Kerala

ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കെട്ടിയിട്ട് ദുര്‍മന്ത്രവാദികളെ കൊണ്ട് ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും മൂന്ന് ദുര്‍മന്ത്രവാദികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് 25 കാരിയായ ഫാത്തിമക്ക് നേരെ ഭര്‍ത്താവ് ഭരണിക്കാവ് സ്വദേശി അനീഷ് ദുര്‍മന്ത്രവാദം തുടങ്ങിയത്. ഭാര്യയുടെ ശരീരത്തില്‍ ബാധ കയറിയെന്ന് പറഞ്ഞ് അനീഷ് ബന്ധുക്കളായ ഷിബു, ഷാഹിന എന്നിവരുടെ സഹായം തേടി. ഇവര്‍ വഴിയാണ് കൊല്ലം കുളത്തൂപ്പുഴയിലെ ദുര്‍മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവര്‍ വീട്ടിലെത്തിയത്.

എതിര്‍ത്ത ഫാത്തിമയെ ദുര്‍മന്ത്രവാദത്തിനിടയില്‍ ക്രൂരമായി മര്‍ദിച്ചു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ഓഗസ്റ്റ് മുതല്‍ മൂന്നുതവണ ദുര്‍മന്ത്രവാദം നടത്തിയെന്ന് യുവതിയുടെ മൊഴിയിലുണ്ട്. പരാതിയില്‍ അന്വേഷണം നടത്തിയ നൂറനാട് പോലീസ് ആറ് പ്രതികളെയും അറസ്റ്റ് ചെയ്തു. പ്രതികള്‍ ദുര്‍മന്ത്രവാദം നടത്തുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. അതേസമയം, പ്രതികള്‍ക്കെതിരെ മറ്റ് പരാതികള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

സംവിധായകന്‍ ജൂഡ് ആന്റണിയുടെ ‘തലയില്‍ മുടി കുറവാണ്, ബുദ്ധിയുണ്ട്’ എന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മമ്മൂട്ടി രംഗത്ത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിച്ച് പറഞ്ഞ വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്ന് മമ്മൂട്ടി പറഞ്ഞു. അത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും മമ്മൂട്ടി പറഞ്ഞു.

 മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

”പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി.”

കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് വേളയിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം നടത്തിയത്. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നാലെ നടന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. മമ്മൂട്ടി തന്റെ മുടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ബോഡി ഷെയിമിംഗ് ആയി അനുഭവപ്പെട്ടിട്ടില്ലെന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്നും ജൂഡ് ആവശ്യപ്പെട്ടിരുന്നു.

”മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം ആശങ്ക ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍” എന്നാണ് ജൂഡ് പറഞ്ഞത്.

സ്വന്തം ലേഖകൻ

ഡെൽഹി : 2017 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ പഞ്ചാബിലെ ഇന്റലിജൻസും , സകല മാധ്യമങ്ങളും നടത്തിയ റിപ്പോർട്ടുകളിലും , സർവ്വേ ഫലങ്ങളിലും ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തോടെ പഞ്ചാബിൽ അധികാരത്തിൽ  എത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഫലം പുറത്ത് വന്നപ്പോൾ 23 % വോട്ട് ഷെയറും 36 ലക്ഷം വോട്ടുകളും നേടി ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്ത് എത്തുകയാണ് ഉണ്ടായത്.

എന്നാൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ചേർന്ന് ഡെൽഹിക്ക് പുറത്ത് പൂർണ്ണ അധികാരമുള്ള ഒരു സംസ്ഥാനം ആം ആദ്മി പാർട്ടിക്ക്  ലഭിക്കാതിരിയ്ക്കാൻ വോട്ടിംഗ് മെഷിനിൽ വ്യാപകമായ തിരിമറികൾ നടത്തിയെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.

അന്ന് മുതൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്ന് ജനാധിപത്യം ഇല്ലാതാക്കുന്ന വോട്ടിംഗ് മെഷിൻ തട്ടിപ്പിനെതിരെ പോരാടണമെന്ന് കെജ്‍രിവാൾ ആവശ്യപ്പെടുകയും കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം ഡെൽഹി നിയമസഭയിൽ ആം ആദ്മി എം എൽ എ സൗരവ് ഭരദ്വാജ് വോട്ടിംഗ് മെഷിനുമായി വന്ന് എങ്ങനെ ബിജെപിക്ക് അനുകൂലമായി കള്ള വോട്ടിംഗ് നടത്താമെന്ന് പരസ്യമായി തെളിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ അതിനെ ഒക്കെ പരിഹസിച്ച് തള്ളുകയായിരുന്നു അന്നത്തെ പല കോൺഗ്രസ്സ് നേതാക്കന്മാരും മറ്റ് പല പാർട്ടിയിലെ നേതാക്കളും ചെയ്തത്. ബാലറ്റ് പേപ്പറിലൂടെ വോട്ടിംഗ് നടത്തിയാൽ ശരിയായ വോട്ടുകൾ നേടി ആം ആദ്മി പാർട്ടി പല സംസ്ഥാനങ്ങളിലും അധികാരം പിടിക്കാൻ സാധ്യതയുണ്ട് എന്ന ഭയമാണ് കോൺഗ്രസിനെയും മറ്റ് പാർട്ടികളെയും അറിഞ്ഞുകൊണ്ട് തന്നെ ഈ തെറ്റിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിച്ചത്.

പഞ്ചാബ് കോൺഗ്രസ് പാർട്ടിയിലെ 30 % വരുന്ന അഴിമതിക്കാരായ നേതാക്കളാണ് ഈ തെറ്റിന് അന്ന് കൂട്ടു നിന്നത് . പഞ്ചാബിൽ ആം ആദ്മിയെ ഒഴിവാക്കി കോൺഗ്രസിന് നൽകികൊണ്ട് മറ്റ് നാല് സംസ്ഥാനങ്ങളും ഇതേ തട്ടിപ്പിലൂടെ ബിജെപി പിടിച്ചെടുത്തിരുന്നു. എന്നാൽ ഇന്ന് 2022 ൽ ഗുജറാത്ത് നിയമസഭയിലെ ഫലം പുറത്ത് വന്നപ്പോൾ 2017 ൽ ആം ആദ്മിയെ ഇല്ലാതാകാൻ ചെയ്ത ആ തെറ്റിന് കനത്ത ശിക്ഷയാണ് ഗുജറാത്തിൽ നിന്ന് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്.

ഈ കഴിഞ്ഞ ഡിസംബർ 5 ന് ഗുജറാത്തിൽ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ വൈകിട്ട് 5 മുതൽ 6 വരെയുള്ള സമയങ്ങളിൽ 16 ലക്ഷത്തിലധികം വോട്ടുകൾ പോൾ ചെയ്തതായി ഇന്നലെ കോൺഗ്രസ് നേതാവ് പവൻ ഖേര വെളിപ്പെടുത്തി . പല സീറ്റുകളിലും അവസാന മണിക്കൂറിൽ 11.55 ശതമാനം വോട്ട് നേടിയത് സംശയാസ്പദമാണെന്ന് പാർട്ടി പറഞ്ഞു. ഇത് സാധ്യമല്ലെന്നും , ഒരു വോട്ട് രേഖപ്പെടുത്താൻ ഒരു വോട്ടർക്ക് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും എടുക്കുമെന്നും, കണക്കുകൾ പരിശോധിച്ചാൽ പല സീറ്റുകളിലും വോട്ടർമാർ  25-30 സെക്കൻഡുകൾക്കുള്ളിൽ വോട്ട് രേഖപ്പെടുത്തിയെന്നും , അത് സാങ്കേതികമായും , മാനുഷികമായും അസാധ്യമാണെന്നും കോൺഗ്രസ് പാർട്ടിയുടെ മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ പവൻ ഖേര ആരോപിച്ചു. ഇത് വോട്ടിംഗ് മെഷീൻ ഉപയോഗപ്പെടുത്തി നടന്ന വലിയ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

ഞങ്ങൾ റിപ്പോർട്ടുകൾ ശേഖരിക്കുകയാണെന്നും, ഇതിനെതിരെ പരാതി നൽകുമെന്നും, വ്യത്യസ്‌ത വിഷയങ്ങളുമായി ബന്ധപ്പെട്ട് പലതവണ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും , ജനാധിപത്യം സംരക്ഷിക്കാൻ ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുമെന്നും , ഇത് വിശകലനം ചെയ്യുന്നതിനായി എല്ലാ സ്ഥാനാർത്ഥികളിൽ നിന്നും വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖേര കൂട്ടിച്ചേർത്തു. 

ഇന്ത്യയെ പിടിച്ചെടുക്കാൻ എത്ര വലിയ ക്രമക്കേടുകൾ നടത്തുവാനും മടിയില്ലാത്ത ഒരു പാർട്ടിയാണ് ബിജെപിയെന്ന്‌ നിരവധി തവണ തെളിയിച്ചിട്ടും, അതിനെതിരെ ഒറ്റകെട്ടായി നീങ്ങാൻ തടസ്സമായി മാറുന്നത് എല്ലാ പാർട്ടിയിലെയും അഴിമതിക്കാരായ ചുരുക്കും ചില നേതാക്കൾ മാത്രമാണ്. ഭൂരിപക്ഷം ഇന്ത്യൻ ജനതയും ആഗ്രഹിക്കുന്ന ബാലറ്റ് പേപ്പർ വോട്ടിംഗ് സംവിധാനത്തിലേയ്ക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പിനെ തിരികെ കൊണ്ടുവന്ന് , ജനാധിപത്യം പുനഃസ്ഥാപിക്കുവാൻ ആം ആദ്മി പാർട്ടിയുമായി സഹകരിക്കേണ്ടത് ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള യഥാർത്ഥ പരിഹാരമാണെന്ന് പ്രതിപക്ഷ പാർട്ടികൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

അതുകൊണ്ട് തന്നെ 2017 ൽ കോൺഗ്രസിന് പറ്റിയ തെറ്റുകളെ തിരുത്തികൊണ്ട് ശശി തരൂരിനെ പോലെയുള്ള കോൺഗ്രസ് നേതാക്കൾക്ക് മുന്നോട്ട് വരുവാൻ 2022 ലെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലവും , വോട്ടിങ് മെഷീൻ തട്ടിപ്പും കാരണമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി മരിച്ചത് ക്രൂരമായ മര്‍ദനമേറ്റതിനാലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലിസ് സര്‍ജന്‍ ഡോ. എം.എം.സീമയുടെ റിപ്പോര്‍ട്ടിലാണ് കൊടിയ മര്‍ദനമേറ്റതിന്റെ വിവരമുള്ളത്.

കഴിഞ്ഞ നവംബര്‍ 26ന് വൈകീട്ടാണ് ഇവരെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്മിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് 29ന് വൈകീട്ട് ആറോടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണപിള്ളയെ അറിയിച്ചു. അദ്ദേഹം ബന്ധുക്കളുമായി ആശുപത്രിയിലെത്തിയെങ്കിലും സ്മിതയെ കാണാന്‍ അനുവദിച്ചില്ല. മരിച്ചശേഷമാണ് അവിടെ എത്തിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലിസില്‍ പരാതി നല്‍കി. 30ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

പേരൂര്‍ക്കട പോലിസില്‍ ഫൊറന്‍സിക് വിഭാഗം നല്‍കിയ റിപോര്‍ട്ടിലാണ് മര്‍ദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരമുള്ളത്. അടിയേറ്റ് തലയോട്ടി തകര്‍ന്നു. തലയുടെ മധ്യഭാഗത്തുകൂടി മൂക്കിന്റെ ഭാഗംവരെ ഏഴ് സെന്റിമീറ്ററോളം നീളത്തിലും ആഴത്തിലും മുറിവുണ്ട്. തലച്ചോറ് അടിയേറ്റു തകര്‍ന്നു. രക്തക്കുഴലുകള്‍ പൊട്ടി.

ഇതാണ് പ്രധാന മരണകാരണമായി പറയുന്നത്. കൈകാലുകളുടെ മുട്ടുകള്‍ അടിച്ചൊടിച്ചു. ഏഴിഞ്ചുമുതല്‍ ആഴത്തിലുള്ള മുറിവുകള്‍ കക്ഷങ്ങളിലും കൈത്തണ്ടകളിലുമുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അഞ്ച് സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുണ്ട്. ആന്തരികമായും മാരകമായി ക്ഷതമേറ്റു. മൂക്കിന്റെ പാലവും തകര്‍ത്തു. ക്രൂരമായ മര്‍ദനമേറ്റാണ് സ്മിത മരിച്ചതെന്ന നിഗമനത്തിലാണ് പോലിസും.

പ്രായപൂർത്തിയാകാത്ത പെൺമക്കളെ മർദിച്ച കേസിലെ പ്രതിയായ നാൽപ്പത്തിയഞ്ചുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കൽ ആന്റണി ആണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പിതാവ് മദ്യലഹരിയിൽ തങ്ങളെ മർദിച്ചെന്ന് കാണിച്ച് ആന്റണിയുടെ പത്തും പതിമൂന്നും വയസുള്ള മക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ചയാണ് തലപ്പുഴ പൊലീസ് കേസെടുത്തത്. പ്രതിയോട് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല.

തുടർന്ന് പൊലീസുകാർ നടത്തിയ പരിശോധനയിലാണ് വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കായി ആന്റണിയുടെ ഭാര്യ മൂന്ന് മാസം മുമ്പ് വിദേശത്തേക്ക് പോയിരുന്നു.

ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി പതിനഞ്ചുകാരന്‍ ഗുരുതരാവസ്ഥയിലായി. ഫറോക്ക് സ്വദേശിയായ പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തിലാണ് സ്റ്റീല്‍ മോതിരം കുടുങ്ങിയത്. അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.

ഇന്നലെ രാവിലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മോതിരം കുടുങ്ങി ജനനേന്ദ്രിയം വീര്‍ത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഡോക്ടര്‍മാരുടെ കൂടി സഹായത്തോടെ പ്രത്യേക ഫ്‌ലക്‌സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് അഗ്‌നിരക്ഷാ സേന മോതിരം മുറിച്ചെടുക്കുകയായിരുന്നു.

ശനിയാഴ്ച യൂട്യൂബില്‍ വീഡിയോകള്‍ കണ്ടാണ് മോതിരം ജനനേന്ദ്രിയത്തിലിട്ടതെന്ന് പതിനഞ്ചുകാരന്‍ പറഞ്ഞു. ഊരിയെടുക്കാന്‍ സാധിക്കാതായതോടെ വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു.

പേനിന്റെ കടിയേറ്റ് മുപ്പത് പേര്‍ ചികിത്സയില്‍. നെടുങ്കണ്ടത്താണ് സംഭവം. ഹാര്‍ഡ് ടിക് ഇനത്തില്‍ പെട്ട പേനുകളാണ് കടിച്ചത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്.

കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേനുകളാണിവ. വനമേഖലയോട് ചേര്‍ന്ന കുരുമുളക് തോട്ടങ്ങളില്‍ പണിയെടുക്കുന്നുവര്‍ക്കും കുട്ടികള്‍ക്കുമാണ് ഈ പേനിന്റെ കടിയേറ്റത്. കടിയേറ്റ പലര്‍ക്കും ശരീരമാസകലം മുറിവുണ്ടായിട്ടുണ്ട്.

ഈ പേനിന്റെ കടിയേറ്റ ഭാഗം ചുവന്ന തടിക്കുകയും ഒരാഴ്ചയോളം അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും വനാതിര്‍ത്തിയോട് ചേര്‍ന്ന പുല്‍മേടുകളിലെ ഭൂപ്രകൃതിയുമാവാം പേനുകള്‍ പെരുകാന്‍ ഇടയാക്കിയത്.

അതേസമയം, പേന്‍ കടിയേറ്റവരുടെ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ശേഖരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പനിയോ മറ്റ് അസ്വസ്ഥതയോ അനുഭവപ്പെടുന്ന പ്രദേശവാസികള്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കേന്ദ്രമന്ത്രിയും കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവുമായ വി. മുരളീധരനെ പരിഹസിച്ച് സംഘ്പരിവാര്‍ സഹയാത്രികന്‍ ടി.ജി മോഹന്‍ദാസ്. രാജ്യസഭയില്‍ പ്രധാനമന്ത്രി പ്രസംഗിക്കാനെത്തുമ്പോഴെല്ലാം ക്യാമറയില്‍ വരുന്ന തരത്തില്‍ സ്ഥിരമായി മുരളീധരന്‍ കയറിപ്പറ്റുന്നുവെന്നാണ് ടിജി വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം പെരുമാറ്റം ആരും മനസിലാക്കുന്നില്ലെന്ന് കരുതരുതെന്നും മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചു.

”പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരന്‍ യാദൃച്ഛികമെന്നവണ്ണം പിറകില്‍, സൈഡിലായി വിഡിയോയില്‍ വരത്തക്കവിധം ഇരിക്കും!. കാമറ ഏത് ആംഗിളില്‍ വച്ചാലും മുരളി അതില്‍ വരും. കൊള്ളാം! നല്ല സാമര്‍ത്ഥ്യം. പക്ഷേ, ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ലെന്ന് കരുതരുത് കെട്ടോ” എന്നാണ് ട്വിറ്ററില്‍ ടിജി കുറിച്ചത്.

ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി റീ ട്വീറ്റുകളാണ് ഉണ്ടായിട്ടുള്ളത്. മുരളീധരന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയാണെന്നും ഇത് മനസിലാക്കാതെ തരംതാഴരുതെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ടിജി പറഞ്ഞത് സത്യമാണെന്നും കേരളത്തില്‍ ബിജെപിയുടെ അവസ്ഥയാണ് അദേഹം പറഞ്ഞതെന്നും ചിലര്‍ കുറിക്കുന്നു. രാജ്യസഭയില്‍ തോന്നും പടി ഒരോ അംഗത്തിനും ഇരിക്കാനാവില്ലെനും ഒരോരുത്തര്‍ക്കും സീറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും അവിടെ മാത്രമെ ഇരിക്കാന്‍ സാധിക്കുവെന്നും ചിലര്‍ ടിജിയെ ഓര്‍മ്മപ്പെടുത്തുന്നു.

പാര്‍ലമെന്ററി കാര്യസഹമന്ത്രിയാണ് മുരളീധരന്‍. പണ്ട് വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ എല്ലാ വീഡിയോകളിലും ചിത്രങ്ങളിലും പിറകില്‍ പ്രമോദ് മഹാജന്‍ ഉണ്ടായിരുന്നു. കേരളത്തില്‍ അനേക ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വോട്ട് വില്പന അവസാനിപ്പിച്ചയാളാണ് മുരളീധരനെന്നും ചിലര്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരള ബി.ജെ.പിയുടെ ബൗദ്ധിക വിഭാഗം മുന്‍ തലവന്‍ കൂടിയാണ് ടിജി മോഹന്‍ദാസ്.

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകളും സുഹൃത്തും അറസ്റ്റിൽ. നൂറനാട് പുലിമേൽ‌ തുണ്ടത്തിൽ വീട്ടിൽ രാജുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ശ്രീലക്ഷ്മി(24) സുഹൃത്ത് പുതുപ്പള്ളി കുന്നുമുറിയിൽ പാറപ്പുറത്ത് ബിപിൻ‌(29)ആണ് അറസ്റ്റിലായത്.

കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവനടന്നത്. ബൈക്കിൽ വീട്ടിലേക്കു വരുവാരുന്ന രാജുവിനെ വീടിന് സമീപം കാത്തുനിന്ന ഹെൽമറ്റ് ധരിച്ച അജ്ഞാതൻ‌ കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിപിനാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും അക്രമി ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‌ ലഭിച്ചെങ്കിലും വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല. ആക്രമണം നടന്ന ദിവസം രാവിലെ കുട്ടിയെ വേണ്ടരീതിയില്‍ പരിചരിക്കാത്തതുമായി ബന്ധപ്പെട്ട് ശ്രീലക്ഷ്മിയുമായി രാജു തർക്കമുണ്ടായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീലക്ഷ്മിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയത്. രാജുവുമായി വഴക്കുണ്ടായ വിവരം ശ്രീലക്ഷ്മി ബിപിനെ അറിയിച്ചിരുന്നു. തുടർന്നായിരുന്നു രാജുവിനെ കൊലപ്പെടുത്താൻ ആക്രമണം നടത്തിയത്. അടിക്കാൻ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കളിക്കുന്നതിനിടെ ഒമ്പതാം നിലയിൽനിന്ന് താഴെ വീണു മലയാളി പെൺകുട്ടി മരിച്ചു. കോഴിക്കോട് നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദ്- അസ്മ ദമ്പതികളുടെ മകളായ യാറ മറിയം (നാല്) ആണ് മരിച്ചത്. ഖിസൈസിലെ അല്‍വാസല്‍ കെട്ടിടത്തിന്റെ ഒൻപതാം നിലയില്‍ നിന്ന് സഹോദരിയുമായി കളിക്കുന്നതിനിടെയാണ് കുട്ടി വീണത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. തൽക്ഷണം മരണം സംഭവിച്ചു. പാതി തുറന്നിട്ട ജനൽ വാതിലിലൂടെയാണ് കുട്ടി താഴേക്ക് വീണത്.കുട്ടിയുടെ മൃതദേഹം ഖിസൈസിലെ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം കുട്ടിയുടെ മൃതദേഹം ദുബായിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹികപ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

 

RECENT POSTS
Copyright © . All rights reserved