അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ സെന്റ് മാത്യൂസ് കോൺഫറൻസ് തിരുപ്പിറവിയുടെ 2025-ാം വർഷ ജൂബിലിയും, സൊസൈറ്റിയുടെ 85-ാം വാർഷികവും പ്രമാണിച്ച് ഇടവകയിലെ ഭവനരഹിത കുടുംബത്തിനുവേണ്ടി നിർമ്മിക്കുന്ന 11-ാംമത് വിൻസെൻഷ്യൻ ഭവനത്തിന്റെ തറകല്ലിടീൽ കർമ്മം വികാരി റവ. ഡോ. ഫാദർ സോണി തെക്കുംമുറിയിൽ നിർവ്വഹിച്ചു. കോൺഫറൻസ് പ്രസിഡൻ്റ് ബെന്നി തടത്തിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
പരേതരായ വരാകുകാലായിൽ വി. ഡി കുര്യനും, റോസമ്മ കുര്യനും സൊസൈറ്റിക്ക് സൗജന്യമായി നൽകിയ 4 സെന്റ് ഭൂമിയിലാണ് 11 ലക്ഷം രൂപയുടെ വീട് നിർമ്മിക്കുന്നത്.
അസ്സിസ്റ്റൻ്റ് വികാരി റവ.ഫാ ജെറിൻ കാവനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രദർ പോൾ, ബ്രദർ ടിൽജോ, ഏരിയ പ്രസിഡൻ്റ് എബ്രഹാം കൊറ്റത്തിൽ, മദർ സുപ്പീരിയർ സിസ്റ്റർ പ്രശാന്തി സി എം സി, സിസ്‌റ്റർ റോസിലിൻ(MSMHSC) , ഭവനനിർമ്മാണ കമ്മിറ്റി കൺവീനർ പി. റ്റി. ജോസഫ്, സെക്രട്ടറി ഇൻചാർജ് ജോസ് വേങ്ങാത്തടം തുടങ്ങിയവർ പ്രസംഗിച്ചു.
ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബിൽ നാളെ ലോക്സഭയിൽ കൊണ്ടുവന്നേക്കും.
ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. ഗെയിമുകളില്‍ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. പുതിയ ബില്ലില്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേ കര്‍ശന ശിക്ഷാവ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്തവർക്ക് പണം വച്ചുള്ള ഓൺലൈൻ ഗെയിംമിന് ഏർപ്പെടുത്തിയ പാതിരാ നിയന്ത്രണം ശരിവച്ച് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. നിയന്ത്രണം ഭരണഘടനാ വിരുദ്ധം എന്ന് കാണിച്ച് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ നൽകിയ ഹർജി കോടതി തള്ളിയത്. രാത്രി 12 മുതൽ 5 വരെ നിയന്ത്രണം ഏർപ്പെടുത്തിയതും, ആധാർ നമ്പർ നൽകാതെ ലോഗിൻ തടഞ്ഞതുമാണ് കമ്പനികൾ തടഞ്ഞത്. ഇവ സ്വകാര്യതയുടെ ലംഘനമാണെന്നും, സ്വന്തം ജീവിതം നശിപ്പിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും കമ്പനികൾ വാദിച്ചിരുന്നു. എന്നാൽ പൊതുജനാരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ഉത്തരവാദിത്തം ഉണ്ടെന്ന സർക്കാർ വാദം ശരിവച്ച കോടതി, സ്വാതന്ത്ര്യത്തിന് പരിധികളും ഉണ്ടെന്ന് ഓർമ്മിപ്പിച്ചു. റമ്മി അടക്കം ഓൺലൈൻ കളികളിൽ ഏർപ്പെട്ട് നിരവധി കുട്ടികൾ ജീവനൊടുക്കിയതോടെയാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി രോഗ മുക്തനായി. താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയെന്നാണ് വിവരം.
ചെന്നൈയില്‍ ചികിത്സയിലുള്ള താരത്തിന്റെ എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങള്‍ ഇന്ന് രാവിലെയോടെയാണ് പുറത്തു വന്നത്. മമ്മൂട്ടി ഉടന്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.
നിര്‍മാതാവ് ആന്റോ ജോസഫും മമ്മൂട്ടിയുടെ സന്തത സഹചാരി ജോര്‍ജും ഇക്കാര്യം സ്ഥിരീകരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കു വെച്ചിട്ടുണ്ട്. പ്രമുഖ താരങ്ങളിലും പലരും ഇരുവരുടെയും പോസ്റ്റിന് താഴെ ആശംസകളും പ്രാര്‍ത്ഥനയുമായി എത്തിയിട്ടുണ്ട്.
രോഗം സൗഖ്യപ്പെട്ടതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തുമെന്നുറപ്പായി. സെപ്റ്റംബറില്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്‌തേക്കും. നേരത്തെ ഈ ചിത്രം ആരംഭിച്ച ശേഷമാണ് മമ്മൂട്ടി ചികിത്സയ്ക്കായി ഇടവേളയെടുത്ത് ചെന്നൈയിലേക്ക് പോയത്.
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ ആണ് തീയേറ്ററിലെത്തുന്ന അടുത്ത മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ്.ബി.സുദര്‍ശന്‍ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദര്‍ശന്‍ റെഡ്ഡി. സി.പി.രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടുത്ത മാസം ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.
ബി.സുദര്‍ശന്‍ റെഡ്ഡി 1971 ഡിസംബര്‍ 27-ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു.
1990-ല്‍ 6 മാസക്കാലം കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായും പ്രവര്‍ത്തിച്ചു. ഉസ്മാനിയ സര്‍വകലാശാലയുടെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായിരുന്നു. 1995-ല്‍ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2005-ല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 2007-ല്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായി അദ്ദേഹം 2011-ന് വിരമിച്ചു.
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗലക്ഷണം. പനി ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, കുട്ടിയുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കയക്കും. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വ്യാഴാഴ്ചയാണ് നാലാം ക്ലാസുകാരി അനയ മരിച്ചത്. കുട്ടിയുടെ ഇളയ സഹോദരനായ ഏഴ് വയസുകാരനാണ് പുതുതായി രോഗ ലക്ഷണം. പനി ബാധിച്ചതിനെ തുടർന്ന് ഏഴുവയസുകാരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ സ്രവ സാംപിൾ കഴിഞ്ഞ ദിവസം മൈക്രോ ബയോളജി ലാബിൽ പരിശോധിച്ചെങ്കിലും റിസൾട്ട് നെഗറ്റീവായിരുന്നു.
ഇന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം നട്ടെല്ലിൽ നിന്നു സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കയക്കും. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രദേശത്തെ ജലാശയങ്ങളിൽ ആരോഗ്യ വകുപ്പ് ക്ലോറിനേഷൻ നടത്തിയിരുന്നു. അനയ പഠിച്ച സ്കൂളിൽ ഇന്നലെ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ തുടരുകയാണ്. കുഞ്ഞിന്‍റെ വീട് ഉൾപ്പെടുന്ന ഓമശ്ശേരിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച 49 വയസുകാരനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഓഗസ്റ്റ് 19-ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ ഉത്തരവിട്ടു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.
അംഗനവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കിന്റർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ, നവോദയ വിദ്യാലയം, റെസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.
അതേസമയം, സ്കൂൾ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കും.സുരക്ഷാ കാരണങ്ങളാൽ ടർഫുകളിലും, മറ്റ് കളിക്കളങ്ങളിലും കളിക്കുന്നത് ഒഴിവാക്കാനും പാലങ്ങൾക്കും ജലാശയങ്ങൾക്കും സമീപം നിന്ന് സെൽഫിയെടുക്കുന്നതിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരം പ്രവർത്തി ദിവസങ്ങൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ കാമുകന്‍ റമീസിന്റെ സുഹൃത്ത് സഹദും കസ്റ്റഡിയില്‍. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നതാണ് സഹദിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. റമീസിന്റെ മാതാപിതാക്കളെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
റമീസിന്റെ വീട്ടില്‍ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും പറയുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നിരുന്നു. റമീസില്‍ നിന്ന് നേരിട്ട അവഗണനയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മതം മാറാത്തതിന്റെ പേരില്‍ പെണ്‍കുട്ടി അവഗണന നേരിട്ടുവെന്നും പൊലീസ് പറഞ്ഞു.
ആത്മഹത്യാ പ്രേരണാക്കുറ്റം, ദേഹോപദ്രവമേല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ റമീസിന്റെ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതോടെ യുവാവിന്റെ മാതാപിതാക്കള്‍ ഒളിവില്‍ പോയിരുന്നു. റമീസ് പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് യുവതിയുടെ സഹോദരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റമീസിന്റെയും കുടുംബത്തിന്റെയും ലക്ഷ്യം മത പരിവര്‍ത്തനമായിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചിരുന്നു.
കോതമംഗലം കറുകടം സ്വദേശിയായ സോനയും റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനിടെ ഇവര്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ടായെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.
റമീസിന്റെയും യുവതിയുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് ‘ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ്’ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കണ്ടെത്താന്‍ സാധിച്ചു. ഇതോടെയാണ് ഇവര്‍ക്കിടയില്‍ തര്‍ക്കമായതെന്ന് പൊലീസ് പറയുന്നു.
റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ വീണ്ടും ലൈംഗിക അതിക്രമ പരാതികൾ. രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചു. 2020-ലായിരുന്നു അതിക്രമമെന്നാണ് ഒരു യുവതിയുടെ പരാതി. 2021-ലാണ് രണ്ടാമത്തെ സംഭവമെന്നാണ് സൂചന.
അതേസമയം, തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ ഒളിവിലാണ് വേടൻ. ഇദ്ദേഹത്തിനെതിരേ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലക്ഷ്യമിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.
നേരത്തെ, പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസിൽ വേടന്റെ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനൽകുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബലാത്സംഗ പരാതിയുമായി ഡോക്ടറായ യുവതി രംഗത്തെത്തിയതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുശേഷം വേടൻ എവിടെ എന്ന് ആർക്കും അറിയില്ല. നിരവധി സംഗീത ഷോകൾ റദ്ദാക്കിയിട്ടുണ്ട്. വേടന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. പാലോട് മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയന്‍ വളര്‍ത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്. പോത്തിന്റെ കഴുത്തില്‍ പുലി കടിച്ച പാടുണ്ട്.
ഏഴു പോത്തുകളെ ഞായറാഴ്ച രാവിലെയാണ് മേയാന്‍ വിട്ടത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ഇവിടം. വൈകിട്ട് മൂന്നു മണിയോടെ ആറു പോത്തുകള്‍ തിരികെ വീട്ടില്‍ എത്തി. ഒരു പോത്തിനെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പുലിയെയും കണ്ടു. പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.
വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രവാസിയും വര്‍ക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് പരാതി. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലര്‍ത്തിയ ശീതള പാനിയം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
അതിജീവിത ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണംതട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നല്‍കി. ഈ പരാതിയിലും അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂര്‍ എസ്.എച്ച്.ഒ പറഞ്ഞു.