India

കൊച്ചിയിലെ അനാശാസ്യകേന്ദ്ര നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക്കിലെ എ.എസ്.ഐ രമേഷ്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍. തുടര്‍ന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം കടവന്ത്രയില്‍ ഡ്രീംസ് റെസിഡന്‍സി ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍വാണിഭ സംഘം പിടിയിലായത്. ഡ്രീം റെസിഡന്‍സി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരുമാസമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ച് ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാരുടെ പങ്ക് വ്യക്തമാകുന്നത്.

പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരും ബിനാമികളായി പ്രവര്‍ത്തിക്കുകയായിരുന്നു. എ.എസ്‌.ഐ രമേഷിന് ഒന്‍പത് ലക്ഷത്തോളം രൂപ നടത്തിപ്പുകാര്‍ നല്‍കിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്. പോലീസിന്റെ സഹായം പെണ്‍വാണിഭ സംഘത്തിന് നല്‍കിയിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്. അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരേയും കോടതിയില്‍ ഹാജരാക്കിയതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അഞ്ച് സംഘങ്ങളെയാണ് പോലീസ് പിടികൂടിയത്. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരും ബിനാമികളായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊച്ചിയിലെ മറ്റ് പെണ്‍വാണിഭ സംഘങ്ങളുടെ നടത്തിപ്പിലും ഇവര്‍ക്ക് പങ്കാളിത്തമുണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്ന് കടവന്ത്ര സി.ഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ട് നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

ഇന്നലെ രാത്രിയാണ് അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് ഷെഫീഖ് പിടിയിലാകുന്നത്. കാറില്‍ 510 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും വാഴക്കാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് വ്യക്തമാക്കിയത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. ഇതുസംബന്ധിച്ച് ബംഗ്ലാദേശ് നയതന്ത്ര തലത്തില്‍ കത്ത് നല്‍കി.

ബംഗ്ലാദേശിലെ കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്. കലാപത്തെ തുടര്‍ന്ന് 16 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. എഴുപത്തേഴുകാരിയായ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഓഗസ്റ്റ് അഞ്ച് മുതല്‍ ന്യൂഡല്‍ഹിയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമാണ് ഇക്കാര്യം ഉന്നയിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയത്. നിയമ നടപടിക്ക് ഹസീന എത്രയും വേഗം വിധേയയാകണമെന്ന് വിദേശകാര്യ മന്ത്രി തൗഹിദ് ഹുസൈനും ആവശ്യപ്പെട്ടു. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൈമാറ്റ ഉടമ്പടി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം.

ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഷെയ്ഖ് ഹസീനയ്ക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഐസിടി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയ്ക്കെതിരേ കൂട്ടക്കൊലയാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ച ഇന്ത്യയുടെ വിദേശ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട ആശങ്ക ഇടക്കാല സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നീക്കം.

ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ കൂടിയായ മുഹമ്മദ് യൂനുസ് നേരത്തെ ഷെയ്ഖ് ഹസീനയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് ബംഗ്ലാദേശിനെതിരേ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുവെന്നായിരുന്നു യൂനുസിന്റെ വിമര്‍ശനം.

ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി പാലക്കാട് തത്തമംഗലം ചെന്താമരനഗർ ജി.ബി.യു.പി. സ്കൂളിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ. യു.പി.സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ചിറ്റൂർ മേഖലയിലെ തന്നെ മറ്റൊരു സ്കൂളിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്തനിലയിൽ കണ്ടെത്തുന്നത്.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് സ്കൂളിന്റെ വരാന്തയിൽ പുൽക്കൂട് സ്ഥാപിച്ചിരുന്നത്.വെള്ളിയാഴ്ച നടന്ന ക്രിസ്മസ് ആഘോഷ പരിപാടികൾക്ക് ശേഷം മുൻവശത്തെ ഇരുമ്പ് ഗ്രില്ലിട്ട വാതിൽ പൂട്ടിയശേഷം അധ്യാപകർ പോവുകയും ചെയ്തു.

പിന്നീട് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പ്രധാനാധ്യാപകൻ ടി.തങ്കരാജ് സ്കൂളിലെത്തിയപ്പോഴാണ് പുൽക്കൂട് തകർത്ത നിലയിൽ കാണുന്നത്. പുൽക്കൂട് സ്ഥാപിച്ചിരുന്നത് ഇരുമ്പ് ഗ്രില്ലിൽ നിന്നും പത്തടിയിലേറെ ഉള്ളിലായാണ്. ഗ്രില്ലിനിടയിലൂടെ നീളമുള്ള ഓലമടൽ ഉപയോഗിച്ച് പുൽക്കൂട് വലിച്ചടുപ്പിച്ചശേഷമാണ് തകർത്തത്. പൂൽക്കൂടിനടുത്ത് സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ, നക്ഷത്രം, അലങ്കാരങ്ങൾ എന്നിവയും പുറത്തെടുത്ത് സ്കൂൾ മുറ്റത്ത് പലയിടത്തായി ഉപേക്ഷിച്ചിട്ടുണ്ട്. പുൽക്കൂട് തകർക്കാനായി ഉപയോഗിച്ച ഓലമടലും സമീപത്തുനിന്ന് തന്നെ കണ്ടെടുത്തു. കല്ലുപയോഗിച്ച് ഗ്രില്ലിന്റെ പൂട്ടുപൊളിക്കാൻ ശ്രമംനടന്നതായും സൂചനകളുണ്ട്.

സ്കൂളിൽ സി.സി. ടി.വി. ക്യാമറയില്ല. മാത്രമല്ല, നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂൾ മതിലിന്റെ ഒരുഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. സ്കൂൾ അധികൃതരുടെ പരാതിയിൽ ചിറ്റൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

നല്ലേപ്പിള്ളിയിലെ സംഭവത്തിന് പിന്നിലുള്ളവർ തന്നെയാണ് തത്തമംഗലം സ്കൂളിലെ പുൽക്കൂട് തകർത്തതിനും പിന്നിലെന്ന് സംശയിക്കുന്നതായി സ്കൂൾ സന്ദർശിച്ച മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ബോധപൂർവം തകർത്തതാണെന്നും മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ കരുതിയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ കോട്ടയം സ്വദേശിയായ നഴ്‌സിങ് വിദ്യാർഥിനിക്ക് പീഡനം. തർക്കത്തിനിടെ തീവണ്ടിയിൽനിന്ന് ചാടി കാലൊടിഞ്ഞ പ്രതി ആസ്പത്രിയിൽ പിടിയിൽ. കണ്ണൂർ മൊകേരി മുതിയങ്ങ കുടുവൻപറമ്പത്ത് ധർമരാജൻ (53) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട മാവേലി എക്സ്പ്രസിന്റെ (16604) ജനറൽ കോച്ചിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

യുവതി ചോദ്യംചെയ്തപ്പോഴുണ്ടായ തർക്കത്തിനിടെ ധർമരാജൻ അപായച്ചങ്ങല വലിച്ച് തീവണ്ടിയിൽനിന്ന് ചാടുകയായിരുന്നു. ഇരുകാലുകൾക്കും പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അറസ്റ്റ്. തർക്കത്തിനിടെ യുവതിയെടുത്ത ഫോട്ടോയാണ് പ്രതിയെ പിടിക്കാൻ സഹായിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ വെച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ചോദ്യംചെയ്ത പെൺകുട്ടിയെ അയാൾ അസഭ്യം പറഞ്ഞു. തർക്കം മുറുകിയപ്പോൾ എടക്കാടിന് സമീപം ധർമരാജൻ ചങ്ങല വലിച്ച് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്‌ അവിടെനിന്ന്‌ കാറിൽ കതിരൂരിലെത്തിയ ഇയാൾ പിന്നീട്‌ വടകരയിലൊരു ആശുപത്രിയിൽ ചികിത്സതേടി. അവിടെ നിന്നാണ്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആസ്പത്രിയിലെത്തിയത്‌.

പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ ആർ.പി.എഫ്. ഇൻസ്പെക്ടർ ജെ.വർഗീസ്, റെയിൽവേ പോലീസ് എസ്.ഐ. പി.വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌.

റെയിൽവേ പോലീസ് എസ്.ഐ.മാരായ രാജൻ കോട്ടമലയിൽ, ജയേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്.സംഗീത്, രാജേഷ് കാനായി, ഹരിദാസൻ, സിവിൽ പോലീസ് ഓഫീസർ ബിബിൻ മാത്യു, ആർ.പി.എഫ്. ഉദ്യോഗസ്ഥരായ അജീഷ്, ഷൈജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. അതൊക്കെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 2026 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആര് എന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദേഹം.

നേരത്തെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലയളവില്‍ അന്ന് എ.കെ ആന്റണിയും വയലാര്‍ രവിയുമൊക്കെയുണ്ടായിരുന്നു. യോഗ്യരായ അവരൊക്കെ ഉണ്ടായിട്ടും കെ. കരുണാകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു. സാമുദായിക നേതാക്കള്‍ അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. അവരുടെ വോട്ട് വാങ്ങാമെങ്കില്‍ അവര്‍ക്ക് അഭിപ്രായവും പറയാം.

രമേശ് ചെന്നിത്തല ഇന്നലെ രാഷ്ട്രീയത്തില്‍ വന്ന ആളൊന്നുമല്ല. കെ.എസ്.യുവിലൂടെയാണ് ചെന്നിത്തല രാഷ്ട്രീയം തുടങ്ങിയത്. പാര്‍ട്ടിയുടെ കേരളത്തിലെ പല പദവികള്‍ വഹിച്ചിട്ടുണ്ട്. രമേശിന് മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ല. അതുകൊണ്ട് മറ്റുള്ളവര്‍ ആരും പറ്റില്ലെന്ന് അര്‍ത്ഥമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഒരു പാട് പേരുണ്ടെന്നും ചര്‍ച്ച നടത്തിയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്നും സുധാകരന്‍ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സംഘടനയെ ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ അത്ഭുതകരമായ മുന്നേറ്റം പാര്‍ട്ടി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ തന്നെ കുടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണ്. നിങ്ങള്‍ക്ക് പ്രമോഷന്‍ തരാമെന്നാണ് ശശി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇന്നിപ്പോള്‍ പരാതിക്കാരനായ യുവാവ് സത്യം പറഞ്ഞിട്ടുണ്ട്.

മോന്‍സണ്‍ കേസില്‍ അഞ്ച് പൈസ വാങ്ങിയിട്ടില്ലെന്ന് താന്‍ അന്നേ പറഞ്ഞതാണ്. തെളിയിക്കാന്‍ കഴിയുമെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ശക്തമായ നിലപാടാണ് താന്‍ സ്വീകരിച്ചത്. പി. ശശിയുടെ പശ്ചാത്തലം കണ്ണൂരുകാരായ എല്ലാവര്‍ക്കും അറിയാമെന്നും കെ. സുധാകരന്‍ പറഞ്ഞു.

അയല്‍വാസിയുടെ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപെട്ട ആശാ വർക്കറായ യുവതി ഭർത്താവില്‍ നിന്നും ഭർത്താവിന്റെ ബന്ധുക്കളില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂര പീഡനം.

മുപ്പത്തിരണ്ടുകാരിയായ യുവതിയെ നഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ഇരുമ്പു വടി ചൂടാക്കി ഇരു തുടതളിലും പൊള്ളലേല്‍പ്പിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ ഡിസംബർ 13ന് നടന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അയല്‍വാസിയായ യുവാവ് മുപ്പത്തിരണ്ടുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍, യുവാവുമായി യുവതിക്ക് അവിഹിതബന്ധമെന്നായിരുന്നു ഭർത്താവിന്റെയും ബന്ധുക്കളുടെയും ആരോപണം.

സ്റ്റീം മെഷിൻ വാങ്ങാനായാണ് അയല്‍വാസിയായ യുവാവ് യുവതിയുടെ വീട്ടില്‍ എത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മെഷിൻ എടുക്കാനായി യുവതി അകത്തേക്ക് പോയപ്പോള്‍ അയല്‍വാസി പിന്തുടരുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ യുവതിയുടെ ഭർത്സൃഹോദരന്റെ ഭാര്യ എത്തി. ഇതോടെ അയല്‍വാസി‌ ഓടി രക്ഷപെടുകയായിരുന്നു.

ഈ സംഭവം അമ്മായിയമ്മയെ ചൊടിപ്പിച്ചു. യുവതിക്ക് അവിഹിത ബന്ധമുണ്ടെന്നും കുടുംബത്തിന് മനക്കേടുണ്ടാക്കിയെന്നും പറഞ്ഞ് യുവതിയെ അടിക്കാൻ തുടങ്ങി. ഭർത്താവും ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. രാത്രി മുഴുവൻ ക്രൂരമായി ഉപദ്രവിച്ച ശേഷം പിറ്റേന്ന് രാവിലെ നഗ്നയാക്കി മുറ്റത്ത് എറിയുകയും ചെയ്തു. തുടർന്ന് ഭർത്താവും കുടുംബവും ചേർന്ന് ഗുണയിലെ ഗോപിസാഗർ അണക്കെട്ടില്‍ ഉപേക്ഷിച്ചു.

ക്രൂരമർദ്ദനമേറ്റ് അവശയായി അണക്കെട്ടിന്റെ പരിസരത്ത് കിടന്ന യുവതിയെ വഴിയാത്രക്കാരനാണ് കണ്ടത്. ഇയാള്‍ അറിയിച്ചതനുസരിച്ച്‌ പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് യുവതി താൻ അനുഭവിച്ച കൊടുംക്രൂരതകള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭർത്താവ്, ഭർതൃമാതാവ്, സഹോദരീഭർത്താവ്, അയല്‍വാസി എന്നിവർക്കെതിരെ ഭാരതീയന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

ദേശീയ ജനാധിപത്യ മുന്നണി(എൻ.ഡി.എ.)യിൽ ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയിൽ. മുന്നണിവിട്ട് യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണ് പാർട്ടിയിലെ മിക്ക നേതാക്കളും. പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യിൽ ലഭിക്കുന്നില്ലെന്നാണ് മുഖ്യ ആരോപണം. മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോൺഗ്രസ് നേതാക്കളുമായി അനൗദ്യോഗിക സംസാരമുണ്ടായതായാണു വിവരം.

തുഷാർ സ്ഥലത്തില്ലാതെ അടുത്തയിടെ ബി.ഡി.ജെ.എസ്. നേതൃയോഗം ചേർന്നിരുന്നു. അതിലാണ് മുന്നണിമാറ്റം സംബന്ധിച്ച് ശക്തമായ ആവശ്യമുയർന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, ആറ്റിങ്ങൽ, തൃശ്ശൂർ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാർഥികൾക്ക് വോട്ടുകൂടാൻ മുഖ്യകാരണം എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണ് ബി.ഡി.ജെ.എസ്. പറയുന്നത്. എന്നാൽ, ആ പരിഗണന ബി.ജെ.പി.യിൽനിന്ന് പാർട്ടിക്കു കിട്ടുന്നില്ല.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ്. പ്രത്യേക സഹായമൊന്നും മുന്നണി സ്ഥാനാർഥിക്കു ചെയ്തില്ലെന്നും അതിനാലാണ് സി.പി.എമ്മിന് വോട്ടുകുറയാതിരുന്നതെന്നുമാണ് നേതാക്കളുടെ വാദം. എൻ.ഡി.എ. എന്നു പറയുന്നത് സങ്കല്പം മാത്രമായി, നേതൃയോഗം പോലും നടക്കുന്നില്ല, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുവർഷംപോലും ഇല്ലാതിരിക്കെ പ്രാദേശികതലത്തിൽ മുന്നൊരുക്കമൊന്നും നടക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ബി.ഡി.ജെ.എസ്. ഉന്നയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾക്കു മേൽക്കൈയുള്ള സ്ഥലങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കാനും ആലോചനയുണ്ട്.

മറ്റു പാർട്ടികളിൽനിന്ന് ബി.ഡി.ജെ.എസിലെത്തുന്നവർ ക്രമേണ ബി.ജെ.പി.ക്കാരായി മാറുകയാണെന്നും പാർട്ടിക്കു വളർച്ചയില്ലാത്തത് എൻ.ഡി.എ.യിൽ നിൽക്കുന്നതു കൊണ്ടാണെന്നുമാണ് പാർട്ടിയിൽ ചർച്ചയുയർന്നത്. എന്നാൽ, മുന്നണിമാറ്റത്തിന്റെ പ്രധാന തടസ്സം തുഷാർ വെള്ളാപ്പള്ളിക്ക് നരേന്ദ്ര മോദിയും അമിത് ഷായുമായുമുള്ള വ്യക്തിബന്ധമാണ്. അതിനാൽ, മുന്നണിമാറ്റത്തെ തുഷാർ അംഗീകരിക്കാൻ സാധ്യത കുറവാണ്.

കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡി.എഫ്. വിട്ടതിനാൽ മധ്യതിരുവിതാംകൂറിൽ ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടുന്നത് നല്ലതാണെന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും ചിന്തിക്കുന്നു. രമേശ് ചെന്നിത്തലയാണ് കോൺഗ്രസിനെ നയിക്കുന്നതെങ്കിൽ കൂടുതൽ സന്തോഷമെന്ന നിലയിലാണ് ബി.ഡി.ജെ.എസ്. നേതാക്കളുടെ പ്രതികരണം.

അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം എം.ജി എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മുരിക്കാശേരി തേക്കിന്തണ്ട് കൊച്ചുകരോട്ട് പരേതനായ ഷാജിയുടെ മകന്‍ ഡോണല്‍ ഷാജി(22), ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിനി പത്തനാപുരം മഞ്ഞക്കാല തലവൂര്‍ പള്ളിക്കിഴക്കേതില്‍ റെജി സാമുവലിന്റെ മകള്‍ അക്സാ റെജി(18) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി.വി ചാനല്‍ സംഘം ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് കണ്ടെങ്കിലും ആളെ കണ്ടിരുന്നുമില്ല. മലിനജലം ഒഴുക്കുന്നത് കാണാഞ്ഞതിനെ തുടര്‍ന്ന് സംഘം മടങ്ങി.

പിന്നീട് വൈകുന്നേരം നാലോടെ വീണ്ടും ചാനല്‍ സംഘമെത്തി. അപ്പോഴും ഫോണും മറ്റും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ സംശയം തോന്നി പ്രദേശവാസിയായ സിനാജ് മലങ്കരയോട് വിവരം പറയുകയും, ഇദേഹം വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തിയപ്പോഴും പാറയിലിരുന്ന ഫോണില്‍ കോളുകള്‍ വരുന്നുണ്ടായിരുന്നു.

ഡോണലിന്റെയും അക്സയുടെയും സഹപാഠികളായിരുന്നു വിളിച്ചത്. അപ്പോഴാണ് എഞ്ചിനിയറിങ് കോളജിലെ കുട്ടികളെയാണ് കാണാതായതെന്ന് മനസിലായത്.
തൊടുപുഴയില്‍ നിന്നും അഗ്‌നിരക്ഷാസേനയേയും വിളിച്ചുവരുത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ രണ്ടാള്‍ ആഴമുള്ള കുത്തില്‍ നിന്നും ഡോണലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വൈകുന്നേരം 7:50-ഓടെ കുത്തിന്റെ താഴെ ഭാഗത്തു നിന്നും അക്സയുടെ മൃതദേഹവും കണ്ടെടുത്തു.

സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അഡിഷനല്‍ സെഷന്‍സ് ജഡ്ജി ജെ.നാസറാണ് ശിക്ഷ വിധിച്ചത്. 2023 ഏപ്രില്‍ 24നാണ് കേസില്‍ വിചാരണ തുടങ്ങിയത്. 2022 മാര്‍ച്ച്‌ 7നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന്‍ സഹോദരന്‍ രഞ്ജു കുര്യനെയും മാതൃസഹോദരനായ മാത്യു സ്‌കറിയയെയും വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്‌കറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയുമാണ് മരിച്ചത്. 278 പ്രമാണങ്ങളും വെടിവയ്ക്കാന്‍ ഉപയോഗിച്ച വിദേശനിര്‍മിത റിവോള്‍വറും ഉള്‍പ്പെടെ 75 തൊണ്ടിമുതലും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഹൈദരാബാദ് സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ബാലിസ്റ്റിക് എക്‌സ്പര്‍ട്ട് എസ്.എസ്.മൂര്‍ത്തി കോടതി മുന്‍പാകെ നേരിട്ടു ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴിയും നല്‍കിയിരുന്നു.

പ്രതി ജോര്‍ജ് കുര്യന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. ക്രിസ്മസ് അവധിക്കു മുന്‍പ് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. കുടുംബ സ്വത്തില്‍നിന്ന് കൂടുതല്‍ സ്ഥലം തനിക്കു ലഭിക്കുന്നതിനോട് രഞ്ജുവിനും മാത്യു സ്‌കറിയയ്ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്ന് ജോര്‍ജ് കുര്യന്‍ കരുതി. കുടുംബവീടിനോടു ചേര്‍ന്നുള്ള സ്ഥലം പിതാവ് തനിക്ക് എഴുതിത്തന്നെങ്കിലും അതു വില്‍ക്കുന്ന കാര്യത്തിലും സഹോദരനും മാതൃസഹോദരനും എതിരുനിന്നുവെന്നും കോടികള്‍ കടബാധ്യതയുള്ള തനിക്ക് കുടുംബസ്വത്ത് വില്‍ക്കാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്നും ജോര്‍ജ് കുര്യന്‍ മൊഴി നല്‍കിയിരുന്നു. സംഭവം നടക്കുന്നതിനു മൂന്നു ദിവസം മുന്‍പ് എറണാകുളത്തുനിന്ന് കാഞ്ഞിരപ്പള്ളിയില്‍ എത്തിയ ജോര്‍ജ് കുര്യന്‍ തിങ്കളാഴ്ച വീട്ടിലെത്തി സ്വത്തു സംബന്ധിച്ച കാര്യം സംസാരിച്ചു. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

രഞ്ജുവും മാത്യു സ്‌കറിയയും ചേര്‍ന്ന് തന്നെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും അപ്പോഴാണ് റിവോള്‍വര്‍ എടുത്ത് ഇരുവരെയും വെടിച്ചതെന്നും മൊഴി നല്‍കിയിരുന്നു. രഞ്ജുവിന്റെ നെഞ്ചിലാണു വെടിയേറ്റത്. മാത്യു സ്‌കറിയയുടെ തലയിലും നെഞ്ചിലുമാണ് മുറിവുകള്‍. രണ്ടു പേരുടെയും ശരീരം തുളഞ്ഞുകയറി വെടിയുണ്ട പുറത്തു പോയി. കൊച്ചിയില്‍ താമസിച്ചു റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു ജോര്‍ജ് കുര്യന്‍. ബിസിനസില്‍ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തില്‍നിന്നു രണ്ടര ഏക്കര്‍ കഴിഞ്ഞ ദിവസം ജോര്‍ജ് പിതാവില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. ഈ സ്ഥലത്തു വീടുകള്‍ നിര്‍മിച്ചു വില്‍ക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതി. ഇതു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. മാതാപിതാക്കളായ കെ.വി.കുര്യനും റോസും തൊട്ടടുത്ത മുറിയിലുള്ളപ്പോഴാണ് വെടിവെപ്പുണ്ടായത്. എറണാകുളത്ത് താമസിച്ചിരുന്ന ജോര്‍ജ് കുര്യന്‍ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ കുടുംബവീട്ടിലെത്തിയെപ്പോള്‍ കൈയില്‍ കരുതിയിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിവെയ്ക്കുകയായിരുന്നു. എറണാകുളത്ത് താമസിക്കുന്ന ജോര്‍ജ് കുര്യന്‍ വീടും ഫ്ളാറ്റും നിര്‍മിച്ചുവില്‍ക്കുന്ന ബിസിനസ് നടത്തിവരുകയായിരുന്നു.

കുടുംബവീടിനോടുചേര്‍ന്നുള്ള രണ്ടരയേക്കറോളം സ്ഥലം പിതാവ് ജോര്‍ജ് കുര്യന് നല്‍കിയിരുന്നു. ഇവിടെ വീട് നിര്‍മിച്ച്‌ വില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനത്തെ രഞ്ജു എതിര്‍ക്കുകയും കുടുംബവീടിനോടുചേര്‍ന്നുള്ള അരയേക്കറോളം സ്ഥലം ഒഴിച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് തൊട്ടു മുമ്പുള്ള ദിവസം വീട്ടില്‍ ഇതുസംബന്ധിച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ മുറിയെടുത്ത് താമസിച്ചിരുന്ന ജോര്‍ജ് കുര്യന്‍ കൊല നടന്ന ദിവസം വൈകീട്ട് നാലരയോടെയാണ് വീട്ടിലെത്തിയത്. ഈ സമയം ഇയാള്‍ ബാഗും കൈയില്‍ കരുതിയിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കവിഷയം സംസാരിക്കുന്നതിനിടെ ജോര്‍ജ് കുര്യന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വീട്ടുവളപ്പിലുണ്ടായിരുന്ന ജോലിക്കാരാണ് വെടിശബ്ദം കേട്ടത്. തുടര്‍ന്ന് പോലീസിനെ അറിയിച്ചു. പോലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന ബാബുക്കുട്ടൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. കാഞ്ഞിരപ്പള്ളി സിഐയും നിലവിൽ എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ റിജോ പി ജോസഫ്, മുണ്ടക്കയം സിഐ ആയിരുന്ന ഷൈൻ കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്

RECENT POSTS
Copyright © . All rights reserved