Kerala

കൊച്ചി: കല്ലട സുരേഷ് ട്രാവല്‍സ് ജീവനക്കാര്‍ യാത്രക്കാരായ യുവാക്കളെ മര്‍ദ്ദിച്ചതിന്റെ പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ നിരീക്ഷണം ശക്തമാക്കി വാഹന വകുപ്പും പോലീസും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അന്തര്‍ സംസ്ഥാന ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധനകള്‍ നടക്കുകയാണ്. ഇന്ന് രാവിലെ കൊച്ചി ഇടപ്പള്ളിയില്‍ നടന്ന പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ചെക്ക് പോസ്റ്റുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് പരിശോധനകള്‍ നടക്കുന്നത്.

പരിശോധനയില്‍ നിരവധി ബസുകള്‍ പെര്‍മിറ്റ് ചട്ടം ലംഘിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് കണ്ടെത്തിയെന്ന് എറണാകുളം ആര്‍ ടി ഒ ജോസി പി ജോസ് പറഞ്ഞു. ക്രമക്കേടുകള്‍ കണ്ടെത്തിയ ബസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാവും ആര്‍.ടി.ഒ തീരുമാനിക്കുക. നേരത്തെ കല്ലട സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കൃത്യമായ രേഖകളില്ലാതെ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു.

അന്തര്‍സംസ്ഥാന ബസുകള്‍ കേന്ദ്രീകരിച്ച് അനധികൃത ചരക്ക് നീക്കം നടക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പാര്‍സല്‍ ഇനത്തില്‍ നികുതി വെട്ടിച്ച് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ അതിര്‍ത്തി കടത്താന്‍ ഇത്തരം ബസുകള്‍ സഹായിക്കുന്നതായിട്ടാണ് സൂചന ലഭിച്ചിരിക്കുന്നത് ഇക്കാര്യത്തില്‍ അന്വേഷണമുണ്ടായേക്കും. അതേസമയം ബംഗളൂരു ബസിനുള്ളില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലടയ്ക്ക് കഴിഞ്ഞ പോലീസിന്റെ അന്ത്യശാസനം ലഭിച്ചിരുന്നു. ഇനിയും ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

കാലവര്‍ഷം എത്തുന്നതിന് മുന്നേ ആലപ്പുഴയിലെ തീരദേശ മേഖലകളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളില്‍ ശക്തമായ കടലേറ്റം. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് കടല്‍ കരയിലേക്ക് കയറാന്‍ തുടങ്ങിയത്. പലയിടങ്ങളിലും തീരദേശ പാതയില്‍ കൂടി വെള്ളം കിഴക്കോട്ടേക്ക് ഒഴുകി. ഇതുമൂലം ആറാട്ടുപുഴ തെക്ക് പലയിടങ്ങളിലും ഗതാഗത തടസം ഉണ്ടായി.

ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രിൽ 2019 നോട്‌ കൂടി ഒരു ന്യൂനമർദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവും പിന്നീടുള്ള ദിവസങ്ങളില്‍ വേഗത കൂടി ഞായറാഴ്ചയോടെ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 80 മുതൽ 90കിലോമീറ്റർ വരെയായി ഉയരുമെന്നും തമിഴ്നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിക്കുന്നു.

ഈ സാഹചര്യത്തില്‍ 27-ാം തീയതി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴകടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏപ്രില്‍ 27-ന് അതിരാവിലെ 12 മണിയോടെതന്നെ ഏറ്റവും അടുത്തുള്ള തീരത്തെത്തി ചേരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അഭ്യര്‍ത്ഥിച്ചു.

25-04-2019 രാത്രി 11.30 വരെ കേരള തീരത്ത് 1.5മീറ്റർ മുതൽ 2.2 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നും ആയതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കിഴക്ക് കൂടിയുള്ള റോഡിലൂടെയാണ് പല വാഹനങ്ങളും പോയത്. ആറാട്ടുപുഴ, കള്ളിക്കാട്, പെരുമ്പള്ളി, രാമഞ്ചേരി എന്നിവിടങ്ങളിലാണ് കടലേറ്റം ഉണ്ടായത്. റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള പല വീടുകളിലും വെള്ളം കയറി. തൃക്കുന്നപ്പുഴ പ്രണവം നഗറില്‍ കടല്‍ റോഡ് കവിഞ്ഞൊഴുകി. ചേലക്കാട് മതുക്കല്‍ റോഡില്‍ പലഭാഗത്തും കടലേറ്റം ഉണ്ടായിരുന്നു.

കടല്‍ വെള്ളത്തോടൊപ്പം മണ്ണും കരയിലേക്ക് അടിച്ചു കയറുന്നുണ്ട്. ദുര്‍ബലമായ കടല്‍ഭിത്തി പലഭാഗങ്ങളിലും മണ്ണിനടിയില്‍ ആവുകയാണ്.ആറു മണിയോടെ കടല്‍ പൊതുവെ ശാന്തമായി. എന്നാല്‍ പതിവായി കടലാക്രമണം ഉണ്ടാകുന്ന നല്ലാണിക്കല്‍ പ്രദേശത്ത് നാട്ടുകാര്‍ ഒരാഴ്ച്ച മുന്‍പ് ജെ സി ബി ഉപയോഗിച്ച് മണ്ണ് കൂട്ടി കടല്‍ വെള്ളം തടയാന്‍ ഭിത്തി നിര്‍മ്മിച്ചിരുന്നു. ഈ പ്രദേശത്ത് പ്രശ്ങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല

നാടിനെ നടുക്കിയ കെവിന്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു. കേസിലെ പ്രധാന സാക്ഷി അനീഷ് സെബാസ്റ്റ്യന്‍റെ വിസ്താരത്തോടെയാണ് വിചാരണ ആരംഭിച്ചത്. കേസിലെ ഒന്നാംപ്രതി സാനു ചാക്കോ ഉള്‍പ്പെടെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു, മൂന്ന് സാക്ഷികളെ തിരിച്ചറിയാനായില്ല.

കൊലപാതകം നടന്ന് പതിനൊന്നാം മാസമാണ് കെവിന്‍ കേസില്‍ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ പി. ജോസഫ് തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും ദുരഭിമാനവും മൂലം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ പിതാവ് ചാക്കോ ഉള്‍പ്പെടെ പതിനാല് പേരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് 14 പ്രതികൾക്കുമേല്‍ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

വിചാരണയുടെ ആദ്യ ദിനം തന്നെ കോടതിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഒരേ ബ്രാന്‍ഡിലുള്ള വെള്ളഷര്‍ട്ടും മുണ്ടും അണിഞ്ഞാണ് കേസിലെ പതിനാല് പ്രതികളും വിചാരണയ്ക്കെത്തിയത്. പതിനൊന്ന് മണിയോടെ കോടതി നടപടികള്‍ ആരംഭിച്ചു. കേസിലെ പ്രധാന സാക്ഷി അനീഷ് സെബാസ്റ്റ്യനെയാണ് ആദ്യ ദിനം വിസ്തരിച്ചത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ അനീഷ് കോടതിയില്‍ ആവര്‍ത്തിച്ചു. നീനുവിന്റെ സഹോദരൻ ഷാനു ചോക്കോ ഉൾപ്പടെ 11 പ്രതികളാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് അനീഷ് മൊഴി നല്‍കി.

കാറിൽ വച്ച് നീനുവിന്റെ സഹോദരൻ ഷാനു, സഹോദരി നീനുവിനെ വിട്ടുകിട്ടാൻ വേണ്ടി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുമായി വിലപേശിയെന്ന മൊഴിയും ആവർത്തിച്ചു. കാറിൽ വച്ച് ഇവർ തന്നെ മർദ്ദിക്കുകയും കഴുത്തിൽ വാൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീഷ് പറഞ്ഞു. എന്നാൽ കഴുത്തിൽ വാൾ വച്ച പ്രതിയെ തിരിച്ചറിയാൻ അനീഷിന് കഴിഞ്ഞില്ല. പ്രതികളെ തിരിച്ചറിയുന്ന സമയം നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. സാക്ഷിക്കൂട്ടിൽ നിന്ന് പ്രതികളെ തിരിച്ചറിയാ‍ൻ കഴിയാതിരുന്നതോടെ കോടതിയുടെ നിർദേശ പ്രകാരം അനീഷ് പ്രതിക്കൂടിനു മുന്നിൽ എത്തി ഒരോരുത്തരെയും തിരിച്ചറിയാൻ ശ്രമിച്ചു.

ആദ്യം ചാക്കോയെ തിരിച്ചറിയാനെത്തിയത്. എന്നാൽ മൂന്ന് അവസരം നൽകിയിട്ടും ചാക്കോയെ കൃത്യമായി തിരിച്ചറിയാൻ അനീഷിനായില്ല. സാക്ഷിക്കൊപ്പം പ്രതികളുടെ അടുത്ത് സ്പെഷ്യൽ പ്രോസിക്യൂട്ടർ എത്തിയപ്പോൾ പ്രതിഭാഗം അഭിഭാഷകർ പ്രതിഷേധവുമായെത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ ചൂണ്ടികാട്ടിയതായും പ്രതിഭാഗം ആരോപിച്ചു. ഒടുവില്‍ പ്രോസിക്യൂട്ടറെയും പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റി നിര്‍ത്തി കോടതി ജീവനക്കാരുടെ സാന്നിധ്യത്തിൽ നടപടികള്‍ തുടര്‍ന്നു. ഒരേ തരത്തിൽ വസ്ത്രം ധരിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതുമൂലമാണ് 3 പ്രതികളെ തിരിച്ചറിയാൻ കഴിയാതിരുന്നതെന്ന് പ്രോസിക്യുഷൻ വാദിച്ചു.

പ്രോസിക്യൂഷൻ മൊഴി രേഖപ്പെടുത്തലിനു ശേഷം പ്രതിഭാഗം ക്രോസ് വിസ്താരം തുടങ്ങി. അനീഷ് പൊലീസിന് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് പ്രതിഭാഗം ചൂണ്ടികാട്ടിയത്. ഇതോടെ കോടതി സമയം കഴിഞ്ഞും വിചാരണ നീണ്ടു. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച കോടതി നടപടികള്‍ വൈകിട്ട് ആറിനാണ് അവസാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ഒന്നാം പ്രതി ഷാനു ചാക്കോയും തമ്മിൽ നടത്തിയ ഫോൺ സന്ദേശവും കോടതിയിൽ കേൾപ്പിച്ചു. കെവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നതും എഎസ്ഐ ടി.എം. ബിജു വേണ്ടത് ചെയ്യാമെന്ന് മറുപടി നൽകുന്നതുമായ രണ്ട് ഫോൺ സന്ദേശങ്ങളാണ് പ്രത്യേക പ്രോജക്ടർ സ്ഥാപിച്ച് കോടതി മുറിയിൽ കേൾപിച്ചത്. ഈ ശബ്ദ സന്ദേശങ്ങൾ സാക്ഷിയായ അനീഷ് തിരിച്ചറിഞ്ഞു. വേനലവധി ഒഴിവാക്കി ജൂണ്‍ ആറ് വരെ വിചാരണ തുടര്‍ച്ചയായി നടത്താനാണ് കോടതി തീരുമാനം. കേസില്‍ 186 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്.

അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരി അമ്മവീട്ടില്‍ വച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് മരണം സംബന്ധിച്ചുള്ള ചുരുളഴിഞ്ഞത്. മാനക്കേട് ഭയന്ന് വീട്ടുകാര്‍ സംഭവം മറച്ചുവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ടാണ് തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കഴുത്തിന് പിന്നില്‍ കയര്‍ മുറുകിയ പാട് കണ്ട ഡോക്ടര്‍മാര്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുട്ടിയുടെ മരണം കഴുത്തില്‍ കയര്‍ മുറുകിയാണെന്ന് വ്യക്തമായി.

ഇതോടെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യുകയും കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. കുട്ടി കുറച്ചുദിവസമായി ചില മാനസിക പ്രശ്നങ്ങള്‍ കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മാനക്കേട് ഭയന്നാണ് ആത്മഹത്യയാണെന്ന വിവരം മറച്ചുവച്ചതെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത നീക്കം

തൃശൂര്‍ മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ വെട്ടിക്കൊന്നു. തൃശൂര്‍ വരടിയം സ്വദേശികളായ ശ്യാം, ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ബൈക്കില്‍ ടിപ്പര്‍ ഇടിപ്പിച്ച് വീഴ്ത്തിയശേഷമായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാസംഘമെന്ന് നിഗമനം. കഞ്ചാവ് വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

എറണാകുളത്തെ പോളിംഗ് ശതമാനം ഉയർന്നത് ആർക്കനുകൂലമാകുമെന്ന ആശങ്കയിലാണ് മുന്നണികൾ. പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് ഉയർന്നത് യുഡിഎഫിന് ആശ്വാസമാണ്. എന്നാൽ താരതമ്യേന പോളിംഗ് ശതമാനം കുറഞ്ഞ കൊച്ചി നഗരത്തിലും തീരദേശമേഖലകളിലുമാണ് ഇടതുമുന്നണി പ്രതീക്ഷ വയ്ക്കുന്നത്.

തങ്ങളുടെ കോട്ടയെന്ന് യുഡിഎഫ് അവകാശപ്പെടുന്ന എറണാകുളത്ത് പോളിംഗ് ശതമാനം ഉയർന്നതാണ് മുന്നണികൾ ഉദ്യോഗത്തോടെ നോക്കുന്നത്. 2014ലെ ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ 73.58 ശതമാനം ആയിരുന്നു പോളിംഗ് നില. അന്ന് യുഡി എഫ് സ്ഥാനാർഥി കെ വി തോമസ് 87000 വോട്ടിന് ജയിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴു നിയമസഭാ മണ്‍ലങ്ങളിലേയും മൊത്തം ശരാശരി 77.15 ശതമാനം ആയിരുന്നു.

ഏഴു നിയമസഭാ മണ്ഡലങ്ങളിലേയും മൊത്തം വോട്ടുശരാശരിയിൽ യുഡിഎഫിന് തന്നെയായിരുന്നു മേൽക്കൈ. സമാന നിലയിൽ തന്നെയാണ് ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിലും എറണാകുളത്തിന്‍റെ അവസ്ഥ യുഡിഎഫിന്‍റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലൊക്കെ പഴയ പോളിങ് നില അതേപടിയോ അതിനുമുകളിലേക്കോ എത്തി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ മേൽക്കൈ നേടിക്കൊടുത്ത വ‌ടക്കൻ പറവൂർ, കളമശേരി, തൃക്കാക്കര മേഖലകളിൽ പോളിംഗ് ശതമാനം എൺപതിലെത്തി. ഇത് തങ്ങളെ തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.

എന്നാൽ പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ പി രാജീവ് ഒപ്പത്തിനൊപ്പമെത്തി എന്നാണ് എൽഡിഎഫിന്‍റെ വിലയിരുത്തൽ. സിറ്റിങ് എം എൽ എ കൂടിയായ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്‍റെ സ്വന്തം തട്ടകമായ എറണാകുളം നിയമസഭാ മണ്ഡലത്തിൽ പോളിംഗ് താരതമ്യേന ഉയരാതിരുന്നതും ഇതിന്‍റെ ലക്ഷണമാണെന്ന് ഇടതുമുന്നണി വിലയിരുത്തുന്നത്. എൽഡിഎഫിന് സ്വാധീനമുളള വൈപ്പിൻ, കൊച്ചി മേഖലകളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമായ വോട്ടിങ് ആവർത്തിച്ചു.

പരമ്പരാഗത ഇടതുവോട്ടുകൾ തങ്ങൾക്കുകിട്ടെയന്നാണ് എൽ ഡി എഫ് കണക്കുകൂട്ടൽ. എന്നാൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലടക്കം ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ പോളിങ് ശരാശരി ഉയരാൻ ഇടയാക്കിയത്. എന്നാൽ ബിജെ പി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം എത്രവോട്ടുകൾ നേടും എന്നതും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി നേടിയ അരലക്ഷം വോട്ടുകൾ ഇത്തവണ ആരെയൊക്കെ തുണയ്ക്കും എന്നതുമാണ് മുന്നണികളുടെ കണക്കെടുപ്പിനെ വഴിമുട്ടിക്കുന്നത്.

തൃശൂരിൽ നിന്നു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനുള്ള എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പദ്ധതി വിജയിച്ചില്ല. ശാസ്തമംഗലം രാജാ കേശവദാസ് ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്.

രാവിലെ തൃശൂരിലെ പോളിങ് വിലയിരുത്തിയ ശേഷം വൈകിട്ടോടെ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനായിരുന്നു പദ്ധതി. വൈകുന്നേരത്തിനു മുൻപ് തിരുവനന്തപുരത്തെത്തും വിധം കൊച്ചിയിൽ നിന്നു ഫ്ലൈറ്റില്ലാത്തതിനാൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്ററിൽ വരാൻ പദ്ധതിയിട്ടു. എന്നാൽ, പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്റർ ഇന്ന് ഉപയോഗിക്കാൻ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതോടെയാണു വോട്ട് ചെയ്യാമെന്ന ആഗ്രഹം പൊലിഞ്ഞത്. പോളിങ് സമയത്തിനു മുൻപ് റോഡ് മാർഗം തിരുവനന്തപുരത്തെത്തുന്നത് അസാധ്യമായിരുന്നു.

പിന്നീട് കല്യാൺ ഗ്രൂപ്പിന്റെ ഹെലികോപ്റ്റർ ഉപയോഗിക്കാ‍ൻ തീരുമാനിച്ചു. പക്ഷേ, കോപ്റ്റർ എത്തിയപ്പോഴേക്കും വൈകിട്ട് 5 കഴിഞ്ഞു. തിരുവനന്തപുരത്തെത്തിയാലും പോളിങ് സമയം കഴിയും എന്നതിനാൽ വോട്ട് ചെയ്യേണ്ടെന്നു തീരുമാനിച്ചു.

വടക്കന്‍ പറവൂര്‍ കെടാമംഗലത്ത് അമ്മയെ കൊലപ്പെടുത്തിയത് മകന്‍ തന്നെയെന്ന് തെളിഞ്ഞു. കെടാംമംഗലം സ്വദേശി കാഞ്ചനവല്ലിയുടെ മൃതദേഹമാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. മദ്യലഹരിയില്‍ അമ്മയുമായുണ്ടായ തര്‍ക്കത്തിനിടെ കൊലപാതകം നടന്നെന്നാണ് മൊഴി.

കെടാമംഗലം സ്വദേശിനി കുറുപ്പശേരിയില്‍ കാഞ്ചനവല്ലിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കാഞ്ചനവല്ലിയെ മൂന്നുദിവസങ്ങളായി കാണാനില്ലായിരുന്നു. അയല്‍വാസികളും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ശരീരത്തിന്‍റെ ചിലഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു. കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ കുഴിച്ചിട്ടതാണെന്ന് ഇന്‍ക്വിസ്റ്റ് നടപടിയില്‍ തന്നെ ബോധ്യപ്പെട്ടതോടെയാണ് മകനെ പൊലീസ് പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും തമ്മില്‍ അന്നേ ദിവസം വഴക്കുണ്ടായത് കേട്ടതായി അയല്‍വാസികള്‍ മൊഴി നല്‍കി. ഭാര്യയും മക്കളുമായി അകന്നുകഴിയുന്ന സുരേഷ് പലയിടങ്ങളിലായാണ് താമസിക്കുന്നത്. തനിച്ച് താമസിക്കുന്ന കാഞ്ചനവല്ലിയുടെ വീട്ടില്‍ സുരേഷ് ഇടയ്ക്ക് എത്താറുണ്ട്. ലഹരിക്ക് അടിമയായ സുരേഷ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. സംഭവദിവസം വീട്ടിലെത്തിയ സുരേഷ് മദ്യലഹരിയില്‍ അമ്മയുമായി വഴക്കുണ്ടാക്കി.

പ്രകോപിതനായ സുരേഷ് കാഞ്ചനവല്ലിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാഞ്ചനവല്ല കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ചതോടെ രാത്രി തന്നെ സുരേഷ് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് മൃതദേഹം മറവുചെയ്യുകയായിരുന്നു. അമ്മയെ കാണാതായി അന്വേഷണം നടക്കുമ്പോഴും ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കൊലപാതകം നടന്ന കാഞ്ചനവല്ലിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

കേരളത്തില്‍ റെക്കോർഡ് പോളിങ്. രാത്രി വൈകിയും നീണ്ട നിര തുടരുകയാണ്. 1.97 കോടി ആളുകൾ വോട്ടുചെയ്തെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് 76.35 ശതമാനം വോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പിൽ 74.02 ശതമാനം വോട്ടാണ് ചെയ്തത്.

ശക്തമായ ത്രികോണ മൽസരം നടക്കുന്ന മണ്ഡലങ്ങളിൽ വൻപോളിങാണ് ഇക്കുറി നടന്നത്. ഇക്കൂട്ടത്തിൽ പത്തനംതിട്ട മണ്ഡലത്തിൽ പോളിങ് ഉയർന്നത് ആർക്ക് ഗുണമാകുെമന്ന് ആശങ്കയും പ്രതീക്ഷകളും മുന്നണികളിൽ സജീവമാണ്. പത്തനംതിട്ട മണ്ഡലത്തിൽ വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം ഇവിടെ 10 ലക്ഷം കവിയുന്നത്. 13,78,587 പേരിൽ 10,02,062 പേർ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു. കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് ആറന്മുളയിലാണ്. 71 ശതമാനം വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തിയത്.

കണ്ണൂര്‍, വയനാട്, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. എട്ട് മണ്ഡലങ്ങളില്‍ 2014 നേക്കാള്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് പോളിങ് കൂടിയത്. രാവിലെമുതല്‍ത്തന്നെ സംസ്ഥാനത്തെമ്പാടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു.

കാസർകോട് 75.24

കണ്ണൂർ – 81.06

വടകര – 77.99

വയനാട് – 79.01

കോഴിക്കോട് – 74.45

മലപ്പുറം – 74.23

പൊന്നാനി – 71.95

പാലക്കാട് – 76.01

ആലത്തൂർ – 75.30

തൃശൂർ – 75.90

ചാലക്കുടി – 78.40

എറണാകുളം – 74.55

ഇടുക്കി – 75.89

കോട്ടയം – 73.43

ആലപ്പുഴ – 77.80

മാവേലിക്കര – 72.98

പത്തനംതിട്ട – 73.01

കൊല്ലം – 73.30

ആറ്റിങ്ങൽ – 77.53

തിരുവനന്തപുരം – 72.48

പാലക്കാട് ആനക്കരയിൽ പതിനൊന്ന് വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച സംഭവത്തിന്‍റെ ചുരുളഴിയുന്നു. കളിച്ചു കൊണ്ടിരിക്കവെ ഷാൾ കഴുത്തിൽ കുരുങ്ങിയാണ് പെണ്‍കുട്ടി മരിക്കാൻ കാരണമെന്ന് കുട്ടിയുടെ മാതൃസഹോദരി പുത്രി മൊഴി നല്‍കി. ഷോക്കേറ്റ് മരിച്ചുഎന്ന് കാണിച്ചാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ദുരൂഹത തോന്നിയതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.

എടപ്പാൾ പൊറൂക്കര സ്വദേശിനിയായ പതിനൊന്നുവയസുകാരിയാണ് അമ്മയുടെ വീട്ടില്‍ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ആനക്കരയിലെ അമ്മ വീട്ടിൽ എത്തിയതായിരുന്നു പെണ്‍കുട്ടി . തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടിയെ വീട്ടിനുള്ളിൽ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ മകളാണ് ആദ്യം കുട്ടിയെ കണ്ടത്. തുടർന്ന് തോട്ടം നനക്കുകയായിരുന്ന മുത്തശ്ശിയേയും മുത്തച്ഛനേയും വിവരം അറിയിച്ചു. ബോധം നഷ്ട്ടപ്പെട്ട കുട്ടിയെ ബന്ധുവായ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ് എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടി മരണപ്പെട്ടിരുന്നു.

കുട്ടി ടി.വി കണ്ടു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് മരിച്ചതാണെന്നായിരുന്നു ആദ്യം വിശദീകരണം. എന്നാൽ ഡോക്ടർ പരിശോധിച്ചതിൽ കഴുത്തിൽ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് വീട് സീല്‍ ചെയ്തു. പാലക്കാട് പോലീസ് സർജന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ തുണി ഉപയോഗിച്ച് മുറുകിയ പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.

ഹാളില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പുറകിലെത്തിയ മാതൃസഹോദരിയുടെ പതിനാലുവയസുള്ള മകള്‍ ഷാള്‍ കഴുത്തില്‍ ഇടുകയായിരുന്നു. നിലതെറ്റി വീണ പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചു. സംഭവത്തിൽ ചൊവ്വാഴ്ച്ച പൊലീസും വിരലടയാള വിദഗ്ദരും പരിശോധകൾ നടത്തിയിരുന്നു. മൃതദേഹം പാലക്കാട് ഗവ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. എടപ്പാളിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം ഈശ്വരമംഗലം പൊതു സ്മാശനത്തില്‍ സംസ്‌ക്കരിച്ചു. നിലവില്‍ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കുട്ടിക്കെതിരെ മറ്റു നടപടികൾ പിന്നീടായിരിക്കുമെന്ന് പോലീസ് അറിയിച്ചു.

Copyright © . All rights reserved