സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയുടേയും ആദിത്യന്‍ ജയന്റെയും വിവാഹ വാര്‍ത്ത മുതല്‍ പല വിവാദങ്ങളും പ്രചരിച്ചിരുന്നു. തങ്ങള്‍ മനോഹരമായ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആദിത്യന്‍ ജയനെതിരെ കടുത്ത ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമ്പിളി ദേവി എത്തിയിരുന്നു. ഇതിന് മറുപടിയായി അമ്പിളി ദേവിക്കെതിരെ ആദിത്യനും കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അമ്പിളിയ്ക്ക് വേറെയൊരാളുമായി ബന്ധമുണ്ടെന്നും, ഇതിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകളുമായിരുന്നു ആദിത്യന്‍ പുറത്ത് വിട്ടത്.
ആദിത്യന്റെ ഈ ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് അമ്പിളി ദേവി. ” അത്ര മോശം സ്ത്രീ ആയിരുന്നെങ്കില്‍ എന്തിനാ കല്യാണം കഴിച്ചത്. ഷിജു മേനോന്റേത് പ്രൊപ്പോസല്‍ വന്നതാണ്. ഡിവോഴ്സ് കഴിഞ്ഞ ശേഷം എന്റെ ഡാന്‍സ് ടീച്ചര്‍ വഴി ഒരു പ്രൊപ്പോസല്‍ വന്നിരുന്നു. അത് എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന ഷിജു മേനോന്‍ എന്ന് പറയുന്നയാളുടെ കുടുംബത്തിനുമൊക്കെ അറിയാവുന്ന റിലേഷനാണ്. പക്ഷേ പോകെപ്പോകെ എന്റെ മകന്റെ ഒരു കാര്യം വച്ച്, കുഞ്ഞിനെക്കൊണ്ടു പോകാന്‍ പറ്റില്ലെന്ന് വന്നപ്പോള്‍ അത് അവിടെ വെച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങിയതാണ്.
ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കില്‍ എന്തായാലും കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അറിയാന്‍ പറ്റുമല്ലോ. അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കില്‍ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും… വായില്‍ നിന്ന് വരുന്ന ഭാഷകള്‍ പോലും നമുക്ക്, മനുഷ്യര്‍ പറയുമോ അങ്ങനെയൊക്കെ…എനിക്ക് ആദിത്യനെക്കുറിച്ച് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ലീഗലായിട്ട് ഒരു കല്യാണവും, ലിവിംഗ് റിലേഷനില്‍ ഒരു മോനുമുണ്ടെന്ന് അറിയാമായിരുന്നു. വേറെയൊന്നും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെയടുത്ത് ഭയങ്കര ജീവനായിരുന്നെന്നൊക്കെ പറഞ്ഞപ്പോള്‍ വിശ്വസിച്ചു പോയി. അത്രയ്ക്ക് പൊട്ടന്മാരായിപ്പോയി ഞങ്ങള്‍.’- അമ്പിളി ദേവി പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് -19 കേസുകളിൽ റെക്കോർഡ് വർദ്ധനവ്, ആശുപത്രി കിടക്കകളില്ലാതെയായതും ഓക്സിജൻ വിതരണം താറുമാറായതും ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തെ അടിമുടി തളർത്തുന്നു. രാജ്യതലസ്ഥാനത്തുൾപ്പെടെ രോഗികളെ അഡ് മിറ്റ് ചെയ്യാൻ ഇടമില്ലാതെ ബന്ധുക്കൾ വലഞ്ഞു, അഡ് മിറ്റ് ചെയ്ത പലർക്കും ചികിത്സ ലഭിക്കാൻ മണിക്കൂറുകളോളം വൈകുന്നുണ്ട്. രോഗ ബാധയിൽ മരിച്ചവരുടെ ശവശരീരങ്ങൾ കൂട്ടമായി സംസ് കരിക്കുകയാണ്. വെള്ളിയാഴ്ച ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 332,730കേസുകളാണ്, 24 മണിക്കൂറിനുള്ളിൽ മരണങ്ങൾ 2,263 ആയി.

ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ കൺസൾട്ടന്റ് ഡോ. അതുൽ ഗോഗിയ, രോഗികളുടെ എണ്ണത്തിലെ വർദ്ധനവ് താങ്ങാനുള്ള അവസ്ഥയിലല്ല എമർജൻസി വിഭാഗം എന്ന് തുറന്ന് സമ്മതിക്കുന്നു.”നമുക്ക് ആവശ്യമുള്ളത്ര ഓക്സിജൻ പോയിന്റുകൾ ഇല്ല, രോഗികൾ മിക്കവരും സ്വന്തം ഓക്സിജൻ സിലിണ്ടറുമായാണ് വരുന്നത്, അങ്ങനെ അല്ലാത്തവർക്ക് ഓക്സിജൻ ലഭിക്കുന്നില്ല. ആവശ്യത്തിന് കിടക്കകളും ഓക്സിജനും നൽകി രോഗികളെ സഹായിക്കാൻ ആഗ്രഹമുണ്ട്, കഴിയുന്നില്ല “. രോഗികളും ബന്ധുക്കളും ചികിത്സയുമായി ബന്ധപ്പെട്ട ഓക്സിജൻ, കിടക്കകൾ, ആശുപത്രികൾ,രക്തം, പ്ലാസ്മ പോലെയുള്ള അത്യാവശ്യ വസ്തുക്കൾക്ക് നെട്ടോട്ടമോടുകയാണ്, മിക്ക കെട്ടിടങ്ങളും, ആവാസ സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണുകൾ ആയിരിക്കുന്നു, ആശുപത്രിയിൽ ലഭ്യമല്ലാത്ത ജീവൻ രക്ഷ ഉപകരണങ്ങൾ മുഴുവൻ കരിഞ്ചന്തയിൽ ലഭ്യമായിരുന്നു എന്നതാണ്, ഞെട്ടിക്കുന്ന വസ്തുത.
സുപ്രീം കോടതി ഇതിനെ ദേശീയ എമർജൻസി എന്നാണ് വിളിച്ചത്, ഒരിക്കലുമില്ലാത്തവിതത്തിൽ, മുഴുവൻ സിസ്റ്റവും തകർന്നു തരിപ്പണമായി, ഡൽഹിയിലും മുംബൈയിലുമൊക്കെ ആളുകൾ ജീവനോടെ ഇരിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും അത്യാവശ്യമായ കാര്യം,അദ്ദേഹം വെളിപ്പെടുത്തുന്നു.
ഏറ്റവും അധികം രോഗബാധിതരുള്ള മഹാരാഷ്ട്രയിലെ മുംബൈയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തീ പിടിച്ചു വെന്തു മരിച്ചത് 13 പേരാണ്. രണ്ടു ദിവസം മുൻപ് വെന്റിലേറ്ററിൽ ഓക്സിജൻ ലീക്ക് ആയി മരിച്ചത് 20 രോഗികൾ ആയിരുന്നു. ഡൽഹിയിൽ 10 സ്വകാര്യ ആശുപത്രികൾ ഓക്സിജൻ സപ്ലെ തീർന്നതിനെ തുടർന്ന് അടിയന്തര സഹായം ആവശ്യപ്പെട്ടിരുന്നു.

മറ്റ് സംസ്ഥാനങ്ങളായ ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഓക്സിജൻെറ ഗുരുതരമായ ക്ഷാമം നേരിടുന്നുണ്ട് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് ഓക്സിജൻ ടാങ്കറുകളും സപ്ലൈകളും എത്തിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ഉത്സവമായ കുംഭമേളയെ തുടർന്ന് കേസുകൾ കൂടുതൽ വർദ്ധിച്ചു . “ഡബിൾ മ്യൂട്ടന്റ്” യുകെ വേരിയന്റ് ഉൾപ്പെടെ വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ ഭീഷണി ഉയർത്തുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ ദുരിതബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ഓക്സിജൻ നിർമ്മാതാക്കളെയും സന്ദർശിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ സംസ്ഥാനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേസുകളുടെ എണ്ണം മൂന്നര ലക്ഷം അടുക്കുന്നത് കിടക്കകളുടെ ലഭ്യതയെയും മറ്റു രോഗികളെയും ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് രൂക്ഷമായിരിക്കെ ഇന്നും നാളെയും ലോകഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു, അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ആരും വീടിനു പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
• കടകൾ ഏഴരയ്ക്കുതന്നെ അടയ്ക്കണം. ഒമ്പതുമണിവരെ പ്രവർത്തിക്കാമെന്നാണ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നത്. മാളുകളും തിയേറ്ററുകളും ഏഴരയ്ക്കുതന്നെയാണ് അടയ്‌ക്കേണ്ടത്.
• കടകൾ അടയ്ക്കുന്നതിന് ഇളവുകൾ ആവശ്യമുള്ളിടത്ത് അനുവദിക്കും.
• ലോക്ഡൗൺ അന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുന്നില്ല
• രാത്രി ഒമ്പതുമുതൽ കർഫ്യൂ.
• 24-ന് എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും അവധി
• ഹയർസെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല.
• 24, 25 തീയതികളിൽ അത്യാവശ്യ സർവീസുകൾക്ക് മാത്രമാകും അനുമതി.
• വിവാഹം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകൾ അനുവദിക്കും. 75 പേർമാത്രമേ പരമാവധി പങ്കെടുക്കാവൂ.
• ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം അമ്പതുശതമാനമായി കുറയ്ക്കും.
• ആവർത്തനക്രമത്തിൽ 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തും.
• സ്വകാര്യ സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം അനുവദിക്കണം.
• വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾമാത്രം. ട്യൂഷൻ സെന്ററുകൾ തുറക്കില്ല. സമ്മർ ക്യാമ്പുകളും നിർത്തിവെക്കണം.
ഇതുവരെ ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കോവിഡ് രോഗബാധയാണിത്.
24 മണിക്കൂറിനിടെ 2104 പേർ മരിച്ചു.
ബുധനാഴ്ച ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയ കോവിഡ് കേസുകൾ ക്രോഡീകരിച്ചാൽ രോഗികളുടെ എണ്ണം 3,14,815 ആണ്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി. മരണ സംഖ്യ 184600 കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,041 ആയിരുന്നു.
ഇതിനു മുൻപ് ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ രോഗബാധാ നിരക്ക് അമേരിക്കയിലാണ്.
2021 ജനുവരി എട്ടിന് റിപ്പോർട്ട് ചെയ്ത 3,07,581 കേസുകളാണ് അത്. ഇതിനെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്ക്.
ഇന്ത്യയിൽ ഒരു ലക്ഷം കടന്നത് ഏപ്രിൽ നാലിന് ആണ്. അവിടെനിന്ന് വെറും 17 ദിവസംകൊണ്ടാണ് കോവിഡ് കേസുകൾ മൂന്നു ലക്ഷത്തിലേക്ക് എത്തിയത്. ഇക്കാലത്തെ പ്രതിദിന വർധന 6.76 ശതമാനമായിരുന്നു.
പാലക്കാട്: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം അതിരൂക്ഷം. വിവിധ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനെടുക്കാൻ എത്തിയവരുടെ തിക്കും തിരക്കുമാണ്. പലയിടത്തും പൊലീസും ജനങ്ങളും തമ്മിൽ വാക്കു തർക്കവും ഉന്തും തള്ളുമുണ്ടായി.
കോട്ടയത്ത് മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ ടോക്കണ്‍ വിതരണത്തിനിടെ വാക്ക് തര്‍ക്കവും സംഘര്‍ഷാവസ്ഥയുമുണ്ടായി. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളിലാണ് ടോക്കണു വേണ്ടി തിക്കും തിരക്കുമുണ്ടായത്. സാമൂഹ്യ അകലം പാലിക്കാതെയാണ് ഇവിടെ ജനങ്ങള്‍ തിങ്ങിക്കൂടിയത്.
രാവിലെ മുതലെത്തി ക്യൂ നിൽക്കുന്നവരെ അവഗണിച്ച് പിന്നീടെത്തിയവർക്ക് പൊലീസ് ടോക്കൺ നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതോടെ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും ബഹളവുമായി.
പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരിനിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയുമുള്ളത്.
സംസ്ഥാനത്തിന് ലഭിച്ച 65 ലക്ഷം വാക്സിൻ ഡോസുകളിൽ 62,36,676 ഡോസ് വാക്സിനും ഇതിനകം വിതരണം ചെയ്തതായും മൂന്ന് ലക്ഷം ഡോസ് വാക്സിനുകൾ മാത്രമാണ് ബാക്കിയുള്ളതെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് ലക്ഷത്തിലധികം ഡോസ് വാക്സിനുകളാണ് പ്രതിദിനം സംസ്ഥാനത്ത് നൽകുന്നതെന്നും ഇതിനാൽ നിലവിൽ ബാക്കിയുള്ള മൂന്ന് ലക്ഷം ഡോസുകൾ പെട്ടെന്ന് തീരുമെന്നും മന്ത്രി വ്യക്തമാക്കി. 50 ലക്ഷം വാക്സിൻ ഡോസുകൾ വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ ഉടൻ അംഗീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വീടിന് നൂറ് മീറ്റർ അകലെയുള്ള ഒഴിഞ്ഞ പുരയിടത്തിൽ നിന്നും സുബീറ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. 42 ദിവസമായി വീടും നാടും കാത്തിരിക്കുകയായിരുന്നു ഫർഹത്തിന്റെ തിരിച്ചുവരവിനായി. പോലീസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാതായതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റ് രൂപീകരിച്ച് പ്രതിഷധേവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കാണാതായി 43ാമത്തെ ദിവസം പോലീസ് അന്വേഷണസംഘം എല്ലാപ്രതീക്ഷകളേയും തച്ചുടച്ചുകൊണ്ട് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിലാണ് ചെങ്കൽ ക്വാറിയിലാണ് കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)നെ കൊലപ്പെടുത്തി കുഴിച്ചിട്ടനിലയിൽ കണ്ടെടുത്തിയിരിക്കുന്നത്. പ്രതി കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ അൻവറിനെ (38) പോലീസ് പിടികൂടിയിട്ടുണ്ട്.
ഇയാൽ യുവതിയുടെ അയൽവാസി കൂടിയാണ്. സുബീറ ഫർഹത്തിനെ കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. പലതവണ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുദ്ധ്യവും അൻവറിനെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് 10നാണ് വെട്ടിച്ചിറയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ജോലിക്കായി വീട്ടിൽ നിന്നും ഇറങ്ങിയ ഫർഹത്തിനെ കാണാതായത്. ഇന്നേദിവസം തന്നെ അയൽക്കാരനായ പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു എന്നാണ് മൊഴി. ജോലി സ്ഥലത്തേക്ക് പോവാനായി ബസ് സ്‌റ്റോപ്പിലേക്ക് നടന്നുപോകവെ ഫർഹത്തിനെ പ്രതി ആക്രമിക്കുകയായിരുന്നു. ഫർഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
യുവതിയുടെ മൂന്നുപവൻ സ്വർണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ നാട്ടുകാരായ ചിലരാണ് ക്വാറിയിൽ മണ്ണ് ഇളകിയനിലയിൽ കണ്ടതോടെയാണ് സംശയം തോന്നിയത്. ഇക്കാര്യം പോലീസിൽ വിവരമറിയിച്ചു.
തുടർന്ന് തിരൂർ ഡിവൈഎസ്പി കെ സുരേഷ്ബാബു, വളാഞ്ചേരി സിഐ പിഎം ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ, ഇരുട്ടായതോടെ മൃതദേഹം പുറത്തെടുത്തിട്ടില്ല. ക്വാറിയും പരിസരവും പോലീസ് കാവലിലാണ്. മൃതദേഹം അഴുകിയനിലയിലായതിനാൽ ബുധനാഴ്ച ഫോറൻസിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തിയശേഷമേ പോസ്റ്റ്‌മോർട്ടമുൾപ്പെടെ നടക്കുകയുള്ളൂ. പ്രതിയെ ബുധനാഴ്ച സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പുനടത്തിയശേഷം കോടതിയിൽ ഹാജരാക്കും.
കൊല്ലം ഭാരതീപുരത്ത് രണ്ടര വർഷം മുൻപ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഭാരതീപുരം പള്ളിമേലേതില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് കണ്ടെടുത്തത്. ചാക്കിനുള്ളിലാക്കിയാണ് മൃതദേഹം മറവ് ചെയ്തിരുന്നത്.
ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തതിരുന്നു. ഈ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്. എല്ലിന് കഷണങ്ങള്‍ പോലീസിന് ലഭിച്ചു. കൂടാതെ അവശിഷ്ടത്തിനൊപ്പം ചെരുപ്പും കുരിശും കിട്ടിയിട്ടുണ്ട്.
പുനലൂര്‍ ആര്‍ഡിഒ, പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, ഫോറന്‍സിക്ക് വിദഗ്ധര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നി വരുടെ സാന്നിധ്യത്തിലാണ് മൃതദേഹം കുഴിച്ചിട്ട കിണറിന്റെ സമീപത്ത് പരിശോധന നടത്തിയത്. കേസില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള ഷാജി പീറ്റ റിന്‍റെ സഹോദരന്‍ സജിന്‍ പീറ്റർ, മാതാവ് പൊന്നമ്മ എന്നിവരെയും സ്ഥലത്ത് എത്തിച്ചിരുന്നു.
പൊന്നമ്മയേയും സജിൻ പീറ്ററുടെ ഭാര്യയേയും കൂടി കേസിലെ പ്രതികളാക്കുമെന്നാണ് സൂചന. 2018ലെ തിരുവോണ നാളിലാണ് കൊലപാതകം നടന്നത്. തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചു സജിന്‍ പീറ്റർ ഷാജി പീറ്ററിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും മാതാവ് അടക്കമുള്ള ബന്ധുക്കളുടെ സഹായത്തോടെ വീടിന് അടുത്തുള്ള കിണറിനു സമീപം കുഴിച്ചിട്ടു എന്നുമാണ് വെളിപ്പെടുത്തൽ.
കൊല്ലം: കേരളത്തെ ഞെട്ടിച്ച് കൊല്ലം അഞ്ചലില്‍ ദൃശ്യം മോഡലില്‍ നടന്ന കൊലപാതകത്തിന്റെ രഹസ്യം പുറത്തായത് അമ്മായിയമ്മയും മരുമകളും തമ്മില്‍ വഴക്ക് പിടിച്ചപ്പോള്‍. ഒളിവിലിരുന്ന് ഇവര്‍ പറയുന്നത് കേട്ടതോടെ ബന്ധു റോയി വിവരം പോലീസിന് കൈമാറുകയായിരുന്നു. കിണര്‍ കുഴിച്ചപ്പോള്‍ എടുത്തിട്ട മണ്ണിലായിരുന്നു കൊല്ലപ്പെട്ട ഷാജി പീറ്ററിനെ മാതാവും സഹോദരനും സഹോദര ഭാര്യയും ചേര്‍ന്ന് കുഴിച്ചിട്ടത്.
റോയി ഒളിവില്‍ കഴിയുന്നതിടയില്‍ ഒരു ദിവസം ഷാജിയുടെ അമ്മ പൊന്നമ്മയും അനുജന്‍ സജിന്റെ ഭാര്യ ആര്യയും തമ്മില്‍ വഴക്കുപിടിച്ചു. ഇതിനിടയില്‍ ഇവര്‍ ഷാജിയെ കൊലപ്പെടുത്തിയ കാര്യത്തില്‍ പരസ്പരം ആരോപണം ഉന്നയിച്ചത് റോയി കേള്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസില്‍ എത്തി കൈമാറിയത്. തുടര്‍ന്ന് അഞ്ചല്‍ പോലീസിനെ വിളിച്ച് ഡിവൈഎസ്പി പ്രദീപ്കുമാര്‍ അന്വേഷണം ആവശ്യപ്പെട്ടു.
കൊട്ടാരക്കരയില്‍ താമസക്കാരനായ ഇളയ സഹോദരന്‍ സജിനും ഭാര്യ ആര്യയും 2018 ല്‍ ഭാരതീപുരത്തെ കുടുംബ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ആയിരുന്നു സംഭവം. അനേകം മോഷണക്കേസുകളിലും മറ്റും പ്രതിയായ ഷാജി മദ്യലഹരിയില്‍ മോശമായി പെരുമാറിയപ്പോള്‍ സജിനും ആര്യയും പൊന്നമ്മയും ചേര്‍ന്ന് ചെറുക്കുകയും അടിച്ചു വീഴ്ത്തുന്നതിനിടയില്‍ മാരമായി മര്‍ദ്ദനമേറ്റ് ഷാജി മരിക്കുകയുമായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെ നടന്ന സംഭവത്തിന് ശേഷം നാലു മണിക്കൂറോളം കുടുംബാംഗങ്ങള്‍ മൃതദേഹവുമായി കഴിഞ്ഞു. ഇരുട്ടു വീണതോടെയാണ് കുഴിയെടുത്ത് മൃതദേഹം മൂടിയത്. വീടിന് സമീപം കിണര്‍ കുഴിക്കാനായി എടുത്ത മണ്ണില്‍ എട്ടുമണിയോടെ മറവ് ചെയ്ത് എല്ലാം പൂര്‍ത്തിയാക്കി.
മോഷണക്കേസുകളില്‍ പ്രതിയായ ഷാജി കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോകുന്ന പതിവുണ്ട്. അതുകൊണ്ടാണ് ഇയാളെ കാണാതായതില്‍ ആരും സംശയിക്കാതിരുന്നത്. ഇടയ്ക്ക് ചില കേസുമായി ബന്ധപ്പെട്ട് പോലീസ് ഷാജിയുടെ വീട്ടില്‍ എത്തിയെങ്കിലും വ്യക്തമായി വീട്ടുകാര്‍ മറുപടി പറഞ്ഞില്ല. മിക്കവാറും വീട്ടില്‍ കാണാത്തയാള്‍ ആയതിനാല്‍ പോലീസ് സംശയിച്ചുമില്ല. വീട്ടുകാര്‍ പരാതി നല്‍കാതിരുന്നത് അന്വേഷിച്ചുമില്ല. വടക്കന്‍ കേരളത്തില്‍ എവിടേയ്‌ക്കോ ഷാജി മുങ്ങിയിരിക്കുകയാണെന്ന പൊന്നമ്മയുടേയും സജിന്റെയും വാക്കുകളില്‍ പോലീസ് സംശയിച്ചുമില്ല.
വീട്ടുപകരണങ്ങളും കന്നുകാലികളെയും മോഷ്ടിച്ച് അറവുകാര്‍ക്ക് വില്‍ക്കുന്ന ഷാജി കിട്ടുന്ന പണത്തിന് മദ്യപിക്കുകയും വീട്ടില്‍ എത്തി പ്രശ്‌നം ഉണ്ടാക്കുകയും പതിവായിരുന്നു. റോഡില്‍ നിന്നും അരകിലോമീറ്റര്‍ മാറി കുത്തനെയുള്ള കയറ്റവും ഇറക്കവുമെല്ലാം താണ്ടി വേണം വിജനമായ റബ്ബര്‍ തോട്ടത്തിന് നടുവിലുള്ള ഷാജിയുടെ വീട്ടില്‍ എത്താന്‍. ഒറ്റപ്പെട്ട സ്ഥലം കൂടി ആയതിനാല്‍ ഇവിടെ എന്തു നടന്നാലും പുറംലോകം അറിയുകയുമില്ല എന്നതാണ് കൃത്യം മൂന്ന് വര്‍ഷത്തോളം പുറംലോകം അറിയാതെ പോയത്. എന്നാല്‍ നാലുമാസം മുമ്പ് പൊന്നമ്മയും ആര്യയും തമ്മില്‍ വഴക്കുണ്ടായതോടെ ഇവരുടെ ചര്‍ച്ചകളില്‍ ഷാജിയുടെ കൊലപാതകം കടന്നു വരികയും റോയി അത് കേള്‍ക്കാനിടയാകുകയുമായിരുന്നു.
വളാഞ്ചേരി (മലപ്പുറം) ∙ കഞ്ഞിപ്പുര ചോറ്റൂർ ചുള്ളിച്ചോല ചെങ്കൽ ക്വാറിക്കു സമീപം പറമ്പിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടു നാലിന് പൊലീസിന്റെ സാന്നിധ്യത്തിൽ മണ്ണുമാന്തി ഉപയോഗിച്ചു സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതശരീരം കണ്ടത്.
കഞ്ഞിപ്പുര ചോറ്റൂരിൽ നിന്ന് 40 ദിവസം മുൻപ് കാണാതായ സുബീറ ഫർഹത്തിന്റേ(21)താണ് മൃതദേഹമെന്നു പൊലീസ് സ്ഥിരീകരിച്ചു. നാട്ടുകാരൻ തന്നെയായ പ്രതി വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവറി(38)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കസ്റ്റഡിയിലായിരുന്ന പ്രതി നൽകിയ വിവരമനുസരിച്ചാണ് മരിച്ച യുവതിയുടെ വീട്ടിൽനിന്ന് ഏകദേശം 350 മീറ്റർ അകലെയുള്ള പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ ഇൻക്വസ്റ്റ് നടത്തും.
വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സുബീറ ഫർഹത്തിനെ കഴിഞ്ഞ മാർച്ച് 10 മുതലാണ് കാണാതായത്. വീട്ടിൽ നിന്നു രാവിലെ ക്ലിനിക്കിലേക്കിറങ്ങിയതായിരുന്നു.
ക്ലിനിക്കിൽ എത്താതിരുന്ന ഫർഹത്തിന്റെ വിവരങ്ങൾ ക്ലിനിക്കിൽ നിന്നു ഡോക്ടർ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്.
വിദേശത്ത് ജോലിയുള്ള കഞ്ഞിപ്പുര കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകളായ സുബീറ ഫർഹത്ത് വിവാഹമോചിതയാണ്. തിരൂർ ഡിവൈഎസ്പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായ മുന്നേറ്റമുണ്ടാക്കാനാകില്ലെന്ന് ബിജെപിയുടെ വിലയിരുത്തൽ. പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും വിജയസാധ്യതയും പരിശോധിച്ചാണ് കേന്ദ്ര നേതൃത്വം ഇത്തരമൊരു നിഗമനത്തിലെത്തിയത്. സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി.
നിലവിൽ കൈയിലുള്ള ഏക സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് അവസാനവട്ട വിലയിരുത്തലില്‍ കേന്ദ്രത്തിനുള്ളത്. നേമത്ത് ഒ.രാജഗോപാല്‍ വിജയിച്ചുകയറിയ സാഹചര്യം കുമ്മനം രാജശേഖരന് മത്സരിച്ചപ്പോള്‍ ഉണ്ടായില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി എത്തിയിരിക്കുന്നത്.
പതിവുപോലെ വോട്ടിംഗ് ശതമാനം കൂടാനുള്ള സാധ്യതമാത്രമാണ് കേന്ദ്ര നേതൃത്വം കാണുന്നത്. അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്.
എന്നാല്‍ ശക്തമായ അടിയൊഴുക്കളുണ്ടായതായും പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും നേതാക്കള്‍ പറയുന്നു. നേതാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് താഴെക്കിടയില്‍ നിന്നും തെരഞ്ഞെടുപ്പിനു ശേഷം ലഭിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മല്‍സരിച്ച മഞ്ചേശ്വരത്തു മാത്രമാണ് പ്രതീക്ഷയുള്ളതെന്ന വിലയിരുത്തലാണുള്ളത്. പല മണ്ഡലങ്ങളിലും ബിജെപി സംഘടനാസംവിധാനം നിര്‍ജീവമായിരുന്നുവെന്നാണ് വിലയിരുത്തൽ. അനുകൂലമായ അടിയൊഴുക്കുകള്‍ ഉണ്ടായില്ലെങ്കില്‍ കാര്യമായ നേട്ടം ഇത്തവണയും പാര്ട്ടിക്കുണ്ടാകില്ലെന്നും വിലയിരുത്തപ്പെടുന്നു.