India

ഐ.ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സൈബര്‍ ഡിവിഷന്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ 5107 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 3289 മൊബൈല്‍ നമ്പറുകളും 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്‌സൈറ്റുകളും തടഞ്ഞു. നഷ്ടപ്പെട്ട 201 കോടിയില്‍ 20 ശതമാനം തുക തിരിച്ചുപിടിച്ചു.

അതേസമയം കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1511 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. തട്ടിപ്പിനുപയോഗിച്ച 1730 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. 2124 ഐ.എം.ഇ.ഐ നമ്പരുകളും മരവിപ്പിച്ചു. തട്ടിയെടുക്കുന്ന പണം നിക്ഷേപിക്കാന്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ നല്‍കുന്ന 50 ലേറെപ്പേര്‍ അറസ്റ്റിലായിട്ടുണ്ട്. വായ്പാ തട്ടിപ്പ് നടത്തുന്ന 436 ആപ്പുകളും നീക്കം ചെയ്തു. 6011 തട്ടിപ്പ് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തു.

റിസര്‍വ് ബാങ്ക് അംഗീകരിച്ച നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ലോണ്‍ ആപ്പുകളെക്കുറിച്ചും ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചും പൊലീസ് ബോധവത്കരണം നടത്തുന്നുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തില്‍ നിന്ന് തട്ടിച്ചത് 617.59 കോടി രൂപയാണ്. ഇതില്‍ തിരിച്ചുപിടിക്കാനായത് 9.67 കോടി മാത്രം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മെയ് വരെ നഷ്ടപ്പെട്ട തുകയാണിത്. വന്‍തുക കിട്ടുമെന്ന പ്രലോഭനത്തിലും കേസില്‍ കുടുക്കുമെന്ന് സി.ബി.ഐ ചമഞ്ഞുള്ള ഭീഷണികള്‍ക്ക് വഴങ്ങിയും ലോണ്‍ ആപ്പുകളില്‍ തലവച്ചും മൊബൈലിലെത്തുന്ന ഒ.ടി.പി പങ്കിട്ടുമാണ് മിക്കവരും തട്ടിപ്പിനിരയാകുന്നത്.

പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്ന് വീഡിയോ കോള്‍ ചെയ്ത് ഭീഷണിപ്പെടുത്തി മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനയും കോടികള്‍ തട്ടിയിട്ടുണ്ട്. ഉത്തരേന്ത്യയും മറ്റു രാജ്യങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പായതിനാല്‍ അന്വേഷണത്തിന് പരിമിതികളുണ്ട്. ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തിയത്.

ജൂലൈ മൂന്ന് മുതൽ ഒരു കുർബാനയെങ്കിലും ഏകീകൃത രീതിയിൽ അർപ്പിക്കാത്ത വൈദികർക്കെതിരെ കനത്ത നടപടിയുണ്ടാകുമെന്ന് സിറോ മലബാർ സഭ. ജൂൺ ഒമ്പതിലെ സർക്കുലർ നിലനിൽക്കും. ഏകീകൃത കുർബാന രീതി എല്ലാവർക്കും പരിചയമായ ശേഷം ജനാഭിമുഖ കുർബാന പൂർണമായും ഒഴിവാക്കും. മെത്രാന്മാർ പള്ളികളിൽ എത്തുമ്പോൾ ഏകീകൃത കുർബാനയ്ക്ക് വേണ്ട സൗകര്യങ്ങൾ അതാത് ഇടവകകൾ ഒരുക്കി നൽകണമെന്നും സിറോ മലബാർ സഭ അറിയിച്ചു.

സിനഡാനന്തര അറിയിപ്പിന്റെ പൂർണ്ണരൂപം

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെ, സമർപ്പിതരെ, അല്മായ സഹോദരിസഹോദരന്മാരെ, മുപ്പത്തിരണ്ടാമത് സീറോമലബാർ മെത്രാൻ സിനഡിന്റെ പ്രത്യേക ഓൺലൈൻ സമ്മേളനം 2024 ജൂൺ 14, 19 എന്നീ തീയതികളിൽ പൂർത്തിയായി. സഭയുടെ ഏകീകൃത കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം – അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരമായി 2024 മെയ് മാസം 15-ാം തീയതി റോമിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ ചേർന്ന ഉന്നതാധികാര സമിതി നല്കിയ അന്തിമ തീരുമാനങ്ങൾ അറിയിക്കുന്നതിനും അവ നടപ്പിലാക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ സമ്മേളനം ചേർന്നത്. ഉന്നതാധികാരസമിതിയുടെ തീരുമാനങ്ങൾ 2024 ജൂൺ 9 ന് സർക്കുലർ (സർക്കുലർ 4/2024) വഴി നിങ്ങളെ അറിയിച്ചിരുന്നല്ലോ.

എറണാകുളം – അങ്കമാലി അതിരൂപതയിൽനിന്നുള്ള അഭിവന്ദ്യപിതാക്കന്മാരും അവർ വഴി നിരവധി വൈദികരും ചില അഭിപ്രായങ്ങളും പ്രായോഗികനിർദേശങ്ങളും സിനഡിനു സമർപ്പിക്കുകയുണ്ടായി. പ്രസ്തുത നിർദേശങ്ങളിൽ പ്രധാനങ്ങളായതു താഴെപ്പറയുന്നവയാണ്:

ഏകീകൃത കുർബാനയർപ്പണം നടപ്പിലാക്കണം എന്ന പരിശുദ്ധ പിതാവിന്റെ ഉദ്ബോധനം അനുസരിക്കുന്നതിന്റെ ഭാഗമായി 2024 ജൂലൈ 3-ാം തീയതി എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിത ഭവനങ്ങളിലും വൈദിക സമർപ്പിത പരിശീലനകേന്ദ്രങ്ങളിലും ഏകീകൃതരീതിയിൽ കുർബാനയർപ്പിക്കുക, അന്നുമുതൽ ഏകീകൃത കുർബാനയർപ്പണരീതി പരിചയപ്പെടുന്നതിന്റെ ഭാഗമായി (catechetical purpose) എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു വി. കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അതിരൂപതയിലെ എല്ലാ പള്ളികളിലും അർപ്പിച്ചു തുടങ്ങുക, വചനവേദി (ബേമ്മ) ഉപയോഗിച്ച് എല്ലാ ദൈവാലയങ്ങളിലും വി. കുർബാനയർപ്പിക്കുക, മെത്രാന്മാരും വൈദികരും അജപാലന ആവശ്യങ്ങൾക്കായി ഇടവക സന്ദർശിക്കുമ്പോൾ ഏകീകൃതരീതിയിൽ വി. കുർബാനയർപ്പിക്കുക എന്നിവയാണ്.

പ്രസ്തുത നിർദേശങ്ങളെ പൈതൃകമായ സ്നേഹത്തോടെ സിനഡുപിതാക്കന്മാർ ചർച്ചചെയ്യുകയും വിലയിരുത്തുകയും ചെയ്തു. തത്ഫലമായി ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളെ അറിയിക്കുന്നു:

1. റോമിലെ ഉന്നതാധികാരസമിതിയുടെ നിർദേശപ്രകാരം 2024 ജൂൺ 9 ന് നല്കിയ സർക്കുലർ സാധുവായി നിലനില്ക്കുന്നതാണ്. അതിനാൽ ജൂലൈ 3 മുതൽ സീറോമലബാർ കുർബാനയർപ്പിക്കുന്ന എല്ലാ വൈദികരും 2021 നവംബർ 28ാം തീയതി പ്രാബല്യത്തിൽ വന്ന തക്സയിൽ നിർദേശിച്ചിരിക്കുന്നത് പോലെ ഏകീകൃത രീതിയിൽ മാത്രം വിശുദ്ധ കുർബാന അർപ്പിക്കേണ്ടതാണ്.

2. എന്നാൽ 2024 ജൂലൈ 3 മുതൽ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡു നിർദേശിച്ച ഏകീകൃതരീതിയിൽ അർപ്പിച്ചുതുടങ്ങുന്ന വൈദികർക്കെതിരെ 2024 ജൂൺ 9 ന് നല്കിയ സർക്കുലറിൽ അറിയിച്ച പ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ല. അജപാലനപരമായ ആവശ്യങ്ങൾ പരിഗണിച്ച് ഏകീകൃത കുർബാനയർപ്പണരീതി പരിചയപ്പെടുന്നതിനും ബോധവല്ക്കരണത്തിനുമുള്ള സമയം (catechetical purpose) അനുവദിക്കാമെന്നു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2022 മാർച്ച് 25 ന് നമ്മുടെ അതിരൂപതയ്ക്കു നൽകിയ കത്തിൽ അറിയിച്ചകാര്യം നിങ്ങൾക്കറിയാമല്ലോ. ഈ കാലഘട്ടം പൂർത്തിയായി ഏകീകൃതരീതിയിലുള്ള വി. കുർബാനയർപ്പണം മാത്രം അനുവദനീയമാകുന്ന സമയക്രമം തുടർന്നു വരുന്ന സിനഡിൽ തീരുമാനിച്ചറിയിക്കുന്നതാണ്.

3. 2024 ജൂലൈ മൂന്നിന് ശേഷം എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിക്കപ്പെടാത്ത ഇടവകകളിലും സ്ഥാപനങ്ങളിലും അതിനു വിസമ്മതിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന വൈദികർക്കെതിരെ 2024 ജൂൺ ഒമ്പതിലെ സർക്കുലറിൽ നിർദേശിച്ചപ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണ്. സഭയെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ ഈ സാഹചര്യം ഒഴിവാക്കാൻ എല്ലാ വൈദികരോടും ദൈവനാമത്തിൽ ഞങ്ങൾ ആവശ്യപ്പെടുന്നു.

4. ഏകീകൃതരീതിയിൽ മാത്രം ഇപ്പോൾ വി. കുർബാനയർപ്പിക്കുന്നവർക്കും 2024 ജൂൺ ഒമ്പതിലെ സർക്കുലർ പ്രകാരം 2024 ജൂലൈ 3 മുതൽ ഏകീകൃതരീതിയിൽ വി. കുർബാന അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികർക്കും യാതൊരുവിധപ്രതിബന്ധമോ പ്രതിസന്ധിയോ സൃഷ്ടിക്കാതിരിക്കാൻ എല്ലാവരും ബോധപൂർവം ശ്രദ്ധിക്കണം.

5. സമർപ്പിത ഭവനങ്ങളിലും വൈദിക സമർപ്പിത പരിശീലനകേന്ദ്രങ്ങളിലും 2021 നവംബർ 28ാം തീയതി പ്രാബല്യത്തിൽ വന്ന തക്സയിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ ഏകീകൃതരീതിയിൽ 2024 ജൂലൈ മൂന്ന് മുതൽ വിശുദ്ധ കുർബാന അർപ്പിക്കേണ്ടതാണ്.

6. അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിതഭവനങ്ങളിലും എല്ലാ വി. കുർബാനയർപ്പണത്തിനും വചനവേദി (ബേമ്മ) ഉപയോഗിക്കേണ്ടതാണ്.

7. സീറോമലബാർ സഭയിലെ മെത്രാന്മാരും വൈദികരും അജപാലന ആവശ്യങ്ങൾക്കായി അതിരൂപതയിലെ പള്ളികളിൽ വരുമ്പോൾ ഏകീകൃതരീതിയിൽ വി. കുർബാന അർപ്പിക്കാനുള്ള ക്രമീകരണം ചെയ്യേണ്ടതാണ്.

8. സഭയുടെ കൂട്ടായ്മയ്ക്കു ഭംഗം വരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളിൽനിന്ന് എല്ലാ വൈദികരും സമർപ്പിതരും അല്മായരും വിട്ടുനില്ക്കേണ്ടതാണ്. വിഭാഗീയതയുടെയും വിഭജനത്തിന്റെയും സ്വരം സഭയെ സ്നേഹിക്കുന്നവർക്കു ഭൂഷണമല്ല. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരേ തക്കതായ നടപടികൾ സ്വീകരിക്കും. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ അച്ചടക്കവും ജാഗ്രതയും പാലിക്കാൻ എല്ലാവരും ബോധപൂർവം ശ്രദ്ധിക്കണം.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധികൾ പരിഹരിച്ചു കൂട്ടായ്മ വർധിപ്പിക്കുന്നതിനുള്ള എല്ലാ നിർദേശങ്ങളെയും സിനഡ് ഭാവാത്മകമായി സ്വാഗതം ചെയ്യുന്നു. മേജർ ആർച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും എറണാകുളം – അങ്കമാലി അതിരൂപതയിൽനിന്നുള്ള അഭിവന്ദ്യ പിതാക്കന്മാർ അനുരഞ്ജന പ്രക്രിയകൾ ത്വരിതപ്പെടുത്തുന്നതിനും സഭാഗാത്രത്തിൽ വന്നുപോയ മുറിവുകൾ ഉണക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നു സിനഡ് പിതാക്കന്മാർ നിർദേശിച്ചിട്ടുണ്ട്.

വിവിധ ചേരികളായിതിരിഞ്ഞ് അതിരൂപതയുടെ മക്കൾ നടത്തുന്ന പ്രകടനങ്ങളും പ്രസ്താവനകളും നിയമവ്യവഹാരങ്ങളും നമ്മുടെ അമ്മയായ സീറോ മലബാർ സഭയെയും പരിശുദ്ധ കത്തോലിക്കാസഭയെയും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെയും ഏറെ വേദനിപ്പിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകൾ വരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരിലും സമർപ്പിതരിലും അല്മായരിലും ഉൾപ്പെട്ട ഒരാൾപോലും കത്തോലിക്കാ കൂട്ടായ്മയിൽ നിന്ന് വേർപെട്ടുപോകരുത് എന്ന തീവ്രമായ ആഗ്രഹവും സ്നേഹപൂർവമായ നിർബന്ധവുമാണ് സിനഡ് പിതാക്കന്മാരെ ഈ വിഷയം ആവർത്തിച്ചു ചർച്ചചെയ്യാൻ പ്രേരിപ്പിക്കുന്നത്.

എറണാകുളം – അങ്കമാലി അതിരൂപതയുടെ നന്മയെ ലക്ഷ്യമാക്കി ഞങ്ങൾ നൽകുന്ന ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ നിങ്ങളെല്ലാവരും ആത്മാർഥമായി പരിശ്രമിക്കണം.“പരിശുദ്ധ സഭയെ അമ്മയായി സ്വീകരിക്കാത്തവർക്കു ദൈവത്തെ പിതാവായി സ്വീകരിക്കാനാവില്ല”(വി. സിപ്രിയാൻ) എന്ന സത്യം നമുക്കോർക്കാം. നിങ്ങളെ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

വിദേശ വനിതയെ റിസോര്‍ട്ട് ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. നെതര്‍ലന്‍ഡ്‌സ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഇരുപത് കാരിയായ വനിത വയനാട് സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു. തിരുമ്മു ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാണ് യുവതി തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ എത്തിയത്. നെതര്‍ലന്‍ഡ്സില്‍ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ മെയില്‍ വഴി പരാതി അയയ്ക്കുകയായിരുന്നു. ഈ മാസം പതിനാലിനാണു പരാതി നല്‍കിയത്. ഇന്ത്യയില്‍ പരാതി നല്‍കേണ്ട നടപടിക്രമങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവതി പറയുന്നത്. പരാതി ലഭിച്ച് ഒരാഴ്ചയോളമായിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തി.

സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എയിംസ് പെരുമാനത്താഴം ഭാഗത്തെ ഫ്‌ലാറ്റിലെ താമസക്കാരനായ സന്തോഷ് കുമാര്‍. എസ്(49) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തലയാഴം സ്വദേശിയായ യുവാവിന് ആര്‍മിയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2021 മുതല്‍ പലതവണകളായി എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ബെംഗളൂരുവില്‍നിന്ന് പിടികൂടുകയായിരുന്നു.

വൈക്കം പോലീസ് സ്റ്റേഷന്‍ എസ്.ഐ. ജോര്‍ജ് കെ. മാത്യു, സി.പി.ഒമാരായ അജീഷ്, പ്രവീണോ, ലിജു തോമസ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് അമ്പലപ്പുഴ സ്റ്റേഷനില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ്. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുക.

സി.പി.എം. സംസ്ഥാന സമിതിയാണ് ഒ.ആർ. കേളുവിനെ മന്ത്രിയായി തീരുമാനിച്ചത്. വിവിധ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.

വയനാട് ജില്ലയില്‍നിന്ന് സി.പി.എം. സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒ.ആര്‍. കേളു. പാര്‍ട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ ഒ.ആര്‍. കേളു, സംവരണ മണ്ഡലമായ മാനന്തവാടിയില്‍നിന്നുള്ള നിയമസഭാംഗമാണ്.

ജില്ലയിലും സംസ്ഥാനത്തും പട്ടികവര്‍ഗക്കാരെ പാര്‍ട്ടിയോടടുപ്പിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ 52-കാരന്റെ മന്ത്രിസഭാ പ്രവേശനം. ഇക്കഴിഞ്ഞ സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി കുറിച്യ സമുദായക്കാരനായ കേളു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാനും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗവുമാണ്.

രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000-ത്തില്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. പിന്നീട് 2005-ലും 2010-ലുമായി തുടര്‍ച്ചയായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 2015-ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നുള്ള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പ്പിച്ച് മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എയായി. സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

ശാന്തയാണ് ഭാര്യ. മക്കള്‍ മിഥുന, ഭാവന.

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകള്‍ക്ക് ഇന്ത്യൻ എംബസി വഴി പണം കൈമാറാൻ കേന്ദ്രസർക്കാർ അനുമതി.

നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് പണം കൈമാറാൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നത്.
മോചനത്തിന് വേണ്ടിയുള്ള പ്രാരംഭ ചർച്ചകള്‍ക്കായുള്ള പണം കൈമാറ്റത്തിനാണ് ഇപ്പോള്‍ കേന്ദ്രസർക്കാർ അനുമതി നല്‍കിയിരിക്കുന്നത്.

നാല്‍പ്പതിനായിരം യു.എസ്. ഡോളർ എംബസി വഴി കൈമാറാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. പ്രാരംഭ ചർച്ചകള്‍ക്ക് പണം കൈമാറേണ്ടതുണ്ടെന്നും അത് എംബസി വഴി കൈമാറാൻ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടിരുന്നത്.

എംബസിയുടെ അക്കൗണ്ടില്‍ പണം ലഭിച്ചു കഴിഞ്ഞാല്‍, അത് യെമൻ തലസ്ഥാനമായ സനയില്‍, അവർ നിർദേശിക്കുന്നവർക്ക് പണം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ദേശീയ പരീക്ഷ ഏജൻസി ( എൻ.ടി.എ.) ജൂണ്‍ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ (ജൂണ്‍ 2024) റദ്ദാക്കി. ഒ.എം.ആർ. പരീക്ഷയില്‍ സൈബർ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് റദ്ദാക്കല്‍. വിവാദത്തിലായ നീറ്റ് പരീക്ഷ നടത്തിയതും എൻ.ടി.എ. തന്നെയാണ്. വിഷയത്തില്‍ സർക്കാർ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മറ്റൊരു ദേശീയ പരീക്ഷയും സംശയത്തിന്റെ നിഴലിലായത്. ഇത് ഉന്നത പരീക്ഷകളുടെ നടത്തിപ്പിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.

ബുധനാഴ്ച ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (നാഷണല്‍ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് ഇത് സംബന്ധിച്ച വിവരം യു.ജി.സി.ക്ക് നല്‍കിയത്. പ്രഥമദൃഷ്ട്യാ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോർട്ടാണ് അനലിറ്റിക്സ് യൂണിറ്റ് നല്‍കിയത്. ഇതേത്തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.

ബുധനാഴ്ച രാത്രിയോടെയാണ് പരീക്ഷ റദ്ദാക്കിയ വിവരം സർക്കാർ പുറത്തുവിട്ടത്. പുതിയ പരീക്ഷ പിന്നീട് നടത്തും. തീയതി പ്രഖ്യാപിച്ചിട്ടില്ല. വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ആത്മഹത്യയിൽ പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പീഡനം നടന്നത് പ്രായപൂർത്തിയാകും മുമ്പാണെന്നും വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനമെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലങ്ങളിൽ ബിനോയിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.

ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു. ബിനോയ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് സൂചന. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ തെളിവെടുപ്പ് ഉണ്ടാകും. യുവാവിന് ആത്മഹത്യയിൽ പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.

സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിക്കാവുന്ന കമന്റുകൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ ടീം ഈ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെയും ബിനോയുടെയും ഫോണുകൾ വിശദമായി പരിശോധിക്കും.

പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടി പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ബിനോയിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്ന ടത്തിയ അന്വേഷണത്തിൽ പോക്സോ കേസെടുക്കുകയും പെൺകുട്ടിയുടെ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നു. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ അമ്പതിനായിരത്തിലേറെ പേരാണ് രോഗബാധിതരായത്. രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്കാണ്. മൂന്നുപേര്‍ മരിച്ചു.

ആറു മാസത്തിനിടെ രണ്ടേകാല്‍ ലക്ഷം പേരാണ് രോഗബാധിതരായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചികിത്സ തേടിയത്. ഡെങ്കിപ്പനിയും സംസ്ഥാനത്ത് വ്യാപകമായി പടരുന്നുണ്ട്. കോഴിക്കോട് കുറ്റ്യാടി അടക്കമുള്ള മലയോരമേഖലകളില്‍ നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കളമശ്ശേരി മേഖലയിലും നിരവധി പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. തിളപ്പിച്ച വെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് നല്‍കുക, ചട്നിയിലും മോരിലുമൊക്കെ ശുദ്ധമല്ലാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക എന്നിവയിലൂടെ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കൊതുകുവഴിയാണ് ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. അതിനാൽ കൊതുകു നശീകരണം ഊർജ്ജിതമാക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയിക്കെതിരെ (22) പോക്‌സോ വകുപ്പ് ചുമത്തി പൂജപ്പുര പൊലീസ് കേസെടുത്തു.പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ യുവാവിനെതിരെ കേസെടുത്തത്. മുന്‍പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും അച്ഛന്‍ പറഞ്ഞു.

തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം.

അടുത്തിടെ ബിനോയിയുമായുള്ള സൗഹൃദം പെണ്‍കുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പോസ്റ്റുകള്‍ക്കും റീലുകള്‍ക്കും താഴെ അധിക്ഷേപ കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ മകളുടെ മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇന്‍ഫ്‌ളുവന്‍സറെ സംശയിക്കുന്നതായും പെണ്‍കുട്ടിയുടെ അച്ഛന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യുന്നതിനിടെ ബിനോയ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതായാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുമായുള്ള ബന്ധവുമായി ബന്ധപ്പെട്ട ബിനോയിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

Copyright © . All rights reserved