India

ദല്‍ഹിയില്‍ നടക്കുന്ന ഗുസ്തിതാരങ്ങളുടെ പ്രതിഷേധ സമരത്തില്‍ നിന്നും സാക്ഷി മാലിക് പിന്‍മാറി. വടക്കന്‍ റെയില്‍വേ ഡിവിഷനിലെ ഉദ്യോഗസ്ഥയായ അവര്‍ അവിടെ ജോലിയില്‍ പ്രവേശിക്കുമെന്നാണ് അറിയുന്നത്. ശനിയാഴ്ച രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച ഫലപ്രദമായില്ലങ്കിലും ചില ഗുസ്തിതാരങ്ങള്‍ പ്രതിഷേധ സമരത്തില്‍ നിന്നും പിന്‍മാറുമെന്ന് അപ്പോള്‍ തന്നെ സൂചനയുണ്ടായിരുന്നു.

അഖിലേന്ത്യാ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണന്‍ സിംഗിനെതിരെ ലൈംഗിക പീഡനുവുമായി ബന്ധപ്പെട്ട് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്്തിതാരങ്ങള്‍ ദല്‍ഹിയില്‍ സമരം തുടങ്ങിയത്. സമരത്തിന്റെ മൂര്‍ധന്യത്തില്‍ തങ്ങള്‍ക്ക് കിട്ടിയ മെഡലുകള്‍ ഗംഗയില്‍ ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം വരെ താരങ്ങള്‍ നടത്തിയിരുന്നു. അതോടൊപ്പം ജന്തര്‍മന്തറില്‍ വലിയ തോതില്‍ പൊലീസ് നടപടിയും താരങ്ങള്‍ക്ക് നേരെയുണ്ടായി.

അമിത്ഷായെ സന്ദര്‍ശിച്ചു കഴിഞ്ഞപ്പോള്‍ തന്നെ സാക്ഷി മാലിക് അടക്കമുള്ള ചില ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്നും പിന്‍മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ അന്തരിച്ചു. തൃശൂര്‍ കയ്പമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം.

വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റ് താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കുണ്ട്.ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു.

ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക് വന്ന സുധി കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ,ബിഗ് ബ്രദര്‍, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.2015ല്‍ പുറത്തിറങ്ങിയ കാന്താരി ആയിരുന്നു ആദ്യ ചിത്രം.

പള്ളി നിര്‍മാണത്തിലെ കണക്ക് സംബന്ധിച്ച് വികാരിയും വിശ്വാസികളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചതായി കണക്കാക്കി കൂട്ടമണിയടിച്ച് കുര്‍ബാന നടത്തി വികാരിയച്ചന്‍. തൃശൂര്‍ പൂമല ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലാണ് സംഭവം. ഇടവകയിലെ വിശ്വാസികളില്‍ ചിലര്‍ വികാരിയുടെ നടപടിയെ തുടര്‍ന്ന് പള്ളിയ്ക്ക് മുന്നില്‍ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകളും നടത്തി.

പുതിയ പള്ളി നിര്‍മിച്ചതിന്റെ കണക്ക് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശ്‌നം ആരംഭിക്കുന്നത്. പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്നത് വികാരി ഫാ. ജോയസണ്‍ കോരോത്തായിരുന്നു. ഇതിനായി അഞ്ചരക്കോടിയോളം രൂപ വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്തു. തുടര്‍ന്ന് പള്ളി നിര്‍മാണം പൂര്‍ത്തിയായിട്ടും വികാരി കണക്ക് അവതരിപ്പിക്കാന്‍ തയാറാകാഞ്ഞതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്. വിശ്വാസികളും ഭാരവാഹികളും നിരന്തരമായി ആവശ്യം ഉന്നയിച്ചതോടെ രൂപതയില്‍ നിന്ന് കണക്ക് അവതരിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. ശേഷം ഏഴ് മാസം കഴിഞ്ഞാണ് കണക്ക് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് കണക്കിനെ ചൊല്ലി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെ വികാരിക്കെതിരേ ഒരു വിഭാഗം വിശ്വാസികള്‍ പൂമല ചെറുപുഷ്പ ദേവാല സംരക്ഷണ സമിതി എന്ന പേരില്‍ സംഘടിക്കുകയും ചെയ്തു.

അതേസമയം പഴയപള്ളി പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന മര ഉരുപ്പടികള്‍ എവിടെയന്നും പള്ളിയിലെ വസ്തുക്കള്‍ പതിവായി മോഷണം പോയിട്ടും എന്തുകൊണ്ട് സിസിടിവി വെക്കുന്നില്ലന്നും തുടങ്ങിയ ആരോപണങ്ങള്‍ വികാരിക്കെതിരേ ഉന്നയിച്ച് സംരക്ഷണ സമിതി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. വികാരി നേരിട്ട് പള്ളി സംബന്ധമായ ഇടപാടുകള്‍ നടത്തരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ തനിക്കെതിരേ ഫ്‌ളക്‌സുകള്‍ വന്നതോടെ ഫാ.ജോയസണ്‍ കോരോത്ത് കഴിഞ്ഞ ഞാറാഴ്ച കൂട്ടമരണ കുര്‍ബാന നടത്തിയിരുന്നു. തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഫ്‌ളക്‌സുകള്‍ പൊങ്ങിയിട്ടും ഇടവകയിലെ ആരും പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ഈ ഇടവകക്കാരെല്ലാം മരിച്ചു എന്നു പറഞ്ഞായിരുന്നു മരണ കുര്‍ബാന നടത്തിയിരുന്നത്.

എന്നാല്‍ ജീവിച്ചിരുന്ന ഇടവകക്കാര്‍ക്ക് കൂട്ടമരണക്കുര്‍ബാന ചൊല്ലിയതോടെ പ്രശനം രൂക്ഷമായി. തുടര്‍ന്ന് വികാരിയെ അനുകൂലിച്ചിരുന്ന വിശ്വാസികള്‍ പോലും എതിര്‍ ദിശയിലേക്ക് ചേര്‍ന്നു. ഇന്ന് പ്രതിഷേധമായി പള്ളി പരിസരത്ത് തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകള്‍ വിശ്വാസികള്‍ നടത്തി. ഇടവകക്കാരുടെ കൂട്ട മരണ കുര്‍ബാന ചൊല്ലിയ വികാരിക്ക് അഭിനന്ദനങ്ങള്‍ എന്ന ഫ്‌ള്ക്‌സ് സ്ഥാപിക്കുകയും ചെയ്തു. താടികള്‍ കെട്ടിയും കറുത്ത കൈയുറകള്‍ ധരിച്ചുമായിരുന്നു ഇടവകക്കാര്‍ പ്രതിഷേധം നടത്തിയത്.

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി  തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ ആരോപണമുന്നയിച്ച്  പെൺകുട്ടിയുടെ കുടുംബം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി ശ്രദ്ധ സതീഷ് (20) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് കോളേജ് അധികൃതർ അപമാനിച്ചതായി കുടുംബം ആരോപണം ഉന്നയിച്ചത്. കോളേജ് ലാബിൽ മൊബൈൽ ഉപയോഗിച്ചതിനെ തുടർന്ന് ശ്രദ്ധയുടെ മൊബൈൽ കോളേജ് അധികൃതർ പിടിച്ചെടുക്കുകയും പെൺകുട്ടിയെ വഴക്ക് പറയുകയും ചെയ്തിരുന്നു.

മൊബൈൽ ഫോൺ പിടിച്ച് വച്ചതിന് ശേഷം ഫോൺ തിരികെ വേണമെങ്കിൽ മാതാപിതാക്കളെ വിളിച്ച് കൊണ്ട് വരണം എന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മാതാപിതാക്കളെ കോളേജ് അധികൃതർ തന്നെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. കൂടാതെ സെമസ്റ്റർ പരീക്ഷയ്ക്ക് ശ്രദ്ധയ്ക്ക് മാർക്ക് കുറവാണെന്ന് കോളേജ് അധികൃതർ പറഞ്ഞതായും വീട്ടുകാർ പറയുന്നു.

ഈ സംഭവം കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സംസാരമായത് ശ്രദ്ധയെ മാനസികമായി തളർത്തിയതായി കൂട്ടുകാരികൾ പറഞ്ഞു. ഹോസ്റ്റലിലെ മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ശ്രദ്ധ ഹോസ്റ്റൽ മുറിയിൽ തൂങ്ങുകയായിരുന്നു. മറ്റ് കുട്ടികൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കോളേജ് അധികൃതരെ വിവരമറിയിച്ച് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

ദില്ലി: ഒ‍ഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്, .റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അപകടത്തിൽ 275 പേര്‍ മരിച്ചെന്നാണ് ഒഡീഷ സർക്കാർ സ്ഥിരീകരിച്ചത്. മരിച്ചവരിൽ 88 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങൾ ഒഡിഷ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും നടത്താനാണ് തീരുമാനം. ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ ആയിരത്തിലേറെപ്പേരിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങളറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറായ 139 ല്‍ വിളിക്കാമെന്ന് റെയില്‍വേ അറിയിച്ചു. പരിക്കേറ്റവരുടെയോ, മരിച്ചവരുടെയോ ബന്ധുക്കള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ തേടാം. ഒഡിഷയിലെത്താനുള്ള ചെലവുകള്‍ റെയില്‍വേ വഹിക്കുമെന്നും റെയില്‍വേ ബോര്‍ഡംഗം ജയ വര്‍മ്മ സിന്‍ഹ അറിയിച്ചു. അതേസമയം, ട്രെയിൻ അപകടം നടന്ന ഒഡിഷയിലെ ബഹനഗ റെയിൽവേ സ്റ്റേഷനിലെ ഒരു കിലോ മീറ്റർ പാളം പുനർനിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പാളം തെറ്റിയ ട്രെയിനുകൾ ഇരു വശത്തേക്കും മാറ്റി.നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.വ്യാഴ്ച്ചയോടെ ഗതാഗതം സാധാരണ നിലയിലാക്കുകയാണ് ലക്ഷ്യം.

പറ്റ്ന: ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണത് ദേശീയതലത്തിൽ ചർച്ചയാകുന്നു. 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന നാലുവരിപ്പാലം രണ്ടാം തവണവും തകർന്നുവീണതോടെ വൻവിവാദമായി. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. സുൽത്താൻ​ഗഞ്ച്-ഖ​ഗോരിയ ജില്ലകളെ ബന്ധിപ്പിക്കാനായാണ് 1717 കോടി രൂപ വിനിയോഗിച്ച് പാല നിർമാണം ആരംഭിച്ചത്. എന്നാൽ, നിർമാണം തുടങ്ങ് എട്ട് വർഷമായിട്ടും പൂർത്തിയായില്ലെന്ന് മാത്രമല്ല, ഒരു വർഷത്തിനിടെ രണ്ട് തവണ തകർന്നുവീഴുകയും ചെയ്തു. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്.  മുമ്പ് 2022ലാണ്  പാലത്തിന്‍റ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. കൊടുങ്കാറ്റ് വീശിയതാണ് പാലം തകരാൻ കാരണമെന്നാണ് അന്ന് പറഞ്ഞത്.

പാലം തകർന്നുവീണതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിന്റെ 4-5 തൂണുകൾ തകർന്നതായി വിവരം ലഭിച്ചു. ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഭഗൽപൂർ ജില്ലാ മജിസ്‌ട്രേറ്റ് സുബ്രത് കുമാർ സെൻ പറഞ്ഞതായി വാർത്താഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാരിൽ അഴിമതി വ്യാപകമാണെന്നാരോപിച്ച് ബിജെപി രം​ഗത്തെത്തി. ബിഹാറിൽ കമ്മീഷൻ ഭരണമാണ് നടക്കുന്നതെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. 2015ൽ നിതീഷ് കുമാർ ഉദ്ഘാടനം ചെയ്ത പാലമാണ് തകർന്നത്. രണ്ടാമത്തെ തവണയാണ് പാലം അപകടത്തിൽപ്പെടുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാറും തേജസ്വിയും രാജിവയ്ക്കണമെന്ന് ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പറഞ്ഞു. ബെഗുസാര ജില്ലയിലെ പാലം രണ്ടായി പിളർന്നു പുഴയിൽ വീണിരുന്നു. നിർമാണം പൂർത്തിയായ പാലമാണ് അന്ന തകർന്നത്. അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകാത്തതിനാലാണ് അന്ന് ഉദ്ഘാടനം വൈകിയത്.

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണം ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ചരക്ക് തീവണ്ടിയിൽ ഇടിച്ച് കയറിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തെറ്റായ സിഗ്നലാകാം കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ഓടാൻ കാരണമായത് എന്നാണ് നിഗമനം. ചരക്കുവണ്ടിയുമായി ഇടിച്ച് പാളം തെറ്റിയ കോറമണ്ഡലിന്റെ നാല് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ പിന്നിലെ കോച്ചുകളിലേക്ക് വീഴുകയായിരുന്നു.

അപകടമുണ്ടായ ഇന്നലെ രാത്രി തന്നെ സംഭവസ്ഥലം സന്ദർശിച്ച നാല് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ റെയിൽ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലുള്ളത് നിർണായക കണ്ടെത്തലുകലാണ്. ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറിയോടിയതാണ് അപകട കാരണം. സിഗ്നൽ നൽകുന്നതിൽ ഉണ്ടായ മാനുഷികമായ പിഴവാകാം ഇതിന് കാരണം. കോറമണ്ഡൽ എക്സ്പ്രസിന് പ്രധാന പാതയിലൂടെ കടന്നുപോകാൻ ഗ്രീൻ സിഗ്നൽ നൽകിയ ശേഷം അത് പൊടുന്നനെ പിൻവലിക്കപ്പെട്ടു എന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ, പ്രധാന റെയിൽവേ ട്രാക്കിലൂടെ കടന്നുപോകേണ്ടിയിരുന്ന കോറമണ്ഡൽ എക്സ്പ്രസ് 130 കിലോ മീറ്റർ വേഗതയിൽ ലൂപ്പ് ട്രാക്കിലേക്ക് കടന്ന് അവിടെ നിർത്തിയിട്ടിരുന്ന ചരക്ക് വണ്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇങ്ങനെ സംഭവിക്കണമെങ്കിൽ സിഗ്നലിം​ഗ് സംവിധാനത്തിൽ പിഴവ് ഉണ്ടായിരുന്നിരിക്കണം.

ചരക്ക് തീവണ്ടിയുമായുള്ള ഇടിയിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 21 ബോഗികൾ പാളംതെറ്റി മറിഞ്ഞു.
എൻജിൻ ചരക്ക് തീവണ്ടിക്ക് മുകളിലേക്ക് കയറി. കോറമണ്ഡൽ എക്സ്പ്രസിന്റെ ബോഗികളിൽ മൂന്നെണ്ണം ഈ സമയം തൊട്ടടുത്ത ട്രാർക്കിലൂടെ പോവുകയായിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന്റെ അവസാനത്തെ നാല് ബോഗികളിലേക്ക് വീണു. ഈ ആഘാതത്തിലാണ് ഹൗറ സൂപ്പർ ഫാസ്റ്റിന്റെ രണ്ട് ബോഗികൾ പാളംതെറ്റിയത്.

കോറമണ്ഡൽ എക്സ്പ്രസിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരിൽ അധികവും. അപകട സ്ഥലത്ത് ഉണ്ടായിരുന്നത് നാല് ട്രാക്കുകൾ ആണെന്ന് റെയിൽവേയുടെ ഡേറ്റ ലോഗർ ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. വശങ്ങളിലെ ചുവന്ന നിറത്തിലെ ട്രാക്കുകളിൽ ആയിരുന്നു ചരക്ക് തീവണ്ടികൾ നിർത്തി ഇട്ടിരുന്നത്. നടുവിലെ രണ്ട് ട്രാക്കുകളിലൂടെയാണ് അപകടം ഉണ്ടായ ട്രെയിനുകൾ കടന്നുപോകേണ്ടിയിരുന്നത്. ട്രാക്ക് നേരിയ തോതിൽ ദ്രവിച്ചിരുന്നതായി റിപ്പോർട്ടിൽ പരാമർഷമുണ്ടെങ്കിലും ഇത് അപകടത്തിന് കാരണമായതായി കണ്ടെത്തിയിട്ടില്ല. കൂട്ടിയിടി തടയാനുള്ള കവച് സംവിധാനം അപകടമുണ്ടായ പാതയിൽ ഉണ്ടായിരുന്നില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കവച സംവിധാനം  എക്സ്പ്രസ് ലൂപ്പ് ട്രാക്കിലേക്ക് കടക്കാൻ കാരണമായ സിഗ്നൽ പിഴവ് എങ്ങനെ ഉണ്ടായി എന്നാണ് ഇനി കണ്ടെത്തേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യം കണ്ടത്താനാകൂ എന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്.

കാര്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പുരോഹിതന്‍ മരിച്ചു. തലശേരി അതിരൂപതയിലെ വികാരിയായ ഫാ.മനോജ് ഒറ്റപ്ലാക്കലാണ് (35) മരിച്ചത്. കാറിലുണ്ടായിരുന്ന ഫാ.ജോര്‍ജ് കരോട്ട്, ഫാ.പോള്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇവരുടെ പരിക്ക് ഗുരുതരമല്ല.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ദേശീയപാതയില്‍ മുക്കാളിയിലാണ് അപകടം നടന്നത്. പാലായില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന അച്ചന്‍മാര്‍ സഞ്ചരിച്ച കെ.എല്‍-59 യു 85 നമ്പര്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫാ.മനോജിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എടൂര്‍ സ്വദേശിയാണ് മരിച്ച ഫാ.മനോജ് ഒറ്റപ്ലാക്കല്‍.

 

കമ്പം ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാന്‍ തമിഴ്‌നാട്. തമിഴ് നാട്ടിലെ കമ്പത്താണ് അരിക്കൊമ്പനെ കണ്ടെത്തിയത്. മയക്കുവെടിവെച്ച് പിടിച്ച് ആനയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം. കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പിന്റേയും പോലീസിന്റെയും ഭാഗത്ത് നിന്നും തുടരുകയാണ്. കമ്പം ടൗണിലൂടെ ഓടി പരിഭ്രാന്തി പരത്തിയ അരിക്കൊമ്പന്‍ അതിന് ശേഷം ഇപ്പോള്‍ നഗരത്തിന് സമീപത്തെ പുളിമരക്കാട്ടില്‍ ശാന്തനായി ഒളിച്ചു നില്‍ക്കുകയാണ്.

ആനയെ മുകളിലേക്ക് വെടിവെച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ ഡിഎഫ്ഒ മാരും തേനി എസ്.പി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്. ആനയെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടില്‍ വിടാനാണ് ഉദ്ദേശം. ഇതിനായി വെറ്റിനറി ഡോക്ടര്‍മാരുടെ സംഘത്തെയും കുങ്കിയാനകളേയും വാഹനങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നാണ് തമിഴ്‌നാട് വനം വകുപ്പും പറയുന്നത്. ആകാശത്തേക്ക് വെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് ഓടിക്കാനുള്ള സാഹചര്യം പരാജയപ്പെട്ടാല്‍ മാത്രമേ മയക്കുവെടി വെയ്ക്കൂ.

ഇന്ന് രാവിലെയായിരുന്നു അരികൊമ്പന്‍ കമ്പത്തെ നഗരത്തില്‍ ഇറങ്ങിയത്. ആന നില്‍ക്കുന്ന സമീപത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് രണ്ടു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലുള്ള വനപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ലോവര്‍ പെരിയാര്‍ മേഖലയില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അരികൊമ്പന്‍ ഇവിടെയെത്തിയത്. നഗരത്തിലൂടെ പരിഭ്രാന്തി പരത്തി ഓടിയ അരികൊമ്പന്‍ ഓട്ടോറിക്ഷകള്‍ തകര്‍ത്തിരുന്നു. അതിന് ശേഷം ആള്‍ക്കാര്‍ ബഹളം വെയ്ക്കുകയും വാഹനങ്ങള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഹോണുകള്‍ മുഴക്കുകയും ചെയ്തതോടെയാണ് ആന പുളിമരക്കാട്ടിലേക്ക് കയറിയത്.

ആനയിടഞ്ഞ സാഹചര്യത്തില്‍ കമ്പത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കാര്‍ ആരും തന്നെ പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പം നഗരത്തിലേക്ക് ആള്‍ക്കാര്‍ കടന്നുവരാന്‍ സാഹചര്യവുമുള്ള ചെറിയ റോഡുകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.

ലണ്ടൻ: ബർമിംഗ്ഹാമിലെ മുസ്ലീം പ്രവർത്തകർ വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടഞ്ഞു. മതസൗഹാർദം തകർക്കുന്നു എന്നതിനെ തുടർന്ന് ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്‌ടിച്ച സിനിമയാണിത് എന്നതിനെ തുടർന്നായിരുന്നു നടപടി. കശ്മീരി ആക്ടിവിസ്റ്റായ ഷക്കീൽ അഫ്‌സറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രതിഷേധക്കാർ വെള്ളിയാഴ്ച ബർമിംഗ്ഹാമിലെ സിനിവേൾഡ് തിയേറ്ററിൽ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടസ്സപ്പെടുത്തിയതായിട്ടാണ് വാർത്തകൾ പുറത്ത് വരുന്നത്.

അഫ്‌സറും സംഘവും സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടത്. മതത്തെ വികൃതമാക്കി കാണിക്കുന്ന അജണ്ടയാണ് സിനിമയെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സിനിവേൾഡിലെ ജീവനക്കാർ സ്‌ക്രീനിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർബന്ധിതരായി. എന്നാൽ സിനിമയെ അനുകൂലിക്കുന്ന ആളുകൾ പ്രദർശനം തുടരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. പോലീസ് സംരക്ഷണത്തിൽ ചിത്രം പ്രദർശിപ്പിക്കണമെന്നും ഇക്കൂട്ടർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം സംരംഭകനും പ്രോപ്പർട്ടി ഡെവലപ്പറുമായ അഫ്‌സർ ലേഡി ഓഫ് ഹെവൻ സിനിമ പിൻവലിക്കാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകി. എൽജിബിടി മൂല്യങ്ങൾ പഠിപ്പിക്കുന്നതിനെതിരെ പ്രകടനം നടത്തിയതിന് ശേഷം 2019 ൽ ബർമിംഗ്ഹാമിലെ ഒരു പ്രൈമറി സ്കൂളിന് പുറത്ത് പ്രതിഷേധിക്കുന്നതിൽ നിന്നും അദ്ദേഹത്തെ സമാന രീതിയിൽ വിലക്കിയിരുന്നു.

Copyright © . All rights reserved