പടിയൂർ കൊമ്പൻപാറ സ്വദേശിയായ നഴ്സിനെയും രണ്ട് മക്കളെയും ബ്രിട്ടനിലെ കെറ്ററിംഗിൽ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
പടിയൂർ കൊമ്പൻപാറയിലെ ചേലവാലേൽ സാജുവിന്റെ ഭാര്യ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (മൂന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ജുവിനെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പോലീസ് കണ്ടെത്തുകയായിരുന്നു.
കുട്ടികളെ ഉടൻ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഭർത്താവ് സാജു (52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽ 10 വർഷത്തോളം ടാക്‌സി ഡ്രൈവറായിരുന്ന സാജു പിന്നീട് രണ്ട് വർഷത്തോളം സൗദിയിലും ജോലി ചെയ്തിരുന്നു.
ഒരുവർഷം മുമ്പാണ് അഞ്ജുവിനെയും മക്കളെയും കൂട്ടി ബ്രിട്ടനിലേക്ക് പോയത്. കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ നഴ്സായ അഞ്ജു രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി വീടിന്റെ വാതിൽ തകർത്താണ് അകത്ത് കടന്നത്. സംഭവത്തിൽ നോർത്താംപ്റ്റൺഷെയർ പോലീസ് അന്വേഷണം തുടങ്ങി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. കോട്ടയം സ്വദേശിയായ അഞ്ജു വിവാഹശേഷം പടിയൂരായിരുന്നു താമസം.
കേരളത്തിലെ പ്രമുഖ സിനിമ നിർമാതാക്കളുടെ വീട്ടിലും ഓഫീസുകളിലും ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, നടനും നിര്‍മ്മാതാവുമായ പൃഥിരാജ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഡിജിറ്റല്‍ രേഖകളും പണമിടപാടു രേഖകളും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തതായാണ് വിവരം. പരിശോധനാ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.
വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇന്നലെ രാവിലെ 7.45ന് എല്ലായിടത്തും ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എേട്ടാടെയാണ് അവസാനിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും മറ്റുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. കേരള, തമിഴ്‌നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
ആറു ടാക്‌സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനയ്‌ക്കെത്തിയത്. പരിശോധന നടക്കുമ്പോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു.
തലസ്ഥാനനഗരിയിൽ എൺപതുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം വഴയില സ്വദേശിനി സിന്ധു (50) ആണ് മരിച്ചത്. പങ്കാളി പത്തനംതിട്ട സ്വദേശിയായ രാകേഷിനെ (46) പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സിന്ധുവിനെ വാക്കത്തി കൊണ്ടാണ് പ്രതി രാജേഷ് ആക്രമിച്ചതെന്നും ആദ്യം കഴുത്തിനാണ് വെട്ടിയതെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ ബേബി ജോര്‍ജ് പ്രതികരിച്ചു. ആദ്യത്തെ വെട്ടേറ്റ് റോഡില്‍ വീണിട്ടും സ്ത്രീയെ അയാള്‍ വീണ്ടും വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും യാതൊരു കൂസലും ഇല്ലാതെയാണ് അയാള്‍ സംഭവസ്ഥലത്ത് നിന്നതെന്നും സമീപവാസികള്‍ പറഞ്ഞു.
”എന്റെ വീടിന്റെ മുന്നിലാണ് രാവിലെ സംഭവം നടക്കുന്നത്. ‘രക്ഷിക്കണേ എന്നെ കൊല്ലാന്‍ വരുന്നേ’ എന്ന സ്ത്രീയുടെ നിലവിളി കേട്ടാണ് പുറത്തിറങ്ങി നോക്കുന്നത്. റോഡില്‍ അപകടം വല്ലതും സംഭവിച്ചതാണെന്ന് ആദ്യം കരുതിയത്. എന്നാല്‍ മതിലിന് മുകളിലൂടെ എത്തിനോക്കിയപ്പോള്‍ ഒരു സ്ത്രീയെ പിന്നാലെ ഓടിയെത്തിയ ആള്‍ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുന്നതാണ് കണ്ടത്. എനിക്ക് ഒന്നുംചെയ്യാന്‍ പറ്റിയില്ല. റോഡിലൂടെ പോകുന്ന ബൈക്കുകാരെ വിളിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. ആദ്യം വന്നവരൊന്നും നിര്‍ത്തിയില്ല. വെട്ടുകൊണ്ട് വീണിട്ടും ആ സ്ത്രീയുടെ ശരീരത്തില്‍ വീണ്ടും വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. പിന്നീട് വാഹനം നിര്‍ത്തിയെത്തിയ ചിലരാണ് അയാളെ പിടിച്ചുനിര്‍ത്തിയത്. സ്ത്രീയെ ആക്രമിച്ചതിന് ശേഷം അയാള്‍ ഓടിരക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല”, ബേബി ജോര്‍ജ് വിശദീകരിച്ചു.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വഴയില സ്വദേശി സിന്ധു(50)വിനെ സുഹൃത്തായ രാജേഷ് നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഹോംനഴ്‌സിങ് സ്ഥാപനത്തിലെ ജോലിക്കാരിയായ സിന്ധു, ബസ്സിറങ്ങിയശേഷം സ്ഥാപനത്തിലേക്ക് നടന്നുപോകുന്നതിനിടെ വാക്കത്തിയുമായി പിന്നാലെയെത്തിയ രാജേഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിനടക്കം വെട്ടേറ്റ സിന്ധുവിനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
12 വര്‍ഷം മുമ്പാണ് പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും പരിചയത്തിലാകുന്നതെന്നാണ് പോലീസ് നല്‍കുന്നവിവരം. അടുപ്പത്തിലായതോടെ ഭാര്യയും കുട്ടികളുമുള്ള രാജേഷ്, പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി സിന്ധുവിനൊപ്പം താമസം ആരംഭിച്ചു. ഏറെക്കാലം ഒരുമിച്ച് താമസിച്ചിരുന്ന ഇരുവര്‍ക്കുമിടയില്‍ അടുത്തിടെയായി ചില സാമ്പത്തികതര്‍ക്കങ്ങളുണ്ടായെന്നാണ് വിവരം. സിന്ധു തന്റെ പണവും സ്വത്തുമെല്ലാം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് രാജേഷ് സമീപത്തുതന്നെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം തുടങ്ങി. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് രാജേഷ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികനിഗമനം. സിന്ധു തന്നെ ഉപേക്ഷിച്ച് പോകുമെന്ന ഭയവും ആക്രമണത്തിന് കാരണമായതായി സംശയിക്കുന്നു. കൊല്ലപ്പെട്ട സിന്ധുവും വിവാഹിതയാണെന്നും ഈ ബന്ധത്തില്‍ ഒരു മകളുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നങ്യാർ കുളങ്ങര സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെയാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ വിദേശത്തായതിനാൽ അമ്മുമ്മയ്‌ക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.
രാവിലെ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മുമ്മ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ വീടിന്റെ മുകളിലുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അമ്മുമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പഠിക്കുന്നതുമായി ബന്ധപ്പെട്ട വഴക്കിനെത്തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യയുമായി വഴക്കിട്ട് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. തൃശൂർ മൂന്നുപീടികയിൽ ബീച്ച് സ്വദേശി ഷിഹാബ് (35) ആണ് മരിച്ചത്. രണ്ടര വയസ്സും നാലര വയസ്സും ഉള്ള കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ 5.15നാണ് സംഭവം.
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഷിഹാബും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നാലെ ഷിഹാബ് കുട്ടികളെയും എടുത്ത് വീടിനോട് ചേർന്നുള്ള കിണറ്റില്‍ ചാടുകയായിരുന്നു. അഗ്നിശമനസേനയെത്തി ഷിഹാബിനെ പുറത്തെടുത്ത് ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊച്ചിയിൽ കനത്ത മൂടൽമഞ്ഞ്. നഗരത്തിന്റ പല ഭാഗങ്ങളും ഇപ്പോഴും മഞ്ഞ് മൂടിയ നിലയിലാണ്. കലൂർ, വൈറ്റില, തൃപ്പുണ്ണിത്തുറ ഭാഗങ്ങളിലൊക്കെ രാവിലെ മുതൽ കനത്ത മൂടൽമഞ്ഞായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊച്ചിയിൽ കനത്ത മൂടൽമഞ്ഞാണ്.
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് ഇറങ്ങേണ്ട നാലു വിമാനങ്ങൾ തിരിച്ചുവിട്ടു. നെടുമ്പാശേരിയിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ഷാര്‍ജയിൽനിന്നുള്ള, എമിറേറ്റ്സിന്റെ ദുബായിൽനിന്നുള്ള, ഗൾഫ് എയർഇന്ത്യയുടെ ബഹ്റൈന്‍, എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയിൽനിന്നുള്ള വിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്.
ഇന്നലെ രാത്രി എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നു പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്.
ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഫാര്‍മസി വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം അയ്യനിവേലികുളങ്ങര മടൂര്‍ കിഴക്കേതില്‍ നൗഷാദിന്റെ മകള്‍ ഷബാനയാണ് മരിച്ചത്.
പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റല്‍ മുറിക്കുള്ളിലാണ് ഷബാനയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.
പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ഥിനിയാണ് ഷബാന. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
യാത്രക്കാരുമായി പോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതെ ബസ് റോഡരിലേക്ക് നിര്‍ത്തി 48 യാത്രക്കാരെയും സുരക്ഷിതമായി രക്ഷിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യാത്രയായി.
താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിജീഷാണ് (കംസന്‍ 48) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിജീഷ് ഇന്ന് രാവിലെയാണ് മരിച്ചത്.
നവംബര്‍ 20ന് പുലര്‍ച്ചെ നാല് മണിയോടെ താമരശ്ശേരിയില്‍ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് സിജീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കടുത്ത വേദനയ്ക്കിടയിലും മനസാന്നിധ്യം വിടാതെ ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ സിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു. സിജേഷ് കുഴഞ്ഞ് വീണതിന് ശേഷമാണ് ബസിലുണ്ടായിരുന്ന കണ്ടക്ടറും യാത്രക്കാരും വിവരമറിഞ്ഞത്.
ഉടന്‍ തന്നെ സിജീഷിനെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ബസ് ഓടിക്കവേ സിജേഷിന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗിയര്‍ മാറ്റാന്‍ പോലും കഴിയാത്ത സാഹചര്യമായിട്ടും കടുത്ത വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി നിര്‍ത്താന്‍ സിജീഷ് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അസുഖം ഭേദമായി അദ്ദേഹം വീട്ടിലെത്തിയെങ്കിലും പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാറില്‍ മുമ്പുണ്ടായ മണ്ണിടിച്ചിലും സിജീഷ് ഓടിച്ച കെഎസ്ആര്‍ടിസി. ബസ് ഉള്‍പ്പെട്ടിരുന്നു. അന്നത്തെ മണ്ണിടിച്ചിലില്‍ ബസ്സിന്റെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നിട്ടും സിജീഷ് സുരക്ഷിതമായി യാത്രക്കാരെ താമരശ്ശേരിലെത്തിച്ചിരുന്നു.
സഹായിക്കാനെന്ന വ്യാജേനെയെത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസെടുത്ത് തിരുവനന്തപുരം പോത്തന്‍കോട് പോലീസ്. കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് ഒരു ലക്ഷം മുപ്പതിനായിരം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മംഗലപുരം സ്വദേശി അനീഷ്, ഭാര്യ രമ്യ, അവതാരകന്‍ ചാത്തന്നൂര്‍ സ്വദേശി രജിത്ത് കാര്യത്തില്‍, ഓണ്‍ലൈന്‍ ചാനല്‍ വിസ്മയ ന്യൂസ് ഉടമ വര്‍ക്കല രഘുനാഥപുരം സ്വദേശി രജനീഷ് എന്നിവര്‍ക്കെതിരെ വേങ്ങോട് വാടകയ്ക്ക് താമസിക്കുന്ന ഷീബയുടെ പരാതിയിലാണ് കേസെടുത്തത്.
2018ലാണ് വേങ്ങോട് സ്വദേശി ഇന്ദിരയുടെ മകന്‍ ഷിജു കെട്ടിടത്തിന്റെ മുകളില്‍ നിന്നുവീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്. ഭക്ഷണത്തിനും മരുന്നിനും നിവര്‍ത്തിയില്ലാത്ത കുടുംബത്തെ തേടി, സഹായ വാഗ്ദാനവുമായി വര്‍ക്കല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിസ്മയ ന്യൂസ് എന്ന ഓണ്‍ലൈന്‍ മാദ്ധ്യമം എത്തുകയായിരുന്നു.ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് രാത്രി 11നാണ് മംഗലപുരം സ്വദേശി അനീഷും രജിത്ത് കാര്യത്തിലുമെത്തി വീഡിയോ എടുത്തത്.
വീഡിയോ എടുക്കുന്നതിനായി രണ്ട് തവണയായി 17,?000 രൂപ പ്രതിഫലവും വാങ്ങി. വീഡിയോയിലൂടെ 1.50 ലക്ഷം രൂപ ഷിജുവിന്റെ സഹോദരി ഷീബയുടെ അക്കൗണ്ടിലെത്തി. ഈ തുകയില്‍ നിന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തി പല തവണയായി രജിത്തും സംഘവും 1.30 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പണം തിരികെ ചോദിച്ച കുടുംബത്തിനു നേരെ ഇവര്‍ തെറിവിളിയും ഭീഷണിപ്പെടുത്തലും നടത്തിയതിനെ തുടര്‍ന്നാണ് ഷിജുവിന്റെ സഹോദരി ഷീബ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ തട്ടിപ്പ് നടന്നത് സ്ഥിരീകരിച്ച പൊലീസ് വഞ്ചനാ ക്കുറ്റത്തിന് സംഘത്തിനെതിരെ കേസെടുക്കുകയായിരുന്നു. പരസ്യത്തിനായി സംഘം കടയുടമകളെ ഭീഷണിപ്പെടുത്താറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി 12 കോടിയലധികം തട്ടിയ ബാങ്കു ഉദ്യോഗസ്ഥന്‍ പിടിയില്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരന്‍ റിജില്‍ ആണ് പിടിയിലായത്.
കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റിജിലിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിക്കുമെന്നറിയുന്നു.
തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക കോഴിക്കോട് നഗരസഭയ്ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരികെ നല്‍കി. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയത്. ഇന്ന് ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ് പണം തിരിച്ചു നല്‍കിയത്. കോര്‍പ്പറേഷന്റെ 8 അക്കൗണ്ടുകളില്‍ നിന്നായി 12.68 കോടി രൂപയായിരുന്നു റിജില്‍ തട്ടിയെടുത്തത്. ഇതില്‍ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയിരുന്നു.