India

സൗദി : സൗദിയിൽ മലയാളി നഴ്‌സ്‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തുടങ്ങി. ഭർത്താവിനെ വീഡിയോ കോൾ ചെയ്തുകൊണ്ടായിരുന്നു യുവതി ആത്മഹത്യാ ചെയ്തത്.
കൊല്ലം അഞ്ചൽ സ്വദേശിനിയായ നഴ്സ് മുഹ്സിനയാണ് സൗദിഅറേബ്യയിലെ മക്കയില്‍ മരിച്ചത്.

ഇക്കഴിഞ്ഞ 21-ന് മക്കയിലെ താമസസ്ഥലത്ത് മുഹ്സിനയെ മരിച്ച നിലയില്‍ കണ്ടെതുകയായിരുന്നു. സംഭവത്തിൽ കൊല്ലം റൂറൽ എസ്പി കെബി രവിയുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം തുടങ്ങി. മുഹ്സിനയുടെ വീട്ടുകാർ മുഹ്സിനയുടെ ഭർത്താവിനെതിരെ ആരോപണം ഉയർത്തിയിട്ടുണ്ട്.

ഒരു മാസം മുന്‍പ് മുഹ്സിനയുടെ ജോലി സ്ഥലത്ത് എത്തിയ ഭര്‍ത്താവ് സമീർ മുഹ്സിനയില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയെന്ന് വീട്ടുകാർ പരാതിയില്‍ പറയുന്നു. സമീറിന്റെയോ സമീറിന്റെ വീട്ടുകാരുടെയോ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. മുഹ്സിനയുടെ മരണം ആത്മഹത്യയെന്നാണ് സൗദി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നത്.

ആറാം ക്ലാസുകാരന്റെ വീട്ടിലെ കാഴ്ച്ച കണ്ട് പൊലീസിന്റെ നെഞ്ചു വിങ്ങി. കോവിഡിൽ ദുരന്തമനുഭവിക്കുന്ന മനുഷ്യരുടെ ജീവിതം ദുരന്തത്തിൽ നിന്ന് ദുരന്തത്തിലേയ്ക്ക് നീങ്ങുകയാണ്. നാടിൻറെ വികസനം പറഞ്ഞു നടക്കുന്ന രാഷ്ട്രിയക്കാർക്കോ, പ്രമാണിമാർക്കോ ചിന്തിക്കാൻ പോലും കഴിയാത്ത ദുരവസ്ഥയിൽ ചില ജീവിതങ്ങൾ…അതിനൊരു ഉദാഹരണമാണ് ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട പോലീസുകാരന്റെ കരുണ..

‘സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..’ ഫോണിലൂടെ ആറാം ക്ലാസുകാരൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മാള ജനമൈത്രി പൊലീസിലെ സിപിഒമാരായ സജിത്തിന്റെയും മാർട്ടിന്റെയും നെഞ്ചു വിങ്ങി. ചിക്കനും അത്യാവശ്യം പലചരക്കു സാധനങ്ങളും വാങ്ങി കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച വിങ്ങലിനെ വേദനയാക്കി മാറ്റി. 5 വർഷമായി തളർന്നു കിടക്കുന്ന അച്ഛനും വീട്ടുവേല ചെയ്തു കുടുംബം പോറ്റുന്ന അമ്മയും പണിതീരാത്ത വീടുമാണ് പൊലീസിനെ വരവേറ്റത്.

ക്വാറന്റീനിലിരിക്കുന്നവരുടെ സുഖവിവരം അന്വേഷിക്കാൻ വടമ മേക്കാട്ടിൽ മാധവന്റെ വീട്ടിലേക്കു ജനമൈത്രി സംഘം ഫോണിൽ വിളിച്ചപ്പോഴാണ് ആറാം ക്ലാസുകാരൻ സച്ചിൻ ഫോണെടുത്തത്. സുഖമാണോ, എന്തൊക്കെയുണ്ട് വിശേഷം എന്നു പൊലീസ് തിരക്കിയപ്പോൾ നിഷ്കളങ്കമായി സച്ചിൻ പറഞ്ഞു, ‘ഇവിടെ എല്ലാവർക്കും കോവിഡാണ് സർ’. പഠനമൊക്കെ എങ്ങനെ പോകുന്നു എന്നു ചോദിച്ചപ്പോൾ ‘പഠിക്കാൻ പുസ്തകമോ എഴുതാൻ പേനയോ ഒന്നുമില്ല..’ എന്നു മറുപടി. അതെന്താണെന്നു തിരക്കിയപ്പോൾ വേദനിപ്പിക്കുന്ന കഥ സച്ചിൻ വിശദമാക്കി.

കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുകയാണ്. കാൽ നൂറ്റാണ്ടു മുൻപു നിർമാണം പാതിവഴിക്കു നിലച്ച വീട്ടിലാണ് താമസം. അമ്മ ലതിക വീട്ടുജോലിക്കു പോയാണു കുടുംബം നോക്കുന്നത്. മൂന്നു പേർക്കും കോവിഡ് ബാധിച്ചതോടെ ജോലിക്കു പോകാൻ പറ്റാതായി. സമീപത്തു താമസിക്കുന്ന അധ്യാപികയാണ് സച്ചിന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ നൽകുന്നത്. ചിക്കൻ വാങ്ങിക്കൊണ്ടു വന്നാൽ വയ്ക്കാൻ പലചരക്കു സാധനങ്ങളുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു സച്ചിന്റെ വിഷമത്തോടെയുള്ള മറുപടി.

തുടർന്ന് ചിക്കനും പലചരക്കു സാധനങ്ങളുമായി പൊലീസ് വീട്ടിലെത്തി. ചോരുന്ന മേൽക്കൂരയും ജീർണിച്ച വാതിലുകളുമുള്ള വീടിനു മുന്നിൽ നിന്നു സച്ചിൻ പൊലീസിനെ സ്വീകരിച്ചു. അച്ഛൻ മാധവനെ കിടത്തുന്ന കട്ടിൽ കഴിഞ്ഞ ദിവസം ഒടിഞ്ഞു. സമീപവാസി നൽകിയ കട്ടിലിലാണ് ഇപ്പോൾ കിടക്കുന്നത്. സച്ചിന് ഒരു നേരമെങ്കിലും സന്തോഷം പകരാൻ കഴിഞ്ഞ പോലീസുകാരന് ഒരായിരം സല്യൂട്ട്…

വാർത്ത പുറംലോകം അറിഞ്ഞു മണിക്കൂറുകൾക്ക് ഉള്ളിൽ ആറാം ക്ലാസുകാരൻ സച്ചിനെ തേടി സഹായങ്ങളുടെ പ്രവാഹം. പാതിവഴിയിൽ പണി നിലച്ച സച്ചിന്റെ വീട് അറ്റകുറ്റപ്പണികളെല്ലാം തീർത്തു പൂർത്തീകരിച്ചു നൽകുമെന്നു മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാർ അറിയിച്ചു. വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി ഒട്ടേറെപ്പേർ ഫോണിലൂടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

സച്ചിന്റെ നിസ്സഹായാവസ്ഥയെപ്പറ്റി മനോരമ പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണ് മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ്, സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ചുമതല വഹിക്കുന്ന ശിൽപ ട്രീസ സെബാസ്റ്റ്യൻ എന്നിവർ മാള വടമയിൽ സച്ചിന്റെ വീടു തേടിയെത്തിയത്. സച്ചിന്റെ ജീവിതസാഹചര്യങ്ങൾ കണ്ട് സഹായ വാഗ്ദാനം നേരിട്ടറിയിച്ചു.
സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ഉൾപ്പെടെയുള്ളവരും സഹായം വാഗ്ദാനം ചെയ്തു.

തൃശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ കൊമേഴ്സ് വിഭാഗം തങ്ങളുടെ രാജ്യാന്തര കോൺഫറൻസിൽ ഓണറേറിയം നൽകാൻ സ്വരൂപിച്ച പണം സച്ചിനു നൽകി. കാവനാട് യുവജന കൂട്ടായ്മ, മ‍ാള സേവാഭാരതി തുടങ്ങിയ സംഘടനകളും സഹായങ്ങൾ എത്തിച്ചു നൽകി. സച്ചിന്റെ അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുകയാണ്. അമ്മ കൂലിപ്പണിക്കു പോയാണ് കുടുംബം പോറ്റുന്നത്. മൂന്നു പേർക്കും കോവിഡ് ബാധിച്ചതോടെ ഇവരുടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരുന്നു.

ലോക രാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പടിപടിയായി നീക്കിത്തുടങ്ങിയതോടെ വാക്സിൻ പാസ്പോർട്ടുമായി യൂറോപ്യന്‍ യൂണിയൻ രംഗത്ത്. എന്നാൽ ഇയുവിന്റെ വാക്‌സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയിട്ടില്ല. ഇതോടെ, കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രാനുമതി ലഭിക്കില്ല.

യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അംഗരാജ്യങ്ങളില്‍ യാത്രാനുമതി. ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.

യുകെയിലും യൂറോപ്പിലും ആസ്ട്രസെനേക വാക്‌സിന്‍ വ്യാപകമായുണ്ടെങ്കിലും വാക്‌സെവിരിയ എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുന്നത്. ആസ്ട്രസെനേകയുടെ സമാന വാക്‌സിനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍, ആസ്ട്രസെനേക വാക്‌സിന്റെ വാക്‌സെവിരിയ വേര്‍ഷന് മാത്രമാണ് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകാരം നല്‍കിയിട്ടുള്ളത്.

മൊഡേണ, ഫൈസര്‍-ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് ആസ്ട്രസെനേക കൂടാതെ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ വാക്‌സിനായ കൊവാക്‌സിനും അംഗീകാരമില്ലാത്തത് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കനത്ത തിരിച്ചടിയാകും.

കേന്ദ്രസർക്കാറുമായി നിരന്തരം കൊമ്പുകോർക്കുന്ന ട്വിറ്ററിനെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇന്ത്യൻ ഭൂപടം തെറ്റായി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്കു പുറത്ത് പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ഭൂപടം പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെ നടപടിയെടുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.

എന്തുകൊണ്ടാണ് ഇന്ത്യയുടെ ഭാഗമായ ജമ്മുകശ്മീരും ലഡാക്കും ട്വിറ്ററിൻറെ ഇന്ത്യ ഭൂപടത്തിൽ ഉൾപ്പെടുത്താത്തത് എന്നതിൽ ട്വിറ്ററിൻറെ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

‘ട്വീപ്പ് ലൈഫ്’ വിഭാഗത്തിലാണ് കശ്മീരും ലഡാക്കും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ഭൂപടത്തിനെതിരെ രൂക്ഷവിമർശനമാണ് ഉപയോക്താക്കളിൽനിന്ന് ഉയരുന്നത്.

പുതിയ ഡിജിറ്റൽ നിയമങ്ങൾ പാലിക്കുന്നതിലെ തർക്കം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ട്വിറ്ററുമായി ഇടഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാർ, ഭൂപട വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചത്.

അതേസമയം ട്വിറ്റർ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസ‌റായി കാലിഫോർണിയയിൽ നിന്നുമുളള ജെറെമി കെസ്സെലിനെ നിയമിച്ചു. പുതിയ ഐ ടി നിയമപ്രകാരം പരാതി പരിഹാര ഓഫീസർ ആയി ഒരു ഇന്ത്യക്കാരൻ തന്നെ വേണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നി‌ർദേശം നിലനിൽക്കുമ്പോഴാണ് ട്വിറ്ററിന്റെ ഈ നീക്കം.

കേന്ദ്രവുമായി കൊമ്പുകോർക്കുന്നതിനിടെ ആഴ്ചകൾക്കു മുമ്പ് നിയമിതനായ ധർമേന്ദ്ര ചതുർ കഴിഞ്ഞദിവസം രാജിവെച്ച ഒഴിവിലാണ് നിയമനം.

തിങ്കളാഴ്ച രാവിലെയാണ് കെസ്സെലിനെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു കൊണ്ടുള്ള അറിയിപ്പ് ട്വിറ്റർ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ നിന്നുള്ളയാളാണ് കെസ്സെൽ. ഇന്ത്യയിൽ നിന്നുള്ള പരാതികൾക്കായുള്ള ഇമെയിൽ കെസ്സെലിന് നൽകി.

മേയ് 25നാണ് പുതിയ ഐ ടി നിയമം നിലവിൽ വന്നത്. പരാതി പരിഹാര ഓഫീസർ, കംപ്ളയൻസ് ഓഫീസ‌ർ, നോഡൽ ഓഫീസർ എന്നീ മൂന്ന് സ്ഥാനങ്ങളിലും ഇന്ത്യക്കാരെ നിയമിക്കണമെന്നതായിരുന്നു പ്രധാന നിയമങ്ങൾ. എന്നാൽ ഇവ അനുസരിക്കാൻ ട്വിറ്റർ ഇതു വരെ സന്നദ്ധത കാണിച്ചിട്ടില്ല.

കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്ന സംസ്ഥാന പൊലീസ് മേധാവി ലോകേനാഥ് ബെഹ്‌റയുടെ വാക്കുകളോട് പ്രതികരിച്ച് നടി കങ്കണ റണാവത്. വിരമിക്കുന്നതിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ലോക്‌നാഥ് ബെഹ്‌റയുടെ പരാമര്‍ശം. ഈ വാക്കുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് കങ്കണയുടെ പ്രതികരണം.

കേരള മോഡല്‍ എന്ന കാപ്ക്ഷനോടെയാണ് താരം സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും ബെഹ്‌റ പറഞ്ഞിരുന്നു.

 

കേരളത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ കൂടുതലാണ്. ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരെ ഏതു രീതിയില്‍ തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരാക്കി കൊണ്ടുപോകാം എന്നുള്ളതാണ് ലക്ഷ്യം. ഇതൊക്കെ പോലീസിന്റെ സമ്പൂര്‍ണ നിരീക്ഷണത്തിലുണ്ട്. ദിവസവും വിവരങ്ങളുടെ വന്‍ ശേഖരമാണ് വിശകലനം ചെയ്യുന്നത്.

ദേശീയ അന്വേഷണ ഏജന്‍സി, കേന്ദ്ര ഏജന്‍സികള്‍ എന്നിവയുമായി യോജിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നു. ഇത്തരത്തിലുള്ളവരെ നിര്‍വീര്യമാക്കാന്‍ സംസ്ഥാന പോലീസിന് കഴിവുണ്ട് എന്നാണ് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്.

കേരളത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകങ്ങളും ആത്മഹത്യകളും തുടർക്കഥയാവുന്നു. ഏറ്റവും പുതുതായി 12 വയസ്സുകാരിയായ മകൾ ഷംനയെ കൊലപ്പെടുത്തി കൂട്ടിക്കൽ സ്വദേശിയായ ഷമീറിൻറെ ഭാര്യ ലൈജീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർക്ക് മാനസിക പ്രശ്നം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

ഉറക്കഗുളിക നൽകിയശേഷം പുലർച്ചെ നാലുമണിയോടെയാണ് ലൈജീന മകളെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്. പിന്നാലെ ലൈജീനയും സമീപത്തെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണ് ചെയ്തത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിച്ച് രക്ഷപ്പെടുത്തിയത്. കടുത്ത ഒറ്റപ്പെടലാണ് മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചതിന് കാരണമെന്ന് ലൈജീന പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. മാനസിക പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. അയൽവാസികളുമായി കാര്യമായ സഹകരണം ഒന്നും ഇല്ലാതിരുന്ന ലൈജീന ഭർത്താവിൻറെ വീട്ടുകാരുമായി അകന്നായിരുന്നു താമസിച്ചിരുന്നത്. ലൈജീനയുടെ ഭർത്താവ് ഷമീർ വിദേശത്താണ്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജീനയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരണിൻെറ ഭാര്യ വിസ്മയയുടെ ദുരൂഹ മരണത്തിന് ശേഷം ഒട്ടേറെ സ്ത്രീകളും കുട്ടികളുമാണ് കേരളത്തിൽ സ്വയം ജീവനൊടുക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നത്.

ഇന്നലെയാണ് തിരുവല്ലയിൽ  പ്ലസ് ടു വിദ്യാർത്ഥിനിയായ  പ്രിയങ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയോട് ചേർന്ന മുറിയുടെ കതകിന്റെ കട്ടിളപ്പടിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്രിയങ്കയെ ബന്ധുക്കൾ ചേർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച മൂന്നു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മാതാപിതാക്കൾ ബന്ധം വേർപെടുത്തിയതിനാൽ പ്രിയങ്കയും സഹോദരിയും തുകലശ്ശേരിയിലുള്ള പിതൃ സഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.

മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിം​ഗ് ലക്ഷ്യമായി മാറിയെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ.

സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ ഇല്ലെന്ന് പറയാനികില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അഭിമുഖത്തിലാണ് സംസ്ഥാനത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഡി.ജി.പി നടത്തിയത്.

വിദ്യാഭ്യാസ മുള്ളവരെ പോലും വർ​ഗീയ വത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭീകരസംഘടനകളെ വലയിലാക്കാൻ വിവിധ ശ്രമങ്ങൾ പൊലീസ് നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേരള പൊലീസ് ഏറ്റവും കൂടുതൽ വിമർശനം നേരിട്ട മാവോയിസ്റ്റ് വോട്ടയിൽ ഖേദമില്ലെന്ന് ലോക്നാഥ് ബെഹ്റ തുറന്നടിച്ചു.

സംരക്ഷിത വനിങ്ങളിൽ യൂണിഫോമിട്ട് വരുന്നവർ നിരപരാധികളല്ലെന്നും മാവോയിസ്റ്റ് വേട്ടയിൽ പൊലീസ് ചെയ്തത് കർത്തവ്യം ആണെന്നുമാണ് ഡി.ജി.പിയുടെ നിലപാട്.

മാവോയിസ്റ്റ് ഭീഷണി നേരിടാനായി ഹെലികോപ്റ്റർ ഉപോയിക്കുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു. രാജ്യസുരക്ഷയ്ക്കാണോ ചിലവിനാണോ പ്രാധ്യമെന്നും അദ്ദേഹം ചോദിക്കുന്നു.

മാവോയിസ്റ്റ് ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

സ്വന്തം അനുഭവം പങ്കുവെച്ച ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ആത്മവിശ്വാസം കൊണ്ടും കഠിനപ്രയത്‌നംകൊണ്ടും ജീവിതം നെയ്യ്‌തെടുത്ത പെണ്‍കുട്ടിയാണ് ഇന്ന് വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യായ ആനി ശിവ. ഭര്‍ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സില്‍ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെണ്‍കുട്ടിയാണ് 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യായി മാറിയിരിക്കുന്നത്

വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണമോ കിടക്കാന്‍ ഒരു കൂരയോ ഇല്ലാതെ ആത്മഹത്യാശ്രമങ്ങളില്‍ പരാജയപ്പെട്ട് മരിക്കാനുള്ള ഊര്‍ജം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയുടേത്.

കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച്.
ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ അവിടെ തടസ്സം സൃഷ്ടിച്ചു.
അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.

കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍
ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനുംപോയി സോഷ്യോളജിയില്‍ ബിരുദം നേടി.

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചു. ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന്‍ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തില്‍ കരുതി.
014-ല്‍ സുഹൃത്തിന്റെ പ്രേരണയില്‍ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി.

2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന് വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം.

” 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവുംവിറ്റ് ജീവിച്ച… അതേ സ്ഥലത്ത്…ഞാന്‍ ഇന്ന്..; സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്…!??
ഇതിലും വലുതായി എനിക്ക് എങ്ങനെ ആണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക.” എന്നാണ് ആനി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കല്ലുവാതുക്കലില്‍ അമ്മ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ അമ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലുവഴി പോലീസ് ഫേസ്ബുക്കിനെ സമീപിച്ചു. എന്നാല്‍ ഫേസ്ബുക്കിന്റെ സേവനം ലഭിക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു വിവരം.

അനന്ദു എന്ന പേരിലെ ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് രേഷ്മയ്ക്ക് മെസേജുകള്‍ എത്തിയിരുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് പറഞ്ഞതു പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന രേഷ്മയുടെ മൊഴിയാണ് അന്വേഷണത്തിന് ആധാരം.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇത്തിക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്ത യുവതികളില്‍ ഒരാള്‍ വ്യാജ ഐഡിയിലൂടെ രേഷ്മയെ കബളിപ്പിക്കാന്‍ ശ്രമിച്ചോയെന്നും പാരിപ്പള്ളി പോലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ച ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണ്‍ കോളുകളും ഫേസ്ബുക്ക് അക്കൗണ്ടും വിശദമായി പരിശോധിക്കും.

കാറിനുള്ളിൽ വെച്ച് പെൺകുട്ടിയെ ക്രൂരമായി യുവാവ് മർദിച്ചതായി പരാതി. നാട്ടുകാർ കാർ തടഞ്ഞാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ മുൻ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തിന്റെ മകനും പാറ്റൂർ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.

മദ്യപിച്ച് അർധബോധാവസ്ഥയിലായിരുന്നു യുവാവ്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പിഎംജി ലോ കോളജ് ജംക്‌ഷനിലായിരുന്നു സംഭവം. കാറിനുള്ളിൽ നിന്നു പെൺകുട്ടിയുടെ നിലവിളി കേട്ടതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ജനറൽ ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടർ കുറുകെ നിർത്തി നാട്ടുകാരിലൊരാൾ കാർ തടഞ്ഞു.

കാർ നിർത്തിയതിന് ശേഷം യുവാവ് പെൺകുട്ടിയെ കാറിൽ നിന്നിറക്കി നാട്ടുകാരുടെ മുന്നിൽ വെച്ച് വീണ്ടും മർദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മിലായി വാക്കേറ്റമായി. അഡ്വേക്കറ്റാണെന്നും മുൻ മന്ത്രിയുടെ സ്റ്റാഫിന്റെ മകനാണെന്നും ആക്രോശിച്ചശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു.

ഈ സമയം സ്കൂട്ടറിലെത്തിയ രണ്ടു യുവതികൾ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. പൊലീസെത്തി യുവാവിനെയും പെൺകുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി. ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവർ സുഹൃത്തുക്കളാണ്. ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. പൊതു സ്ഥലത്തു ബഹളമുണ്ടാക്കൽ, സ്ത്രീകൾക്ക് മർദനം, മദ്യപിച്ചു വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved