സൗദി അറേബ്യയിൽ മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം.
അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ സീരീസ് 407 നറുക്കെടുപ്പിൽ മലയാളിയെ തുണച്ച് ഭാഗ്യദേവത. ദുബായിയിൽ താമസിക്കുന്ന ജയകൃഷ്ണൻ( 46) എന്നയാളെയാണു ഭാഗ്യം തേടിയെത്തിയത്. എട്ടു കോടിയിലേറെ രൂപ( 10 ലക്ഷം ഡോളർ) സമ്മാനം ആണ് കൈവന്നത്.
നവംബർ എട്ടിന് ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ലണ്ടനിലേക്കു പോകുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണു ജയകൃഷ്ണൻ ടിക്കറ്റ് എടുത്തത്. ദെയ്റയിലെ ഇന്റഗ്രൽടെക് നെറ്റ്വർക്ക്സ് എൽഎൽസിയുടെ ഓപറേഷൻസ് മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹം പതിവായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനുകളിൽ പങ്കെടുക്കുന്നതായും ഇതാദ്യമായാണ് സമ്മാനം നേടുന്നത്.
മില്ലേനിയം മില്യണയർ നറുക്കെടുപ്പിനെ തുടർന്നു രണ്ട് ആഡംബര വാഹനങ്ങൾക്കായുള്ള ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പും നടന്നു. ജർമൻ സ്വദേശി റെയ്നർ ബോഥേൺ, നവംബർ 11-ന് ഓൺലൈനിൽ വാങ്ങിയ ഫൈനെസ്റ്റ് സർപ്രൈസ് മെഴ്സിഡസ് ബെൻസ് ജി 63 (ട്രാവെർട്ടൈൻ ബീജ് മെറ്റാലിക്) ആഡംബര കാർ സമ്മാനം നേടി.
ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. ബംഗളൂരു നഗരത്തിലാണ് അപകടം. ബന്ധുവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പാലക്കാട് മണ്ണാര്‍കാട് കച്ചേരിപ്പറമ്പ് കൊട്ടേപ്പാലം വെട്ടുകളത്തില്‍ സൈദലവി-ആയിഷ ദമ്പതികളുടെ മകന് ഷമീമുല്‍ ഹഖ് (27), കുടക് പോളിബെട്ട ഉരുഗുപ്പെ സ്വദേശി ഹമീദ്-സാജിത ദമ്പതികളുടെ മകന് മുഹമ്മദ് ആദില്‍ (24) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. ബംഗളൂരു റിങ് റോഡില്‍ സുമനഹള്ളിയിലാണ് അപകടം. ഷമീമുല്‍ ഹഖിന്റെ ബന്ധു മരിച്ചതറിഞ്ഞ് നാട്ടിലേക്ക വരുന്നതിനിടെയാണ് അപകടം. മുഹമ്മദ് ആദിലാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മലബാര്‍ മുസ്ലീം അസോസിയേഷന് പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സുമനഹള്ളിയിലെ ചെരുപ്പ് കമ്പനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും.
അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49), അമ്പലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വേട്ടറ്റത്.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായുള്ള തർക്കം കായംകളം പൊലീസ് പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. വെട്ടേറ്റവരെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു..അയല്‍വാസിയായ ബിജുവാണ് പ്രതി എന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.
എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിൽ നിന്ന് റിയാദിലേക്ക് യാത്ര ചെയ്ത മലപ്പുറം വെളിമുക്ക് സ്വദേശിനി പാസ്പോർട്ട് വിമാനത്തിൽ മറന്ന് വെച്ചത് കാരണം എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ കുടുങ്ങി.
ഇന്നലെ (ചൊവ്വ) രാത്രി 11 മണിക്ക് ശേഷം ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരി റിയാദ് എമിഗ്രേഷൻ കൌണ്ടറിൽ എത്തിയപ്പോഴായിരുന്നു പാസ്പോർട്ട് എടുക്കാൻ മറന്ന വിവരം അറിയുന്നത്.
ഉടൻ എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വിമാനത്തിൽ തിരഞ്ഞെങ്കിലും പാസ്പോർട്ട് കിട്ടിയില്ല എന്ന മറുപടിയായിരുന്നു ജീവനക്കാർ നൽകിയത്.
കൂടുതൽ പരിശോധനകൾക്ക് മുതിരാതെ വിമാനം കരിപ്പൂരിലേക്കുള്ള യാത്രക്കാരുമായി തിരിച്ച് പറക്കുകയും ചെയ്തു.
എന്നാൽ പാസ്പോർട്ടില്ലാത്തതിനാൽ റിയാദ് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ കുടുങ്ങിയ യാത്രക്കാരിയുടെ നാട്ടിലുള്ള മകൻ കരിപ്പൂരിലെ എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ വിമാനത്തിൽ വീണ്ടും തിരച്ചിൽ നടത്തുകയും പാസ്പോർട്ട് കണ്ടെത്തുകയും ചെയ്തു.
എന്നാൽ ബുധനാഴ്ച രാത്രി റിയാദിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ പാസ്പോർട്ട് അയക്കുകയും അത് കൈപ്പറ്റുകയും ചെയ്യുന്നത് വരെ ഇനി യാത്രക്കാരിക്ക് റിയാദ് എയർപോർട്ടിൽ തന്നെ തുടരേണ്ടതുണ്ട്.
ആദ്യം തന്നെ ജിവനക്കാർ വിശദമായി തിരച്ചിൽ നടത്തിയിരുന്നെങ്കിൽ പാസ്പോർട്ട് ലഭിക്കുകയും തനിക്ക് ഇന്നലെത്തന്നെ പുറത്തിറങ്ങാൻ സാധിക്കുകയും ചെയ്യുമായിരുന്നു എന്ന് പറഞ്ഞ യാത്രക്കാരി ഏതായാലും പാസ്പോർട്ട് തിരികെ ലഭിച്ച ആശ്വാസത്തിലാണുള്ളത്.
വിദേശ വനിതയുടെ കൊലപാതക കേസിൽ വിധിപ്രസ്താവത്തിന് ശേഷം കോടതിയിൽ പ്രതികളുടെ രോഷ പ്രകടനം. കോടതി ശിക്ഷ വിധിക്കുന്നതു കേൾക്കാൻ ഒട്ടേറെ പേരാണ് തടിച്ചുകൂടിയത്. പ്രതികളോട് അടുപ്പമുള്ളവരും വിധി കേൾക്കാനെത്തിയിരുന്നു. ‘നിങ്ങൾ ചെയ്ത കുറ്റത്തിന് പരമാവധി തൂക്കുകയർ ആണെന്ന് അറിയാമോ’യെന്ന് കുറ്റക്കാരെന്നു കണ്ടെത്തിയ ശേഷം കോടതി പ്രതികളോട് ചോദിച്ചിരുന്നു. തങ്ങൾക്കു കുറ്റബോധമുണ്ടെന്നു പറഞ്ഞ പ്രതികൾ പിന്നീട് തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
വിധി പ്രസ്താവിച്ച ഇന്നലെയും പ്രതികൾ ഇത് ആവർത്തിച്ചു. കേസിൽ നുണ പരിശോധന നടത്താൻ തയാറാകണമെന്ന് പ്രതികളിലൊരാൾ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ഒരു യോഗ പരിശീലകൻ ഓടിപ്പോയിരുന്നു. ഇയാൾ ദ്വിഭാഷിയാണ്. ഇയാളെക്കുറിച്ചും അന്വേഷിച്ചിട്ടില്ല. കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരത്തിൽ നിന്ന് ലഭിച്ച മുടി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെന്നു നിരീക്ഷിച്ച കോടതി ഈ സംഭവത്തിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടായതായും വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ എത്തിയ ഇതര രാജ്യത്തിൽ ന്നുള്ള ഒരു വിദേശ സഞ്ചാരിയെ മൃഗീയമായി കൊലപ്പെടുന്നത് ആദ്യമാണ്. കൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദവും ശരി വയ്ക്കുന്നതായി വിധിപ്രസ്താവം. ഇരട്ട ജീവപര്യന്തം വിധിച്ചയുടനെ പ്രതികൾ കോടതിമുറിയിൽ രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുതെന്ന് ഇരുവരും രോഷത്തോടെ ആവശ്യപ്പെട്ടു. നേരത്തെ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയും ചെയ്തു.
കൊല്ലപ്പെടുന്നതിനു മുൻപായി വിദേശ യുവതിയെ നാലു തവണയാണ് പ്രതികൾ പീഡിപ്പിച്ചത്. ഏഴു മണിക്കൂറോളം യുവതി തങ്ങളുടെ പിടിയിലായിരുന്നുവെന്ന് പ്രതികൾ കുറ്റസമ്മതവും നടത്തി. കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിനു തെല്ലകലെയുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽപ്പെടുത്തുകയായിരുന്നു. സുഹൃത്തായ ഉദയനുമൊത്ത് യുവതിക്കു ലഹരിമരുന്നു നൽകി കാടിനുള്ളിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
വൈകിട്ട് ബോധം വീണ്ടെടുത്ത യുവതി കണ്ടൽക്കാട്ടിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി. പിന്നീടുള്ള പല ദിവസങ്ങളിലും പ്രതികൾ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് വള്ളി അഴുകിയതിനെത്തുടർന്നു ശരീരം പൊട്ടിവീഴുകയായിരുന്നു. ശിരസ്സ് അറ്റുപോവുകയും ചെയ്തു.
ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉൾപ്പെടെ 13 കേസുകളിലും ഉദയൻ ആറു കേസുകളിലും പ്രതിയായിരുന്നു. സ്ത്രീകളെയും ആൺകുട്ടികളെയും ഉൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പരാതികളുണ്ട്. ഇയാളുടെ അതിക്രമത്തിനിരയായ ചിലർ നൽകിയ സൂചനകളാണ് ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും വർഷങ്ങളായി ലഹരിമരുന്നിനും അടിമകളായിരുന്നു. വാഴമുട്ടത്തെ കണ്ടൽക്കാടായിരുന്നു ഇവരുടെ വിഹാരകേന്ദ്രം.
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം വീകം ഡിസംബര്‍ 9ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരു മോതിരവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന് തിരക്കുകളിലാണ് ധ്യാന്‍ ശ്രീനിവാസന്. ഇപ്പോഴിതാ പ്രമോഷന് അഭിമുഖത്തിനിടെ ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
വിവാഹത്തിന് മുമ്പ് തന്റെ വീട് ഒരു ക്ലബ്ബായിരുന്നുവെന്നും വിവാഹശേഷം ആ ക്ലബ്ബ് ഇല്ലാതായിയെന്നും തന്റെ ദുശ്ശീലങ്ങള്‍ വിവാഹ ശേഷം നിര്‍ത്തിയെന്നും ധ്യാന്‍ വ്യക്തമാക്കി.’ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് എന്നൊക്കെ പറയുംമ്പോലെയായിരുന്നു വീട്. പിന്നീട് അതൊരു വീടായി… റൂമായി മാറി. കാരണം എന്റെ ബാത്ത് റൂമില്‍ വെച്ചായിരുന്നു എന്റെ മദ്യപാനവും ചീട്ടുകളിയുമെല്ലാം.’
‘കൂട്ടുകാരും വരുമായിരുന്നു. വിവാഹത്തോടെ ക്ലബ്ബ് പൂട്ടി. ചീട്ടുകളിയായിരുന്നു മെയിന്‍. ഇപ്പോള്‍ ഭാര്യയ്ക്കൊപ്പമാണ് കളി. മദ്യപാനം വരെ നിര്‍ത്തി. കല്യാണത്തിന് ശേഷം ഭാര്യ മദ്യപിക്കും ഞാന്‍ നോക്കി ഇരിക്കും. കുറെ ശീലങ്ങള്‍ നിര്‍ത്തി.’ധ്യാന്‍ പറഞ്ഞു.
പോലീസ് സ്റ്റോറി പറയുന്ന വീകം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മാധ്യമ പ്രവര്ത്തകന് കോഴിക്കോട് കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) കുഴഞ്ഞ് വീണ് അന്തരിച്ചു. മറഡോണയുടെ സ്വര്‍ണ ശില്‍പ്പവുമായുള്ള ബോബി ചെമ്മണ്ണൂരിന്റെ ഖത്തര്‍ വേള്‍ഡ് കപ്പ് യാത്രക്കിടെയാണ് അന്ത്യം. മനോജിന്റെ വിയോഗത്തെ തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിന്റെ യാത്ര നിര്‍ത്തി വെച്ചു.
ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മീഡിയ മാനേജര്‍ കൂടിയാണ് മനോജ്. ചൊവ്വാഴ്ച ഉച്ചയോടെ ഗോവയില്‍ നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എയര്‍ ആംബുലന്‍സ് വഴി പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തിക്കും.
ദീര്‍ഘകാലം ഏഷ്യാനെറ്റ് കേബിള്‍ വിഷന്റെ കോഴിക്കോട് ന്യൂസ് പ്രൊഡ്യൂസറായിരുന്നു. ഇന്ത്യന്‍ യൂത്ത് അസോസിയേഷന് കോഴിക്കോട് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ കുമാരന്‍നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ (21)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കുഞ്ഞിന്റെ മരണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുള്‍സലാം ചുമതലപ്പെടുത്തിയിരുന്നു
ചികിത്സാപിഴവാണ് അപര്‍ണയുടെ ജീവനെടുത്തതെന്ന് കാണിച്ച് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പ്രസവത്തിനായി തിങ്കളാഴ്ചയാണ് അപര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു വേദനയെത്തുടര്‍ന്ന് യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഓപ്പറേഷന് നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
അതേസമയം, അനസ്തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ ആദ്യം അറിയിച്ചെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. പുലര്‍ച്ചെ നാല് മണിക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ് ഒപ്പ് വാങ്ങിയതായും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശസ്ത്രക്രിയ ചെയ്തതിന് ശേഷമായിരുന്നു ഒപ്പ് വാങ്ങിയതെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്.
അതേസമയം, പൊക്കിള്‍ക്കൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയന് തീരുമാനിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുള്‍സലാമിന്റെ വാദം. പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും 20 ശതമാനം മാത്രമായിരുന്നു ഹൃദയമിടിപ്പെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞ് ഇന്നലെ രാത്രിയും അപര്‍ണ ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. അമ്പലപ്പുഴ പോലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മുതിര്‍ന്ന സ്ത്രീയ്ക്ക് ജ്യൂസില്‍ മരുന്ന് കലര്‍ത്തി നല്കി ആഭരണം കവര്‍ന്ന സ്ത്രീ പിടിയില്‍. തൃശ്ശൂരിലാണ് സംഭവം. തൃശൂര്‍ പുത്തൂര്‍ സ്വദേശിനിയായ മുതിര്‍ന്ന സ്ത്രീയാണ് തട്ടിപ്പിനിരയായത്.
തളിക്കുളം സ്വദേശിനി ലിജിതയാണ് പിടിയിലായത് . ഈ സ്ത്രീ മാല സ്വകാര്യ സ്ഥാപനത്തില്‍ പണയപെടുത്തി 70,000 രൂപ വാങ്ങിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ പിന്നീട് ആഭരണം പരിശോധിച്ചപ്പോഴാണ് മാല മുക്കുപണ്ടം ആണെന്ന് മനസ്സിലായത്.
ധനകാര്യ സ്ഥാപനത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ധനകാര്യ സ്ഥാപനത്തില്‍ നിന്നും വിലാസവും പ്രതിയുടെ ദൃശ്യങ്ങളും കിട്ടി.സ്ഥിരമായി പണയം വയ്ക്കാന്‍ വരുന്നയാളായതിനാല്‍ ആദ്യം പണയമുതല്‍ പരിശോധിച്ചിരുന്നില്ല.
ഇത് മുക്കുപണ്ടമാണെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെ ലിജിതയോട് പണം തിരികെയടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ മുപ്പതിനായിരം രൂപ തിരികെയടച്ചു. ബാക്കി പണം അടയ്ക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. ലിജിത എംബിഎ ബിരുധ ധാരിയാണ്