കോഴിക്കോട്: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ ഫുള്‍സ്ലീവ് മുറിച്ചതായി പരാതി. കോഴിക്കോട് ദേവഗിരി സിഎംഐ സ്‌കൂളിലാണ് സംഭവം. ഫുള്‍സ്ലീവ് കൈ ധരിച്ചെത്തിയ ചില വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചെന്നും ആരോപണം ഉയര്‍ന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ പ്രതിഷേധിക്കുകയാണ്. ഫുള്‍സ്ലീവ് കട്ട് ചെയ്യാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അധികൃതർ പറഞ്ഞതായാണ് ആക്ഷേപം.
മെഡിക്കല്‍ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ഇന്നാണ് നടക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രങ്ങള്‍. ഒരു ലക്ഷത്തോളം പേരാണു കേരളത്തില്‍ പരീക്ഷയെഴുതുന്നത്.
വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ കര്‍ശന നിബന്ധനകളാണ് ഇത്തവ ഏര്‍പ്പെടുത്തിയിരുന്നത്. ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. വസ്ത്രത്തില്‍ വലിയ ബട്ടണ്‍, ബാഡ്ജ് എന്നിവ പാടില്ല. ചെറിയ ഹീലുള്ള ചെരിപ്പുകളാണു ധരിക്കേണ്ടത്. ഷൂ അനുവദിക്കില്ല. മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി, ജ്യോമെട്രി ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, ലോഹ ഉപകരണങ്ങള്‍ തുടങ്ങിയവയൊന്നും ഹാളില്‍ അനുവദിക്കില്ല. പെണ്‍കുട്ടികള്‍ക്കു ശിരോവസ്ത്രം ധരിക്കാന്‍ അനുമതിയുണ്ട്. ഈ വിദ്യാര്‍ഥികള്‍ പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ മുമ്പു പരീക്ഷാകേന്ദ്രത്തില്‍ എത്തണം.
മൂവാറ്റുപുഴ: ക്ഷേത്രത്തില്‍ കയറുമ്പോല്‍ ഉടുപ്പൂരണമെന്ന ആചാരത്തിന് എസ്എന്‍ഡിപിയുടെ തിരുത്ത്. ഇനി മുതല്‍ എസ്എന്‍ഡിപിയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് അഴിക്കാതെ പുരുഷന്‍മാര്‍ക്ക് പ്രവേശിക്കാം. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഈ പ്രഖ്യാപനം നടത്തിയത്. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തില്‍ വെച്ച് നടത്തിയ പ്രഖ്യാപനത്തിനു ശേഷം വെള്ളാപ്പള്ളി ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു.
പഞ്ചലോഹത്തില്‍ നിര്‍മിച്ച ശ്രീനാരായണഗുരു വിഗ്രഹ പ്രതിഷ്ഠ നടത്തിയ ഗുരുമണ്ഡപവും പുനഃപ്രതിഷ്ഠ നടത്തിയ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സമര്‍പ്പിച്ച ശേഷം നടന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. മന്ത്രവും തന്ത്രവും പറഞ്ഞ് ഭക്തരെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് തിരസ്‌കരിക്കണം എന്നു പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശന്‍ പ്രസംഗം ഇടയ്ക്ക് അവസാനിപ്പിച്ച് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.
‘ഷര്‍ട്ട്, ബനിയന്‍ തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്’ എന്ന് ഗോപുരനടയില്‍ വെച്ചിരുന്ന ബോര്‍ഡ് വെള്ളാപ്പള്ളി എടുത്തുമാറ്റി. പിന്നീട് ഉടുപ്പൂരാതെ തന്നെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സദസ്സിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികള്‍ വെള്ളാപ്പള്ളിക്കൊപ്പം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.
അഹമ്മദ് കുറ്റിപ്പാല
ലണ്ടന്‍ : ബ്രിട്ടണിലുള്ള മലയാളികള്‍ ഒത്ത് ചേര്‍ന്ന് മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി യുകെ ഘടകം രൂപീകരിച്ചു . ആം ആദ്മി പാര്‍ട്ടി യുകെ ഘടകത്തിന്റെ രൂപീകരണവും പ്രഥമ സൗഹൃദ യോഗവും ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് വെംബ്ലിയിലെ ചല്‍ക്കില്‍ കമ്മൂണിറ്റി സെന്ററില്‍ വെച്ച് നടക്കുകയുണ്ടായി . 200 മൈല്‍ ദൂരത്ത് നിന്ന് വരെ ആം ആദ്മികള്‍ ലണ്ടനിലെ യോഗത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു
മുജീബ് ലണ്ടന്റെ അധ്യക്ഷതയില്‍ ഒത്തു കൂടിയ യുകെ മലയാളികളായ സാധാരണക്കാരുടെ യോഗം കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ അയച്ച വീഡിയോ സന്ദേശ പ്രദര്‍ശനത്തോടെയായിരുന്നു ആരംഭിച്ചത് . ഇന്ന് എന്തുകൊണ്ട് ഇങ്ങനെയൊരു കൂട്ടായ്മയുടെ ആവശ്യകതയും പ്രസക്തിയും എന്നത് പ്രധാന വിഷയമായി ചര്‍ച്ച ചെയ്തു . ആം ആദ്മി എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരാനുള്ള കാരണവും സാഹചര്യവും , പാര്‍ട്ടിയുടെ ആശയങ്ങളും , നയങ്ങളും , ലക്ഷ്യവും , നാം പ്രവാസികള്‍ എന്തുകൊണ്ട് ആം ആദ്മി പാര്‍ട്ടിയെ അനുകൂലിക്കണമെന്നുമുള്ള അധ്യക്ഷന്റെ മിതമായ വാക്കുകള്‍ വളരെ ശ്രദ്ധേയമായിരുന്നു . എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ ദുരവസ്ഥയെപ്പറ്റി പലരും മനസ്സ് തുറന്നു.
കഴിഞ്ഞ മൂന്നു വര്‍ഷക്കാലം കൊണ്ട് തന്നെ ഡെല്‍ഹിയിലെ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെട്ട് രാജ്യത്തിനാകെ മാതൃകാപരമായ മാറ്റങ്ങള്‍ നടപ്പിലാക്കിയതിന്റെ പിന്നിലുള്ള രാഷ്ട്രീയ കാഴ്ചപ്പാടിനെയും , ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവിനെയും യോഗം വിലയിരുത്തി . അധികാര ദുരുപയോഗമില്ലാതെ പൊതുജന നന്മയുദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ആം ആദ്മി പാര്‍ട്ടിക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു . അതോടൊപ്പം കേരളത്തിലെ ആം ആദ്മി പാര്‍ട്ടി നേത്രുത്വം നടത്തുന്ന പോരാട്ടത്തിന് ഐക്യധാര്‍ട്യവും പ്രഖ്യാപിച്ചു.
കേരളത്തിലെ ആം ആദ്മി കണ്‍വീനര്‍ ശ്രീ സി ആര്‍ നീലകണ്ഠന്‍ യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ക്കായി നല്‍കുന്ന സന്ദേശം കാണുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
വെയില്‍സില്‍ നിന്നും , വിഞ്ചെസ്സ്റ്ററില്‍ നിന്നും , കോവന്ട്രിയില്‍ നിന്നും വരെ അനേക മൈലുകള്‍ താണ്ടി എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ സദസ്സിന് പ്രത്യേക ആവേശവും ഊര്‍ജ്ജവും പകര്‍ന്നു. ഓര്‍ഗനൈസറായി മുജീബ് ലണ്ടനെയും , ട്രഷററായി സക്കീര്‍ ക്രോയിഡനേയും ചുമതലപ്പെടുത്തി . ഇപ്പോള്‍ സ്റ്റേറ്റ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ട് യുകെ മുഴുവനിലുമുള്ള പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു . ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഗ്രുപ്പുകളില്‍ കമന്റുകളും പോസ്റ്റുകളും പങ്ക് വെയ്ക്കുമ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യവും നയങ്ങളുമായി ബന്ധപ്പെട്ട ഫലപ്രദമായ പോസ്റ്റുകള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതിന്റെ അനിവാര്യതയും ചര്‍ച്ചയുടെ ഭാഗമായി നടന്നു .
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് എല്ലാവിധ സഹായങ്ങളും നല്‍കികൊണ്ട് ഡോര്‍ റ്റു ഡോര്‍ ക്യാമ്പയിന് വേണ്ടി ഒരു സംഘത്തെ നാട്ടിലേയ്ക്ക് അയയ്ക്കാനും , പരമാവധി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ടെലിഫോണ്‍ ക്യാമ്പയിന്‍ നടത്തുവാനും , ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് വേണ്ടി പരമാവധി തുക സമാഹരിക്കുവാനും യോഗം തീരുമാനിച്ചു . ആം ആദ്മി പാര്‍ട്ടി യുകെ ഘടകത്തിന്റെ വരുംകാല പ്രവര്‍ത്തന പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അധികം വൈകാതെ തന്നെ ഒരു കുടുംബ സംഗമം കൂടി സംഘടിപ്പിക്കണമെന്ന ശുഭവാര്‍ത്തയോടെയാണ് യോഗം അവസാനിച്ചത്.
മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 9.30 മുതലാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നജീബ് മൂടാടി പങ്കുവച്ച ഫെയ്‌സ്ബുക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
നജീബ് മൂടാടി എഴുതിയ കുറിപ്പ്;
അവള്‍ എങ്ങോട്ടാണ് മാഞ്ഞുപോയത്!
ഈ പെണ്‍കുട്ടിയെ നമുക്കറിയില്ല. പക്ഷെ നമ്മുടെ വീട്ടില്‍/കുടുംബത്തില്‍/ അയല്പക്കങ്ങളില്‍ ഈ പ്രായത്തിലുള്ള ഒരുപാട് പെണ്‍കുട്ടികളുണ്ട്. അവരിലൊരാള്‍ ഒരുദിവസം അല്പനേരമെങ്കിലും വീട്ടിലെത്താന്‍ വൈകുകയും വിവരങ്ങളൊന്നും അറിയാതിരിക്കുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ.
പരിചയക്കാരെയൊക്കെ വിളിച്ചന്വേഷിച്ചും, പലവഴിക്ക് തിരഞ്ഞിറങ്ങിയും, പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചും… ഉത്കണ്ഠയോടെ, പരിഭ്രാന്തിയോടെ ഇരുട്ടിലേക്ക് കണ്ണ്‌നട്ട്….. ഓരോ വിളിക്കും കാതോര്‍ത്ത്, താങ്ങാനാവാത്ത വര്‍ത്തയൊന്നും കേള്‍ക്കല്ലേ എന്ന് കരളുരുകി പ്രാര്‍ത്ഥിച്ച്……
എത്ര പെട്ടെന്നാണ് ഒരു കുടുംബം എല്ലാ സന്തോഷങ്ങളും അവസാനിച്ച് നിസ്സഹായമായ നിലവിളിയിലേക്ക് വീണു പോകുക. ഒരു രാത്രിയെങ്കിലും ഇങ്ങനെ തള്ളി നീക്കുക എന്നത് എത്ര കഠിനമായ അനുഭവമാണ്. കഴിഞ്ഞ രണ്ടു മാസത്തോളമായി ഈ ഫോട്ടോയില്‍ കാണുന്ന പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനിയും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ് Bcom രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ
ജസ്‌ന മരിയ ജെയിംസിന്റെ കുടുംബം ഇതുപോലെ അവള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ്‍
പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും അപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയതാണ് ഈ ഇരുപതുകാരി. അങ്ങോട്ടുള്ള ബസ്സില്‍ കയറിയത് കണ്ടവരുണ്ട്. പക്ഷെ അവള്‍ അവിടെ എത്തിയിട്ടില്ല. എങ്ങോട്ട് പോയി എന്ന യാതൊരു വിവരവും ഇല്ലാതെ ഇപ്പോള്‍ അറുപത് ദിവസങ്ങള്‍ ആവുന്നു!
ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന ഈ നാട്ടുമ്പുറത്തുകാരി പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ വസ്ത്രങ്ങളോ ATM കാര്‍ഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോണ്‍ വീട്ടില്‍ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും കിട്ടാതെ ഓരോ ദിവസവും കഴിഞ്ഞു പോവുകയാണ്. എന്താണ് സംഭവിച്ചിരിക്കുക എന്നറിയില്ല.
ഒരു വിദേശവനിതയെ ഇതേപോലെ കാണാതായി ഒരു മാസം കഴിഞ്ഞപ്പോള്‍ കേട്ട വാര്‍ത്തയുടെ നടുക്കം മാറാത്ത നമുക്കെങ്ങനെയാണ് എന്നിട്ടും ഈ പെണ്‍കുട്ടിയുടെ കാര്യം കണ്ടില്ല എന്നു നടിക്കാന്‍ കഴിയുക. സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കണം എന്നഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് സുഹൃത്ത് Jincy Maria ആണ് വിവരങ്ങള്‍ മെസേജ് ചെയ്തത്. കേരളത്തിനകത്തും പുറത്തുമായി കഴിയുന്ന നമുക്ക് ഈ വാര്‍ത്തയും ഫോട്ടോയും share ചെയ്യുന്നതിലൂടെ ആ കുടുംബത്തിന്റെ കാത്തിരിപ്പിനും കണ്ണീരിനും ശമനമാവാന്‍ കഴിഞ്ഞാലോ?
ഈ പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ എവിടെവെച്ചെങ്കിലും കണ്ടുമുട്ടിയ, അല്ലെങ്കില്‍ എന്തെങ്കിലും വിവരം തരാന്‍ കഴിയുന്ന ആരുടെയെങ്കിലും മുന്നില്‍ ഈ വാര്‍ത്തയും ചിത്രവും എത്തിയെങ്കിലോ. നമുക്ക് പരമാവധി ശ്രമിക്കാം. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനോ വാര്‍ത്ത കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനോ ഒന്നുകൂടി ജനശ്രദ്ധ ഉണ്ടാവനോ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകരുമായി ബന്ധമുള്ളവര്‍ അവരുടെ ശ്രദ്ധയില്‍ പെടുത്താനും ശ്രമിക്കുക.
ഒരുപാട് നന്മകള്‍ക്ക് കാരണമാകുന്ന സോഷ്യല്‍ മീഡിയക്ക് ജസ്‌നയെ കണ്ടെത്താനും കഴിയട്ടെ. നമുക്ക് നല്ല വാര്‍ത്ത മാത്രം പ്രതീക്ഷിക്കാം. പരമാവധി ആളുകളില്‍ എത്താന്‍ താങ്കളിലൂടെ സാധ്യമാവട്ടെ. വീട്ടില്‍ നിന്ന് സന്തോഷപൂര്‍വ്വം പുറത്തേക്ക് പോയ ഒരു പെണ്‍കുട്ടി ഇനിയും തിരിച്ചെത്താത്ത ഒരു വീട്ടില്‍ അപ്പനും കൂടപ്പിറപ്പുകളും കാത്തിരിക്കുന്നുണ്ട്. ആ സങ്കടങ്ങള്‍ക്ക് നാം കൂട്ടാവുക.
____
എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവരോ, മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാനോ ജസ്‌നയുടെ കസിന്‍ റോജിസ് ജെറിയുടെ 9995780027 എന്ന നമ്പറില്‍ ബന്ധപ്പെടാം. (വിശദവിവരങ്ങള്‍ ആദ്യ കമന്റിലെ വാര്‍ത്തയില്‍ ഉണ്ട്)
ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ച് ഹീറോയായി മാറിയ വ്യക്തിയെ അന്ന് മുതല്‍ സോഷ്യല്‍ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍, ഇപ്പോഴിതാ ആ രക്ഷകനെ കണ്ടെത്തിയിരിക്കുന്നു.
കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശി നാസറാണ്, ഒരു നിരാപരാധിയെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലുമ്പോള്‍ സിനിമാ സ്‌റ്റൈലില്‍ ചാടിയിറങ്ങി രംഗം കയ്യിലെടുത്ത ആ സൂപ്പര്‍താരം. ഇയാളെ കണ്ടെത്തിയ വിവരം ബിജു നിലങ്ങല്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
രണ്ട് ദിവസം മുന്നേ വൈകുന്നേരം തളിപ്പമ്പില്‍ കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാരാണ് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.
മര്‍ദ്ദനം നടക്കുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റി യാത്രക്കാരനെ രക്ഷിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതില്‍ ഒരാള്‍ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയ സ്വകാര്യ ബസ് ജീവനക്കാരനെ ബലമായി പിടിച്ചു മാറ്റുകയായിരുന്നു.
മര്‍ദ്ദനം തുടര്‍ന്ന ജീവനക്കാരനെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ചുമാറ്റുന്ന വ്യക്തിയുടെ പ്രവര്‍ത്തിയാണ് സോഷ്യല്‍മീഡിയയെ അദ്ദേഹത്തിന്റെ ആരാധകരാക്കിയത്. സൂപ്പര്‍ഹീറോ എന്നാണ് പിന്നീട് വീഡിയോ കണ്ടവരെല്ലാം ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
യമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നു. സഹായം അഭ്യര്‍ഥിച്ച് നിമിഷ പ്രിയ അയച്ച കത്താണ് സര്‍ക്കാര്‍ ഇടപെടലിന് വഴിയൊരുക്കിയത്. നെന്മാറ എംഎല്‍എ കെ.ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. എംബസി വഴി പ്രശ്‌നം പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ജോയ്‌സ് ജോര്‍ജ് എംപിയ്ക്ക് ഉറപ്പുനല്‍കി.
കൊലപാതകക്കുറ്റം സമ്മതിച്ച് തടവറയ്ക്കുളളില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ നടപടികളാണ് ഫലപ്രദമാകേണ്ടത്. സഹായം തേടിയുളള നിമിഷയുടെ കത്ത് പുറത്തുവിട്ടത് അടിസ്ഥാനമാക്കി ജനപ്രതിനിധികളും ഇടപെട്ടു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് കത്ത് നല്‍കി. എംബസി മുഖേന കേസ് പരിശോധിക്കാമെന്നാണ് മന്ത്രാലയത്തില്‍ നിന്ന് എംപിക്ക് ലഭിച്ച മറുപടി. നെന്മാറ എംഎല്‍എ കെ.ബാബു മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പ്രകാരം നോര്‍ക്ക മുഖേന മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെടും.
ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്തു പോയതെന്ന് നിമിഷപ്രിയ സര്‍ക്കാര്‍ സഹായം തേടി ജയിലില്‍ നിന്നെഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. തന്നെ ശാരീരികമായി ആക്രമിച്ചതായും പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും പിന്നീട് തടവിലാക്കിയെന്നും നിമിഷ പറയുന്നു. ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചെന്നും ജയിലില്‍ നിന്നുള്ള നിമിഷയുടെ കത്തില്‍ വ്യക്തമാക്കിയിരുന്നു.
യെമനില്‍ എത്തുന്നത് മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ കത്തിലുണ്ട്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ആരോപിക്കുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസാണെങ്കിലും മോചനത്തിനായി പണം നല്‍കാന്‍ യമനിലെ മാരിബ് ആസ്ഥാനമായ എന്‍ജിഒയും ശ്രമിക്കുന്നുണ്ട്. തൊടുപുഴയില്‍ താമസിക്കുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമിയും മകളും നിമിഷയുടെ മോചനത്തിനായി കാതോര്‍ക്കുകയാണ്.
യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ സി.പി.എമ്മിന് നഗരസഭാ ഭരണം നഷ്ടമായി. സി.പി.എം പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി.പി.എമ്മിലെ ഒരംഗം പിന്തുണച്ചു. അവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സി.പി.എം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഈ വിപ്പ് ലംഘിച്ചാണ് സി.പി.എമ്മിലെ വി.കെ കബീര്‍ ചെയര്‍മാന്‍ റഷീദിനെതിരെ വോട്ട് ചെയ്തത്.
28 അംഗ കൗണ്‍സിലില്‍ 15 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സി.പി.എമ്മിലെ മറ്റ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം, തനിക്ക് വിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വിപ്പ് ലംഘിച്ചിട്ടില്ലെന്നും വി.കെ കബീര്‍ പറഞ്ഞു.
ചെയര്‍മാന്‍ റഷീദിനെതിരെ ആറു മാസം മുന്‍പും യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. അന്ന് പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിയിലെ ഒരംഗം പിന്തുണച്ചതിനാല്‍ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. അഴിമതിയും സ്വഭാവദൂഷ്യവും ഉള്ള റഷീദിനെ ആറു മാസം മുന്‍പേ പുറത്താക്കേണ്ടതായിരുന്നുവെന്നും അന്ന് ജനപക്ഷത്തെ ഒരംഗം കാശ് വാങ്ങി അവിശ്വാസം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ ആരോപിച്ചു.
ജനപക്ഷത്തെ വൈസ് ചെയര്‍മാനെതിരെ ഉച്ചകഴിഞ്ഞ് അവിശ്വാസം പരിഗണിക്കുന്നുണ്ട്. ചെയര്‍മാനെ പോലെ പുറത്തുപോകേണ്ടയാളാണ് വൈസ് ചെയര്‍മാനെന്നും പി.സി ജോര്‍ജ് പറഞ്ഞു. അവിശ്വാസം വോട്ടിനു വരുമ്പോള്‍ എന്തു സംഭവിക്കുമെന്ന അറിയില്ലെന്നും ജോര്‍ജ് പറഞ്ഞു. വൈസ് ചെയര്‍മാന് എതിരായ അവിശ്വാസത്തില്‍ എന്തു നിലപാട് എടുക്കുമെന്ന് അറിയില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഈരാറ്റുപേട്ട നഗരസഭയില്‍ സി.പി.എം അംഗം തന്നെ ചെയര്‍മാനാകും. അവിടെ യു.ഡി.എഫിനോ മുസ്ലീം ലീഗിനോ ജനപക്ഷത്തിനോ ചെയര്‍മാന്‍ സ്ഥാനം ലഭിക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
കല്‍പ്പറ്റ: വയനാട്ടില്‍ വിഷക്കള്ള് കുടിച്ച് ഒരാള്‍ മരിച്ചു. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40)യാണു മരിച്ചത്. അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷാപ്പില്‍ നിന്ന് കള്ളു കുടിച്ചിറങ്ങിയ ശേഷം പലയിടങ്ങളിലായി വീണു കിടക്കുകയായിരുന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്നാണ് ആറുപേരും മദ്യപിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം കള്ളു ഷാപ്പില്‍ പോയി തിരിച്ചുന്ന ഗോപിയെ അവശനിലയില്‍ വീടിനടുത്തായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഷാപ്പ് നടത്തിപ്പുകാരായ രണ്ട് പേരെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷക്കള്ള് ഷാപ്പിലെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
വായില്‍ നിന്ന് നുരയും പതയുമായി വഴിയില്‍ വീണു കിടക്കുകയായിരുന്ന ഗോപിയുടെ സമീപത്ത് നിന്ന് പോലീസിന് കള്ളുകുപ്പി ലഭിച്ചിരുന്നു. ഷാപ്പിലെത്തിയ എക്‌സൈസ് കള്ളിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
മൂന്നാര്‍: മൂന്ന് വയസുള്ള കുട്ടിയുടെ അലറി വിളിച്ചുള്ള കരച്ചിലിനു മുമ്പില്‍ അലിവു തോന്നിയ കാട്ടാന കുട്ടിയുടെ അച്ഛന്റെ ജീവന്‍ തിരികെ കൊടുത്തു. ഇടുക്കി ജില്ലയിലെ ലോക പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനടുത്തുള്ള മറയൂരിലാണ് സംഭവം. പുത്തൂര്‍ സ്വദേശിയായ ഗണേശന്‍ മൂന്ന് വയസുള്ള മണിയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് റോഡരികില്‍ പതുങ്ങി നിന്ന കാട്ടാനയുടെ മുമ്പില്‍ ചെന്നുപെട്ടത്. ബൈക്ക് തിരികെ ഓടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ആനയെ കണ്ട പരിഭ്രമത്തില്‍ ഗണേശനും മണിയും കൂടി ഇരുചക്രവുമായി വിഴുകയായിരുന്നു.
ഈ അവസരത്തില്‍ കാട്ടാന പാഞ്ഞുവന്ന് ഗണേശനെ നിലത്തടിക്കാനായി പിടിച്ചുയര്‍ത്തിയെങ്കിലും മൂന്ന് വയസുള്ള മകന്‍ മണിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അല്‍പസമയം നിഷ്‌ക്രിയനായി നിന്നതിനുശേഷം ഗണേശനെ സാവധാനം നിലത്തുവച്ച് പിന്‍വാങ്ങുകയായിരുന്നു. വാഹനത്തില്‍ നിന്ന് വീണതിന്റെ ചെറിയ പരിക്കല്ലാതെ ഗണേശന് മറ്റ് കുഴപ്പങ്ങളൊന്നുമില്ല. കോവില്‍ കടവില്‍ നിന്ന് കാണല്ലൂരിന് മടങ്ങവെ വെട്ടുകാട് ഭാഗത്തുവെച്ചാണ് ഗണേശനെയും മണിയേയും കാട്ടാന ആക്രമിച്ചത്.
സംസ്ഥാനത്ത് പൊടിക്കാറ്റിനും കനത്ത കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമേ പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്.
ആസാം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റാണുള്ളത്. ഇത് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും കനത്ത മഴയിലും നൂറിലധികം പേരാണ് മരിച്ചത്. 200 ലധികം ആള്‍ക്കാര്‍ക്കാണ് പരുക്കേറ്റത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ പൊടിക്കാറ്റ് ദുരന്തം വിതച്ചത്.