India

വിദ്യാര്‍ഥിയുടെ പരീക്ഷ പ്രവേശനകാര്‍ഡിലെ മാതാപിതാക്കളുടെ പേര് കണ്ട് ഞെട്ടിത്തരിച്ച് സര്‍വ്വകലാശാല അധികൃതര്‍. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന്‍ ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണ്‍ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബിഹാറിലെ മുസാഫര്‍പുറിലാണ് സംഭവം. ബിഎ രണ്ടാം വര്‍ഷ പ്രവേശന കാര്‍ഡിലാണ് 20കാരന്‍ തന്റെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന് ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണ്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നത്.

കുന്ദന്‍ കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് താരങ്ങളുടെ പേര് രക്ഷിതാക്കളുടെ സ്ഥാനത്ത് നല്കിയിരിക്കുന്നത്. നഗരത്തിലെ കുപ്രസിദ്ധി നേടിയ ചുവന്ന തെരുവ് ചതുര്‍ഭുജന്‍ സ്താന്‍ ആണ് സ്ഥലമായി നല്കിയിരിക്കുന്നതും. സംഭവത്തില്‍ സര്‍വ്വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തില്‍ ഉത്തരവാദി വിദ്യാര്‍ഥി തന്നെയാണെന്നാണ് അധികൃതര്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പ്രവേശന കാര്‍ഡില്‍ നല്കിയിരിക്കുന്ന ആധാര്‍, മൊബൈല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

പൊന്നുപോലെ നോക്കി വളര്‍ത്തിയ അമ്മയുടെ വിയോഗം ഭിന്നശേഷിക്കാരനായ ശരത്ചന്ദ്രനെ ഏറെ തളര്‍ത്തിയിരുന്നു. തന്നെ തനിച്ചാക്കി അമ്മ മടങ്ങിയ ലോകത്തേക്ക് ഒടുവില്‍ ശരത്ചന്ദ്രനും (31) യാത്രയായി. ഇന്നലെ രാത്രി ഏഴരയോടെയാണു ശരത് ചന്ദ്രനും മരണത്തിന് കീഴടങ്ങിയത്.

ഒറ്റപ്പാലം ദേവാമൃതത്തില്‍ പരേതയായ ശൈലജയുടെ മകന്‍ ശരത്ചന്ദ്രന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. മുപ്പത് കൊല്ലത്തോളം നീണ്ട മാതൃത്വത്തിന്റെ പരിചരണത്തിനൊടുവിലാണ് ശൈലജ യാത്രയായത്.

കഴിഞ്ഞ ജനുവരിയിലാണു സംഭവം. തലച്ചോറിലേക്കു ഓക്‌സിജന്‍ എത്തുന്നതിലെ കുറവായിരുന്നു മരണകാരണമെന്നു ബന്ധുക്കള്‍ പറയുന്നു. ജന്മനാ ഭിന്നശേഷിക്കാരനായ ശരത്ചന്ദ്രന്റെ ലോകം അമ്മയായിരുന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത മകനെ വര്‍ഷങ്ങളോളം നെഞ്ചോട് ചേര്‍ത്തു ശൈലജ വളര്‍ത്തി.

ശൈലജ എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണു മകന്‍ ആദ്യമായി അമ്മേ എന്ന് ഉച്ചരിച്ചത്. കേള്‍ക്കാന്‍ കൊതിച്ച വിളിക്കു കാത്തു നില്‍ക്കാതെ അമ്മ യാത്രയായി. അതോടെ ശരത്ചന്ദ്രനു മാതൃത്വത്തിന്റെ പരിചരണവും നഷ്ടപ്പെട്ടു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്ന ശരത്ചന്ദ്രന്‍ ഇന്നലെ രാത്രി ഏഴരയോടെയാണു മരിച്ചത്. അച്ഛന്‍: രാമചന്ദ്രക്കുറുപ്പ്. സഹോദരങ്ങള്‍: ശ്യാംചന്ദ്രന്‍ (സിംഗപ്പുര്‍), ശരണ്യചന്ദ്രന്‍.

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ അന്വേഷണത്തിന് ഉത്തരവ് നല്‍കി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് തേടുകയും സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച് ഗവര്‍ണറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമധ്യേയാണ് ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. നദ്ദയ്ക്കു പുറമെ മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളുടെ വാഹനങ്ങളും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബഹുജന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനാണ് നദ്ദ പശ്ചിമ ബംഗാളിലെത്തിയത്.

ആക്രമണത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടേതുള്‍പ്പെടെ നിരവധി കാറുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു.

പാര്‍ട്ടി പതാകകളും ലാത്തികളുമായി എത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഞങ്ങളുടെ വ്യൂഹത്തെ ആക്രമിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലും ഇഷ്ടികയും എറിഞ്ഞു. നിരവധി കാറുകള്‍ക്ക് നാശനഷ്ടമുണ്ടായി. ചില സ്ഥലങ്ങളില്‍ പോലീസ് നിശബ്ദ കാണികളായിരുന്നു. മറ്റു പലയിടത്തും പോലീസ് ഉണ്ടായിരുന്നതേയില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു.

 

പെരിയ കേന്ദ്ര സർവകലാശാല ജിയോളജി വിഭാ​ഗം ലാബ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. ബേളൂർ വില്ലേജിൽ തായന്നൂർ കരിയത്ത്​ അറക്കത്താഴത്ത്​ വീട്ടിൽ ജസ്​ന ബേബി (30)യാണ് മരിച്ചത്. ജസ്നയുടെ മൃതദേഹം നീലേശ്വരം ഓർച്ച പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലെത്തെത്തി പരിശോധന നടത്തി.

ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടർന്ന് ജസ്ന കഴിഞ്ഞ കുറച്ചു നാളുകളായി മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം. തുടർന്ന് ജോലിക്ക് പോയിരുന്നില്ല. ദിവസങ്ങൾക്ക് മുൻപാണ് ഇവർ വീണ്ടും ജോലിക്ക് എത്തി തുടങ്ങിയത്. ഇന്ന് പകൽ പന്ത്രണ്ട് മണിവരെ സർവകലാശാലയിൽ ജോലിക്കുണ്ടായിരുന്നു. വൈകിട്ട് നാലരയോടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

അറക്കതാഴത്ത് വീട്ടിൽ ബേബി ജോസഫിൻ്റെയും റോസ്ലിയുടെയും മകളാണ് ജസ്ന. ഭർത്താവ് ശരത് മാത്യു കൊറോണയെ തുടർന്ന് ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലാണ്.

 

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ. ഡിസംബർ 17 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് യോഗത്തിൽ പങ്കെടുത്തു. ഒൻപത് മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്. ജനുവരിയോടെ സ്‌കൂളുകൾ തുറക്കാനാണ് സാധ്യത. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം 17 ന് ചേരുന്ന യോഗത്തിൽ ഉണ്ടായേക്കും.

പത്ത്, പ്ലസ് ടു വിദ്യാർഥികൾക്ക് ജനുവരി ആദ്യ വാരത്തിൽ തന്നെ ക്ലാസുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഒൻപത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വൺ ക്ലാസുകളുടെ കാര്യത്തിലും പിന്നീടേ തീരുമാനിക്കൂ. പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്ക് പൊതുപരീക്ഷയുണ്ടായിരിക്കും. പരീക്ഷയ്‌ക്ക് തയ്യാറാകേണ്ടതിനാലാണ് ജനുവരി ആദ്യ വാരത്തിൽ പത്ത്, പ്ലസ് ടു ക്ലാസുകൾ തുടങ്ങാൻ ആലോചിക്കുന്നത്.

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണ് സൂചന. ഒൻപത് വരെയുള്ള ക്ലാസുകളിൽ എല്ലാവർക്കും ഓൾപാസ് നൽകിയേക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒൻപതാം ക്ലാസ് വരെയുള്ളവർക്ക് സ്‌കൂളുകളിൽ അധ്യയനം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തൽ.

കോവിഡ് മാനദണ്ഡം പാലിച്ച് ക്ലാസുകൾ തുറക്കുന്ന കാര്യം 17 ലെ യോഗം ചർച്ച ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ പറഞ്ഞു. സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് സർക്കാർ വിവിധ മാനേജ്‌മെന്റ് അസോസിയേഷനുകളുമായി ചർച്ച നടത്തും.

സിനിമാ–സീരിയൽ താരം യമുന വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

നടിയുടെ രണ്ടാം വിവാഹമാണിത്. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന, സിനിമാ സംവിധായകനായ എസ്.പി. മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ആമി, ആഷ്മി.

മമ്മൂട്ടി നായകനായ ‘സ്റ്റാലിൻ ശിവദാസ്’ ആണു യമുന അഭിനയിച്ച ആദ്യ സിനിമ. അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു

സ്വന്തം ലേഖകൻ 

ഡൽഹി : ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് സുപ്രീം കോടതി പൂർണ്ണമായ അനുമതി നൽകിയതോടുകൂടി കഴിഞ്ഞ വർഷങ്ങളെക്കാൾ ക്രിപ്റ്റോ കറൻസി വ്യാപാരം ഇപ്പോൾ  ഇന്ത്യയിൽ വലിയ രീതിയിൽ പുരോഗമിക്കുകയാണ്. ചൈനയെ പോലെ മറ്റ് പല ലോക രാജ്യങ്ങളും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അനുകൂലമായ ഒരു നടപടി സ്വീകരിക്കുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും , ഇന്ത്യൻ നികുതി വകുപ്പും ഒരുങ്ങുന്നത്. ബിറ്റ്‌കോയിൻ വാങ്ങി സൂക്ഷിച്ചു വച്ചിരിക്കുന്ന നിക്ഷേപകർക്ക് അവരുടെ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ആദായ നികുതി ഏർപ്പെടുത്തുവാനുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുവാൻ ഒരുങ്ങുന്നത്.

ക്രിപ്റ്റോ കറൻസികളെ വളരെ നല്ല ഒരു നിക്ഷേപ മാർഗ്ഗമായി കണ്ട് അനേകം ആളുകൾ വാങ്ങി സൂക്ഷിക്കുന്നുണ്ടെന്നും , അവ വിറ്റ് പലരും വലിയ ലാഭം ഉണ്ടാക്കുന്നത് രാജ്യത്തെ ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നും അതുകൊണ്ട് തന്നെ ആ ലാഭത്തിന് വരുമാന നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നതായും എക്‌ണോമിക്സ് ടൈമ്സ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ക്രിപ്റ്റോ കറൻസികൾ വാങ്ങുമ്പോഴല്ല മറിച്ച് വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് മാത്രമാണ് ടാക്സ് നൽകേണ്ടി വരുന്നത്.

ക്രിപ്റ്റോ കറൻസി ബിസിനസ്സുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് വരുന്നത് . പലതരം സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് ടാക്സ് നൽകുന്നത് പോലെ ഡിജിറ്റൽ സ്വത്തായ ക്രിപ്റ്റോ കറൻസികളും വിൽക്കുമ്പോൾ മാത്രം ടാക്സ് നൽകിയാൽ മതി. ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകി ക്രിപ്റ്റോ കറൻസി വ്യാപാരത്തെ ഇന്ത്യ ഗവണ്മെന്റ് നിയമപരമായി ക്രമപ്പെടുത്തുമ്പോൾ ഇനിയും ആർക്കും ധൈര്യമായി ക്രിപ്റ്റോ കറൻസികൾ വാങ്ങാനും , വിറ്റ് ലാഭം നേടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ഇന്ത്യൻ നികുതി വകുപ്പും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പല ബാങ്കിംഗ് ചാനലുകൾ വഴി ബിറ്റ്‌കോയിൻ നിക്ഷേപകരുടെ വിവരങ്ങൾ നേരത്തേ തന്നെ ശേഖരിച്ചിരുന്നു. ക്രിപ്റ്റോ കറൻസി നിക്ഷേപകരുടെയും അവരുടെ വരുമാനത്തിന്റെയും വിവരങ്ങൾ കെ വൈ സി ( KYC ) ചെയ്യുമ്പോൾ നൽകുന്ന പാൻ കാർഡ് പോലെയുള്ള രേഖകളിൽ നിന്ന് ക്ര്യത്യമായി കണ്ടെത്താൻ ടാക്സ് അതോറിറ്റിക്ക് വളരെ എളുപ്പത്തിൽ തന്നെ കഴിയും.

അതുമാത്രമല്ല ഓരോ ക്രിപ്റ്റോ കറൻസി വാലറ്റ് അഡ്രസ്സിലെ ഇടപാടുകളും അതാത് ബ്ലോക്ക് ചെയിനുകളിലൂടെ ഗവൺമെന്റിന് കണ്ടെത്താനും ആ ഇടപാടുകൾക്ക് കൃത്യമായ ടാക്സ് ഈടാക്കാനും കഴിയും. അതുകൊണ്ട് തന്നെ ടാക്സ് വെട്ടിപ്പ് പൂർണ്ണമായും ക്രിപ്റ്റോ കറൻസി വ്യാപാരങ്ങളിൽ ഇല്ലാതാകുന്നു . ബ്ലോക്ക് ചെയിനിലെ ഈ സുതാര്യതയാണ് പല രാജ്യങ്ങളെയും ഡിജിറ്റൽ കറൻസിയിലേയ്ക്ക് നീങ്ങുവാൻ പ്രേരിപ്പിച്ചത്.

ഇന്ത്യ ഗവണ്മെന്റിന്റെ ഇത്തരം നടപടികൾ കൂടുതൽ ആളുകൾ ക്രിപ്റ്റോ കറൻസികളെപ്പറ്റിയും ബ്ലോക്ക്ചെയിനിനെപ്പറ്റിയും പഠിക്കുവാനും , അവ ഉപയോഗിച്ച് ധൈര്യപൂർവ്വം ഇടപാടുകൾ നടത്തുവാനും മുന്നോട്ട് വരും എന്ന് ഉറപ്പായി കഴിഞ്ഞു. പല ലോക രാജ്യങ്ങളിലെ പോലെ സ്വകാര്യ – വാണിജ്യ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസി വ്യാപാരത്തിലേയ്ക്ക് കടന്നു വരുവാനുള്ള വൻ സാധ്യതയാണ് ഈ നിയമത്തിലൂടെ ഉണ്ടാകുന്നത്.

 

 

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയായി. കേസില്‍ ഈ മാസം 22ന് സി.ബി.ഐ കോടതി വിധി പറയും. വൈദികരായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രതികള്‍.

അഭയ കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ വാദമാണ് ബുധനാഴ്ച പൂര്‍ത്തിയായത്. നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്നുമാണ് ഫാദര്‍ കോട്ടൂര്‍ വാദിച്ചത്. അഭയ കൊല്ലപ്പെട്ടതാണെങ്കിലും താന്‍ നിരപരാധിയാണെന്നും പ്രതികള്‍ മറ്റാരോ ആണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. കേസില്‍ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. പ്രതികളുടെ വാദത്തിന് പ്രോസിക്യൂഷന്‍ വ്യാഴാഴ്ച മറുപടി പറഞ്ഞു.

പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. 2008ല്‍ സിസ്റ്റര്‍ സെഫിയുടെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ കന്യാകത്വം സ്ഥാപിക്കാനായി ശസ്ത്രക്രിയ നടത്തിയത് കണ്ടെത്താനായെന്ന ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. രമയുടേയും പ്രിന്‍സിപ്പാള്‍ ഡോ. ലളിതാംബിക കരുണാകരന്റേയും മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രധാന തെളിവായി ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്റെ മറുപടിക്കു ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ വിധി പ്രസ്താവിക്കുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രേമോദി ശിലാസ്ഥാപനം നടത്തി. ഭരണഘടനയുടെ മാതൃകയിലാണ് ശിലാ ഫലകം. കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാതലത്തില്‍ കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചു. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി, സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. ശിലാസ്ഥാപനം നടത്താന്‍ അനുമതിയുണ്ടെങ്കിലും നിര്‍മാണം തുടങ്ങരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആത്മനിര്‍ഭന്‍ ഭാരതത്തിലേക്കുളള ചുവടുവെയ്‌പെന്ന്‌ പ്രധാനമന്ത്രി.ഇന്ത്യയുടെ ജനാധിപത്യത്തിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് പുതിയ കാലത്തിലേക്കുളള ചുവടുവെപ്പാണ് നാം നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം നടത്താന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക. 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 971 കോടി ചെലവിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. നിലവിലെ മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വിസ്തൃതി കൂടുതലാണ് പുതിയ കെട്ടിടത്തിന്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭാ ചേംബറിന്റെ വലുപ്പം 3,015 ചതുരശ്ര മീറ്ററാണ്. 888 അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ടാകും. രാജ്യസഭാ ചേംബറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാം. നിലവില്‍ ലോക്സഭയില്‍ 543 പേര്‍ക്കും രാജ്യസഭയില്‍ 246 അംഗങ്ങള്‍ക്കുമാണ് ഇരിപ്പിടമുളളത്. പുതിയ മന്ദിരത്തില്‍ സെന്‍ട്രല്‍ ഹാളുണ്ടാകില്ല.

സംയുക്ത സമ്മേളനങ്ങള്‍ ലോക്സഭാ ചേംബറില്‍ നടക്കും. ഇരിപ്പിടങ്ങള്‍ നിലവിലേതിനെക്കാള്‍ വലുപ്പമുളളവയാണ്. എം.പിമാര്‍ക്കുളള ഓഫീസുകളും നിര്‍മിക്കും. വായു, ശബ്ദമലനീകരണങ്ങള്‍ നിയന്ത്രിക്കാനുളള സൗകര്യവും, ഭൂകമ്പങ്ങളെ അതിജീവിക്കാനുളള സംവിധാനങ്ങളും പുതിയ മന്ദിരത്തിലുണ്ടാകും. 2000 പേര്‍ നേരിട്ടും 9000 പേര്‍ പരോക്ഷമായും നിര്‍മാണത്തില്‍ പാങ്കാളികളാകും.

ടാറ്റാ പ്രൊജക്ട്സ് ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നവീകരിക്കുന്ന സെല്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. നിലവിലെ പാര്‍ലമെന്റിന്റെ ബലക്ഷയവും ഭാവിയില്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം എം.പിമാരുടെ എണ്ണം കൂടാന്‍ ഇടയുളളതും ചൂണ്ടിക്കാട്ടിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

ബംഗാളിനെ ഗുജറാത്താക്കാനുള്ള ബിജെപിയുടെ ശ്രമം ഇവിടെ അനുവദിക്കില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തിന്റെ ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യാ രജിട്രേഷനും പശ്ചിമബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി ആവര്‍ത്തിച്ചു.

‘ബംഗാളിനെ ഗുജറാത്താക്കാനുള്ള ബിജെപിയുടെ ശ്രമം ഇവിടെ അനുവദിക്കില്ല. ബംഗാളില്‍നിന്നും ആളുകളെ പുറത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇവിടെ ഞാന്‍ എന്‍ആര്‍സിയോ എന്‍പിആറോ നടപ്പിലാക്കില്ല. ഇവിടെ ആര് താമസിക്കണം എന്ന് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുക’ മമത പറഞ്ഞു.

ഹിന്ദു അഭയാര്‍ത്ഥികള്‍ നിരവധിയായുള്ള പര്‍ഗാണ ലോക്സഭാ മണ്ഡലത്തില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന കള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്നും മമത ബാനര്‍ജി ആരോപിച്ചു.

മതുവ വിഭാഗങ്ങളും ഹിന്ദു അഭയാര്‍ത്ഥികളും കൂടുതലുള്ള കേന്ദ്രങ്ങളില്‍ ബിജെപി കേന്ദ്രങ്ങള്‍ തയ്യാറാക്കി അവരെ തൃണമൂലില്‍നിന്നും ബിജെപിയിലേക്ക് മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. തൃണമൂലിന് വലിയ പിന്തുണയുള്ള പ്രദേശമാണ് ഇത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുടെ ദേശീയ നേതാക്കള്‍ ബംഗാള്‍ സന്ദര്‍ശനം നടത്തുന്നതിനെയും മമത അടിച്ചാക്ഷേപിച്ചു. ‘പുറത്തുനിന്നുള്ള ചില തെരുവുതെമ്മാടികള്‍ ബംഗാളിലേക്ക് വരുന്നുണ്ട്. അവരാണ് ഇവിടെ ആര്‍എസ്എസിനെ കൊണ്ടുവരുന്നത്. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി പണം വാഗ്ദാനം ചെയ്യുകയാണ്. എനിക്കെതിരെയാണ് നിങ്ങള്‍ക്ക് പോരടിക്കേണ്ടതെങ്കില്‍, രാഷ്ട്രീയപരമായി പോരാടൂ’, മമത വെല്ലുവിളിച്ചു.

കര്‍ഷകരെ അവരുടെ മണ്ണില്‍നിന്നും വലിച്ചെറിഞ്ഞ് കോര്‍പറേറ്റുകളെ സ്ഥാപിക്കാനായാണ് കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകളെന്നും മമത പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് എടുത്തുമാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. കര്‍ഷക പ്രക്ഷോഭം ദിനംപ്രതി ശക്തിയാര്‍ജിക്കുകയാണ്.

രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെയാണ് കര്‍ഷകരുടെ തീരുമാനം. ഡിസംബര്‍ 14 ന് രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

Copyright © . All rights reserved