ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന വധിച്ച രണ്ടു ഭീകരർക്കു കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിലാണു രണ്ടു ഹിസ്ബുൽ മുജാഹിദീൻ ഭീകരരെ വധിച്ചത്. ഇവരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്നു വീണ്ടെടുത്തിരുന്നു. ഞായറാഴ്ച പുറത്തുവന്ന പരിശോധനാഫലത്തിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതായി സൈനിക വക്താവ് അറിയിച്ചു. അലിഭായ് എന്നറിയപ്പെടുന്ന ഹൈദർ ആണ് കൊല്ലപ്പെട്ട ഭീകരിൽ ഒരാൾ.
രണ്ടാമന്റെ വിവരങ്ങൾ ലഭ്യമല്ല. ഏറ്റുമുട്ടലിൽ ഒരു സൈനികനും പരുക്കേറ്റിരുന്നു. രഹസ്യവിവരത്തെ തുടർന്നു സുരക്ഷാസേന നടത്തിയ തിരച്ചലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു വൻ ആയുധശേഖരം പിടിച്ചെടുത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ജമ്മു കശ്മീരിൽ ഇതുവരെ 8000ത്തിലധികം പേർക്കാണ് കോവിഡ‍് സ്ഥിരീകരിച്ചത്. 120ലേറെ പേർ മരിച്ചു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ ആകെ മുറിവേറ്റ നിലയിലാണ്. അവര്‍ ദിശതെറ്റി നിൽക്കുമ്പോള്‍, കൈവന്ന അപ്രതീക്ഷിത സൗഭാഗ്യം എങ്ങനെ മുതലാക്കാമെന്ന ചിന്തയിലാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ്. കുറഞ്ഞത് സ്മാര്‍ട് ഫോണ്‍ വിപണിയിലെങ്കിലും തങ്ങളുടെ കാറ്റ് ആഞ്ഞു വീശുമെന്നാണ് അവര്‍ കരുതുന്നത്. സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തായിരുന്ന സാംസങ് ചൈനീസ് കമ്പനികളുടെ വരവോടെ പിന്തള്ളപ്പെടുകയായിരുന്നു. ബ്രാന്‍ഡ് നെയിമിന് അപ്പുറത്താണ് ഫോണിന്റെ ഹാര്‍ഡ്‌വെയര്‍ എന്ന കാര്യം ഇന്ത്യന്‍ ഫോണ്‍ പ്രേമികള്‍ അതിവേഗം മനസിലാക്കിയെന്നത് ചൈനീസ് നിര്‍മാതാക്കള്‍ക്ക് ഗുണമായി. പ്രവര്‍ത്തനമികവാണ് ഫോണിനു വേണ്ടത് എന്നുള്ളവര്‍ താന്‍ ഫോണ്‍ വാങ്ങാന്‍ നീക്കിവച്ചിരിക്കുന്ന കാശിനുള്ളില്‍ നില്‍ക്കുന്ന ചൈനീസ് കമ്പനിയുടെ ഫോണ്‍ വാങ്ങും. ചൈനീസ് കമ്പനിയുടെ പേരിഷ്ടമില്ലാത്തവര്‍ സാംസങ് വാങ്ങും എന്ന രീതിയിലായിരുന്നു ഇക്കാലം വരെ കാര്യങ്ങള്‍ നീങ്ങിയിരുന്നതെന്ന് വേണമെങ്കില്‍ ഒഴുക്കനായി പറയാം. എന്നാല്‍, ചൈനാ വിരുദ്ധ വികാരം ആളിക്കത്തുമ്പോള്‍ സാംസങ് ചാകരയ്ക്കായി വലയെറിയും.
ആദ്യ ലക്ഷ്യം ഇപ്പോള്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരായ വിവോയുടെ മുന്നില്‍ കയറുക എന്നതായിരിക്കും. ഒന്നാം സ്ഥാനത്തുള്ള ഷഓമിക്ക് ഇന്ത്യയില്‍ 30 ശതമാനം വില്‍പ്പനയുണ്ട്. രണ്ടാം സ്ഥാനത്തുള്ള വിവോ 17 ശതമാനവും, മൂന്നാം സ്ഥാനത്തുള്ള സാംസങ് 16 ശതമാനവും വില്‍പ്പന നടത്തുന്നു. ചൈനീസ് കമ്പനികള്‍ക്ക് തങ്ങളുടെ ഉപകരണങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള ഘടകഭാഗങ്ങള്‍ വരെ ഇന്ത്യയില്‍ എത്തിച്ചുകിട്ടാന്‍ പാടായിരിക്കുകയാണ്. എന്നാല്‍, സാംസങിന് ചൈനയില്‍ നിന്നു മാത്രമല്ല ഘടകഭാഗങ്ങള്‍ എത്തുന്നത് കൊറിയയില്‍ നിന്നും അവര്‍ സാധനങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഇന്ത്യന്‍ വിപണി തിരിച്ചുപിടിക്കാനുള്ള സാധ്യത കണ്ട് സാംസങ് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 10,000-20,000 രൂപ റെയ്ഞ്ചില്‍ നാലു പുതിയ ഹാന്‍ഡ്‌സെറ്റുകളാണ് അവതരിപ്പിച്ചത്. ‘കാലാവധി കഴിയാറായ’ സാംസങ് ഹാന്‍ഡ്‌സെറ്റുകള്‍ പോലും ഇന്ത്യന്‍ ഉപയോക്താക്കള്‍ വാങ്ങിക്കൂട്ടുന്നതും കാണാനായി. ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് വില്‍പ്പനയുടെ 81 ശതമാനവും ചൈനീസ് ഫോണ്‍ നിര്‍മാതാക്കളുടെ കൈയ്യിലാണ്.
ചൈനയിലെ തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാംസങ് കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു. ഇതു കൂടാതെ, സാംസങ് ഇന്ത്യയിലേക്കു കൊണ്ടുവരുന്ന സാധനങ്ങളൊന്നും തുറമുഖങ്ങളില്‍ തടഞ്ഞു വച്ചേക്കരുതെന്ന് സര്‍ക്കാർ കഴിഞ്ഞയാഴ്ച ഉത്തരവും ഇറക്കിയിരുന്നു. ആവര്‍ക്ക് ഇപ്പോള്‍ ഓട്ടോമാറ്റിക് അപ്രൂവല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍, ചൈനീസ് കമ്പനികള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ 100 ശതമമാനവും കസ്റ്റംസുകാര്‍ എടുത്തു പരിശോധിച്ച ശേഷം മാത്രമായിരിക്കും വിട്ടു നല്‍കുക. ഇതൊക്കെയാണെങ്കിലും തങ്ങള്‍ ഉദ്ദേശിക്കുന്ന വിലയ്ക്ക് ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തിച്ചാല്‍ ആളുകള്‍ അവ വാങ്ങുക തന്നെ ചെയ്യുമെന്നാണ് ഐഡിസി ഇന്ത്യയുടെ ഡയറക്ടറായ നവ്‌കേന്ദര്‍ സിങ് പറഞ്ഞത്.
ഉപയോക്താക്കളില്‍ നിന്ന് രണ്ടു തവണ സമ്മതം വാങ്ങി മാത്രം അവരെ ട്രാക്കു ചെയ്താല്‍ മതി എന്ന ഒരു നിലപാട് ആപ്പിള്‍ തങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസിന്റെയും ഐപാഡ് ഒഎസിന്റെയും അടുത്ത വേര്‍ഷനുകളില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഇതിനെതിരെ ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും പിന്തുണയ്ക്കുന്ന ചില യൂറോപ്യന്‍ പരസ്യ അസോസിയേഷനുകള്‍ രംഗത്തുവന്നിരിക്കുകയാണ്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍, തങ്ങള്‍ ഉപയോക്താക്കളെ ട്രാക്കു ചെയ്യാന്‍ പോകുന്ന കാര്യം ഒരു പോപ്-അപ് സന്ദേശത്തിലൂടെ അറിയിക്കണം എന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. അതായത്, ഒരു ആപ്, ഉപയോക്താവ് മറ്റ് ആപ്പില്‍ എന്തു ചെയ്യുന്നുവെന്നോ, വെബില്‍ എന്തു ചെയ്യുന്നുവെന്നോ അറിയാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ഉപയോക്താവിനോട് വ്യക്തമായിട്ട് അങ്ങു പറഞ്ഞിട്ടു ചെയ്താല്‍ മതി എന്നാണ് ആപ്പിളിന്റെ പുതിയ നിലപാട്. ഇത്തരം ട്രാക്കിങിലൂടെയാണ് ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ ഒരു വ്യക്തിയുടെ താത്പര്യങ്ങള്‍ അറിഞ്ഞ ശേഷം പരസ്യങ്ങള്‍ കാണിക്കുന്നത്.
ഫെയ്‌സ്ബുക്കും ഗൂഗിളും പിന്തുണയ്ക്കുന്ന 16 മാര്‍ക്കറ്റിങ് അസോസിയേഷനാണ് ഇതിനെതിരെ രംഗത്തു വന്നിരിക്കുന്നത്. പരസ്യ വ്യവസായം അംഗീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുവേണം ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ എന്നാണ് അവര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാ നിയമങ്ങള്‍ നിലവിലുണ്ട്. അതനുസരിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്താനെ നിര്‍ബന്ധിക്കാവൂ എന്നാണ് അവരുടെ വാദം. ഇനിമേല്‍ ആപ്പുകള്‍ രണ്ടുതവണ ഉപയോക്താവിന്റെ സമ്മതം ചോദിക്കണമെന്നാണ് ആപ്പിള്‍ അവശ്യപ്പെടാന്‍ പോകുന്നത്. അങ്ങനെ വരുമ്പോള്‍ ഉപയോക്താവ് അതു വേണ്ടന്നു പറയാനുളള സാധ്യത ഇരട്ടിക്കുമെന്നാണ് അസോസിയേഷനുകള്‍ പറയുന്നത്. ഓണ്‍ലൈന്‍ ട്രാക്കിങിലൂടെ കാശുണ്ടാക്കുന്ന ആയിരക്കണക്കിനു കമ്പനികളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഫെയ്‌സ്ബുക്കും ഗൂഗിളുമാണ്. പ്രത്യക്ഷത്തില്‍ ആളുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തമായ മനസിലാക്കിയ ശേഷം ഉചിതമായ പരസ്യങ്ങള്‍ കാണിക്കുക എന്ന താരതമ്യേന നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്. എന്നാല്‍, ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഡിജിറ്റല്‍ പ്രൊഫൈലുകൾ സൃഷ്ടിച്ചു സൂക്ഷിക്കുന്നു എന്ന ഗുരുതരമായ ആരോപണവും ഇരു കമ്പനികള്‍ക്കുമെതിരെ വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്.
ഒരു ആപ്, നിങ്ങള്‍ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്ന രീതിയും നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസിങും അറിയാന്‍ ആഗ്രഹിക്കുന്നു, അതിന് അനുമതി നല്‍കുന്നുണ്ടോ എന്ന് എഴുതിക്കാണിക്കാനാണ് ആപ്പിളിന്റെ ഉദ്ദേശം. കൂടാതെ, എന്തിനു വേണ്ടിയാണ് ട്രാക്കു ചെയ്യുന്നതെന്ന് ആപ്പുകളോട് തന്നെ എഴുതിക്കാണിക്കാന്‍ പറയാനുമാണ് പരിപാടിയത്രെ. ആപ്, ഒരു പ്രത്യേക ന്യൂമറിക് ഐഡന്റിഫയര്‍ ഉപയോഗിച്ചു തുടങ്ങുന്നതു വരെ സമ്മതം ഒന്നും വേണ്ട. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് ഒറ്റത്തവണ സമ്മതം ചോദിച്ചാല്‍ മതിയെന്നാണ് അപ്പിള്‍ പറയുന്നത്. എന്നാല്‍ രണ്ടാമത്തെ സമ്മതം ചോദിക്കല്‍ ഒരു മുന്നറിയിപ്പു പോലെ കാണിച്ചാല്‍, ആളുകള്‍ അത് വേണ്ടന്നുവയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പരസ്യ കമ്പനികള്‍ പറയുന്നത്. ഇതൊന്നും പോരാഞ്ഞിട്ടെന്നതു പോലെ ആപ്പിള്‍ തന്നെ വികസിപ്പിച്ച ഒരു ഫ്രീ ടൂളും തങ്ങളെ ട്രാക്കു ചെയ്യുന്നുണ്ടോ എന്നറിയാന്‍ ഉപയോക്താവിനു നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ വാടാസാപ് പെയ്‌മെന്റ് ഉടന്‍ സജീവമാകാനിരിക്കെ, ലോകത്ത് ആദ്യമായി ഈ സമൂഹ മാധ്യമ സൈറ്റിലൂടെ പണം കൈമാറ്റം തുടങ്ങിയ രാജ്യമായ ബ്രസീല്‍ പറയുന്നത് തങ്ങളുടെ ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷണവും മറ്റും വേണ്ടവിധത്തില്‍ നടക്കുന്നുണ്ട് എന്നതിനെപ്പറ്റി അവലോകനം ആവശ്യമുണ്ട് എന്നാണ്. ഇതിന് വാട്‌സാപ് മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞയാഴ്ച ബ്രസീലിലെ കേന്ദ്ര ബാങ്ക് ഈ സേവനം നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഡേറ്റാ സ്വകാര്യത അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞാണ് ഇതു നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.
താമസിയാതെ ഇന്ത്യയില്‍ എത്തുന്ന വണ്‍പ്ലസ് കമ്പനിയുടെ വിലകുറഞ്ഞ സ്മാര്‍ട് ഫോണായ നോര്‍ഡ് മോഡലിന് 5ജി കണ്ടേക്കുമെന്ന് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നു. സ്‌നാപ്ഡ്രാഗണ്‍ 765ജി ആയിരിക്കും അതിന്റെ പ്രോസസര്‍ എന്നും കേള്‍ക്കുന്നു. മികച്ച ഫോണുകളോട് മാറ്റുരയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ക്യാമറാ പ്രകടനം ഉണ്ടായിരിക്കുമെന്നും പറയുന്നു. ആമസോണിലൂടയായിരിക്കും ഫോണിന്റെ വില്‍പ്പനയെന്നു കരുതുന്നു. അവര്‍ ഇപ്പോള്‍ത്തന്നെ നോര്‍ഡിനായി പേജ് തയാറാക്കിയിട്ടുണ്ട്. എന്നാല്‍, ആദ്യം പറഞ്ഞു കേട്ട തരം വിലക്കുറവുണ്ടായേക്കില്ല എന്നും പറയുന്നു. ഇതിന് 35,000 രൂപയ്ക്കു മുകളിലാണ് വിലയെങ്കില്‍ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍, ഐഫോണ്‍ എസ്ഇ 2020 ആയിരിക്കാം വാങ്ങാന്‍ താത്പര്യപ്പെടുക എന്നു പറയുന്നവരും ഉണ്ട്.
ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ. പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് ഇന്നലെ പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയ്യാൽ സ്വദേശിയായ യുവാവുമായി ഞായറാഴ്ച വിവാഹം നടക്കാനിരിക്കുകയായിരുന്നു.
കുന്നംകുളം സബ് ഇൻസ്‌പെക്ടർ ഇ ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊവിഡ് പരിശോധന പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഷീല മാതാവും അതുല്യ സഹോദരിയുമാണ്.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം ചേരുന്നത് കണ്ടെയ്ൻമെന്റ് സോണിലെന്ന് വാർത്ത. സംഭവം ചർച്ചയായതോടെ ഹോട്ടൽ അടയ്ക്കാൻ പോലീസ് നിർദേശിച്ചു. കൊച്ചിയിലെ ഹോളിഡേ ഇൻ എന്ന ഹോട്ടലിലാണ് താരസംഘടനയുടെ യോഗം ചേർന്നിരിക്കുന്നത്. യോഗം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
യോഗത്തിൽ എംഎൽഎമാരായ മുകേഷും കെബി ഗണേശ് കുമാറും പങ്കെടുക്കുന്നുണ്ട്. മൂന്നു മണിക്ക് താര സംഘടന മാധ്യങ്ങളെ കണ്ട് യോഗ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് കണ്ടെയ്ൻമെന്റ് സോണിൽ യോഗം നടക്കുന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വരുന്നവരെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലാണിതെന്നും റിപ്പോർട്ട് .
അതേസമയം കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതു കൊണ്ടാവാം യോഗം ചേർന്നതെന്ന് മേയർ സൗമിനി ജെയ്ൻ പറഞ്ഞു. അതേസമയം യോഗം ചേരാൻ പാടില്ലാത്ത അവസരത്തിൽ അതിന് അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി.
ഉറ്റവരെക്കുറിച്ചും പുറംലോകത്തെക്കുറിച്ചും ഒരുവിവരവുമില്ലാതെ രണ്ടര മാസം നീണ്ട ഉറക്കം, ശരിക്കും പറഞ്ഞാല്‍ കോമയില്‍ തന്നെ. അങ്ങനെ ആറാഴ്ച. 54 ദിവസം വെന്റിലേറ്ററില്‍ കിടന്നു. കോവിഡ് ബാധിച്ച് 102 ദിവസത്തോളം ന്യൂയോര്‍ക്കിലെ ആശുപത്രി കിടക്കയില്‍ തള്ളിനീക്കിയതിനെ കുറിച്ച് പറയുമ്പോള്‍ കുമ്പനാട് സ്വദേശി പാസ്റ്റര്‍ ബഞ്ചമിന്‍ തോമസിന് ഉള്ളില്‍ ചെറിയ ഭയം വന്ന് നിറയും.
ചര്‍ച്ചില്‍ സംഘടിപ്പിച്ച 21 ദിവസം നീണ്ട പ്രാര്‍ഥനാ യോഗങ്ങളുടെ അവസാനത്തെ ആഴ്ചയിലാണ് ബഞ്ചമിന് ശരീരവേദനയും പനിയും അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോവിഡ് രോഗികള്‍ നിറഞ്ഞ് കിടക്കകള്‍ ഇല്ലാത്തതിനാല്‍ ആന്റിബയോട്ടിക്‌സ് നല്‍കി ബഞ്ചമിനെ ഡോക്ടര്‍ വീട്ടിലേക്കയച്ചു.
എന്തെങ്കിലും ഗുരുതരാവസ്ഥയുണ്ടെങ്കില്‍ വന്നാല്‍ മതിയെന്നു പറഞ്ഞാണു യാത്രയാക്കിയത്. പനി കൂടുന്നതല്ലാതെ കുറയുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഇതിനിടെ ശ്വാസതടസം നേരിട്ടതോടെയാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തുന്നത്. എത്തി അഞ്ചു മിനിറ്റിനുള്ളില്‍ തളര്‍ന്നുവീണു. ഉടനെ വെന്റിലേറ്ററിലേക്കു മാറ്റി.
ദിവസം കഴിയുന്തോറും ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ബെഞ്ചമിന്റെ തൊട്ടടുത്ത കിടക്കയിലുള്ള പലരും മരിച്ചു. മൃതദേഹങ്ങള്‍ ഗാര്‍ബേജ് ബാഗുകളിലേക്ക് മാറ്റി പുറംതള്ളുന്നതിന് ഒരുക്കുകയായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. രോഗം കുറയുന്നില്ലെന്ന് മനസ്സിലായതോടെ ബെഞ്ചമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു.
മൂന്നു പ്രാവശ്യം ആംബുലന്‍സ് വന്നതാണു കൊണ്ടു പോകാന്‍. ഓരോ പ്രാവശ്യവും വെന്റിലേറ്ററില്‍ നിന്നെടുത്ത് സ്ട്രക്ചറിലേക്കു മാറ്റാന്‍ സാധിക്കുന്നില്ല. ഹൃദയം നിന്നു പോകുന്നതിന്റെ ലക്ഷണങ്ങള്‍. മൂന്നു പ്രാവശ്യവും വേണ്ടെന്നു വച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഒരു അവസരം വിനിയോഗിക്കാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം.
മൗണ്ട് സയോണ്‍ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും റിസ്‌കെടുത്ത് ആംബുലന്‍സില്‍ കയറ്റി. നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.
അവിടെ ആശുപത്രിയില്‍ സംവിധാനങ്ങളെല്ലാം ഒരുക്കി ഡോക്ടര്‍ കാത്തിരുന്നു. അവിടെ എത്തിച്ചു തന്നാല്‍ ബാക്കി നോക്കാമെന്ന് വാക്കു നല്‍കിയത് മൗണ്ട് സയോണിലെ മലയാളി ഡോക്ടര്‍ റോബിന്‍ വര്‍ഗീസാണ്. 45 മിനിറ്റില്‍ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററില്‍ കോമയില്‍ കിടക്കുകയാണ്.
നീണ്ട കാലത്തെ ചികിത്സയ്ക്കിടെ വീണ്ടും ആരോഗ്യനില വഷളായി. ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നുവരെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ബെഞ്ചമിന്റെ തിരിച്ചുവരവ്. ശരീരം മരുന്നുകളോട് ഗുണകരമായി പ്രതികരിച്ചു തുടങ്ങി.
രണ്ടാഴ്ചകൊണ്ട് നടക്കാന്‍ സാധിക്കുമെന്നായി. ഇതിനിടെ ഭാരം 22 കിലോയിലേറെ കുറഞ്ഞിരുന്നു. ബന്ധുക്കള്‍ക്ക് വന്നു കാണാമെന്നായി. ഭാര്യ മേഴ്‌സി വന്ന് സംസാരിക്കുകയും പ്രാര്‍ഥിക്കുകയുമെല്ലാം ചെയ്തതു മാനസികമായി നല്ല പിന്തുണ നല്‍കി.
ഇതിനിടെ ഭാര്യയ്ക്കും പ്രശ്‌നങ്ങളുണ്ടായെങ്കിലും ആരോഗ്യം വീണ്ടെടുത്തു. കോവിഡ് നെഗറ്റീവായെങ്കിലും ശരീരം പഴയ ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. ശ്വാസമെടുക്കുന്നതിനെല്ലാം പ്രയാസമുണ്ടെങ്കിലും ഇപ്പോള്‍ നല്ല ആശ്വാസമുണ്ട്. രോഗാവസ്ഥയില്‍ കഴിയുമ്പോള്‍ തനിക്കുവേണ്ടി നിരവധി പേര്‍ പ്രാര്‍ഥിച്ചെന്ന് അറിയാന്‍ സാധിച്ചു. എല്ലാവരോടും നന്ദി പറയുകയാണ് കോവിഡിനോട് പൊരുതി വിജയിച്ച ബെഞ്ചമിന്‍.
പണമടയ്ക്കാൻ ബാങ്കിലേക്കു പോകവെ സ്കൂട്ടറുമായി കുലംകുത്തിയൊഴുകുന്ന ചാലിലേക്കു വീണ വനിതാ കലക്‌ഷൻ ഏജന്റ് അത്ഭുതകരമായി രക്ഷപ്പെട്ടു; ഒഴുക്കിൽ പെട്ട സ്കൂട്ടി ഒരു മണിക്കൂർ നീണ്ട തിരച്ചിലിൽ കണ്ടെടുത്തു. ബങ്കളം കൂട്ടപ്പുന്ന കള്ളിപ്പാലിലെ എം.വി.സുനിത (38) യാണ് ബങ്കളം പുതിയകണ്ടം ചാലിൽ വീണത്. മടിക്കൈ സർവീസ് സഹകരണ എരിക്കുളം ശാഖയിലെ കലക്‌ഷൻ ഏജന്റായ ഇവർ വീട്ടിൽ നിന്നു ബാങ്കിലേക്കു പണമടയ്ക്കാൻ പോകുകയായിരുന്നു.
ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ ചാലിന്റെ പാലത്തിലേക്കു കയറുന്നതിനു തൊട്ടു മുൻപുള്ള പൊന്തക്കാട്ടിലേക്കു ചെരിയുകയും അതുവഴി ചാലിലേക്കു വീഴുകയുമായിരുന്നു. തൊട്ടു പിന്നാലെയുണ്ടായിരുന്ന പിക്കപ്പ് ജീപ്പിന്റെ ഡ്രൈവർ മടിക്കൈ കോളിക്കുന്നിലെ എം.വി.രാജു സുനിത ചാലിലേക്കു വീഴുന്നത് കണ്ടിരുന്നു. ഇദ്ദേഹം വാഹനം നിർത്തി സുനിതയെ രക്ഷിക്കാനായി ചാലിലേക്കു ചാടി. ഇതിനിടെ ബഹളം കേട്ട് നാട്ടുകാരും സ്ഥലത്തെത്തി. സ്കൂട്ടറും പണവും രേഖകളുമടങ്ങിയ ബാഗും ഒഴുക്കിൽ പെട്ടു.ചാലിൽ നിന്നു കരയ്ക്കു കയറിയ സുനിതയെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വീട്ടിലേക്കു വിട്ടു.
കൂടുതൽ പേർ എത്തി പുഴയിൽ ചാടി ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് സ്കൂട്ടർ കിട്ടിയത്. ബങ്കളം– എരിക്കുളം റോഡിൽ ആണ് പള്ളത്തു വയൽ ചാൽ. വേനലിൽ കൃഷി ആവശ്യത്തിനു വെള്ളം കെട്ടി നിർത്തുന്ന തടയണയാണ് ഇത്. നല്ല ഒഴുക്കുള്ള ചാലിൽ 10 അടിക്കു മേൽ വെള്ളമുണ്ടായിരുന്നു. പിലാത്തറ മുണ്ടൂരിലെ രമേശന്റെ ഭാര്യയാണ് അപകടത്തിൽ പെട്ട സുനിത. സുനിതയുടെ ജീവൻ രക്ഷിച്ച രാജു എരിക്കുളം സ്റ്റാൻഡിലെ പിക്കപ്പ് ഡ്രൈവർ ആണ്. ഡിവൈഎഫ്ഐ ബങ്കളം യൂണിറ്റ് രാജുവിനെ ഉപഹാരം സമ്മാനിച്ച് അനുമോദിച്ചു.
തൊടുപുഴ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. ബെല്ലി ഡാൻസിനെത്തിയ യുവതികൾക്കു ദിവസം അഞ്ചുലക്ഷം രൂപ വീതം നൽകിയതായി വിവരം. ഇടുക്കി രാജാപ്പാറയിൽ നടന്ന പാർട്ടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. പാർട്ടിയിൽ 250 ലീറ്ററോളം മദ്യമെത്തിച്ചതായുള്ള വിവരത്തെത്തുടർന്ന് എക്സൈസ് അന്വേഷണമാരംഭിച്ചു. രാഷ്ട്രീയ നേതാക്കന്മാരുടെയും പൊലീസിന്റേയും മൗനാനുവാദത്തോടെയായിരുന്നു പരിപാടി.
കോവിഡ് ഭീതിയിൽ നാട് കഷ്ടപ്പെടുമ്പോഴാണു കഴിഞ്ഞ ഞായറാഴ്ച പരിപാടികൾ നടന്നത്. വ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം സ്വകാര്യ റിസോർട്ടിലായിരുന്നു. നിശാപാർട്ടിയും ബെല്ലി ഡാൻസും രാത്രി 8 മുതൽ ആറ് മണിക്കൂർ നീണ്ടു. കോവിഡ് മാർഗനിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തി. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിനു പുറത്ത് നിന്നാണ് കൊണ്ടുവന്നത്. മുംബൈ സ്വദേശികളായ നർത്തകിമാരെ ഹൈദരാബാദിൽ നിന്നുമാണ്ബുക്ക് ചെയ്തത്.
ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറിൽ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണു വിവരം. കൊച്ചിയിലെത്തിയ നർത്തകിമാരെ പ്രത്യേക വാഹനത്തിൽ ശനിയാഴ്ച സ്ഥലത്തെത്തിച്ചു. പരിപാടിക്കു ശേഷം ഇവർ കേരളം വിട്ടിട്ടില്ലെന്നാണു വിവരം. തൃശൂരിലും സമാന രീതിയിൽ പരിപാടി നടത്തുവാൻ കരാർ ഉണ്ടാക്കിയതായും വിവരമുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.
നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് ശാന്തൻപാറ പൊലീസ് സംഘാടകനായ വ്യാപാരിക്കെതിരെ കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ബാക്കിയുള്ളവർക്കെതിരെയും കേസെടുക്കാനാണു തീരുമാനം. അതേസമയം സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്. പരിപാടി നടന്ന അന്ന് തന്നെ പൊലീസുകാർ റിസോർട്ടിൽ എത്തിയിരുന്നതായും എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തിൽ ഇരുനൂറ്റമ്പതോളം ലീറ്റർ മദ്യം റിസോർട്ടിൽ എത്തിച്ചിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് റിസോർട്ടിൽ എക്സൈസ് പരിശോധന നടത്തി. കൂടുതൽ അന്വേഷണം സിസിടിവി ദൃശ്യങ്ങൾ ലഭിച്ച ശേഷം ഉണ്ടാകും. സംഭവത്തിൽ ആരോപണം നേരിടുന്ന പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവികൾ എന്നിവർക്കു പരാതികൾ നൽകിയിട്ടുണ്ട്.
ഇന്ത്യ–ചൈന അതിർത്തിയിൽ പ്രശ്നം രൂക്ഷമായിരിക്കെ ചർച്ച നടത്തി ചൈന, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിമാർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമാണ് ചർച്ച നടത്തിയത്. പൊതുതാൽപര്യം സംരക്ഷിക്കുന്നതിന് പാക്കിസ്ഥാനും ചൈനയും ഒരുമിച്ചു നിൽക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു.
ദീർഘകാലമായി ചൈനയും പാക്കിസ്ഥാനും പരസ്പരം സഹകരിക്കുന്നവരാണെന്നും വാങ് യി സൂചിപ്പിച്ചു. കശ്മീർ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ സ്ഥിതിവിശേഷങ്ങളും ചർച്ചയായി. ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ കൈകോർക്കുന്നു എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് വിദേശകാര്യ മന്ത്രിമാർ ഫോൺ സംഭാഷണം നടത്തിയത്.
ഹോങ്കോങ് വിഷയത്തിൽ പാക്കിസ്ഥാൻ ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2020 ജൂൺ വരെ ഇന്ത്യ–പാക് അതിർത്തിയിൽ 14 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. 88 പേർക്ക് പരുക്കേറ്റു.
2,432 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. കശ്മീരിൽ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ പ്രകോപനം സൃഷ്ടിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിൽ പ്രശ്നം രൂക്ഷമായതോടെ പാക്ക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ കൂടുതൽ സൈനികരെ വിന്യസിച്ചു.
കിഴക്കൻ ലഡാക്ക് അതിർത്തിയിലേക്ക് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ച് ഇന്ത്യ. യുപിയിൽ നിന്ന് ഒരു ഡിവിഷൻ (ഏകദേശം 15,000 സൈനികർ) കൂടി എത്തിയതോടെ അതിർത്തിയിലെ ഇന്ത്യൻ ഭടന്മാരുടെ എണ്ണം 50,000 കവിഞ്ഞു. ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിർത്തിയിലെത്തിച്ചു. നിലവിൽ 3 സേനാ ഡിവിഷനുകളും ടാങ്കുകളും അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
നയതന്ത്ര, സൈനികതല ചർച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തുമ്പോഴും അതീവ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണു സൈനികരുടെ എണ്ണം വർധിപ്പിച്ചത്. പ്രശ്നപരിഹാരമാകും വരെ പടയൊരുക്കത്തിൽ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന സന്ദേശം കൂടിയാണ് ഇന്ത്യ നൽകുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ ചർച്ചയിലെ ധാരണപ്രകാരം സന്നാഹം പിൻവലിക്കാൻ ചൈന തയാറായാൽ, സമാന രീതിയിലുള്ള പിന്മാറ്റം ഇന്ത്യയും നടത്തും. അതുവരെ സൈന്യം തുടരും.
പല ഉയരങ്ങളിലുള്ള കാലാവസ്ഥയുമായി ഘട്ടംഘട്ടമായി പൊരുത്തപ്പെട്ട ശേഷമാണ് (അക്ലമറ്റൈസേഷൻ) 14,000 അടിക്കു മേൽ ഉയരത്തിലുള്ള അതിർത്തിയിലേക്ക് സേനാംഗങ്ങളെ എത്തിച്ചത്. 9,000 അടി, 11,000 അടി എന്നീ ഉയരങ്ങളിൽ 7 ദിവസം വീതം തങ്ങിയ ശേഷം അതിർത്തി താവളങ്ങളിലെത്തിയ സൈനികർ ശൈത്യകാലം പിടിമുറുക്കുന്ന നവംബർ വരെ അവിടെ തുടരാൻ സജ്ജമാണ്.
ഇതിനു പുറമേ, പാക്ക് അതിർത്തിയിലും സേന അതീവ ജാഗ്രതാ നിർദേശം നൽകി. പാക്ക്, ചൈന അതിർത്തികളിൽ സമീപകാലത്തൊന്നുമില്ലാത്ത വിധമുള്ള പടയൊരുക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. പാക്ക് അതിർത്തിയിലുടനീളം ഡ്രോൺ നിരീക്ഷണവും ശക്തമാക്കി.
യു ഡി എഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് ഇനി എങ്ങോട്ട് എന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല. ജോസിനെയും കൂട്ടരെയും കൂടെ കൂട്ടാൻ സി പി എമ്മും ബി ജെ പി യും ശ്രമം നടത്തുന്നുണ്ട്. തല്ക്കാലം എങ്ങോട്ടുമില്ല ഒറ്റയ്ക്ക് നിന്ന് ശാക്തി തെളിയിക്കും എന്നൊക്കെ ജോസ് തട്ടി വിടുന്നുണ്ടെങ്കിലും ടിയാനും സംഘവും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനു മുൻപായി എവിടെയെങ്കിലും ചേക്കേറും എന്ന കാര്യത്തിൽ നമ്മുടെ പൂഞ്ഞാർ പുലിക്കും സംശയം ലെവലേശമില്ല. എന്നാൽ ജോസും കൂട്ടരും എവിടെ കൂടുകൂട്ടും എന്നതല്ല ഇപ്പോൾ നമ്മുടെ പി സിയെ ആശങ്കാകുലനാക്കുന്നത്. ഒറ്റയ്ക്ക് നിൽക്കുന്നതിലെ അപകടം പി സി യും തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിനു മുൻപായി എവിടെയെങ്കിലും കയറിക്കൂടാനുള്ള വ്യഗ്രതയിലാണ് നമ്മുടെ പുലിയും. പിടിക്കുമ്പോൾ പുളിങ്കൊമ്പ് തന്നെ പിടിക്കണമെന്ന് പി സിക്കറിയാം. എന്നാൽ എൽ ഡി എഫിൽ സാധ്യത കുറവായതിനാൽ യു ഡി എഫ് മതിയാവും എന്നൊരു ചിന്തയുണ്ടത്രേ. ജോസ് മോൻ പോയാൽ പോട്ടെന്നേ ഞാൻ ലച്ചിപ്പോം എന്ന സന്ദേശം നൽകി കാത്തിരിക്കുകയാണ് പൂഞ്ഞാർ പുലിയെന്നാണ് 24 ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. യു ഡി എഫ് നേതാക്കൾ പി സി യുമായി ഇതിനകം ചർച്ച നടത്തിയെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിനു മുൻപായി ഏതെങ്കിലും ഒരു മുന്നണിയിൽ കയറിക്കൂടുമെന്നു പി സി പറഞ്ഞതായും 24 റിപ്പോർട്ട് ചെയ്യുന്നു.24 വാർത്ത ശരിയാണെങ്കിൽ പി സി യെ അടുത്തു തന്നെ യു ഡി എഫിൽ പ്രതീക്ഷിക്കാം.
കോട്ടയം ജില്ലയിലെ തന്നെ, അതും കെ എം മാണിയുടെ സ്വന്തം പാലായോട് ചേർന്നു സ്ഥിതി ചെയ്യുന്ന പൂഞ്ഞാർ നിയമസഭ മണ്ഡലത്തിൽ നിന്നുമുള്ള പി സിയുടെ തുടർ വിജയങ്ങൾ സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. 1980 മുതൽ പി സി പൂഞ്ഞാറിന്റെ സ്വന്തം എം എൽ എ ആണെന്നതല്ല, കേരളത്തിലെ ഇടതു -വലതു മുന്നണികൾക്കൊപ്പം നിന്ന് മാത്രമല്ല ഒറ്റയ്ക്ക് നിന്നും പോരാടി ജയിച്ച ചരിത്രം കൂടി ഉണ്ടെന്നതാണ് കേരള രാഷ്ട്രീയത്തിൽ അയാളെ വ്യത്യസ്തനാക്കുന്നതെന്നു വേണമെങ്കിൽ പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്കു വെറും കിടുവ ആയി പരിണമിക്കാറുണ്ടെന്നത് മാത്രമല്ല പി സി യിൽ ആരോപിക്കപ്പെടുന്ന കുറ്റം. ഏറെക്കാലം ശത്രു പക്ഷത്തു നിറുത്തുക മാത്രമല്ല നിഴലിൽ കുത്തി സംഹരിച്ചു പോന്ന കെ എം മാണിയെ ( പി സി യുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘പാലാ മെമ്പർ’ ) കൂട്ടുപിടിച്ചു യു ഡി എഫ് സർക്കാരിൽ ചീഫ് വിപ്പ് വരെയായ പി സി യെ കയ്യിലിരുപ്പ് കണ്ടു മുന്നണിയിൽ ഉള്ളവർ പോലും ‘ചീപ് വിപ്’ എന്ന് വിളിച്ച ചരിത്രമുണ്ട്. ഫ്രാങ്കോ ബിഷപ്പ് കേസിലടക്കം സ്വീകരിച്ച നിലപാടുകളുടെ പേരിൽ ‘ സ്ത്രീ വിരുദ്ധൻ ‘ പട്ടവും നമ്മുടെ പി സി ക്കു ചാർത്തി കിട്ടുകയും ഉണ്ടായിട്ടുണ്ട്.
പൂഞ്ഞാറിൽ പി സി യുടെ ‘ജനപക്ഷം’ പാർട്ടിക്ക് മോശമല്ലാത്ത ആൾബലം ഉണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പാലായിലും കോട്ടയത്തുമൊക്കെ അല്ലറ ചില്ലറ സഹായം ചെയ്യാനും പി സിക്കു കഴിഞ്ഞേക്കും.അതുകൊണ്ടൊക്കെ തന്നെ പി സി തയ്യാറാണെങ്കിൽ പഴയതൊക്കെ മറന്നു ഈ ഘട്ടത്തിൽ സ്വീകരിക്കാൻ കോൺഗ്രസ്സും യു ഡി എഫും തയ്യാറായേക്കും. പക്ഷെ അപ്പോഴും ബാക്കിയാവുന്ന ചോദ്യം സത്യത്തിൽ പി സി ഇപ്പോഴും ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ യിൽ ഉണ്ടോ അതോ സർവ സ്വതന്ത്രൻ ആണോ എന്നതാണ്. എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ കേരള കോൺഗ്രസ് സെക്കുലർ എന്ന പേരിലാണ് പി സി യുടെ പാർട്ടി അറിയപ്പെട്ടിരുന്നത്. മാണിയുടെ കേറിവാടാ മക്കളെ വിളികേട്ടു മഹാ ലയനത്തിൽ പി സിയും പങ്കാളിയായപ്പോൾ കേരള കോൺഗ്രസ് സെക്കുലർ സ്കറിയ തോമസ്സിന്റെ മാത്രം പാർട്ടിയായി. മാണിയെ വീണ്ടും തള്ളിപ്പറഞ്ഞു പുറത്തു വന്നപ്പോൾ ഉണ്ടാക്കിയ ജനപക്ഷവുമായാണ് എൻ ഡി എയുടെ ഘടകം ആയത്. അതുകൊണ്ടു തന്നെ ആ പാർട്ടിയുടെ പേരിനു മറ്റാരും അവകാശ വാദം ഉന്നയിക്കാൻ ഇടയില്ല. എങ്കിലും വസ്ത്രം മാറുന്നതുപോലെ മുന്നണി മാറുന്ന പി സി വീണ്ടും യു ഡി എഫിൽ എത്തിയാലും അവിടെ തുടരുമെന്ന് ആർക്കാണ് ഉറപ്പ് എന്നത് മാത്രമല്ല ഇനി എന്തൊക്കെ യു ഡി എഫ് സഹിക്കേണ്ടി വരും എന്നതും ഒരു വലിയ പ്രശ്നമാണ്.
പാലക്കാട് നിരീക്ഷണത്തിലിരിക്കെ പരിശോധന ഫലം വരുംമുമ്പ് ക്വാറൻറീനില്‍നിന്ന് കടന്ന കണ്ണൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്-കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസില്‍നിന്ന് പിടികൂടി. മധുരയിൽ ചെരിപ്പ് വ്യാപാരിയാണ് ഇയാൾ. പാലക്കാട് തൃത്താലയിൽ ക്വാറൻറീനിൽ കഴിഞ്ഞുവരികയായിരുന്നു ഇയാളെന്ന് ഡി.എം.ഒ കെ.പി. റീത്ത മാധ്യമങ്ങളോട് പ്രതികരിച്ചു.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ജൂൺ 23നാണ് ഇയാൾ പട്ടാമ്പിയിലെത്തിയത്. തുടർന്ന് തൃത്താലയിലെ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് സ്രവം പരിശോധനക്കെടുത്തു. ഉച്ചയോടെ കോവിഡ് പോസിറ്റിവായ ഫലമെത്തി. ഇതോടെ ആരോഗ്യ പ്രവർത്തകർ ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയപ്പോഴാണ് മുങ്ങിയ വിവരം അറിയുന്നത്. ശനിയാഴ്ച തന്നെ ഇയാൾ ക്വാറൻറീനിൽ കഴിഞ്ഞ വീടുവിട്ടിറങ്ങിയിരുന്നു.
കോഴിക്കോട് വരെ സുഹൃത്തിനൊപ്പം ബൈക്കിലായിരുന്നു യാത്ര. ഇവിടെ നിന്നും കെഎസ്ആർടിസി ബസിൽ കണ്ണൂരേക്കും. അരോഗ്യ പ്രവർത്തകർ ബന്ധപ്പെടുമ്പോൾ ഇയാൾ കൊയിലാണ്ടിയിലെത്തിയിരുന്നു. തുടർന്ന് പൊലീസിന് വിവരം കൈമാറുകയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് ഇയാളെ ആംബുലൻസിൽ കണ്ണൂരിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറടക്കം ബസിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകേണ്ടിവരുന്ന സാഹചര്യമാണുള്ളത്.