേജുകള്‍ക്ക് കൂടി പ്രവേശനത്തിന് അനുമതി നല്‍കുകയുമായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന് കോളേജുകള്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു സമിതി അനുമതി നല്‍കിയത്. എന്നാല്‍ ഈ വാഗ്ദാനം കോളേജുകള്‍ പാലിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
നാഗ്പൂരിൽ മലയാളിയുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചകേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി സ്വാതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ 29നാണ് കായംകുളംസ്വദേശി നിതിൻനായരെ വീടിനുള്ളിൽ മരിച്ചനിലയിൽകണ്ടെത്തിയത്.
മധ്യപ്രദേശിലെ ബേതുളിൽ താമസിക്കുന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിൻനായരെ കഴിഞ്ഞ ഏപ്രിൽ 29 നാണ് നാഗ്പൂരിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. പാലക്കാട് തേങ്കുറുശി വിളയംചാത്തന്നൂർ ഗീതാലയത്തിൽ സ്വാതിയാണ് നിതിന്റെ ഭാര്യ. തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചാണ് മരണമെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് നിതിന്റെ മരണത്തിൽ സ്വാതിയുടെ പങ്ക് പുറത്തായത്.
മറ്റൊരു ബന്ധത്തിൽ വിവാഹമോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു നിതിനും സ്വാതിയും തമ്മിലുളള വിവാഹം. പിതാവ് രമേശ്നായരുടെ ചികിൽസയ്ക്കുവേണ്ടിയാണ് നിതിൻ നാഗ്പൂരിൽ വാടകവീടെടുത്തത്. നിതിന്റെ മരണത്തിനു പിന്നാലെ പിതാവ് രമേശ്നായരും മരിച്ചു. നാഗ്പൂരിലെ ബജാജ് നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.