ഓട്ടോയിടിപ്പിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശബരിമല തീര്‍ത്ഥാടന കാലത്ത് തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന നിലയുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു. അതേസമയം, ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വധശ്രമത്തിന് കൊയിലാണ്ടി പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി 9-30 ഓടെ വീട്ടിലേക്ക് നടന്നുവരവേയാണ് ഓട്ടോറിക്ഷ ഇടിച്ച് സാരമായ പരിക്കുകളേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
എനിക്കെതിരെ നടന്നത് സംഘപരിവാര്‍ ആക്രമണമാണ് എന്നാണ് സംശയിക്കുന്നത്. ശബരിമല തീര്‍ത്ഥാടനകാലത്ത് മാത്രമാണ് ആക്രമണങ്ങള്‍ കൂടുന്നത്. എനിക്ക് സുരക്ഷ ഒരുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു.
സംഘപരിവാര്‍ നിര്‍ദേശത്തോടെയാണ് തനിക്കെതിരേ വധശ്രമമുണ്ടായതെന്നും നാളുകളായി ഇത്തരത്തില്‍ തനിക്കെതിരേ ആക്രമണവും വധശ്രമവും നടക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ശനിയാഴ്ച രാത്രി 9.25 ഓടുകൂടി പൊയില്‍ക്കാവ് ബസാറിലെ ടെക്‌സ്റ്റൈല്‍സ് കടയടച്ച് നടന്നുപോവുമ്പോള്‍ റോഡില്‍ എതിര്‍ ദിശയില്‍ വന്ന ഓട്ടോയാണ് ബിന്ദു അമ്മിണിയെ ഇടിച്ചു തെറിപ്പിച്ചത്. മനഃപൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഇടിച്ചത്. അതിനാലാണ് അവര്‍ നിര്‍ത്താതെ പോയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ‘വലിയ ഇടിയായിരുന്നു. ഞാന്‍ മരിച്ചിട്ടുണ്ടെന്ന് കരുതിയിട്ടുണ്ടാവണം. മുഖത്താണ് ഓട്ടോ വന്നിടിച്ചത്. രാത്രിയായതിനാല്‍ കൃത്യമായി ആരാണെന്ന് മനസ്സിലായിട്ടില്ല’- ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകനായ നന്ദകുമാറിനെ ന്യായീകരിച്ച് സുഹൃത്തുക്കളുടെ പ്രചരണം. മരിച്ച കൃഷ്ണപ്രിയയെ മോശക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടാണ് നന്ദകുമാറിന്റെ കൃത്യത്തെ സ്വാഭാവികപ്രതികരണമാണെന്ന രീതിയില്‍ സുഹൃത്തുക്കള്‍ പ്രചരിപ്പിക്കുന്നത്.കൃഷ്ണപ്രിയയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും അതില്‍ പ്രകോപിതനായാണ് നന്ദകുമാര്‍ കൊലപാതകം നടത്തിയതെന്നാണ് ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. മരിച്ച നന്ദകുമാറിന് വേണ്ടി ചെയ്യുന്ന ‘നന്മ’ എന്ന രീതിയിലാണ് ഇവര്‍ ഓഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് കൊലപാതകത്തെ ന്യായീകരിക്കുന്നത്.
ചില സംഘപരിവാര്‍ അനുഭാവ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓഡിയോ പ്രചരിപ്പിച്ച് കൊലയെ ന്യായീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.സുഹൃദ് ബന്ധത്തിന്റെ പേരില്‍ നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അമിത ഇടപെടലുകള്‍ നടത്തിയിരുന്നെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘മുടി അഴിച്ചിടാന്‍ സമ്മതിക്കില്ല’, ‘ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല’, ‘ഒരുങ്ങി നടക്കാന്‍ പാടില്ല,’ ‘താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ’ തുടങ്ങിയ നിര്‍ദേശങ്ങളാണ് നന്ദകുമാര്‍ കൃഷ്ണപ്രിയയ്ക്ക് നല്‍കിയിരുന്നതെന്നും എതിര്‍ക്കുമ്പോള്‍ അസഭ്യം പറയുമായിരുന്നെന്നും രക്ഷിതാക്കളും പറഞ്ഞിരുന്നു.
മാത്രമല്ല, നന്ദകുമാറിനെ ഭയന്ന് ജോലിക്ക് പോകാന്‍ പോലും കൃഷ്ണപ്രിയ ഭയന്നിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് തിക്കോടി ഗ്രാമപഞ്ചായത്തിന് മുമ്പില്‍ വച്ച് നന്ദകുമാര്‍ പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്. തുടര്‍ന്ന് സ്വയം തീ കൊളുത്തിയ നന്ദകുമാറും പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു.
ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം. ജില്ലാ കലക്ടറാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും വിവിധ രാഷ്ടീയപാര്‍ട്ടി നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയില്‍ നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന് വെട്ടേറ്റത്. നാല്‍പ്പതോളം വെട്ടുകളേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് എസ്ഡിപിഐ ആരോപണം. അതേസമയം, രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപിയും ആരോപിച്ചു.
എസ്ഡിപിഐ, ബിജെപി സംസ്ഥാന നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഐജി ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് 20ഓളം ബിജെപി പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20ലധികം എസ്ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
‘അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാം. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഐജി അറിയിച്ചു. ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.’ സംഘര്‍ഷമേഖലയില്‍ ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐജി ഹര്‍ഷിത പറഞ്ഞു.
കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണ ചുമതല. എഡിജിപി വിജയ് സാഖറെ, ഐജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ പരിധി വിടാതിരിക്കാന്‍ കരുതല്‍ ഉണ്ടാകും. ഡിജിപിയുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് പൊലീസ് തീരുമാനം.
താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് തിരിച്ചടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു.
ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആശ ശരത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 224 വോട്ടാണ് മണിയന്‍ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോള്‍ ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
ഔദ്യോഗിക പാനലായി ആശ ശരത്തിനെയും ശ്വേത മേനോനെയുമായിരുന്നു മത്സരത്തിന് നിര്‍ത്തിയിരുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലും വിജയിച്ചു. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.
11 പേരുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍.
കൊച്ചിയിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നത്. അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
പാനലില്‍ നിന്ന് മത്സരിച്ചവര്‍ക്ക് ലഭിച്ച വോട്ടുകള്‍,
മണിയന്‍പിള്ള രാജു 224
ശ്വേത മേനോന്‍ 176
ആശ ശരത് 153
എക്‌സിക്യൂട്ടീവ് കമ്മറ്റി
ബാബുരാജ് 242
ലാല്‍ 212
ലെന 234
മഞ്ജു പിള്ള 215
രചന നാരായണന്‍കുട്ടി 180
സുധീര്‍ കരമന 261
സുരഭി 236
ടിനി ടോം 222
ടൊവിനോ തോമസ് 220
ഉണ്ണി മുകുന്ദന്‍ 198
വിജയ് ബാബു 225
ഹണി റോസ് 145
നിവിന്‍ പോളി 158
നാസര്‍ ലത്തീഫ് 100
കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ മലയാളം ഡബ്ബ്ഡ് വേര്‍ഷന്‍ എത്തിയത്. കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. വര്‍ഷങ്ങളായി അല്ലു അര്‍ജുന്റെ ശബ്ദം മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ജിസ് ജോയ്‌യുടെതാണ്.
പുഷ്പയ്ക്ക് ശബ്ദം നല്‍കിയതിന് ശേഷം അല്ലു അര്‍ജുനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ചിത്രത്തിന്റെ പ്രമോഷന് വിളിച്ചിരുന്നെങ്കിലും തന്റെ ഒരു ചിത്രത്തിന്റെ ട്രിമ്മിങ് നടക്കുന്നതിനാല്‍ പങ്കെടുക്കാനായില്ല. നടന്റെ മാനേജറുമായി സംസാരിച്ചിരുന്നതായും ജിസ് ജോയ് അഭിമുഖത്തില്‍ പറഞ്ഞു.
ആദ്യത്തെ പത്തു സിനിമകള്‍ക്കു ശേഷം പിന്നീട് അല്ലു ഒന്നും പറഞ്ഞിട്ടില്ല. പല അഭിമുഖങ്ങളിലും അദ്ദേഹം തന്നെ കുറിച്ച് പറയാറുണ്ട്. തെലുങ്കല്ലാതെ മറ്റു ഭാഷകളില്‍ ഡബ് ചെയ്യുന്നവരില്‍ തനിക്ക് ഏറ്റവും ഇഷ്ടം ജിസ് ചെയ്യുന്നതാണെന്നു പറഞ്ഞിട്ടുണ്ട്.
തന്റെ ശബ്ദം അല്ലുവിന് ചേരുമെന്നു കണ്ടു പിടിച്ചത് ഖാദര്‍ ഹസന് എന്ന നിര്‍മ്മാതാവാണ്. അല്ലുവിനെ മലയാളത്തിന് പരിചയപ്പെടുത്തിയ വ്യക്തി. അല്ലു ചിത്രങ്ങളുടെ പോസ്റ്ററുകളും ബാനറുകളും നിരത്തിയും ഫാന്‍സുകാരെ സംഘടിപ്പിച്ചും ഖാദര്‍ ഹസന്‍ നിരന്തരം അധ്വാനിച്ചു.
കായംകുളം കൊച്ചുണ്ണിയില്‍ മണിക്കുട്ടന് വേണ്ടി ആയിരം എപ്പിസോഡുകള്‍ ഡബ്ബ് ചെയ്തിരുന്നു. അതു കേട്ടിട്ടാണ് ഖാദര്‍ ഹസന്‍ തന്നെ വിളിക്കുന്നത് എന്നാണ് ജിസ് ജോയ് പറയുന്നത്. അതേസമയം, സുകുമാര്‍ ഒരുക്കിയ പുഷ്പയില്‍ ഫഹദ് ഫാസില്‍ ആണ് വില്ലന്‍ വേഷത്തില്‍ എത്തിയത്.
തിക്കോടി പഞ്ചായത്ത് ഓഫീനു മുന്നിൽ കൃഷ്ണപ്രിയ എന്ന യുവതിയേ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം സ്വന്തം ശരീരത്തും പെട്രോൾ ഒഴിച്ച് കത്തിച്ച് മരണത്തിനു കീഴടങ്ങിയ നന്ദകുമാർ എന്ന നന്ദുവിന്റെയും മരണത്തിനു പിന്നിൽ ആരോപങ്ങളുമായി നന്ദുവിന്റെ ബന്ധുക്കൾ.
പെട്രോൾ ഒഴിച്ച് കൃഷ്ണ പ്രിയയെ കൊലപ്പെടുത്തിയ നന്ദു ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ ആവില്ല. എന്നാൽ നന്ദു എന്ന യുവാവിന്റെ മനസിനെ ഇത്തരം ഒരു ക്രൂരതയിലേക്ക് എത്തിച്ചതിന്റെ കാരണം കൃഷ്ണ പ്രിയയുടെ ചതി. കൃഷ്ണപ്രിയയും നന്ദുവും നീണ്ട 4 വർഷമായി പ്രണയത്തിൽ ആയിരുന്നു . 4 വർഷം കമിതാക്കൾ ആയി അവർ ജീവിച്ചു. ഇരുവരുടേയും വീട്ടുകാരുടെ അനുമതിയും ആശീർവാദവും ഉണ്ടായിരുന്ന ഒരു നല്ല പ്രണയ ജീവിതം. വിവാഹം കഴിക്കാൻ എല്ലാ ഒരുക്കവും ഇരു വീട്ടുകാരും നടത്തിയിരുന്നു. പറഞ്ഞയക്കുമ്പോൾ നല്ല രീതിയിൽ വേണം എന്ന് കൃഷ്ണപ്രിയയുടെ വീട്ടുകാർക്ക് ആഗ്രഹം ഉണ്ടായിരുന്നു. വിവാഹം ആർഭാടമായി തന്നെ വേണം എന്ന് നന്ദുവിന്റെ വീട്ടുകാർക്കും. ഇരുവർക്കും സാമ്പത്തിക തടസം ഉള്ളതിനാൽ വിവാഹ ചടങ്ങുകൾ നീണ്ട് പോയി
കഴിഞ്ഞ ദിവസം നന്ദുവും അയാളുടെ ഓഫീസിലെ ഇടുക്കിയിലേക്ക് ടൂർ പോയി. തിരികെ നാട്ടിലെത്തിയ നന്ദു കൃഷ്ണപ്രിയയെ വിളിച്ചപ്പോൾ മൊബൈൽ എൻഗേജ്ഡ്..സമീപ ദിവസവും ഇത് തുടർന്നപ്പോൾ നന്ദുവിനു പന്തികേട് തോന്നുന്നു…. നന്ദു കൃഷ്ണപ്രിയയുടെ അടുത്ത് ചെന്ന് അവളുടെ ഫോൺ വാങ്ങി അയാളുടെ ഫോൺ കൃഷ്ണപ്രിയക്ക് നല്കി. കുറച്ച് കോൾ ചെയ്യണം എന്നും ബാലൻസ് ഇല്ലെന്നും പറഞ്ഞായിരുന്നു അത്. തുടർന്ന് നന്ദു കൃഷ്ണപ്രിയയുടെ ഫോൺ അരിച്ച് പെറുക്കിയപ്പോൾ അതിൽ കൃഷ്ണപ്രിയയുടേയും തിരുവന്തപുരത്തുള്ള ഒരു യുവാവിന്റെയും അശ്ളീല വീഡിയോകൾ. വളരെ മോശവും അശ്ലിലകരവുമായ കൃഷ്ണപ്രിയ മറ്റൊരു കാമുകനുമായി പങ്കിട്ട സ്വകാര്യ ദൃശ്യങ്ങൾ കണ്ട് നന്ദു ഞെട്ടി. ഒരേ സമയം 2 പേരുമായി കൃഷ്ണപ്രിയക്ക് ബന്ധം.
തുടർന്ന് ഫോൺ കൃഷ്ണപ്രിയയുടെ വീട്ടിൽ കൊണ്ടുപോയി നന്ദു തിരികെ ഏല്പ്പിച്ചു. അവിടെ ചെറിയ വാക്ക് തർക്കം ഉണ്ടായി. പിന്നീട് നന്ദു വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി എന്ന് കൃഷ്ണപ്രിയ പരാതിപ്പെട്ടു. ഇതിനിടെ അശ്ലീല വീഡിയോകൾ നന്ദു തന്റെ വീട്ടിലുള്ള സഹോദരിയേയും എല്ലാം കാണിച്ചു. കൃഷ്ണപ്രിയയുടെ സഹോദരനു ഇതെല്ലാം നന്ദു അയച്ച് കൊടുത്തു. ഈ സമയം എന്നെ ഉപേക്ഷിച്ചാൽ 4 പേർ ഇവിടെ ജീവൻ ഒടുക്കും എന്ന് കാട്ടി നന്ദുവിന് കൃഷ്ണപ്രിയ ഫോണിലേക്ക് മെസേജ് അയച്ചു.. ആ മെസേജ് കിട്ടിയ ഉടൻ തന്നെ നന്ദുവിന്റെ വീട്ടിൽ നിന്നും കൃഷ്ണപ്രിയയുടെ പിതാവിനെ വിളിച്ചു.
ദീർഘ നാളായി സ്നേഹത്തിൽ ആയിരുന്ന, കൃഷ്ണ പ്രിയയും, ആത്മഹത്യ ചെയ്ത നന്ദുവും സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിന്റെ ഇരകൾ ആയിരുന്നു. അതിനിടയിൽ തിരുവന്തപുരത്ത് നിന്നും കാലന്റെ രൂപത്തിൽ ഫേസ്ബുക്കിലൂടെ നുഴഞ്ഞ് കയറിയ അദൃശ്യനായ കാമുകൻ കൃഷ്ണപ്രിയയുടെ ജീവിതവും ചാരിത്ര്യവും തകർക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ കൊടും ചതികളാണ്. ഒരിക്കലും കൃഷ്ണ പ്രിയയുടെ ആത്മാവിനെ അപമാനിക്കാൻ അല്ല.നന്ദു കൊലയാളി തന്നെ. അതിലും തർക്കമില്ല. നന്ദുവിന്റെ അടുപ്പക്കാരായ ബന്ധുക്കൾ പറയുന്നു.
പഠിക്കാൻ മിടുക്കിയായ കൃഷ്ണപ്രിയയ്ക്കു ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലും പ്രതീക്ഷയിലുമായിരുന്നു വീട്ടുകാരും കൂട്ടുകാരും. എംസിഎ കഴിഞ്ഞ കൃഷ്ണപ്രിയ അഞ്ചു ദിവസം മുൻപാണ് തിക്കോടി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ ജോലിയിൽ പ്രവേശിച്ചത്.ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണു ഡിസംബർ 17നു രാവിലെ 10 മണിയോടെ ജീവനക്കാർ ഓഫിസിനു പുറത്തേക്കോടിയത്. ഒരു ശരീരം കത്തിതാഴെ വീഴുന്നതും ഒരാൾ തീപ്പന്തം പിടിച്ചു ചുറ്റിലും ഓടുന്നതുമാണു കണ്ടത്, കത്തിക്കരിഞ്ഞു താഴെ വീണതു സഹപ്രവർത്തക കൃഷ്ണപ്രിയ ആണെന്നും അറിഞ്ഞില്ല. തിരിച്ചറിയാൻ പറ്റുംവിധമായിരുന്നില്ല ആ രൂപം. നന്ദുവിനെയുംമുമ്പ് ആരും അവിടെ കണ്ടിട്ടില്ലായിരുന്നു.
സമീപത്തുനിന്നു വാഴയില വെട്ടിക്കൊണ്ടുവന്ന് അതിൽ കിടത്തിയാണ് നന്ദുവിനെയും കൃഷ്ണപ്രിയയെയും കൊണ്ടുപോയത്. പഞ്ചായത്ത് ഗ്രൗണ്ടിൽ തന്നെയുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുത്ത് തീയണച്ചു.കൃഷ്ണ പ്രിയ വരുന്നതും കാത്ത് കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പെട്രോളും ലൈറ്ററുമായി നന്ദകുമാർ നില്ക്കുകയായിരുന്നു. അവൾ വന്ന് ഓഫീസ് മുറ്റത്ത് കയറിയതും ഓടി ചെന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചു. തുടർന്ന് നന്ദു സ്വന്തം ശരീരത്തും പെട്രോൾ ബാക്കിയിരുന്നത് ഒഴിച്ചു. തീപന്തമായി ഓഫീസിനു ചുറ്റും നന്ദകുമാർ ഓടുകയായിരുന്നു.നാല് ദിവസങ്ങൾക്ക് മുൻപാണ് കൃഷ്ണപ്രിയ തിക്കോടി ഓഫിസിൽ ജോലിക്കു ചേർന്നത്.
എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയിൽ ബിജെപി നേതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.
ആലപ്പുഴ നഗരപരിധിക്ക് സമീപമാണ് രാവിലെ പ്രഭാത സവാരിക്കിടെ രഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈര്യമാണ് ഈ കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.
ശനിയാഴ്ച രാത്രിയിലാണ് ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എ. ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ ബൈക്കില്‍ പോകുമ്പോഴായിരുന്നു കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്.
നാലുപേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി വെട്ടുകളേറ്റ ഷാനെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് പണയില്‍ക്കടവിലായിരുന്നു സംഭവം.ആലപ്പുഴ സ്വദേശിയും എസ്എപി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വര്‍ക്കല സിഐയും മൂന്ന് പോലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.
പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെയാണ് പോലീസ് സംഘം തിരഞ്ഞുപോയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സിഐയും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ഇവര്‍ യാത്ര ചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.
സിഐയെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു.
ഇതിനിടെ എസ്എപി ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.
മാനസ, നിതിന എന്നീ പെൺകുട്ടിയുടെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പേ കേരളത്തിൽ മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നു. കോഴിക്കോട് തിക്കോടിയിൽ വെറും 22 വയസ്സ് മാത്രം പ്രായമുള്ള കൃഷ്ണപ്രിയ എന്ന പെൺകുട്ടിയാണ് കൊലചെയ്യപ്പെട്ടത്. കൊലപ്പെടുന്നതിന് മുമ്പും മകൾ ഭീകരമായി മാനസികപീഡനം അനുഭവിച്ചത്. കൃഷ്ണ പ്രയയുടെ വീട്ടിലെത്തിയ മാധ്യമപ്രവർത്തക സാനിയോ മനോമി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പെൺകുട്ടിയും കുടുംബവും കടന്നുപോയ ദുരനുഭവങ്ങൾ കുറിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ്
22 വയസ്സ് മാത്രം പ്രായമുള്ളൊരു പെൺകുട്ടിയെ പ്രണയമെന്ന പേര് പറഞ്ഞ് കുത്തിയും തീയിട്ടും കൊന്നിട്ടുണ്ട്. തിക്കോടിയിലാണ്. ഫീഡിൽ പോസ്റ്റുകളൊന്നും കണ്ടില്ല. ഫീഡത്ര അപ്ഡേറ്റ് ആവാത്തത് കൊണ്ടാവാം. ഒരു പക്ഷേ നമ്മുടെ ചുറ്റുപാടും ഇതൊരു സാധാരണ സംഭവമായി മാറിയത് കൊണ്ടുമാവാം. രണ്ടായാലും നേരിട്ട് കണ്ടറിഞ്ഞ കൃഷ്ണപ്രിയയുടെ ജീവിത സാഹചര്യം ഇവിടെ പറയണമെന്ന് തോന്നി.
അത്ര നിസ്സാരമായി കത്തിച്ചു കളയേണ്ടവളല്ല പെൺകുട്ടിയെന്ന് ആൺകുട്ടികൾ തിരിച്ചറിയും വരെ ഇതിങ്ങനെ പറയുകയല്ലാതെ വേറെന്ത് വഴി? ജോലിയുടെ ഭാഗമായിരുന്നെങ്കിലും ദീപേച്ചിയുടെ സുഹൃത്താണെന്നും പറഞ്ഞാണ് ആ വീട്ടിൽ കയറിച്ചെന്നത്. കൃഷ്ണപ്രിയയുടെ അമ്മ സുജാതേച്ചി പാർട്ടി മെമ്പറാണ്. മകൾക്ക് സംഭവിച്ച അപകടത്തിൽ അവരാകെ തകർന്നിട്ടുണ്ട്. ആ തകർച്ചയിലും അവർ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. കൃഷ്ണപ്രിയയും കൊലപാതകി നന്ദുവും കുറച്ച് കാലമായി അടുപ്പത്തിലായിരുന്നു (പ്രേമവും ഒരു മണ്ണാങ്കട്ടയും ആയിരുന്നേയില്ല)
അടുപ്പത്തിൻ്റെ സ്വാതന്ത്ര്യത്തിൽ നന്ദു കൃഷ്ണയുടെ ജീവിതത്തിൽ അമിതമായി ഇടപെട്ടു തുടങ്ങി.
മുടി അഴിച്ചിടാൻ സമ്മതിക്കില്ല, ചുരിദാറിൻ്റെ ഷാൾ ഒരു വശം മാത്രമായി ഇടാൻ പാടില്ല. ഭംഗിയിൽ ഒരുങ്ങി നടക്കാൻ പാടില്ല. താൻ പറയുന്നയാളെയേ ഫോൺ ചെയ്യാൻ പാടുള്ളൂ. സ്വാഭാവികമായും കൃഷ്ണ ഇത് എതിർക്കാൻ തുടങ്ങി. അപ്പോഴൊക്കെ ആ ക്രിമിനൽ തൻ്റെ മകളെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചിരുന്നു എന്നും പറഞ്ഞ് സുജേച്ചി കരഞ്ഞു. രണ്ട് ദിവസം മുൻപ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോൺ നന്ദു ബലമായി പിടിച്ചു വാങ്ങി. കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന പലർക്കും താൻ കൃഷ്ണയെ കല്യാണം കഴിക്കുമെന്ന് വോയ്സ് മെസേജയച്ചു. പിന്നീട് ഫോൺ തിരിച്ചേൽപ്പിക്കാനെന്ന പേരിൽ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി.
മകളെ കല്യാണം കഴിച്ച് തരണമെന്ന് അഛനോടാവശ്യപ്പെട്ടു. മകൾക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോൾ കല്യാണം കഴിച്ച് തന്നില്ലെങ്കിൽ അവളെ കൊന്നുകളയുമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പൊലീസിലോ പാർട്ടിക്കാരോടോ ഇക്കാര്യങ്ങളൊന്നും പറഞ്ഞില്ലേയെന്ന് ചോദിച്ചപ്പോൾ ‘മകൾക്കൊരു ജീവിതം ഉണ്ടാകേണ്ടതല്ലേ, ഇതൊക്കെ പുറത്തറിഞ്ഞാൽ നാണക്കേടല്ലേ’ എന്നാണ് സുജേച്ചി തിരിച്ച് ചോദിച്ചത്. ദുരഭിമാനം അവസാനം മകളുടെ ജീവനെടുക്കുമെന്ന് അവർ കരുതിക്കാണില്ല. സാമ്പത്തികമായി മെച്ചപ്പെട്ടതല്ല കൃഷ്ണപ്രിയയുടെ ജീവിത സാഹചര്യം. പെയിൻ്റിംഗ് തൊഴിലാളിയായ അഛന് ഹൃദ്രോഗിയായതിന് ശേഷം പലപ്പോഴും പണിക്ക് പോകാനാവുന്നില്ല. അഛനെ സഹായിക്കാൻ എന്തെങ്കിലുമൊരു ജോലി അന്വേഷിക്കുകയായിരുന്നു കൃഷ്ണ. പി ജിക്കാരിയായിരുന്നിട്ടും ഗതികേട് കൊണ്ടാണ് പഞ്ചായത്തിൽ ഡാറ്റ എൻട്രി ജോലിക്കാരിയായത്.
ജോലിയിൽ പ്രവേശിച്ചിട്ട് ഒരാഴ്ച. അതിൽ തന്നെ ഒരു ദിവസം നന്ദുവിനെ പേടിച്ച് ജോലിക്ക് പോയില്ല. ഇന്ന് സുജേച്ചി നിർബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിൻ്റെ ഗെയിറ്റിന് മുന്നിൽ കാത്തിരുന്ന നന്ദു കൃഷ്ണയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് തീ കൊടുത്തു. കൃഷ്ണയുടെ പാതി കത്തിയ ബാഗ് പഞ്ചായത്ത് ഓഫീസിന് മുന്നിലുണ്ട്. ഉച്ചയ്ക്കേക്കുള്ള ചോറ്റു പാത്രം. ഉരുകിത്തുടങ്ങിയ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ച് കറി. പ്രദേശത്തെ സജീവ ബി ജെ പി പ്രവർത്തകനാണ് നന്ദു. സൈക്കോ ക്രിമിനലാണെന്ന് കൃഷ്ണയുടെ അമ്മയും അഛനും പറഞ്ഞതിൽ നിന്ന് വ്യക്തം. ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതത്തിലായിരുന്നത്രേ അയാൾ. ഇമ്മാതിരി ക്രിമിനലുകൾ മാലയുമിട്ട് ചെന്നാൽ പാവം അയ്യപ്പൻ ഓടി രക്ഷപ്പെടേണ്ടി വരും.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചുള്ള ഒരുവൻ്റെ ചോദ്യമാണ് ഇപ്പോഴും അസ്വസ്ഥതയോടെ മനസിലുള്ളത്. “നിങ്ങളെന്ത് കണ്ടിട്ടാണ് റിപ്പോർട്ട് ചെയ്യുന്നത്? അവര് പ്രേമത്തിലായിരുന്നു. പഞ്ചായത്തിൽ പണി കിട്ടിയപ്പോ ഓൾക്ക് ഓനെ വേണ്ടാതായി” എന്ന്. തൻ്റെയൊക്കെ മകളെ ഒരുത്തൻ തീ വച്ച് കൊന്നാലും താനിത് തന്നെ പറയണമെന്നേ എനിക്കയാളോട് പറയാനായുള്ളൂ എന്ന സങ്കടമാണ് ബാക്കി. നമുക്ക് ശേഷം വരുന്ന തലമുറയൊക്കെ കിടുവായിരിക്കുമെന്ന് കരുതിയിരുന്നു. അത്ര കിടുവല്ലെന്നും നോ പറഞ്ഞാൽ പെണ്ണിനെ കത്തിച്ചു കളയാമെന്ന ആൺ ബോധം തലമുറകൾ കൈമാറി വരുന്നതാണെന്നും നല്ല ചികിൽസ കിട്ടിയില്ലെങ്കിൽ ഇവരിനിയും കൊന്ന് മുന്നേറുമെന്നും ഇപ്പോൾ നല്ല ഉറപ്പുണ്ട്.
പെൺകുട്ടികളെ വളർത്തുകയും ആൺകുട്ടികൾ വളരുകയുമാണല്ലോ. ഇനിയെങ്കിലും നമ്മൾ വളർത്തുന്ന ആൺകുട്ടിക്ക് പെണ്ണിൻ്റെ ‘നോ’കളെ കഠാര കുത്തിയിറക്കിയും പെട്രോളൊഴിച്ച് കത്തിച്ചുമല്ലാതെ നേരിടാൻ പഠിപ്പിക്കേണ്ടതുണ്ട്.
ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിന് പിന്നാലെ വാഹനം കൈമാറുന്നതിനെ സംബന്ധിച്ച് തർക്കം. താൽക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്നും വാഹനം വിട്ടുനൽകണമോ എന്ന് പുനരാലോചിക്കേണ്ടി വരുമെന്നും ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസ് പ്രതികരിച്ചു. ലേലം സംബന്ധിച്ച് ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന പക്ഷം വാഹനം വിട്ടുനൽകില്ലെന്നായിരുന്നു പ്രതികരണം. ഡിസംബർ 21ന് ചേരുന്ന ദേവസ്വം ഭരണസമിതി അന്തിമ തീരുമാനമെടുക്കും.
ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദാണ് വാഹനം 15.10 ലക്ഷത്തിന് ലേലത്തിൽ പിടിച്ചത്. ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് ലേലം നേടിയ അമലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 15 ലക്ഷം രൂപയിൽ നിന്ന് പതിനായിരം രൂപ അധികം ലേലം വിളിച്ചാണ് എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി വാഹനം സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനാണ് അമൽ.