Kerala

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍.

എട്ട്, ഒന്‍പത്, പത്ത് കേരള നിയമ സഭകളിലെ അംഗമായിരുന്നു റോസമ്മ ചാക്കോ. ഇടുക്കി, ചാലക്കുടി, മണലൂര്‍ എന്നീ മണ്ഡലങ്ങളെയാണ് അവര്‍ ഈ കാലയളവുകളില്‍ പ്രതിനിധീകരിച്ചത്. കെപിസിസി വൈസ് പ്രസിഡന്റായും മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയായും റോസമ്മ ചാക്കോ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തി സൈനികനെ പറ്റിച്ച് കടന്നു കളഞ്ഞ യുവതിക്കായി തെരച്ചിൽ ശക്തമാക്കി പോലീസ്.അഞ്ചല്‍ കരവാളൂര്‍ സ്വദേശിനി റീനയ്‌ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അതേസമയം ഇവര്‍ കേരളം വിട്ടിട്ടുണ്ടാകുമെന്നാണ് സൂചന. രണ്ടുതവണ വിവാഹം കഴിക്കുകയും രണ്ട് മക്കളുടെ അമ്മയുമായ റീന കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികനെയാണ് കബളിപ്പിച്ചത്. ബ്യൂട്ടീഷ്യൻ ആയിരുന്ന റീന ആദ്യ വിവാഹമെന്ന തരത്തിലായിരുന്നു സൈനികനുമായി അടുത്തത്.

ഡോ.അനാമിക എന്ന പേര് പറഞ്ഞാണ് ഇവര്‍ സൈനികനുമായി അടുപ്പമുണ്ടാക്കിയതും പിന്നീട് 2014ല്‍ വിവാഹത്തിലെത്തിയതും. അനാഥയാണെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താതെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റീന ചെന്നൈയിലേക്ക് പോയി. റെയില്‍വെയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്നാണ് ഭര്‍തൃബന്ധുക്കളോട് പറഞ്ഞത്. ഇടയ്ക്ക് ഭര്‍തൃ ഗൃഹത്തിലെത്താറുമുണ്ട്.

കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ്, റെയില്‍വെ ഹോസ്പിറ്റല്‍, ചെന്നൈ എന്ന ബോര്‍ഡും വച്ചു. സ്റ്റെതസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഡോക്ടറുടെ ഉപകരണങ്ങളും ചില മരുന്നുകളും വീട്ടില്‍ സൂക്ഷിച്ചു. ഇടയ്ക്ക് രോഗികളുടെ പരിശോധനയും നടത്തിവന്നു.

വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് 20 ലക്ഷം രൂപ പലപ്പോഴായി സൈനികനില്‍ നിന്ന് റീന കൈക്കലാക്കി. ചെക്ക് മുഖേനയും എ.ടി.എം ഉപയോഗിച്ചുമാണ് പണം എടുത്തത്. സൈനികന്റെ ഇളയച്ഛന്റെ മകന് റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്ന് റീന ഉറപ്പ് നല്‍കുകയും ഇതിന്റെ ആവശ്യത്തിനായി 30,000 രൂപ ഇളയച്ഛനില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു.

റീനയുടെ ബാഗില്‍ നിന്നും ഭര്‍ത്താവിന്റെ സഹോദരിക്ക് ലഭിച്ച റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടിയത്. ഇതില്‍ കരവാളൂരിലെ വിലാസവും റീന ശാമുവേല്‍ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് യഥാര്‍ത്ഥ പേരെന്നും ബോദ്ധ്യപ്പെട്ടത്.

രണ്ട് തവണ വിവാഹം ചെയ്തതാണ് റീനയെന്നും ഇതില്‍ രണ്ട് കുട്ടികളുണ്ടെന്ന സത്യവുമൊക്കെ സൈനികന്റെ ബന്ധുക്കള്‍ മനസ്സിലാക്കി. പിന്നീടാണ് കൊല്ലം റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേയില്‍ ഇത്തരത്തില്‍ ഒരാള്‍ ജോലി ചെയ്തിട്ടില്ലെന്നും വ്യക്തമായി.

റീനയുടെ മെഡിക്കല്‍ ബിരുദം വ്യാജമാണെന്ന് ഇതിനകം അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. പ്ലസ്ടുവും ബ്യൂട്ടീഷ്യന്‍ കോഴ്‌സുമാണ് ഇവരുടെ യോഗ്യതയെന്നാണ് കണ്ടെത്തിയത്. അനാഥയാണെന്ന് വിശ്വസിപ്പിച്ചുവെങ്കിലും ഇവര്‍ക്ക് കരവാളൂരില്‍ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. വഞ്ചനാക്കുറ്റം, പണം തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെന്നും ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.

എഐസിസി മുൻ വക്താവും കോൺഗ്രസ് നേതാവുമായ ടോം വടക്കൻ ബിജെപിയില്‍ ചേർന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നും അംഗത്വം സ്വീകരിച്ചാണ് ടോം വടക്കൻ ബിജെപിയുടെ ഭാഗമായത്. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന വിവരം അദ്ദേഹം വ്യക്തമാക്കിയത്. മന്ത്രി രവിശങ്കർ പ്രസാദിനൊപ്പമായിരുന്നു വാർത്താ സമ്മേളനം.

നേതാക്കളെയും പ്രവർത്തരെയും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ടോം വടക്കൻ പുൽവാമ ആക്രമണ വിഷത്തിൽ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെയും കുറ്റപ്പെടുത്തി. പുൽവാമ വിഷയത്തിലെ പാർട്ടി നിലപാട് കോണ്‍ഗ്രസ് വിടാൻ കാരണമാക്കിയെന്ന് വ്യക്തമാക്കിയ അദ്ദേഹം മോദിക്കും അമിത്ഷാക്കും നന്ദി അറയിക്കുന്നതായും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടോം വടക്കന്‍ എഐസിസി സെക്രട്ടറി, കോൺഗ്രസ് വക്താവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലുൾപ്പെടെ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി പട്ടികയില്‍ പലവട്ടം ടോം വടക്കന്റെ പേർ പലവട്ടം ഉയർന്ന് കേട്ടിരുന്നെങ്കിലും പിന്നീട് തള്ളിപ്പോവുകയും ചെയ്തിരുന്നു. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

ടോംവടക്കന്റെ പാർട്ടിയിലേക്കുള്ള വരവിനെ കേരളാ ഘടകം സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ താഴോട്ടിറക്കം തുടങ്ങിയെന്നും പി എസ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് മുന്‍ വക്താവായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനം ഇതിന്റെ തുടക്കമായി മാത്രം കണ്ടാല്‍ മതിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പ്രളയകാലത്ത് കേരളത്തെ വഞ്ചിച്ചവരാണ് ബിജെപിയെന്നും ജനങ്ങൾ അത് തിരിച്ചറിയണമെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കേരളത്തെ വഞ്ചിക്കുകയെന്നാൽ ഇന്ത്യയെ വഞ്ചിച്ചുവെന്നാണെന്നും അഖിലേഷ് പറഞ്ഞു.

‘കേരളത്തിലേക്ക് കടക്കാൻ ബിജെപിയെ അനുവദിക്കരുത്. പ്രളയമുണ്ടായപ്പോൾ, ജനങ്ങളുടെ ജീവനും സ്വത്തും വാഹനങ്ങളുമൊക്കെ നഷ്ടമായപ്പോൾ കാർഷിക വിളകളും വളർത്തുമൃഗങ്ങളും നശിച്ചപ്പോൾ വീടുകൾ തകർന്നടിഞ്ഞപ്പോൾ ബിജെപി നിങ്ങൾക്ക് എന്ത് സഹായമാണ് നൽകിയത്? ഒരു സഹായവും അവർ ചെയ്തിരുന്നില്ല. കേരളത്തെ ബിജെപി വഞ്ചിച്ചു’-അഖിലേഷ് പറഞ്ഞു.

എസ്പി–ബിഎസ്പി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നത് നല്ല കാര്യമാണ്. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിന് പ്രാദേശിക പാര്‍ട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും അഖിലേഷ് പറഞ്ഞു.

‘തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയും മത്സരിക്കാതെ വിട്ടുനിൽക്കാൻ പോകുന്നില്ല. സമാജ്‌വാദി പാർട്ടി, ബിഎസ്പി, രാഷ്ട്രീയ ലോക്ദൾ, പ്രാദേശിക സംഘടനകൾ എല്ലാവരും മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസിന് രണ്ടു സീറ്റുകൾ വിട്ടുകൊടുത്തത് പോെല രണ്ട് സീറ്റുകളിൽ അവരും വിട്ടുവീഴ്ച ചെയ്യുന്നുണ്ടെന്നാണ് അറിഞ്ഞത്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിറകെ തർക്കം രൂക്ഷമായ കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുന്നു. കേരളകോൺഗ്രസിലെ തർക്കങ്ങള്‍ യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് ഇടപെടലിലേക്ക് നീങ്ങിയതെന്നാണ് വിലയിരുത്തല്‍. പാർട്ടിക്കുള്ളിൽ വർക്കിങ്ങ് ചെയർമാൻ പിജെ ജോസഫും കെ എം മാണി വിഭാഗവും തമ്മിലുള്ള ഭിന്നത തുടരുന്ന പക്ഷം സ്ഥാനാർത്ഥിയെ മാറ്റുന്നതുൾപ്പെടെയുള്ള വഴികൾ കോൺഗ്രസ് മുന്നോട്ട് വച്ചേയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

തര്‍ക്കം കോട്ടയത്തിന് പിറകെ പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയസാധ്യതയെ പോലും ബാധിച്ചേക്കാമെന്ന വിലയിരുത്തലും കോണ്‍ഗ്രസിലുണ്ട്. വിഷയത്തിൽ ഇനി മൃദു സമീപനം വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പാർട്ടിയുടെ രാജ്യസഭാ സീറ്റ് നല്‍കിയ കാര്യം ഉൾപ്പെടെ ഉന്നയിച്ചാണ് പാർട്ടി നിലപാട് ശക്തമാക്കുന്നത്.

സമവായത്തിനായി നിലവിൽ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി ഇരുകൂട്ടര്‍ക്കും യോജിപ്പുള്ള പൊതുസമ്മതനെ നിര്‍ത്തുക, അല്ലെങ്കില്‍ കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമാണ്. ജോസഫ്- മാണി വിഭാഗങ്ങൾ തമ്മിലുണ്ടായി തർക്കം മധ്യകേരളത്തിൽ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെടുത്തുന്നതുൾപ്പെടെയുള്ള നിലയിലേക്ക് വളർന്നെന്ന വിലയിരുത്തലിൽ വിഷം ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ടാക്കിയതായാണ് റിപ്പോർട്ട്. കേരളത്തിൽ സന്ദർശനം നടത്തുന്ന പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും ഇക്കാര്യം ചർച്ച ചെയതതായാണ് വിവരം.

എന്നാൽ , തന്റെ കാര്യത്തില്‍ മാന്യമായൊരു തീരുമാനം ഉണ്ടായാല്‍ കോട്ടയം സീറ്റിന്റെ അവകാശവാദത്തില്‍ നിന്നും പിന്മറാമെന്നു ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. അതേസമയം, കേരള കോണ്‍ഗ്രസിനകത്തെ മാണി-ജോസഫ് പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു പിളര്‍പ്പ് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അറിയുന്നു. വിഷത്തിൽ നാളെയോടെ പരിഹാരം ഉണ്ടാകുമെന്നാണ് പിജെ ജോസഫിന്റെ നിലപാട്.

ജോസഫും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടക്കുന്ന സമയത്ത് തന്നെ, ജോസഫിനോട് ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും തയ്യാറാല്ലെന്നു ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. തന്റെ സീറ്റ് അട്ടിമറിച്ചത് ജോസ് കെ മാണിയും സംഘവുമാണെന്നു ജോസഫിന്റെ ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ജോസഫിനെതിരേ വലിയ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നു ജോസ് കെ മാണി മാധ്യമങ്ങളോട് പറയുകയുമുണ്ടായി. ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമാണെന്നും പറഞ്ഞാണ് ജോസഫിന്റെ ആവശ്യങ്ങളെ ജോസ് കെ മാണി തള്ളിക്കളഞ്ഞത്.

തനിക്ക് സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനം തെറ്റാണെന്നാണും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും തന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചിരുന്നതാണെന്നും സ്ഥാനാര്‍ഥിയായി മറ്റാരുടെയും പേര് ഉയര്‍ന്നിരുന്നില്ലെന്നും ജോസഫ് പറയുമ്പോള്‍, ഇതെല്ലാം കള്ളപ്രചാരണമാണെന്നാണ് ജോസഫിന്റെ പേരെടുത്ത് പറയാതെ ജോസ് കെ മാണി പ്രതികരിക്കുന്നത്. തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം വളരെ ജനാധിപത്യപരമായി എടുത്ത തീരുമാനം ആണെന്നും സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിച്ചുകൊണ്ട് എല്ലാവരും ഒപ്പിട്ട് നല്‍കിയതിന്റെ ഡോക്യുമെന്റ് ഉണ്ടെന്നുമാണ് ജോസ് കെ മാണി പറയുന്നത്. പലരും പല കള്ളപ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്നും അതൊക്കെ നടത്തിക്കോട്ടെയെന്നും എല്ലാം കാര്യങ്ങളും ഡോക്യുമെന്റഡ് ആണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറയുന്നു.

കോട്ടയം പാര്‍ലമെന്റ് സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി പിജെ ജോസഫ് ചർച്ചകൾ നടത്തിയിരുന്നു. രണ്ടേകാല്‍ മണിക്കൂറോളമാണ് പിജെ ജോസഫ്, മോന്‍സ് ജോസഫ്, ടിയു കരുവിള എന്നിവര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായി കന്റോണ്‍മെന്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഏതെങ്കിലും തരത്തിലുള്ള സമവായ തീരുമാനം ഉണ്ടായിട്ടില്ല എന്നാണ് ചര്‍ച്ചയ്ക്കു ശേഷം പി ജെ ജോസഫ് തന്നെ തന്റെ വാക്കുകളിലൂടെ സൂചന നല്‍കിയത്.

തിരുവല്ലയിലെ ചിലങ്ക ജംഗ്ഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വെന്റിലേറ്ററില്‍ കഴിയുന്ന 19കാരി ഗുരുതരമായി തുടരുകയാണ്. 60 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോള്‍ പാലരിവട്ടം മെഡിക്കല്‍ സെന്ററിലെ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്. പെണ്‍കുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, തല മുതല്‍ താഴോട്ട് പകുതിഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

മുഖത്തും കഴുത്തിനുമാണ് കൂടുതലായി പൊള്ളലേറ്റത്. മുടി മുഴുവന്‍ കരിഞ്ഞ് പോയി. പേശികള്‍ക്ക് കാര്യമായി പൊള്ളലേറ്റതിനാല്‍ വൃക്കകള്‍ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്റെ 90% സംഭവിച്ചിരിക്കുന്നത്.

പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ.. അവള്‍ക്ക് 19 വയസ്സായെങ്കിലും 5 വയസ്സുകാരിയുടെ പ്രകൃതമാണ്. രാവിലെ അവള്‍ എന്റെ മുമ്പില്‍ വന്നിരുന്ന് എഴുതി പഠിച്ചു. പിന്നാലെ കുളിച്ചുവന്ന് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അവളിപ്പോള്‍ അത്യാസന്ന നിലയിലാണ്. സാഹായിക്കാനാണെങ്കില്‍ ആരുമില്ല. ത്രാണിയില്ലാത്തതിനാല്‍ ഞാന്‍ അവളെ കാണാനും പോയില്ല. വിതുമ്പിക്കരഞ്ഞുകൊണ്ട് വിജയകുമാര്‍ പറഞ്ഞു.

കുറച്ചുദിവസമായി അവള്‍ ഫോണ്‍ ഓഫ് ചെയ്താണ് നടന്നിരുന്നത്. അവന്റെ ശല്യം സഹിക്കാന്‍ പറ്റാത്തതിനാലാവാം അങ്ങനെ ചെയ്തത്. 11 ഉം12 ഉം ക്ലാസ്സില്‍ ഇരുവരും ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. ഇത്രയും അറിയാമെന്നല്ലാതെ കൂടുതലൊന്നും അറിയില്ല. എന്റെ മകളെ ജീവനോടെ കിട്ടിയാല്‍ മതിയായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു.

തിങ്കാളാഴ്ച അമ്മയുടെ വീട്ടിലായതിനാല്‍ പെണ്‍കുട്ടി പഠിച്ചിരുന്ന തിരുവല്ല ചിലങ്ക ജംഗഷ്നിലെ സ്ഥാപനത്തില്‍ എത്തിയിരുന്നില്ല. ലാബ് ടെക്നീഷ്യന്‍ കോഴ്സിലാണ് പെണ്‍കുട്ടി ചേര്‍ന്നിരുന്നത്. മൂത്ത രണ്ട് മക്കളെയും നേഴ്സിംഗിന് വിട്ടതിനാലാണ് ഇളയ പെണ്‍കുട്ടിയെ എം എല്‍ റ്റിക്ക് വിടാന്‍ തീരുമാനിച്ചെതെന്നും ഇവര്‍ക്ക് പഠിക്കുന്നതിനും രണ്ടാമത്തെ മകള്‍ക്ക് ജോലിക്കും പോകുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചുമത്രയില്‍ വാടക വീടെടുത്ത് താമസമാക്കിയതെന്നും വിജയകുമാര്‍ പറയുന്നു.

രാവിലെ പണിക്കുപോയാല്‍ രാത്രി 8 മണിയാകും വീട്ടിലെത്താന്‍. കൂലിപ്പണിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കഴിഞ്ഞുകൂടിയിരുന്നത്. തലയും മുഖവുമെല്ലാം പൊള്ളി നാശമായി എന്നാണ് അവളുടെ അമ്മ പറഞ്ഞത്. ഈ അവസ്ഥയില്‍ അവളെ കാണാന്‍ വലിയപ്രയാസമാണ്. അതുകൊണ്ട് ഞാന്‍ അവള്‍ കിടക്കുന്നിടത്തേയ്ക്ക് പോയില്ല. കുറിച്ചു തരുന്ന മരുന്നുകള്‍ ആരൊക്കെയോ വാങ്ങിനല്‍കുന്നു. എത്ര തുക ചെലവായൊന്നും എനിക്കറിയില്ല. ചികത്സയ്ക്കായി ഒത്തിരി പണച്ചെലവ് വരുമെന്നാണ് എല്ലാവരും പറയുന്നത്. ഒരിടത്തു നിന്നും ഒരു സഹായവും ലഭിക്കുന്നില്ല. എന്തുചെയ്യണമെന്നും അറിയില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

റോഡില്‍ നിന്നു സംസാരിക്കുന്നതിനിടെയാണ് യുവാവ് യുവതിയെ ആക്രമിച്ചത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസില്‍ സഹപാഠികളായിരുന്നു ഇരുവരും. പെണ്‍കുട്ടിയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാണ് പ്രതി അജിന്‍ റെജി മാത്യു വന്നതെന്നുമാണ് പൊലീസ് നിഗമനം.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികള്‍ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പോലീസിന് പ്രതിയെന്നു സംശയിക്കുന്ന അരുണിന്റെ പിറന്നാളാഘോഷിക്കുന്ന ദ്യശ്യങ്ങളാണ് കിട്ടിയിരിക്കുന്നത്. ദ്യശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടെ ഉള്ളവരുടെ വിവരങ്ങലും പോലീസ് അന്വേഷിച്ചു വരുകയാണ്. കൊലപാതകം നടന്ന ദിവസം തന്നെ ഒന്നരയ്ക്ക് കാട്ടിനുള്ളില്‍ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുന്‍പാണ് ഈ ആഘോഷങ്ങള്‍ നടത്തിയിരിക്കുന്നത്. കൊല നടത്തി അനന്തുവിന്റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്താണ്.

കരമനയില്‍ അനന്തു സുരേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്തുവിന്റെ മൃതദേഹം ബൈക്ക് ഷോറൂമിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. അനന്തുവിനെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. ഉത്സവത്തിനിടെ ഒരു സംഘം അനന്തുവുമായി വാക്കുതര്‍ക്കം ഉടലെടുക്കുകയും ചെയ്തു. അനന്ദുവിന്റെ സുഹൃത്ത് ഫോണിലേക്ക് വിളിച്ചപ്പോഴാണ്അനന്തുവിനെ തട്ടിക്കൊണ്ടുപോയെന്ന് മനസിലാകുന്നത് .എന്നാല്‍ അതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു .സംഭവത്തില്‍ പോലീസ് നഗരത്തിലെ സി സി ടി വി ക്യാമറകള്‍ ഉള്‍പ്പടെ ഉള്ളവ പരിശോധിച്ച് വരുകയാണ്. സംഭവത്തില്‍ ബാലു, റോഷന്‍ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്.

ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഈ ആഘോഷം നടക്കുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ്. പ്രതികള്‍ ഈ പ്രദേശത്ത് ഇരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ നാട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയിരുന്നതാണ്. ഇതേ ഇടത്തിരുന്ന് പ്രതികള്‍ ആഘോഷം നടത്തുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ദൃശ്യങ്ങളില്‍ ഷര്‍ട്ടിടാതെ ചുവന്ന തോര്‍ത്തുടുത്ത് നില്‍ക്കുന്നയാളാണ് മുഖ്യപ്രതികളിലൊരാളായ അനീഷ്. ബാക്കിയുള്ളവരില്‍ എത്ര പേര്‍ കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഈ ആഘോഷത്തില്‍ പങ്കെടുത്തവരിലേക്ക് എല്ലാവരിലേക്കും അന്വേഷണം നീളും. ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുവന്ന് മൃഗീയമായി മര്‍ദ്ദിച്ചാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്തുവിന്റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്തുവിന്റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉള്ളത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനന്തുവിനെ ഒരു മണിക്കൂറോളം ഭിത്തിയില്‍ ചേര്‍ത്തുവച്ച മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുള്ളത്.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പൊലീസിന് തിരിച്ചടിയായി ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോർട്ട്. അന്വേഷണസംഘം ആദ്യം കണ്ടെത്തിയ ആയുധങ്ങളുപയോഗിച്ചല്ല കൃത്യം നടത്തിയതെന്ന് ഫോറന്‍സിക് വിദഗ്ധർ അന്വേഷണ സംഘത്തിന് റിപ്പോർട്ട് നൽകി.

അതേസമയം രണ്ടാം ഘട്ട തെളിവെടുപ്പിനിടെ കണ്ടെത്തിയ രണ്ടു വടിവാളുകള്‍ കൊണ്ട് മരണകാരണമായ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുഖ്യപ്രതി പീതാംബരനുമായി നടത്തിയ തെളിവെടുപ്പിനിടെ കല്ല്യോട്ടെ പൊട്ടക്കിണറ്റില്‍ നിന്നാണ് ഇരുമ്പുദണ്ഡുകളും, തുരുമ്പിച്ച പിടിയില്ലാത്ത ഒരു വടിവാളും പൊലീസ് കണ്ടെത്തിയത്. വിദഗ്ദ്ധ പരിശോധനയില്‍ ഈ ആയുധങ്ങള്‍ ഉപയോഗിച്ചല്ല പ്രതികള്‍ കൃത്യം നടത്തിയതെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പൊലീസിനെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍‍ കണ്ടതുപൊലുള്ള മാരകമായ മുറിവുകള്‍ ഉണ്ടാക്കാന്‍ ഈ ആയുധങ്ങള്‍ മതിയാകില്ലെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ അഭിപ്രായം.

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കരമനയില്‍ വെച്ച് കൊല്ലപ്പെട്ട അനന്തുവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. അനന്തുവിനെ ബൈക്കിലിരുത്തി പ്രതികള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. അനന്തുവിന്റെ ബൈക്ക് പ്രതികളുടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളാണ് ഓടിക്കുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ബാലു, റോഷന്‍ എന്നിവരാണ് പിടിയിലായത്.

നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തുക്കളെ അനന്തുവും സംഘവും മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പ്രതികളിലൊരാളുടെ ജന്മദിനാഘോഷം ഇന്നലെ ഉച്ചയ്ക്ക് നടന്നിരുന്നു. ഇതിന് ശേഷമാണ് കൊലപാതകം നടത്തിയത്. നീറമണ്‍കരയ്ക്ക് സമീപത്തുള്ള കാട്ടില്‍ വെച്ച് നടത്തിയ ജന്മദിനാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുകയാണ്.

അനന്തുവിനെ അതിക്രൂരമായിട്ടാണ് പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. കരിക്ക്, കരിങ്കല്ല്, കമ്പി, വടി തുടങ്ങിയവ ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചു. അനന്തുവിനെ മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഏതാണ്ട് ഒന്നര മണിക്കൂറോളം പ്രതികള്‍ മാറി മാറി മര്‍ദ്ദിച്ചു. ഇരു കൈകളുടെയും ഞരമ്പുകള്‍ അറുത്തു മാറ്റി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേറ്റ മുറിവുകളാണ് മരണകാരണമായിരിക്കുന്നത്. കൂടാതെ തലയോട്ടി തകര്‍ന്നിട്ടുണ്ട്. കണ്ണുകളില്‍ സിഗരറ്റ് കുറ്റികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കാരൂര്‍ സോമന്‍

ഒരു എഴുത്തുകാരന്റെ കൃതി വായിച്ചു വിലയിരുത്തുന്നത് പോലെയാണ് ഓരോ ഭരണങ്ങളെ ജനങ്ങള്‍ വിലയിരുത്തുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും ഒരു ചില്ലി കാശു പോലും ചിലവാക്കാതെ നമ്മുടെ നികുതി പണം കൊണ്ട് എം.എല്‍.എ, എം.പി.ഫണ്ട് വാങ്ങി അവരുടെ പേരെഴുതി ചുവരുകളില്‍ പ്രദര്‍ശിപ്പിച്ച് അധികാരികളാകുന്ന, മറ്റുള്ളവര്‍ക്ക് വഴി മാറികൊടുക്കാതെ മരണംവരെ തെരഞ്ഞടുപ്പില്‍ മത്സരിച്ച് അധികാരഭ്രാന്തില്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ മത-രാഷ്ട്രീയത്തിന്റ പരിക്കുകളേറ്റു കാലത്തിന്റ ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന ഒരു ജനതയുടെ മുന്നില്‍ രണ്ട് കാര്യങ്ങള്‍ 2019 ലോക സഭാ തെരഞ്ഞടുപ്പില്‍ പുറത്തു വന്നു. ഒന്ന് മുതിര്‍ന്ന നേതാക്കന്മാര്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നു. ഈ മാതൃക നേതാക്കന്മാരുടെ കണ്ണു തുറന്നതില്‍ വരും തലമുറയ്ക്ക് സന്തോഷിക്കാം. രണ്ടാമത് മതത്തിന്റെ, ദൈവത്തിന്റ പേരില്‍ വോട്ടു പിടിക്കരുതെന്ന തെരെഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ മുന്നറിയിപ്പ്. ഇതിന് മുന്‍പുള്ള തെരഞ്ഞെടുപ്പുകളില്‍ ഓഫീസര്‍ അത് കണ്ടിരിക്കുന്നു. ഇത് രണ്ടും മനുഷ്യന്റെ മനസ്സ് തറക്കുന്ന കുളിരളം വാക്കുകള്‍. ഇത് വടക്കേ ഇന്ത്യയില്‍ ഒന്നു നടപ്പാക്കി തരുമോ തെരഞ്ഞടുപ്പില്‍ കടന്നു വരുന്ന കള്ളപ്പണത്തിന്റ സ്രോതസ്സിനെപറ്റി എന്താണ് ഒന്നും പറയാത്തത്.

കേരള നിയമസഭ 1957 മാര്‍ച്ച് 16ന് നിലവില്‍ വരികയും ഏഷ്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ 5ന് ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തുകയും ചെയ്തു. ആ മന്ത്രിസഭയിലെ അംഗങ്ങള്‍ സി.അച്യുതമേനോന്‍, ജോസഫ് മുണ്ടശ്ശേരി, ടി.വി.തോമസ്, വി.ആര്‍.കൃഷ്ണയ്യര്‍, കെ.പി.ഗോപാലന്‍, കെ.സി.ജോര്‍ജ്, ടി.എ.മജീദ്, കെ.ആര്‍.ഗൗരി, പി.കെ.ചാത്തന്‍, ഡോ.എ.ആര്‍. മേനോന്‍. എന്തിനു ഇതെഴുതി എന്ന് ചോദിച്ചാല്‍ ഇവര്‍ ആരും തന്നെ അധികാരത്തില്‍ വന്നത് മത-ആള്‍ ദൈവങ്ങളുടെ പേരിലല്ലായിരുന്നു. ഇതുപോലുള്ള വ്യക്തിത്വങ്ങളും, ആദര്‍ശാലികളും ഇതിന് ശേഷമുള്ള മന്ത്രിസഭകളില്‍ എന്തുകൊണ്ട് വന്നില്ല അല്ലെങ്കില്‍ എത്രപേരുണ്ട് എന്നത് കാലം അടയാളപ്പെടുത്തേണ്ടതാണ്. അധികാരത്തില്‍ അഭയം തേടുന്ന തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ 72 വര്‍ഷങ്ങളായി സ്വാതന്ത്ര്യം കിട്ടിയിട്ടും പാവങ്ങള്‍ വിലാപങ്ങളോടെയാണ് ജീവിക്കുന്നത്. ഇതിന് ഒരു മാറ്റം ഈ തിരെഞ്ഞടുപ്പില്‍ സംഭവിക്കുമോ?

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇരകളുടെ, വോട്ടു ചെയ്യുന്നവന്റെ സ്ഥാനം എന്നും മുകളിലല്ല താഴെയാണ്. അതിനാല്‍ അവര്‍ എന്നും ഇരകളായി മാറുന്നു. പുഴുവിനെപോലെ ഇഴഞ്ഞു നടക്കുന്നു. കാട്ടിലെ വേട്ടക്കാര്‍ പള്ള നിറക്കാനായി ഇര തേടുമ്പോള്‍ നാട്ടിലെ വേട്ടക്കാര്‍ അല്ലെങ്കില്‍ അധികാരിവര്‍ഗ്ഗം പാവപ്പെട്ട ഇരകളുടെ നൊമ്പരം, ദയനീയാവസ്ഥ, വിശപ്പ് മാറ്റാനായി കള്ളപ്പണവും, മതം പുരണ്ട മധുരകിഴങ്ങുമായി പാവങ്ങളെ തേടിയെത്തുന്നു. എല്ലാ അഞ്ചുവര്‍ഷം കുടുമ്പോഴും ഇരകളെ തേടിയവര്‍ മാവേലിയെപ്പോലെ വരുന്നു, യാചകരെപോലെ വോട്ട് ചോദിക്കുന്നു. മാവേലി മന്നന്മാര്‍ വോട്ട് പെട്ടിയിലാക്കിയിട്ടും പാവങ്ങളുടെ ദുഃഖദുരിതത്തിന് യാതൊരു മാറ്റവുമില്ല. അവര്‍ ജീവിക്കുന്നത് ആഴത്തില്‍ മുറിവേറ്റ മനസ്സുമായിട്ടാണ്. വിശപ്പില്‍ നിന്നും വിശപ്പിലേക്കുള്ള ദുരം കുടുകയല്ലാതെ കുറയുന്നില്ല. കാരണം ഇന്ത്യന്‍ ഭരണയന്ത്രം നീങ്ങുന്നത് കാളയില്ലാത്ത കലപ്പപോലെയാണ്. ആ കലപ്പയുടെ നുകത്തില്‍ കെട്ടി വലിക്കുന്നത് പാവങ്ങളെയാണ്. കാള, കലപ്പ അങ്ങനെ പല ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ ഇതിനൊരു മാറ്റം വരുത്തുമോ?

മതമെന്ന വൈകാരിക ഭാവം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടന്നു വരികയും ജനാധിപത്യത്തിന്റ മറവില്‍ വിനാശം വിതക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മതമെന്ന മയക്കുമരുന്ന് ഒരു കാരണവശാലും തെരഞ്ഞെടുപ്പുകളില്‍ വരാന്‍ പാടില്ലാത്തതാണ്. അതിന് മരണത്തിന്റ മണമാണ്. ആ മരണം ചിറകുകളിലേന്തി പറക്കുന്ന കഴുകന്മാര്‍ നമ്മുടെ വീടുകളിലെ മരങ്ങളിരുന്ന് നമ്മെ ഉറ്റു നോക്കുന്നു. മൃഗങ്ങള്‍ ഇരകളെ തേടിയിറങ്ങുന്നതുപോലെ മതഭ്രാന്തന്‍മാര്‍, മതമൗലികവാദികള്‍, കസേര കൊതിയന്മാര്‍ മതമെന്ന അപ്പക്കഷ്ണവുമായി സമൂഹത്തില്‍ ഇരകളെ തേടിയിറങ്ങുന്നു. മതഭ്രാന്ത് ഒരു ഹിംസയാണ്. ആ ഹിംസ മതഭൂതങ്ങളില്‍ ആണിയടിച്ച് ഉറപ്പിച്ചതാണ്. ആ ആണി വലിച്ചൂരിയെറിയാന്‍ അധികാരവും അത്യാഗ്രവുമില്ലാത്തവര്‍ക് മാത്രമേ സാധിക്കു. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും. അറിവോ, തിരിച്ചറിവൊ, രാഷ്ട്രീയബോധമോയില്ലാത്ത ഒരു ജനത ഇരകളായി നിന്ന് വോട്ടുപ്പെട്ടി നിറക്കുന്നു. വോട്ട് കൊടുത്തവന് പിന്നീട് കിട്ടുന്നത് മുഖത്തു ചവിട്ടാണ്. ചുമക്കുന്നവന്റെ തലയില്‍ വീണ്ടും ചുമട് അതാണ് ഇന്നത്തെ പാവങ്ങളുടെ ജീവിതം. ചുട്ട ചട്ടിക്ക് അറിയില്ല അപ്പത്തിന്റ സ്വാദ് എന്നതുപോലെ വോട്ടു ചെയ്തവന് അറിയില്ല അതിന്റ മഹത്വം എന്തെന്ന്. അറിയണമെങ്കില്‍ അറിവും തിരിച്ചറിവവും വിവേകമുള്ള ജനങ്ങളും ഭരണവും ഇന്ത്യയിലുണ്ടാകണം. സ്വയം പുകഴ്ത്തിപ്പറയാത്ത, വാനോളം വാചകമടിക്കാത്ത ഭരണാധികാരികളുണ്ടാകണം, അനീതി ആക്രമമില്ലാത്തവരാകണം. ദേശസ്‌നേഹം പ്രസംഗിക്കാതെ ദേശീയത വളര്‍ത്തുന്നവരാകണം. സംഘടിതശക്തികളുടെ താളത്തിന് തുള്ളുന്നവരാകരുത്. ദുര്‍ബലരായ പൗരന്മാരുടെ ന്യായമായ ആവശ്യങ്ങളില്‍ ബോധപൂര്‍വമായി ഇടപെടുന്നവരാകണം. പരസ്പരം പോരാടിക്കാനും വെട്ടികൊല്ലാനും ജനങ്ങളെ പഠിപ്പിക്കുന്നവരാകരുത്. ഇതുപോലുള്ള കുറെ മൂല്യങ്ങള്‍ നമ്മുടെ ഭരണാധിപന്മാര്‍ക്കുണ്ടായിരുന്നെങ്കില്‍ ഇന്ത്യ എത്രയോ ഉയരങ്ങളില്‍ പറക്കുമായിരിന്നു. കാത്തു കാത്തിരിക്കുന്ന പ്രധാനമന്ത്രിയില്‍ ഈ മൂല്യങ്ങള്‍ കാണുമോ

കൃഷിക്കാര്‍, തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നു, വിദ്യാസമ്പന്നര്‍ തൊഴില്ലാതെ തെണ്ടി തിരിയുന്നു, വിലകയറ്റത്താല്‍ പാവങ്ങള്‍ നട്ടം തിരിയുന്നു, സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു ഇങ്ങനെ എല്ലാം മേഖലകളിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റ ജീര്‍ണ്ണിച്ച മുഖം ലോകം കണ്ടുകൊണ്ടിരിക്കുന്നു. മനുഷ്യനെ ചുഷണം ചെയ്ത് ജീവിക്കുന്ന അധികാരിവര്‍ഗ്ഗം ഇന്നും മേലാളന്മാരും കിഴാളന്മാരുമായി നിന്ന് ജനങ്ങളെ തമ്മില്‍ തല്ലിച്ചുല്ലസിക്കുന്നു. മതമെന്ന അപ്പക്കഷണമാണ് ഈ ഹിംസയ്ക്ക് പ്രധാന കാരണം. മതവികാരം ഒരു പറ്റം മനുഷ്യരില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. ഇശ്വരജ്ഞാനമോ, വിവേകമോ ഇല്ലാത്ത മനുഷ്യരാണ് ഈ മതഭ്രാന്തിന് അടിമകളാകുന്നത്. എല്ലാ മതങ്ങളുടേയും സൃഷ്ഠികര്‍ത്താക്കള്‍ ആള്‍ദൈവങ്ങളും പുരോഹിതവര്‍ഗ്ഗവുമാണ്. ബുദ്ധനോ, യേശുക്രിസ്തുവോ, ശ്രീരാമകൃഷ്ണനോ, വിവേകാനന്ദനോ, രമണമഹര്‍ഷിയോ, നാരായണഗുരുവോ ഒരു മതവും മണ്ണില്‍ മുളപ്പിച്ചിട്ടില്ല. അവരറിയാതെ ആ പേരുകളില്‍ അത് വളര്‍ന്നു. അതിന് ചുറ്റും വര്‍ഗ്ഗിയതയെന്ന മതിലുകളുയര്‍ന്നു. അതിനുള്ളില്‍ വളരുന്നത് കഞ്ചാവാണ്. നാം കാണുന്ന എല്ലാ മതങ്ങളിലും ഈ ജീര്‍ണ്ണതയുണ്ട്. രാഷ്ട്രീയക്കാര്‍ അവരുടെ കാവല്‍ക്കാരാകുന്നു. വികസിത രാജ്യങ്ങള്‍ അനുനിമിഷം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി സഞ്ചരിക്കുമ്പോള്‍ ഇന്ത്യക്കാരന്‍ കാണാത്ത ദൈവത്തിന്റ മറവില്‍ വന്യമൃഗങ്ങളെപോലെ ഇരകളെ തേടുന്നു. അങ്ങനെയവര്‍ അധികാരത്തിലെത്തി സമ്പന്നന്മാരാകുന്നു. എവിടുന്നുണ്ടായി ഈ സമ്പത്ത്

ഇന്ത്യയുടെ പല ഭാഗങ്ങളിലായി ജാതി-മതങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ അവരുടെ ജാതി കാര്‍ഡ് കളിച്ചാണ് കൊള്ളക്കാരെയും , കൈകൂലികരെയും, കൊലപാതകികളെയും, സ്ത്രീകളെ പിഡിപ്പിച്ചവരെയും, സമ്പന്നരെയും അധികാരത്തിലെത്തിക്കുന്നത്. കേരളവും ഇതില്‍ നിന്ന് മുക്തമല്ല. പുരോഹിതവര്‍ഗ്ഗം സൃഷ്ടിച്ച ദൈവങ്ങളില്‍ പൂജകളും പ്രതിഷ്ടകളും, പ്രാര്‍ത്ഥനകളും നടത്തി സ്വന്തം സുഖത്തിനുവേണ്ടി ദൈവ -രാജ്യ സേവനം നടത്തുന്നവരെയല്ലേ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സമുഹത്തില്‍ ദുഷ്ടതകള്‍ ചെയ്തു ജീവിക്കുന്ന ഈ പകല്‍ മാന്യന്മാരെ ഈ തെരഞ്ഞെടുപ്പിലെങ്കിലും ജനങ്ങള്‍ തിരിച്ചറിയണം. ഈശ്വരന്‍ എന്ന സങ്കല്പത്തില്‍ മറ്റുള്ളവര്‍ക്ക് നന്മകള്‍ ചെയ്യുന്നവരും സഹ ജീവികളോട് കാരുണ്യം കാണിക്കുന്നവരുമാണ് യഥാര്‍ത്ഥ മത ഭക്തര്‍ അല്ലെങ്കില്‍ ജനസേവകര്‍ അല്ലാതെ ആ പേരില്‍ വോട്ടു ചോദിക്കുന്നവരും ശുഭ്രവസ്ത്രധാരികളുമല്ല. അധികാരത്തിന്റ താക്കോല്‍ കിട്ടി കഴിഞ്ഞാല്‍ മാന്‍പേടയുടെ മുഖം മാറി സിംഹത്തിന്റ മുഖമായി സമൂഹത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കും. അപരാധി നിരപരാധിയായി മാറും. മതത്തിനായി മരകായുധങ്ങള്‍ നിര്‍മ്മിക്കും. ഒരു ഈശ്വരനിലും മതമില്ല എന്നത് ഈ കൂട്ടര്‍ തിരിച്ചറിയുന്നില്ല. ഈ പുണ്യവാന്‍മാരെ തിരിച്ചറിയാന്‍ ശ്രമിക്കുമോ

ഈ തെരഞ്ഞെടുപ്പ് മനുഷ്യ പുരോഗതിയെ മുന്നില്‍ കണ്ടുകൊണ്ടാകണം നാം നേരിടേണ്ടത്. പ്രവര്‍ത്തിയില്ലാതെ ആദര്‍ശം പ്രസംഗിക്കുന്നവരുടെ മര്‍മ്മ സ്ഥാനത്തടിക്കാന്‍ ഇന്ത്യകാരന് കിട്ടിയ അവസരമാണിത്. മതത്തില്‍ നിന്നും പടുത്തുയര്‍ത്തിയ രാഷ്ട്രീയപാര്‍ട്ടികളെ അടിച്ചു തകര്‍ത്ത് അവിടെ മതേതര മതിലുകളാണ് പടുത്തുയര്‍ത്തേണ്ടത്. അവര്‍ക്ക് മാത്രമേ മനുഷ്യ ജീവിതത്തിന്റ ഉപ്പും, ഉറപ്പും സുരക്ഷിതത്വവും നല്കാന്‍ സാധിക്കു. നമ്മുടെ തെരെഞ്ഞടുപ്പുകളില്‍ ദരിദ്രര്‍ ധനികരുടെ നക്കാപ്പിച്ച അനുകുല്യങ്ങള്‍ വാങ്ങി വോട്ടു ചെയ്തതുകൊണ്ടാണ് പട്ടിണി, ദാരിദ്ര്യം മുതലായവ ഇന്നും തുടരുന്നത്. അതിനാല്‍ ശ്വാസം ദീര്‍ഘശ്വാസം വലിക്കുന്നു. മനുഷ്യനെ ജാതി മതത്തിന്റ പേരില്‍ വേറിട്ടു കാണുന്ന ചൂഷകവര്‍ഗ്ഗത്തിന് ഈ തെരഞ്ഞടുപ്പ് ഒരു ചാട്ടവാറടിയാകണം. ചാണകം തളിച്ച് മുറ്റമൊന്നു കഴുകിയാലും തെറ്റില്ല. ഇന്ത്യയിലെ വോട്ടര്‍മാര്‍ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും ഈ ചൂഷകരുടെ മുന്നിലെ കഴുതകളും ഭാവിയുടെ അനന്തരഫലങ്ങളറിയാത്ത മണ്ണിലെ വെറും പുഴുക്കളും ചുമടുതാങ്ങികളുമാകരുത്. തിരഞ്ഞെടുപ്പുകളിലെ അജ്ഞാത കാമുകി കാമുകന്മാരെ നാം തിരിച്ചറിയണം. ഈ തെരഞ്ഞടുപ്പ് കാലത്തേ അമര്‍ത്തി ചുംബിക്കുന്ന ജീവന്റെ തുടുപ്പുകളാകട്ടെ.

RECENT POSTS
Copyright © . All rights reserved