ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും രണ്ടാം കുഞ്ഞ് പിറന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ കോഹ്ലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
ഫെബ്രുവരി 15 നായിരുന്നു കുഞ്ഞ് ജനിച്ചതെന്നും അകായ് എന്നാണ് മകന് പേരിട്ടിരിക്കുന്നതെന്നും എല്ലാവരുടെയും അനുഗ്രഹവും ആശംസകളും വേണമെന്ന് കോഹ്ലി കുറിച്ചു. വാമിക എന്നാണ് മൂത്ത മകളുടെ പേര്.
രണ്ടാം കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് കോഹ്ലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാം കുഞ്ഞിനെ വരവേല്‍ക്കാന്‍ വിരാടും അനുഷ്കയും ലണ്ടനിലാണുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
രാധാകൃഷ്ണൻ മാഞ്ഞൂർ
കേരള ചിത്രകലാ പരിഷത്ത് കോട്ടയം ജില്ലാ ഘടകം സംഘടിപ്പിച്ച ചിത്ര പ്രദർശനം ജനുവരി 26 മുതൽ ഫെബ്രുവരി 3 വരെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ (DC കിഴക്കേ മുറിയിടം) നടന്നു. വിവിധ മാദ്ധ്യമങ്ങളിൽ വിരിഞ്ഞ സൃഷ്ടികൾ, ആസ്വാദകരിൽ തനതു കാലത്തിന്റെയും , ചില ഓർമ്മപ്പെടുത്തലുകളുടെയും , ഗ്രാമക്കാഴ്ചകളുടെ നേർവരകളുമൊക്കെ ചേർത്തിണക്കിയ ഒരു ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്.” ഇംപ്രഷൻസ് ആന്റ് എക്സ്പ്രഷൻ സ്..” എന്ന പേരിൽ സംഘടിപ്പിച്ച ഈ പ്രദർശനത്തിൽ ജില്ലയിലെ 27 കലാകാരൻമാർ പങ്കെടുത്തു.
കാടുകളിൽ അതിന്റെ വശ്യതയിൽ ഗന്ധങ്ങളിൽ, രൂപ പ്രകൃതിയിൽ ഒന്നും വിശുദ്ധമല്ലന്ന് ജീവതയുടെ സ്വത്വബോധമുണർത്തുന്ന തോമസ് രാമപുരത്തിന്റെ രണ്ടു ചിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. നിർമ്മല വർണ്ണങ്ങളിൽ തീർത്ത ചിത്രങ്ങൾ ഏതോ അസുര കാലത്തെ പ്രതീക്ഷിച്ചു നിൽക്കുന്നു. ഫാദർ .. റോയ് എം തോട്ടത്തിന്റെ അബ്സ്ട്രാക്റ്റ് രചനാരീതി മനുഷ്യമനസ്സിന്റെ ആഴങ്ങൾ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നു.
കേരളത്തിന്റെ പ്രിയ ചിത്രകാരൻ ശ്രീ. മോപ്പസാങ്ങ് വാലത്തിന്റെ ജലഛായാചിത്രം നിറച്ചാർത്തുകളുടെ അതി സാന്ന്യദ്ധ്യമില്ലാത്ത കാല്പനിക ജീവിതത്തിന്റെ വരയാഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ആനന്ദ് രാജ് കനവിന്റെ ചിത്രങ്ങൾ മഹാമാരിയുടെ കാലത്തു നിന്നും രക്ഷപെട്ട രണ്ടാത്മക്കളുടെ നേർചിത്രങ്ങളായി പരിണമിക്കുമ്പോൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം പ്രണയം എവിടെയാണ് ഒളിപ്പിക്കേണ്ടതെന്ന് വ്യക്തമാക്കുന്നു. കാലത്തിന്റെ നേർരേഖയിൽ കണ്ടെത്തേണ്ട കരുതലുകളെ ജാഗ്രതകളെ , വളർച്ചകളെ മുരടിപ്പിക്കുന്ന സത്യത്തിന്റെ പിന്നാമ്പുറങ്ങളെ കണ്ടതും, കാണാത്തതുമായ ചിന്തകളെ സ്‌റ്റീഫൻ .കെ . ജോസഫിന്റെ LIFE and BEYOND IT എന്ന നാലു ചിത്രങ്ങൾ ഒരു സൂചകമാവുന്നു.
പുഷ്പപിള്ള മഠത്തിലിന്റെ അബ്സ്ട്രാക്റ്റ് വർണ്ണ വിതാനം പ്രേക്ഷക മനസ്സിൽ കൂടുതൽ ചിന്തകൾക് ഇടം കണ്ടെത്തുന്നു. മണ്ണിനെയും വിണ്ണിനെയും അറിയാതെ അതിന്റെ ആവാസ വ്യവസ്ഥയെ താളം തെറ്റിക്കുന്ന അശാസ്ത്രിയതകൾക്കെതിരെ വിരൽ ചൂണ്ടുന്ന നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് നെരിപ്പോടാണ് നൽകിയത്. നമ്മുടെ വിചാരങ്ങളിലെ പലതരം വേവുകൾ അതിന്റെ തുടർച്ചകൾ അതാണ് ഈ പ്രദർശനത്തിന്റെ നിലപാടുതറയിൽ ഈ കലാകാരൻമാർ വിളിച്ചു പറയുന്നത്.
മാസപ്പടി വിവാദത്തിൽ പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊച്ചിയിൽ സമരാഗ്നിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎംആര്‍എലിനെ കൂടാതെ എക്‌സാലോജിക്കിനു മാസപ്പടി നല്‍കിയിരുന്ന കമ്പനികള്‍ ഏതൊക്കെയാണെന്നും അത്തരം കമ്പനികൾക്ക് നികുതി ഇളവുൾപ്പെടെ എന്തെങ്കിലും ആനുകൂല്യങ്ങൾ സർക്കാർ നൽകിയിട്ടുണ്ടോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍നിന്നും കര്‍ണാടക ഹൈക്കോടതി വിധിയില്‍നിന്നും ഉയര്‍ന്നു വന്നതാണ് ഈ ചോദ്യങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന തന്റെ വെല്ലുവിളിക്ക് മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധിയില്‍ സിഎംആര്‍എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇ.ഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആര്‍.ഒ.സി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിനു മുന്‍പ് അന്വേഷണം ഇഡി ആരംഭിച്ചതാണ്. എക്സാലോജിക്കിനെതിരായ അന്വേഷണം മൂടിവയ്ക്കാന്‍ ബിജെപിയുമായി എന്തുധാരണയാണുള്ളത്.
ആദായ നികുതി ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു തെറ്റാണെന്ന് ആര്‍.ഒ.സി റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ വ്യക്തമായി. ഏതൊക്കെ ഏജന്‍സികളാണ് എക്സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ.
സിഎംആര്‍എല്ലിന് പുറമെ വീണയുടെയും എക്‌സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നും മാസമാസം പണം ലഭിച്ചിട്ടുണ്ടെന്നാണ് ആര്‍ഒസി കണ്ടെത്തൽ. എക്സാലോജിക്കിലേക്ക് മാസപ്പടി അയച്ച മറ്റുകമ്പനികള്‍ ഏതൊക്കെയാണ്.
ഈ കമ്പനികൾക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ. എംപവര്‍ ഇന്ത്യ കമ്പനിയില്‍ നിന്നും എക്സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നും എംപവര്‍ ബാങ്ക് മുഖേന നല്‍കിയ വായ്പ മുഴുവനായി വീണയുടെ കമ്പനി അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നും വെളിപ്പെടുത്തലുണ്ട്. വായ്പയിലെ ഗണ്യമായ തുക എവിടെപ്പോയെന്നും സതീശൻ ചോദിച്ചു.
തിരുവനന്തപുരം പാലോടിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ. പാലോട് സ്വദേശികളായ കെ.കെ ഭവനിൽ അനിൽ കുമാർ(55) , ഭാര്യ ഷീബ(50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇവരെ ഫാനിൻ്റെ ഹുക്കിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അടുത്ത വീട്ടിലെ ബന്ധുവെത്തി വിളിച്ചപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തള്ളി തുറന്ന് നോക്കിയപ്പോഴാണ് അകത്ത് കിടപ്പുമുറിയില്‍ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം ജില്ലാ കാർഷിക സംയോജിക ജൈവകർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് അനിൽ കുമാർ. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. വിതുര പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇവരുടെ രണ്ട് മക്കൾ വിവാഹിതരായി മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി ജില്ലയിലെ മറയൂരിലാണ് സംഭവം. മറയൂർ സ്വദേശി ലക്ഷ്‌മണനാണ് (65) കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വൈകിട്ടായിരുന്നു സംഭവം. തമിഴ്‌നാട് പൊലീസിൽ സബ് ഇൻസ്പെക്ടറായാണ് ലക്ഷ്മണൻ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ബലാത്സംഗത്തിനിരയായ യുവതിയുടെ രഹസ്യമൊഴി എടുക്കവെ മജിസ്ട്രേറ്റ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ത്രിപുരയിലെ കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെയാണ് അതിജീവതയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. തന്റെ ചേംബറില്‍വച്ച് മൊഴിയെടുക്കുന്നതിനിടെ മജിസ്ട്രേറ്റ് മോശമായി സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
ഈ മാസം 16 നാണ് സംഭവം. ബലാത്സംഗക്കേസില്‍ മൊഴി രേഖപ്പെടുത്താൻ കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിൻ്റെ ചേംബറില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.bമൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പുറത്ത് വന്ന യുവതി സംഭവം ഭർത്താവിനെയും അഭിഭാഷകനെയും അറിയിക്കുകയായിരുന്നു.
അഭിഭാഷകൻ്റെ ഉപദേശപ്രകാരം യുവതി കമാല്‍പൂരിലെ അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജിക്ക് പരാതി നല്‍കി. യുവതിയുടെ ഭർത്താവും കമാല്‍പൂർ ബാർ അസോസിയേഷനില്‍ പ്രത്യേക പരാതി നല്‍കിയിട്ടുണ്ട്. അതിജീവിതയുടെ പരാതിയില്‍ ജില്ലാ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു.
ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ വലിയ വീട്ടിൽ പ്രദീപിന്റെ മകൾ ആരതി പ്രദീപ് (32) ആണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്.
അക്രമം നടത്തിയ ഭർത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാം ജി. ചന്ദ്രൻ (36) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ചേർത്തല താലൂക്ക് ആശുപത്രിക്കുസമീപം തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് അക്രമമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു അക്രമം എന്നാണ് ലഭ്യമായ വിവരം
മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ശുഭവാര്‍ത്ത. തിരുവനന്തപുരം ചാക്കയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കാണാതായ രണ്ടുവയസുകാരിയെ 19 മണിക്കൂറിന് ശേഷം കണ്ടെത്തി. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്.
കുട്ടിയെ കണ്ടെത്തിയ വിവരം തിരുവനന്തപുരം എ.സി.പി. നിധിന്‍രാജ് സ്ഥിരീകരിച്ചു. ആരേയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്നും എ.സി.പി. പറഞ്ഞു.
പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളാണ് കാണാതായ പെണ്‍കുട്ടി. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഒരുപകല്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറയുന്നത്.
തിരുവനന്തപുരം പേട്ടയില്‍ റോഡരികില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ദമ്പതിമാര്‍. ദീര്‍ഘകാലമായി ഹൈദരാബാദിലായിരുന്ന ഇവര്‍ ഏതാനും വര്‍ഷംമുന്‍പ് കേരളത്തിലെത്തുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികളടക്കം നാലുകുട്ടികളാണ് ഇവര്‍ക്ക്. പോലീസ് വ്യാപകമായ പരിശോധനയാണ് കുഞ്ഞിനായി നടത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതിനിടെയാണ് കുട്ടിയെ ബ്രഹ്മോസിന് സമീപം ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാതിമുങ്ങിയ കാറിനുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്നു ഓസ്ട്രേലിയയിലെ കാന്‍ബെറയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച വിവരം അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികനടക്കം മൂന്നുപേർ അറസ്റ്റിൽ. കൊട്ടാരക്കര മൈലം ചരുവിളവീട്ടിൽ കൃഷ്ണൻകുട്ടി (65), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തെറ്റിക്കുഴി കിഴക്കതിൽ അഭയ്ജിത്ത് (20), ശൂരനാട് വടക്ക് ആനയടി റെനിഭവനത്തിൽ റിന്റു (20) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീടുമായി അടുപ്പം പുലർത്തി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതിനാണ് കൃഷ്ണൻകുട്ടി പിടിയിലായത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട അഭയ്ജിത്തും റിന്റുവും കുട്ടിയെ കടത്തിക്കൊണ്ടുപോയി പലസ്ഥലത്തും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.