ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ബുധനാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഹരിയാന, യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.
കടുത്ത ചൂടില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് ഒഡീഷയിലാണ്. 96 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
മൂന്ന് ദിവസം കൊണ്ട് നിലവിലെ അത്യുഷ്ണം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഡല്‍ഹിയിലും രാജസ്ഥാനിലും അന്തരീക്ഷ താപനില നേരിയ തോതില്‍ കുറഞ്ഞെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശരാശരി ചൂട് 45 ഡിഗ്രിക്ക് മുകളില്‍ തുടരുകയാണ്. അതേസമയം ഡല്‍ഹിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായിട്ടില്ല.
അതേസമയം കേരളത്തില്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. അതിനിടെ കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്:
03-06-2024: കണ്ണൂര്‍
04-06-2024: തൃശൂര്‍
05-06-2024: ആലപ്പുഴ,എറണാകുളം, ഇടുക്കി
06-06-2024: എറണാകുളം,തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാല് ജില്ലകളില്‍ ഇന്ന് മഞ്ഞ അലർട്ടാണ്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കണ്ണൂർ ജില്ലിയലും നാലാം തീയതി തൃശ്ശൂരും അഞ്ചാം തീയതി ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ആറാം തീയതി എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകള്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്ബുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോർഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വർദ്ധിക്കാൻ സാധ്യത മുന്നില്‍ കാണണം. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുൻകൂറായി ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജീകരിക്കേണ്ടതാണ്. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ഹെൽമറ്റിനുള്ളിൽ കയറി കൂടിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ പടിയൂർ സ്വദേശിയായ ഫോറസ്റ്റ് വാച്ചർ രജീഷിനാണ് കടിയേറ്റത്. വീടിന് മുന്നിൽ രാത്രി പാർക്ക് ചെയ്ത ബൈക്കിലാണ് രജീഷ് ഹെൽമറ്റ് സൂക്ഷിച്ചിരുന്നത്.
രാവിലെ വീട്ടിൽ നിന്നിറങ്ങിയ രജീഷ് ഹെൽമറ്റ് തലയിൽ വെക്കാനായി എടുത്തു. എന്നാൽ ഈ സമയത്ത് ഹെൽമെറ്റിന് ഭാരക്കൂടുതൽ തോന്നി. ഹെൽമറ്റിനുള്ളിൽ കുഞ്ഞ് പെരുമ്പാമ്പ് ഉണ്ടായിരുന്നത് രജീഷിന് അറിയില്ലായിരുന്നു.
ഭാരക്കൂടുതലിന്റെ കാരണം അറിയാൻ ഹെൽമറ്റ് പരിശോധിക്കാൻ തുടങ്ങുമ്പോഴാണ് പാമ്പ് രജീഷിനെ കടിച്ചത്. ഇദ്ദേഹം കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.
മഴക്കാലത്ത് പകർച്ചവ്യാധികള്‍ സംസ്ഥാനത്ത് പെറ്റു പെരുകാൻ സാധ്യത ഉണ്ടെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധർ.
കാലാവസ്ഥ വ്യതിയാനവും, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയും മൂലം മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വന്‍തോതില്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
ഇത്രയേറെ മഴ ലഭിക്കുന്ന കേരളത്തില്‍ ശുദ്ധജല വിതരണവും ലഭ്യതയും ഇപ്പോഴും കീറാമുട്ടിയായി നില്‍ക്കുകയാണ്. കഠിനമായ ചൂടുകാലത്ത് തൃശൂര്‍, മലപ്പുറം, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ മലയോര ഗ്രാമങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിരുന്നു.
മൂവായിരത്തോളം പേര്‍ക്ക് മഞ്ഞപ്പിത്തരോഗം പടരുകയും 18 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ 17 മരണങ്ങള്‍ മഞ്ഞപ്പിത്തബാധയെ തുടര്‍ന്നാണെന്ന് സംശയിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ അയ്യായിരത്തിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കാതെ വന്നുപോയി എന്നാണ് കരുതുന്നത്. ജലലഭ്യത കുറവായതാണ് മലയോര മേഖലകളില്‍ രോഗം പടരാന്‍ ഇടയായതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. രോഗം പടരുന്ന സ്ഥിതി ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സമയം അതിക്രമിച്ചുവെന്നാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വേനല്‍ മഴ സജീവമായ മെയ് മാസത്തില്‍ തന്നെ പകര്‍ച്ചവ്യാധികളുടെ കണക്കുകളും വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 1150പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 3770പേര്‍ ഡെങ്കി സംശയിച്ച് ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. 720 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 1659പേര്‍ സംശയത്തെ തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തു. 175462 പേരാണ് മെയ് മാസത്തില്‍ പനിക്ക് മാത്രമായി ചികിത്സ തേടിയത്. 192 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ മാത്രമാണിത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടി നോക്കിയാല്‍ സംഖ്യ ഇനിയും വര്‍ദ്ധിക്കും.
ഇടവിട്ട് മഴ പെയ്യുകയും ഒപ്പം ഇടവേളകളില്‍ കടുത്ത ചൂടുണ്ടാവുകയും ചെയ്യുന്നതു മൂലം ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വ്യാപനം വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുകള്‍ വഴി പരക്കുന്നതാണ്. എന്നാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഇതുവരെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല. മഞ്ഞപ്പിത്തത്തേക്കാള്‍ അപകടകരമായ തോതില്‍ ഡെങ്കി വ്യാപനമുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. അത്തരമൊരവസ്ഥ ഉണ്ടായാല്‍ അതിനെ നേരിടാന്‍ സജ്ജമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശ വാദം.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നുണ്ട്. ഇത് അപകടമാണ്. ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറന്മാരും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ യു.ഡി.എഫ്. തരംഗം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. യു.ഡി.എഫിന് 13 മുതല്‍ 18 സീറ്റുകള്‍ വരെയാണ് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നത്. എല്‍.ഡി.എഫിന് പൂജ്യം മുതല്‍ അഞ്ചു സീറ്റുകള്‍ വരേയും പ്രവചനമുണ്ട്. ബി.ജെപിക്ക് മൂന്ന് സീറ്റുവരെയാണ് ഇതുവരെയുള്ള പരമാവധി പ്രവചനം.
വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ താഴെ:
ടൈംസ് നൗ -ഇ.ടി.ജി റിസര്‍ച്ച്
യു.ഡി.എഫ് -14-15
എല്‍.ഡി.എഫ് – 4
എന്‍.ഡി.എ – 1
ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ
യു.ഡി.എഫ്- 17-18
എല്‍.ഡി.എഫ്- 0-1
എന്‍.ഡി.എ- 2-3
ഇന്ത്യ ടി.വി
യു.ഡി.എഫ്- 13-15
എല്‍.ഡി.എഫ്- 3-5
എന്‍.ഡി.എഫ- 1-3
ജന്‍കി ബാത്ത്
യു.ഡി.എഫ്- 14-17
എല്‍.ഡി.എഫ്- 3-5
എന്‍.ഡി.എ- 0
ടി.വി 9- ഭാരത് വര്‍ഷ്
യു.ഡി.എഫ്- 16
എല്‍.ഡി.എഫ്- 3
എന്‍.ഡി.എ- 1
ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്‌സ്
യു.ഡി.എഫ്- 14
എല്‍.ഡി.എഫ്- 4
എന്‍.ഡി.എ- 2
എ.ബി.പി- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍
ഇന്ത്യ- 17-19
എന്‍.ഡി.എ- 1-3
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിനു സമീപത്തുവച്ച് മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആരോപണം തള്ളി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.
ശിവകുമാർ ആരോപിച്ചതുപോലെ മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി. ക്ഷേത്രങ്ങളും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് റിപ്പോർട്ട് നൽകിയത്.
കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തുവച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ശിവകുമാറിന്റെ ആരോപണം.
ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്നാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രതികരണം. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കോവൂരിന് സമീപം ഇരിങ്ങാടൻ പള്ളിക്കടുത്ത് കാളാണ്ടി താഴത്തെ അമ്മാസ് ഹോട്ടലിലാണ് സംഭവം. കൂട്ടാലിട സ്വദേശി റിനീഷ് (42), കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 04:15-ഓടെയായിരുന്നു അപകടം.
ആദ്യം ഇറങ്ങിയ തൊഴിലാളിക്ക് ശ്വാസം മുട്ടിയതോടെ രക്ഷപ്പെടുത്താനായാണ് രണ്ടാമത്തെയാൾ ഇറങ്ങിയത്. എന്നാൽ രണ്ട് പേരും ടാങ്കിൽ കുടുങ്ങുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി ഇവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഒരാഴ്ച മുമ്പ് അടച്ച ഹോട്ടൽ മറ്റൊരാൾക്ക് കൈമാറുന്നതിന് മുമ്പായി മുൻവശത്തുള്ള കുഴി വൃത്തിയാക്കാനാണ് ഉടമ രണ്ട് തൊഴിലാളികളെ കൊണ്ടുവന്നത് എട്ടടിയോളം ആഴമുള്ള കുഴിയിൽ രണ്ടടിയോളം വെള്ളമുണ്ടായിരുന്നു. കഷ്ടിച്ച് ഒരാൾക്ക് മാത്രം ഇറങ്ങാൻ വ്യാസമുള്ള കുഴിയിലാണ് ആണ് രണ്ട് തൊഴിലാളികൾ കുടുങ്ങിയത്.
കാലാവധി തീരുന്നതിന് മുൻപ് വാഹന വായ്പ അടച്ചു തീർത്തതിന് പ്രീ-ക്ലോഷർ ചാർജായി ഈടാക്കിയ തുക പലിശ സഹിതം എച്ച്.ഡി.എഫ്.സി ബാങ്ക് തിരികെ നല്‍കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
കടമ്പനാട് ചിത്രാലയത്തില്‍ ഷിബു നല്‍കിയ ഹർജിയിലാണ് കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർത്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
കാർ വാങ്ങുന്നതിനായി 2017 ല്‍ അടൂർ എച്ച്.ഡി.എഫ്.സി ശാഖയില്‍ നിന്ന് ഷിബു 33,36,000 രൂപ ഓട്ടോ പ്രീമിയം ലോണ്‍ എടുത്തിരുന്നു. പ്രതിമാസം 52,514 രൂപ പ്രകാരം 92 തവണകളായിട്ടാണ് തിരിച്ചടവ് നിശ്ചയിച്ചിരുന്നത്. അടുത്ത വർഷം വരെ തിരിച്ചടവിന് കാലാവധി ഉണ്ടായിരുന്നു. എന്നാല്‍, 2023 ല്‍ ഷിബു ശേഷിച്ച തുകയും പലിശയും സഹിതം 21,53,247 രൂപ അടച്ച് വായ്പ തീർത്തു. കൂടുതല്‍ തുക ഈടാക്കിയെന്ന് സംശയം തോന്നിയ ഷിബു ബാങ്കില്‍ ചെന്നപ്പോള്‍ 73,295 രൂപ പ്രീ-ക്ലോഷർ ചാർജ് ഈടാക്കിയെന്ന് വ്യക്തമായി.
ഇതിനെതിരേയാണ് ഷിബു ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതിക്കാരന്റെയും എതിർകക്ഷിയായ ബാങ്കിന്റെയും വാദങ്ങള്‍ കേട്ട കമ്മിഷൻ റിസർവ് ബാങ്ക് മാർഗ നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ബാങ്ക് പ്രീ-ക്ലോഷർ ചാർജ് ഈടാക്കിയതെന്ന് കണ്ടെത്തി. തുടർന്ന് നിയമ വിരുദ്ധമായി ഈടാക്കിയ 73,295 രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ചേർത്ത് 88,925 രൂപ ഷിബുവിന് എച്ച്.ഡി.എഫ്.സി നല്‍കണമെന്ന് കമ്മിഷൻ ഉത്തരവിടുകയായിരുന്നു.
അന്യസംസ്ഥാന സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ ജ്യോതിഷ് കുമാർ (29), എറണാകുളം തലക്കോട് പൈനുങ്കൽപാറ ഭാഗത്ത് കൊല്ലേവേലിച്ചിറ വീട്ടിൽ പ്രശാന്ത് കെ.പി (29), മാടപ്പള്ളി പെരുമ്പനച്ചിറ പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ പ്രസാദ് പി.കെ (53) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
21 ആം തീയതി പുലർച്ചെ 04.15 മണിയോടുകൂടി ജ്യോതിഷ് കുമാറിന്റെ വീടിന്റെ അടുക്കള വശത്ത് ഉദ്ദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന അന്യസംസ്ഥാനസ്വദേശി കയ്യിൽ കത്തിയുമായി കാണപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ഇയാളെ മൺവെട്ടി, ഭരണി, തടിക്കഷണം തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുകയും , ഇതില്‍ പരിക്കുപറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം തീയതി പുലർച്ചെ ഇയാള്‍ മരണപ്പെടുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്.എച്ച്.ഓ അനൂപ് ജിയുടെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
കനത്ത മഴയ്ക്കിടെ തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്.
സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെയാണ് നിലത്ത് വീണത്. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല.
മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും.