India

യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണു സംഭവം. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ (64) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം.

തന്റെ ഭാര്യയും പിതാവും തമ്മിൽ വഴക്കു പതിവായിരുന്നെന്നു ഷാനുവിന്റെ ഭർത്താവ് സിനോജ് പറഞ്ഞു. ഭക്ഷണകാര്യങ്ങളെച്ചൊല്ലി ആറു മാസം മുൻപു വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോടു ഷാനു സംസാരിക്കാറില്ലെന്നും സിനോജ് പറഞ്ഞു. ഫാക്ടിലെ കരാർ ജീവനക്കാരനാണു സിനോജ്. രാവിലെ ജോലിക്കുപോയ ശേഷം എട്ടു മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെന്നും അപ്പോൾ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു.

പിതാവുമായി യോജിച്ചു പോകാൻ കഴിയാത്തതിനെ തുടർന്ന് സിനോജിന്റെ സഹോദരൻ കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണു താമസം. ഇവരുടെ മാതാവ് രണ്ട് ദിവസം മുൻപ് സഹോദരന്റെ വീട്ടിലായിരുന്നു. സിനോജിന്റെയും ഷാനുവിന്റെയും എൽകെജിയിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിൽപോയശേഷം ഷാനു വീട്ടിൽ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടർന്ന് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചശേഷം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തും.

പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിലെ റാങ്കുകാർക്ക് കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയെന്ന് ആരോപണം. കേസിലെ ഹർജിക്കാരനായ ജോസഫ് സ്കറിയ ആണ് ആരോപണം ഉന്നയിച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

പട്ടികയിൽ മൂന്നാം റാങ്കുകാരനായിരുന്ന സി. ഗണേശനും നാലാം റാങ്കുകാരനായിരുന്ന പി.പി. പ്രകാശനുമാണ് ഉന്നതപദവികൾ നൽകിയത് എന്നാണ് ആരോപണം. ഇരുവരും പ്രിയ വർഗീസിന്റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്ന് അക്കാദമിക ലോകത്തുള്ള പലർക്കും അറിയാമായിരുന്നുവെന്നും ജോസഫ് സ്കറിയ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.

കേരളത്തിലെ മറ്റൊരു സർവ്വകലാശാലയിലെ പരീക്ഷ കമ്മിഷണർ ആയാണ് സി. ഗണേശന് നിയമനം നൽകിയെന്നാണ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഈ പദവി സർവ്വകലാശാല പ്രൊഫസർ പദവിക്ക് തുല്യമാണെന്നും ജോസഫ് സ്കറിയ ചൂണ്ടിക്കാട്ടുന്നു. നാലാം റാങ്കുകാരനായ പി.പി. പ്രകാശനെ പി.എസ്.സി. അംഗമാക്കി. ഈ പദവി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റാങ്കിന് തുല്യമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മറ്റൊരു സർവ്വകലാശാലയുടെ പ്രൊഫസർ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൽ താൻ പങ്കെടുത്തിരുന്നു. 2022 ജനുവരിയിൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറായെങ്കിലും ഇതുവരെയും അത് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രിയ വർഗീസിനെതിരെ കേസ് നടത്തുന്നതിനാലാണ് ഇത്തരം ഒരു നടപടിയെന്നും ജോസഫ് സ്‌കറിയ സത്യവാങ്മൂലത്തിലൂടെ ആരോപിക്കുന്നു.

അഭിഭാഷകൻ അതുൽ ശങ്കർ വിനോദ് ആണ് ജോസഫ് സ്‌കറിയയുടെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 12 ദിവസമായി യുവാവിനെ കാണാനില്ലായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഹൈദരാബാദിലെ മാതാപിതാക്കള്‍ക്ക് കോള്‍ വന്നതോടെയാണ് തട്ടിക്കൊണ്ടുപോയത് ആണെന്ന് വ്യക്തമായത്. ഒരു ലക്ഷം രൂപയോളമാണ് (1200 യുഎസ് ഡോളർ) മോചനദ്രവ്യം ആവശ്യപ്പെട്ടത്.

മകനെ തട്ടിയെടുത്തെന്നും പണം തന്നില്ലെങ്കില്‍ കിഡ്‌നി വില്‍ക്കുമെന്നും മാതാപിതാക്കളെ സംഘാംഗം ഭീഷണിപ്പെടുത്തി. ഒഹായോയിലെ ക്ലീവ്‌ലൻഡ് സർവകലാശാലയില്‍ ഐടിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ മുഹമ്മദ്(25). കഴിഞ്ഞ മെയിലാണ് യുവാവ് പഠനത്തിനായി യുഎസിലേക്ക് പോയത്. മാർച്ച്‌ 7 ന് ശേഷം മകൻ തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ക്ലീവ്‌ലൻഡില്‍ മയക്കുമരുന്ന് മാഫിയ സംഘമാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അജ്ഞാത നമ്ബറില്‍ നിന്നാണ് അബ്ദുള്‍ മുഹമ്മദിന്റെ അച്ഛൻ മുഹമ്മദ് സലീമിന് കഴിഞ്ഞാഴ്ച വിളി വന്നത്. എങ്ങനെയാണ് തുക നല്‍കേണ്ടെതെന്ന് വിളിച്ചയാള്‍ പറഞ്ഞില്ല. യുഎസിലെ ബന്ധുക്കളെ മുഹമ്മദ് സലീം വിവരമറിയിച്ചു. അവർ ക്ലീവ്‌ലൻഡ് പൊലീസ് മിസിങ് കേസായി പരാതി നല്‍കി. കാണാതാകുമ്ബോള്‍ അബ്ദുള്‍ മുഹമ്മദ് ഒരു വെള്ള ടി ഷർട്ടും, ചുവപ്പ് ജാക്കറ്റും, നീല ജീൻസുമാണ് ധരിച്ചിരുന്നതെന്ന് ക്ലീവലൻഡ് പൊലീസ് അറിയിപ്പില്‍ പറഞ്ഞു.

ഷിക്കാഗോയിലെ ഇന്ത്യൻ കൗണ്‍സിലിനെയും സഹായം തേടി കുടുംബം വിവരം ധരിപ്പിച്ചു. നേരത്തെ അഭിജിത്ത് പരുചുരു( 20) എന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ബോസ്റ്റണിലെ കാട്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൂന്നുമാസത്തിനിടെ യുഎസില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒൻപതാമത്തെ സംഭവമാണിത്.

മയക്കുമരുന്ന് മാഫിയ സംഘം തന്റെ മകൻ അവരുടെ പക്കല്‍ ഉണ്ടെന്നതിന് തെളിവൊന്നും നല്‍കിയില്ലെന്ന് മുഹമ്മദ് സലിം പറഞ്ഞു. നിർദ്ദേശങ്ങള്‍ പാലിക്കാമെന്ന് മറുപടി പറഞ്ഞെങ്കിലും, അയാള്‍ ദേഷ്യപ്പെട്ട് ഫോണ്‍ വയ്ക്കുകയായിരുന്നു. കെട്ടിടനിർമ്മാണ സൈറ്റുകളിലെ സൂപ്പർവൈസറാണ് മുഹമ്മദ് സലിം.

സംഘാംഗം വിളിച്ചപ്പോള്‍ സംസാരിക്കുന്നതിന് തൊട്ടുമുമ്ബായി ഒരാള്‍ കരയുന്നതിന്റെ നേരിയ ശബ്ദം കേള്‍ക്കാമായിരുന്നു. അതുഞങ്ങളുടെ മകനാണോ എന്ന് വ്യക്തമല്ല, അച്ഛൻ മുഹമ്മദ് സലിം പറഞ്ഞു. മകൻ വലിയ കുഴപ്പത്തിലാണ് പെട്ടിരിക്കുന്നതെന്നും 30 മിനിറ്റിനകം പണം കിട്ടിയില്ലെങ്കില്‍ തനിക്ക് സഹായിക്കാനാവില്ലെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്.

സൗഹൃദത്തിലായ യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തിയശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതി 13 വര്‍ഷങ്ങള്‍ക്കുശേഷം പൊലീസിന്റെ പിടിയിലായി. മലപ്പുറം മൂത്തേടം വില്ലേജില്‍ തച്ചേടത്ത് വീട്ടില്‍ സുരേഷ് കെ.നായര്‍ (54) ആണ് പിടിയിലായത്.

2011ലാണ് കേസിനാസ്പദമായ സംഭവം. 2009 കാലഘട്ടത്തില്‍ തിരുവല്ലയിലെ തോട്ടഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തിയ സുരേഷ്, അയല്‍വാസിയായ യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഭര്‍ത്താവ് വിദേശത്തുള്ള യുവതിയുമായി അടുപ്പത്തിലായ സുരേഷ് അവരറിയാതെ നഗ്‌നവീഡിയോ പകര്‍ത്തി.

തുടര്‍ന്ന് പകര്‍ത്തിയ വീഡിയോ യുവതിക്ക് അയച്ചുകൊടുത്തു. ഈ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു.

വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ പ്രതി സുരേഷ് മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ ഒളിവില്‍ പോയി.

പഴയ കേസുകളുടെ അന്വേഷണം നടക്കുന്നതിനിടെ ഡിവൈ.എസ്.പി എസ്. അഷാദ്, സി.ഐ ബി. സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുരേഷിനെ എറണാകുളത്ത് നിന്നും കണ്ടെത്തിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സ്വന്തം വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ആൺ സുഹൃത്തിനൊപ്പം കണ്ട മകളെ അമ്മ കഴുത്തു ‍ഞെരിച്ചു കൊന്നു. ഇബ്രാഹിംപട്ടണം സ്വദേശിയായ ജൻഗമ്മയാണ് 19കാരിയായ മകൾ ഭാർഗവിയെ ബുധനാഴ്ച കൊലപ്പെടുത്തിയത്. ഭാർഗവിക്ക് വിവാഹാലോചനകൾ നടത്തുന്നതിനിടെയാണ് സംഭവം. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ജോലി സ്ഥലത്തുനിന്ന് വീട്ടിലെത്തിയ ജൻഗമ്മ മകളെ ആൺ സുഹൃത്തിനൊപ്പം കാണുകയായിരുന്നു. പിന്നാലെ ഇയാളെ വീടിനു പുറത്താക്കിയ ജൻഗമ്മ സാരി ഉപയോഗിച്ച് മകളുടെ കഴുത്തിൽ കുരുക്കിടുകയും കൊലപ്പെടുത്തുകയും ചെയ്തു. ഭാർഗവിയുടെ ഇളയ സഹോദരൻ സംഭവങ്ങളുടെ ദൃക്സാക്ഷിയാണെന്ന് പൊലീസ് പറഞ്ഞു. ഭാർഗവിക്കു നേരെ അമ്മ അക്രമം നടത്തുന്നത് ജനാലവഴി കണ്ട സഹോദരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി താന്നിതെരുവ് സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങിയ നടന്‍ കലാഭവന്‍ സോബി ജോര്‍ജ് (56) പൊലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജിനെ കൊല്ലം ചാത്തന്നൂരിൽ വച്ചാണ് ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്.

2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് പല തവണകളിലായി 3,04,200 രൂപ വാങ്ങിയത്. ബാങ്ക് അക്കൗണ്ട് മുഖാന്തരമായിരുന്നു ഇടപാട്. വീസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2023 ലാണ് പരാതി നല്‍കിയത്. എസ്ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അരുണ്‍ജിത്ത്, പി.കെ്. സുമേഷ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

മെഡിക്കല്‍ വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥി പീഡിപ്പിച്ചതായി പരാതി. വഡോദര ഗോത്രി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് അവസാനവര്‍ഷ വിദ്യാര്‍ഥിക്കെതിരേ പീഡനപരാതി നല്‍കിയത്. സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.

സീനിയര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുകള്‍നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിലെ ആരോപണം. മെഡിക്കല്‍ കോളേജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് പരാതിക്കാരിയെ സീനിയര്‍ വിദ്യാര്‍ഥി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായെങ്കിലും പിന്നീട് ബന്ധത്തില്‍ വിള്ളലുണ്ടായി. എന്നാല്‍, ഇതിനുപിന്നാലെ സീനിയര്‍ വിദ്യാര്‍ഥി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഫോണ്‍കോള്‍ റെക്കോഡിങ്ങുകള്‍ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞാണ് വിദ്യാര്‍ഥി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇവയെല്ലാം ഫോണില്‍നിന്ന് നീക്കംചെയ്യാമെന്ന് ഉറപ്പുനല്‍കി പെണ്‍കുട്ടിയെ ആശുപത്രിയുടെ മുകള്‍നിലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, ഇവിടെവെച്ച് സീനിയര്‍ വിദ്യാര്‍ഥി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ പെണ്‍കുട്ടി നേരിട്ടെത്തി പരാതി നല്‍കിയതായി പോലീസ് പറഞ്ഞു. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഇടുക്കി അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു. മൂന്നു വയസ്സുള്ള പെൺകുട്ടിയും സംഘത്തിലെ രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.

ഗുരുതര പരിക്കേറ്റ 13 പേർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ് ‘ തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

തിരുനൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവർ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം.

കാറില്‍ മയക്കുമരുന്നുവെച്ച് മുന്‍ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം വിജയിച്ചില്ല. ബത്തേരി പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് ദമ്പതിമാരെ രക്ഷിച്ചത്. പതിനായിരം രൂപ പ്രതിഫലംവാങ്ങി കാറില്‍ എം.ഡി.എം.എ. വെച്ച യുവാവിന്റെ സുഹൃത്തിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് പിടികൂടി.

ചീരാല്‍ കുടുക്കി പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30)യെയാണ് ബത്തേരി എസ്.ഐ. സാബുചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. വിവരമറിഞ്ഞ് ഒളിവില്‍പ്പോയ യുവതിയുടെ മുന്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26)യ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

വില്‍പ്പനയ്ക്കായി ഓണ്‍ലൈന്‍ ആപ്പില്‍ പോസ്റ്റ്‌ചെയ്ത കാര്‍, ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്നപേരില്‍ വാങ്ങിയശേഷം ഡ്രൈവര്‍സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെച്ച് പോലീസിന് രഹസ്യവിവരം നല്‍കുകയായിരുന്നു. പുല്‍പ്പള്ളി ഭാഗത്തുനിന്ന് വരുന്ന കാറില്‍ എം.ഡി.എം.എ. കടത്തുന്നുണ്ടെന്നാണ് പോലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞത്. വിവരമറിഞ്ഞയുടന്‍ ബത്തേരി പോലീസ് കോട്ടക്കുന്ന് ജങ്ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതിമാര്‍ സഞ്ചരിച്ച കാറില്‍നിന്ന് 11.13 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പോലീസിന് ബോധ്യപ്പെട്ടു.

ഓണ്‍ലൈന്‍ ആപ്പില്‍ വില്‍പ്പനയ്ക്കിട്ട ഇവരുടെ വാഹനം ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്നാണ് ദമ്പതിമാര്‍ പോലീസിനോട് പറഞ്ഞത്. ഇക്കാര്യം ഉറപ്പുവരുത്താനായി ശ്രാവണിന്റെ ഫോണ്‍നമ്പര്‍ വാങ്ങി പോലീസ് വിളിച്ചുനോക്കിയപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയംതോന്നിയ പോലീസ് മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപ്പേരാണെന്ന് പോലീസ് മനസ്സിലാക്കി.

യുവതിയുടെ മുന്‍ഭര്‍ത്താവിന് ദമ്പതിമാരോടുള്ള വിരോധംകാരണം ഇരുവരെയും കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്തായ മോന്‍സിക്ക് 10,000 രൂപ നല്‍കി, കാറില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എസ്.സി.പി.ഒ. നൗഫല്‍, സി.പി.ഒ.മാരായ അജ്മല്‍, പി.ബി. അജിത്ത്, നിയാദ്, സീത എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബർ ഒന്നു മുതല്‍ ആരംഭിക്കും. കേസില്‍ ഹൈക്കോടതി ജാമ്യത്തില്‍ കഴിയുന്ന പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമല്‍കുമാർ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി കുറ്റപത്രം വായിപ്പിച്ച്‌ കേള്‍പ്പിച്ചത്.

അതേസമയം കുറ്റപത്രം വായിച്ചുകേട്ട പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസിലെ ഒന്നാം പ്രതിയും ഷാരോണിന്റെ പെണ്‍സുഹൃത്തുമായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമല്‍കുമാർ നായർ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതികള്‍ നിലവില്‍ ഹൈക്കോടതിയുടെ ജാമ്യത്തിലാണ്.

62 പേജുകളും ആയിരത്തി അഞ്ഞൂറോളം രേഖകളും മറ്റനുബന്ധ തെളിവുകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.ടി.രാശിത്തായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

കുറ്റപത്രപ്രകാരം കൊലപാതകം (302), കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകല്‍ (364), വിഷം നല്‍കി കൊലപ്പെടുത്തല്‍ (328), തെളിവ് നശിപ്പിക്കല്‍ (201), കുറ്റം ചെയ്തത് മറച്ചുവെയ്ക്കല്‍ (203) എന്നീ വകുപ്പുകളാണ് പ്രതികളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം വായിച്ചു കേട്ട പ്രതികള്‍ ഇത് നിഷേധിച്ചു. കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി സിന്ധുവും അമ്മാവൻ നിർമല്‍കുമാർ നായരും നേരത്തെ ജാമ്യം നേടിയിരുന്നു.

RECENT POSTS
Copyright © . All rights reserved