കുടിയേറ്റ തൊഴിലാളികളുമായി എത്തിയ ട്രെയിൻ വിലക്കിയ സംഭവത്തിൽ പശ്ചിമബംഗാൾ സർക്കാരിനെ വിമർശിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിക്ക് അമിത്ഷാ കത്തയച്ചു.
ട്രെയിനുകൾക്ക് അനുമതി നൽകാത്തതു പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും തീരുമാനം അവർക്കു കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അമിത് ഷാ കത്തിൽ വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിനു പശ്ചിമ ബംഗാൾ സർക്കാരിൽ നിന്നു പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല. റെയിൽവേ നടത്തിക്കൊണ്ടിരിക്കുന്ന ’ശ്രമിക്’ ട്രെയിൻ സംസ്ഥാനത്ത് എത്താൻ ബംഗാൾ സർക്കാർ അനുവദിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. രണ്ടര ലക്ഷത്തോളം കുടിയേറ്റക്കാരെ ലോക്ക്ഡൗണിനിടയിൽ നാടുകളിലേക്കെത്താൻ കേന്ദ്രം സഹായിച്ചിട്ടുണ്ട്. നിസഹകരണം കുടിയേറ്റക്കാർക്കു പ്രയാസമുണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പു നൽകി.
കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട കണക്കുകളെ ചൊല്ലിയും നടപടികൾ സംബന്ധിച്ചും കേന്ദ്രവും പശ്ചിമ ബംഗാൾ സർക്കാരും ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെയാണ് അമിത് ഷാ മമതാ ബാനർജിക്ക് കത്തയച്ചത്. തൊഴിലാളികളെ എത്തിക്കുന്നതിനായുള്ള ട്രെയിൻ അനുവദിക്കുന്നതിനു സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്.
കേരളമടക്കം പല സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന പശ്ചിമ ബംഗാളിലെ തൊഴിലാളികൾക്ക് അവിടത്തെ സർക്കാർ അനുമതി നൽകാത്തതിനെത്തുടർന്ന് ട്രെയിൻ ഏർപ്പാടാക്കാൻ സാധിച്ചിരുന്നില്ല.
മാലദ്വീപില്‍നിന്നുള്ള 698 ഇന്ത്യക്കാരുമായി നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇന്നു കൊച്ചി തുറമുഖത്തെത്തും. രാവിലെ 9.30ന് സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ എത്തുന്ന ‘ഐഎന്‍എസ് ജലാശ്വ’ എന്ന കപ്പലിൽ 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ യാത്രക്കാരുണ്ട്. ഇവരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നു നാവികസേന അറിയിച്ചു.
മലയാളികളെ അതതു ജില്ലകളിലേക്കും 14 സംസ്ഥാനങ്ങളിലുള്ളവരെ അതാതിടങ്ങളിലേക്കും പ്രത്യേക വാഹനങ്ങളില്‍ കയറ്റിവിടും. തമിഴ്നാട്ടിൽനിന്നുള്ള 187 പേരുണ്ട്. ആന്ധ്ര (എട്ട്), ആസാം (ഒന്ന്), ഡല്‍ഹി (നാല്), ഗോവ (ഒന്ന്), ഹരിയാന (മൂന്ന്), ഹിമാചല്‍പ്രദേശ് (മൂന്ന്), ജാര്‍ഖണ്ഡ് (രണ്ട്), കര്‍ണാടകം (എട്ട്), ലക്ഷദ്വീപ് (നാല്), മധ്യപ്രദേശ് (രണ്ട്), മഹാരാഷ്ട്ര (മൂന്ന്), ഒഡീഷ (രണ്ട്), പുതുശേരി (രണ്ട്), രാജസ്ഥാന് (മൂന്ന്), തെലുങ്കാന (ഒന്‍പത്), ഉത്തര്‍പ്രദേശ് (രണ്ട്), ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ (ഏഴ് വീതം) എന്നിങ്ങനെയാണ് മറ്റു യാത്രക്കാര്‍.
ഇന്ന് മാതൃദിനം. ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ഗോപിക, ദേവിക, ഗോപീഷ് എന്നിവർക്ക് ഈ മാതൃദിനം ഒരിക്കലും മറക്കാനാവില്ല. കാരണം കഴിഞ്ഞ ദിവസം നഷ്ടമായ അവരുടെ അമ്മ ലാലി ഈ മാതൃദിനത്തിൽ പലർക്കും പുതുജീവനായി മാറി. ഈ അമ്മ ആയിരങ്ങൾക്ക് ലാലിടീച്ചറാണ്. ആയിരങ്ങളുടെ ജീവിതത്തിൽ അക്ഷരവെളിച്ചം പകർന്ന ലാലിടീച്ചർ ഇനി അഞ്ചു പേരുടെ ജീവന്റെ തുടിപ്പായി നിറയുമെന്ന വാർത്തയാണ് മലയാളികളുടെ മാതൃദിനത്തെ മഹത്തരമാക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ടീച്ചറുടെ മസ്തിഷ്കമരണം. പാവപ്പെട്ട കുട്ടികളോടുള്ള കരുതലും സ്നേഹവുമെല്ലാമാണു ലാലിടീച്ചറെ കുട്ടികൾക്കു പ്രിയപ്പെട്ട ടീച്ചറാക്കി മാറിയത്. ഒടുവിൽ മസ്തിഷ്കമരണം സംഭവിച്ചപ്പോഴും ആ ജീവിതം മറ്റുള്ളവർക്കു പുതുജീവനായി. ലാലിടീച്ചറുടെ ഹൃദയം ഇനി ഭൂതത്താൻകെട്ട് സ്വദേശിനി ലീനയിൽ തുടിക്കും.
തിരുവനന്തപുരം പൗണ്ട്കടവ് ഗവണ്മെന്റ് എൽപി സ്കൂൾ അധ്യാപികയായ ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാറി(50)നെ കഴിഞ്ഞ നാലിന് പെട്ടെന്ന് രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിനു ടെസ്റ്റ് നടത്തി മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ലാലിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിനു തയാറായി. ഹൃദയത്തിനു പുറമേ വൃക്കകളും കണ്ണുകളും ദാനം ചെയ്തു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കോതമംഗലം ഭൂതത്താന്‍കെട്ട് ശങ്കരത്തില്‍ ഷിബുവിന്റെ ഭാര്യ ലീന(49)യ്ക്കാണു ഹൃദയം നൽകിയത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും കോർണിയ തിരുവനന്തപുരം ഗവണ്മെന്റ് കണ്ണാശുപത്രിക്കും നൽകി.
ലാലിയുടെ ശരീരത്തിൽനിന്നു ഹൃദയം എടുക്കാനുള്ള ശസ്ത്രക്രിയ ഇന്നലെ രാവിലെ പതിനൊന്നോടെ കിംസ് ആശുപത്രിയിൽ ആരംഭിച്ചു. ഇതിനായി കൊച്ചി ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ രാവിലെതന്നെ എത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 2.35 ഓടെ ഹൃദയവുമായി ആംബുലൻസ് കിംസ് ആശുപത്രിയിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്. വിമാനത്താവളത്തിൽനിന്നു ഹൃദയമടങ്ങിയ പെട്ടിയും ഡോക്ടർമാർ ഉൾപ്പെട്ട സംഘവുമായി 3.05ന് ആണ് ഹെലികോപ്റ്റർ പറന്നുയർന്നത്.
ഉള്ളൂരിൽ ബിസിനസ് നടത്തുന്ന ഗോപകുമാറാണ് ലാലിയുടെ ഭർത്താവ്. ഗൾഫിൽ നഴ്സാണ് ഗോപിക, ബിഎച്ച്എംഎസ് വിദ്യർഥിനിയാണ് ദേവിക, ബിടെക് വിദ്യാർഥിയാണ് ഗോപീഷ്. ലാലിയുടെ ഹൃദയം ലീനയില്‍ സ്പന്ദിച്ചുതുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ്. 3.55ന് കൊച്ചി ബോള്‍ഗാട്ടിയിലെ സ്വകാര്യഹോട്ടലിന്റെ ഹെലിപ്പാഡിൽ ഇറക്കിയ ഹൃദയവുമായി ഡോക്ടർമാരുടെ സംഘം ലിസി ആശുപത്രിയിലെത്തിയ ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു. അഞ്ചു മിനിറ്റുകൊണ്ടു ഹൃദയം ലിസിയിലെത്തിക്കാന് സിറ്റി പോലീസ് വഴിയൊരുക്കി. 4.30 ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. 6.12ന് ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പര്യവസാനിച്ചു.
ലിസി ആശുപത്രിയിലെ 27-ാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്. ലിസി ആശുപത്രിയിലെ ക്രമീകരണങ്ങൾക്ക് ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന് നേതൃത്വം നല്കി.
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശരത് ദാസ് (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡല്‍ഹി അശോക് വിഹാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കൊറോണ വൈറസ് ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചതെന്നും അനിത അയല്‍ക്കാരോട് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസ് കൊല്ലപ്പെട്ട ശരത്ദാസിനെ ശവസംസ്കാരം നിര്‍ത്തിവെപ്പിക്കുകയും പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. രോഗവിവരങ്ങള്‍ പോലീസ് നല്കാന് അനിതയോട് ആവശ്യപ്പെട്ടെങ്കിലും നല്കാന് അവര്‍ തയ്യാറായില്ല.
കൂടാതെ കൊല്ലപ്പെട്ട ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്തു. ഇതോടെ സംശയം ഉണരുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിക്കുകയും ചെയ്തു.
സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ ശരത് ദാസ് തന്നോട് മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് കാമുകനായ സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചു നവരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അനിത പോലീസിന് മൊഴി നല്കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
ലോക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആര് എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ തനിക്കും കുടുംബത്തിനുമെതിരെ വര്‍ഗീയ പ്രചരണം നടത്തിയെന്ന ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രിയ എളവള്ളി മഠത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
ലോക് ഡൗണ്‍ ലംഘിച്ച് എരുമപ്പെട്ടിയ്ക്ക് സമീപം പാഴിയോട്ടു മുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ രാവിലെ 7.30 ന് ഭാഗവത പാരായണം നടത്തിയിരുന്നു. ഇതില്‍ നിരവധി പേര് പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബിജെപി സംസ്ഥാന ഭാരവാഹി ഇ ചന്ദ്രന് ഉള്‍പ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ മുന്‍നിര ചാനലുകള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതില്‍ പ്രകോപിതരായ ബി ജെ പി-ആര് എസ് എസ് സംഘം തനിക്കും കുടുംബത്തിനെതിരെ വര്‍ഗീയ പ്രചാരണവും സ്വഭാവഹത്യയും നടത്തിയെന്ന പ്രിയയുടെ പരാതിയിലാണ് എരുമപ്പെട്ടി പോലീസിന്റെ നടപടി. തന്റെ ഭര്‍ത്താവ് മുസ്ലീം ആയതു കൊണ്ട് ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയിലാണ് സമൂഹിക മാധ്യമങ്ങളില്‍ ആര്‍എസ്എസ്-ബിജെപി സംഘം പ്രചരണം നടത്തുന്നതെന്ന് പ്രിയ പരാതിയില്‍ പറയുന്നു.
തന്റെ വീടിനു പുറത്ത് ഇത്തരത്തിലുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ടെന്നും ആയതിനാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രിയ പോലീസിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. അജിത് ശിവരാമന് എന്നയാള്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപരമാനിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു.
ഫൈസൽ നാലകത്ത്
ഈ മഹാമാരിയുടെ കാലഘട്ടത്തിൽ പ്രവാസികളുടെ മനസ്സുകൾക്ക് ശക്തിയും മനസ്സിൽ അണയാത്ത തിരിനാളവും തെളിയിച്ചു കൊണ്ട് അവസരോചിതമായ ഒരു സംഗീത സൃഷ്ടി. പ്ലേയ്ബാക്ക് സിങ്ങർ അഫ്സൽ സംഗീതം ചെയ്ത് ആലപിച്ച് പ്രിയ എഴുത്തുകാരൻ ചിറ്റൂർ ഗോപിയുടെ വരിയിൽ വിരിഞ്ഞ ഈ ഗാനം യൂസഫ് ലെൻസ്മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.. എല്ലാ ദുരന്തങ്ങളും അതിജീവിച്ച നമ്മൾ ഈ മഹാമാരിയും ഒറ്റകെട്ടായി നേരിടും. നമുക്കേവർക്കും ഒരേ സ്വരത്തോടെ ഈ ലോകത്തോട് പറയാം” ഈ സമയവയും കടന്ന് പോകും.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും”
പിറന്ന മണ്ണ് stand with Expatriates എന്ന ഈ Survival ആൽബം നമ്മുക്കെല്ലാർക്കും എത്തിച്ചു തന്നത് മലയാളത്തിന്റെ പ്രിയങ്കരനായ ശ്രീ മമ്മൂക്കയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ആണ്.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ 24 വയസുകാരനും 39 വയസുള്ള വൃക്ക രോഗിക്കും. ഇരുവരും മേയ് ഏഴിന് സംസ്ഥാനത്ത് എത്തിയവരാണ്. കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരൻ. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.
രോഗം സ്ഥിരീകരിച്ച 24വയസുകാരന് അബുദാബിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. എടപ്പാൾ നടുവട്ടം സ്വദേശിയായ ഇദ്ദേഹം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്നുതന്നെ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിമാനങ്ങളില്‍ അവരുടെ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരീക്ഷണം കര്‍ശനമാക്കാണ് അധികൃതരുടെ തീരുമാനം.
വിദേശത്ത് നിന്ന് ആദ്യ ദിനം സംസ്ഥാനത്തെത്തിയ രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന ഓരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നു. ഇത്തരുമൊരു അവസ്ഥ മുന്നില്‍കണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരെ യാത്ര തിരിയ്ക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം ഈ വിമാനങ്ങളില്‍ വന്ന എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ തോതില്‍ രോഗം വ്യാപിച്ച പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കെല്ലാം ഇത് ബാധകമാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ അസുഖബാധിതനാണെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തനിക്ക് യാതൊരു അസുഖവുമില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്നതൊക്കെ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. തന്റെ ആരോഗ്യം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം നടക്കുന്നുണ്ടെന്ന് പറഞ്ഞ ഷാ, തന്റെ ആരോഗ്യത്തിന് വേണ്ടി നിരവധി പേര് പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
“രാജ്യം കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ഞാന്‍ അതിന്റെ തിരക്കുകളിലായതിനാല്‍ ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് ഇക്കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ അവരുടെ സാങ്കല്‍പ്പിക കാര്യങ്ങളില്‍ അഭിരമിച്ചോട്ടെ എന്ന് ഞാനും കരുതി. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ വിശദീകരണമൊന്നും പുറപ്പെടുവിക്കാതിരുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംഷികളും എന്റെ കാര്യത്തില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്. അവരുടെ ആശങ്കകളെ എനിക്ക് തള്ളിക്കളയാന്‍ സാധിക്കുകയില്ല. അതുകൊണ്ടു തന്നെ ഞാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും എനിക്ക് ഒരു രോഗവുമില്ലെന്നും വ്യക്തമാക്കുകയാണ്”, തന്റെ ട്വീറ്റില്‍ അമിത് ഷാ വ്യക്തമാക്കി.
തന്റെ ആരോഗ്യസ്ഥിതിയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചവര്‍ക്കും അമിത് ഷാ നന്ദി പറഞ്ഞു.
“എന്റെ ആരോഗ്യത്തെക്കുറിച്ച് ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് എനിക്ക് യാതൊരു വിരോധവുമില്ല”, ഇന്നും ആഭ്യന്തര മന്ത്രി പറഞ്ഞു
ഇത്തരം അഭ്യൂഹങ്ങള്‍ ഒരാളുടെ ആരോഗ്യം ശക്തിപ്പെടുത്തുമെന്നാണ് ഹിന്ദു വിശ്വാസമെന്നും അമിത് ഷാ പറയുന്നു. “അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഇത്തരം അര്‍ത്ഥരഹിതമായ കാര്യങ്ങള്‍ ആളുകള്‍ ഉപേക്ഷിക്കുകയും എന്റെ ജോലി ചെയ്യാന്‍ എന്നെ അനുവദിക്കുകയും അതുപോലെ മറ്റുള്ളവര്‍ അവരുടെ ജോലി ചെയ്യുകയും ചെയ്യുക”.
അമിത് ഷായുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചതിന് ഗുജറാത്തില്‍ നാല് പേര് അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്.
അമിത് ഷാ രോഗബാധിതനാണെന്നും അതുകൊണ്ടാണ് മുമ്പത്തേത് പോലെ സജീവമായി രംഗത്തില്ലാത്തതെന്നും സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരു യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടും അമിത് ഷാ രോഗബാധിതനാണ് എന്ന് പ്രചരണമുണ്ടായിരുന്നു.
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സാധനങ്ങള്‍, പാല് വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍, ആരോഗ്യവകുപ്പ്, കൊവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ടലുകളില്‍ ടേക്ക് എവേ സര്‍വീസ് കൗണ്ടര്‍ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ആവശ്യത്തിനും കൊവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാം.
സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നവര്‍ക്കും സഞ്ചരിക്കാന്‍ അനുവാദമുണ്ട്. മറ്റു അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാഭരണകൂടത്തിന്റെയും പോലീസിന്റെയും പാസ് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
കോവിഡ് ബാധിച്ച് അമേരിക്കയിലും ദുബായിലുമായി രണ്ടു മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സുബിന് വര്‍ഗീസാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. നാല്പത്തിയാറു വയസായിരുന്നു. ആലപ്പുഴ മേക്കാട്ടില്‍ കുടുംബാംഗമാണ്. ഷാർജയിൽ നിർമാണ കമ്പനിയിൽ ഡ്രൈവറായ തൃശൂർ മതിലകം പുതിയകാവ് സ്വദേശി അബ്ദുൽ റസാഖ് ആണ് ദുബായില്‍ മരിച്ചത്. നാൽപ്പത്തെട്ട് വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ന്യുമോണിയ കൂടി പിടിപെട്ടതാണ് മരണകാരണം. മൃതദേഹം ദുബായിൽ സംസ്കരിക്കും.